2011, സെപ്റ്റംബർ 26, തിങ്കളാഴ്‌ച

സന്താനഗോപാലം പുറപ്പാട്

രംഗത്ത്-ശ്രീകൃഷ്ണൻ(മുടിവെച്ച കിട്ടിത്തരം പച്ചവേഷം)

ശ്ലോകം-രാഗം:ശങ്കരാഭരണം
"സാന്ദ്രാനന്ദാകുലാത്മാ ഹരിരഥ ഭഗവാൻ ഭക്തവാത്സല്യശലീ
 ദേവക്യാ നന്ദനസ്സന്നിഹ ഭുവി ജഗതാം രക്ഷണായാവതീർണ്ണഃ
 ഹത്വാ കംസം സമല്ലം യുധി സഹ ഹലിനാ സർവ്വലോകൈകനാഥഃ
 ശ്രീമത്യാം ദ്വാരവത്യാം പുരി സുഖമവസദ്ദാരതത്യാ സമേത:"
{ആനന്ദമയനും ഭക്തവത്സലനും സർവ്വലോകത്തിനും നാഥനുമായ ഭഗവാൻ ശ്രീമഹാവിഷ്ണു ലോകരക്ഷയ്ക്കായി ദേവകീപുത്രനായി ഭൂമിയിൽ അവതരിച്ച് ബലഭദ്രനോടുകൂടി യുദ്ധത്തിൽ ചാണൂരാദി മല്ലന്മാരേയും കംസനേയും നിഗ്രഹിച്ചിട്ട് പത്നിമാരോടുകൂടി ദ്വാരവതീപുരിയിൽ സസുഖം വസിച്ചു.}

പദം^-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(ഒന്നാം കാലം)
"ദേവദേവൻ വാസുദേവൻ ദേവകീതനയൻ
 സേവചെയ്യും ജനങ്ങളെ കേവലം പാലിപ്പാൻ
 രേവതി രമണനാകും രാമനോടുംകൂടി
 ഉത്തമബുദ്ധിമാൻ പുരുഷോത്തമഭക്തരിൽ
 ഉത്തമോത്തമനാകും ഉദ്ധവരോടുംകൂടി
 വാരിജലോചനമാരാം നാരിമാരുമായി
 വാരിധിയിൽ വിലസീടും ദ്വാരകയിൽ വാണു"
{ദേവന്മാർക്കും ദേവനും, ദേവകീപുത്രനുമായ വാസുദേവൻ സേവിക്കുന്ന ജനങ്ങളെ പരിപാലിച്ചുകൊണ്ട് രേവതീകാന്തനായ ബലരാമനോടും, ഉത്തമബുദ്ധിമാനും വിഷ്ണുഭക്തരിൽ അഗ്രഗണ്യനുമായ ഉദ്ധവനോടും, താമരമിഴിമാരായ പത്നിമാരോടും കൂടി സമുദ്രമദ്ധ്യത്തിൽ ശോഭിക്കുന്നതായ ദ്വാരകാപുരിയിൽ വസിച്ചു.}

നിലപ്പദം
^-
"രാമ പാലയമാം ഹരേ സീതാരാമ പാലയമാം
 രാമ രവികുലസോമ ജഗതഭിരാമ നീരദശ്യാമ
 ദശരഥരാമ ശാരദശശിവദന സാധുജനാവന"
{രാമാ, എന്നെ പരിപാലിച്ചാലും. ഹരേ, സീതാരാമാ, സൂര്യവംശത്തിലെ ചന്ദ്രാ, ലോകത്തെ മോഹിപ്പിക്കുന്നവനേ, കാർമേഘവർണ്ണാ, ദശരഥപുത്രാ, ശരത്ക്കാലചന്ദ്രനൊത്ത മുഖകാന്തിയുള്ളവനേ, ഭക്തജനരക്ഷകാ, രാമാ, എന്നെ കാത്തുകൊള്ളുക.}

[
^ഈ പുറപ്പാട് പദങ്ങൾ പ്രക്ഷിപ്തങ്ങളാണ്. ഇവയുടെ കർത്താവ് ആരെന്ന് അറിയുകയില്ല.]

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: