2011, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

സന്താനഗോപാലം നാലാം രംഗം

രംഗത്ത്-ബ്രാഹ്മണൻ, ബ്രാഹ്മണപത്നി

ശ്ലോകം-രാഗം:കാനക്കുറിഞ്ഞി

"ഏവം ഭാവിതനൂജലാഭകഥനേനാശ്വസയൻ ഭാമനീം
 ദൈവപ്രാർത്ഥനതല്പരേണ മനസാ വാണൂ ദ്വിജൻ മന്ദിരേ
 സാ വിപ്രാഗനയും ധരിച്ചു തരസാ ഗർഭം ച തസ്മിൻ മുദാ
 പൂർണ്ണേ പൂർണ്ണശശാങ്കസുന്ദരമുഖീ കാന്തം ബഭാഷേ ഗിരം"
{ഇപ്രകാരം ഭാവിയിലുണ്ടാകുന്ന പുത്രനെ ജീവനോടെ കിട്ടുമെന്നു പറഞ്ഞ് പത്നിയെ ആശ്വസിപ്പിച്ച് ദൈവപ്രാർത്ഥന തൽപ്പരനായി ബ്രാഹ്മണൻ തന്റെ ഗൃഹത്തിൽ വസിച്ചു. ആ ബ്രാഹ്മണസ്ത്രി താമസിയാതെ ഗർഭംധരിച്ചു. ഗർഭം പൂർണ്ണമായപ്പോൾ പൂർണ്ണചന്ദ്രമുഖിയായ അവൾ സന്തോഷത്തോടുകൂടി കാന്തനോട് ഇപ്രകാരം പറഞ്ഞു.}

രംഗമദ്ധ്യത്തിലായി പൂർണ്ണഗർഭിണിയായ ബ്രാഹ്മണസ്ത്രീയും പത്നിയെ തലോടി ആശ്വസിപ്പിച്ചുകൊണ്ട് സമീപത്ത് വലതുഭാഗത്തായി ബ്രാഹ്മണനും പീഠങ്ങളിൽ ഇരിക്കുന്നു. ബ്രാഹ്മണപത്നി ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.

പദം-രാഗം:കാനക്കുറിഞ്ഞി, താളം:ചെമ്പട(രണ്ടാം കാലം)
ബ്രാഹ്മണപത്നി:
പല്ലവി:
"ജീവിതനായക വന്ദേ താവകപാദേ
 സാവധാനമെന്മൊഴി കേവലം ശ്രവിച്ചാലും"
ചരണം1:
"പൂർണ്ണമായിതു ഗർഭം പ്രസവമാസന്നകാലം
 മൂന്നുനാളിനിപ്പുറമെന്നേവ മന്യേ;
 കർണ്ണവൈരിയായൊരു ഗാണ്ഡീവധന്വാവിനെ
 പുണ്യവാരിധേ ചെന്നു വരുത്തുക വൈകാതെ"
{ജീവിതനായകാ, അങ്ങയുടെ പാദങ്ങളിൽ വന്ദിക്കുന്നേൻ. സാവധാനത്തിൽ എന്റെ വാക്കുകളെല്ലാം കേട്ടാലും. ഈ ഗർഭം പൂർണ്ണമായിരിക്കുന്നു. പ്രസവകാലം അടുത്തിരിക്കുന്നു. മൂന്നുനാളിനുള്ളിൽത്തന്നെ ഉണ്ടാകുമെന്ന് വിചാരിക്കുന്നു. പുണ്യസമുദ്രമേ, കർണ്ണശത്രുവും ഗാണ്ഡീവധാരിയുമായ അർജ്ജുനനെ വൈകാതെ ചെന്ന് കൂട്ടിക്കൊണ്ടുവന്നാലും.}

"പൂർണ്ണമായിതു ഗർഭം" (ബ്രാഹ്മണൻ-കലാ:ചെമ്പക്കര വിജയൻ, ബ്രാഹ്മണപത്നി-കലാ:അരുൺ കുമാർ)
ബ്രാഹ്മണൻ:-രാഗം:സാവേരി, താളം:മുറിയടന്ത(ദ്രുതകാലം)
ചരണം2:
"കല്യാണാലയേ ചെറ്റും അല്ലൽ കരുതീടായ്ക
 മല്ലാക്ഷി പീഡിപ്പിക്കൊല്ല നീ എന്നെയും
 വിലാളി വിജയനെ വിരവിൽ വരുത്തുവാനായ്
 വല്ലഭേ ഗമിക്കുന്നേൻ വരുവൻ വൈകാതെ ഞാൻ"
പല്ലവി:
"കലയ ധൈര്യമോമലേ കമനീയശീലേ"
{നന്മയ്ക്ക് ഇരിപ്പിടമായുള്ളവളേ, ഒട്ടും ദുഃഖം വിചാരിക്കരുത്. സുന്ദരീ, നീ എന്നേയുംകൂടി പരിഭ്രമിപ്പിക്കരുതേ. വില്ലാളിയായ വിജയനെ വരുത്തുവാനായി ഉടനെ പോകുന്നു. വല്ലഭേ, ഞാൻ വൈകാതെതന്നെ വരും. ഓമലേ, മനോഹരമായ ശീലങ്ങളോടുകൂടിയവളേ, ധൈര്യമായിരിക്കു.}

"കലയ ധൈര്യമോമലേ കമനീയശീലേ" (ബ്രാഹ്മണൻ-കലാ:ചെമ്പക്കര വിജയൻ, ബ്രാഹ്മണപത്നി-കലാ:അരുൺ കുമാർ)
ശേഷം ആട്ടം-
ബ്രാഹ്മണൻ:(ദാസിയെ വിളിച്ചുവരുത്തി പത്നിയെ പരിചരിക്കുവാൻ ഏർപ്പാടാക്കിയശേഷം പത്നിയോടായി)'ഒട്ടും പരിഭ്രമിക്കേണ്ടാ. ഞാൻ ഉടനെതന്നെ മടങ്ങിയെത്താം'
പത്നിയെ ആശ്വസിപ്പിച്ചശേഷം ബ്രാഹ്മണൻ പെട്ടന്ന് പിന്നോട്ടുമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: