2009 ജനുവരി 20, ചൊവ്വാഴ്ച

കാലകേയവധം പുറപ്പാട്

രംഗത്ത്- ഇന്ദ്രന്‍‍(കുട്ടിത്തരം പച്ചവേഷം)

കാലകേയവധം കഥക്ക് പ്രത്യേകമായി ഒരു പുറപ്പാട് 
രചിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ‘സുഭദ്രാഹരണം’ ആട്ടകഥയുടെ പുറപ്പാടിന്റെ
“കാന്താജനൈസ്സഹ നിതാന്തമദാന്ധഭൃംഗ
 ഝംകാരപൂരിത സുവര്‍ണ്ണലതാനിശാന്തേ
 സന്താനപല്ലവസുമാവലികേളിതല്പേ
 സന്തോഷിതസ്സുരപതി സ്സതുജാതരേമേ”‍ എന്ന ശ്ലോകം ചൊല്ലിയശേഷം, ‘രാവണോത്ഭവം’ ആട്ടകഥയിലെ പുറപ്പാട് പദത്തോടെയാണ് സാധാരണയായി പുറപ്പാട് അവതരിപ്പിക്കുക.

2009 ജനുവരി 18, ഞായറാഴ്‌ച

കാലകേയവധം ഒന്നാംരംഗം

രംഗത്ത്- ഇന്ദ്രന്‍‍(രണ്ടാംതരം പച്ചവേഷം), മാതലി(കുട്ടിത്തരം ദൂത[മിനുക്ക്]വേഷം‍‍)

ശ്ലോകം-രാഗം:സുരുട്ടി
“ലബ്ധാസ്ത്രമീശാദ്വിജയം വിദിത്വാ
 വൃദ്ധശ്രവാസ്തസ്യ ദിദ്ദൃക്ഷയാ സൌ
 അദ്ധാ തമാനേതുരഭീപ്സമാനോ
 ബദ്ധാഞ്ജലീം മാതലിമേവമൂചേ”
{അജ്ജുനന് ശ്രീപരമേശ്വരനില്‍നിന്ന് പാശുപതാ‍സ്ത്രം ലഭിച്ചതറിഞ്ഞ് അവനെ കാണുവാന്‍ ആഗ്രഹിച്ച ഇന്ദ്രന്‍ പുത്രനെ കൂട്ടികൊണ്ടുവരുവാനായി, കൂപ്പുകൈകളോടെ നില്‍ക്കുന്ന മാതലിയോട് ഇപ്രകാരം പറഞ്ഞു.}

ഇടതുവശത്തുകൂടി ‘കിടധികിതാ’മോടേ പ്രവേശിക്കുന്ന മാതലി വലതുഭാഗത്തിരിക്കുന്ന ഇന്ദ്രനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടിട്ട്, കൈകൂപ്പി നില്‍ക്കുന്നു. ഇന്ദ്രന്‍ അനുഗ്രഹിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.

ഇന്ദ്രന്റെ പദം-രാഗം:സുരുട്ടി, താളം:അടന്ത(രണ്ടാം കാലം)
പല്ലവി:
“മാതലേ നിശമയ മാമക വചനം”
അനുപല്ലവി:
“പാര്‍വ്വതീശനോടാശു പാശുപതമസ്ത്രം
 പരിചിനോടെ ലഭിച്ചുടന്‍ പാര്‍ത്ഥന്‍ വാണീടുന്നുപോല്‍”
ചരണം1:
“ധന്യശീലനായീടും മന്നവനതിധീരന്‍
 എന്നുടെ സുതനെന്നു നന്നായി ധരിച്ചാലും”
ചരണം2:
“ഇത്ര ശൌര്യവാനായിട്ടിത്രിഭുവനത്തിങ്കല്‍
 കുത്രാപി നഹി കശ്ചില്‍ ഓര്‍ത്തുകാണുന്നേരം”
ചരണ3:
“വെണ്മതികുലരത്നമായീടുമവന്‍ തന്നെ
 കാണ്മാനേറ്റവുമുള്ളില്‍ കാംക്ഷ വളര്‍ന്നീടുന്നു”‍
ചരണം4:
“വലുതായ സുരകാര്യം പലതുമുണ്ടിഹ പാര്‍ത്ഥ-
 ബലവീര്യേണ സാധിപ്പാന്‍ അലസനല്ലവനൊട്ടും”
ചരണം5:
“കുണ്ഠതവെടിഞ്ഞു നീ പാണ്ഡവന്‍ തന്നെ ഇങ്ങു
 കൊണ്ടുപോന്നീടുവതിനുണ്ടാകൊല്ല താമസം”
(“മാതലേ നിശമയ മാമക വചനം”)
{മാതലേ, എന്റെ വാക്ക് കേട്ടാലും. പാര്‍വ്വതീശനില്‍നിന്ന് പാശുപതാസ്ത്രം ലഭിച്ച് പാര്‍ത്ഥന്‍ വാഴുന്നുവത്രേ. ധന്യശീലനും അതിധീരനുമായ ആ രാജാവ് എന്റെ സുതനാണെന്ന് ധരിച്ചാലും. ആലോചിച്ചാല്‍ ഇത്ര ശൌര്യവാനായി ഒരാള്‍ ത്രിഭുവനങ്ങളിലെവിടെയും ഇല്ല. ചന്ദ്രവംശത്തിലെ രത്നമാകുന്ന അവനെ കാണുവാന്‍ ഉള്ളില്‍ അതിയായ ആഗ്രഹം വളരുന്നു. വലുതായ ദേവകാര്യങ്ങള്‍ പലതും പാര്‍ത്ഥന്റെ ബലവീര്യത്താല്‍ സാധിപ്പാനുണ്ട്. ഒട്ടും അലസനല്ല അവന്‍. മടികളഞ്ഞ് നീ പാണ്ഡവനെ ഇങ്ങുകൊണ്ടുപോന്നീടുവാന്‍ ഒട്ടും താമസമുണ്ടാകരുത്.}
“ധന്യശീലനായീടും മന്നവനതിധീരന്‍“ (ഇന്ദ്രന്‍- ഏറ്റുമാനൂര്‍ കണ്ണന്‍, മാതലി- നരിപ്പറ്റ നാരായണന്‍ നമ്പൂതിരി )
മാതലിയുടെ മറുപടിപദം-രാഗം:സാവേരി, താളം:അടന്ത(രണ്ടാം കാലം)
ചരണം1:
“ഭവദീയനിയോഗം ഞാന്‍ അവതീര്യ ഭുവി പാര്‍ത്ഥ-
 സവിധേ ചെന്നു ചൊല്ലീടാം തവ വാഞ്ചിതങ്ങളെല്ലാം”
പല്ലവി:
“വിടകൊള്ളാമടിയനും വിജയസമീപേ”
{ഭവാന്റെ കല്പനപോലെ അടിയന്‍ ഭൂമിയില്‍ ഇറങ്ങി പാര്‍ത്ഥന്റെ സവിധത്തില്‍ ചെന്ന് ഇവുടുത്തെ ആഗ്രഹങ്ങളെല്ലാം അറിയിച്ചുകൊള്ളാം. വിജയന്റെ സമീപത്തേക്ക് അടിയന്‍ വിടകൊള്ളാം‍.}
“ഭവദീയനിയോഗം“ (മാതലി- ഡോ: ഇ.എന്‍.നാരായണന്‍, ഇന്ദ്രന്‍- കലാനിലയം അരവിന്ദ്)
ശേഷം ആട്ടം-
മാതലി പദാഭിനയശേഷം, ഇരിക്കുന്ന ഇന്ദ്രനെ കെട്ടിചാടി കുമ്പിട്ടിട്ട്, തൊഴുതു നില്‍ക്കുന്നു.
ഇന്ദ്രന്‍:‘അല്ലയോ മാതലേ, എന്നാലിനി നീ എന്റെ രഥംതന്നെ കൊണ്ടുപോയി അര്‍ജ്ജുനനെ വേഗം കൂട്ടികൊണ്ടുവന്നാലും’
മാതലി:‘കല്‍പ്പനപോലെ’
മാതലി വീണ്ടും കുമ്പിട്ട് ഇന്ദ്രസമീപത്തുനിന്നും മാറി തിരിയുന്നു. അനുഗ്രഹിച്ച്, മാതലിയെ യാത്രയാക്കിക്കൊണ്ട് ഇന്ദ്രന്‍ നിഷ്ക്രമിക്കുന്നു. മാതലി തിരിഞ്ഞ് വീണ്ടും രംഗത്തേക്ക് വരുന്നു.
മാതലി:‘ഇനി വേഗം തേര് കൂട്ടികെട്ടുകതന്നെ’
തുടര്‍ന്ന് തേരുകൂട്ടികെട്ടുന്ന ആട്ടം-
‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഇടത്തേക്കുതിരിഞ്ഞ് രഥം കണ്ട്, ഇടത്തേക്കുനീങ്ങി തേര് ഉലച്ചുവിടുന്നു. പിന്നെ ഇരുഭാത്തുമായി നാലു ചക്രങ്ങളും മീതെ പലകയും ഘടിപ്പിച്ച് ആണിയടിച്ച് ഉറപ്പിക്കുന്നു. പിന്നീട് നാലുകോണുകളിലും തൂണുകള്‍ നാട്ടി, നാലുപുറവും ഉത്തരങ്ങള്‍ നിരത്തി, അവകളും ഉറപ്പിക്കുന്നു. തുടര്‍ന്ന് നടുവിലായി കൊടിമരം നാട്ടി, ആണികളടിച്ചുറപ്പിച്ച്, അതില്‍ പതാകയും ബന്ധിക്കുന്നു.
മാതലി:(രഥം പിടിച്ചിളക്കി നോക്കിയശേഷം) ‘ഒട്ടും ഇളക്കമില്ല. ഇനി കുതിരകളെ കെട്ടുകതന്നെ’
മാതലി ചാട്ടവാര്‍ ഇളക്കിക്കൊണ്ട് ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് കുതിരകളെ കൊണ്ടുവന്ന് തേരില്‍ ബന്ധിക്കുന്നു.
മാതലി:(കടിഞ്ഞാണുകള്‍ എടുത്ത് കൂട്ടിപിടിച്ചിട്ട്) ‘എല്ലാം ആയി. ഇനി വേഗം അര്‍ജ്ജുനന്റെ സമീപത്തേക്ക് പോവുകതന്നെ’
മാതലി നാലാമിരട്ടികലാശിക്കുന്നതോടെ രഥത്തില്‍ ചാടികയറി, തേര്‍തെളിച്ചുകൊണ്ട് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
മാതലി(കലാ:പത്മനാഭന്‍ നായര്‍) തേര്‍തെളിച്ചുകൊണ്ട് നിഷ്ക്രമിക്കുന്നു
ഇടശ്ലോകം-രാഗം:കേതാരഗൌഡം
“ഭര്‍ത്തുസ്തദാജ്ജാം പരിഗൃഹൃ മൂര്‍ധ്നാ
 ധനഞ്ജയം പ്രാപ സുരേന്ദ്രസുത:
 സ്വസ്വാമിഭക്തിര്‍ഹി ജനസ്യ ലോകേ
 സമസ്തസമ്പദ്വിജയാപ്തിഹേതു:”
{യജമാനന്റെ ആജ്ഞ ശിരസാവഹിച്ച് ആ ഇന്ദ്രസൂതന്‍ ധനഞ്ജയന്റെ സമീപത്തുചെന്നു. ലോകത്തില്‍ ജനങ്ങള്‍ക്ക് സകലസമ്പത്തിന്റേയും വിജയത്തിന്റേയും കാരണം അവര്‍ക്കുള്ള സ്വാമിഭക്തിയാണല്ലോ.}

2009 ജനുവരി 4, ഞായറാഴ്‌ച

തോരണയുദ്ധം പതിമൂന്നാം രംഗം

രാക്ഷസരെ ഹനുമാന്‍ വധിച്ചതറിഞ്ഞ് എതിരിടാനെത്തുന്ന അക്ഷകുമാരനെ ഹനുമാന്‍ വധിക്കുന്നതായ പതിമൂന്നാം രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

തോരണയുദ്ധം പതിനാലാം രംഗം

അക്ഷകുമാരനെ ഹനുമാന്‍ വധിച്ച വിവരമറിഞ്ഞ് കോപിക്കുന്ന രാവണനോട് പുത്രന്‍ ഇന്ദ്രജിത്ത്, ‘മര്‍ക്കടനെ വധിക്കാന്‍ ഞാന്‍ പോരും’ എന്നു പറഞ്ഞ് യുദ്ധത്തിനുപുറപ്പെടുന്നതായ പതിനാലാം രംഗവും സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

തോരണയുദ്ധം പതിനഞ്ചാം രംഗം

ബ്രഹ്മാസ്ത്രപ്രയോഗത്താല്‍ ഇന്ദ്രജിത്ത് ഹനുമാനെ ബന്ധിതനാക്കുന്നതായുള്ള പതിനഞ്ചാം രംഗവും ഇപ്പോള്‍ സാധാരണയായി പതിവില്ല.

തോരണയുദ്ധം പതിനാറാം രംഗം

രംഗത്ത്-രാവണന്‍, ഹനുമാന്‍, പ്രഹസ്തന്‍, കിങ്കരന്മാര്‍

ഈ രംഗത്തിന്റെ ആരംഭത്തിലുള്ള ശ്ലോകവും പദവും ഇപ്പോള്‍ നാടപ്പിലില്ല. ഇന്ദ്രജിത്ത് ഹനുമാനെ രാവണസമക്ഷം ഹാജരാക്കുകയും, രാവണന്‍ ഹനുമാനെ വധിക്കുവാന്‍ നിശ്ചയിക്കുകയും, വിഭീഷണന്‍ ദൂതവധം തടയുകയും ചെയ്യുന്നതായ കഥാഭാഗമാണിത്. ഇതിനെ തുടര്‍ന്നുള്ള ശ്ലോകം മുതലാണ് ഇപ്പോള്‍ ഈ രംഗം അവതരിപ്പിക്കുക പതിവ്.

ശ്ലോകം-രാഗം: വേകട
“വിഭീഷണന്‍ ചൊന്നതു കേട്ടനേരം
 സഭാന്തരാളെ ദശകണ്ഠനാരാല്‍
 വിഭിന്നലോകശ്രുതിശബ്ദമോടി-
 ങ്ങഭീതമിത്ഥം ഹനുമന്തമൂചേ”
{വിഭീഷണന്‍ പറഞ്ഞത് കേട്ടപ്പോള്‍ രാവണന്‍ സഭയില്‍ വെച്ച് ലോകരുടെ കര്‍ണ്ണം‌പിളര്‍ക്കുമാറുച്ചത്തില്‍ നിര്‍ഭീതനായ ഹനുമാനോട് ഇങ്ങിനെ പറഞ്ഞു}

ഇടതുഭാഗത്തുകൂടി ബന്ധനസ്ഥനായ ഹനുമാനേയും കൊണ്ട് കിങ്കരന്മാര്‍ പ്രവേശിച്ച്, ഹനുമാനെ ഇടതുഭാഗത്ത് നിലത്ത് ഇരുത്തി, വലതുവശത്തിരിക്കുന്ന രാവണനെ വന്ദിച്ച്, ‘ഇതാ’ എന്ന് കാട്ടിക്കൊടുക്കുന്നു. ഹനുമാനെ കണ്ട്, കോപത്തോടെ രാവണന്‍ പദാഭിനയം ചെയ്യുന്നു.
ബന്ധനസ്ഥനായ ഹനുമാനെ(കലാ:രാമന്‍‌കുട്ടിനായര്‍) കിങ്കരന്മാര്‍ രാവണ(കലാ:വാസുപ്പിഷാരോടി)സമീപം ഹാജരാക്കുന്നു
പദം-രാഗം:വേകട, താളം:മുറിയടന്ത(ദ്രുതകാലം)
രാവണന്‍:
ചരണം1:
“ലങ്കയില്‍ വന്നേവം ചിത്തേ ശങ്കിയാതെ എന്നുടയ
 കിങ്കരാദികളെകൊന്നതെന്തു മര്‍ക്കടമൂഢ”
ചരണം2:
“ഹന്ത രാവണനാകും ഞാന്‍ വൈരി രാവണനെന്നതും
 കിന്തു നീ അറിയായ്കയോ ഏവം ചെയ്തു രേ രേ”
{എടാ, മര്‍ക്കടമൂഢാ, ലങ്കയില്‍ വന്ന് ഇങ്ങിനെ മന:ശങ്കയില്ലാതെ എന്റെ കിങ്കരാദികളെ കൊന്നതെന്തിന്? അഹോ! രാവണനാകുന്ന ഞാന്‍ വൈരികളെ കരയിക്കുന്നവനാണ്. എടാ, എടാ, ഇത് അറിയാഞ്ഞിട്ടാണോ ഈ വിധം ചെയ്തത്?}
“ഹന്ത രാവണനാകും ഞാന്‍”(രാവണന്‍-കലാ:കൃഷ്ണന്‍‌നായര്‍, ഹനുമാന്‍-കലാ:കരുണാകന്‍)

ഹനുമാന്‍ ചാടിയെഴുന്നേറ്റ് അഞ്ചാറുതവണ വട്ടംതിരിഞ്ഞ് സ്വന്തം വാല്‍ വളച്ചുവെച്ച് പീഠമൊരുക്കി, അഹങ്കാരത്തോടെ അതില്‍ ഇരുന്നിട്ട് പദാഭിനയം ചെയ്യുന്നു.

ഹനുമാന്‍:
ചരണം3:
“പങ്ക്തികണ്ഠാ കേളേടാ നീ ബന്ധുരമെന്‍ വചനത്തെ
 ചിന്തതെളിവോടുതന്നെ ഉരചെയ്തീടാം”
ചരണം4:
“കേളടായെന്‍ ബാഹുവീര്യം മല്കരതാഡനത്തിങ്കല്‍
 നില്‍ക്കയില്ലമേരുപോലും ലങ്കയോ പിന്നെ”
{പങ്ക്തികണ്ഠാ, നീ എന്റെ നല്ലവചനത്തെ കേള്‍ക്കെടാ. മന:ശുദ്ധതയോടെ പറയാം. എന്റെ ബാഹുവീര്യത്തെ കേള്‍ക്കെടാ. എന്റെ കരതാഡനമേറ്റാല്‍ മേരുപോലും നില്‍ക്കയില്ല. പിന്നയോ ഈ ലങ്ക?}
“പങ്ക്തികണ്ഠാ കേളേടാ”(രാവണന്‍-കലാ:പത്മനാഭന്‍‌നായര്‍, ഹനുമാന്‍-കലാ:രാമന്‍‌കുട്ടിനായര്‍‍)
രാവണന്‍:
ചരണം5:
“നിസ്തുലഹസ്ത ബലവാനാം പ്രഹസ്ത കേള്‍
 ഹസ്തീന്ദ്ര സമവീര്യ നിസ്തുലകായ”
ചരണം6:
“മര്‍ക്കടകീടത്തെ ഇക്ഷണം വാലില്‍
 വസ്ത്രം ചുറ്റി തീ കൊളുത്തുക ചെറ്റും വൈകാതെ”
{തുല്യതയില്ലാത്ത കരബലവാനായ പ്രഹസ്താ, കേള്‍ക്കുക. ഗജേന്ദ്രന് സമമായ വീര്യത്തോടു കൂടിയ കിടയറ്റ കായബലമുള്ളവനേ, മര്‍ക്കടകീടത്തെ ഈക്ഷണം വാലില്‍ വസ്ത്രംചുറ്റി തീകൊളുത്തുക. ഒട്ടും വൈകരുത്.}
“തീ കൊളുത്തുക ചെറ്റും വൈകാതെ” (രാവണന്‍-കലാ:പത്മനാഭന്‍‌നായര്‍)
ശേഷം ആട്ടം-
പ്രഹസ്തന് കല്‍പ്പനകൊടുത്ത് രാവണന്‍ നിഷ്ക്രമിക്കുന്നു. അതനുസ്സരിച്ച് പ്രഹസ്തന്റെ നേതൃത്വത്തില്‍ കിങ്കരന്മാര്‍ ഹനുമാന്റെ വാലില്‍ തുണികള്‍ കൊണ്ടുവന്നുചുറ്റി, എണ്ണയൊഴിച്ച് തീകത്തിക്കുന്നു. കിങ്കരന്മാര്‍ ആഹ്ലാദത്തോടേ ആര്‍ത്തുവിളിക്കുന്നു. തീ ആളികത്തുന്നതോടെ ഹനുമാന്‍ വാലിന്റെ അഗ്രം കയ്യിലെടുക്കുന്നു(കൊളുത്തിയ പന്തം കൈയ്യില്‍ വാങ്ങുന്നു). ഹനുമാന്‍ പ്രഹസ്താദികിങ്കരന്മാരെ കരിച്ച്, ഓടിക്കുന്നു. പ്രഹസ്തനും കിങ്കരന്മാരും ഓരോരുത്തരായി ഓടി നിഷ്ക്രമിക്കുന്നു. ഈ സമയം രാവണന്‍ പ്രവേശിച്ച്, വലതുഭാഗത്ത് ഇരിക്കുന്നു. ഹനുമാന്‍ കിങ്കരരെ ഓടിച്ചശേഷം തിരിഞ്ഞുവന്ന് രാവണസമീപം ചെന്ന് അഗ്നി കാട്ടുന്നു. രാവണന്‍ കുറച്ചു സമയം ചെറുത്തുനില്‍ക്കുന്നുവെങ്കിലും ക്രമേണ ചൂടുസഹിക്കാനാകാതെ പരാജയപ്പെട്ട് ഓടി നിഷ്ക്രമിക്കുന്നു. ഹനുമാന്‍ വീണ്ടും തിരിഞ്ഞ് രംഗത്തേക്കുവന്ന് ലങ്കാദഹനം നടത്തുന്നു.
ഹനുമാന്റെ (കലാ:രാമന്‍‌കുട്ടിനായര്‍) ലങ്കാദഹനം
ഹനുമാന്‍:(അഗ്നിയില്‍ മുങ്ങിയ ലങ്കാനഗരത്തെ കൃതാര്‍ത്ഥതയോടെ നോക്കിയിട്ട്) ‘ഇനി വേഗം സമുദ്രം തിരിച്ചുകടന്ന് പോയി സ്വാമിയെ വിവരങ്ങള്‍ ധരിപ്പിക്കുകതന്നെ’
ഹനുമാന്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടുകൂടി ഇടതുവശത്തുള്ള പീഠത്തില്‍ കയറി വലത്തേയ്ക്ക് കെട്ടിച്ചാടി നിഷ്ക്രമിക്കുന്നു.
-----(തിരശീല)-----

തോരണയുദ്ധം പതിനേഴാം രംഗം

ഹനുമാന്‍ സമുദ്രം തിരിച്ചുകടന്നുചെന്ന് അംഗദാദികളെ വിവരങ്ങള്‍ അറിയിക്കുന്ന പതിനേഴാം രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

തോരണയുദ്ധം പതിനെട്ടാം രംഗം

രംഗത്ത്-ഹനുമാൻ, ശ്രീരാമൻ, ലക്ഷ്മണൻ

ശ്ലോകം-രാഗം:പുറനീര
“ഇത്ഥം പറഞ്ഞു വിധി ബാലിമരുത്തനൂജാഃ
 മോദേന സേനയൊടുകൂടി നടന്നു വേഗാൽ
 താവൽ തതോ മധുവനത്തെയഴിച്ചു ഗത്വാ
 ശ്രീരാമമേത്യ ജഗദുശ്ചരിതം കപീന്ദ്രാഃ”
{അംഗദനോട് വിധിപോലെ ഇപ്രകാരം പറഞ്ഞിട്ട് ഹനുമാൻ സസന്തോഷം സേനയോടുകൂടി വേഗത്തിൽ മടങ്ങി. എല്ലാവരുംകൂടി മധുവനത്തിലെത്തി സുഖമായി ഭക്ഷണം കഴിച്ചശേഷം ഹനുമാൻ ശ്രീരാമസന്നിധിയിലെത്തി ചരിതങ്ങൾ അറിയിച്ചു.}

ശ്രീരാമൻ വലത്തുഭാഗത്ത് പീഠത്തിൽ ഇരിക്കുന്നു. ലക്ഷ്മണൻ സമീപത്ത് നിൽക്കുന്നു. ഇടതുവശത്തുനിന്നും പ്രവേശിക്കുന്ന ഹനുമാൻ കൈകൾ ശിരസ്സിനുമുകളിൽ കൂപ്പിക്കൊണ്ട് ഓടിവന്ന് ശ്രീരാമപാദത്തിൽ നമസ്ക്കരിക്കുന്നു. ശ്രീരാമൻ അനുഗ്രഹിക്കുന്നു. ഹനുമാൻ എഴുന്നേറ്റ് പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:പുറനീര, താളം:ചെമ്പട(രണ്ടാം കാലം)
ഹനുമാൻ:
പല്ലവി:
“കണ്ടേൻ വണ്ടാർകുഴലിയെ തണ്ടാർശരതുല്യ രാമ”
ചരണം1:
“ശ്രീരാമ നിന്നരുളാലെ പാരാവാരം കടന്നേനടിയൻ
 അന്വേഷിച്ചു ചെല്ലുന്നേരം തന്വംഗിയെക്കണ്ടേൻ ധന്യ”
ചരണം2:
“അംഗുലീയം നൽകിയടിയൻ ചൂഡാമണി തന്നേൻ കയ്യിൽ
 ചൂഡാമണീം ഗ്രഹിക്കു വീര ചാടുവീരതേജോരാശേ”
{കാമതുല്യാ, രാമാ, സുന്ദരിയെ കണ്ടു. ശ്രീരാമാ, ധന്യാ, അവിടുത്തെ അനുഗ്രഹത്താൽ അടിയൻ സമുദ്രം കടന്ന് അന്വേഷിച്ചു ചെല്ലുന്നേരം സീതാദേവിയെ കണ്ടു. അടിയൻ ദേവിക്ക് അംഗുലീയം നൽകി. ദേവി അടിയന്റെ കൈയ്യിൽ ചൂഡാമണിയും തന്നു.വീരാ, വീരതേസ്സോടുകൂടിയവനേ, ചൂഡാമണി ഗഹിച്ചാലും.}

ഹനുമാൻ ശിരസ്സിൽനിന്ന് ചൂഡാമണി എടുത്ത് ഭക്തിയോടെ ശ്രീരാമന്റെ കൈയ്യിൽ നൽകുന്നു. ശ്രീരാമൻ അതുവാങ്ങി സന്തോഷിച്ച് എഴുന്നേറ്റ് ചരണം ആടുന്നു.

ശ്രീരാമൻ:
പല്ലവി:
“വിസ്മയപ്പാടു നീ ചെയ്തു തസ്മിൻ തസ്യ മത്സഖിയേ”
{എന്റെ സുഹൃത്തേ, നീ ചെയ്തത് ഏറ്റവും അത്ഭുതകരം തന്നെയാണ്.}

ശേഷം ആട്ടം-
പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന ശ്രീരാമനെ ഹനുമാൻ കുമ്പിടുന്നു.
ശ്രീരാമൻ:(അനുഗ്രഹിച്ചിട്ട്) ‘എനിക്ക് ഏറ്റവും സമാധാനമായി. ഇനി നമുക്ക് അങ്ങോട്ട് പോകുവാനുള്ള ഉപായം എന്തെന്ന് അലോചിച്ച് നിശ്ചയിക്കാം.’
ഹനുമാൻ:‘കല്പനപോലെ’
വീണ്ടും വന്ദിച്ച് ഹനുമാൻ നിഷ്ക്രമിക്കുന്നു. അനുഗ്രഹിച്ച് യാത്രയാക്കിക്കൊണ്ട് ശ്രീരാമനും ഒപ്പം ലക്ഷ്മണനും നിഷ്ക്രമിക്കുന്നു.
-----(ധനാശി)-----

കാലകേയവധം രണ്ടാംരംഗം

രംഗത്ത്- മാതലി, അര്‍ജ്ജുനന്‍‍(ആദ്യാവസാന പച്ചവേഷം)

ശ്ലോകം-രാഗം:ശങ്കരാഭരണം
“അമര്‍ത്ത്യവര്യസാരഥിര്‍മ്മരത്വതോക്തമാസ്ഥയാ
 സമസ്തനീതിഭാജനം സമേത്യ സവ്യസാചിനം
 തമാത്തശസ്തലസ്തകാദുദിത്വരാസ്ത്രസഞ്ചയൈ-
 ര്‍ന്നികൃത്തശത്രുമസ്തകം സ വക്തുമാദദേ വച:”
{സംസ്തനീതികള്‍ക്കും ഭാജനമായവനും താന്‍ കയ്യിലേന്തിയ വില്ലില്‍ നിന്ന് പൊഴിയുന്ന അസ്ത്രങ്ങള്‍ കൊണ്ട് ശത്രുക്കളുടെ മസ്തകം പിളര്‍ക്കുന്നവനുമായ ആ അര്‍ജ്ജുനന്റെ ‍സമീപത്തുചെന്ന് ഇന്ദ്രസാരഥി, ഇന്ദ്രന്‍ പറഞ്ഞയച്ച കാര്യം ആദരവോടെ പറയുവാന്‍ തുടങ്ങി.}

ഇടതുവശത്തുകൂടി തേര്‍തെളിച്ചുകൊണ്ട് മാതലി പ്രവേശിക്കുന്നു. വലതുഭാഗത്ത് ആലവട്ട,മേലാപ്പുകളോടുകൂടി, ഇരുകൈകളിലുമായി അമ്പുംവില്ലും കുത്തിപിടിച്ച്, വീരഭാവത്തില്‍ ഞെളിഞ്ഞിരിക്കു അര്‍ജ്ജുനന്‍, ആകാശമാര്‍ഗ്ഗത്തില്‍നിന്നും ഇറങ്ങിവരുന്ന രഥം കണ്ട് അത്ഭുതപ്പെടുന്നു. മാതലി രഥം നിലത്തിറക്കി നിര്‍ത്തി, ചമ്മട്ടി താഴെവെച്ച്, കൈകള്‍ കെട്ടി മുന്നോട്ടുവന്ന് അര്‍ജ്ജുനനെ നോക്കിക്കണ്ട്, പദാഭിനയം ആരംഭിക്കുന്നു.
മാതലി(നരിപ്പറ്റ നാരായണന്‍ നമ്പൂത്തിരി)‌അര്‍ജ്ജുനനെ(കലാ:ഗോപി‍) നോക്കി കണ്ട്, പദാഭിനയം ആരംഭിക്കുന്നു
മാതലിയുടെ പദം-രാഗം:ശങ്കരാഭരണം, താളം:അടന്ത(രണ്ടാം കാലം)
പല്ലവി:
“വിജയ തേ ബാഹുവിക്രം വിജയതേ”
ചരണം1:
“പരമേശന്‍ തവ രണനൈപുണ്യം കണ്ടു
 പരിതോഷമകതാരില്‍ കലര്‍ന്നുടനെ ബത
 പരന്മാരാല്‍ സുദുര്‍ല്ലഭമായീടും പരമാസ്ത്രം
 പരിചോടെ ലഭിച്ചതും പരമിഹ വിചാരിച്ചാല്‍”
ചരണം2:
“കുരുനൃപകുമാരന്മാര്‍ ഒക്കവേ പോരില്‍
 മറുത്തുനില്‍ക്കരുതാഞ്ഞു വലഞ്ഞുടന്‍ നീയും
 കരുത്തുള്ള ദ്രുപദനെ പടുത്വമോടെ ബന്ധിച്ചു
 ഗുരുഭൂതനു ദക്ഷിണ കുതുകമോടെ ചെയ്തതും”
ചരണം3:
“കരബലമിയലുന്ന നൃപന്മാരാലതി
 ദുരാരോപമായുള്ള ധനുസ്സിങ്കല്‍ നല്ല
 ശരമഞ്ചും തൊടുത്തെയ്തു മുറിച്ചു ലാക്കിനെ ചാരു-
 തരുണീമണിയെ പാണിഗ്രഹണം^ ചെയ്തോരു വീരാ”
{വിജയാ, അങ്ങയുടെ കരപരാക്രമം വിജയിക്കട്ടെ. പരമേശ്വരന്‍ അങ്ങയുടെ രണനൈപുണ്യം കണ്ട് സന്തോഷിച്ച് മറ്റുള്ളവര്‍ക്ക് ലഭിക്കാന്‍ പ്രയാസമുള്ള ദിവ്യാസ്ത്രം അങ്ങയ്ക്ക് തന്നതും, കൌരവകുമാരന്മാര്‍ മറുത്തുനില്‍ക്കാനാവാതെ പോരില്‍ തളര്‍ന്നുപോയപ്പോള്‍ ഉടനെ അങ്ങ് കരുത്തനായ ദ്രുപദനെ സമര്‍ത്ഥമായി ബന്ധിച്ച് ഗുരുഭൂതന് സസന്തോഷം ദക്ഷിണചെയ്തതും വിചാരിച്ചാല്‍ അത്ഭുതം തന്നെ. കരബലം തികഞ്ഞ നൃപന്മാരാല്‍ കുലയ്ക്കുവാനാവാതിരുന്ന ധനുസ്സില്‍ ശരങ്ങളഞ്ചും ഒന്നിച്ചുതൊടുത്ത് ലാക്കിനെ മുറിച്ച് സുന്ദരീരത്നത്തെ പാണിഗ്രഹണം ചെയ്തൊരു വീരാ, അങ്ങയുടെ കരപരാക്രമം വിജയിക്കട്ടെ.}

[^ വീരഭാവത്തിലിരിക്കുന്ന അര്‍ജ്ജുനന്‍ ‘പാണിഗ്രഹണം’ എന്നു കേള്‍ക്കുന്നതോടെ ഗൌരവം വിടാതെ കഴുത്തിളക്കി ലജ്ജനടിക്കുന്നു. ശേഷം മുന്‍ നിലയില്‍ ഇരിക്കുന്നു.]
“കരുത്തുള്ള ദ്രുപദനെ”(മാതലി-കലാ:പത്മനാഭന്‍ നായര്‍, അര്‍ജ്ജുനന്‍-കലാ:രാമന്‍‌കുട്ടി‌നായര്‍)
അര്‍ജ്ജുനന്റെ മറുപടിപദം-രാഗം:ശങ്കരാഭരണം, താളം:അടന്ത(ഒന്നാം കാലം)
ചരണം1:
“സലജ്ജോഹം തവ ചാടുവചനത്താലതി-
 നലംഭാവം മനസി നീ വഹിച്ചാലും ഹന്ത
 ചിലരിതു ശ്രവിക്കുമ്പോള്‍ ഞെളിഞ്ഞീടുന്നവര്‍ ഭൂവി
 ജളന്മാരെന്നതു നൂനം ഛലമല്ല മഹാമതേ”
ചരണം2:
“ചാരുശോഭതടവീടുന്ന വരമാരുടെ രഥമിതെന്നും ഭവാന്‍
 അരുണനോ കിമു വരുണനോ മനസി
 കരുണയോടിവിടെ വന്ന കാരണവും നീ
 ചൊല്‍കെടോ നീയാരെന്നു സത്യം”
{താങ്കളുടെ പ്രശംസകേട്ട് ഞാന്‍ ലജ്ജിക്കുന്നു. ഇനിയും പ്രശംസിക്കാതിരിക്കാന്‍ മനസ്സുണ്ടാവണം. കഷ്ടം! ചിലര്‍ ഇതുകേള്‍ക്കുമ്പോള്‍ ഞെളിയാറുണ്ട്. ഭൂവില്‍ അവര്‍ വിഢികളാണെന്നു തീര്‍ച്ച. മഹാമതേ, ഈ പറഞ്ഞത് കളവല്ല. സുന്ദരമായിശോഭിക്കുന്ന ഈ രഥം ആരുടെയാണ്? ഭവാന്‍ ആദിത്യസാരഥിയായ അരുണനാണോ? അതോ വരുണനോ? മനസ്സില്‍ കരുണയോടെ ഇവിടെ വന്നകാരണവും, താങ്കളാരെന്നുമുള്ള സത്യം പറയുക.}
"നലംഭാവം മനസി നീ വഹിച്ചാലും"(അര്‍ജ്ജുനന്‍:കലാ:കൃഷ്ണന്‍‌നായര്‍)
മാതലി:
ചരണം4: രാഗം:ഭൈരവി, താളം:ചെമ്പട(രണ്ടാം കാലം)
“ചന്ദ്രവംശ മൌലീരത്നമേ ഞാനും
 ഇന്ദ്രസൂതനെന്നറിഞ്ഞാലും ഹൃദി
 സാന്ദ്രമോദമോടരുള്‍ ചെയ്കയാലിവിടെ
 വന്നതെന്നു കരുതീടുക സാമ്പ്രതം”
{ചന്ദ്രവംശത്തിന്റെ ശിരോരത്നമേ, ഞാന്‍ ഇന്ദ്രന്റെ സൂതനാണെന്നറിഞ്ഞാലും. അവിടുന്ന് മനസ്സില്‍ അതിയായ സന്തോഷത്തോടുകൂടി കല്പിച്ചതിനാലാണ് ഇവിടെ വന്നത്.}
“ജളന്മാരെന്നതു നൂനം”(‌അര്‍ജ്ജുനന്‍:കലാ:ഗോപി)
ശേഷം ആട്ടം-*
മാതലി കൈകള്‍കെട്ടി ഇടതുവശത്ത് നില്‍ക്കുന്നു.
അര്‍ജ്ജുനന്‍:(മാതലിയുടെ കൈകളില്‍ പിടിച്ച്, ആപാദചൂടം വീക്ഷിച്ചിട്ട്, ആത്മഗതം) ‘ഇദ്ദേഹം ഏറ്റവും യോഗ്യന്‍ തന്നെ. ഇനി ഇദ്ദേഹത്തോട് ക്ഷേമവര്‍ത്തമാനങ്ങള്‍ ചോദിച്ചറിയുക തന്നെ’ (മാതലിയോട്) ‘ഹേ മാതലേ, ഞാന്‍ പറയുന്നത് വഴിപോലെ കേട്ടാലും.’ (മേളം കാലം താഴുന്നു)
അര്‍ജ്ജുനന്‍:^‘യാഗഭുക്കുകളില്‍ നാഥനായും ശചീവല്ലഭനായും ഉള്ള എന്റെ അച്ഛന് സുഖം തന്നെയല്ലെ?’
മാതലി‍‍:‘സുഖം തന്നെയാണ് ’
അര്‍ജ്ജുനന്‍:‘അതെയോ? പിന്നെ പുലോമമഹര്‍ഷിയുടെ പുത്രിയായ അമ്മയ്ക്കും സുഖമല്ലെ?’
മാതലി:‘ദേവിക്കും സുഖം തന്നെ’
അര്‍ജ്ജുനന്‍:‘അതെയോ? പിന്നെ അവരുടെ പുത്രനായ ജയന്തന്‍ അവര്‍ക്കിരുവര്‍ക്കും സന്തോഷത്തെ ചെയ്യുന്നില്ലെ?’
മാതലി:‘ഉവ്വ് ’
അര്‍ജ്ജുനന്‍:‘ഉവ്വോ? എന്നാല്‍ അവര്‍ മൂവരേയും കാണുവാന്‍ മനസ്സ് ആഗ്രഹിക്കുന്നു. അതിനാല്‍ നമുക്ക് സ്വര്‍ഗ്ഗത്തിലേക്ക് പോവുകയല്ലെ?’
മാതലി:‘അങ്ങിനെ തന്നെ’
അര്‍ജ്ജുനന്‍:‘ഹേ മാതലേ, സ്വര്‍ഗ്ഗത്തിലേക്ക് രഥം വഴിപോലെ തെളിച്ചാലും’ (മാതലിയുടെ കൈകോര്‍ത്തുപിടിച്ച് വട്ടംവെയ്ച്ചശേഷം കൈവിട്ട്) ‘നില്‍ക്കു’
അര്‍ജ്ജുനന്‍ രഥത്തെ കുമ്പിട്ട്, തൊട്ടുതലയില്‍ വെയ്ച്ച്, ധ്യാനിച്ചശേഷം മാതലിയോട് രണ്ടുതവണ കണ്ണുകള്‍ കൊണ്ടും, രണ്ടുതവണ കൈകൊണ്ടും ‘പോകാം’ എന്നു കാട്ടി, നാലാമിരട്ടിയെടുത്ത് മാതലിക്കൊപ്പം രഥത്തില്‍ ചാടിക്കയറുന്നു. വില്ലും അമ്പും ഇരുകൈകളിലായി പിടിച്ച് സന്തോഷാധിക്യത്തോടെ അര്‍ജ്ജുനനും, തേര്‍ തെളിച്ചുകൊണ്ട് മാതലിയും നിഷ്ക്രമിക്കുന്നു.

[^ഈ ആട്ടം “താത: കിം കുശലീ മമ ക്രതുഭുജാംനാഥശ്ശചൈഇവല്ലഭോ
                         മാതാ കിംനു പുലോമജാകുശലിനീസൂനുര്‍ ജയന്തസ്തയോ:
                         പ്രീതിം വാ തനുതേ തദീക്ഷണ വിധൌ ചേതസ്സമുല്‍ക്കണ്ഠതേ
                         സൂതത്വം രഥമാശു ചോദയ ദിവമ്യാമോവയം മാതലേ” എന്ന ശ്ലോകത്തെ അടിസ്താനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ആട്ടാരംഭം പതിഞ്ഞ തൃപുടതാളത്തിലാണെങ്കിലും അത് ക്രമേണ കാലമുയര്‍ത്തികൊണ്ടുവരും.]

-----(തിരശ്ശീല)-----

ഇടശ്ലോകം-രാഗം:കേതാരഗൌഡം
“നഗരീ തരസാ രഥിനാമപഹര്‍താ
 കീര്‍ത്തിമാശു തരസാരഥിനാ
 യുധിനാ മനസാദരിണാ ലംഘ്യാ
 പ്രാപേര്‍ജ്ജുനേന മനസാദരിണാ”
{മഹാരഥന്മാരുടെ കീര്‍ത്തിയെ കവരുന്നവനും വേഗത്തില്‍ തേരോടിക്കുന്ന സാരഥിയോടു കൂടിയവനുമായ അര്‍ജ്ജുനന്‍ യുദ്ധഭീരുക്കള്‍ക്ക് ഒരിക്കലും ചെന്നെത്താനാവാത്ത അമരാവതീനഗരിയില്‍ ആദരവുറ്റ മനസ്സോടെ ചെന്നുചേര്‍ന്നു‍‍.}

രണ്ടാംരംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ള പ്രധാന വത്യാസങ്ങള്‍

*മാതലിയുടെ പദാഭിനയം കഴിഞ്ഞ് അര്‍ജ്ജുനനും മാതലിയും കൈകോര്‍ത്തുപിടിച്ച് ഒരു വട്ടംവെയ്ച്ച്, ഇടതുവശത്തായി മാതലിയും വലതുവശത്തായി അര്‍ജ്ജുനനും പീഠത്തില്‍ ഇരുന്നും ഈ ആട്ടം ആടുക പതിവുണ്ട്.

കാലകേയവധം മൂന്നാംരംഗം

രംഗത്ത്- ഇന്ദ്രന്‍‍, മാതലി, അര്‍ജ്ജുനന്‍

ശ്ലോകം-രാഗം:തോടി
“സഭാം പ്രവേശ്യാഥ സഭാജിതോമരൈ
 സ്വനാമ സങ്കീര്‍ത്ത്യ നനാമ വജ്രിണം
 മുദാ തദാശ്ലേഷ സുനിര്‍വൃതോര്‍ജ്ജുനോ
 ജഗാദ വാചം ജഗതാമധീശ്വരം”
{പിന്നീട് ദേവസഭയില്‍ ചെന്ന് ദേവകളാല്‍ ആദരിക്കപ്പെട്ട അര്‍ജ്ജുനന്‍, തന്റെ നാമം പറഞ്ഞ് ഇന്ദ്രനെ നമസ്ക്കരിച്ചു. അപ്പോള്‍ ജഗതധീശന്റെ ആശ്ലേഷത്താല്‍ സുനിര്‍വൃതി ലഭിച്ച അര്‍ജ്ജുനന്‍ സസന്തോഷം പറഞ്ഞു.}

ഇടതുവശത്തുകൂടി ‘കിടതകധീം,താ’മോടേ പ്രവേശിക്കുന്ന മാതലി വലതുഭാഗത്തിരിക്കുന്ന ഇന്ദ്രനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ട്, ‘അര്‍ജ്ജുനന്‍ ഇതാ’ എന്നുകാട്ടി, മാറി നിഷ്ക്രമിക്കുന്നു. പതിഞ്ഞ ‘കിടതകധീം,താ’മിനൊപ്പം ഇടതുഭാഗത്തുകൂടി ഭക്തിരസത്തോടെ, ചാപബാണധാരിയായ അര്‍ജ്ജുനന്‍ പ്രവേശിക്കുന്നു. ദേവസഭയില്‍ ഒരുഭാഗത്ത് ദേവന്മാരെ കണ്ട് അത്ഭുതഭക്തിയോടേയും, മറുഭാഗത്ത് ഋഷികളെ കണ്ട് ഭയഭക്തിയോടെയും, വെവ്വേറേ കണ്ണുകള്‍കൊണ്ട് അവരോട് അനുവാദം ചോദിച്ച് മുന്നോട്ട് നീങ്ങുന്ന അര്‍ജ്ജുനന്‍, തനിക്കു ലബദ്ധമായ മഹാഭാഗ്യത്തെ ഓര്‍ത്ത് അത്ഭുതപ്പെടുന്നു. വീണ്ടും മുന്നോട്ട് നീങ്ങുന്ന അര്‍ജ്ജുനന്‍ വലതുവശത്തിരിക്കുന്ന ഇന്ദ്രനെ കണ്ട്, കുമ്പിട്ടിട്ട്, പദാഭിനയം ആരംഭിക്കുന്നു.
അര്‍ജ്ജുനന്‍(കലാ:രാമന്‍‌കുട്ടിനായര്‍) ഇന്ദ്രനെ കുമ്പിട്ട് അനുഗ്രഹം വാങ്ങുന്നു
അര്‍ജ്ജുനന്റെ പദം-രാഗം:തോടി, താളം:അടന്ത(ഒന്നാം കാലം)
പല്ലവി:
“ജനക തവ ദര്‍ശ്ശനാലിന്നു മമ ജനനം സഫലമായ്‌വന്നു”
“ജനക തവ“ (അര്‍ജ്ജുനന്‍-കലാ:രാമന്‍‌കുട്ടിനായര്‍)
ചരണം1:^
“കുടിലതയകതാരില്‍ തടവീടും അരി-
 പടലങ്ങളെയൊക്കവെ ഒടുക്കുവാനായ്
 അടിമലര്‍ തൊഴുതീടും അടിയനെ വിരവോടു
 പടുതയുണ്ടാവാന്‍ അനുഗ്രഹിച്ചീടേണം”
(“ജനക തവ ദര്‍ശ്ശനാലിന്നു ...............”)
{ജനകാ, അങ്ങയെ ദര്‍ശ്ശിച്ചതിനാല്‍ ഇന്ന് എന്റെ ജന്മം സഫലമായിതീര്‍ന്നു. മനസ്സില്‍ കുടിലത നിറഞ്ഞ ശത്രുസമൂഹത്തെ ഒക്കവെ ഒടുക്കുവാനുള്ള കെല്‍പ്പുണ്ടാകനായി അടിമലര്‍ തൊഴുതീടുന്ന അടിയനെ വേണ്ടവണ്ണം ഒന്നനുഗ്രഹിക്കേണമേ.}
“അരിപടലങ്ങളെയൊക്കവെ ഒടുക്കുവാനായ്‘ (അര്‍ജ്ജുനന്‍-കലാ;ഗോപി)
[^ആദ്യചരണത്തിലെ ആദ്യരണ്ടുവരികള്‍ രണ്ടാംകാലത്തിലേക്ക് കയറ്റിയാണ് എടുക്കുക.]


“ഒന്നനുഗ്രഹിച്ചീടേണം”(അര്‍ജ്ജുനന്‍:കലാ:കൃഷ്ണന്‍‌നായര്‍)
ശ്ലോകം^-രാഗം:ശങ്കരാഭരണം
“പാര്‍ശ്ശ്വവര്‍ത്തിനമതീവ ജയന്തം
 സേര്‍ഷ്യമാശു കലയന്‍ വിജയന്തം
 ആസനാര്‍ധമധിരോപ്യ മുദാ തം
 പ്രശ്രയാവനതമാഹ മഹേന്ദ്ര:”
{പാര്‍ശ്വത്തില്‍ വര്‍ത്തിക്കുന്ന ജയന്തന് അസൂയജനിക്കുമാറ് ഇന്ദ്രന്‍ വിജയന് തന്റെ അര്‍ധാസനം നല്‍കി. വിനയം കൊണ്ട് തലകുനിഞ്ഞവനായ് അര്‍ജ്ജുനനോട് സസന്തോഷം ഇന്ദ്രന്‍ പറഞ്ഞു.}

[^ശ്ലോകം ചൊല്ലിതുടങ്ങുമ്പോള്‍ ഇന്ദ്രന്‍ എഴുന്നേറ്റ് അര്‍ജ്ജുനനെ വാത്സല്യപൂര്‍വ്വം കടാക്ഷിച്ച്, ആലിംഗനം ചെയ്ത് കൊണ്ടുവന്ന് അര്‍ധാസനം നല്‍കി ഇരുത്തുന്നു. ശ്ലോകം അവസാനിച്ചാല്‍ അര്‍ജ്ജുനന്‍ എഴുന്നേറ്റ് സിംഹാസനത്തില്‍ തൊട്ടുവന്ദിച്ച്, പൂര്‍വ്വസ്തിതിയില്‍ നില്‍ക്കുന്നു.]
ഇന്ദ്രന്‍ വിജയനന്‍(കലാ:പ്രദീപ്) തന്റെ അര്‍ധാസനം നല്‍കുന്നു
ഇന്ദ്രന്റെ പദം-രാഗം:ശങ്കരാഭരണം, താളം:അടന്ത(രണ്ടാം കാലം)
പല്ലവി:
“തനയ ധനഞ്ജയ ജീവ ചിരകാലം
 വിനയാദിഗുണഗണനിലയ നീ”
{തനയാ, ധനഞ്ജയാ, വിനയാദിഗുണഗണങ്ങള്‍ക്ക് ഇരിപ്പിടമായവനേ, നീ ചിരകാലം ജീവിച്ചാലും.}

ശേഷം ആട്ടം-*
അര്‍ജ്ജുനന്‍:(ഇരിക്കുന്ന ഇന്ദ്രനെ കെട്ടിചാടി കുമ്പിട്ടിട്ട്) ‘അല്ലയോ പിതാവേ, എനിക്ക് ഇവിടെ വരുവാനും അങ്ങയെ കണ്ടു വന്ദിക്കുവാനും ഭാഗ്യം സിദ്ധിച്ചത് ദേവനാഥനായ ഇവിടുത്തേയും ലോകനാഥനായ ശ്രീകൃഷ്ണന്റേയും കാരുണ്യം കൊണ്ടുതന്നെ. ഇനി പുലോമജയായ അമ്മയെ കണ്ടുവന്ദിപ്പാനും സ്വര്‍ഗ്ഗലോകം സഞ്ചരിച്ച് കാണുവാനും എനിക്ക് കല്പന തരേണമേ’
ഇന്ദ്രന്‍‍:‘വേഗത്തില്‍ ചെന്ന് കണ്ടുകൊള്‍ക’
അര്‍ജ്ജുനന്‍ വീണ്ടും ഇന്ദ്രനെ കുമ്പിട്ട് നിഷ്ക്രമിക്കുന്നു. ഇന്ദ്രനും അനുഗ്രഹിച്ച് അര്‍ജ്ജുനനെ യാത്രയാക്കിക്കൊണ്ട് നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

ഇടശ്ലോകം-രാഗം:കേതാരഗൌഡം
“കൃതഭനുജ്ഞോ ജനകേന മോദാല്‍
 കൃതാര്‍ത്ഥതാം പ്രാപ്യ പൃഥാതനൂജ:
 കരേ ഗൃഹീത്വാ സ തു വൈജയന്തം
 സമാരൂരോഹാപ്യഥ വൈജയന്തം”
{ജനകനില്‍നിന്നും അനുവാദം ലഭിച്ചപ്പോള്‍ സന്തോഷവാനും കൃതാര്‍ത്ഥനുമായിതീര്‍ന്ന കുന്തീപുത്രന്‍ ജയന്തന്റെ കരംഗ്രഹിച്ചുകൊണ്ട് വൈജയന്തത്തിലേക്ക്(ഇന്ദ്രന്റെ കൊട്ടാരം) കയറി‍.}

മൂന്നാംരംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ള പ്രധാന വെത്യാസങ്ങള്‍

*രംഗാന്ത്യത്തിലെ ആട്ടം ഇങ്ങിനെയാണ്-
അര്‍ജ്ജുനന്‍:(ഇരിക്കുന്ന ഇന്ദ്രനെ കെട്ടിചാടി കുമ്പിട്ടിട്ട്) ‘അല്ലയോ പിതാവേ, എനിക്ക് ഇവിടെ വരുവാനും അങ്ങയെ കണ്ടു വന്ദിക്കുവാനും ഭാഗ്യം സിധിച്ചത് ദേവനാഥനായ ഇവിടുത്തേയും ലോകനാഥനായ ശ്രീകൃഷ്ണന്റേയും കാരുണ്യം കൊണ്ടുതന്നെ. ഇനി പുലോമജയായ അമ്മയെ കണ്ടുവന്ദിപ്പാനും സ്വര്‍ഗ്ഗലോകം സഞ്ചരിച്ച് കാണുവാനും എനിക്ക് കല്പന തരേണമേ’
ഇന്ദ്രന്‍:‘അല്ലയോ അര്‍ജ്ജുനാ, നിന്നെകൊണ്ട് ദേവലോകത്ത് പലകാര്യങ്ങള്‍ സാധിക്കേണ്ടതായുണ്ട്. അതിനാല്‍ കുറച്ചുകാലം ഇവിടെ വസിക്കുക.‘ (ജയന്തനോട്) ‘എടോ പുത്രാ, ഇവനെ അമ്മയുടെ വസതിയിലേക്ക് കൂട്ടികൊണ്ടുപോയാലും.’
ഇന്ദ്രന്‍ അനുഗ്രഹിച്ച് അര്‍ജ്ജുനനെ യാത്രയാക്കിക്കൊണ്ട് നിഷ്ക്രമിക്കുന്നു. അര്‍ജ്ജുനന്‍ തിരിഞ്ഞ് ജയന്തനെ കണ്ട്, തൊഴുത്, കൈകോര്‍ത്തുപിടിച്ച് വട്ടംവെച്ച്, വൈജയന്തം കണ്ടതായി നടിച്ച് നിഷ്ക്രമിക്കുന്നു.

കാലകേയവധം നാലാംരംഗം

രംഗത്ത്- ഇന്ദ്രാണി(കുട്ടിത്തരം സ്ത്രീവേഷം‍)‍, അര്‍ജ്ജുനന്‍

ശ്ലോകം-രാഗം:കാമോദരി
“പുലോമജാം പ്രാപ്യ വലാരിനന്ദനോ
 ജഗ്രാഹ തസ്യാശ്ചരണൌ കൃതാജ്ഞലി:
 സാ പ്രസ്നവൈരശ്രുവിമിശ്രിതൈര്‍മ്മുദാ
 സിഞ്ചിന്ത്യപൃച്ഛല്‍ കുശലാദികാനമും”
{ഇന്ദ്രപുത്രന്‍ പുലോമജയുടെ സമീപത്തുചെന്ന് കൈകൂപ്പി കാല്‍തൊട്ടുവന്ദിച്ചു. ഇന്ദ്രാണി സന്തോഷാശ്രുക്കള്‍ കൊണ്ടും വാത്സല്യത്താല്‍ ചുരന്ന മുലപ്പാല്‍ കൊണ്ടും അജ്ജുനനെ കുളിപ്പിച്ച് ഇപ്രകാരം കുശലപ്രശ്നം ചെയ്തു.}

ഇടതുവശത്തുകൂടി പ്രവേശിക്കുന്ന അര്‍ജ്ജുനന്‍ വലതുഭാഗത്തിരിക്കുന്ന ഇന്ദ്രാണിയെ കണ്ട്, കെട്ടിച്ചാടി കുമ്പിടുന്നു. ഇന്ദ്രാണി അനുഗ്രഹിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.

ഇന്ദ്രാണിയുടെ പദം-രാഗം:കാമോദരി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“വിജയ വിജയീ ഭവ ചിരം ജീവ
 നിശമയ മയോദിതമുദാരം”
ചരണം1:
“സ്വാഗതം കിമയി തവ സുമതേ വീര
 സ്വാനാമനാമയം കിമു തേ”
ചരണം2:
“കുശലിനീ കിമു ശൂരതനയാ വീരാ
 കുശലവോപമശൂരതനയാ”
ചരണ3:
“നിന്നുടെ കീര്‍ത്തിയാലിന്നു നൂനം
 നിഹ്നുതകളങ്കനായിന്ദു”
{വിജയാ, വിജയിച്ചാലും. നീണാള്‍ വാണാലും. ഞാന്‍ പറയുന്നത് ശ്രവിച്ചാലും. സുമനസ്സായ വീരാ, നിനക്ക് സ്വാഗതം. നിനക്കും ബന്ധുക്കള്‍ക്കും സുഖമല്ലെ? കുശലവന്മാരേപോലെ ശൂരരായ തനയരോടുകൂടിയ കുന്തീദേവിക്കും സുഖംതന്നെയല്ലെ? നിന്റെ കീര്‍ത്തിയാല്‍ തീര്‍ച്ചയായും ഇന്ന് ചന്ദ്രന്റെ കളങ്കം കൂടി മറഞ്ഞുപോയിരിക്കുന്നു.}
“നിന്നുടെ കീര്‍ത്തിയാലിന്നു“(ഇന്ദ്രാണി-മാര്‍ഗ്ഗി വിജയകുമാര്‍, അര്‍ജ്ജുനന്‍-കലാ:കൃഷ്ണന്‍‌നായര്‍)
അര്‍ജ്ജുനന്റെ മറുപടിപദം-രാഗം:കാമോദരി, താളം:ചെമ്പ(രണ്ടാം കാലം)
പല്ലവി:
“വിജയനഹമിതാ കൈതൊഴുന്നേന്‍ ദേവീ
 വിരവിനോടു വിബുധജനമാന്യേ”
ചരണം1:
“ജനനി തവ പാദയുഗളമന്യേ മറ്റു
 ജഗതി നഹി ശരണമിതി മന്യേ”
ചരണം2:
“അനുകമ്പയാശുമാം ധന്യേ ദേവി
 അപനീതദാസജനദൈന്യേ”
ചരണം3:
“സുകൃതികളില്‍ മുമ്പനായ്‌വന്നേന്‍^ ദേവി
 സുജന പരിഗീതസൌജന്യേ”
{ദേവന്മാരാല്‍ മാനിക്കപ്പെടുന്ന ദേവീ, വിജയനായ ഞാന്‍ ഇതാ കൈതൊഴുന്നേന്‍. ജനനി, ഇവുടുത്തെ പദയുഗളമല്ലാതെ എനിക്ക് ജഗത്തില്‍ മറ്റൊരു ശരണമില്ലെന്ന് കരുതുന്നു. ഉത്കൃഷ്ടയായവളേ, ധന്യേ, ദേവീ, എന്നില്‍ അനുകമ്പയുണ്ടാകേണമേ. സുജനങ്ങളാല്‍ വാഴ്ത്തപ്പെടുന്ന സ്വഭാവശുദ്ധിയോടുകൂടിയ ദേവീ, ഞാന്‍ സുകൃതികളില്‍ മുമ്പനായ് തീര്‍ന്നിരിക്കുന്നു‍.}
“വിജയനഹമിതാ“(ഇന്ദ്രാണി-കലാ:കേശവന്‍ നമ്പൂതിരി, അര്‍ജ്ജുനന്‍-കലാ:രാമന്‍‌കുട്ടിനായര്‍)
[^‘സുകൃതികളില്‍ മുമ്പനായ്‌വന്നേന്‍’ എന്നിടത്ത് അര്‍ജ്ജുനന്‍ ‘അഷ്ടകലാശം’ ചവുട്ടും]

‘സുകൃതികളില്‍ മുമ്പനായ്‌വന്നേന്‍’(അര്‍ജ്ജുനന്‍:കലാ:പ്രദീപ്)
ഇന്ദ്രാണി:
ചരണം4:
“വനമതില്‍ വസിപ്പതിനു യോഗം
 വീരാ വന്നതിതു വിധിദുര്‍വിപാകം”
ചരണം5:
“മല്ലരിപുകാരുണ്യയോഗാല്‍ വീരാ
 നല്ലതു ഭവിക്കുമിനി വേഗാല്‍”
{വീരാ, വനത്തില്‍ വസിക്കാന്‍ യോഗം വന്നത് സമയദോഷം കൊണ്ട് മാത്രമാണ്. വീരാ, ശ്രീകൃഷ്ണന്റെ കാരുണ്യത്താല്‍ ഇനി വേഗത്തില്‍ നന്മവരും‍.‍}
“നല്ലതു ഭവിക്കുമിനി വേഗാല്‍”(ഇന്ദ്രാണി-കലാ:ഷണ്മുഖന്‍, അര്‍ജ്ജുനന്‍:കലാ:ഗോപി)
ശേഷം ആട്ടം-
അര്‍ജ്ജുനന്‍:(ഇരിക്കുന്ന ഇന്ദ്രാണിയെ കെട്ടിചാടി കുമ്പിട്ടിട്ട്) ‘അല്ലയോമാതാവേ, എനിക്ക് ഈ സ്വര്‍ഗ്ഗലോകം സഞ്ചരിച്ച് കാണുവാന്‍ ആഗ്രഹമുണ്ട്’
ഇന്ദ്രാണി‍:‘ഇഷ്ടം പോലെ സഞ്ചരിച്ച് കണ്ടുവരിക’
അര്‍ജ്ജുനന്‍ വീണ്ടും കുമ്പിടുന്നു. ഇന്ദ്രാണി അനുഗ്രഹിച്ച് അര്‍ജ്ജുനനെ യാത്രയാക്കിക്കൊണ്ട് നിഷ്ക്രമിക്കുന്നു.
അര്‍ജ്ജുനന്‍ തിരിഞ്ഞ് വീണ്ടും രംഗത്തേക്ക് വരുന്നു.
അര്‍ജ്ജുനന്റെ സ്വര്‍ഗ്ഗവര്‍ണ്ണന-^
അര്‍ജ്ജുനന്‍:‘ഇനി സ്വര്‍ഗ്ഗം നടന്നുകാണുകതന്നെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി സ്വര്‍ഗ്ഗത്തിന്റെ അധോ-മദ്ധ്യ-ഉപരി ഭാഗങ്ങള്‍ വെവ്വേറേ കണ്ട്, വന്ദിച്ചിട്ട്) ‘സ്വര്‍ഗ്ഗം ആസകലം അതിവിശേഷം തന്നെ. അടിയിലുള്ള വീധികളെല്ലാം വിശേഷമായ കല്‍പ്പവൃക്ഷത്തിന്റെ തളിരുകളാലും തേനോഴുകുന്ന പൂക്കളാലും നിറഞ്ഞുശോഭിച്ചു കാണുന്നു. ഉപരിഭാഗം കണ്ണിനു സുഖമുളവാക്കുന്നതും, വന്നും പോയും കൊണ്ടിരിക്കുന്ന വിമാനങ്ങളാല്‍ മുഖരിതവുമായി കാണുന്നു. മദ്ധ്യഭാഗത്ത് സ്വര്‍ണ്ണമയമായും രത്നമയമായുമുള്ള മാളികകള്‍, ഗോപുരങ്ങള്‍, ഉദ്യാനങ്ങള്‍, കേളീശൈലങ്ങള്‍ എന്നിവ നാലുഭാഗവും ചുറ്റപ്പെട്ട മതിലുകളോടുകൂടി ശോഭിക്കുന്നു. ഇനി സഞ്ചരിച്ച് എല്ലാം കാണുകതന്നെ.’ (‘അഡ്ഡിഡ്ഡിക്കിട’ വെച്ച്) ‘അതാ ഒരു മണിമാളിക’ (വിസ്തരിച്ച് നോക്കികണ്ട്) ‘ഈ മാളികയുടെ തറകളും തൂണുകളും ചുവരുകളുമെല്ലാം അസാമാന്യമായവയാണ്. ശില്പവേലകളാണെങ്കില്‍ അതിവിശേഷം. എല്ലായിടത്തും രത്നമയം. ഇതിനുചുറ്റും ആയുധധാരികളായ ഭടന്മാര്‍ ചുറ്റുന്നു. ഓ, മനസ്സിലായി. അമൃത് സൂക്ഷിച്ചുവെച്ചിരിക്കുന്ന സ്ഥലമാണിത്.‘ (‘അഡ്ഡിഡ്ഡിക്കിട’) ‘സൌന്ദര്യം തികഞ്ഞ ചില ദേവസ്ത്രീകള്‍ മാളികമുകളിലിരുന്ന് എന്നെ നോക്കുന്നു. അതാ കുറേ ദേവസുന്ദരിമാര്‍ കൂട്ടമായി മന്ദഹസിച്ചും എന്നെ കടാക്ഷിച്ചുകൊണ്ടും പോകുന്നു. എന്നെകുറിച്ചാണ് അവര്‍ തമ്മില്‍ സംസാരിക്കുന്നത്. ഇദ്ദേഹം കുന്തീദേവിയില്‍ നമ്മുടെ നാഥനായ ഇന്ദ്രന് പിറന്ന പുത്രനാണ്, ധര്‍മ്മപുത്രന്റെ അനുജനാണ്, അഗ്നിയില്‍നിന്നും ഗാണ്ഡീവചാപവും ശ്രീപരമേശ്വരനില്‍നിന്നും പാശുപതാസ്ത്രവും വാങ്ങിയ വീരനാണിദ്ദേഹം, ശ്രീകൃഷ്ണഭഗവാന്റെ സഖാവുമാണിദ്ദേഹം, എന്നെല്ലാമാണ് അവര്‍ പറയുന്നത്.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി, അകലെ നോക്കികണ്ടിട്ട്) ‘കൈലാസശൃഗം പോലെ കാണുന്നതെന്താണ്?’ (അല്പംകൂടി അടുത്തുചെന്ന് കണ്ടിട്ട്) ‘ഓ! ഐരാവതമാണ്. പാലാഴിയുടെ പുത്രനായ നാല്‍ക്കൊമ്പനാന. അച്ഛനെ എടുത്തുനടക്കുന്ന സുകൃതിയായ അങ്ങയെ ഞാന്‍ വന്ദിക്കുന്നു.’ (തൊട്ടുതലയില്‍ വെയ്ച്ച്, വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി, വീക്ഷിച്ച്) ‘അതാ കഴുത്തില്‍ കനകമാലകള്‍ അണിഞ്ഞ് ഉച്ചേശ്രവസ് നില്‍ക്കുന്നു. പാല്‍ക്കടലിന്റെ പുത്രനായ അശ്വശ്രേഷ്ഠാ, നമസ്ക്കാരം.’ (തൊട്ടു വന്ദിച്ച്, വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ വെയ്ച്ച്, വീക്ഷിച്ചിട്ട്) ‘അതാ ഒരു വെളുത്ത പശു അയവിറക്കിക്കൊണ്ട് നില്‍ക്കുന്നു. ആഗ്രഹങ്ങളെല്ലാം സാധിച്ചുതരുന്ന ദിവ്യശക്തിയുള്ള കാമധേനുവെന്ന പശുവാണിത്.’ (കാമധേനുവിനെ പ്രദക്ഷിണം വെയ്ച്ച്, തൊട്ടുനമസ്ക്കരിച്ച്, ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്, കുളുര്‍മ്മ നടിച്ച്) ‘സൌരഭ്യത്തോടുകൂടിയ തണുത്തകാറ്റ് വീശുന്നു. എവിടെ നിന്നാണ്?’ (നോക്കിയിട്ട്) ‘അതാ മുന്‍പില്‍ സ്വര്‍ഗംഗ കാണുന്നു. ഹംസങ്ങള്‍ പറന്നുവന്ന് ഇതിലെ പരിശുദ്ധജലത്തില്‍ ക്രീഡിച്ചുകൊണ്ടിരിക്കുന്നു. അവ സ്വര്‍ണ്ണത്താമരപൂക്കളില്‍ നിന്നും തേന്‍ കുടിക്കുന്നു. ഭഗീരധന്റെ പ്രയത്നത്താല്‍ ശ്രീപരമേശ്വരന്റെ ശിരസ്സില്‍ തട്ടി ഭൂമിയിലേക്ക് ഒഴുകിതുടങ്ങിയ പാവനയായ ഗംഗയാണിത്.’ (ഗംഗയിലിറങ്ങി ജലമെടുത്ത് ശിരസ്സിലും മുഖത്തും തളിച്ച് വന്ദിച്ച്, വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ വെയ്ച്ച്, ഇരുവശവും വീക്ഷിച്ച്) ‘അതാ നന്ദനോദ്യാനം കാണുന്നു. കാ‍റ്റില്‍ ഇളകുന്ന തളിരുകള്‍ എന്നെ മാടിവിളിക്കുന്നു.’ (ചുറ്റും നോക്കി, അത്ഭുതവും സുഖവും നടിച്ച്) ‘കല്‍പ്പകവൃക്ഷങ്ങള്‍ പൂത്തും തളിര്‍ത്തും നില്‍ക്കുന്നു. എന്തൊരു ശോഭ! മനോഹരമായ കുയില്‍നാദങ്ങള്‍ കേള്‍ക്കുന്നു. ഈ മഹാവൃക്ഷങ്ങളുടെ ചുറ്റും അനവധി സുന്ദരിമാര്‍ വന്നുകൂടിയിരിക്കുന്നു. ഇതാ ഒരുവള്‍’ (സ്ത്രീയായി നടിച്ച്) ‘കല്പകവൃക്ഷമേ, എനിക്ക് രത്നം പതിച്ച കര്‍ണ്ണാഭരണം തരിക’ (ആഭരണം വാങ്ങി പോകുന്നതായി നടിച്ചിട്ട്, മറ്റൊരു സ്ത്രീയായി നടിച്ച്) ‘കല്‍പ്പകവൃക്ഷമേ, എനിക്കൊരു സ്വര്‍ണ്ണപട്ട് തന്നാലും’ (ഇരുകൈകളും നീട്ടി വാങ്ങിപോകുന്നതായി നടിച്ചിട്ട്, വീണ്ടും മറ്റൊരുവളായി നടിച്ച്) ‘എനിക്കൊരു രത്നഹാരം തന്നാലും’ (വാങ്ങി പോകുന്നതായി നടിച്ചിട്ട്, അര്‍ജ്ജുനനായി) ‘ഹോ! ഇവ വാഞ്ചിതങ്ങളെല്ലാം നല്‍കുന്ന കല്പക വൃക്ഷങ്ങളാണ്.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി, വീക്ഷിച്ചിട്ട്) ‘അതാ ഗന്ധര്‍വ്വന്മാര്‍ ഭാര്യാസമേതരായി വീണയും വാദ്യങ്ങളും വായിക്കുന്നു.’ (ഗന്ധര്‍വ്വന്മാരും ഭാര്യമാരുമായി നടിച്ച് വീണയും മൃദഗവും മറ്റും വായിക്കുന്നതായി അഭിനയിച്ചിട്ട്, വീണ്ടും വീക്ഷിച്ച്) ‘അതാ ചില ദേവസ്ത്രീകള്‍ നൃത്തംചെയ്യുന്നു. കേമം തന്നെ ഇനി മാളികമുകളില്‍ കയറിനിന്ന് കാണാം’
അര്‍ജ്ജുനന്‍(കലാ:ഗോപി) സ്വര്‍ഗ്ഗം നോക്കികാണുന്നു
[^ അര്‍ജ്ജുനന്‍ സ്വര്‍ഗ്ഗത്തെ വര്‍ണ്ണിക്കുന്ന ആട്ടം മഹാകവി കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്‍ രചിച്ച “ആകീര്‍ണേ കല്പവാടീ കിസലയ കുസുമൈസ്തത്രസാര്‍ഥൈ രധസ്താത്                 
             സിദ്ധാതാഞ്ചോപരിഷ്ടാന്നയന സുഖകരൈ സ്സംവദത്ദിര്‍വ്വിമാനൈ:                 
             പ്രസാദൈര്‍ന്നിര്‍ജരാണാം കനകമണിമയൈഗ്ഗോപുരോദ്യാനകേളീ          
             ശൈല പ്രകാരചിത്രൈര്‍വിലസതി പരിത ശ്ചൈഷ ഗീര്‍വ്വാണലോക:” എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ നടന്മാരുടെ മനോധര്‍മ്മാനുസ്സരണം ഇതിലെ പലഭാഗങ്ങളും ചെറിയവിത്യാസങ്ങള്‍ വരുത്തികൊണ്ടും വിസ്തരിച്ചും അവതരിപ്പിക്കാറുണ്ട്.]

അര്‍ജ്ജുനന്‍ ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്, വലതുവശത്ത് പീഠത്തില്‍ കേറില്‍ നിന്ന് ഇരുവശവും നോക്കികാണുന്നു. പെട്ടന്ന് ഭയങ്കരമായ ശബ്ദകോലാഹലങ്ങള്‍ കേട്ട് അര്‍ജ്ജുനന്‍ ചാടി താഴെയിറങ്ങി ശ്രദ്ധിക്കുന്നു.
അര്‍ജ്ജുനന്‍:^പെരുമ്പറ, ശംഖ്, ആന, തേര്, കുതിര ഇവകളുടെ ശബ്ദം വര്‍ദ്ധിച്ച് കേള്‍ക്കുന്നു.’ (മുന്നില്‍ പലയിടത്തായി കണ്ട്) ‘ഇതാ അസ്ത്രശസ്ത്രങ്ങളേറ്റ് ഇന്ദ്രസൈന്യങ്ങളുടെ കരചരണാദി അംഗങ്ങള്‍ മുറിഞ്ഞു വീഴുന്നു.’ (കേട്ട്, ശ്രദ്ധിച്ച്) ‘ദേവസ്ത്രീകള്‍ ‘എന്നെ രക്ഷിക്കണേ’, ‘എന്നെ രക്ഷിക്കണേ’ എന്ന് നിലവിളിക്കുന്നു. കഷ്ടം! ദേവകള്‍ക്ക് ഇപ്രകാരം ആപത്ത് വന്നല്ലോ?’ (ഓര്‍ത്ത് കോപാവേശത്തോടെ) ‘ആകട്ടെ, ഇനി ദേവശത്രുക്കള്‍ ആരായാലും വേഗത്തില്‍ ചെന്ന് ജയിക്കുകതന്നെ.’
അര്‍ജ്ജുനന്‍ നാലാമിരട്ടികലാശിച്ച്, കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

[^അര്‍ജ്ജുനന്‍ യുദ്ധകോലാഹലങ്ങളെ വര്‍ണ്ണിക്കുന്ന ഈ ആട്ടം മഹാകവി കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്‍ രചിച്ച
“വര്‍ദ്ധന്തേ സിംഹനാദാ:പടഹ ദരഗജ സ്യന്ദനാശ്വാദിഘോഷൈ:
 ദൃശ്യാന്യംഗാനി ശസ്ത്രപ്രഹരണപതിതാനീന്ദ്രസേനാചരാണാം
 ശ്രൂയന്തേ ദീനദീനാ സ്ത്രിദശമൃഗദൃശാം പാഹിപാഹീതിവാച:
 കോfയം ജാത പ്രമാദം സുരകുലമഖിലം ഹന്ത സംഭ്രാന്തമാസ്തെ” എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.]

കാലകേയവധം അഞ്ചാംരംഗം

രംഗത്ത്-അര്‍ജ്ജുനന്‍, വജ്രകേതു(ഇടത്തരം ചുവന്നതാടി വേഷം), വജ്രബാഹു(ഇടത്തരം നേടുംകത്തിവേഷം)

ശ്ലോകം-രാഗം:കാനക്കുറിഞ്ഞി
“വജ്രകേതുരിതി വിശ്രുതസ്തദനു വജ്രബാഹുസഹിതോ ജവാല്‍
 നിര്‍ജ്ജരാധിപരിപൂര്‍ജ്ജഹാരപരമുര്‍വ്വശീമുഖസുരാംഗനാ:
 അര്‍ജ്ജുനോപി സമുപേത്യ വാഗ്ഭിരിതിതര്‍ജ്ജയന്നമരസഞ്ചയൈര്‍-
 ദുര്‍ജ്ജയൌ വരബലേന തൌ ന്യരുണദൂര്‍ജ്ജിതൈശ്ശിതശിലീമുഖൈഃ”‍
{ആ സമയത്ത് വജ്രകേതു എന്നു വിശ്രുതനായ അസുരന്‍ വജ്രബാഹു എന്ന അനുജനോടുകൂടി വന്ന് ഉര്‍വ്വശി മുതലായ സുരാംഗനമാരെ പിടിച്ചുകൊണ്ടുപോകാന്‍ തുടങ്ങി. ഉടനെ അര്‍ജ്ജുനനെത്തി വരബലത്താല്‍ ദേവസമൂഹത്തിന് ജയിക്കുവാന്‍ പ്രയാസമുള്ളവരായ അവരെ തടുക്കുകയും ആക്ഷേപിക്കുകയും ശക്തിയും മൂര്‍ച്ചയുമുള്ള ശരങ്ങളെക്കൊണ്ട് നേരിടുകയും ചെയ്തു.}

വജ്രകേതുവിന്റെ തിരനോട്ടം-
വജ്രബാഹുവിന്റെ തിരനോട്ടം-
വീണ്ടും തിരനീക്കുമ്പോള്‍ വജ്രകേതുവും വജ്രബാഹുവും രംഗമദ്ധ്യത്തിലൂടെ പ്രവേശിക്കുന്നു.
വജ്രകേതു:‘നോക്കു, ദേവന്മാരെല്ലാം നമ്മളോട് തോറ്റ് ഓടിപ്പോയി. ഇനി ഈ സുന്ദരിമാരെയെല്ലാം പിടിച്ചുകൊണ്ട് നമുക്ക് വേഗം പോകാം.’
വജ്രബാഹു:(പെട്ടന്ന് മുന്നില്‍ കണ്ട്) ‘അതാ ഒരു മനുഷ്യന്‍ നമ്മുടെ നേര്‍ക്ക് വരുന്നു. യുദ്ധത്തിനാണന്ന് തോന്നുന്നു.’
വജ്രകേതു:(വീക്ഷിച്ചിട്ട്) ‘വരട്ടെ. ക്ഷണത്തില്‍ അവനെ നശിപ്പിച്ചുകളയാം’
വലത്തുഭാഗത്തുകൂടി ഇടുത്തുകലാശം ചവുട്ടി അര്‍ജ്ജുനന്‍ പ്രവേശിക്കുന്നു.
അര്‍ജ്ജുനന്‍:(മുന്നോട്ടുവന്ന് അസുരന്മാരെ കണ്ട് പുച്ഛിച്ച്) ‘ഈ സ്ത്രീകളെ കൊണ്ടുപോകുന്നതിന്‍ മുന്‍പ് കരുത്തുണ്ടെങ്കില്‍ യുദ്ധത്തില്‍ എന്നെ ജയിക്കുവിന്‍. നോക്കിക്കോ’
അര്‍ജ്ജുനന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.

യുദ്ധപ്പദം-രാഗം:കാനക്കുറിഞ്ഞി,താളം:പഞ്ചാരി(മൂന്നാം കാലം)
അര്‍ജ്ജുനന്‍:
പല്ലവി:
“ആരെടാ സുരാധിനാഥനെ ഭയപ്പെടാതെ വന്നു
 നേരുകേടു ചെയ്തിടുന്നതധികവീരരേ”
ചരണം1
“ആരുമേ ധരിച്ചിടാതെ നാരിമാര്‍കളെ ഹരിച്ച
 ശൂരരായ നിങ്ങളാരഹോ പറഞ്ഞാലും”
(“ആരെടാ സുരാധിനാഥനെ.............ചെയ്തിടുന്നതധികവീരരേ”)
{ദേവനാഥനെ ഭയപ്പെടാതെ വന്ന് നേരുകേട് ചെയ്തിടുന്ന അധികവീരരേ, നിങ്ങള്‍ ആരെടാ? ഹോ! ആരും അറിയാതെ വന്ന് സ്ത്രീകളെ അപഹരിച്ച ധൈര്യശാലികളായ നിങ്ങള്‍ ആരെന്നു പറഞ്ഞാലും.}

വജ്രകേതു:
ചരണം2:(നാലാം കാലം)
“വജ്രകേതുവെന്നെനിക്കു നാമമെന്റെ അനുജനിവനു
 വജ്രബാഹുവെന്നു നാമം ലോകവിശ്രുതം‍”
{വജ്രകേതു എന്ന് എന്റെ നാമം. എന്റെ അനുജനായ ഇവന് വജ്രബാഹു എന്ന് നാമം. ഞങ്ങള്‍ ലോകപ്രസിദ്ധരാണ്.}

വജ്രബാഹു:
ചരണം3:
“വജ്രപാണി തന്നെയിങ്ങെതിര്‍ത്തുപൊരുവതിനുവരികി-
 ലിജ്ജനത്തൊടേറ്റു തോറ്റു പോയിടും ദൃഢം‍‍”
{ദേവേന്ദ്രന്‍തന്നെ എതിര്‍ത്ത് പൊരുതുവാന്‍ വന്നാലും ഞങ്ങളോടേറ്റ് തോറ്റുപോയിടും, തീര്‍ച്ച.}

അര്‍ജ്ജുനന്‍:
ചരണം4:
“പാകശാസനന്റെ തനയനായിടുന്ന ഞാന്‍ രണത്തി-
 ലാകവേ ഹനിച്ചിടുന്നതുണ്ടു നിര്‍ണ്ണയം”
ചരണം5:
“നാകലോകനാരിമാര്‍കളെ ഹരിപ്പതിനായിവിടെ
 വേഗമോടു വന്ന നിങ്ങള്‍ വരിക പോരിനായ്”
{ദേവേന്ദ്രന്റെ തനയനായിടുന്ന ഞാന്‍ രണത്തില്‍ നിങ്ങളെ നശിപ്പിക്കുന്നുണ്ട്, തീര്‍ച്ച. ദേവലോകനാരിമാരെ അപഹരിക്കുവാനായി ഇവിടെ പെട്ടന്നുവന്ന നിങ്ങള്‍ യുദ്ധത്തിനു വരിക.‍}

വജ്രകേതു:
ചരണം6:
“പാകശാസനാത്മജാദ്യ ചാകവേണ്ട നീ വൃഥൈവ
 പോക പോക വൈകിടാതെ പൊരുതിടേണ്ട നീ”
{ഇന്ദ്രാത്മജാ, നീ വെറുതേ ചാകണ്ട. വൈകിടാതെ പോവുക, പോവുക. നീ പൊരുതിടേണ്ട.}

വജ്രബാഹു:
“ഏകനായി രണാങ്കണത്തിലാകവേ ഹനിയ്ക്കിലിന്നു
 സൈകതേന സാഗരേ ചിറ തടുക്കലാം”
{ഏകനായി യുദ്ധഭൂമിയില്‍ എതിരിടുന്നത് സമുദ്രത്തില്‍ മണലുകൊണ്ട് ചിറകെട്ടുന്നതുപോലെയാകും.}

ശേഷം യുദ്ധവട്ടം-
ക്രമത്തില്‍ പോരുവിളിച്ച് അര്‍ജ്ജുനനും വജ്രകേതു വജ്രബാഹുമാരും അസ്ത്രമയച്ച് യുദ്ധം ചെയ്യുന്നു. യുദ്ധാന്ത്യത്തില്‍ അര്‍ജ്ജുനന്‍ ഇരുവരേയും അസ്ത്രങ്ങളാല്‍ വധിക്കുന്നു.
-----(തിരശ്ശീല)-----
അര്‍ജ്ജുനന്‍:(തിരശ്ശീലയ്ക്കു മുന്നിലേയ്ക്കു വന്ന്)‘അസുരന്മാരെല്ലാം ഒടുങ്ങി. ദേവന്മാര്‍ക്കുവന്ന ആപത്ത് ഇല്ലാതെയാക്കുവാന്‍ കഴിഞ്ഞല്ലൊ. ഇനി വേഗം പിതാവിനെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കുകതന്നെ’
അര്‍ജ്ജുനന്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ പിന്നിലേയ്ക്ക് കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

2009 ജനുവരി 1, വ്യാഴാഴ്‌ച

കാലകേയവധം ആറാം രംഗം

രംഗത്ത്- ഉര്‍വ്വശി‍(ഒന്നാംതരം സ്ത്രീവേഷം) ‍,സഖി(രണ്ടാംതരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ശങ്കരാഭരണം
“സ്വര്‍വ്വധൂജനമണിഞ്ഞിടുന്ന മണിമൌലിയില്‍ ഖചിതരത്നമാ-
 മുര്‍വ്വശീ തദനു മന്മഥേന ഹി വശീകൃതാപി വിവശീകൃതാ
 ശര്‍വ്വരീശകലഭൂഷണം യുവതിമോഹനം ധവളവാഹനം
 പാര്‍വ്വണേന്ദുമുഖി പാണ്ഡുസൂനു മഭിവീക്ഷ്യ ചൈവമവദത്സഖീം‍‌”
{സ്വര്‍ലോകസുന്ദരിമാരണിയുന്ന രത്നകിരീടത്തിലെ രത്നവും പൂര്‍ണ്ണേന്ദുമുഖിയുമായ ഉര്‍വ്വശി, ചന്ദ്രവംശത്തിന് അലങ്കാരമായുള്ളവനും യുവതികളുടെ മനം‌മയക്കുന്നവനുമായ പാണ്ഡുസുതനെ കണ്ടശേഷം, കാമപാരവശ്യത്തോടെ സഖിയോട് ഇങ്ങിനെ പറഞ്ഞു.}

ഇടതുവശത്ത് സഖി നില്‍ക്കുന്നു. ഉര്‍വ്വശി വലത്തുഭാഗത്തുകൂടി പതിഞ്ഞ ‘കിടതകധീം,താ’മോടെ പ്രവേശിച്ച്, അര്‍ജ്ജുനന്റെ സ്വരൂപം ആത്മദൃഷ്ടിയാല്‍ നോക്കികണ്ട്, അത്ഭുതം നടിച്ചുകൊണ്ട് സഖിയോടായി പദാഭിനയം ആരംഭിക്കുന്നു.

ഉര്‍വ്വശിയുടെ പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(ഒന്നാം കാലം)
പല്ലവി:
“പാണ്ഡവന്റെ രൂപം കണ്ടാല്‍ അഹോ”
അനുപല്ലവി:
“പുണ്ഡരീകഭവസൃഷ്ടികൌശലമ-
 ഖണ്ഡമായി വിലസുന്നവങ്കലിതി ശങ്കേ ഞാന്‍”
ചരണം1:
“പണ്ടുകാമനെ നീല-
 കണ്ഠന്‍ ദഹിപ്പീച്ചീടുകമൂലം
 തണ്ടാര്‍ബാണ തുല്യനായ്
 നിര്‍മ്മിതനിവന്‍ വിധിയാലും‍‍”
ചരണം2:(ഇരട്ടിനൃത്തം)
“തൊണ്ടി പവിഴമിവ മണ്ടുമധരമിതു
 കണ്ടിടുന്നളവില്‍ ഇണ്ടല്‍‌പൂണ്ടു ബത
 കൊണ്ടലണികുഴലി കോമളവദനേ
 അയിസഖി ബത”
{പാണ്ഡവന്റെ രൂപം കണ്ടാല്‍ ആശ്ചര്യം തന്നെ. ബ്രഹ്മാവിന്റെ സൃഷ്ടികൌശലം സമഗ്രമായി ഇവനില്‍ വിലസുന്നുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു. പണ്ട് കാമനെ നീലകണ്ഠന്‍ ദഹിപ്പിച്ചതുമൂലം കാമനുതുല്യനായി നിര്‍മ്മിക്കപ്പെട്ടവനാണിവന്‍. എടോ സഖി, കാര്‍കുഴലീ, കോമളവദനേ, ഹോ! ഇദ്ദേഹത്തിന്റെ അധരം കണ്ടാല്‍ തൊണ്ടിപഴം, പവിഴം എന്നിവകൂടി സങ്കടപ്പെട്ട് ഓടിപോകും.}
“പാണ്ഡവന്റെ രൂപം....”(ഉര്‍വ്വശി-ഫാക്റ്റ്:പതമനാഭന്‍, സഖി:ആര്‍.എല്‍.വി.പ്രമോദ്)
ശ്ലോകം-രാഗം:കാമോദരി
“സ്വര്‍വ്വാരനാരീ ഗണനാഗ്രഗണ്യയാ
 ഗീര്‍വ്വാണരാജാത്മജസക്തചിത്തയാ
 ഉക്താം നിശമ്യാത്മസഖീ ഗിരം തയാ
 പ്രത്യാബഭാഷേ ച സഖീമഥോര്‍വ്വശീം‍”
{സ്വര്‍ലോകത്തെ ദേവനാരികളില്‍ ശ്രേഷ്ഠയും അര്‍ജ്ജുനനില്‍ ആഗ്രഹമുള്ളവളുമായ ഉര്‍വ്വശി പറഞ്ഞതു കേട്ടിട്ട് സഖി മറുപടിയായി പറഞ്ഞു.}

സഖിയുടെ മറുപടിപദം-രാഗം:കാമോദരി, താളം:ചമ്പ(രണ്ടാം കാലം)
പല്ലവി:
“അയിസഖി ശൃണു മമ വാണീമിഹ
 മഹിതതമേ കല്യാണീ”
അനുപല്ലവി:
“സത്തമനവനതിധീരന്‍
 പുരുഷോത്തമസദൃശന്‍ ഉദാരന്‍”
ചരണം1:
“എത്തുകിലവനോടുയോഗം തവ
 യുക്തമവനില്‍ അനുരാഗം‍”
ചരണം2:
“ചിത്തമറിഞ്ഞിടാതെ മദ-
 നാര്‍ത്തി തുടങ്ങിടാതെ”
ചരണം3:
“നിയമവിഘാതത്തിന്നായി ചെന്നു
 വയം അസമര്‍ത്ഥരായ്‌വന്നു”
{അല്ലയോ സഖീ, ഏറ്റവും മഹിതയായുള്ളവളേ, മംഗളവതീ, എന്റെ വാക്കുകള്‍ ഇപ്പോള്‍ ശ്രവിച്ചാലും. സത്തമനും, അതിധീരനും, വിഷ്ണുതുല്യനും, ഉദാരനുമായ അദ്ദേഹത്തോട് ചേരുവാന്‍ സാധിക്കില്‍ ഭവതിയുടെ അനുരാഗം യുക്തം തന്നെ. എന്നാല്‍ അദ്ദേഹത്തിന്റെ മനസ്സറിയാതെ മദനാര്‍ത്തി തുടങ്ങരുത്. തപസ്സിളക്കുവാനായി പോയിട്ട് നാം പരാജയപ്പെട്ട് പോന്നത് ഓര്‍ക്കുക.‍}

ഉര്‍വ്വശി:
ചരണം3:രാഗം:എരിക്കലകാമോദരി, താളം:അടന്ത(മൂന്നാം കാലം)
“നിരുപമനയഗുണശീലേ മയി
 കരുണ കലര്‍ന്നീടു ബാലേ”
ചരണം4:
“എന്നാലതിനൊരുപായം വദ
 വന്നീടരുതൊരു അപായം”
{ഉപമയില്ലാത്ത നയഗുണശീലമുള്ളവളേ, എന്നില്‍ കരുണ കാണിച്ചാലും. എന്നാലതിന് ഒരപായവും വന്നീടാത്ത ഒരു ഉപായം പറയൂ.‍}

സഖി:
ചരണം4:-രാഗം:കാമോദരി, താളം:ചമ്പ(രണ്ടാം കാലം)
“രഹസിതദികേ നീ ചെല്ലൂ നിജ-
 പരവശമവനൊടു ചൊല്ലൂ”
ചരണം5:
“മന്ദഹസിതമധു തൂകുന്നേരം
 സുന്ദരി തവ വശനാകും”
{ഒറ്റക്കിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അരികില്‍ ചെന്ന് തന്റെ ആഗ്രഹം അറിയിക്കു. മന്ദഹാസമാകുന്ന തേന്‍ തൂകുമ്പോള്‍ അദ്ദേഹം സുന്ദരിയായ നിനക്ക് വശനാകും.‍}

ശേഷം ആട്ടം-
ഉര്‍വ്വശി‍:‘എന്നാല്‍ ഞാന്‍ നീ പറഞ്ഞതുപോലെ തന്നെ ചെയാം.’
സഖി‍:‘അങ്ങിനെ തന്നെ’
ഉര്‍വ്വശി സഖിയുടെ കൈ കോര്‍ത്തുപിടിച്ച് ‘കിടതകധീം,താം’ ചവുട്ടി നിഷ്ക്രമിക്കുന്നു.
ഉര്‍വ്വശിയും(മാര്‍ഗ്ഗി വിജയകുമാര്‍) സഖിയും(സദനം വിജയന്‍) നിഷ്ക്രമിക്കുന്നു
-----(തിരശ്ശീല)-----

ഇടശ്ലോകം‍-രാഗം:കേതാരഗൌഡം
“സുലളിത പദന്യാസാ
 രുചിരാലംകാരശാലിനീ മധുരാ
 മൃദുലാപി ഗഹനഭാവാ
 സൂക്തിരിവാവാപ സോര്‍വശീ വിജയം”
{ഏറ്റവും ലളിതമായ പദവിന്യാസത്തോടുകൂടിയവളും, മനോഹരമായ അലങ്കാരങ്ങള്‍ കൊണ്ട് ശോഭിക്കുന്നവളും, മാധുര്യഗുണശീലയും, കണ്ടാല്‍ മാര്‍ദ്ദവമുള്ളവളെങ്കിലും ഉള്ളില്‍ കടുപ്പമുള്ളവളുമായ ഉര്‍വ്വശി സുന്ദരമായ കവിതയെന്നപോലെ വിജയസമീപം ചെന്നു.}