2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

സന്താനഗോപാലം മൂന്നാം രംഗം

രംഗത്ത്-ബ്രാഹ്മണൻ, ബ്രാഹ്മണപത്നി(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:കാമോദരി

"ഇത്ഥം പാർത്ഥപ്രതിജ്ഞാം കലിതധൃതിസമാകർണ്യ പൂർണ്ണേ തു ഗർഭേ
 യാസ്യാമീത്ഥം പ്രതിയായാ ദ്രുതമിതിസുരലോകേശസൂനും തമുക്ത്വാ
 വിപ്രസ്സമ്പ്രാപ്യ ഗേഹം ഗുരുതരപരിതാപാധിതാന്താം സ്വകാന്താം
 സ്വാദ്ധ്വീം മാദ്ധ്വീപ്രവാഹാധികമധുരഗിരം സാന്ത്വയന്നേവമൂചേ"
{ഇപ്രകാരം ധൈര്യത്തോടുകൂടിയുള്ള അർജ്ജുനന്റെ പ്രതിജ്ഞകേട്ട് ബ്രാഹ്മണൻ 'പത്നിയുടെ ഗർഭം പൂർണ്ണമായാൽ വന്നുകൊള്ളാം' എന്ന് അർജ്ജുനനോട് പറഞ്ഞിട്ട് സ്വഗൃഹത്തിലെത്തി, വലുതായ ദുഃഖത്താൽ പീഡിതയും പതിവ്രതയുമായ തന്റെ പത്നിയെ ഒഴുകുന്ന തേനിനേക്കാൾ മധുരമായ വാക്കുകളെക്കൊണ്ട് സാന്ത്വനപ്പെടുത്തി ഇങ്ങിനെ പറഞ്ഞു.}

പ്രസന്നവദനനായി വലതുഭാഗത്തുകൂടി 'കിടതകധീം,താം'മേളത്തിനൊപ്പം പ്രവേശിക്കുന്ന ബ്രാഹ്മണനെ കണ്ട് ഇടത്തുഭാഗത്തായി ദുഃഖഭാവത്തിൽ പീഠത്തിൽ ഇരിക്കുന്ന ബ്രാഹ്മണപത്നി എഴുന്നേറ്റ് കൈകൂപ്പിവന്ദിക്കുന്നു. പത്നിയെ അനുഗ്രഹിച്ച് ആശ്വസിപ്പിച്ചശേഷം ബ്രാഹ്മണൻ പദാഭിനയം ആരംഭിക്കുന്നു.

ബ്രാഹ്മണന്റെ പദം-രാഗം:കാമോദരി, താളം:ചമ്പ(മൂന്നാം കാലം)
പല്ലവി:
"കോമളസരോജമുഖി മാമകഗിരം കേൾക്ക
 എന്നോമൽ കരയായ്ക ബാലേ"
അനുപല്ലവി:
"പോമഴലിതാശു മേലിൽ ആമോദകാരണമാം
 കാമിതവും വന്നുകൂടും വല്ലഭേ"
ചരണം1:
"പുത്രശവവുംകൊണ്ടു ഞാൻ തത്ര യാദവസഭയിൽ
 സത്വരം ചെന്നിദാനീം ആർത്തനായ്‌വിലാപിക്കുമ്പോ-
 ളത്തലകറ്റീടുമൊരു വാർത്തയുണ്ടായതു കേൾക്ക നീ വല്ലഭേ"
ചരണം2:
"ഭുവനപതി മാധവന്റെ ഭഗിനിയുടെ പതിയായ
 ഭുവനൈകവീരൻ പാർത്ഥൻ ഭവതിയിനി പെറും ഉണ്ണിയെ
 അവനംചെയ്തുതരാമെന്നു സവിധമേത്യ സമയംചെയ്തു വല്ലഭേ"
{മൃദുലമായ താമരപ്പൂവിനൊത്ത മുഖത്തോടുകൂടിയവളേ, എന്റെ വാക്കുകൾ കേൾക്കുക. എന്റെ ഓമലാളേ, ബാലികേ, കരയരുത്. വല്ലഭേ, ദുഃഖമെല്ലാം ഉടനെ പോകും. മേലിൽ സന്തോഷകാരണമായ നമ്മുടെ അഗ്രഹവും സാധിക്കും. വല്ലഭേ, പുത്രശവവുംകൊണ്ട് ഞാൻ അവിടെ യാദവസഭയിൽ പെട്ടന്നുചെന്ന് ദുഃഖിതനായി വിലപിക്കുമ്പോൾ ദുഃഖമകറ്റുന്ന ഒരു സംഭവമുണ്ടായത് കേൾക്കു. വല്ലഭേ, ലോകനാഥനായ ശ്രീകൃഷ്ണന്റെ സഹോദരിയുടെ ഭർത്താവും, ലോകൈകവീരനുമായ അർജ്ജുനൻ ഭവതി ഇനി പ്രസവിക്കുന്ന ഉണ്ണിയെ രക്ഷിച്ചുതാരാമെന്ന് എന്റെ മുന്നിൽ വന്ന് സത്യംചെയ്തു.}


ബ്രാഹ്മണപത്നിയുടെ പദം:-രാഗം:ഗൗളിപന്ത്, താളം:മുറിയടന്ത
പല്ലവി:
"വിധിമതം നിരസിച്ചീടാമോ വിദഗ്ദ്ധന്മാർക്കും"
അനുപല്ലവി:
"അധിഗതമായതെല്ലാം അതിഖേദമോദജാലം
 മതിഭേദംകൂടാതെകണ്ടനുഭവിക്കയല്ലാതെ"
ചരണം1:
"അഞ്ചാറുബാലരല്ലധികം ചാഞ്ചല്യമെന്നിയേ
 അഞ്ചാ വിരിഞ്ചനികൃതിയാൽ
 പഞ്ചാഗ്നിതൃണം പോലെ പഞ്ചത്വം ചരിച്ചല്ലോ
 തഞ്ചും വിധിമതത്തിനന്തരം വന്നീടുമോ"
{വിദഗ്ദ്ധന്മാർക്കും വിധികല്പനയെ മാറ്റുവാൻ സാധിക്കുമോ? ഏറ്റവും ദുഃഖമായാലും സുഖമായാലും വന്നുകൂടുന്നതെല്ലാം മനമ്മാറ്റം കൂടാതെകണ്ട് അനുഭവിക്കയല്ലാതെ വിധികല്പനയെ മാറ്റുവാൻ സാധിക്കുമോ? ക്രൂരമായ ദൈവവിധിയാൽ പഞ്ചാഗ്നിയിൽ വീണ പുൽക്കൊടിപോലെ അഞ്ചോ ആറോ അല്ല, അതിലധികം ബാലന്മാരാണ് ഇതുപോലെ മരിച്ചുപോയത്. ഉണ്ടായ വിധികല്പനയ്ക്ക് മാറ്റം വരുമോ?}

"വിധിമതം നിരസിച്ചീടാമോ" (ബ്രാഹ്മണൻ-കലാ:ചെമ്പക്കര വിജയൻ, ബ്രാഹ്മണപത്നി-കലാ:അരുൺ കുമാർ)
ബ്രാഹ്മണൻ:
ചരണം3:
"അത്തലിതൊഴിച്ചില്ലെങ്കിൽ സത്വരം ഞാനന്നുതന്നെ
 ചിത്രഭാനുകുണ്ഡത്തിൽ ചാടി ചത്തീടുവേനെന്നു പാർത്ഥൻ
 സത്യംചെയ്ത പാണ്ഡവനെ ദൈത്യവൈരിയുപേക്ഷിക്കുമോ വല്ലഭേ"
{ഈ ദുഃഖം തീർത്തുതന്നില്ലെങ്കിൽ ഞാൻ അന്നുതന്നെ ഉടനെ അഗ്നികുണ്ഡത്തിൽ ചാടി ചത്തീടും എന്ന് പാർത്ഥൻ. വല്ലഭേ, സത്യം ചെയ്ത പാണ്ഡവനെ ശ്രീകൃഷ്ണൻ ഉപേക്ഷിക്കുമോ?}

"സത്യംചെയ്ത പാണ്ഡവനെ" (ബ്രാഹ്മണൻ-കലാ:പത്മനാഭൻ നായർ, ബ്രാഹ്മണപത്നി-വെള്ളിനേഴി ഹരിദാസൻ)
ശേഷം ആട്ടം-
ബ്രാഹ്മണൻ:'അല്ലയോ പ്രിയേ, സഹോദരിയുടെ ഭർത്താവായ അർജ്ജുനൻ തീയിൽ ചാടുന്നതുകണ്ട് ഭഗവാൻ അനങ്ങാതെ ഇരിക്കുമോ? ഒരിക്കലും ഇല്ല. ശ്രീകൃഷ്ണന്റെ സഹായത്തോടെ അർജ്ജുനൻ നമ്മുടെ ഉണ്ണിയെ രക്ഷിച്ചുതരും. അതുകൊണ്ട് സമാധാനിക്കു. ഇനി ഈശ്വരവിചാരത്തോടുകൂടി വസിച്ചാലും.'
ബ്രാഹ്മണൻ പത്നിയെ ആലിംഗനം ചെയ്ത് ആശ്വസിപ്പിച്ചുകൊണ്ട് പിന്നോട്ടുമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: