കിര്‍മ്മീരവധം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കിര്‍മ്മീരവധം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 സെപ്റ്റംബർ 12, തിങ്കളാഴ്‌ച

കിര്‍മ്മീരവധം

കോട്ടയത്തുതമ്പുരാന്റെ രണ്ടാമത്തേതും, നാല് കഥകളില്‍ വച്ച്
ഏറ്റവും പ്രൌഢവും കഠിനവുമായ ആട്ടകഥയാണ് ‘കിര്‍മ്മീരവധം’. മഹാഭാരതം വനപര്‍വ്വത്തെ അടിസ്ഥാനമാക്കി, ധര്‍മ്മപുത്രനെ നായകനാക്കിക്കൊണ്ടാണ് ഇത് രചിച്ചിരിക്കുന്നത്.
കഥാസംഗ്രഹം
കൌരവരുമായി ചൂതില്‍ തോറ്റ് രാജ്യധനാദികള്‍ നഷ്ടപ്പെട്ട
പാണ്ഡവര്‍ കുന്തീമാതാവിനെ വിദുരഗൃഹത്തിലാക്കിയിട്ട്, പാഞ്ചാലിയോടും ഗുരുവായ ധൌമ്യമഹര്‍ഷിയോടും കൂടി വനവാസത്തിനായി പുറപ്പെട്ടു. ഏതാണ്ട് എണ്‍പത്തെണ്ണായിരം ബ്രാഹ്മണരും അവരെ അനുഗമിക്കുന്നുണ്ടായിരുന്നു. കാമ്യകവനത്തിലെത്തിയപ്പോള്‍ ചുട്ടുപോള്ളുന്ന വെയിലും പൊടികാറ്റും ഏറ്റ് തളര്‍ന്ന പാഞ്ചാലിയെ കണ്ട് ധര്‍മ്മപുത്രന്‍ അത്യന്തം വിഷാദിക്കുന്ന രംഗത്തോടേയാണ് കഥ ആരംഭിക്കുന്നത്. തന്റെ ഈ അവസ്ഥയിലല്ല മറിച്ച് നമുക്കൊപ്പമുള്ള ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുവാന്‍ കഴിയാത്തതിനാലാണ് തനിക്ക് ദു:ഖമെന്ന് പാഞ്ചാലി ധര്‍മ്മപുത്രനെ അറിയിക്കുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ മാര്‍ഗ്ഗമെന്തെന്ന് രണ്ടാം രംഗത്തില്‍ ധര്‍മ്മപുത്രന്‍ ഗുരുവായ ധൌമ്യനെ കണ്ട് ചോദിക്കുന്നു. തുടര്‍ന്ന് ധൌമ്യന്റെ ഉപദേശാനുസ്സരണം ആദിത്യസേവ ചെയ്യുന്ന ധര്‍മ്മപുത്രന്റെ മുന്‍പില്‍, സം‌പ്രീതനായ സൂര്യദേവന്‍ പ്രത്യക്ഷപ്പെട്ട് അക്ഷയപാത്രം നല്‍കുന്നു. ‘എല്ലാ ദിവസവും എല്ലാവര്‍ക്കും ആവശ്യമുള്ളിടത്തോളം ഭക്ഷണം ഈ പാത്രത്തില്‍ നിന്നും ലഭിക്കും. എന്നാല്‍ അതാതുദിവസം പാഞ്ചാലി ഭക്ഷിക്കുന്നതുവരെ മാത്രമെ ഇവ ലഭിക്കുകയുള്ളു’ എന്നു പറഞ്ഞ് സൂര്യന്‍ മറയുന്നു. ധര്‍മ്മപുത്രന്‍ അക്ഷയപാത്രം ഗുരുവിനെ കാട്ടുകയും, അദ്ദേഹത്തിന്റെ നിര്‍ദ്ദേശാനിസ്സരണം ബ്രാഹ്മണാദികള്‍ക്ക് ഭക്ഷണം നല്‍കുവാനായി പാത്രം പാഞ്ചാലിയെ ഏല്‍പ്പിക്കുകയും ചെയ്യുന്നു. ഇങ്ങിനെ പാണ്ഡവര്‍ ഭഗവത്‌ഭജനത്തോടെ കാമ്യകവനത്തില്‍ കഴിയുമ്പോള്‍ ഒരുദിവസം, ബന്ധുക്കളും ഭക്തരുമായ പാണ്ഡവരുടെ ദുരവസ്തയെ അറിഞ്ഞ് കൃഷ്ണഭഗവാന്‍ അവരെ ദര്‍ശ്ശിക്കുവാനായി കുമുദ്വതി എന്ന സന്യത്തോടുകൂടി അവിടെയെത്തി. ധര്‍മ്മപുത്രന്റെ സങ്കടങ്ങള്‍ കേട്ട് അത്യന്തം കോപാകുലനായ ശ്രീകൃഷ്ണന്‍ ദുര്യോധനാദികളുടെ നിഗ്രഹോദ്ദേശത്തോടെ തന്റെ ചക്രായുധത്തെ സ്മരിക്കുന്നു. സംഹാരമൂര്‍ത്തിയേപോലെ അവിടെ പ്രത്യക്ഷപ്പെടുന്ന സുദര്‍ശ്ശനത്തെ കണ്ട് ധര്‍മ്മപുത്രന്‍, ശ്രീകൃഷ്ണനെ സമാധാനിപ്പിച്ച് ചക്രായുധത്തെ മടക്കുന്നു. ശ്രീകൃഷ്ണന്‍ പാണ്ഡവരെ അനുഗ്രഹിച്ച് മടങ്ങിപോകുന്നു. അനന്തരം പാണ്ഡവര്‍ക്ക് അക്ഷയപാത്രം ലഭിച്ച വൃത്താന്തമറിഞ്ഞ് അസ്വസ്തനായ ദുര്യോധനന്റെ പ്രേരണയാല്‍ ദുര്‍വ്വാസാവ് മഹര്‍ഷി പാണ്ഡവരുടെ അടുത്തെത്തുന്നു. മഹര്‍ഷിയേയും ശിഷ്യരേയും ധര്‍മ്മപുത്രന്‍ സ്വാഗതം ചെയ്ത് സ്നാനത്തിനയക്കുന്ന ഭാഗമാണ് മൂന്നാം രംഗം. ആ സമയത്ത് പാഞ്ചാലിയുടെ ഭക്ഷണം കഴിഞ്ഞിരുന്നു. ദുര്‍വ്വാസാവും ശിഷ്യരും സ്നാനം കഴിഞ്ഞ് എത്തുമ്പോള്‍ ഭക്ഷണം നല്‍കുവാന്‍ വഴിയില്ലല്ലൊ എന്നു ചിന്തിച്ച് പാഞ്ചാലി വിലപിക്കുന്നതാണ് നാലാം രംഗത്തില്‍. അഞ്ചാം രംഗത്തില്‍ പാഞ്ചാലിയുടെ അടുത്തേക്ക് ഭക്തവത്സലനായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ എത്തുന്നു. പക്ഷേ ഭഗവാനും ‘വിശക്കുന്നു, എന്തെങ്കിലും ഭക്ഷണം തരൂ’ എന്ന് പാഞ്ചാലിയോട് യാചിക്കുകയാണ് ചെയ്തത്. തന്റെ ഭക്ഷണം കഴിഞ്ഞതിനാല്‍ യാതൊന്നും ഇവിടെ ശേഷിക്കുന്നില്ല എന്നറിയിക്കുന്ന പാഞ്ചാലിയോട് ‘നോക്കു,എന്തെങ്കിലും കാണും’ എന്നുപറഞ്ഞ് കൃഷ്ണന്‍ പാത്രം കൊണ്ടുവരീക്കുന്നു. അതില്‍ പറ്റിക്കിടന്ന ശാകശകലം വാങ്ങി ഭക്ഷിച്ച് തൃപ്തനായി ശ്രീകൃഷ്ണന്‍ പെട്ടന്നുതന്നെ പോകുന്നു. ലോകനാഥനായ ഭഗവാന്‍ തൃപ്തനായതോടേ ഈ സമയം ഗംഗയില്‍ സ്നാനംചെയ്തുകൊണ്ടിരുന്ന ദുര്‍വ്വാസാവിനും ശിഷ്യര്‍ക്കും വയറുനിറഞ്ഞ് തൃപ്തി കൈവരുന്നു. ജ്ഞാനദൃഷ്ടിയാല്‍ എല്ലാം ഭഗവത്‌ലീലയാണേന്നു മനസ്സിലാക്കിയ മഹര്‍ഷി ധര്‍മ്മപുത്രരെ കണ്ട് അനുഗ്രഹിച്ച് മടങ്ങിപോകുന്നു ആറാം രംഗത്തില്‍. കുറച്ചുകാലങ്ങള്‍ക്കുശേഷം ഒരിക്കല്‍ വനത്തില്‍ വയ്ച്ച് ശാര്‍ദ്ദൂലന്‍ എന്ന ഒരു രാക്ഷസന്‍ അര്‍ജ്ജുനനുമായി ഏറ്റുമുട്ടുകയും, അവനെ അര്‍ജ്ജുനന്‍ വധിക്കുന്നതുമായ കഥാഭാഗമാണ് രംഗം ഏഴില്‍ ഉള്ളത്. എട്ടാം രംഗത്തില്‍ ശാര്‍ദ്ദൂലന്റെ മരണം അറിഞ്ഞ പത്നി സിംഹിക ദു:ഖിക്കുന്നു. പ്രതികാരം ചെയ്യാനുറച്ച് സിംഹിക സുന്ദരീരൂപം(ലളിത) ധരിച്ച് പാഞ്ചാലിയെ അപഹരിക്കുവാനായി പുറപ്പെടുന്നു. പാണ്ഡവര്‍ സന്ധ്യാവന്ദനത്തിനു പോയ തക്കംനോക്കി ലളിത പാഞ്ചാലിയെ സമീപിച്ച്, ഇവിടെ അടുത്തൊരു ദുര്‍ഗ്ഗാക്ഷേത്രമുണ്ടെന്നും അവിടെ ചെന്ന് പ്രാര്‍ത്ഥിച്ചാല്‍ സര്‍വ്വദുരിതങ്ങളും ഒടുങ്ങുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുന്നു ഒന്‍പതാം രംഗത്തില്‍. തുടര്‍ന്ന് ലളിത സൂത്രത്തില്‍ പാഞ്ചാലിയെ മറ്റൊരു കാട്ടിലേക്ക് കൂട്ടികൊണ്ടുപോകുന്നു. കുറേ ദൂരം ചെന്നപ്പോള്‍ അപശകുനങ്ങള്‍ കണ്ട് പാഞ്ചാലി തിരികെ പോരാന്‍ ഒരുങ്ങുന്നു. സിംഹിക തനിരൂപം കൈക്കൊണ്ട് ബലാല്‍ക്കാരമായി പാഞ്ചാലിയെ എടുത്തുകൊണ്ടുപോകുന്നു. ഭയചികിതയായ പാഞ്ചാലി വിലപിക്കുന്നതാണ് പത്താം രംഗം. പതിനൊന്നാം രംഗത്തില്‍ നിലവിളി കേട്ട് ഓടിയെത്തിയ സഹദേവന്‍ പാഞ്ചാലിയെ രക്ഷപ്പെടുത്തിയിട്ട് സിംഹികയുടെ കുചനാസികകള്‍ ഛേദിക്കുന്നു. ഈ വിവരങ്ങള്‍ മറ്റുപാണ്ഡവരെ സഹദേവനും പാഞ്ചാലിയും ചെന്ന് അറിയിക്കുന്ന ഭാഗമാണ് പന്ത്രണ്ടാം രംഗം. പതിമൂന്നാം രംഗത്തില്‍ സിംഹിക വികൃതമാക്കപ്പെട്ട ശരീരത്തില്‍ നിന്നും നിണമൊഴുക്കിക്കൊണ്ട് തന്റെ സോദരനും രാക്ഷസപ്രമുഖനുമായ കിര്‍മ്മീരന്റെ സമീപമെത്തി സങ്കടമറിയിക്കുന്നു. ഉടനെ സോദരിയെ സമാധാനിപ്പിച്ച് അയച്ചശേഷം കിര്‍മ്മീരന്‍ അതിയായ കോപത്തോടെ സൈന്യസമേതം പാണ്ഡവരെ നശിപ്പിക്കുവാനായി പുറപ്പെട്ടു. തുടര്‍ന്ന് പതിനാലാം രംഗത്തില്‍ കിര്‍മ്മീരന്‍ ഭീമനെ പോരിനു വിളിക്കുന്നു. (പാണ്ഡവരില്‍ ഏറ്റവും കരുത്തനായ ഭീമനെ ജയിച്ചാല്‍ മറ്റുള്ളവരെല്ലാം പരാജയപ്പെട്ടതുതന്നെ എന്നു വിശ്വസിച്ചായിരിക്കാം കിര്‍മ്മീരന്‍ ഭീമനെ പോരിനു വിളിച്ചത്). തുടര്‍ന്ന് നടക്കുന്ന ഘോരയുദ്ധത്തില്‍ ഭീമന്‍ കിര്‍മ്മീരനെ വധിക്കുന്നു. ദുഷ്ടരാക്ഷസനെ വധിച്ചതറിഞ്ഞ കാമ്യകവനവാസികളായ മുനിമാര്‍ വന്ന് ഭീമസേനനെ സ്തുതിചെയ്യുന്ന രംഗത്തോടെ കഥ പൂര്‍ണ്ണമാകുന്നു.
മൂലകഥയില്‍ നിന്നുള്ള വ്യതിയാനങ്ങള്‍
മഹാഭാരതത്തില്‍ വനപര്‍വ്വത്തില്‍
അനേകവര്‍ഷങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നതായ കുറേ കഥകള്‍ അവയുടെ കാലപൌര്‍വാര്യം മാറ്റി വിന്യസിച്ച്, നാടകീയമായ രീതിയില്‍ അവതരിപ്പിക്കുകയാണ് കോട്ടയത്തു തമ്പുരാന്‍ ഈ ആട്ടകഥയില്‍ ചെയ്തിരിക്കുന്നത്.

1.മഹാഭാരതത്തില്‍ ധര്‍മ്മപുത്രന്‍ സൂര്യനില്‍ നിന്നും അക്ഷയപാത്രം നേടിയശേഷമാണ് പാണ്ഡവര്‍ കാമ്യകവനപ്രവേശം ചെയ്യുന്നത്.

2.ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കാന്‍ മാര്‍ഗ്ഗമില്ലല്ലോ എന്ന് പാഞ്ചാലി ധര്‍മ്മപുത്രരോട് സങ്കടം പറയുന്നതായി മഹാഭാരതത്തില്‍ പ്രസ്താവനയില്ല.

3.ശ്രീകൃഷ്ണന്റെ കാമ്യകവനത്തിലേക്കുള്ള വരവ് കിര്‍മ്മീരവധാനന്തരം നടക്കുന്ന സംഭവമായാണ് ഭാരതത്തില്‍ പറയുന്നത്.

4.കാമ്യകവനത്തിലെത്തുന്ന ശ്രീകൃഷ്ണസമക്ഷം സങ്കടം അറിയിക്കുന്നത് പാഞ്ചാലിയാണെന്നാണ് മഹാഭാരതത്തില്‍ ഉള്ളത്. ശ്രീകൃഷ്ണന്റേയും ധര്‍മ്മപുത്രരുടേയും വിവിധ ഭാവപ്രകടനങ്ങള്‍ക്ക് വഴിവെയ്ക്കുകയാണ് തമ്പുരാന്‍ ഈ മാറ്റത്തിലൂടെ ചെയ്തത്.

5.സങ്കടം കേട്ട് ക്രുദ്ധനായ ശ്രീകൃഷ്ണന്‍ സുദര്‍ശ്ശനത്തെ വരുത്തി കൌരവനിഗ്രഹത്തിനൊരുങ്ങുന്നതായി മഹാഭാരതത്തില്‍ കാണുന്നില്ല. കൌരവരുടെ നാശം അടുത്തു എന്നു പറഞ്ഞ് പാഞ്ചാലിയെ സാന്ത്വനപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. സുദര്‍ശ്ശനം എന്ന പ്രത്യേകവേഷത്തേക്കൂടി അരങ്ങിലെത്തിച്ച് രംഗം കൊഴുപ്പിക്കുകയായിരിക്കാം ഈ മാറ്റത്തിന്റെ ഉദ്ദേശ്യം.

6.ആട്ടകഥയുടെ ഏതാണ്ട് മദ്ധ്യഭാഗത്തുള്ള ദുര്‍വ്വാസാവിന്റെ ആഗമനം പാണ്ഡവരുടെ വനവാസകാലത്തിന്റെ ഏതാണ്ട് അന്ത്യദശയില്‍ നടക്കുന്നതായാണ് ഭാരതത്തില്‍ വിവരിക്കുന്നത്. കിര്‍മ്മീരവധത്തോടെ കഥ അവസാനിപ്പിക്കുന്നതിനായിട്ടാണ് തമ്പുരാന്‍ പാത്രചരിതം കഥ ഇങ്ങിനെ ആദ്യം ചേര്‍ത്തത്.

7. ഭഗവത്‌ലീലയാല്‍ വയറുനിറഞ്ഞ് തൃപ്തനായ ദുര്‍വ്വാസാവ് ധര്‍മ്മപുത്രനെ ഭയന്ന് ഒളിച്ചു മടങ്ങുന്നതായാണ് മഹാഭാരതത്തില്‍ പറയുന്നത്.

8.കിര്‍മ്മീരസോദരിയായ സിംഹികയും അവളുടെ ഭര്‍ത്താവായ ശാര്‍ദ്ദൂലനും ആട്ടക്കഥാകാരന്റെ സൃഷ്ടികളാണ്. ഈ കഥാപാത്രങ്ങളെ ഭാരതത്തില്‍ കാണുന്നില്ല. ഈ കഥാപാത്രങ്ങളുടെ സൃഷ്ടിയിലൂടെ തമ്പുരാന്‍, അജ്ജുനന്‍ ശാര്‍ദ്ദൂലനെ വധിക്കുന്നതായും, പ്രതികാരത്തിനായി സിംഹിക ലളിതാവേഷധാരിയായി വന്ന് പാഞ്ചാലിയെ അപഹരിക്കുന്നതായും, സഹദേവന്‍ സിംഹികയുടെ കുചനാസികകള്‍ ഛേദിക്കുന്നതായും, നിണമണിഞ്ഞ സിംഹിക സോദരനായ കിര്‍മീരസമീപം പോയി തന്റെ ദുരവസ്ത അറിക്കുന്നതായും ഉള്ള ഭാവോജ്വലങ്ങളായ കഥാസന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച് കിര്‍മ്മീരവൃത്താന്തത്തെ വിസ്തൃതവും, ആട്ടക്കഥയെ സംഭവബഹുലവും ആക്കിതീര്‍ത്തു.

9.ഭാരതത്തില്‍ പാണ്ഡവരുടെ വഴിമുടക്കുന്ന വെറുമൊരു പ്രാകൃതരാക്ഷസനായി മാത്രമെ കിര്‍മ്മീരനെ പറയുന്നുളളു. എന്നാല്‍ കഥകളിയില്‍ പരാക്രമിയും രാക്ഷസരാജനുമായ ഒരു വീരനായാണ് കിര്‍മ്മീരനെ അവതരിപ്പിക്കുന്നത്.

10.പാണ്ഡവര്‍ വനവാസത്തിനു പുറപ്പെട്ട് മൂന്നാംനാള്‍ കാമ്യകവനത്തിലെത്തിയെന്നും, അന്നുതന്നെ ഭീമന്‍ കിര്‍മ്മീരനെ വധിച്ചുവെന്നുമാണ് മഹാഭാരതകഥയില്‍. ജേഷ്ഠനായ ബകന്‍, സുഹൃത്തായിരുന്ന ഹിഡിംബന്‍ എന്നിവരെ വധിച്ചതിന്റെ പ്രതികാരം തീര്‍ക്കുവാനാണ് കിര്‍മ്മീരന്‍ ഭീമനോട് ഏറ്റുമുട്ടിയത്.
ആട്ടക്കഥയുടെ അവതരണത്തിലുള്ള സവിശേഷതകള്‍
‍ആദ്യന്തം ചിട്ടപ്രധാനമായ ഒരു ആട്ടക്കഥയാണ് കിര്‍മ്മീരവധം.

1.അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ് പ്രധമരംഗം. മറ്റു കഥകളിലേ പോലെ ശൃഗാരമൊ,വീരമൊ അല്ല ഇതിലെ പതിഞ്ഞപദത്തിന്റെ സ്ഥായീരസം. മറിച്ച് ശോകവും കരുണവുമാണ്. എന്നാല്‍ ഇതിലെ നായകന്‍ ധര്‍മ്മപുത്രരാണെന്നുള്ളതിനാല്‍ ധീരോദാത്തഭാവം വിടാതെ വേണം ശോകം അഭിനയിക്കുവാന്‍. പാഞ്ചാലിയുടെ കരംഗ്രഹിച്ചുകൊണ്ട് പതിഞ്ഞ ‘കിടതകധിം,താ’മോടെയുള്ള ധര്‍മ്മപുത്രന്റെ പ്രവേശം, പദാരഭത്തിലുള്ള വിവശയായ പാഞ്ചാലിയെ നോക്കികാണല്‍, പല്ലവിക്കുശേഷമുള്ള ആട്ടവും പതിഞ്ഞ വട്ടംവെയ്ച്ചു കലാശവും, ചരണത്തിലെ ‘ഡോളായിതം’, ‘മോഹനശയനേ മണമിയലുന്നവ കുസുമാസ്തരണേ’ എന്നീ ഭാഗങ്ങളിലെ വിസ്തരിച്ചുള്ള ആട്ടം, ഇവയെല്ലാം ഈ രംഗത്തിലെ പ്രത്യേകതകളാണ്.

2.സങ്കടനിവൃത്തിക്കായി ധര്‍മ്മപുത്രന്‍ ധൌമ്യനെ ചെന്നുകാണുന്നതു മുതല്‍ ശ്രീകൃഷ്ണന്‍ വന്നുപോകുന്നതു വരേ നീളുന്നതാണ് രണ്ടാം രംഗം. ഇതിനിടയില്‍ ധര്‍മ്മപുത്രന്‍ രംഗത്ത് സ്തിതിചെയ്യുമ്പോള്‍, തിരശ്ശീല പിടിക്കാതെതന്നെ പാഞ്ചാലിയും ധൌമ്യനും പ്രവേശിക്കുകയും നിഷ്ക്രമിക്കുകയും ചെയ്യും. ഇത് കഥകളിയുടെ നാട്ട്യധര്‍മ്മിയായ രംഗപരിക്രമണ സങ്കേതങ്ങളുടെ സൌന്ദര്യം വെളിവാക്കുന്നു. ധര്‍മ്മപുത്രന്‍ അക്ഷയപാത്രം വാങ്ങുന്നതുമുതല്‍ ശ്രീകൃഷ്ണ ആഗമനം വരെയുള്ള ചെണ്ടയിലെ വലന്തലമേളവും ഒരു പ്രത്യേകതയാണ്. പീഠത്തില്‍ നിന്ന് തിരതാഴത്തി പ്രത്യക്ഷനായി, ചാടിയിറങ്ങി വന്നുള്ള ശ്രീകൃഷ്ണന്റെ പ്രവേശവും സവിശേഷമാണ്. കൃഷ്ണന്റെ ‘അഥകേതുരരാതി’ എന്ന ശ്ലോകത്തിന്റെ വട്ടംവയ്പ്പും, ‘കഷ്ടമഹോ’ എന്ന പദത്തിന്റെ ചൊല്ലിയാട്ടവും, സുദര്‍ശ്ശനത്തിന്റെ മുദ്രകൂടാതെയുള്ള പദാട്ടവും നൃത്തഭംഗിയുടെ സവിശേഷതകള്‍ വെളിവാക്കുന്നവയാണ്.

3.ലളിതയുടെ പതിഞ്ഞകാലത്തിലുള്ള ‘നല്ലാര്‍കുലമണിയും’ എന്ന പദവും ‘കണ്ടാലതിമോദം’ എന്ന പദവും ചൊല്ലിയാട്ട പ്രധാനങ്ങളാണ്. ‘കണ്ടാലതിമോദം‘ എന്ന പദത്തിന്റെ ചരണാന്ത്യങ്ങളിലുള്ള ഇരട്ടികള്‍ സവിശതയുള്ളവയാണ്. ലളിതയുടെ ‘പെട്ടന്നങ്ങു ഗമിപ്പാനും’ എന്ന ചരണത്തിലെ ചൊല്ലിവട്ടംതട്ടിയുള്ള കലാശവും അടക്കവും മറ്റും സ്ത്രീവേഷങ്ങള്‍ക്ക് സാധാരണമായവ അല്ല.
നിലവിലുള്ള അവതരണരീതി
*ഏഴ്,പന്ത്രണ്ട്,പതിനഞ്ച് രംഗങ്ങളോഴിച്ച് മറ്റുരംഗങ്ങളാണ് ഇപ്പോള്‍ സാധാരണയായി അവതരിപ്പിക്കപ്പെട്ടുവരുന്നത്.
-----------------------------------

നമ്പർ     കഥാപാത്രം വേഷം തരം
1 ധർമ്മപുത്രൻ1 പച്ച ഒന്നാം




2 പാഞ്ചാലി മിനുക്ക്(സ്ത്രീ) രണ്ടാം




3 ധൗമ്യൻ മിനുക്ക്(മഹർഷി) രണ്ടാം




4 സൂര്യൻ ചുവപ്പ് കുട്ടി




5 ശ്രീകൃഷ്ണൻ പച്ച(കൃഷ്ണമുടി) ഇട




6 സുദർശനം ചുവന്നതാടി(പ്രത്യെകമായ തേപ്പ്) ഇട




7 ധർമ്മപുത്രൻ2 പച്ച രണ്ടാം




8 ദുർവ്വാസാവ് മിനുക്ക്(മഹർഷി)(ചുവന്ന മുടി, നീണ്ടതാടി) രണ്ടാം




9 ശാർദ്ദൂലൻ ചുവന്നതാടി രണ്ടാം




10 അർജ്ജുനൻ പച്ച ഇട




11 സിംഹിക കരി(പെൺ) ഒന്നാം




12 ലളിത മിനുക്ക്(സ്ത്രീ) ഒന്നാം




13 സഹദേവൻ പച്ച ഇട




14 ഭീമൻ പച്ച രണ്ടാം




15 കിർമ്മീരൻ കത്തി ഒന്നാം/രണ്ടാം




16 മഹർഷി മിനുക്ക്(മഹർഷി) കുട്ടി


 

ആട്ടക്കഥാകാരന്‍

കോട്ടയത്ത് തമ്പുരാന്‍

വടക്കന്‍‌ക്കോട്ടയത്ത് രാജവംശത്തില്‍ (പഴശ്ശിക്കോവിലകം)
പിറന്ന ശ്രീമാന്‍ കോട്ടയത്ത് തമ്പുരാന്റെ പേരോ ജീവിതകാലമൊ ഇന്നോളം തിട്ടപ്പെടുത്താനായിട്ടില്ല. കേവലം ഐതീഹ്യങ്ങള്‍ മാത്രമാണ് ഇദ്ദേഹത്തെപറ്റി പ്രചരിച്ചിട്ടുള്ളത്. പണ്ഡിതരില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ നാമം ‘വീരവര്‍മ്മ’യെന്നാണെന്നും ജീവിതകാലം ഏ.ഡി.പതിനേഴാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലാണേന്നും അഭിപ്രായപ്പെടുന്നു. ബകവധം, കിർമ്മീരവധം, നിവാതകവചകാലകേയവധം, കല്യാണസൗഗന്ധികം എന്നിവയാണ്  തമ്പുരാനാൽ വിരചിതമായ ആട്ടകഥകൾ.

കോട്ടയത്തുതമ്പുരാനെപറ്റികേട്ടിരിക്കുന്ന ഐതീഹ്യകഥകള്‍

വെട്ടത്തുകോവിലകത്തുനിന്നും പഴശ്ശികോവിലകത്തേക്ക്
ദത്തുവന്ന മഹാവിദുഷിയായ ഒരു തമ്പുരാട്ടിയുടെ പുത്രനാണ് ആട്ടക്കഥാകാരന്‍. ഇദ്ദേഹം കുട്ടിക്കാലത്ത് ഒരു പമ്പരവിഡ്ഢിയായിരുന്നു. അതില്‍ ഖിന്നയായ മാതാവ് കുട്ടിയെ ‘കുമാരധാര’യില്‍ കൊണ്ടിട്ടു. അവിടെനിന്നും എങ്ങിനെയോ ര‍ക്ഷപ്പെട്ട് തമ്പുരാന്‍ പണ്ഡിതനും കവിയുമായി തിരിച്ചെത്തിയത്രെ.
വീരവര്‍മ്മതമ്പുരാന്‍ ഒരു നടന്‍കൂടിയായിരുന്നത്രെ. 
കിര്‍മ്മീരവധത്തില്‍ ധര്‍മ്മപുത്രവേഷവും കാലകേയവധത്തില്‍ ഉര്‍വ്വശീവേഷവും അദ്ദേഹംതന്നെ കെട്ടിആടിയിട്ടുണ്ടേന്ന് പറയുന്നു.
‘ബകവധം സ്ത്രീകള്‍ക്ക് കൈകൊട്ടിക്കളിക്ക് കൊള്ളാം’
എന്നും, ‘കല്യാണസൌഗന്ധികം രചിച്ചത് ഒരു സ്ത്രിയാണേന്നുതോന്നും’ എന്നും, ‘കിര്‍മ്മീരവധം കടുകട്ടിയായിപ്പോയി. അതിനാല്‍ അതിന് ഉണ്ണിതന്നെയൊരു വ്യാഘ്യാനംകൂടി തയ്യാറാക്കണം’ എന്നും, പണ്ഡിതമതിയായ അമ്മതമ്പുരാട്ടി തമ്പുരാനോട് പറഞ്ഞുവത്രെ. ഒടുവില്‍ അദ്ദേഹം കാലകേയവധം എഴുതികാട്ടിയപ്പോള്‍ ‘ഇത് കളിക്ക് ചൊല്ലിയാടിച്ചോളൂ’ എന്നും തമ്പുരാട്ടി നിര്‍ദ്ദേശിച്ചത്രെ.
ഗോവിന്ദന്‍ എന്നുപേരായ ഒരു പരദേശിബ്രാഹ്മണനായിരുന്നു
അദ്ദേഹത്തിന്റെ ഗുരു. കഥകളിയുടെതന്നെ ഉപജ്ഞാതാവായ കോട്ടയത്തുതമ്പുരാന്‍ ഓരോ ആട്ടകഥയും പൂര്‍ണ്ണമാക്കിയാലുടന്‍ തന്റെ ഗുരുനാഥനായ ഗോവിന്ദസ്വാമികള്‍ക്ക് അയച്ചുകൊടുക്കുകയും അരങ്ങേറ്റത്തിന് അദ്ദേഹത്തെ ക്ഷണിക്കുകയും പതിവായിരുന്നു. എന്നാല്‍ സ്വാമികള്‍ ആട്ടകഥകളെ പറ്റി നല്ല അഭിപ്രായം പറയുകയോ, കളികാണാന്‍ പോവുകയോ ചെയ്യാറില്ല. താന്‍ മനസ്സിരുത്തി പഠിപ്പിച്ച് പണ്ഡിതനാക്കിതീര്‍ത്തിട്ടും തമ്പുരാന്‍ നല്ല മഹാകാവ്യങ്ങളൊന്നും രചിക്കാന്‍ ശ്രമിക്കാതെ ഈ ആട്ടകഥകള്‍ ചമച്ച് അവ ആടിക്കണ്ട് രസിക്കുകയാണല്ലൊ ചെയ്യുന്നത് എന്നു ചിന്തിച്ച്, തമ്പുരാനോട് നീരസം തോന്നിയതിനാലാണ് സ്വാമികള്‍ ഇങ്ങിനെ പ്രവര്‍ത്തിച്ചിരുന്നത്. തമ്പുരാന്‍ പതിവുപോലെ കിര്‍മ്മീരവധം ആട്ടകഥയും പൂര്‍ത്തീകരിച്ചപ്പോള്‍ ഗുരുവിന് അയച്ചുകൊടുക്കുകയും, അരങ്ങേറ്റം നിശ്ചയിച്ചപ്പോള്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. തമ്പുരാന്റെ മുഷിച്ചില്‍ ഒഴിവാക്കാനായി മാത്രം സ്വാമികള്‍ അന്ന് അരങ്ങേറ്റത്തിന് പോയി. ആചാര്യാഗമനത്താല്‍ ആനന്ദതുന്ദിലനായിതീര്‍ന്ന അരചന്‍ അദ്ദേഹത്തെ വിധിയാംവണ്ണം സ്വീകരിച്ചിരുത്തി കുശലപ്രശ്നങ്ങള്‍ ചെയ്തു. മാത്രമല്ല അന്ന് ധര്‍മ്മപുത്രവേഷം താന്‍ തന്നെ ചെയ്യാനും തീരുമാനിച്ചു. അതിനായി ഗുരുവിനെകണ്ട് ദക്ഷിണചെയ്ത് നമസ്ക്കരിച്ച് അനുവാദവും ആശിര്‍വ്വാദവും ചോദിച്ച തമ്പുരാനോട് ഗോവിന്ദസ്വാമികളാകട്ടെ; ‘ഉറക്കമൊഴിക്കാന്‍ വയ്യ, ഞാന്‍ കിടക്കട്ടെ’ എന്ന് അറിയിക്കുകയാണുണ്ടായത്. തമ്പുരാന്‍ വിനയപൂര്‍വ്വം അത് അനുവദിച്ചു. യഥാസമയം കളിയ്ക്കുവിളക്കുവെച്ചു. അരങ്ങുകേളിയും തോടയവും കഴിഞ്ഞ് മംഗളശ്ലോകം തുടങ്ങി.
“മാതംഗാനനമബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരു..................”
‘ഗോവിന്ദമാദ്യം ഗുരൂം’ എന്നു കേട്ടപ്പോള്‍ സ്വാമികള്‍ രോമാഞ്ചമണിഞ്ഞു. തന്നെക്കുറിച്ചു തമ്പുരാനുള്ള ഭക്തിയും ബഹുമാനവുമോര്‍ത്തപ്പോള്‍ ആ ശുദ്ധബ്രാഹ്മണന്റെ കണ്ണില്‍ സന്തോഷാശ്രു പൊഴിഞ്ഞു. ഉടനെ അദ്ദേഹം എഴുന്നേറ്റ് ആട്ടം കാണാനുറച്ച് അരങ്ങത്ത് ചെന്നിരുന്നു. പുറപ്പാട് കഴിഞ്ഞു. കഥ തുടങ്ങേണ്ട നേരമായി. എന്നിട്ടും വേഷം തീര്‍ന്നിരുന്നില്ല. അരങ്ങ് മുഷിയാന്‍ തുടങ്ങി. ഗോവിന്ദസ്വാമികള്‍ക്ക് ഗീതാഗോവിന്ദം പരിവൃത്തി പതിവുണ്ട്. മുറപ്രകാരം അന്ന് ചൊല്ലേണ്ടത് ഇരുപത്തൊന്നാമത്തെ അഷ്ടപദിയായിരുന്നു. അരങ്ങുമുഷിച്ചില്‍ ഒഴിവാകട്ടെ എന്നു കരുതി അദ്ദേഹം അരങ്ങത്തുചെന്ന് ചേങ്കിലയെടുത്ത് ‘കുഞ്ജരി രാഗേണ ഗീയതേ; ചെമ്പതാളേന വാദ്യതേ’ എന്ന ജയദേവകല്പിതമനുസ്സരിച്ച് ‘മഞ്ജുതര’ എന്നാരംഭിക്കുന്ന ഗീതം ആലപിക്കുവാന്‍ തുടങ്ങി. ഈ സമയത്ത് അരങ്ങത്തുണ്ടായിരുന്ന വാദ്യക്കാര്‍ ആദ്യം സംഭ്രമിച്ചു. കൊട്ടികൂടണമോ? വെച്ചിട്ട് പോകണമോ? ചരണാന്ത്യങ്ങളില്‍ ഓരോ കലാശങ്ങള്‍ കൊട്ടാന്‍ സ്വാമികള്‍ ആഗ്യം കാട്ടിയതിനാല്‍ അതനുസ്സരിച്ച് അവര്‍ കൊട്ടിക്കൊണ്ടിരുന്നു. അഷ്ടപദി പൂര്‍ണ്ണമായപ്പോള്‍ ഒരു ഇരട്ടിവട്ടവും അതോടുകൂടി ഒരു നാലാമിരട്ടിയും മേളക്കാര്‍ മനോധര്‍മ്മമായി അങ്ങ് കൊട്ടി. അത് ‘ക്ഷ’ പിടിച്ച സ്വാമികള്‍ അവര്‍ക്ക് താളം പിടിച്ചുകൊടുക്കുകയും ചെയ്തു. അപ്പോഴേക്കും വേഷംതീര്‍ന്ന് അരങ്ങിലെത്തിയ തമ്പുരാന്‍ ഗുരുനാഥന്റെ ഉത്സാഹവും അവസരോചിതമായ പ്രയോഗവും കണ്ട് സന്തോഷിച്ച്, അദ്ദേഹത്തെ നമിച്ച് വഴിപോലെ കഥ ആടാന്‍ ആരംഭിച്ചു. ആട്ടം തീരും വരെ അവിടെയിരുന്ന കണ്ട ഗോവിന്ദസ്വാമികള്‍ അവിടുത്തെ ആട്ടത്തേയും ആട്ടകഥയേയും അത്യന്തം പ്രശംസിക്കുകയും ചെയ്തു. ‘ഈ കോട്ടയം കഥകള്‍ നിസ്തുലങ്ങളായി ഭവിക്കട്ടെ’ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും തമ്പുരാനെ അനുഗ്രഹിക്കുകയും ചെയ്താണ് ഗുരുനാഥന്‍ മടങ്ങിയത്. അതിനുശേഷം ഗോവിന്ദസ്വാമികളുടെ സ്മരണയ്ക്കയി, പുറപ്പാട് കഴിഞ്ഞാല്‍ ‘മഞ്ജുതര’ പാടിക്കൊള്ളണം എന്ന് തമ്പുരാന്‍ കല്‍പ്പിക്കുകയും, അതിന് ഒരു ചിട്ടയും മട്ടും നിശ്ചയിക്കുകയും ചെയ്തു. ആട്ടമില്ലാതെ മേളവും പദവും മാത്രമുള്ള ഈ ചടങ്ങിന് ‘മേളപ്പദം’ എന്ന് നാമകരണവും ചെയ്തു. ഇങ്ങിനെയാണത്രെ മേളപ്പദത്തിന്റെ ആവിര്‍ഭാവം.

2008 സെപ്റ്റംബർ 30, ചൊവ്വാഴ്ച

കിർമ്മീരവധം പുറപ്പാട്

രംഗത്ത്-പഞ്ചപാണ്ഡവർ(അഞ്ച് കുട്ടിത്തരം പച്ചവേഷങ്ങൾ),പാഞ്ചാലി(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ശങ്കരാഭരണം
"പാർത്ഥാഃ പ്രത്യർത്ഥിവർഗ്ഗപ്രശമനപടവോപ്യർദ്ധരാജ്യം സ്വകീയം
 കൃത്വാ ദ്യൂതേഥ ശുൽക്കം വിദുരനിലയനേ മാതരം സന്നിധായ
 കർത്തും തീർത്ഥപ്രചാരം പ്രകടിതവന വാസാപദേശേന പത്ന്യാ-
 സാർദ്ധം ധൗമ്യേന വിപ്രൈർവിവിശുരപി വനം കാമ്യകം സൗമ്യശീലാഃ"

{സൗമ്യശീലരായ പാർത്ഥന്മാർ ശത്രുവർഗ്ഗത്തെ അടക്കിനിർത്താൻ പാടവമുള്ളവരായിട്ടുകൂടി സ്വന്തമായിട്ടുള്ള പകുതിരാജ്യത്തെ ചൂതിൽ പണയംവെച്ച് നഷ്ടപ്പെടുത്തിയിട്ട്, മാതാവിനെ വിദുരരുടെ ഭവനത്തിൽ ആക്കിയിട്ട്, വനവാസമെന്ന വ്യാജേന തീർത്ഥയാത്രചെയ്യുവാനായിക്കൊണ്ട് പത്നിയോടും ധൗമ്യനോടും ബ്രാഹ്മണരോടും കൂടി കാമ്യകമെന്നവനത്തിൽ പ്രവേശിച്ചു.}

നിലപ്പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട

1
"ചന്ദ്രവംശജലനിധിചാരുരത്നങ്ങളാം
 ചന്ദ്രികാവിശദസഹജോരു കീർത്തിയുള്ളോർ"
 2
" കുന്തീസുതന്മാരമിത്രാന്തകന്മാർ പരം
 സന്തതം യദുനന്ദനചിന്താതല്പരന്മാർ"
3
"ചൂതുകളിച്ചതിൽ നിജപാതിരാജ്യം പണയവും
 മാതാവിനെ വിദുരന്റെ ഗേഹത്തിലുമാക്കി"
4
"പുണ്യതീർത്ഥാടനംചെയ്‌വാൻ ധന്യനാം ധൗമ്യൻ തന്നോടും
 തന്വംഗിയാം പാഞ്ചാലനന്ദിനിതന്നോടും"
5
"ഒന്നിച്ചുപോന്നുള്ള വിപ്രവൃന്ദത്തോടും
 കാമ്യകകാനനംതന്നിൽ സൗമ്യശീലന്മാർ പൂകി"

{ചന്ദ്രവംശമാകുന്നസമുദ്രത്തിലെ മനോഹരരത്നങ്ങളാകുന്നവരും, ഇന്ദ്രതുല്യം കീർത്തിയുള്ളവരും ശത്രുസൂദനന്മാരും കൃഷ്ണഭക്തരും സൗമ്യശീലരുമായ കുന്തീസുതന്മാർ ചൂതുകളിച്ച് സ്വന്തം പാതിരാജ്യത്തെ പണയമാക്കി നഷ്ടപ്പെടുത്തി, മാതാവിനെ വിദുരഗേഹത്തിലാക്കിയിട്ട്, പുണ്യതീർത്ഥാടനം ചെയ്യുവാനായി ധന്യനായ ധൗമ്യമഹർഷിയോടും സുന്ദരിയായ പാഞ്ചാലിയോടും ഒന്നിച്ച് പോന്നിട്ടുള്ള ബ്രാഹ്മണരോടുംകൂടി കാമ്യകവനത്തെ പ്രാപിച്ചു.]

2008 സെപ്റ്റംബർ 29, തിങ്കളാഴ്‌ച

കിര്‍മ്മീരവധം ഒന്നാം രംഗം (ബാലേകേള്‍-പതിഞ്ഞപദം)

രംഗത്ത്-ധര്‍മ്മപുത്രന്‍‍(ഒന്നാംതരം പച്ചവേഷം), പാഞ്ചാലി(രണ്ടാംതരം സ്ത്രിവേഷം)

ശ്ലോകം-രാഗം:കാബോജി
“മാര്‍‌ഗ്ഗേ തത്ര നഖം‌പചോഷ്മളരജഃപുഞ്ജേ ലലാടം തപ-
 ഗ്രീഷ്മോഷ്മദ്യുതിതാമ്യദാനനസരോജാതാം വിലോക്യാദരാല്‍
 വാതോദ്ധൂളിതധൂളിജാലമസൃണച്ഛായാം സ ധര്‍മ്മാത്മജോ
 മദ്ധ്യാഹ്നേ പരിദൂയമാനഹൃദയാംതാമബ്രവീദ് ദ്രൌപതീം“
{നട്ടുച്ചനേരത്ത് നഖം‌പോലും പൊള്ളിക്കുന്നവിധം ചുട്ടുപഴുത്ത, പൊടിനിറഞ്ഞ ആ കാട്ടുവഴിയില്‍, വേനല്‍കാലത്തെ നെറ്റിചുടുന്ന വെയിലേറ്റ് മുഖം വാടിയവളും, ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റേറ്റ് ഉയരുന്ന പൊടിപടലമേറ്റ് ദേഹകാന്തിമങ്ങിയവളും, ദു:ഖിതയുമായ പാഞ്ചാലിയെ കണ്ടിട്ട് ആ ധര്‍മ്മപുത്രന്‍ ആദരവോടെ പറഞ്ഞു.}

പാഞ്ചാലിയുടെ കൈകോര്‍ത്ത് തന്റെ ശരീരത്തോടണച്ചുപിടിച്ച് രംഗമധ്യത്തിലൂടെ പതിഞ്ഞ ‘കിടതകധിംതാ’മിനൊപ്പം ദൈന്യഭാവത്തില്‍ ധര്‍മ്മപുത്രന്‍ പ്രവേശിക്കുന്നു. സാവധാനം മുന്നോട്ടുവന്ന് അസഹ്യമായചൂട്,ദീര്‍ഘനിശ്വാസം,ശൂന്യത എന്നിവ നടിച്ച് പാഞ്ചാലിയെ ഇടത്തുനിര്‍ത്തി,* നോക്കിക്കണ്ടുകൊണ്ട് ധര്‍മ്മപുത്രന്‍ പദാഭിനയം ആരംഭിക്കുന്നു.
ധര്‍മ്മപുത്രന്റേയും(കലാ:രാമന്‍‌കുട്ടി നായര്‍) പാഞ്ചാലിയുടെയും (കലാ:കെ.ജി.വാസു) പ്രവേശം
ധര്‍മ്മപുത്രന്റെ പദം-രാഗം:കാബോജി, താളം:ചെമ്പട(ഒന്നാം കാലം)
പല്ലവി:
“ബാലേ കേള്‍ നീ മാമകവാണീ
 കല്യേ കല്യാണി”
[പല്ലവി കഴിഞ്ഞാല്‍ കലാശത്തിനുവട്ടംതട്ടി, ‘കഷ്ടം! ഇങ്ങിനെയെല്ലാം വന്നു ഭവിച്ചല്ലോ? ങ്ഹാ, ശിരസ്സിലെഴുത്ത് തന്നെ’ എന്നുകാട്ടി* വട്ടംവെച്ചു കലാശമെടുത്തിട്ട് അനുപല്ലവി അഭിനയിക്കുന്നു.]
“മാമക വാണീ” (ധര്‍മ്മപുത്രര്‍-കീഴ്പ്പടം കുമാരന്‍ നായര്‍)
അനുപല്ലവി:
“പാലോലുമൊഴിമാര്‍കുലതിലകേ
 പാഞ്ചാലാധിപസുകൃത വിപാകേ”        [കലാശം]
ചരണം1
“കാളാംബുദരുചിതേടും വിപിനേ
 കാമിനി വന്നതിനാലതിഗഹനേ
 ഡോളായിതമിഹ മാമകഹൃദയം
 ലോകോത്തര ഗുണശാലിനി സദയം” [കലാശം]
ചരണം2:[രംഗത്ത് പതിവില്ല]
"തളരുന്നൂ ഗൃഹചംക്രമണേന
 തളിരോടിടയും തവ പദയുഗളം
 കളമൊഴിമാരണിയും മുടിമാലേ
 കഥമിവ സഹതേ കാനനചരണം"     [കലാശം]
ചരണം3:[രംഗത്ത് പതിവില്ല]
"വികസതി ദിനകരകിരണൈരധികം
 വിരവൊടിതരസരോരുഹനിവഹം
 ശുകഭാഷിണി ബത തവ മുഖകമലം
 സുന്ദരി വാടീടുന്നതിവേലം"                  [കലാശം]
ചരണം4:
“മണിമയസദനേ മോഹനശയനേ
 മണമിയലുന്നവകുസുമാസ്തരണേ
 മദനരസേന രമിച്ചീടും നീ 
 മധുമൊഴി വാഴുന്നെങ്ങിനെ വിപിനെ”   [ഇരട്ടിക്കലാശം]

{മംഗളരൂപിണിയും സമര്‍ദ്ധയുമായ ബാലികേ,എന്റെ വാക്കുകള്‍ കേട്ടാലും. പാലോഴുകുന്നവാക്കുകളോടുകൂടിയ സുന്ദരിമാരുടെ കൂട്ടത്തില്‍ ശ്രേഷ്ടയായവളേ, പാഞ്ചാലാധിപന്റെ പുണ്യഫലമേ,കാര്‍മേഘസമാനമായി ഇരുണ്ടതും നിബിഡവുമായ വനത്തില്‍ വന്നതിനാല്‍ എന്റെ ഹൃദയം ഊഞ്ഞാലുപോലെ ആടുന്നു. കളമൊഴിമാരിൽ ശ്രേഷ്ഠേ, ഗൃഹത്തിൽ നടന്നാൽത്തന്നെ തളരുന്നവയായ നിന്റെ തളിരിനുസമമായ പാദങ്ങൾ കാനനസഞ്ചാരം എങ്ങിനെ സഹിക്കും? മറ്റുതാമരകൾ എല്ലാം സൂര്യപ്രകാശമേറ്റ് കൂടുതലായി വിടരുന്നു. കിളിമൊഴീ, സുന്ദരീ, കഷ്ടം! നിന്റെ മുഖത്താമരമാത്രം കൂടുതലായി വാടിക്കൊണ്ടിരിക്കുന്നു. രത്നമയമായ ഗൃഹത്തില്‍, നറുമണമുള്ള പൂക്കള്‍വിരിച്ച സുന്ദരമായ കിടക്കയില്‍, കാമരസത്തോടേ രമിച്ചിരുന്ന ഭവതി ഈ കാട്ടില്‍ എങ്ങിനെ വസിക്കും?}
"വാഴുന്നെങ്ങിനെ വിപിനെ”കലാ:രാമന്‍‌കുട്ടിനായര്‍ ധര്‍മ്മപുത്രരായി
ഇടശ്ലോകം-രാഗം:യദുകുലകാബോജി
“ദീനദൈന്യദമനം ദയിതാ
 സാശൃണ്വതീ സുമധുരം പ്രിയവാക്യം
 ഭാരതീമിതി നരേന്ദ്രമുദാര-
 മബ്രവീദ് ദ്രുപദരാജതനൂജാ”
{ദു:ഖിതര്‍ക്ക് ആശ്വാസമേകുന്ന പ്രിയതമന്റെ മധുരമായ വാക്കുകേട്ട് പാഞ്ചാലി അദ്ദേഹത്തോട് ഇങ്ങിനെ പറഞ്ഞു}

പാഞ്ചാലിയുടെ പദം-രാഗം:യദുകുലകാബോജി, താളം:അടന്ത(രണ്ടാം കാലം)
പല്ലവി:
“കാന്താ ചിന്തിക്കില്‍ ഇതിലേറെയെന്തൊരു
 സന്താപമിന്നിഹ മേ”                                           [കലാശം]
അനുപല്ലവി:
“ശാന്തമാനസ ശന്തനുകുലദീപ
 കിന്ത്വയാനവിദിതം കൃപാസിന്ധോ”                     [കലാശം]
ചരണം1:[രംഗത്ത് പതിവില്ല]
"കുമതികൾ വരനാകും കുരുനൃപസഹജനാൽ
 ഗുരുജനസവിധേ കൃതമവമാനം
 കമനീയാംഗ നൃപ കമലവിലോചന
 കരുണാസാഗര കഥമിവ കഥയേ
 നരപതേ സൗമ്യതരമതേ ഭൂരി-
 കൃപാനിധേ ഖേദം നഹി ബത കിമു തേ"              [കലാശം]
ചരണം2:[രംഗത്ത് പതിവില്ല]
"മഹീപാലരണിഞ്ഞീടുമ്മകുടേഷു വിളങ്ങുന്ന
 മണിദീപിതമായുള്ള തവ പദയുഗളം
 മാർഗ്ഗമദ്ധ്യേ തപ്തമണലിലിതിങ്ങനെ മരുവീടുന്നതിനാൽ
 മനസി മേ ശോകം വളരുന്നു മേനി തളരുന്നു
 താപം കലരുന്നു ഹന്ത കിമിഹ ഞാൻ പറയുന്നു" [കലാശം]
ചരണം3:(മൂന്നാം കാലം)
“അതൊക്കവേ സഹിക്കിലുമകതാരിലൊരു ഖേദ-
 മധികമായ് വളരുന്നതധുനാ കേട്ടാലും
 അനശനേന പരമാബാലവൃദ്ധം
 അവനീദേവന്മാരും അഴലോടെ അടവിയില്‍
 വസിക്കുമൊ ദൂരന്നടക്കുമോ ചൂടു
 സഹിക്കുമോ കണ്ടാല്‍ ഇതു തവ പൊറുക്കുമോ”   [കലാശം]
{കാന്താ,വിചാരിച്ചാല്‍ ഇതിലെനിക്ക് അങ്ങയില്‍ കൂടുതലായി എന്തൊരുസങ്കടമാണുള്ളത്? ക്ഷമാശൈലനും ശന്തനുകുലത്തിന്റെ ദീപവുമായ ദയാവാരിധേ, അത് ഭവാനറിഞ്ഞുകൂടേ? സുന്ദരാ, രാജാവേ, താമരക്കണ്ണാ, കരുണാസാഗരാ, ദുഷ്ടാഗ്രഗണ്യനായ കൗരവനാൽ ഗുരുജനങ്ങളുടെമുന്നിൽ വെച്ച് ഉണ്ടായ അവമാനം ഞാനെങ്ങിനെ പറയും? രാജാവേ, ഏറ്റവും സൗമ്യബുദ്ധിയോടുകൂടിയവനേ, വളരേകൃപയ്ക്ക് ഇരിപ്പിടമായുള്ളവനേ, കഷ്ടം! അങ്ങേയ്ക്ക് ഇതിൽ അല്പവും ഖേദമില്ലേ? അതൊക്കെ സഹിക്കാമെങ്കിലും മനസ്സില്‍ വര്‍ദ്ധിച്ചുവരുന്ന ഒരു ദു:ഖത്തെ കേട്ടാലും. ബാലരും വ്യദ്ധരും അടക്കമുള്ള ബ്രാഹ്മണര്‍ക്ക് ഭക്ഷണമില്ലാതെ കാട്ടില്‍ വസിക്കാനാവുമൊ? ബഹുദൂരം നടക്കുവാന്‍ സാധിക്കുമൊ? ഇതുകണ്ടാല്‍ ഭവാന് സഹിക്കുമോ?}

(കലാ:ഉണ്ണികൃഷ്ണക്കുറുപ്പ് ആലപിച്ച ഈ പദത്തിന്റെ ശബ്ദലേഘനം ഇവിടെ ശ്രവിക്കാം)
“കണ്ടാല്‍ ഇതു തവ പൊറുക്കുമോ”ധര്‍മ്മപുത്രനും(കലാ:ക്യഷ്ണന്‍‌നായര്‍) പാഞ്ചാലിയും(മാര്‍ഗ്ഗി വിജയകുമാര്‍)
ശേഷം ആട്ടം-*
ധര്‍മ്മപുത്രന്‍:(പത്നിയുടെ വാക്കുകള്‍കേട്ടിട്ട് ആദരവോടെ അവളെ നോക്കിയിശേഷം, ആത്മഗതമായി) ‘ഇവളുടെ ബുദ്ധി ഏറ്റവും വൈഭവമുള്ളതുതന്നെ. ^ഇനി ഈ ദു:ഖം ഒഴിവാക്കാന്‍ മാര്‍ഗ്ഗം എന്ത്?‘ (ആലോചിച്ചിട്ട്) ‘ഗുരുനാഥനായ ധൌമ്യമഹര്‍ഷിയെ കണ്ട് ആലോചിച്ചാല്‍ എന്തെങ്കിലും ഉപായം ഉണ്ടാകും’ എഴുന്നേറ്റ് പാഞ്ചാലിയോടായി) ‘അല്ലയൊ പ്രിയേ,ഒട്ടും വ്യസനിക്കേണ്ട. നമ്മുടെ ദു:ഖം ഒഴിവാക്കാന്‍ ഗുരുനാഥനായ ധൌമ്യമഹര്‍ഷിയെ കണ്ട് ആലോചിച്ചാ‍ല്‍ ഉപായമുണ്ടാകും. അതിനാല്‍ ഈ കാര്യം ഗുരുനാഥനെ അറിയിക്കാം, അല്ലേ?’
പാഞ്ചാലി:‘അങ്ങിനെ തന്നെ’

[^മുന്‍പ് ഇവിടെ മനോധര്‍മ്മാനുസ്സരണം ‘നളായണീചരിതം’ ആടാറുണ്ട്.
നളായണീചരിതം-
പണ്ട് മാല്‍ഗല്യന്‍ എന്നുപേരായ ക്ഷിപ്രകോപിയായ ഒരു മുനിവര്യന്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പത്നിയായിരുന്നു നളായണീ അഥവാ ഇന്ദ്രസേന. മാല്‍ഗല്യന്‍ വ്യദ്ധനും കുഷ്ഠരോഗബാധിതനും ആയിരുന്നു. നളായണിയാകട്ടെ യൌവനയുക്തയായ സുന്ദരിയും ഉത്തമപതിവ്രതാരത്നവും ആയിരുന്നു. കുഷ്ഠരോഗിയായിരുന്ന മുനി ഒരുദിവസം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ അദ്ദേഹത്തിന്റെ ഒരു വിരള്‍ അടര്‍ന്ന ഭക്ഷണത്തില്‍ വീണുപോയി. പതിവ്രതാരത്നമായ നളായണി ഭക്തിയോടുകൂടി ആ വിരള്‍ എടുത്തുമാറ്റിയിട്ട് പതിവുപോലെ ഭര്‍ത്താവിന്റെ ഉച്ചിഷ്ടത്തെ ഭക്ഷിച്ചു. ഇതില്‍ സന്തുഷ്ടനായ മുനിവര്യന്‍ നളായണിക്ക് ഇഷ്ടവരം നല്‍കുവാന്‍ തയ്യാറായി. മാല്‍ഗല്യന്‍ പഞ്ചശരീരനായി വന്ന് തന്നെ രമിപ്പിക്കണം എന്നായിരുന്നു നളായണിയുടെ ആഗ്രഹം. ഇതിന്‍പ്രകാരം മാല്‍ഗല്യന്‍ പഞ്ചശരീരനായി നളായണിയോടോന്നിച്ച് വളരെക്കാലം ലോകസഞ്ചാരം ചെയ്യുകയും അവളെ രമിപ്പിക്കുകയും ചെയ്തു. പിന്നീടോരിക്കല്‍ മുനി തന്റെ രതിജീവിതം മതിയാക്കി തപസ്സിലേയ്ക്ക് തുടരുവാന്‍ ഉറപ്പിച്ചു. ഇത് ഇഷ്ടപെടാഞ്ഞ നളായണി, തനിക്ക് ക്രീഡിച്ച് തൃപ്തിവന്നിട്ടില്ലായെന്നും, അതിനാല്‍ തന്നെ പിരിയരുതെന്നും പറഞ്ഞ് ഭര്‍ത്താവിനെ തടഞ്ഞു. തപോവിഘ്നത്തിനു മുതിര്‍ന്ന നളായണിയില്‍ കോപിഷ്ഠനായിതീര്‍ന്ന മുനിവര്യന്‍ ‘നീ അടുത്ത ജന്മത്തില്‍ പാഞ്ചാലരാജന്റെ പുത്രിയായിതീര്‍ന്ന് അഞ്ച് ഭര്‍ത്താക്കന്മാരോടുകൂടി കഴിയാന്‍ ഇടവരട്ടെ‘ എന്ന് അവളെ ശപിച്ചു. ആ നളായണിയുടെ പുനര്‍ജന്മമാണ് പാഞ്ചാലി.]
ധര്‍മ്മപുത്രന്‍ പ്രവേശനത്തിലെപോലെതന്നെ പാഞ്ചാലിയുടെ കൈകോര്‍ത്തുപിടിച്ച്, ചൂട്, ദീര്‍ഘനിശ്വാസം, ശൂന്യത ഇവകള്‍ നടിച്ച് സാവധാനത്തില്‍ നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

ഈ രംഗത്തില്‍ തെക്കന്‍‌ചിട്ടയിലുള്ള പ്രധാന വ്യതാസങ്ങള്‍
*ധര്‍മ്മപുത്രന്‍ പാഞ്ചാലിയുടെ കൈവിട്ട് മാറി പദാഭിനയം തുടങ്ങും മുന്‍പായി ‘കഷ്ടം! ഇങ്ങിനെയെല്ലാം വന്നു ഭവിച്ചല്ലോ?’ എന്നുകാട്ടും. പല്ലവിക്കുശേഷം ‘ഇങ്ങിനെയെല്ലാം വന്നു ഭവിച്ചല്ലോ, ശിരസ്സിലെഴുത്തുതന്നെ’എന്നാണ് ആടുക.

*പദങ്ങള്‍ക്കുശേഷം ഇരുവരും അടുത്തടുത്ത് പീഠത്തിലിരുന്നാണ് ഇളകിയാട്ടം. ആട്ടം ഇങ്ങിനെയാണ്-
ധര്‍മ്മപുത്രന്‍:(ആത്മഗതം) ‘ഇവള്‍ക്ക് ഇപ്രകാരം ബ്രാഹ്മണരില്‍ ഭക്തിയുണ്ടാവാനുള്ള കാരണമെന്ത്?’ (ചിന്തിച്ചിട്ട്) ‘ഓഹോ, മനസ്സിലായി. ഇവളുടെ വിവാഹകാലത്ത് വ്യാസമഹര്‍ഷി ഉപദേശിച്ചുട്ടള്ളതായ വ്യത്താന്തം ഓര്‍മ്മയില്‍ വരുന്നു. ഇനി എന്ത്?’ (പാഞ്ചാലിയോട്) ‘നമുക്ക് തല്ക്കാലമുള്ള ദു:ഖം പരിഹരിക്കുന്നതിനും, ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുന്നതിനും എന്താണ്മാര്‍ഗ്ഗമെന്ന് കുലഗുരുവായ ധൌമ്യനോട് ചോദിക്കാം’.

2008 സെപ്റ്റംബർ 17, ബുധനാഴ്‌ച

കിര്‍മ്മീരവധം രണ്ടാം‌രംഗം

രംഗത്ത്-ധര്‍മ്മപുത്രന്‍, ധൌമ്യന്‍(രണ്ടാംതരം മിനുക്കുവേഷം), പാഞ്ചാലി, ആദിത്യന്‍‍(ചുവപ്പുകൂടിയ പഴുപ്പുവേഷം), ശ്രീകൃഷ്ണന്‍(മുടിവെച്ച പച്ചവേഷം), സുദര്‍ശനം(പ്രത്യേകമുഖംതേപ്പോടുകൂടിയ ചുവന്നതാടിവേഷം)

ശ്ലോകം-രാഗം:മാരധനാശി
“നാഹം ശോചാമി നാഥ ത്വദനുഗമനത: കാനനേ പാദചാരൈ:
 കിന്ത്വാഷ്ടാശീതിസാഹസ്രധര്‍ണിസുരാംസ്ത്വം ശരണം പ്രപന്നാന്‍
 അദ്യാഹം ഭോജയേയം കഥമതി ഹൃദയേ ക്ലേശ ഏതാവദിത്ഥം
 പ്രേയസ്യാ പ്രോച്യമാനോ നരപതിരഥതം ധൌമ്യമേവം ബഭാഷേ”
{കാട്ടില്‍ അങ്ങയെ പിന്തുടരുന്നതിനാല്‍ എനിക്ക് ഒട്ടും വ്യസനമില്ല. എന്നാല്‍ അങ്ങയെ ആശ്രയിച്ച് കൂടെപ്പോന്നിട്ടുള്ള എണ്‍പത്തെണ്ണായിരം ബ്രാഹ്മണര്‍ക്ക് എങ്ങിനെ ഭക്ഷണംനല്‍കുമെന്നുള്ള ചിന്തയാണ് എന്നെ ദു:ഖിപ്പിക്കുന്നത്. എന്ന് പ്രിയതമ പറഞ്ഞത് കേട്ട്പോന്ന ആ രാജാവ് ധൌമ്യമഹര്‍ഷിയോട് ഇങ്ങിനെ പറഞ്ഞു.}

ഇടതുഭാഗത്തുകൂടി ധര്‍മ്മപുത്രന്‍ ദൈന്യസ്തായിയോടുകൂടി, ‘കിടതകധിം,താ’മിനൊപ്പം പ്രവേശിച്ച്, വലത്തുവശത്തിരിക്കുന്ന ധൌമ്യനെ കണ്ട്, കെട്ടിച്ചാടികുമ്പിടുന്നു. ധൌമ്യന്‍ അനുഗ്രഹിക്കുന്നു. ധര്‍മ്മപുത്രന്‍ പദം അഭിനയിക്കുന്നു.

ധര്‍മ്മപുത്രരുടെ പദം-രാഗം:മാരധനാശി, താളം:അടന്ത
പല്ലവി:
“താപസമൌലേ ജയ ജയ താപസമൌലേ” [കലാശം]
അനുപല്ലവി:
“താപമകലുവാനായി താവകപാദങ്ങള്‍
 താമസമെന്നിയെ ഞാന്‍ തൊഴുന്നേന്‍”          [കലാശം]
ചരണം1:
“കുടിലന്‍ കൌരവന്‍ തന്റെ കുസൃതികൊണ്ടകപ്പെട്ടി-
 തടവിയിലന്‍‌വാസരമാവാസം"                      [കലാശം]
{താപസശ്രേഷ്ടാ വിജയിച്ചാലും. ദു:ഖമകറ്റുവാനായി അങ്ങയുടെ പാദങ്ങള്‍ ഞാന്‍ തൊഴുന്നേന്‍. വഞ്ചകനായ കൌരവന്റെ ചതിയിലകപ്പെട്ട് ഈ വനത്തില്‍ വസിക്കാറായല്ലൊ}
“താപസമൌലേ ജയ” ധൌമ്യനും(കലാ:കുട്ടന്‍)
ധര്‍മ്മപുത്രനും(കലാ:ഗോപി)
ധൌമ്യന്റെ മറുപടി പദം-രാഗം:സാവേരി, താളം:അടന്ത
ചരണം1:
“മൂര്‍ദ്ധ്നിവിലിഖിതം മറ്റുമന്യഥാകര്‍ത്തും
 മൂര്‍ത്തികള്‍ മൂവരാലും എളുതാമോ“           [കലാശം]
പല്ലവി:[രംഗത്ത് പതിവില്ല]
"പാർത്ഥിവമൗലേ ചിരഞ്ജീവ പാർത്ഥിവമൗലേ"
ചരണം2:
“കമലലോചനനായ കമലാവല്ലഭന്‍ തന്റെ
 കരുണ നിങ്ങളില്‍ നിയതം കാത്തരുളും” [കലാശം]
{തലയിലെഴുത്ത് മറ്റൊരുവിധത്തിലാക്കുവാന്‍ ബ്രഹ്മാ-വിഷ്ണു-ശിവന്മാരാലും സാധ്യമാണോ? രാജശ്രേഷ്ഠാ, ചിരകാലംജീവിച്ചാലും. താമരകണ്ണനായ കമലാകാന്തന്റെ കാരുണ്യം തീര്‍ച്ചയായും നിങ്ങളെ രക്ഷിക്കും}
"നിങ്ങളില്‍ നിയതം കാത്തരുളും”ധൌമ്യനും(ഏറ്റുമാനൂര്‍ കണ്ണന്‍)
ധര്‍മ്മപുത്രനും(കലാ:ഗോപി)
ധര്‍മ്മപുത്രന്‍:
ചരണം2:
“പരപരിഭവത്തെക്കാള്‍ പെരുതായിട്ടൊരു താപം
 പരിചൊടങ്ങതുമധുനാ ചൊല്ലീടാം”               [കലാശം]
ചരണം3:
“അവനീദേവകള്‍ക്കന്നം അനുദിനം കൊടുത്തു ഞാന്‍
 അവനഞ്ചെയ്‌വതുമെങ്ങിനെ ഈ വിപിനേ” [കലാശം]
{ശത്രുപീഢയേക്കാള്‍ എത്രയോവലിയൊരു സങ്കടമുണ്ട്. അതു പറഞ്ഞുകൊള്ളട്ടെ. ഈ കാട്ടില്‍ ഞാന്‍ എങ്ങിനെയാണ് നിത്യവും ഭക്ഷണംനല്‍കി ബ്രാഹ്മണരെ പോറ്റേണ്ടത്?}

ധൌമ്യന്‍:
ചരണം3:(താളം:മുറിയടന്ത/ത്രിപുട)
“മിഹിരസേവായെചെയ്ക മനുകുലമണിദീപ
 മനസിശോകം കളയുമവന്‍ താന്‍”              [കലാശം]
{മനുകുലത്തിന്റെ മണിദീപമേ, അദിത്യസേവചെയ്യുക. മനസ്താപം അവന്‍‌തന്നെ തീര്‍ത്തുതരും.}

ധര്‍മ്മപുത്രന്‍:
 ചരണം4:[രംഗത്ത് പതിവില്ല]
“മഹിതമാകിയ തവ വചനം കേട്ടതുമൂലം
 മനമതിലഴലകന്നു മഹാത്മൻ”                   [കലാശം]
{മഹാത്മാവേ, അങ്ങയുടെ മഹത്തായ വാക്കുകൾ കേട്ടതുകാരണം മനസ്സിലെ ദുഃഖം അകന്നു.}

ശേഷം ആട്ടം-
ധര്‍മ്മപുത്രന്‍:(ധൌമ്യനെ കെട്ടിച്ചാടികുമ്പിട്ടശേഷം) ‘എന്നാല്‍ഞാന്‍ അവിടുന്ന് കല്‍പ്പിച്ചതുപോലെ ആദിത്യനെ സേവിച്ചുകൊള്ളാം’
ധൌമ്യന്‍:‘ശരി,ഞാന്‍ ഭവാന് ദ്വാദശാദിത്യമന്ത്രം ഉപദേശിക്കാം.’ 
ധൌമ്യന്‍ എഴുന്നേറ്റ് ധര്‍മ്മപുത്രരുടെ ചെവിയില്‍ ദ്വാദശാദിത്യമന്ത്രം ഉപദേശിക്കുന്നു. ധര്‍മ്മപുത്രന്‍ തൊഴുതുനിന്ന് കേട്ടുമനസ്സിലാക്കുന്നു. ധര്‍മ്മപുത്രന്‍ കുമ്പിട്ട് ധൌമ്യനെയാത്രയാക്കുന്നു. ധൌമ്യന്‍ അനുഗ്രഹിച്ചിട്ട് നിഷ്ക്രമിക്കുന്നു.
ധര്‍മ്മപുത്രന്‍:(തിരിഞ്ഞുവന്ന് ബ്രാഹ്മണരെ കണ്ടു വന്ദിച്ചിട്ട്)‘അല്ലയോ ബ്രാഹ്മണശ്രേഷ്ഠരേ,ദു:ഖിക്കേണ്ട. സമാധാനത്തോടെ വസിച്ചാലും.’ (ബ്രാഹ്മണരേ വന്ദിച്ചുമാറി തിരിഞ്ഞ് മാറി വരുമ്പോള്‍ ഇടത്തുഭാഗത്തുക്കൂടി പ്രവേശിച്ച പാഞ്ചാലിയെ കണ്ട്) ‘പ്രിയേ,ആദിത്യഭഗവാനെ സേവിച്ചാല്‍ നമ്മുടെ ദു:ഖങ്ങള്‍ ഒഴിയുമെന്ന് ഗുരുനാഥന്‍ കല്പിച്ചിരിക്കുന്നു. അതിനാല്‍ ഞാന്‍ ആദിത്യനെ സേവിക്കുവാനായി പോകുന്നു. ഭവതി സമാധാനമായിരുന്നാലും’.
ധര്‍മ്മപുത്രന്‍ പാഞ്ചാലിയുടെ സമീപത്തുനിന്നും മാറി വീണ്ടും രംഗത്തേക്കുതിരിയുന്നു. പാഞ്ചാലി നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രന്‍ കൈകളുയര്‍ത്തി തൊഴുത്,കണ്ണുകളടച്ച് ധ്യാനിച്ചുനില്‍ക്കുന്നു.

ഇടശ്ലോകങ്ങള്‍-
1. രാഗം:ഇന്ദളം/ശ്രീകണ്ഠി
“വിപ്രാശ്ചുവിപ്രവരകേതു നിവിഷ്ടചിത്താന്‍
 നാശാസ്യ ചാത്മമഹിഷിം ഗുരുസന്നിദേശാല്‍
 തുഷ്ടാവ ഭാസ്കരമുദാരമനാസ്തദാനിം
 രാജാപി കോരകിതചാരുകരാരവിന്ദ:“
{വിഷ്ണുധ്യാനത്തില്‍ മുഴുകികഴിയുന്ന ബ്രാഹ്മണരേയും തന്റെ പത്നിയേയും ആശ്വസിപ്പിച്ചശേഷം ഗുരുനിയോഗത്താല്‍ ഉദാരമനസ്കനായ ധര്‍മ്മപുത്രന്‍ ആദിത്യദേവനെ കൈകൂപ്പിസ്തുതിച്ചു}

2. രാഗം:മധ്യമാവതി
“അഥാഭിഗമ്യാന്തികമംശുമാലീ
 നരാധിപസ്യാദരഭക്തിഭാജ:
 തമബ്രവീത് സംകുചിതാശുജാല:
 സന്മാര്‍ഗ്ഗഭാജാം പ്രകൃതി:കിലൈഷാ”
{അങ്ങിനെ സ്തുതിച്ചുകൊണ്ടിരിക്കെ സൂര്യദേവന്‍ തന്റെ കിരണങ്ങളെ ഒതുക്കി ശാന്തനായി ധര്‍മ്മപുത്രരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് ആദ്ദേഹത്തോടു പറഞ്ഞു}

വലന്തലമേളം,ശംഖനാദം എന്നിവയോടും, ആലവട്ടമേലാപ്പുകളോടും കൂടി ആദിത്യദേവന്‍ വലതുഭാഗത്ത് പീഠത്തിലിരുന്നുകൊണ്ട് അഭയവരദഹസ്തങ്ങളോടെ തിരശ്ശീലപകുതിതാഴത്തി പ്രത്യക്ഷപ്പെടുന്നു. ധര്‍മ്മപുത്രന്‍ ധ്യാനത്തില്‍ നിന്നുമുണര്‍ന്ന് മുന്നില്‍ അഭൌമതേജസ്സുകണ്ട് അത്ഭുതപ്പെടുന്നു. ആദിത്യനെന്നു മനസ്സിലാക്കി കുമ്പിട്ടിട്ട് തൊഴുതു നില്‍ക്കുന്നു. സൂര്യന്‍ ഇരുന്നുകൊണ്ടുതന്നെ പദമാടുന്നു.

ആദിത്യന്റെ പദം-രാഗം:മദ്ധമാവതി, താളം:ചെമ്പ(ചെണ്ടയില്‍ വലന്തലമേളം)
പല്ലവി:
“നരവരശിഖാമണേ രാജന്‍ സുജന-
 നമനരത സോമകുലമുദവനരാജന്‍”                [കലാശം-കൊട്ടുമാത്രം]
ചരണം1:
“തുഷ്ടോഹമിന്നു തവ തപസാശുചം
 ദൂരീകരുഷ്വ മമ വാചസാ ഭവ-
 നിഷ്ടമെന്തെന്നു ഹൃദി ചൊല്‍കെടോ തരസാ” [കലാശം-കൊട്ടുമാത്രം]
ചരണം2:[രംഗത്ത് പതിവില്ല]
"അടവീനിവാസം കഴിഞ്ഞു, പിന്നെ
 അകതാരിലല്ലൽ വെടിഞ്ഞു,
 ഝടിതി നാടുവാണീടുമിനിമേലിൽ തെളിഞ്ഞു" [കലാശം-കൊട്ടുമാത്രം]
{രാജാക്കന്മാരുടെ ശിരോരത്നമേ,രാജാവേ,സജ്ജനങ്ങളെ വന്ദിക്കുന്നതില്‍ തത്പരനായവനേ, ചന്ദ്രവംശമാകുന്ന ആമ്പല്‍‌പ്പൂനിരയ്ക്ക് ചന്ദ്രനായുള്ളവനേ,അങ്ങയുടെ തപസ്സിനാല്‍ ഞാന്‍ സന്തുഷ്ടനായിരിക്കുന്നു. എന്റെ വാക്കിനാല്‍ ശോകം ഉപേക്ഷിക്കുക. അങ്ങയുടെ മനസ്സിലുള്ള ആഗ്രഹം എന്തെന്ന് വേഗം പറയുക. വനവാസം കഴിഞ്ഞുപിന്നെ ഉള്ളിൽ ദുഃഖം വെടിഞ്ഞ് പെട്ടന്നുതന്നെ നാടുവാണീടും നീ മെലിൽ പെട്ടന്നുതന്നെ.}

ധര്‍മ്മപുത്രന്റെ മറുപടിപദം-രാഗം:നീലാബരി, താളം:ചമ്പ
ചരണം1:
“ജയ രുചിരകനകാദ്രിസാനോദേവാ
 ജയ ജയ കഠോരതരഭാനോ ജഗതി
 ജയ സുജന ദുരിതാടവീദാവകൃശാനോ”           [കലാശം]
പല്ലവി:[തോങ്കാരത്തോടുകൂടി]
“ദിനകര ദയാനിധേ ഭാനോ ദേവ
 ദിനകര ദയാനിധേ ഭാനോ”                           [കലാശം-തോങ്കാരം]
ചരണം2:
“നഗരീതിസാലപരിവേഷാകലിത-
 നഗരീനിവാസദമിഷാമിഹ
 ന ഗരീയസി പ്രീതിരസ്മാകമേഷാ”                 [കലാശം-തോങ്കാരം]
ചരണം3:
“അസ്ത്വേതദഖിലമുടനിന്നു
 മറ്റൊരത്തല്‍ മമ മനസി വളരുന്നു
 അതിനെ ചിത്തമോദേന ഞാനദ്യ പറയുന്നു” [കലാശം-തോങ്കാരം]
ചരണം4:
“സഹവാസലോലുപതരാണാമിന്നു
 സഹവാസാ മഹീസുരവരാണാം അതിഥി-
 സല്‍കൃതിം കര്‍ത്തും വിധിഹിമയി കരുണാം” [കലാശം-തോങ്കാരം]
{മഹാമേരുവിന്റെ കൊടുമുടിയേപ്പോലും ശോഭിപ്പിക്കുന്നവനേ ജയിച്ചാലും.അതികഠോരമായ രശ്‌മികളോടുകൂടിയവനേ ജയിച്ചാലും.ലോകത്തിലെ ദുരിതമാകുന്ന കാനനത്തീല്‍ കാട്ടുതീയായുള്ളവനേ,ദേവാ,വിജയിച്ചാലും. ദിനകര, ദയാനിധിയായ ഭാനുദേവാ വിജയിച്ചാലും. ചുറ്റുമതില്‍കെട്ടുകളോടുകൂടിയ രാജധാനിയിലെ വാസത്തേക്കാള്‍ സന്തോഷമുള്ളതല്ല ഞങ്ങള്‍ക്ക് ഈ കാനനവാസം. അതിരിക്കട്ടെ, മനസ്സില്‍ വളരുന്ന മറ്റൊരു ദു:ഖമുണ്ട്. അതിനെ സസന്തോഷം ഞാനിപ്പോള്‍ പറയട്ടെ. സഹവാസികളായ ബ്രാഹ്മണശ്രേഷ്ഠര്‍ക്ക് ഭക്ഷണം നല്‍കുവാനായി ഇന്നെന്നില്‍ കനിയേണമേ.}

(കലാ:ഉണ്ണികൃഷ്ണക്കുറുപ്പും കലാ:ഗംഗാധരനും ചേര്‍ന്നാലപിച്ച ഈ പദത്തിന്റെ ശബ്ദലേഘനം ഇവിടെ ശ്രവിക്കാം)

ആദിത്യന്‍:
ചരണം2:
“പാത്രം ഗൃഹാണസുപവിത്രം യാവല്‍
 പാര്‍ഷതീ ഭുംക്തേതി ചിത്രം താവ-
ദത്ര സമുദേതി തവ ഭക്തമതിമാത്രം”
{സുപവിത്രമായ ഈ പാത്രം വാങ്ങിക്കൊള്ളുക. എപ്പോള്‍ പാഞ്ചാലി ഭക്ഷണം കഴിക്കുന്നുവോ ആനേരം വരേയും അത്യത്ഭുതമാംവണ്ണം വേണ്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇതിലുണ്ടാവും.}

ശേഷം ആട്ടം-
ധര്‍മ്മപുത്രന്‍ കുമ്പിട്ട് അടുത്തുചെല്ലുമ്പോള്‍ ആദിത്യന്‍ അക്ഷയപാത്രം നല്‍കുന്നു.(വലന്തമേളം)ധര്‍മ്മപുത്രന്‍ ഇരുകൈകളാലും പാത്രം ഏറ്റുവാങ്ങി, സന്തോഷം, അത്ഭുതം, ഭക്തി ഭാവങ്ങളോടെ ആദിത്യനെ വീണ്ടും കുമ്പിടുന്നു. ആദിത്യന്‍ മറയുന്നു(തിരശ്ശീല ഉയര്‍ത്തുന്നു). ധര്‍മ്മപുത്രന്‍ ആദിത്യന്‍ മറയുന്നത് സാവധാനം കണ്ടിട്ട് തിരിഞ്ഞ് വീണ്ടും പ്രവേശിക്കുന്നു (തൃപുടതാളത്തില്‍ വലന്തലമേളം). ധര്‍മ്മപുത്രന്‍ കൈയ്യിലുള്ള പാത്രം നോക്കി സന്തോഷാത്ഭുതഭക്തികള്‍ നടിച്ച്, പാത്രം ശിരസ്സിലും മാറിലുമണയ്ക്കുന്നു.
ആദിത്യന്‍(ആര്‍.എല്‍.വി.സുനില്‍) ധര്‍മ്മപുത്രന്‍(കലാ:ഗോപി) അക്ഷയപാത്രം നല്‍കുന്നു.
 ധര്‍മ്മപുത്രന്‍:(ആത്മഗതം) ‘അഹോ! ഈ പാത്രം ലഭിച്ചത് എന്റെ സുകൃതം കൊണ്ടുതന്നെ. ആകട്ടെ, ഇനി ഗുരുനാഥനെ ചെന്നു കാണുകതന്നെ.’
ഈ സമയം ധൌമ്യന്‍ പ്രവേശിച്ച് വലത്തുഭാഗത്ത് പീഠത്തിലിരിക്കുന്നു. ധര്‍മ്മപുത്രന്‍ ധൌമ്യനെകണ്ട്, പാത്രം അദ്ദേഹത്തിന്റെ കൈയ്യില്‍ നല്‍കിയിട്ട്, കുമ്പിടുന്നു.
ധര്‍മ്മപുത്രര്‍:‘ഞാന്‍ അങ്ങയുടെ കല്‍പ്പനപോലെ ആദിത്യസേവ ചെയ്തു. അതില്‍ പ്രീതനായി ആദിത്യന്‍ പ്രത്യക്ഷപ്പെട്ട് ഈ പാത്രം നല്‍കി. ഇതില്‍ നിത്യവും ധരാളം ആഹാരപദാര്‍ത്ഥങ്ങള്‍ ഉണ്ടാകുമത്രേ. പാഞ്ചാലിയുടെ ഭക്ഷണത്തോടെ എല്ലാം കഴിയുകയും ചെയ്യും. വനവാസം പന്ത്രണ്ടുവർഷക്കാലം ഈ പാത്രത്തിന് ഈ സിദ്ധിയുണ്ടാകുമത്രെ! ഇങ്ങിനെ സൂര്യദേവന്‍ കല്‍പ്പിച്ചിരിക്കുന്നു. ഇനി ഞാന്‍ ചെയ്യേണ്ടതെന്ത്?’
ധൌമ്യന്‍:‘ഇനി നമ്മുടെ കൂടെയുള്ള ബ്രാഹ്മണാദി സകലജനങ്ങള്‍ക്കും ഭക്ഷണം വഴിപോലെ നൽകിയാലും.
ധര്‍മ്മപുത്രന്‍:‘അങ്ങിനെ തന്നെ’
ധര്‍മ്മപുത്രന്‍ ധൌമ്യനില്‍നിന്നും പാത്രമേറ്റുവാങ്ങി കുമ്പിട്ട് പിന്നോട്ട് മാറിതിരിഞ്ഞ് വീണ്ടും പ്രവേശിക്കുന്നു. ഈ സമയത്ത് ധൌമ്യന്‍ നിഷ്ക്രമിക്കുകയും ഇടത്തുഭാഗത്തുകൂടി പാഞ്ചാലി പ്രവേശിക്കുകയും ചെയ്യുന്നു. ധര്‍മ്മപുത്രന്‍ പാഞ്ചാലീസമീപം ചെന്ന് സസന്തോഷം പാത്രം നല്‍കുന്നു.
ധര്‍മ്മപുത്രന്‍:‘പ്രിയേ,ആദിത്യദേവന്‍ പ്രത്യക്ഷനായി ഈ പാത്രം നല്‍കി. ഇതില്‍ നിത്യവും ധരാളം ആഹാരപദാര്‍ത്ഥങ്ങള്‍ ഉണ്ടാകും. ഭവതിയുടെ ഭക്ഷണത്തോടെ അവയെല്ലാം കഴിയുകയുംചെയ്യും. ഇങ്ങിനെ സൂര്യദേവന്‍ കല്‍പ്പിക്കുകയും ചെയ്തു. ആകട്ടെ, (തൃപുടമേളം മുറുകുന്നു) ഇനി നമ്മുടെ കൂടെയുള്ള ബ്രാഹ്മണാദികള്‍ക്ക് വേണ്ടതുപോലെ ഭക്ഷണം നല്‍കിയാലും.’
പാഞ്ചാലി:‘ശരി’
പാത്രത്തോടുകൂടി പാഞ്ചാലി വണങ്ങി നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രര്‍ പാഞ്ചാലിയെ അനുഗ്രഹിച്ചയയ്ച്ച് തിർഞ്ഞ് വീണ്ടും രംഗത്ത് പ്രവേശിച്ച്, ഇടത്തുഭാഗത്തായി ശ്രീകൃഷ്ണനെ സ്മരിച്ച് കൈകള്‍കൂപ്പി നില്‍ക്കുന്നു. തൃപുടമേളം കലാശിക്കുന്നു. ഗായകർ ശ്ലോകം ആലപിക്കുന്നു.

ഇടശ്ലോകങ്ങള്‍*
1‌‌. +രാഗം:കേദാരഗൌള 
“പാത്രം തപസ്തനുഭുവേഥ വിതീര്യ യാതേ
 തിഗ്മദ്യുതൌ നിജമനോരഥലാഭ ഹൃഷ്ടാ:
 പാര്‍ത്ഥാ വനം വനിതയാ സമമധ്യവാത്സു-
 ര്‍ദൈത്യാരിസംസ്മരണരീണ സമസ്തപാപാ:”
{സൂര്യദേവന്‍ ധര്‍മ്മപുത്രര്‍ക്ക് അക്ഷയപാത്രം നല്‍കി മറഞ്ഞശേഷം തങ്ങളുടെ അഭിലാഷസിദ്ധിയില്‍ സന്തോഷം‌പൂണ്ട പാണ്ഡവര്‍ പത്നിയോടുകൂടി ശ്രീകൃഷ്ണനെ സ്മരിച്ച് സകലപാപങ്ങളേയും അകറ്റികൊണ്ട് വനത്തില്‍ വസിച്ചു.}

2. +രാഗം:കേദാരഗൌള
“ശ്രുത്വാ ശ്രോത്രദുസ്സഹം പരിഭവം യദ്ധാര്‍ത്തരാഷ്ട്രൈ:കൃതം
 കൌന്തേയേഷു തദാത്മനിവ സഹസാമത്വാഥ കോപാന്ധധീ:
 മുദ്രാഹീന കുമുദ്വതീകളകളൈ: ക്ഷോണീമഥ ക്ഷോഭയന്‍
 പാര്‍ഥാനാശു കുശസ്ഥലീ പുരവരാദ്രഷ്ടും പ്രതസ്ഥേ ഹരി:”
{കൌരവര്‍ പാണ്ഡവരുടെ നേരെ ചെയ്ത അപമാനത്തെകേട്ട് കുപിതനായ ശ്രീക്യഷ്ണന്‍ കുമുദ്വതി എന്ന അതിരറ്റ സൈന്യത്തിന്റെ  കോലാഹലത്താല്‍ ഭൂമിയെ ഇളക്കിമറിച്ചുകൊണ്ട് പാണ്ഡവരെ കാണ്മാനായി ദ്വാരകയില്‍ നിന്നും പുറപ്പെട്ടു.}

[+ പഴയചിട്ടയനുസ്സരിച്ച് ഈ ആദ്യരണ്ടുശ്ലോകങ്ങളും ചൊല്ലുന്ന സമയത്ത് ധര്‍മ്മപുത്രന്‍ ഇങ്ങിനെ ആ‍ടുക പതിവുണ്ട്- ‘ബ്രാഹ്മണരെ മൃഷ്ടമായി ഭുജിപ്പിച്ചതുകൊണ്ടുള്ള ശ്രേയസ്സ് പുഷ്ടിയാകുന്ന അക്ഷയപാത്രം കിട്ടിയതിനാല്‍ ആദിത്യസേവാഫലം ഇപ്പോള്‍ ലഭിച്ചു. ഇനി കാനനവാസം ഹേതുവായുള്ള പാപത്തെ നശിപ്പിക്കുവാന്‍ ദേവദേവനായ വാസുദേവനെ ഹൃദയത്തില്‍ സ്മരിക്കുകതന്നെ. അല്ലയോ സ്വാമിന്‍, അവിടുന്ന് ഭക്തരക്ഷണാര്‍ത്ഥം ഏറ്റവും കരുണയോടെ തന്റെ കിങ്കരിയായ യോഗമായയെ സ്വീകരിച്ച് ബലഭദ്രസ്വാമിയോടും കൂടി ഞങ്ങളുടെ മാതുലഗേഹത്തില്‍ അവതരിച്ച്, എല്ലാ യാദവര്‍ക്കും വലിയഗുണങ്ങളെ വര്‍ദ്ധിപ്പിച്ച്, ദ്വാരകയില്‍ വസിക്കുന്നു. ഞങ്ങള്‍ ഇപ്രകാരം ദു:ഖത്തോടേയും അന്യാശ്രയമില്ലാതേയും ഭവിച്ചു. കഷ്ടം! ക്യഷ്ണാ, ഞങ്ങളെ ഉപേക്ഷിക്കുകയാണോ?’

ഈ ആട്ടങ്ങള്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ
“ലാഭാദക്ഷയഭാജനസ്യ വസുധാദേവൌഘ സംഭോജന-
 ശേയ:പുഷ്ടികരസ്യ ദ്ദൃഷ്ടമധുനാ ദേവാംഘിസേവാഫലം
 കാന്താരാന്തരവാസഹേതുദുരിതപ്രദ്ധ്വംസനാര്‍ത്ഥം പരം
 ദേവാനാമപിദേവമാശു കലയേ ശ്രീവാസുദേവം ഹൃദി”,

“ഭക്താനാം‌ പാലനായ പ്രചുരകരുണയാ കിങ്കരീം യോഗമായാ-
 മംഗീകൃത്യാവതീര്‍ണ്ണസ്സഹ മുസലഭൃതാ മാതുലസ്യാലയേ യ:
 ഉദ്ധൃത്യോച്ചൈര്‍ഗുണാഢ്യം യദുകുലമഖിലം ത്വം വസന്‍ ദ്വാരകായാം
 അസ്മാനേവം വിഷണ്ണാന്‍ അനിതരശരണാന്‍ കൃഷ്ണ ഹാ കിം ജഹാസി” എന്നി ശ്ലോകങ്ങളെ അടിസ്താനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.]

3. രാഗം:ശങ്കരാഭരണം
“മുകുന്ദമുഖപങ്കജാകലിതമന്ദ്രശംഖദ്ധ്വനി^
 മ്മുഹുര്‍മ്മുഹുരു ദഞ്ചിതസ്തദനു ശുശ്രുവേ പാണ്ഡവൈ:
 പ്രവൃദ്ധപുളകാംഗകാ: പ്രചുരഭക്തിമന്തസ്ത്വമീ
 പ്രയാതുമഭിമാധവം പ്രസഭമുത്സുകാശ്ചഭവന്‍”
{മുകുന്ദന്റെ മുഖപങ്കജത്തില്‍നിന്നും വീണ്ടും വീണ്ടും പുറപ്പെടുന്ന ശംഖദ്ധ്വനി കേട്ട് പരമഭക്തരായ പാണ്ഡവര്‍ പുളകമണിഞ്ഞുകൊണ്ട് മാധവനെ എതിരേല്‍ക്കാന്‍ ഉത്സുകരായി.}
[^മൂന്നാം ശ്ലോകത്തില്‍ ‘ശംഖദ്ധ്വനി’ എന്നതിനൊപ്പം ശംഖ്- വലന്തല നാദങ്ങള്‍ പുറപ്പെടുവിക്കുന്നു. അതുകെട്ട് ധര്‍മ്മപുത്രന്‍ ഇരുവശങ്ങളിലേക്കും മാറിമാറി നോക്കി ശ്രദ്ധിക്കുന്നു. അത് ഭഗവാന്റെ പാഞ്ചജന്യമാണെന്ന് മനസ്സിലാക്കി സന്തോഷസംഭ്രമങ്ങളോടെ‘എവിടെ?,എവിടെ?’ എന്നു നോക്കുന്നു. ‘പുളകാംഗക’ എന്നിടത്ത് പുളകംനടിച്ചിട്ട് കൂടുതല്‍ ഭക്തിയോടെ കണ്ണുകളടച്ച് നില്‍ക്കുന്നു.]
-------------------
മൂന്നാം ശ്ലോകത്തെ തുടർന്ന് ശ്രീകൃഷ്ണൻ ബലഭദ്രർ,രേവതി,രുഗ്മിണിമാരോടൊപ്പം പകുതിപ്പുറപ്പാട് പണ്ട് പതിവുണ്ടായിരുന്നു. കഥാസന്ദർഭത്തിൽ അപ്രസക്തമായ ഇത് പില്ക്കാലത്ത് ഒഴിവാക്കപ്പെട്ടു. ഇപ്പോൾ കലാമണ്ഡലം ചിട്ടയിൽ 'പകുതിപുറപ്പാടിന്' ഈ നിലപ്പദം പാടുന്നു.
നിലപ്പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട [രംഗത്ത് പതിവില്ല]
“ഭൂഭാരം തീര്‍പ്പതിനായ് ഭൂമിയില്‍ വന്നവതരിച്ച
 ഭൂവനൈകനായകന്മാര്‍ ഭൂരികൃപാസാഗരന്മാര്‍
 വിണ്ണവര്‍നാഥാര്‍ത്ഥിതന്മാർ ഉണ്ണികളായായര്‍കുലേ
 പുണ്യവധൂഭവനന്തോറും വെണ്ണകവര്‍ന്നുണ്ണുന്നോര്‍
 അവനീതന്മാരാകും അവനീശന്മാരെ വെന്നു
 അവനീതലം അഴകോടെ അവനംചെയ്തീടുന്നോർ
 കാലികളും മേച്ചു വനേ ബാലകന്മാരായ് നടപ്പോര്‍
 കാലിണകൈതൊഴുന്നവരെ കാലഭയാല്‍ വേര്‍പ്പെടുപ്പോര്‍
 മാനിനിമാർ മനമലിയും മോഹനമെയ്ശോഭയുള്ളോർ
 വാരിധിയില്‍ വിലസീടും ദ്വാരകയാം പുരിതന്നില്‍
 പൌരജനങ്ങളുമായി സ്വൈരമോടെ വാഴുംകാലം
 അന്തികമാഗതരാകും കുന്തീതനൂജന്മാരെ
 ഹന്ത തദാ കാണ്മതിനായി ചന്തമോടങ്ങെഴുന്നള്ളി”
{ഭൂമിയുടെ ഭാരം തീർക്കുന്നതിനായി ഭൂമിയിൽ വന്നവതരിച്ചവരും, ഭുവനൈകനായകന്മാരും, വലിയകൃപാസമുദ്രങ്ങളായുള്ളവരും, ഇന്ദ്രനാലും പൂജിക്കപ്പെടുന്നവരും, കുട്ടികളായിരുന്നകാലത്ത് ഗോകുലത്തിലെ പുണ്യവതികളായ ഗോപികമാരുടെ ഭവനങ്ങൾതോറും നടന്ന് വെള്ളകവർന്നുണ്ടവരും, ദുഷ്ടന്മാരായ രാജാക്കന്മാരെ ജയിച്ച് രാജ്യത്തെ ഭംഗിയായി കാക്കുന്നവരും. ബാല്യകാലത്തിൽ കാലികളെമേച്ച് വനത്തിൽ നടന്നവരും, കാലിണകളെ ആശ്രയിപ്പോരുടെ മരണഭയത്തെ വേർപെടുത്തുന്നവരും, സുന്ദരിമാരുടെ മനസ്സിനെ അലിയിപ്പിക്കുന്നതായ മനോഹരമായ ശരീരശോഭയുള്ളവരുമായ രാമകൃഷ്ണന്മാർ കടൽനടുവിലെ ദ്വാരകാപുരിയിൽ പൗരജനങ്ങളുമായി സ്വൈരമായി വാഴുന്നകാലത്ത് സമീപത്തിൽ വന്നിട്ടുള്ളവരായ കുന്തീപുത്രന്മാരേ കാണുന്നതിനായി എഴുന്നള്ളി!}
---------------
മൂന്നാം ശ്ലോകത്തിന്റെ അന്ത്യത്തോടെ രംഗമദ്ധ്യത്തില്‍ അല്പം‌പിന്നിലായി പീഠത്തില്‍ പാഞ്ചജന്യധാരിയായി നിന്നുകൊണ്ട്, കോപഭാവത്തില്‍(തിരശ്ശീലതാഴത്തി) ശ്രീകൃഷ്ണന്‍ പ്രവേശിക്കുന്നു
(ചെണ്ടയില്‍ വലന്തലമേളം)
ധര്‍മ്മപുത്രന്‍ അത്ഭുതത്തോടെ‘തേജസ്സ്’ കണ്ട് തിരിഞ്ഞ് ശ്രീകൃഷ്ണനെ ദര്‍ശ്ശിക്കുന്നു. ഉടനെ ഓടിച്ചെന്ന് കുമ്പിട്ട്, ‘വരാം,ഇതാ ഇവിടെ ഇരിക്കാം’ എന്നു കാട്ടി ധര്‍മ്മപുത്രന്‍ ശ്രീകൃഷ്ണനെ എതിരേല്‍ക്കുന്നു. ധര്‍മ്മപുത്രനെ കണ്ട് കോപമടങ്ങിയ ശ്രീകൃഷ്ണന്‍ ചിരിച്ച് അനുഗ്രഹിച്ച് വന്ന് പീഠത്തില്‍ ഇരിക്കുന്നു. വലന്തലമേളം കലാശിപ്പിക്കുന്നു, ഗായകർ ശ്ലോകം ചൊല്ലുന്നു.
ധര്‍മ്മപുത്രന്‍(കലാ:ഗോപി) ശ്രീകൃഷ്ണനെ(കലാ:ശ്രീകുമാര്‍) എതിരേല്‍ക്കുന്നു
ശ്ലോകം^-രാഗം:കാമോദരി
“അഥ യുഥിഷ്ടിരമുഖ്യനൃപാത്മജൈ-
 ശ്ചിരനിരീക്ഷണസാശ്രുമുഖേന്ദുഭീ:
 ദ്രുതമുപേത്യ തദാ വസുദേവഭൂ-
 ര്‍ന്നിജഗദേ ജഗദേകനിവാസഭൂ:“
{വളരെനാള്‍ കൂടിയിട്ട് കണ്ടതിനാല്‍ സന്തോഷാശ്രു ഒഴുക്കിക്കൊണ്ടിരിക്കുന്ന യുധിഷ്ടിരാദികള്‍ അപ്പോള്‍ ഉടനെ അടുത്തുവന്ന, സകലലോകങ്ങള്‍ക്കും ഏകാവലബമായിരിക്കുന്ന ആ വാസുദേവനോട് ഇങ്ങിനെ പറഞ്ഞു.}

[^‘അഥ യുഥിഷ്ടിര’ എന്ന ശ്ലോകം ആരംഭിക്കുന്നതോടേ ധര്‍മ്മപുത്രന്‍ ഇരിക്കുന്ന ശ്രികൃഷ്ണനെ അടിമുടി നിരീക്ഷിക്കുന്നു. ‘സാശ്രുമുഖേന്ദുഭീ’ എന്നയിടത്ത് സന്തോഷാശ്രു പൊഴിച്ച് ധര്‍മ്മപുത്രന്‍ ഭക്തിപുരസരം തൊഴുന്നു.]

ധര്‍മ്മപുത്രന്‍ ശ്രികൃഷ്ണനെ കെട്ടിച്ചാടികുമ്പിട്ടിട്ട് പദാഭിനയം ആരംഭിക്കുന്നു.

ധര്‍മ്മപുത്രരുടെ പദം-രാഗം:കാമോദരി, താളം:അടന്ത
പല്ലവി:
“പുണ്ഡരീകനയന ജയ ജയ
 പൂര്‍ണ്ണചന്ദ്രവദന ഹരേ കൃഷ്ണ”                                       [കലാശം]
അനുപല്ലവി:[രംഗത്ത് പതിവില്ല]
"ഗണ്ഡമണ്ഡല മണ്ഡിതകുണ്ഡല
 ചണ്ഡവൈരിഖണ്ഡന ഹരേകൃഷ്ണ"                                [കലാശം]
ചരണം1:[രംഗത്ത് പതിവില്ല]
"പുണ്യപൂരുഷ വിഭോ ജയ ജഗദണ്ഡകാരണ വിധോ
 പാണ്ഡുപുത്രരാം ഞങ്ങൾ നീ മുകിൽ-
 വർണ്ണ കൈവെടിഞ്ഞിതോ ഹരേ കൃഷ്ണാ"                      [കലാശം]
ചരണം2:[രംഗത്ത് പതിവില്ല]
"ഖാണ്ഡവം ദഹിക്കുമ്പോൾ വിജയനാ-
 ഖണ്ഡലനെ വെന്നതും ഗാണ്ഡീവത്തെ ലഭിച്ചതും
 നിന്നുടെ ശൗണ്ഡതൈവ നിയതം ഹരേ കൃഷ്ണാ"             [കലാശം]
ചരണം3:[രംഗത്ത് പതിവില്ല]
"ശക്രവൈരിയായിടും നരകനെ അക്രമങ്ങൾ ചെയ്കയാൽ
 ചക്രംകൊണ്ടു ഹനിച്ചതുമോർക്കിൽ നിൻ
 വിക്രമങ്ങളെളുതോ ഹരേ കൃഷ്ണാ"                                  [കലാശം]
ചരണം:4[രംഗത്ത് പതിവില്ല]
"ഉഗ്രസേനസുതനെ ഭവാൻ യുധി നിഗ്രഹിച്ചു ഭുവനേ
 വ്യഗ്രമാശുകളഞ്ഞു നികാമമനു-
 ഗ്രഹിച്ചതില്ലയോ ഹരേ കൃഷ്ണാ"                                     [കലാശം]
ചരണം:5
“നാഗകേതനന്‍ തന്റെ നികൃതിയാല്‍ നാടു
 ഉപേക്ഷിച്ചിവിടെ നാഥാ വാഴുന്ന
 ഞങ്ങളെകണ്ടോരു നാണമില്ലയോ^ തവ ഹരേ കൃഷ്ണ” [കലാശം]
{തമരകണ്ണാ,പൂര്‍ണ്ണചന്ദ്രവദനാ,ജയിച്ചാലും,ജയിച്ചാലും,ഹരേ ക്യഷ്ണാ. സ്നിഗ്ധമായ കവിൾത്തടങ്ങളിൽ പ്രതിബിംബിക്കുന്നതായ കുണ്ഡലങ്ങളോടുകൂടിയവനേ, ക്രൂരന്മാരായ ശത്രുക്കളെ നശിപ്പിക്കുന്നവനേ,ഹരേ കൃഷ്ണാ. പുണ്യപുരുഷാ, പ്രഭോ, സകലശ്രേയസ്സുകൾക്കും നിദാനമായുള്ളവനേ,ശത്രുനാശനാ, മേഘവർണ്ണാ,പാണ്ഡുപുത്രന്മാരായ ഞങ്ങളെ കൈവെടിഞ്ഞുവോ? ഖാണ്ഡവദഹനം നടന്നപ്പോൾ അർജ്ജുനൻ ഇന്ദ്രനെ ജയിച്ചതും, ഗാണ്ഡീവത്തെ ലഭിച്ചതും തീർച്ചയായും അവിടുത്തെ സാമർത്ഥ്യം കൊണ്ടുതന്നെ, ഹരേ കൃഷ്ണാ.  അക്രമങ്ങൾ ചെയ്ത ഇന്ദ്രശത്രുവായുള്ള നരകാസുരനെ ചക്രംകൊണ്ട് വധിച്ചതും ഓർത്താൽ അവിടുത്തെ പരാക്രമങ്ങൾ നിസാരങ്ങളാണോ,ഹരേ കൃഷ്ണാ. കംസനെ യുദ്ധത്തിൽ വധിച്ച് ഭവാൻ ലോകത്തിൽ ദുഃഖത്തെ കളഞ്ഞനുഗ്രഹിച്ചില്ലയോ,ഹരേ കൃഷ്ണാ. സുയോധനന്റെ ചതിയാല്‍ നാട് ഉപേക്ഷിച്ച് ഇവിടെ കഴിഞ്ഞുകൂടുന്ന ഞങ്ങളെ കണ്ട്, അല്ലയോ നാഥാ, അങ്ങേക്ക് അല്പംപോലും നാണം തോന്നുന്നില്ലെ? ഹരേ കൃഷ്ണാ.}

.[^‘നാണമില്ലയോ’ എന്ന ധര്‍മ്മപുത്രന്റെ പരിഭവം ശ്രവിക്കുന്നതോടെ ശ്രീകൃഷ്ണന്‍ വീണ്ടും ക്ഷുഭിതനായി ചാടി എഴുന്നേറ്റ് കോപാവേശം നടിക്കുന്നു.]
“നാണമില്ലയോ തവ“ ക്യഷ്ണനും(കോട്ട:കേശവന്‍) ധര്‍മ്മപുത്രനും(കലാ:ഗോപി)
ധർമ്മപുത്രൻ പദം കലാശിപ്പിക്കുന്നതോടെ ഗായകർ ശ്ലോകം ചൊല്ലുന്നു. ശ്രീകൃഷ്ണൻ ക്രോധഭാവത്തിൽ ശ്ലോകത്തിന് വട്ടം വയ്ക്കുന്നു.

ശ്ലോകം-രാഗം:ബിലഹരി
“അഥ കേതുരരാതി വിപത് പശുനോ
 മുഖതോസ്യ വിഭോര്‍ദ്രുകുടീച്ഛലത:
 വചസാം ച സമുദ്ഗമ ആവിരഭൂത്
 സഹസാ സഹ സാത്യകിനാ ചലതാ”
{അപ്പോള്‍ ശത്രുക്കള്‍ക്ക് വരാനിരിക്കുന്ന വിപത്തിനെ സൂചിപ്പിക്കുന്ന ഒരു ധൂമകേതു വിറകൊണ്ട്, സാത്യകീസമേതനായ ശ്രീകൃഷ്ണന്റെ മുഖത്ത് വളഞ്ഞപുരികക്കൊടി എന്ന വ്യാജേന പ്രത്യക്ഷപ്പെട്ടു. അതോടോപ്പം അദ്ദേഹത്തിന്റെ മുഖത്തുനിന്നും ഏതാനം വാക്കുകളും പുറപ്പെട്ടു.}

ശ്രീകൃഷ്ണന്‍ ശ്ലോകം അവസാനിക്കുന്നതോടെ നാലാമിരട്ടി ചവുട്ടിയിട്ട് പദം ആടുന്നു.

ശ്രീകൃഷ്ണന്റെ പദം-രാഗം:ബിലഹരി, താളം:മുറിയടന്ത(മുറുകിയകാലം)
പല്ലവി:
“കഷ്ടമഹോ ധാര്‍ത്തരാഷ്ട്രന്മാര്‍ ചെയ്തൊരു
 ദുഷ്ടത കേട്ടാലിതൊട്ടും സഹിക്കുമോ”        [വട്ടംവെച്ചുകലാശം]
ചരണം1:
“ദൃഷ്ടനാകുംധൃതരാഷ്ട്രസുതന്‍ വന്നു
 പുഷ്ടരുഷാ നിശികെട്ടിയതും വിഷ-
 ദുഷ്ടമാകുമന്നമൂട്ടിയതും പല
 നിഷ്ടുരങ്ങളവന്‍ കാട്ടിയതും അതി”            [മുറിക്കലാശം,തോങ്കാരം]
[തോങ്കാരശേഷം കലാശത്തിന് വട്ടംതട്ടിയാൽ ശ്രീകൃഷ്ണൻ "എടാ ദുഷ്ടന്മാരേ, നിങ്ങളുടെ നാശകാലം അടുത്തു, അതാണല്ലോ നിങ്ങളിങ്ങി എന്റെ ഭക്തരെ പീഡിപ്പിക്കുന്നത്" (ഒന്നാലോചിച്ചിട്ട്)" അല്ലെങ്കിൽ അവരെ എന്തിനു കുറ്റപ്പെടുത്തണം? ഞാൻ തന്നെയാണ് ഇതിനൊക്കെ ഉത്തരവാദി" എന്നുകാട്ടി, വട്ടംവച്ചുകലാശം ചവുട്ടിയിട്ട്, രണ്ടാം ചരണം ആടുന്നു.
ചരണം2:
“പറ്റലരിലൊരു കുറ്റമില്ല അതി-
 നുറ്റവരില്‍ നാണം ചെറ്റുമില്ല എങ്കി-
 ലറ്റമില്ലാതൊരു കുറ്റമെങ്കല്‍ തന്നെ
 മുറ്റുമഹോ ബത പറ്റുമോര്‍ത്താലതി”         [മുറിക്കലാശം,തോങ്കാരം,വട്ടംവെച്ചുകലാശം]
ചരണം3:
“ഒന്നല്ലവര്‍ ചെയ്തപരാധങ്ങളവ
 യെന്നും പിന്നെയിഹഞാന്‍ സഹിക്കില്‍ പുന-
 രന്നെന്നിയെ മമ വന്യാശനം ചെയ്‌വാന്‍
 വന്നുകൂടും കാലമിന്നുതന്നെ നൂനം അതി” [മുറിക്കലാശം,തോങ്കാരം,വട്ടംവെച്ചുകലാശം]
ചരണം4:
["ചിന്തിച്ചു നീ പരിപന്ഥികളെ" എന്ന് ചൊല്ലിവട്ടം തട്ടിയാൽ ശ്രീകൃഷ്ണൻ കോപാധിക്യത്തോടെ "ഇനി ഒട്ടും ക്ഷമിച്ചിരിക്കുക വയ്യ, ആ ദുഷ്ടരെ ഉടൻ നശിപ്പിക്കുകതന്നെ" എന്നു കാട്ടി, വട്ടംവെച്ചുകലാശം ചവുട്ടിയിട്ട്, ചരണം ആടുന്നു]
"ചിന്ദിച്ചു നീ പരിപന്ഥികളെ ഹൃദി
 സന്താപിപ്പാൻ കിമു ബന്ധമഹോ ഭവ-
 ദന്തികെ കാണാം സുദർശനമദ്യൈവ
 ഹന്തുമരീനവൻ തന്നെ മതി അതി"         [മുറിക്കലാശം,തോങ്കാരം]
{അഹോ! കഷ്ടം! കൌരവര്‍ചെയ്ത ദുഷ്ടതകള്‍ കെട്ടാല്‍ ഒട്ടും സഹിക്കുമൊ? തന്തോന്നിയായ ദുര്യോധനന്‍ രാത്രിയില്‍ കോപത്തോടെ വന്ന് കെട്ടിയിട്ടതും, വിഷം കലര്‍ന്ന ചോറ് ഊട്ടിയതും മാത്രമല്ല, അവന്‍ ചെയ്ത കടുംകൈകള്‍ പലതും മഹാ കഷ്ടം തന്നെ. അതിനെപറ്റി ബന്ധുക്കള്‍ക്ക് ഒട്ടും നാണംതോന്നുന്നില്ലെങ്കില്‍ ശത്രുക്കള്‍ക്ക് യാതൊരു കുറ്റവുമില്ല. ആലോചിച്ചാല്‍ അറ്റമില്ലാത്തകുറ്റങ്ങള്‍ എന്നില്‍ വന്നുചേരും. മഹാകഷ്ടം!അവര്‍ ചെയ്ത അപരാധങ്ങള്‍ ഒന്നല്ല, പലതാണ്. ഇവയൊക്കെ ഇനിയും ഞാന്‍ സഹിക്കുകയാണേങ്കില്‍ എനിക്കും താമസിയാതെ കായ്കനികള്‍ ഭക്ഷിച്ച് വനത്തില്‍ വസിക്കേണ്ടിവരും. അങ്ങയുടെ ശത്രുക്കളെ ഓര്‍ത്ത് സന്താപിക്കുന്നതെന്തിന്? സമീപത്ത് ഇപ്പോള്‍ തന്നെ സുദര്‍ശനത്തെ കാണാം. ശത്രുക്കളെ നിഗ്രഹിക്കുവാന്‍ അവന്‍ തന്നെ മതി.}

കൃഷ്ണന്‍ ‘എന്നാല്‍ ഇനി അങ്ങയുടെ ശത്രുക്കളുടെ നാശം കണ്ടുകൊള്‍ക’ എന്നു കാട്ടി നാലാമിരട്ടിചവുട്ടി വലത്തുഭാഗത്തു പീഠത്തില്‍ കയറി നില്‍ക്കുന്നു.
സുദര്‍ശനത്തെ സ്മരിക്കുന്ന ശ്രീകൃഷ്ണന്‍(കോട്ട:കേശവന്‍)
ശ്ലോകം-രാഗം:നാട്ടക്കുറിഞ്ഞി
“താവദ്വൈകുണ്ഠവാമേതര കരപരിഘ പ്രൌഢഭൂഷായമാണം
 ദ്യപ്യദ്ദൈത്യേന്ദ്രകണ്ഠക്ഷരദസ്യഗനുലിപ്താംഗ പിംഗീകൃതാശം
 കല്പാന്താനല്പദീപ്തി^ പ്രചുരപരിണമല്‍ കോടിസൂര്യപ്രകാശം
 ചക്രാഖ്യം ധാമ ചക്രായുധസവിധമുപേത്യാശു തുഷ്ടാവ ശൌരീം”
{ഭഗവാന്‍ വിഷ്ണുവിന്റെ വലതുകരത്തെ അലങ്കരിക്കുന്നതും,ഗര്‍വ്വിഷ്ടരായ അസുരന്മാരുടെ കണ്ഠത്തില്‍ നിന്നൊഴുകുന്ന രക്തത്താല്‍ തുടുത്തതും, കല്പാന്തപ്രളയകാലത്തെ കത്തിക്കാളുന്ന കോടിസൂര്യന്മാരുടെ പ്രകാശത്തോടുകൂടിയതുമായ ചക്രായുധം അപ്പോള്‍ ശ്രീകൃഷ്ണസമീപംവന്ന് സ്തുതിച്ചു.}

[^‘കല്പാന്താനല്പദീപ്തി‘ എന്നുചൊല്ലുന്നതോടെ ധര്‍മ്മപുത്രന്‍ അമിതമായ തേജസ്സുകണ്ട് അമ്പരപ്പോടെ ശ്രീകൃഷ്ണന്റെ പിന്നിലേക്ക് മാറിനില്‍ക്കുന്നു.]

അലര്‍ച്ചക്കുശേഷം ഇടത്തുഭാഗത്ത് പിന്നിലായി പിടിച്ച തിരശ്ശീലനീക്കി ഇരുകൈകളിലും ജ്വലിക്കുന്ന പന്തങ്ങളേന്തി, കറങ്ങിക്കൊണ്ട് സുദര്‍ശനം പ്രവേശിക്കുന്നു. സുദര്‍ശനം ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി മുന്നോട്ടുവന്ന് ശ്രീകൃഷ്ണനെ കണ്ട്, കെട്ടിച്ചാടി കുമ്പിടുന്നു. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചശേഷം പീഠത്തിലിരിക്കുന്നു. സുദര്‍ശ്ശനം നാലാമിരട്ടിചവുട്ടിയിട്ട് പദത്തിന് നൃത്തംവയ്ക്കുന്നു.

സുദര്‍ശനത്തിന്റെ പദം-രാഗം:നാട്ടക്കുറിഞ്ഞി, താളം:മുറിയടന്ത(മുറുകിയ കാലം)
പല്ലവി:
“മാധവ ജയശൌരേ മഹാത്മന്‍
 മാധവ ജയശൌരെ”                   [വട്ടംവെച്ചുകലാശം]
ചരണം1:
“മാധവ മുരഹര മകരാകൃതിധര
 മന്ദരോദ്ധാരചതുര മഹീധര
 മഹിതസൂകരാവതാര
 മാന്യതര ഘോരനരമൃഗ ചാരു
 വടുവര ശൂരഭൃഗുസുത സൂരകുലനൃപഹരി
 കരധൃതസീര യദുവീര കല്ക്കി സുശരീരാ”
(“മാധവ ജയശൌരേ................”) [വട്ടംവെച്ചുകലാശം]
ചരണം2:
“നിന്തിരുവടിയുടെ നിയോഗമുണ്ടെന്നാകില്‍
 എന്തോന്നസാദ്ധ്യമെന്നാല്‍
 ചിരന്തന ചിന്തിച്ചതെന്തിനു മാം
 ചിദാനന്ദ ഹന്ത ദനുജകൃതാന്ത സദയമനന്ത
 വദ നരകാന്ത നരസുരകാന്താ
 ജലനിധിശാന്ത മുനികാന്ത മുക്തിതപദാന്ത”
(“മാധവ ജയശൌരേ................”) [വട്ടംവെച്ചുകലാശം]
ചരണം3:
"അത്യുഗ്രന്മാരായ ദൈത്യാധിപന്മാരിൽ
 വദ്ധ്യനിന്നേവൻ മയാ ഭൃത്യമേനം
 സദ്യോ നിയോഗിക്ക മാം വേദവേദ്യ
 ഹൃദ്യേതര തമുപേത്യ
 പോരിൽ നിഹത്യ വിരവിലമർത്ത്യരുടെ
 സൗഹിത്യമതു സമ്പാദ്യ നിരവദ്യ വരുവനഹമദ്യ"
(“മാധവ ജയശൌരേ................”) [വട്ടംവെച്ചുകലാശം]
ചരണം:4
[“വരുണാലയമിന്നു മരുഭൂമിയാക്കുവന്‍" എന്നു ചൊല്ലിവട്ടംതട്ടിയാൽ സുദർശ്ശനം വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് ചരണംത്തിന് നൃത്തം വെയ്ക്കുന്നു]
“വരുണാലയമിന്നു മരുഭൂമിയാക്കുവന്‍
 ധരണീധരങ്ങളേയും
 ധന്യശീല തകര്‍ത്തീടുവനധുനാ താവകീന
 കരുണപരിലസദരുണസരസിജ-
 മസൃണമൃദുതരചരണ നതശരണ കൌസ്തുഭാഭരണ”
(“മാധവ ജയശൌരേ................”)
{മഹാത്മാവായ മാധവാ,ശൌരേ, ജയിക്ക. മാധവാ,മത്സ്യവേഷമെടുത്ത് മുരാസുരനെ കൊന്നവനെ, കൂര്‍മ്മമായി വന്ന് മന്ദരപര്‍വ്വതം ഉയര്‍ത്തിയവനേ, മഹിതമായ വരാഹാവതാരമെടുത്തവനേ, ഘോരമായ നരസിംഹമായും, സുന്ദരനായ വാമനനായും, ശൂരനായ ഭൃഗുരാമനായും, സൂര്യവംശരാജാവായ ശ്രീരാമനായും, കലപ്പധാരിയായ ബലരാമനായും‍, ശ്രീക്യഷ്ണനായും‍, കല്കിയായും അവതാരങ്ങളേടുക്കുന്നവനേ. നിത്യനായുള്ളവനേ, നിന്തുരുവടി നിയോഗിക്കുകായാണെങ്കില്‍ എന്താണ് എന്നാല്‍ അസാധ്യമായുള്ളത്? ജ്ഞാനാനന്ദസ്വരൂപാ, ഇപ്പോള്‍ എന്നെ വരുത്തിയതെന്തിനെന്ന് അരുളിയാലും. ഹോ! അസുരാന്തകാ, ദയാലോ, അനന്തവസ്തുവേ, നരകാസുരാന്തകാ, മനുഷ്യർക്കും ദേവന്മാർക്കും പ്രിയപ്പെട്ടവനേ, സമുദ്രവാസിയായുള്ളവനേ, മുനികൾക്ക് പ്രിയനായുള്ളവനേ, മോക്ഷപ്രദാനങ്ങളായ പാദങ്ങളോടുകൂടിയവനേ, പറഞ്ഞാലും. അത്യുഗ്രന്മാരായ അസുരന്മാരിൽ ഇന്ന് എന്നാൽ കൊല്ലപ്പെടേണ്ടവൻ ആരാണ്? ഭൃത്യനായ ഈ എന്നേ ഉടനെ നിയോഗിച്ചാലും. വേദവേദ്യാ, ഏറ്റവും പ്രിയമുള്ളവനേ, ഗുണപരിപൂർണ്ണാ, പെട്ടന്നുതന്നെ പോരിൽ അസുരരെ വധിച്ചിട്ട് ദേവകളുടെ സൗഹൃദം സമ്പാദിച്ച് ഞാനിപ്പോൾത്തന്നെ മടങ്ങിവരുന്നുണ്ട്.  ധന്യശീലാ, അങ്ങ് കല്പ്പിച്ചാല്‍ ഞാന്‍ ഇപ്പോള്‍തന്നെ കടലിനെ മരുഭൂമിയാക്കുകയൊ പർവ്വതങ്ങളെ ആകെ തകര്‍ക്കുകയൊ ചെയ്യാം. ബാലസൂര്യകിരണങ്ങളാൽ വികസിതമായ ചെന്താമരപ്പൂവിന്റെ തിളക്കവും മൃദുത്വവുമുള്ള ചരണങ്ങളെ വണങ്ങുന്നവർക്ക് രക്ഷനൽകുന്നവനേ, കൗസ്തുഭാഭരണാ, അവിടുത്തെ കരുണയെന്നിൽ ഉണ്ടെങ്കിൽ മതി.}

പദം കഴിഞ്ഞാൽ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് സുദര്‍ശനം ഇടതുഭാഗത്ത് നില്‍ക്കുന്നു. ഗായകർ ഇടശ്ലോകങ്ങൾ ആലപിക്കുന്നു.

ഇടശ്ലോകങ്ങൾ
1-രാഗം:കേദാരഗൗഡ[രംഗത്ത് പതിവില്ല]
"ഇതി വദതി സുദർശനേ തദാനീ-
 മധിഗതവേപഥുഗാത്രയഷ്ടയസ്തേ
 മുകുളിതനയനാ മൂരദ്വിഷാഗ്രേ
 ഭരതകുലാഭരണാ ബഭൂവുരേതേ"
{മുരവൈരിയായ ശ്രീകൃഷ്ണന്റെ മുന്നിൽ സുദർശനം ഇപ്രകാരം പറഞ്ഞുകൊണ്ടിരുന്ന നേരം ഭരതവംശാലങ്കാരങ്ങളായ പാണ്ഡവർ ഭയംകൊണ്ട് കണ്ണുകളടച്ചുനിന്നു.}

2^-രാഗം:ശങ്കരാഭരണം
“കുരുഭിരപകൃതോപി ധര്‍മ്മജന്മാ
 സ്വകുഅലഭുവാം നിധനാജ്ജുഗുപ്സമാന:
 ഹരിമവദദ സൌ ശമന്നിനീഷു:
 പരനികൃതൌ വിമുഖം സതാം ഹി ചേത:“
{കൌരവരുടെ ദ്രോഹങ്ങളെ സഹിച്ചിട്ടും തന്റെ കുലത്തില്‍‌പെട്ടവരായ അവരെ കൊല്ലുവാന്‍ മടിച്ച് സുദര്‍ശനത്തെ ശാന്തനാക്കുവാനായി ധര്‍മ്മപുത്രന്‍ ശ്രീകൃഷ്ണനോട് ഇങ്ങിനെ പറഞ്ഞു. ’സജ്ജനങ്ങള്‍ അന്യരെ ദ്രോഹിക്കാന്‍ ആഗ്രഹിക്കാറില്ലല്ലൊ!’}

[^ശ്ലോകം ആലപിക്കുന്നതോടെ അബദ്ധഭാവത്തോടെ രംഗമദ്ധ്യത്തിലേയ്ക്കു വരുന്ന ധര്‍മ്മപുത്രന്‍ ചിന്തിച്ച് ജാള്യത നടിക്കുന്നു. തുടര്‍ന്ന് ആശ്രയഭാവത്തില്‍ ശ്രീകൃഷ്ണനെ വന്ദിച്ച് നില്‍ക്കുന്ന ധര്‍മ്മപുത്രന്‍ ശ്ലോകം അവസാനിച്ചാല്‍ തുടര്‍ന്ന് പദം അഭിനയിക്കുന്നു.]

“നിധനാജ്ജുഗുപ്സമാന:”കൃഷ്ണനും(കോട്ട:കേശവന്‍)
ധര്‍മ്മപുത്രനും(കലാ:ഗോപി)സുദര്‍ശനവും(കലാനിലയം മധുമോഹന്‍)
ധര്‍മ്മപുത്രരുടെ പദം-രാഗം:ശങ്കരാഭരണം, താളം:അടന്ത
പല്ലവി:
“കൊണ്ടല്‍‌വര്‍ണ്ണ പഴുതേ ഭവാനിതു
 കൊണ്ടു കോപിക്കരുതേ”                  [കലാശം]
അനുപല്ലവി:
“ഉണ്ടുനിന്‍‌കൃപ എങ്കില്‍ മമ ബലം
 കണ്ടുകൊള്‍ക വിമതേ ജനാര്‍ദ്ദന”     [കലാശം]
ചരണം1:
“ശത്രുസൂദന വിഭോ ഭവദീയ
 ശസ്ത്രവഹ്നിയെ മുദാ
 സര്‍വ്വലോകം ദഹിക്കുന്നതിന്‍ മുമ്പെ
 സംഹരിക്കഭവന്‍ ഭഗവൻ ജനാര്‍ദ്ദന” [കലാശം]
ചരണം2:[രംഗത്ത് പതിവില്ല]
"ലക്ഷ്മീനാഥ സമയം കഴിഞ്ഞുടൻ
 സാക്ഷിയായിട്ടു നീയും
 ദക്ഷനാകിയ ഫൽഗുണനനെക്കൊണ്ടു
 ശിക്ഷയാരിനിചയം ജനാർദ്ദന"          [കലാശം]
ചരണം3:[രംഗത്ത് പതിവില്ല]
"അന്ധകാന്വയമണേ സരോരുഹ-
 ബന്ധുതാനുമരുണേ
 ഹന്ത നൈപുണ്യം നൽകുന്നിതന്വഹ-
 മന്ധകാരഹണേ ജനാർദ്ദന"              [കലാശം]
{മേഘവര്‍ണ്ണാ,വെറുതെ ഭാവാനിതുകൊണ്ട് കോപിക്കരുതേ. ഇവിടുത്തെ കൃപയുണ്ടെങ്കില്‍ ശത്രുക്കള്‍ക്കുനേരേയുള്ള എന്റെ ശക്തി കണ്ടുകൊള്‍ക ജനാർദ്ദനാ. ശത്രുസൂദനാ, പ്രഭോ, സര്‍വ്വലോകങ്ങളും ദഹിക്കുന്നതിനുമുന്‍പേ ഭഗവാനേ, അവിടുത്തെ ശസ്ത്രാഗ്നിയെ സന്തോഷത്തോടെ പിന്മടക്കണമെ, ജനാർദ്ദനാ. ലക്ഷ്മീനാഥാ, സത്യസമയം കഴിഞ്ഞയുടനെ അങ്ങ് സാക്ഷിയായിക്കൊണ്ട് സമർദ്ധനായ അർജ്ജുനനെക്കൊണ്ട് ശത്രുക്കളെ സംഹരിപ്പിച്ചാലും, ജനാർദ്ദനാ. സൂര്യസാമീപ്യംകൊണ്ടല്ലോ അരുണന് ഇരുളകറ്റാനുള്ള സാമർദ്ധ്യമുണ്ടാകുന്നത്, ജനാർദ്ദനാ.}
‘കൊണ്ടല്‍‌വര്‍ണ്ണ പഴുതേ‘ ധര്‍മ്മപുത്രന്‍(കീഴപ്പടം കുമാരന്‍‌നായര്‍)
പദാഭിനയം കഴിഞ്ഞ് ധര്‍മ്മപുത്രന്‍ വീണ്ടും വലത്തേക്കുമാറി നില്‍ക്കുന്നു. കൃഷ്ണന്‍ എഴുന്നേറ്റ് പദം അഭിനയിക്കുന്നു.

ശ്രീകൃഷ്ണന്റെ പദം-രാഗം:പന്തുവരാളി(സാവേരിയിലും കല്യാണിയിലും പാടാറുണ്ട്), താളം:അടന്ത
പല്ലവി:
“മാന്യസല്‍ഗുണനിധേ ഭവാദ്ദൃശ-
 നന്യനില്ല സുമതേ”                                                            [കലാശം]
ചരണം1:
“നിന്നിലുള്ള ദയാസത്യധര്‍മ്മങ്ങള്‍
 നന്നു നന്നു നൃപതേ തവ ദൈന്യമാശു കളവാന്‍
 സുദര്‍ശനമിന്നു ദര്‍ശിപ്പിച്ചു ഞാന്‍”                                     [കലാശം]
ചരണം2:(സുദര്‍ശനത്തോട്) രാഗം:സാരംഗം
["ഗാന്ധാരിതനയരെ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം ചവുട്ടിയിട്ട് ശ്രീകൃഷ്ണൻ ചരണമാടുന്നു]
“ഗാന്ധാരിതനയരെക്കൊലചെയ്‌വാന്‍
 ചിന്തിചെയ്തു നിന്നെ ഞാന്‍
 കുന്തീനന്ദനന്‍ തന്നെ അതിനൊരന്തരായമായ്‌വന്നു ഹന്ത" [മുറിക്കലാശം]
 അനുപല്ലവി:
 "സാന്ത്വിതോഹമമുനാ ഭജിക്ക നീ
 ശാന്തഭാവമധുനാ”
{മാന്യസല്‍ഗുണങ്ങള്‍ക്ക് ഇരിപ്പിടമായവനേ,അങ്ങേക്ക് തുല്യനായി മറ്റൊരാളില്ല. നിന്നിലുള്ള ദയ,സത്യം,ധര്‍മ്മം ഇവകള്‍ അതിവിശേഷം തന്നെ. രാജാവേ,അങ്ങയുടെ ദൈന്യം കളയുവാനാണ് ഞാനിപ്പോള്‍ സുദര്‍ശനത്തെ ദര്‍ശിപ്പിച്ചത്. ഗാന്ധാരീതനയരെ കൊലചെയ്യുവാനായിട്ടാണ് ഞാന്‍ നിന്നെ സ്മരിച്ചത്. അഹോ! കുന്തീപുത്രന്‍ തന്നെ അതിന് തടസമായിതീര്‍ന്നു. അദ്ദേഹം എന്നെ സമാധാനപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ നീയിപ്പോള്‍ ശാന്തനാവുക.}

ശേഷം ആട്ടം-
ശ്രീകൃഷണന്‍ പീഠത്തിലിരിക്കുന്നു. സുദര്‍ശനം കെട്ടിച്ചാടി കുമ്പിടുന്നു.
ശ്രീകൃഷ്ണന്‍:(അനുഗ്രഹിച്ചിട്ട്) ‘അതിനാല്‍ ഇപ്പോള്‍ അടങ്ങിയാലും’
സുദര്‍ശനം സമ്മതിച്ച്, കുമ്പിട്ട് പിന്നോക്കം മാറി നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രന്‍ ആശ്വാസത്തോടെ ഇടത്തുഭാഗത്തേക്കുവന്ന് കൃഷ്ണനെ വണങ്ങുന്നു.
ധര്‍മ്മപുത്രന്‍:‘അല്ലയോ ലോകൈകനാഥനായ സ്വാമിന്‍, അവിടുന്ന് ഓരോരോ കാലങ്ങളില്‍ ഓരോരോ രൂപം ധരിച്ച്, ദുഷ്ടരെ നിഗ്രഹിക്കുകയും ഭക്തരെ രക്ഷിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ക്ക് അങ്ങല്ലാതെ മറ്റൊരാശ്രയവും ഇല്ല. അല്ലയോ സ്വാമിന്‍, എന്റെ അവിവേകം കൊണ്ട് ചില ചപലവാക്കുകള്‍ ഉണര്‍ത്തിച്ചുപോയി. ഒന്നും മനസ്സില്‍ വിചാരിക്കരുതേ. ഞങ്ങള്‍ക്ക് അക്ഷയപാത്രം ലഭിച്ചതും അവിടുന്ന് ഇങ്ങോട്ടേഴുന്നള്ളിയതും ആ ദുര്‍മ്മതിയായ ദുര്യോധനന്‍ അറിഞ്ഞാല്‍ ഇനിയും ഉപദ്രവിക്കുവാന്‍ ശ്രമിക്കും. ആ സമയത്തും അവിടുത്തെ കരുണതന്നെ ഞങ്ങള്‍ക്ക് ആശ്രയം.‘
ശ്രീകൃഷ്ണന്‍:‘അല്ലയോ ധര്‍മ്മപുത്രാ,മനുഷ്യനായി ജനിച്ചാല്‍ സുഖവും ദു:ഖവും മാറിമാറി വരും. അതിനാല്‍ ഒട്ടും ദു:ഖം വേണ്ട. ദു:ഖമെല്ലാം തീര്‍ന്ന് നിങ്ങള്‍ക്ക് മേലില്‍ സുഖം വരും. ബന്ധുവായി ഞാനുണ്ടെന്ന് വിശ്വസിച്ച് വസിച്ചാലും.‘
ധര്‍മ്മപുത്രന്‍‘അങ്ങിനെ തന്നെ’
ശ്രീകൃഷ്ണന്‍:‘ഇപ്പോള്‍ ഞാന്‍ പോകുന്നു. താമസിയാതെ വീണ്ടും കാണാം.’
ധര്‍മ്മപുത്രന്‍ വീണ്ടും കുമ്പിട്ട് കൃഷ്ണനെ യാത്രയാക്കുന്നു. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ച് പാഞ്ചജന്യധാരിയായിതന്നെ യാത്രയാവുന്നു. ഇരുവരും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

ഇടശ്ലോകം-രാഗം:കേദാരഗൌള
“ശര്‍വോപി വാ ശതമഖോപി ചതുര്‍മുഖോ വാ
 നിര്‍വാപണേ ന ഖലു യസ്യ പരം സമര്‍ഥാ:
 നിന്യേ യുധിഷ്ഠിര മുഖാംബുജമുക്തസൂക്തി-
 വരാ ശമം മുരഭിദുജ്ജ്വല കോപവഹ്നി:“
{ശിവനോ,ഇന്ദ്രനോ,ബ്രഹ്മാവിനോ കെടുത്താനാവാത്ത ശ്രീക്യഷ്ണന്റെ കോപാഗ്നി ധര്‍മ്മപുത്രരുടെ വാക്കുകളാല്‍ ശാന്തമായി.}

രണ്ടാം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ള പ്രധാന മാറ്റങ്ങള്‍

*‘പാത്രം തപസ്തനു’ എന്ന ശ്ലോകം ചൊല്ലുന്ന സമയത്ത് ധര്‍മ്മപുത്രന്‍ പീഠത്തിലിരുന്നുകൊണ്ട് ഇങ്ങിനെ ആടുന്നു-‘ലോകനാഥനായിരിക്കുന്ന ശ്രീകൃഷ്ണന്‍ ഞങ്ങളെ ഉപേക്ഷിച്ചുവോ? കുറച്ചുകാലമായി ഞങ്ങളെക്കുറിച്ച് കൃഷ്ണന് ഒരു വിചാരവുമില്ലല്ലൊ?’. തുടര്‍ന്ന് ശ്രീകൃഷ്ണനെ ധ്യാനിച്ച് ഇരിക്കുന്നു. രണ്ടാം ശോകത്തിന്റെ അന്ത്യത്തോടെ ശ്രീകൃഷ്ണന്‍ ദൂരേനിന്നും(സദസിനിടയിലൂടെ) പുറപ്പെടുന്നു. ‘മുകുന്ദ മുഖപങ്കജാകലിത’ എന്ന ശ്ലോകം ചൊല്ലുന്നതോടെ ശ്രീകൃഷ്ണന്റെ ശംഖധ്വനികേട്ട് ധ്യാനത്തില്‍ നിന്നുമുണരുന്ന ധര്‍മ്മപുത്രന്‍, ശ്രീകൃഷ്ണനാണെന്നറിഞ്ഞ് രോമാഞ്ചംകൊള്ളുന്നു. ഓടി കൃഷ്ണസമീപം ചെന്ന് നമസ്ക്കരിച്ച് തിരിച്ചെത്തുന്ന ധര്‍മ്മപുത്രന്‍, ഇരിപ്പിടം തയ്യാറാക്കിയശേഷം വീണ്ടും കൃഷ്ണസമീപമെത്തി ആനയിച്ച് കൊണ്ടുവന്ന് പീഠത്തിലിരുത്തുന്നു. തുടര്‍ന്ന് ‘അഥ യുധിഷ്ടിരമുഖ്യ’ എന്ന ശ്ലോകം ആലപിക്കുന്നു.

2008 സെപ്റ്റംബർ 16, ചൊവ്വാഴ്ച

കിര്‍മ്മീരവധം മൂന്നാം രംഗം

രംഗത്ത്-ധര്‍മ്മപുത്രന്‍, ദുര്‍വ്വാസാവ്(ചുവന്ന തലമുടിയോടും നീണ്ടതാടിയോടും കൂടിയ മിനുക്ക്[മഹര്‍ഷി] വേഷം)

ശ്ലോകം-രാഗം:ഊശാനി
“ദുര്‍വ്വാരകോപശാലീ
 ദുര്യോധനചോദിതോഥ
 ദുര്‍വ്വാസാ: സര്‍വൈരപി ശിഷ്യഗണൈ-
 രുര്‍വീശം പ്രാപ സംസ്മരന്‍ ശര്‍വം”
{തടുക്കാനാവാത്ത കോപത്തോടുകൂടിയ ദുര്‍വ്വാസാവുമഹര്‍ഷി ദുര്യോധനപ്രേരണയാല്‍ ശിഷ്യന്മാരോടുകൂടി ശിവനെ സ്മരിച്ചുകൊണ്ട് ധര്‍മ്മപുത്രസമീപം വന്നു.}

വലതുഭാഗത്ത് പീഠത്തില്‍ ധര്‍മ്മപുത്രന്‍ ഇരിക്കുന്നു. ദുര്‍വ്വാസാവ് ഇടത്തുവശത്തുകൂടി ശിവസ്തുതിയോടെ പ്രവേശിക്കുന്നു.

ദുര്‍വ്വാസാവിന്റെ ശിവസ്തുതി പദം-രാഗം:ഊശാനി, താളം:മുറിയടന്ത/തൃപുട
ചരണം1:
“ചന്ദ്രകലാധര പാലയമാം
 ഛന്ദോമയ പരിപാലയമാം
 ഇന്ദ്രമുഖാമരവിന്ദിതപാദാരവിന്ദ
 കൃപാലയ പാലയ മാം”
ചരണം:2[രംഗത്ത് പതിവില്ല]
"നാനാജനങ്ങളും കേട്ടുകൊൾവിൻ
 നാളൊരു നാഴിക നേരമ്പോലും
 നാമം പലതുണ്ടതിലൊരു നാമ-
 സങ്കീർത്തനം ചെയ്യണം നാണം വിനാ"
ചരണം3:[രംഗത്ത് പതിവില്ല]
"മാനവന്മാരെ ധരിച്ചുകൊൾവിൻ
 മാനുഷജന്മം പഴുതാക്കാതെ
 മാനസതാരിൽ മറന്നുപോകാതെ
 സ്മരിച്ചുകൊള്ളേണമേ സാംബശിവം"
ചരണം4:[രംഗത്ത് പതിവില്ല]
"മൃത്യുഞ്ജയ ത്രിപുരാന്തക മാം
 മൃത്യുഭയാദിഹ പാഹിതമാം
 ഭക്തജനപ്രിയ ജന്മാന്തരേപി ച
 ദേഹി ഭവദീയ ഭക്തിമിമാം"
ചരണം: 5[രംഗത്ത് പതിവില്ല]
"തംബുരു രുദ്രവീണാദികളും
 താംബൂല മാലതീമാലകളും
 അംബുജലോചനമാരുമല്ലാനന്ദ-
 മാനന്ദമൂർത്തിയെച്ചിന്തിക്കുമ്പോൾ"
ചരണം:6[രംഗത്ത് പതിവില്ല]
"ജീവജന്തുക്കളെയൊക്കെ മേലിൽ
 ജീവിതേശൻ കൊണ്ടുപോകും നൂനം
 ഇവ്വണ്ണമുള്ളിലുറപ്പിച്ചെല്ലാരുമാവോളം
 നല്ലതു ചെയ്തുകൊൾവിൻ"
ചരണം7:[രംഗത്ത് പതിവില്ല]
"വഹ്നിയിൽ പാറ്റകൾ വീഴുമ്പോലെ
 മത്സ്യം വലയിലണയുമ്പോലെ
 വല്ലാതെ ചാർവ്വംഗിമാർതൻ കടാക്ഷ-
 വലയിൽ വീണിടായ്ക്സ സജ്ജനമേ"
ചരണം8:(മുറുകിയ കാലം)
“നന്നല്ല കാമ വിനോദമഹോ
 നമ്മുടെ നാഥന്‍ മഹേശവരനെ
 നന്നായി സേവിച്ചുകൊള്‍വിനെല്ലാരും
 നാനാവിഷയങ്ങള്‍ കൈവെടിഞ്ഞു”.
{ചന്ദ്രക്കലാധരാ, കാത്തുരക്ഷിച്ചാലും. വേദസ്വരൂപാ, ഇന്ദ്രാദിദേവകളാൽ വന്ദിക്കപ്പെടുന്ന പാദാരവിന്ദങ്ങളോടുകൂടിയവനേ, ദയാനിധേ, രക്ഷിച്ചാലും. നാനാജനങ്ങളും കേട്ടുകൊൾക, ഭഗവന്നാമങ്ങൾ പലതുള്ളതിൽ ഒന്നെങ്കിലും ഓരോദിവസവും നാഴികനേരമെങ്കിലും നാണം വിട്ട് നാമസങ്കീർത്തനം ചെയ്യണം. മനുഷ്യരേ, മനസ്സിലാക്കിയാലും, മനുഷ്യജന്മം പാഴിലാക്കാതെ സാബശിവനെ മാനസതാരിൽ മറന്നുപോകാതെ സ്മരിച്ചുകൊള്ളേണമേ. മൃത്യുജ്ഞയാ, ത്രിപുരാന്തകാ, എന്നെ മൃത്യുഭയത്തിൽനിന്നും ഇപ്പോൾ പൂർണ്ണമായി രക്ഷിച്ചാലും. ഭക്തജനപ്രിയാ, ജന്മാന്തരങ്ങളിൽക്കൂടി ഭവാനിലുള്ള ഈ ഭക്തി തന്നരുളിയാലും. ആനന്ദമൂർത്തിയായ ഭഗവാന്റെ ഭക്തിയിൽനിന്നും ലഭിക്കുന്ന ആനന്ദത്തെ ചിന്തിക്കുമ്പോൾ; തംബുരു രുദ്രവീണാദികളിൽനിന്നും, താബൂലം, മുല്ലപ്പൂ, മാലകൾ, താമരക്കണ്ണികളായസുന്ദരിമാർ എന്നിവയിൽനിന്നും കിട്ടുന്ന ഇന്ദ്രിയസുഖങ്ങൾ വെറും തുച്ഛമായവ മാത്രം. ജീവജന്തുക്കളെയൊക്കെ മേലിൽ കാലൻ കൊണ്ടുപോകും, ഉറപ്പ്. എല്ലാവരും ഇത് മനസ്സിലാക്കി ആവുന്നിടത്തോളം നന്മചെയ്തുകൊൾവിൻ. സജ്ജനങ്ങളേ, പാറ്റകൾ തീയിൽ വീഴുമ്പോലെയും, മത്സ്യങ്ങൾ വലയിൽകുടുംങ്ങമ്പോലെയും സുന്ദരിമാരുടെ വല്ലാത്തകടാക്ഷവലകളിൽ വീഴാതിരിക്കുക. ഹോ! നന്നല്ല കാമവിനോദം. നാനാവിധമുള്ള വിഷയങ്ങളെ കൈവിട്ടിട്ട്, നമ്മുടെ നാഥനായ മഹേശ്വരനെ നന്നായി സേവിച്ചുകൊൾവിൻ എല്ലാവരും.}
“ചന്ദ്രകലാധര പാലയമാം“ ധര്‍മ്മപുത്ര(കലാ:കൃഷ്ണകുമാര്‍)സമീപത്തെക്കുള്ള
ദുര്‍വാസാവിന്റെ(പരിയാരമ്പറ്റ ദിവാകരന്‍) വരവ്(ചിത്രം-12)
ശ്ലോകം-ഭൈരവി രാഗം

“പരോ ഹിതം മുനിമുപവിഷ്ടമാസനേ
 പുരോഹിതം നിജമുപവേശ്യ ധര്‍മ്മജ:
 പുരോഹിതപ്രകൃതിരനേന ഹിസ്തിനാല്‍
 പുരോഹിതപ്രഹിതമുവാച സാഞ്ജലി:“
{ദേശകാലങ്ങള്‍ക്കനിസൃതമായി പ്രവര്‍ത്തിക്കുന്ന സ്വഭാവിയായ ധര്‍മ്മപുത്രന്‍ തന്റെ പുരോഹിതനെ ഇരുത്തിയിട്ട്, ഹസ്തിനപുരിയില്‍ നിന്നും ദുര്യോധനന്‍ പറഞ്ഞയച്ചതു പ്രകാരം വന്നവനും, തന്റെ മുന്നിലിരിക്കുന്നവനുമായ ദുര്‍വ്വാസാവ് മഹര്‍ഷിയെ തൊഴുതുകൊണ്ട് പറഞ്ഞു.}


ശ്ലോകത്തിൽ "നിജമുപവേശ്യ ധര്‍മ്മജ:" എന്നുചൊല്ലുന്നതോടെ ദുര്‍വ്വാസാവും ധര്‍മ്മപുത്രനും പരസ്പരം കാണുന്നു. ധര്‍മ്മപുത്രന്‍ എഴുന്നേറ്റ് ഭക്ത്യാദരപൂര്‍വ്വം മഹര്‍ഷിയെ വലതുവശത്തേക്കാനയിച്ച് ഇരുത്തി, വണങ്ങുന്നു. ശ്ലോകം അവസാനിക്കുന്നതോടെ ധര്‍മ്മപുത്രന്‍ ദുർവ്വാസാവിനെ കെട്ടിച്ചാടി കുമ്പിട്ടിട്ട് പദം അഭിനയിക്കുന്നു.


ധര്‍മ്മപുത്രപദം-ഭൈരവി രാഗം,ചമ്പ താളം
പല്ലവി:
“ജയ ജയ തപോധന മഹാത്മന്‍ സപദി
 ജനനമയി സഫലയതി ജഗതി തവ ദര്‍ശ്ശനം” [കലാശം]
ചരണം1:
“സാമ്പ്രതം സംഹരതി ദുരിതം പൂണ്ടു
 സുകൃതിയെന്നതുമപിച നിയതം മേലില്‍
 ശുഭമിതി ച സൂചയതി തവ ഖലു സമാഗമം”    
[കലാശം]
  ചരണം2:
“ശങ്കരാംശോല്‍ഭൂത സുമതേ മമ ഹി
 സങ്കടമകറ്റുവാനായി തേ പാദ-
 പങ്കജം പ്രണമാമി കരുണാപയോധേ”           
[കലാശം]
{മഹര്‍ഷേ,മഹാത്മാവേ,വിജയിച്ചാലും, വിജയിച്ചാലും. അവിടുത്തെ ദര്‍ശ്ശനത്താല്‍ എന്റെ ജന്മം പെട്ടന്ന് സഫലമായിരിക്കുന്നു. ദുരിതവും ഇപ്പോള്‍ നശിക്കുന്നു. കൂടാതെ പണ്ടേ സുകൃതിയാണെന്നും തീര്‍ച്ചയായി. അങ്ങയുടെ സമാഗമം മേലില്‍ ശുഭസൂചകമാകുന്നു. ശിവാംശമായി പിറന്നവനേ, പരിശുദ്ധഹൃദയാ, എന്റെ സങ്കടമകറ്റുവാനായി ഞാന്‍ കരുണാസമുദ്രമായ അവിടുത്തെ പാദപങ്കജങ്ങളില്‍ പ്രണമിക്കുന്നു.}


ദുര്‍വ്വാസാവിന്റെ മറുപടിപദം-മദ്ധ്യമാവതി രാഗം, ചമ്പ താളം
ചരണം1:
“കുന്തീസുത കുശലവാക്യം ചൊല്‍ക
 ചിന്തിക്കിലോ നൈവയോഗ്യം വനേ
 സന്താപമെന്നിയേ കിന്തു തവ സൌഖ്യം”       [കലാശം]
പല്ലവി:[രംഗത്ത് പതിവില്ല]
"കല്യാണശീല നൃപമൗലേ"
ചരണം2:
“പാത്രം ലഭിച്ചൊരുദന്തം കേട്ടു
 വാഴ്ത്തുന്നു പലരും ഭവന്തം സുകൃത-
 പാത്രമല്ലോ നീയുമോര്‍ക്കില്‍ നിതാന്തം”         [കലാശം]
{കുന്തീസുതാ, ചിന്തിച്ചാല്‍ കുശലവാക്യം പറയുന്നത് ഉചിതമല്ല. സന്താപമല്ലാതെ എന്തു സുഖമാണ് ഭവാന് ഈ വനത്തിലുള്ളത്. മംഗളശീലാ, രാജശ്രേഷ്ഠാ, പാത്രം ലഭിച്ച വാര്‍ത്തകെട്ട് പലരും ഭവാനെ വാഴ്ത്തുന്നു. ഓര്‍ത്താല്‍ നീ മഹാസുകൃതനിധിയുമാണല്ലൊ.}


ധര്‍മ്മപുത്രന്‍:
ചര്‍ണം3:
“ശിഷ്ടരെ അനുഗ്രഹിപ്പാനും അധിക
 ദുഷ്ടരെ നിഗ്രഹിപ്പാനും മനസി
 പിഷ്ടമോദേന ഭുവി സഞ്ചാരസി നൂനം”          [കലാശം]
ചര‍ണം4:
“സജ്ജനസപര്യചെയ്‌വാനും വിരവി-
 ലിജ്ജനത്തിനു കഴിവരാനും നിയമ-
 മജ്ജനാദികളാശു രചയതു ഭവാനും”               [കലാശം]
{ഭക്തരെ അനുഗ്രഹിക്കുവാനും ദുഷ്ടരെ നിഗ്രഹിക്കുവാനുമായി സസന്തോഷ അവിടുന്ന് ഭൂമിയില്‍ സഞ്ചരിക്കുന്നു. സജ്ജനപൂജ ചെയ്യുവാനും ഈയുള്ളവന് കഴിവുണ്ടാകുവാനും അവിടുന്ന്‌ പതിവുപോലെ സ്നാനാദികര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു വന്നാലും.}


ദുര്‍വാസവ്:
ചരണം3:
"ചൊല്ലെഴും ധർമ്മമതിനാലെ നൃപതേ
 നല്ലതു ഭവിക്ക വഴിപോലെ നീയും
 അല്ലൽ തേടായ്ക ഹൃദി കൃപണരെപ്പോലെ" [കലാശം]
ചരണം4:
“ഭഗധേയാംബുധേ നിന്നെ ഞാനും
 ഭഗവതപുംഗവം മന്യേ യാമി
 ഭാഗീരഥീജലേ സ്നാതുമതിധന്യേ”                    [കലാശം]
{രാജാവേ, പുകൾപെറ്റ ധർമ്മാനുഷ്ഠാനത്തിനാൽ നിനക്കു വഴിപോലെ നല്ലതുവരട്ടെ. അജ്ഞാനികളേപ്പോലെ നീയും മനസ്സിൽ ദുഃഖിക്കാതിരിക്കുക. ഭാഗ്യസമുദ്രമേ, ഭവാനെ ഭക്തോത്തംസമാണെന്നു ഞാന്‍ വിചാരിക്കുന്നു. അത്യുത്കൃഷ്ടമായ ഗംഗാജലത്തില്‍ ഞാന്‍ സ്നാനത്തിനായി പോകുന്നു.}


ശേഷം ആട്ടം-
ധര്‍മ്മപുത്രന്‍ വീണ്ടും കെട്ടിച്ചാടി കുമ്പിടുന്നു.
ദുര്‍വ്വാസാവ്:(അനുഗ്രഹിച്ചിട്ട്) ‘എന്നാല്‍ ഞങ്ങള്‍ വേഗത്തില്‍ സ്നാനാദികള്‍ കഴിഞ്ഞു വരാം.’
ധര്‍മ്മപുത്രന്‍:‘അങ്ങിനെ തന്നെ’
ധര്‍മ്മപുത്രന്‍ വീണ്ടും വന്ദിച്ച് മഹര്‍ഷിയെ യാത്രയാക്കിക്കൊണ്ട് ഇരുവരും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
ചിത്രം-12നു കടപ്പാട് ശ്രീകാന്തിന്റെ പിക്കാസാവെബ് ആലബത്തോട്.