ആട്ടക്കഥാകൃത്തുക്കള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആട്ടക്കഥാകൃത്തുക്കള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഫെബ്രുവരി 19, ഞായറാഴ്‌ച

ആട്ടക്കഥാകാരൻ

കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാൻ


'വിദ്വാൻ കോയിത്തമ്പുരാൻ' എന്ന അഭരാഭിധാനത്തിൽ 
അറിയപ്പെട്ടിരുന്ന കവിയുടെ യഥാർത്ഥനാമം 'രാജരാജവർമ്മ' എന്നായിരുന്നു. 'ചെറൂണ്ണി' എന്ന ഓമനപ്പേരിലും വിളിക്കപ്പെട്ടിരുന്ന ഇദ്ദേഹത്തിനെ നേരമ്പോക്കായി 'കരീന്ദ്രൻ' എന്നും പറയപ്പെട്ടിരുന്നു. 'വിഷ്ണുമായാചരിതം' ഭാഷാഗാനത്തിന്റെ പ്രണയനംകൊണ്ട് നൈസർഗ്ഗീകമായ സാഹിത്യകലാഭിരുചിയെ പ്രദർശ്ശിപ്പിച്ച കിളിമനൂർ ഉമാദേവിത്തമ്പുരാട്ടിയുടേയും, ഭാഗവതാർത്ഥകഥനത്തിൽ അപരനായ ശുകമഹർഷിതന്നെ എന്ന് പ്രകീർത്തിതനായ തെക്കേമലബാറിലെ കിഴക്കാഞ്ചേരിയില്ലത്തെ നാരായണൻ നമ്പൂതിരിപ്പാടിന്റേയും ഏകസന്ദാനമായ രാജരാജവർമ്മ ഭൂജാതനായത് കൊല്ലവർഷം 987(1812)ലാണ്. ഒരിക്കൽ കിളിമാനൂർ കൊട്ടാരത്തിലെഴുന്നള്ളിയ റീജന്റ് പാർവ്വതീറാണി തമ്പുരാട്ടി ചെറൂണ്ണിയുടെ അനിതരസാധാരണമായ ബുദ്ധിവൈഭവവും കലാപാടവവും നേരിട്ടറിയാനിടയായി. തുടർന്ന് റാണി വാത്സല്യപൂർവ്വം കോയിത്തമ്പുരാനെ തിരുവനന്തപുരത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോന്നു. അങ്ങിനെ സ്വാതിതിരുനാൾ മഹാരാജാവിന്റെ ബാല്യകാലമിത്രവും സതീർത്ഥ്യനുമായിത്തീരുവാൻ ഭാഗ്യം സിദ്ധിച്ച വിദ്വാൻ കോയിത്തമ്പുരാൻ മഹാരാജാവിന്റെ അനവരതമായ പ്രോത്സാഹനത്തിന് പാത്രീഭൂതനായിക്കൊണ്ടും, രാജകീയവിദ്വൽസദസ്സിന് മാറ്റുകൂട്ടിക്കൊണ്ടും തന്റെ ജീവിതത്തിലെ അനന്തരജീവിതത്തിലെ ഭൂരിഭാഗവും രാജധാനിയിൽ കഴിഞ്ഞുകൂടി. മഹാരാജാവിന്റെ നിയോഗത്താലും, പ്രീതിയെ സമാദരിച്ചുകൊണ്ടും, സമസ്യാപൂരണങ്ങളായും, ഒറ്റശ്ലോകങ്ങളായുമൊക്കെ കിളിമാനൂർ കോയിത്തമ്പുരാൻ നിർമ്മിച്ചിട്ടുള്ള കവനതല്ലജങ്ങൾ ഭാവനാമികവിനാലും പാണ്ഡിത്യത്താലും പ്രശംസനീയങ്ങളായിത്തീർന്നു. ഇങ്ങിനെ നാലും അഞ്ചും അർത്ഥങ്ങൾ വരുന്ന സംസ്കൃതശ്ലോകങ്ങളും, യമകപ്രചുരങ്ങളായ ഭാഷാശ്ലോകങ്ങളുമൊക്കെ എഴുതിയിട്ടുള്ള തമ്പുരാൻ തന്റെ ദ്രുതകവനപാടവം കൊണ്ട് മഹാരാജാവിൽനിന്നും പലപ്പോഴും അനവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. രാവണവിജയം ആട്ടക്കഥ കൂടാതെ സന്ദാനഗോപാലം തുള്ളലും(അപൂർണ്ണം), കിരാതരുദ്രവിംശതീസ്ത്രോത്രം, ശ്രീഭൂതനാഥസംകീർത്തനം എന്നീ സംസ്കൃതകൃതികളും, ഏതാനം ഭാഷാഗാനങ്ങളും, വളരെ ഒറ്റ ശ്ലോകങ്ങളും ഇദ്ദേഹത്താൽ വിരചിതമായിട്ടുണ്ട്. സാഹിത്യത്തിലും സംഗീതത്തിലുമുള്ള അപാരമായ പാണ്ഡിത്യത്താൽ കൈരളിക്ക് അഭിമാനം വളർത്തിയിട്ടുള്ള ഈ കവിശ്രേഷ്ഠൻ കൊല്ലവർഷം1021ൽ(1846) തന്റെ മുപ്പത്തിനാലാം വയസ്സിൽ അകാലചരമം പ്രാപിച്ചു.‌

2012 ജനുവരി 30, തിങ്കളാഴ്‌ച

ആട്ടക്കഥാകാരൻ

കിളിമാനൂർ രവിവർമ്മ കോയിത്തമ്പുരാൻ



1748‌‌‌ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് 
കോലത്തുനാട് പള്ളിക്കോവിലകത്തുനിന്നും രണ്ടു തമ്പുരാട്ടിമാരെ വഞ്ചിരാജവംശത്തിലേയ്ക്ക്  ദെത്തെടുക്കുകയുണ്ടായി. അതിൽ മൂത്തറാണിയായ പൂയംതിരുനാളിനെ പള്ളിക്കെട്ടുകഴിച്ചത് കിളിമാനൂർ രവിവർമ്മ തമ്പുരാനാണ്. ഇവരുടെ പുത്രനാണ് ആട്ടക്കഥാകൃത്തും യുവരാജാവുമായിരുന്ന അശ്വതി തിരുനാൾ തമ്പുരാൻ.

2011 ഡിസംബർ 24, ശനിയാഴ്‌ച

ആട്ടക്കഥാകാരൻ


ഇരട്ടക്കുളങ്ങര രാമവാര്യർ

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് ലേശം വടക്കായാണ് 
ഇരട്ടക്കുളങ്ങര ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതിനുസമീപമുള്ള ഇരട്ടക്കുളങ്ങര വാര്യമാണ് ആട്ടക്കഥാകാരന്റെ ജന്മഗൃഹം. ജീവിതകാലം കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ലെങ്കിലും പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപകുതിയാണന്ന് അനുമാനിക്കപ്പെടുന്നു. സാഹിത്യത്തെ കൂടാതെ ചിത്രമെഴുത്തും ഇദ്ദേഹത്തിന് വശമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കിരാതം ആട്ടക്കഥയ്ക്ക് പൊതുവെ സാഹിത്യംഭംഗി കുറവെങ്കിലും പ്രമേയത്തിന്റെ ഗുണം മൂലം പ്രചുരപ്രചാരവും ജനപ്രിയതയും സിദ്ധിച്ചിട്ടുണ്ട്.
രാമവാര്യരെകുറിച്ചുള്ള ഐതീഹ്യം

അർജ്ജുനന്റെ വാക്കുകളായി ആട്ടക്കഥയിൽ എഴുതിയ 
'ജന്മമൊടുങ്ങുവാനും വരം കല്മഷാരേ തരേണമേ' എന്ന വരി വാര്യർക്ക് അറം പറ്റിയതായി പറയപ്പെടുന്നു. കിരാതം ആട്ടക്കഥ പൂർത്തിയാക്കി ഇരട്ടക്കുളങ്ങരയപ്പന് സമർപ്പിച്ചതിന് മൂന്നാംദിവസം അമ്പലക്കാളയുടെ കുത്തേറ്റ് കവി അകാലചരമം പ്രാപിച്ചത്രെ.

2011 ഒക്‌ടോബർ 3, തിങ്കളാഴ്‌ച

ആട്ടക്കഥാകാരൻ


മണ്ടവപ്പിള്ളി ഇട്ടിരാരിച്ചമേനോൻ

2011 സെപ്റ്റംബർ 12, തിങ്കളാഴ്‌ച

ആട്ടക്കഥാകാരന്‍

കോട്ടയത്ത് തമ്പുരാന്‍

വടക്കന്‍‌ക്കോട്ടയത്ത് രാജവംശത്തില്‍ (പഴശ്ശിക്കോവിലകം)
പിറന്ന ശ്രീമാന്‍ കോട്ടയത്ത് തമ്പുരാന്റെ പേരോ ജീവിതകാലമൊ ഇന്നോളം തിട്ടപ്പെടുത്താനായിട്ടില്ല. കേവലം ഐതീഹ്യങ്ങള്‍ മാത്രമാണ് ഇദ്ദേഹത്തെപറ്റി പ്രചരിച്ചിട്ടുള്ളത്. പണ്ഡിതരില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ നാമം ‘വീരവര്‍മ്മ’യെന്നാണെന്നും ജീവിതകാലം ഏ.ഡി.പതിനേഴാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലാണേന്നും അഭിപ്രായപ്പെടുന്നു. ബകവധം, കിർമ്മീരവധം, നിവാതകവചകാലകേയവധം, കല്യാണസൗഗന്ധികം എന്നിവയാണ്  തമ്പുരാനാൽ വിരചിതമായ ആട്ടകഥകൾ.

കോട്ടയത്തുതമ്പുരാനെപറ്റികേട്ടിരിക്കുന്ന ഐതീഹ്യകഥകള്‍

വെട്ടത്തുകോവിലകത്തുനിന്നും പഴശ്ശികോവിലകത്തേക്ക്
ദത്തുവന്ന മഹാവിദുഷിയായ ഒരു തമ്പുരാട്ടിയുടെ പുത്രനാണ് ആട്ടക്കഥാകാരന്‍. ഇദ്ദേഹം കുട്ടിക്കാലത്ത് ഒരു പമ്പരവിഡ്ഢിയായിരുന്നു. അതില്‍ ഖിന്നയായ മാതാവ് കുട്ടിയെ ‘കുമാരധാര’യില്‍ കൊണ്ടിട്ടു. അവിടെനിന്നും എങ്ങിനെയോ ര‍ക്ഷപ്പെട്ട് തമ്പുരാന്‍ പണ്ഡിതനും കവിയുമായി തിരിച്ചെത്തിയത്രെ.
വീരവര്‍മ്മതമ്പുരാന്‍ ഒരു നടന്‍കൂടിയായിരുന്നത്രെ. 
കിര്‍മ്മീരവധത്തില്‍ ധര്‍മ്മപുത്രവേഷവും കാലകേയവധത്തില്‍ ഉര്‍വ്വശീവേഷവും അദ്ദേഹംതന്നെ കെട്ടിആടിയിട്ടുണ്ടേന്ന് പറയുന്നു.
‘ബകവധം സ്ത്രീകള്‍ക്ക് കൈകൊട്ടിക്കളിക്ക് കൊള്ളാം’
എന്നും, ‘കല്യാണസൌഗന്ധികം രചിച്ചത് ഒരു സ്ത്രിയാണേന്നുതോന്നും’ എന്നും, ‘കിര്‍മ്മീരവധം കടുകട്ടിയായിപ്പോയി. അതിനാല്‍ അതിന് ഉണ്ണിതന്നെയൊരു വ്യാഘ്യാനംകൂടി തയ്യാറാക്കണം’ എന്നും, പണ്ഡിതമതിയായ അമ്മതമ്പുരാട്ടി തമ്പുരാനോട് പറഞ്ഞുവത്രെ. ഒടുവില്‍ അദ്ദേഹം കാലകേയവധം എഴുതികാട്ടിയപ്പോള്‍ ‘ഇത് കളിക്ക് ചൊല്ലിയാടിച്ചോളൂ’ എന്നും തമ്പുരാട്ടി നിര്‍ദ്ദേശിച്ചത്രെ.
ഗോവിന്ദന്‍ എന്നുപേരായ ഒരു പരദേശിബ്രാഹ്മണനായിരുന്നു
അദ്ദേഹത്തിന്റെ ഗുരു. കഥകളിയുടെതന്നെ ഉപജ്ഞാതാവായ കോട്ടയത്തുതമ്പുരാന്‍ ഓരോ ആട്ടകഥയും പൂര്‍ണ്ണമാക്കിയാലുടന്‍ തന്റെ ഗുരുനാഥനായ ഗോവിന്ദസ്വാമികള്‍ക്ക് അയച്ചുകൊടുക്കുകയും അരങ്ങേറ്റത്തിന് അദ്ദേഹത്തെ ക്ഷണിക്കുകയും പതിവായിരുന്നു. എന്നാല്‍ സ്വാമികള്‍ ആട്ടകഥകളെ പറ്റി നല്ല അഭിപ്രായം പറയുകയോ, കളികാണാന്‍ പോവുകയോ ചെയ്യാറില്ല. താന്‍ മനസ്സിരുത്തി പഠിപ്പിച്ച് പണ്ഡിതനാക്കിതീര്‍ത്തിട്ടും തമ്പുരാന്‍ നല്ല മഹാകാവ്യങ്ങളൊന്നും രചിക്കാന്‍ ശ്രമിക്കാതെ ഈ ആട്ടകഥകള്‍ ചമച്ച് അവ ആടിക്കണ്ട് രസിക്കുകയാണല്ലൊ ചെയ്യുന്നത് എന്നു ചിന്തിച്ച്, തമ്പുരാനോട് നീരസം തോന്നിയതിനാലാണ് സ്വാമികള്‍ ഇങ്ങിനെ പ്രവര്‍ത്തിച്ചിരുന്നത്. തമ്പുരാന്‍ പതിവുപോലെ കിര്‍മ്മീരവധം ആട്ടകഥയും പൂര്‍ത്തീകരിച്ചപ്പോള്‍ ഗുരുവിന് അയച്ചുകൊടുക്കുകയും, അരങ്ങേറ്റം നിശ്ചയിച്ചപ്പോള്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. തമ്പുരാന്റെ മുഷിച്ചില്‍ ഒഴിവാക്കാനായി മാത്രം സ്വാമികള്‍ അന്ന് അരങ്ങേറ്റത്തിന് പോയി. ആചാര്യാഗമനത്താല്‍ ആനന്ദതുന്ദിലനായിതീര്‍ന്ന അരചന്‍ അദ്ദേഹത്തെ വിധിയാംവണ്ണം സ്വീകരിച്ചിരുത്തി കുശലപ്രശ്നങ്ങള്‍ ചെയ്തു. മാത്രമല്ല അന്ന് ധര്‍മ്മപുത്രവേഷം താന്‍ തന്നെ ചെയ്യാനും തീരുമാനിച്ചു. അതിനായി ഗുരുവിനെകണ്ട് ദക്ഷിണചെയ്ത് നമസ്ക്കരിച്ച് അനുവാദവും ആശിര്‍വ്വാദവും ചോദിച്ച തമ്പുരാനോട് ഗോവിന്ദസ്വാമികളാകട്ടെ; ‘ഉറക്കമൊഴിക്കാന്‍ വയ്യ, ഞാന്‍ കിടക്കട്ടെ’ എന്ന് അറിയിക്കുകയാണുണ്ടായത്. തമ്പുരാന്‍ വിനയപൂര്‍വ്വം അത് അനുവദിച്ചു. യഥാസമയം കളിയ്ക്കുവിളക്കുവെച്ചു. അരങ്ങുകേളിയും തോടയവും കഴിഞ്ഞ് മംഗളശ്ലോകം തുടങ്ങി.
“മാതംഗാനനമബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരു..................”
‘ഗോവിന്ദമാദ്യം ഗുരൂം’ എന്നു കേട്ടപ്പോള്‍ സ്വാമികള്‍ രോമാഞ്ചമണിഞ്ഞു. തന്നെക്കുറിച്ചു തമ്പുരാനുള്ള ഭക്തിയും ബഹുമാനവുമോര്‍ത്തപ്പോള്‍ ആ ശുദ്ധബ്രാഹ്മണന്റെ കണ്ണില്‍ സന്തോഷാശ്രു പൊഴിഞ്ഞു. ഉടനെ അദ്ദേഹം എഴുന്നേറ്റ് ആട്ടം കാണാനുറച്ച് അരങ്ങത്ത് ചെന്നിരുന്നു. പുറപ്പാട് കഴിഞ്ഞു. കഥ തുടങ്ങേണ്ട നേരമായി. എന്നിട്ടും വേഷം തീര്‍ന്നിരുന്നില്ല. അരങ്ങ് മുഷിയാന്‍ തുടങ്ങി. ഗോവിന്ദസ്വാമികള്‍ക്ക് ഗീതാഗോവിന്ദം പരിവൃത്തി പതിവുണ്ട്. മുറപ്രകാരം അന്ന് ചൊല്ലേണ്ടത് ഇരുപത്തൊന്നാമത്തെ അഷ്ടപദിയായിരുന്നു. അരങ്ങുമുഷിച്ചില്‍ ഒഴിവാകട്ടെ എന്നു കരുതി അദ്ദേഹം അരങ്ങത്തുചെന്ന് ചേങ്കിലയെടുത്ത് ‘കുഞ്ജരി രാഗേണ ഗീയതേ; ചെമ്പതാളേന വാദ്യതേ’ എന്ന ജയദേവകല്പിതമനുസ്സരിച്ച് ‘മഞ്ജുതര’ എന്നാരംഭിക്കുന്ന ഗീതം ആലപിക്കുവാന്‍ തുടങ്ങി. ഈ സമയത്ത് അരങ്ങത്തുണ്ടായിരുന്ന വാദ്യക്കാര്‍ ആദ്യം സംഭ്രമിച്ചു. കൊട്ടികൂടണമോ? വെച്ചിട്ട് പോകണമോ? ചരണാന്ത്യങ്ങളില്‍ ഓരോ കലാശങ്ങള്‍ കൊട്ടാന്‍ സ്വാമികള്‍ ആഗ്യം കാട്ടിയതിനാല്‍ അതനുസ്സരിച്ച് അവര്‍ കൊട്ടിക്കൊണ്ടിരുന്നു. അഷ്ടപദി പൂര്‍ണ്ണമായപ്പോള്‍ ഒരു ഇരട്ടിവട്ടവും അതോടുകൂടി ഒരു നാലാമിരട്ടിയും മേളക്കാര്‍ മനോധര്‍മ്മമായി അങ്ങ് കൊട്ടി. അത് ‘ക്ഷ’ പിടിച്ച സ്വാമികള്‍ അവര്‍ക്ക് താളം പിടിച്ചുകൊടുക്കുകയും ചെയ്തു. അപ്പോഴേക്കും വേഷംതീര്‍ന്ന് അരങ്ങിലെത്തിയ തമ്പുരാന്‍ ഗുരുനാഥന്റെ ഉത്സാഹവും അവസരോചിതമായ പ്രയോഗവും കണ്ട് സന്തോഷിച്ച്, അദ്ദേഹത്തെ നമിച്ച് വഴിപോലെ കഥ ആടാന്‍ ആരംഭിച്ചു. ആട്ടം തീരും വരെ അവിടെയിരുന്ന കണ്ട ഗോവിന്ദസ്വാമികള്‍ അവിടുത്തെ ആട്ടത്തേയും ആട്ടകഥയേയും അത്യന്തം പ്രശംസിക്കുകയും ചെയ്തു. ‘ഈ കോട്ടയം കഥകള്‍ നിസ്തുലങ്ങളായി ഭവിക്കട്ടെ’ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും തമ്പുരാനെ അനുഗ്രഹിക്കുകയും ചെയ്താണ് ഗുരുനാഥന്‍ മടങ്ങിയത്. അതിനുശേഷം ഗോവിന്ദസ്വാമികളുടെ സ്മരണയ്ക്കയി, പുറപ്പാട് കഴിഞ്ഞാല്‍ ‘മഞ്ജുതര’ പാടിക്കൊള്ളണം എന്ന് തമ്പുരാന്‍ കല്‍പ്പിക്കുകയും, അതിന് ഒരു ചിട്ടയും മട്ടും നിശ്ചയിക്കുകയും ചെയ്തു. ആട്ടമില്ലാതെ മേളവും പദവും മാത്രമുള്ള ഈ ചടങ്ങിന് ‘മേളപ്പദം’ എന്ന് നാമകരണവും ചെയ്തു. ഇങ്ങിനെയാണത്രെ മേളപ്പദത്തിന്റെ ആവിര്‍ഭാവം.

ആട്ടക്കഥാകാരൻ


അശ്വതിതിരുനാൾ രാമവർമ്മ തമ്പുരാൻ


1748‌‌‌ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് 
കോലത്തുനാട് പള്ളിക്കോവിലകത്തുനിന്നും രണ്ടു തമ്പുരാട്ടിമാരെ വഞ്ചിരാജവംശത്തിലേയ്ക്ക്  ദെത്തെടുക്കുകയുണ്ടായി. അതിൽ മൂത്തറാണിയായ പൂയംതിരുനാളിനെ കവിയും പണ്ഡിതനുമായ കിളിമാനൂർ രവിവർമ്മ തമ്പുരാനാണ്('കംസവധം' ആട്ടക്കഥയുടെ കർത്താവ്) പരിണയിച്ചത്. ആ ദമ്പതികളുടെ പുത്രനാണ് രാമവർമ്മ. കൊല്ലവർഷം 931ൽ ഭൂജാതനായ ഇദ്ദേഹത്തിന്റെ ഗുരുനാഥൻ ശങ്കരനാരായണൻ എന്നൊരു പണ്ഡിതനായിരുന്നു. അമ്മാവനായ കാർത്തികതിരുനാൾ(ധർമ്മരാജാവ്) രാജ്യഭാരമേറ്റതോടെ അശ്വതി തിരുവിതാംകൂറിന്റെ ഇളയതമ്പുരാനായിതീർന്നു. മാതുലനെപ്പോലെതന്നെ സരസകവിയും, സംഗീതസാഹിത്യാദികലകളിൽ അസാമാന്യമായ വാസനയും അഭ്യാസവും സിദ്ധിച്ചയാളുമായ അശ്വതിതിരുനാൾ ധർമ്മരാജാവിന്റെ പ്രൗഢമായ വിദ്വൽസദസ്സിന് അലങ്കാരമായി സമുല്ലസിച്ചു. ഉള്ളൂർ ഉഴിയാഴത്തുറയിലെ അയ്യറത്തലവീട്ടിൽ നിന്നും പാൽക്കുളങ്ങര അമ്മവീട്ടിലേയ്ക്ക് ദത്തെടുക്കപ്പെട്ട ഒരു വനിതാരത്നമായിരുന്നു തമ്പുരാന്റെ ധർമ്മദാരങ്ങൾ. കൊല്ലവർഷം 969-ൽ തന്റെ മുപ്പത്തിയെട്ടാമത് വയസ്സിൽ നാടുനീങ്ങിയതുമൂലം ഈ കവികുമാരൻ സിംഹാസനാരൂഢനായില്ല. എങ്കിലെന്ത്, വഞ്ചിരാജവംശത്തിലെ കവിരാജനായി അദ്ദേഹം അറിയപ്പെട്ടു.
സംസ്കൃതത്തിലും മലയാളത്തിലുമായി ഏതാണ്ട് 
12ഓളം കൃതികൾ അശ്വതിതിരുനാളിന്റേതായിട്ടുണ്ട്. അമ്മാവനെപ്പോലെതന്നെ കഥകളിയിലും അഭിനിവേശമുണ്ടായിരുന്ന രാമവർമ്മ 'രുഗ്മിണീസ്വയംവരം', 'അംബരീഷചരിതം', 'പൂതനാമോക്ഷം', 'പൗണ്ഡ്രകവധം' എന്നിങ്ങിനെ 4 ആട്ടക്കഥകൾ രചിക്കുകയുണ്ടായി. ഇവയിൽ ആദ്യത്തെ മൂന്നെണ്ണവും അരങ്ങിൽ വളരെ പ്രചാരം നേടിയിട്ടുള്ളവയാണ്. 'നരകാസുരവധം' ആട്ടക്കഥയുടെ ഉത്തരഭാഗമാണ് അശ്വതിയുടെ ആദ്യകൃതിയെന്ന് ഐതീഹ്യമുണ്ട്.

2011 ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

ആട്ടക്കഥാകാരൻ


കാർത്തികതിരുനാൾ രാമവർമ്മ മഹാരാജാവ്
മികച്ച ഭരണകർത്താവ് എന്നതിനുപുറമെ ഒരു പണ്ഡിതശ്രേഷ്ഠനും 
കവിയുമായിരുന്ന കാർത്തികതിരുനാൾ രാമവർമ്മ കൊല്ലവർഷം 899 കർക്കിടകം 5നാണ് ഭൂജാതനായത്. രാജ്യവിസ്തൃതിവരുത്തി ശത്രുനിഷൂദനം ചെയ്ത് 905 കന്നിയിൽ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ മഹാരാജാവായപ്പോൾ അദ്ദേഹത്തിന്റെ ഭഗിനേയനായ കാർത്തികതിരുനാൾ യുവാരാജാവായിതീർന്നു. 933ൽ മാർത്താണ്ഡവർമ്മ നാടുനീങ്ങിയതോടെ മഹാരാജാവായി സ്ഥാനമേറ്റ രാമവർമ്മ തുടർന്നുള്ള നാലുപതിറ്റാണ്ടുകൾ രാജ്യഭരണം നടത്തി. ധർമ്മനിഷ്ഠനും ഭരണനിപുണനുമായ ഇദ്ദേഹം 'ധർമ്മരാജാവ്' എന്ന അപരനാമത്തിൽ പ്രശസ്തനായിതീർന്നു.
രാമവർമ്മ തമ്പുരാൻ കൊട്ടാരം കളിയോഗം സംഘടിപ്പിക്കുകയും 
വടക്കുനിന്നും കപ്ലിങ്ങാട് നമ്പൂതിരിയെ വരുത്തി, അദ്ദേഹത്തിന്റെ നിർദ്ദേശാനുസ്സരണം കഥകളിയിൽ സമുചിതമായ പരിഷ്ക്കാരങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്. കുഞ്ചൻ നമ്പ്യാർ, ഉണ്ണായിവാര്യർ, രാമപുരത്തുവാര്യർ, മണ്ടവപ്പിള്ളി ഇട്ടിരാരിശ്ശമേനോൻ എന്നിങ്ങിനെയുള്ള അനേകം കവികേസരികൾ ഈ രാജകീയകവിയുടെ രാജസദസിനെ അലങ്കരിച്ചിരുന്നു. സംസ്കൃതത്തിൽ നാട്ട്യശാസ്ത്രസംബന്ധമായ 'ബാലരാമഭരതം' എന്നൊരു കൃതി കൽപ്പിച്ചുണ്ടാക്കിയ ധർമ്മരാജാവ്, ഭാഗവതത്തെ ഉപജീവിച്ചുകൊണ്ടുള്ള 'നരകാസുരവധം' കൂടാതെ, ഭാരതത്തെ ഉപജീവിച്ചുകൊണ്ടുള്ള 'ബകവധം'(തെക്കൻ), 'ഗാന്ധർവ്വവിജയം', 'പാഞ്ചാലീസ്വയംവരം', 'സുഭദ്രാഹരണം'(തെക്കൻ), 'രാജസൂയം'(തെക്കൻ) എന്നീ ആട്ടക്കഥകളും രചിക്കുകയുണ്ടായി. രാജസൂയം കഥയുടെ പുറപ്പാടിനൊപ്പം തോടയത്തിനും മേളപ്പദത്തിനും ആലപിക്കുവാനുള്ള പദങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

നരകാസുരവധം ആട്ടക്കഥയെപറ്റി പ്രചരിച്ചിട്ടുള്ള ഒരു ഐതീഹ്യം
കാർത്തികതിരുനാൾ തിരുമനസ്സുകൊണ്ട് നാലാം രംഗത്തിലെ ജയന്തന്റെ യുദ്ധപ്പദത്തിലെ നാലാം ചരണം, 
"അർണ്ണോജാക്ഷികളെ ഹരിച്ചൊരുനിൻ
കർണ്ണനാസികാകുചകൃന്തനമിഹ
തൂർണ്ണം ചെയ്‌വൻ കണ്ടുകൊൾക നീ" എന്ന് എഴുതി നാലാംവരി തോന്നാതെ നിർത്തിയപ്പോൾ, ഭഗിനേയനായ അശ്വതിതിരുനാൾ "നിർണ്ണയമതിനുണ്ടു മേ കരാളേ" എന്ന് പൂർത്തിയാക്കിയത്രെ. അതുകണ്ട് സന്തോഷിച്ച മഹാരാജാവ്, 'എന്നാൽ ഇനി അപ്പൻ തന്നെ അത് പൂർത്തിയാക്കട്ടെ' എന്നു് കൽപ്പിച്ചുപോലും. അങ്ങിനെ തുടർന്നുള്ള ഭാഗങ്ങൾ എഴുതി നരകാസുരവധം ആട്ടക്കഥ പൂർത്തിയാക്കിയത് അശ്വതിരിരുനാളാണ് എന്നാണ് ഐതീഹ്യം. 'അംബരീഷചരിതം', 'രുഗ്മിണീസ്വയംവരം', 'പൂതനാമോക്ഷം', 'പൗണ്ഡ്രകവധം' എന്നീ ആട്ടക്കഥകളുടെ കർത്താവാണ് യുവരാജാവായിരുന്ന അശ്വതിതിരുനാൾ.

2011 ഫെബ്രുവരി 23, ബുധനാഴ്‌ച

ആട്ടകഥാകാരന്‍

ഇരയിമ്മന്‍ തമ്പി
.

ആട്ടകഥാകാരന്മാരില്‍ കോട്ടയത്തുതമ്പുരാന്‍ കഴിഞ്ഞാല്‍ 
പ്രാധാന്യമര്‍ഹിക്കുന്നയാളാണ് ഇരയിമ്മന്‍ തമ്പി. ഇദ്ദേഹം 1783ല്‍ തിരുവനന്തപുരത്ത് കോട്ടക്കകത്ത് കിഴക്കേമഠത്തില്‍ ഭൂജാതനായി. ധര്‍മ്മരാജാവ് എന്ന് പ്രശസ്തനായ തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തികതിരുനാളിന്റെ കനിഷ്ഠസോദരനായിരുന്ന രവിവര്‍മ്മ ഇളയതമ്പുരാന്റെ പുത്രി അന്തിയറക്കാട്ട് പുതുമന അമ്മവീട്ടിലെ പാര്‍വ്വതിപിള്ളത്തങ്കച്ചിയാണ് അദ്ദേഹത്തിന്റെ മാതാവ്. പിതാവ് ചേര്‍ത്തല വാരനാട് നടുവിലേക്കോവിലകത്തെ കേരളവര്‍മ്മ തമ്പാനും. ശാസ്ത്രിതമ്പുരാനെന്നു പ്രസിദ്ധനായിരുന്ന പിതാവ് തന്നെയായിരുന്നു ഇരയിമന്റെ പ്രഥമ ഗുരു. പണ്ഡിതമതിയായിരുന്ന മൂത്താട്ട് ശങ്കരന്‍ ഇളയതായിരുന്നു സംസ്കൃതത്തിലെ ഉപരിപഠനത്തിന് ഇരയിമ്മന്‍ തമ്പിയുടെ ആചാര്യന്‍. മുത്തശ്ശന്റെ പേരായിരുന്ന രവിവര്‍മ്മ എന്നതുതന്നെയായിരുന്നു തമ്പിയുടെ യഥാര്‍ത്ഥനാമധേയം. സാഹിത്യപഠനത്തിനൊപ്പം സംഗീതത്തിലും ശ്രദ്ധവെച്ച ഇദ്ദേഹം സ്വയമേവ അതും സ്വായത്തമാക്കി. തന്റെ പതിനാലാം വയസ്സില്‍ തന്നെ പദ്യരചന ആരംഭിച്ച കഥാപുരുഷന്‍ ധര്‍മ്മരാജാവിന്റെ പ്രശംസയ്ക്ക് പാത്രമായി. അങ്ങിനെ ചെറുപ്രായത്തില്‍തന്നെ രാജസേവകനായിതീര്‍ന്ന അദ്ദേഹം തന്റെ മുപ്പത്തിരണ്ടാം വയസ്സോടെ തിരുവിതാംകൂറിലെ അനിഷേധ്യനായ ആ‍സ്ഥാനകവിയായി തീര്‍ന്നു. തുടര്‍ന്ന് കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ, അവിട്ടംതിരുനാള്‍ ബാലവര്‍മ്മ, സ്വാതിതിരുനാള്‍ രാമവര്‍മ്മ, ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ, എന്നീ രാജാക്കന്മാരുടേയും ഗൌരീലക്ഷ്മീഭായ്, ഗൌരീപാര്‍വ്വതീഭായ് എന്നീ റാണിമാരുടേയും സദസ്യനായി വര്‍ത്തിക്കുവാനും ഇവരുടെയെല്ലാം സ്നേഹാദരങ്ങള്‍ക്ക് പാത്രീഭൂതനാകാനുമുള്ള ഭാഗ്യം ഇരയിമ്മന്‍ തമ്പിയ്ക്ക് ലഭിച്ചു. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഗുരുസ്ഥാനീയനും, ശാസ്ത്രീയസംഗീതകൃതികളുടെ രചയിതാവെന്ന നിലയില്‍ സന്തതസഹചാരിയായും ആയിരുന്ന തമ്പി ആട്ടകഥാകാരന്‍ എന്ന നിലയില്‍ കാര്‍ത്തികതിരുനാള്‍ മഹാരാജാവിന്റേയും ഉത്രംതിരുനാള്‍ മഹാരാജാവിന്റേയും പ്രത്യേക പ്രീതിക്കും പാത്രമായിരുന്നു. അമ്മാവനായിരുന്ന കൃഷ്ണന്‍ തമ്പിയുടെ പുത്രി ഇടയ്ക്കോട്ടു കാളിപ്പിള്ളത്തങ്കച്ചി ആയിരുന്നു ഇരയിമ്മന്റെ ധര്‍മ്മപത്നി. ഇദ്ദേഹത്തിന്റെ പുത്രിയായിരുന്ന കുട്ടിക്കുഞ്ഞിതങ്കച്ചിയും(1820-1914) പ്രസിദ്ധയായ കവയത്രി ആയിരുന്നു. ഇരയിമ്മന്‍ തമ്പി തന്റെ എഴുപത്തിമ്മൂന്നാം വയസ്സില്‍ 1856ല്‍ ഇഹലോകവാസം വെടിഞ്ഞു.
ഗര്‍ഭസ്ഥശ്രീമാനായിരുന്ന സ്വാതിതിരുനാള്‍ കുമാരനെ 
താരാട്ടുന്നതിനായി റാണി ഗൌരീലക്ഷ്മീഭായി തമ്പുരാട്ടിക്ക് എഴുതി നല്‍കിയ ‘ഓമനതിങ്കള്‍ കിടാവോ’ എന്ന താരാട്ടുപാട്ട് മാത്രം മതി ഈ കവിസാര്‍വ്വഭൌമന് ചിരന്തനയശസ്സ് നേടിക്കൊടുക്കുവാന്‍. കുറിഞ്ഞി രാഗത്തിലും ആദിതാളത്തിലുമുള്ള ഈ താരാട്ട് കൂടാതെ ‘പ്രാണനാഥനെനിക്കു നല്‍കിയ’ എന്ന ഗാനവും ‘കരുണചെയ്‌വാന്‍ എന്തു’(ശ്രീരാഗം, ചെമ്പടതാളം), ‘അടിമലരിണതന്നെ’(മുഖാരിരാഗം) എന്നീ പദങ്ങളും ഇദ്ദേഹത്തിന്റെ പ്രശസ്തങ്ങളായ രചനകളാണ്. സംസ്കൃതത്തിലും മണിപ്രവാളത്തിലുമുള്‍പ്പെടെ ഏതാണ്ട് 500ഓളം കൃതികള്‍ അദ്ദേഹത്തിന്റേതായി ഉണ്ടന്ന് പറയപ്പെടുന്നു. ഇതില്‍ 39ഓളം കീര്‍ത്തനങ്ങളും 5ഓളം വര്‍ണ്ണങ്ങളും 3ആട്ടകഥകളും, സുഭദ്രാഹരണം കൈകൊട്ടിക്കളിപ്പാട്ട്, മുറജപപ്പാന, നവരാത്രിപ്രബന്ധം, രാസക്രീഡ, രാജസേവാക്രമം മണിപ്രവാളം, തുടങ്ങിയവയാണ് ഇന്ന് ലഭ്യമായവ.
എന്നിവയാണ് തമ്പിയാല്‍ രചിക്കപ്പെട്ട ആട്ടകഥകള്‍. രചനാസൌഷ്ഠവം, മണിപ്രവാളശുദ്ധി, സംഗീതഗുണം, രംഗപ്രയോഗചാരുത എന്നിവയാല്‍ ഈ ആട്ടകഥകള്‍ ഉന്നതസ്ഥാനത്തെ ആരോഹണം ചെയ്യുന്നവയാണ്. ധര്‍മ്മരാജാവിന്റെ കാലത്തോ അതിനു തൊട്ടടുത്തോ ആയിട്ടാണ് തമ്പി കീചകവധവും ഉത്തരാസ്വയംവരവും എഴുതിയിട്ടുള്ളത്. കാലങ്ങള്‍ക്കുശേഷം സ്വാതിതിരുനാളിന്റെ കാലത്താണ് ദക്ഷയാഗം രചിക്കപ്പെട്ടത്. സ്വാതിയുടെ അനുജനും കഥകളിപ്രിയനുമായ യുവരാജാവ് ഉത്രംതിരുനാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇത് രചിക്കപ്പെട്ടത്. സ്വാതിതിരുനാള്‍ നാടുനീങ്ങിയതോടെ രാജാഭിഷിക്തനായിതീര്‍ന്ന ഉത്രംതിരുനാള്‍ ‘വലിയകൊട്ടാരംകളിയോഗം’ പുന:സംഘടിപ്പിച്ച് വിപുലമാക്കുകയും ‘കേരളവിലാസം’ എന്നൊരു അച്ചുകൂടം സ്ഥാപിക്കുകയും ചെയ്തു. ഇതിനെല്ലാം മഹാരാജാവിന്റെ സഹായികളായി വര്‍ത്തിച്ചിരുന്നത് ഇരയിമ്മന്‍ തമ്പിയും സുപ്രസിദ്ധ കഥകളിനടനായിരുന്ന ഈശ്വരപിള്ള വിചാരിപ്പുകാരും ആയിരുന്നു. തമ്പിയുടേതുള്‍പ്പടെ 54 ആട്ടകഥകള്‍ അടങ്ങുന്ന പുസ്തകമാണ് കേരളവിലാസത്തില്‍ ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിക്കപ്പെട്ടത്.

2011 ഫെബ്രുവരി 21, തിങ്കളാഴ്‌ച

ആട്ടകഥാകാരന്‍

കൊട്ടാരക്കര തമ്പുരാന്‍
ആട്ടകഥ പ്രസ്ഥാനത്തിന്റേതന്നെ ഉപജ്ഞാതാവായ
ഇദ്ദേഹത്തിന്റെ പേരും ജീവിതകാലഘട്ടവും ഇന്നും വിവാദവിഷയങ്ങളാണ്. പേര് വീരകേരളവര്‍മ്മയെന്നാണെന്നും ജീവിതകാലം പതിനേഴാം ശതകത്തിന്റെ മദ്ധ്യത്തിലൊ അതിനുശേഷമൊ ആണെന്നും ചില ചരിത്രകാര്‍ന്മാര്‍ അഭിപ്രായപ്പെടുന്നു. ഒരു ശങ്കരകവിയുടെ ശിഷ്യനായ ഇദ്ദേഹം അഷ്ടപദിയെ മാതൃകയാക്കിക്കൊണ്ട് (എന്നാല്‍ സംസ്കൃതത്തിലല്ല, ഇതിലെ ശ്ലോകങ്ങള്‍ മണിപ്രവാളത്തിലും പദങ്ങള്‍ ഭാഷയിലുമാണ് എഴുതിയിട്ടുള്ളത്.) രാമയണകഥ സമ്പൂര്‍ണ്ണമായി രംഗത്ത് അവതരിപ്പിക്കുവാന്‍ പാകത്തിന് എട്ട് ആട്ടക്കഥകളായി എഴുതി. പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണയുദ്ധം, സേതുബന്ധനം, യുദ്ധം എന്നിവയാണ് ആ എട്ടുകഥകള്‍. ‘രാമനാട്ടം’എന്നപേരിലാണ് തമ്പുരാന്റെ കാലത്തും പിന്നീട് വളരെ കാലത്തേക്കും ഈ രംഗകല അറിയപ്പെട്ടിരുന്നത്. ‘കഥകളി’ എന്ന പേര് പിന്നീടാണ് ഉണ്ടായത്. ആദിമകാലത്ത് തമ്പുരാന്റെ എട്ടുകഥകള്‍ക്കും പ്രചാരമുണ്ടായിരുന്നു. എന്നാല്‍ പില്‍കാലത്ത് സീതാസ്വയംവരം, ബാലിവധം, തോരണയുദ്ധം എന്നീ മൂന്നുകഥകള്‍ക്ക് മാത്രമായി പ്രചാരം. ഇതില്‍ തന്നെ ബാലിവധവും തോരണയുദ്ധവുമാണ് കളരിയില്‍ ചൊല്ലിയാടിക്കുന്ന ചിട്ടപ്രധാനമായ കഥകള്‍.

2010 മാർച്ച് 2, ചൊവ്വാഴ്ച

ആട്ടകഥാകാരന്‍

 വയസ്ക്കര ആര്യന്‍ നാരായണന്‍ മൂസ്സത്

ഇദ്ദേഹം 1017 വൃശ്ചികത്തില്‍ പ്രശസ്ത അഷ്ടവൈദ്യകുടുംബമായ 
കോട്ടയത്തെ വയസ്ക്കരഇല്ലത്ത്(പണ്ട് വയല്‍ക്കര അഥവാ വയക്കര എന്നായിരുന്നു ഇല്ലപ്പേര് എന്ന് പറയപ്പെടുന്നു) നാരായണന്‍ മൂസ്സതിന്റെ പുത്രനായി ഭൂജാതനായി. കുട്ടഞ്ചേരി മൂസ്സതിന്റെ പുത്രിയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. തന്റെ മുത്തശ്ശന്റെ പേരായ ‘ശങ്കരന്‍‘ എന്നുതന്നെയായിരുന്നു ആട്ടകഥാകാരന്റേയും യഥാര്‍ദ്ധനാമം. എന്നാല്‍ ചെറുപ്പത്തിലേതന്നെ കുടുംബത്തിലെ കാര്‍ണവര്‍സ്ഥാനം ഏറ്റെടുക്കേണ്ടിവന്നതിനാല്‍ ഇല്ലത്തെ മാറാപ്പേരായ ‘അര്യന്‍ നാരായണന്‍’ എന്ന നാമധേയം സ്വീകരിക്കുകയും ആ പേരില്‍ പ്രശസ്തനായിതീരുകയുമാണ് ഉണ്ടായത്. മണര്‍കാട് അച്ചുതവാര്യരാണ് കവിയുടെ പ്രഥമഗുരുനാഥന്‍. തുടര്‍ന്ന് പിതാവില്‍ നിന്നും ‘കുമാരസംഭവം’ കാവ്യം ഒന്നാംസര്‍ഗ്ഗം പഠിച്ച മൂസ്സത്, പിതൃനിര്‍ദ്ദേശാനുസ്സരണം ബാക്കിയെല്ലാം സ്വയമായി പഠിക്കുകയായിരുന്നത്രെ. വയസ്ക്കര മൂസ്സത് തര്‍ക്കം, വേദാന്തം, ശില്പം, പ്രാകൃതം എന്നിവയിലെല്ലാം അഗാധപാണ്ഡിത്യം നേടിയെടുത്തിരുന്നു. പാരമ്പര്യമായ വൈദ്യപ്രയോഗത്തിലും വൈദ്യശാസ്ത്രത്തിലും അദ്ദേഹം അഗ്രഗണ്യനുമായിരുന്നു. നാരായണന്‍ മൂസ്സത് 1077 മീനത്തില്‍ കഥാവശേഷനായി.
കോട്ടയം, തമ്പി കഥകളെപ്പോലെതന്നെ കാവ്യഗുണവും 
ചിട്ടപ്രാധാന്യവും ഉള്ള ദുര്യോധനവധം പ്രചാരത്തിലും ഇവയ്ക്കൊപ്പം തന്നെയാണ്, ജനരഞ്ജകതയില്‍ ഒരുപടി മുകളിലും. ഈ ഉജ്ജ്വലനൃത്യപ്രബന്ധം മൂസ്സത് അക്ഷരലക്ഷം ഉരുക്കഴിച്ച് പൂജിച്ചെടുത്തതാണെന്ന് പറയപ്പെടുന്നു.

2009 ഒക്‌ടോബർ 21, ബുധനാഴ്‌ച

ആട്ടകഥാകാരന്‍

മന്തേടത്ത് നമ്പൂതിരിപ്പാട്

കിള്ളിക്കുറിശ്ശിമംഗലത്തുള്ള മന്ത്രേടത്ത് മനയില്‍
ജനിച്ച ഈ ആട്ടകഥാകരന്‍ ഏ.ഡി.പത്തൊന്‍പതാം ശതകത്തിന്റെ പൂര്‍വ്വാര്‍ദ്ധത്തിലാണ് ജീവിച്ചിരുന്നതെന്ന് കരുതുന്നു. ഇദ്ദേഹത്തിന്റെ പേരും കൂടുതല്‍ വിവരങ്ങളും അജ്ഞാതമായിരിക്കുന്നു.

2009 ഒക്‌ടോബർ 12, തിങ്കളാഴ്‌ച

ആട്ടകഥാകാരന്‍

പാ‍ലക്കാട് അമൃതശാസ്ത്രികള്‍

പാലക്കാട് കൊടുവായൂര്‍ ഗ്രാമത്തില്‍ ചേരയില്‍മഠത്തില്‍
ജനിച്ച ഇദ്ദേഹം പാലക്കാട് രാജാവിന്റെ ആശ്രിതനായിരുന്നു. ശാസ്ത്രികളുടെ ജീവിതകാലം പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധമാണെന്ന് പറയപ്പെടുന്നു. ‘അമൃതഘടേശ്വരന്‍’ എന്നായിരുന്നത്രെ ഇദ്ദേഹത്തിന്റെ പിതൃദത്തമായ നാമധേയം.

2009 ഓഗസ്റ്റ് 19, ബുധനാഴ്‌ച

ആട്ടകഥാകാരന്‍

പുതയിക്കല്‍ തമ്പാന്‍

ചേര്‍ത്തല താലൂക്കിലെ വയലാറില്‍ പുതിയറയ്ക്കല്‍
ഭവനത്തിലാണ് തമ്പാന്‍ ജനിച്ചത്. ഇദ്ദേഹത്തിന്റെ ജീവിതകാലം പതിനെട്ടാം നൂറ്റാണ്ടിലാണെന്ന് പറയപ്പെടുന്നു. സംസ്കൃതവ്യാകരണ പണ്ഡിതയായ മാതാവുതന്നെയായിരുന്നു പുതയിക്കല്‍ തമ്പാന്റെ ഗുരു. പാഠകവൃത്തിയില്‍ അദ്വതീയനായിരുന്ന അദ്ദേഹം കാര്‍ത്തികതിരുനാളിന്റെ പ്രീതിഭാജനമായിരുന്നു. ഈ നിലയിലും ആട്ടകഥാകാരനെന്ന നിലയിലും തിരുവിതാംകൂര്‍ രാജാവിന്റെ കവിസദസിനെ അലങ്കരിച്ചിരുന്നു തമ്പാന്‍. ഇദ്ദേഹം ആറന്മുള രാമന്‍‌പിള്ള ആശാന്റെ ശിഷ്യനായി ‘ശക്തിപൂജ’ നടത്തിയിരുന്നതായും പറയപ്പെടുന്നു. കാര്‍ത്തവീര്യാര്‍ജ്ജുനവിജയം കൂടാതെ രാമാനുകരണം എന്ന ഒരു ആട്ടകഥകൂടി പുതിയിക്കല്‍ തമ്പാന്‍ രചിച്ചിട്ടുണ്ട്. അദ്ദേഹം അശ്വതിതിരുനാള്‍ മഹാരാജാവിനെ സന്ദര്‍ശ്ശിച്ച് മടങ്ങുംവഴി കൊല്ലത്തുവെച്ചാണ് നിര്യാതനായത്.

2009 ജൂൺ 26, വെള്ളിയാഴ്‌ച

ആട്ടകഥാകാരന്‍


കല്ലേക്കുളങ്ങര രാഘവപ്പിഷാരടി
‘രാവണോത്ഭവം’ ആട്ടകഥയുടെ കര്‍ത്താവായ
ശ്രീ കല്ലേക്കുളങ്ങര രാഘവപ്പിഷാരടി പാലക്കാട് അകത്തറ ദേശക്കാരനാണ്. കല്ലേക്കുളങ്ങര ഭഗവതീക്ഷേത്രത്തിന് സമീപമായിരുന്നു ഇദ്ദേഹത്തിന്റെ പിഷാരം(ഭവനം). പണ്ഡിതനും കവിയുമായിരുന്ന പിഷാരടിയുടെ ജീവിതകാലം പതിനെട്ടാം നൂറ്റാണ്ടാണെന്ന്(കൊല്ലവര്‍ഷം 900-970) ഉള്ളൂര്‍ സാഹിത്യചരിത്രത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജേഷ്ഠനായിരുന്ന കൃഷ്ണപ്പിഷാരടിയാണ് ഗുരുനാഥന്‍. പണ്ഡിത്യം നേടിയശേഷം ഇദ്ദേഹം സ്വയം ഒരു പാഠശാലയുണ്ടാക്കി അവിടെ ശിഷ്യരെ പഠിപ്പിച്ചിരുന്നു. അതിനാല്‍ ദേശക്കാര്‍ രാഘവപ്പിഷാരടിയെ ‘മണലൂര്‍ എഴുത്തച്ഛന്‍’ എന്നാണ് വ്യവഹരിച്ചിരുന്നത്. കുടിയംകുളത്ത് ശുപ്പുമേനോന്‍ അദ്ദേഹത്തിനെ പ്രധാന ശിഷ്യനായിരുന്നു. പാലക്കാട് രാജാവായിരുന്ന ഇട്ടിക്കോമ്പിയച്ചന്റെ സദസ്യനുമായിരുന്നു കല്ലേക്കുളങ്ങര രാഘവപ്പിഷാരടി. ഹൈദര്‍ അലിയുടെ കേരള ആക്രമണകാലത്ത് ഇട്ടിക്കോമ്പിയച്ചന്‍ ബന്ധനസ്ഥനായിതീര്‍ന്നതിനെ തുടര്‍ന്ന് ഇട്ടിപ്പങ്ങിയച്ചന്‍ പാലക്കാട് രാജാവായിതീര്‍ന്നു. എന്നാല്‍ ഇട്ടിപ്പങ്ങിയച്ചനുമായി നീരസത്തിലായിതീര്‍ന്ന രാഘവപ്പിഷാരടി കൊച്ചീരാജാവായ വിരകേരളവര്‍മ്മയെ അഭയം പ്രാപിച്ചു. അങ്ങിനെ തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന കാലത്താണ് ഇദ്ദേഹം രാവണോത്ഭവം ആട്ടകഥ രചിച്ചതെന്നുപറയപ്പെടുന്നു. ‘സേതുമാഹാത്മ്യം’, ‘വേതാളചരിത്രം’, ‘പഞ്ചതന്ത്രം’ എന്നീ കളിപ്പാട്ടുകളാണ് അദ്ദേഹത്തിന്റെ ഇതരകൃതികള്‍.