2011, സെപ്റ്റംബർ 17, ശനിയാഴ്‌ച

സന്താനഗോപാലം ഒൻപതാം രംഗം

രംഗത്ത്-ശ്രീകൃഷ്ണൻ, അർജ്ജുനൻ, സുദർശനം(രണ്ടാംതരം ചുവന്നതാടിവേഷം)

ശ്ലോകം-രാഗം:നവരസം
"ലോകാനന്ദനനേവമർജ്ജുനനൊടും സാകം കരേറി രഥേ
 വേഗാൽ പശ്ചിമദിക്കിലേക്കഥ വിയന്മാർഗ്ഗേണ പോയാന്മുദാ
 ലോകാലോകമുടൻ കടന്നൊരളവിൽ ഘോരാന്ധകാരാകുലം
 പാകാരാതി സുരാധിനാഥസുതനോടിത്യാഹ ബദ്ധാദരം"
{ഇപ്രകാരം അർജ്ജുനനോടുകൂടി വേഗം രഥത്തിലേറി ശ്രീകൃഷ്ണൻ സന്തോഷത്തോടുകൂടി ആകാശമാർഗ്ഗത്തിലൂടെ പടിഞ്ഞാറുദിക്കിലേയ്ക്ക് പോയി. പെട്ടന്ന് ലോകാലോകങ്ങളും കടന്നപ്പോൾ ചുറ്റും വ്യാപിച്ച ഘോരമായ ഇരുട്ടിനാൽ ദുഃഖിതനായ ഇന്ദ്രപുത്രനായ അർജ്ജുനനോട് ശ്രീകൃഷ്ണൻ സാദരം ഇങ്ങിനെ പറഞ്ഞു.}

രഥത്തിൽ സഞ്ചരിക്കുന്ന ഭാവത്തിൽ കൃഷ്ണാർജ്ജുനന്മാർ രംഗമദ്ധ്യത്തിൽ നിൽക്കുന്നു. ശ്രീകൃഷ്ണൻ പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:നവരസം, താളം:ചെമ്പട
ശ്രീകൃഷ്ണൻ:
പല്ലവി:
"പുരന്ദരനന്ദന പൂരുകുലതിലക പുരുഷരത്നമേ മൗനമെന്തെടോ"
അനുപല്ലവി:
"നിരന്തരമായുള്ള നിറഞ്ഞെങ്ങും തിമിരമായി
 പരന്നൊരന്ധകാരംകൊണ്ടാകുലനാകയോ നീ"
ചരണം:1
"പാർത്ഥ നമ്മുടെ ദേശംതന്നിൽനിന്നിപ്പോൾ
 എത്രദൂരം പോന്നു നാം ചൊൽകെടോ
 അത്ര ദേശമേതെന്നും വർത്മനി നീ പര-
 മാർത്ഥം ബോധിച്ചിതോ നിന്നാത്മനി മോദാൽ"
{ഇന്ദ്രപുത്രാ, പുരുഷശ്രേഷ്ഠാ, പുരുഷരത്നമേ, മൗനം എന്തെടോ? കാഴ്ച്ചകിട്ടാത്തരീതിയിൽ തുടർച്ചയായി എല്ലായിടവും നിറഞ്ഞുപരന്ന ഇരുട്ടുകൊണ്ട് ദുഃഖിതനായോ നീ? പാർത്ഥാ, നമ്മുടെ ദേശത്തുനിന്നും ഇപ്പോൾ എത്രദൂരം നമ്മൾ പോന്നു എന്നും, ഇത് ഏതുദേശത്തേയ്ക്കുള്ള വഴിയാണെന്നും പറയെടോ. നിന്റെ മനസ്സിൽ സന്തോഷത്തോടെ നീ പരമാർത്ഥം മനസ്സിലാക്കിയോ?}

"പുരന്ദരനന്ദന പൂരുകുലതിലക"(ശ്രീകൃഷ്ണൻ-കലാ:ഗോപി, അർജ്ജുനൻ-കലാ:രാമൻകുട്ടിനായർ)
അർജ്ജുനൻ:
ചരണം2:
"അന്ധകാരംകൊണ്ടത്ര ദേശവുംദിക്കും
 ഹന്ത വചിക്കാവല്ലേ ലേശവും
 ബന്ധുരമൂർത്തേ തവ രൂപവും കാണാഞ്ഞി-
 ട്ടെന്തഹോ വചിക്കാവൂ താപവും"
പല്ലവി:
"നാഥ മുകുന്ദ മുരാന്തക എങ്ങു ഭവാനുടെ
 മുടിയെങ്ങു പാദമെങ്ങു എങ്ങു നീ"
{ഹോ! ഇവിടെ ഇരുട്ടുകൊണ്ട് ദേശവും ദിക്കും ഒട്ടും പറയാനാകുന്നില്ല. സുന്ദരശരീരാ, ഹോ! അങ്ങയുടെ രുപം കാണാഞ്ഞിട്ടുള്ള ദുഃഖവും പറയാവതല്ല. നാഥാ, മുകുന്ദാ, മുരാന്തകാ, എവിടെ? ഭവാന്റെ ശിരസ്സ് എവിടെ? പാദം എവിടെ? അങ്ങ് എവിടെ?}

ശ്രീകൃഷ്ണൻ:
ചരണം3:
"ലോകാലോകപർവ്വതംതന്നുടെ പശ്ചിമമാം
 ഭാഗമിവിടം കേൾക്ക നിന്നുടെ
 ശോകത്തെത്തീർപ്പാൻ  മമ ചക്രവും വേഗാ-
 ലാഗമിച്ചീടുമ്പോൾ പോം വ്യഗ്രവും പാർത്ഥാ"
{ലോകാലോകപർവ്വതത്തിന്റെ പടിഞ്ഞാറുഭാഗമാണ് ഇവിടം. പാർത്ഥാ, കേൾക്കുക. നിന്റെ ദുഃഖത്തെ തീർക്കുവാനായി എന്റെ ചക്രം വേഗത്തിൽ വരും. അപ്പോൾ വ്യഗ്രത പോകും.}

പദാഭിനയം കലാശിച്ചാൽ ശ്രീകൃഷ്ണൻ സുദർശനത്തെ സ്മരിക്കുന്നു. ഗായകർ ശ്ലോകം ചൊല്ലുന്നു.

ശ്ലോകം-രാഗം:നാട്ടക്കുറിഞ്ഞി
"ദാമോദരൻ പാർത്ഥനൊടേവ മോരോ-
 ന്നാമോദമുൾക്കൊണ്ടരുളും ദശായാം
 പൂമാനിനീവല്ലഭചക്രമുഗ്ര-
 ധാമാഞ്ജസാ തത്ര മുദാവിരാസീത്"
{ശ്രീകൃഷ്ണൻ സന്തോഷത്തോടുകൂടി ഇപ്രകാരം പാർത്ഥനോട് പറയുന്ന സമയത്ത് ലക്ഷ്മീവല്ലഭനായ വിഷ്ണുവിന്റെ ഉഗ്രമായ സുദർശനചക്രം അവിടെ സന്തോഷത്തോടുകൂടി ആവിർഭവിച്ചു.}

ശ്ലോകം അവസാനിക്കുന്നതോടെ ഇരുകൈകളിലും എരിയുന്ന പന്തങ്ങളുമായി ഇടത്തുഭാഗത്തുകൂടി എടുത്തുകലാശത്തോടെ പ്രവേശിക്കുന്ന സുദർശനം ശ്രീകൃഷ്ണനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടശേഷം നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് പദത്തിന് ചുവടുവെയ്ക്കുന്നു.

സുദർശനത്തിന്റെ പദം-രാഗം:നാട്ടക്കുറിഞ്ഞി, താളം:അടന്ത
പല്ലവി:
"ഇരുളെല്ലാമകന്നു ദൂരേ ഈശ കംസാരേ"
ചരണം1:
"എഴുന്നള്ളാമിഹ മേ നേരേ
 തിരുവുള്ളപ്പെരുവെള്ളത്തിരതള്ളും
 വിരുതുള്ള നരനുള്ളിലലമല്ല-
 ലെഴുമല്ലലിതിനില്ല
 ഫുല്ലസരസിജതുല്യമിഴിമുന തെല്ലലങ്കുരു കല്യ മയി തവ
 മല്ലരുചിഭരകല്യ ജിതമല്ല മഞ്ജുതരമല്ല"
("ഇരുളെല്ലാമകന്നു ദൂരേ ഈശ കംസാരേ")
ചരണം2:
"ജയദ്രഥവധോദ്യോഗസംഗരേ സ്വാമിൻ
 ജഗത്ത്രയവാസിനാം ഭയങ്കരേ മുന്നം
 സഹസ്രരശ്മിമണ്ഡലം തമിസ്രമണ്ഡലമായ
 പഞ്ജരേ മറച്ചു ഞാനമിത്രനാശനം നിരന്തരേ
 മീനകമഠവരാഹനരഹരിവടുഭൃഗുത്തമരൂപ
 രഘുവരകലിതഹലബല കൃഷ്ണ ശുഭശീല മ്ലേച്ഛകുലകാല"
("ഇരുളെല്ലാമകന്നു ദൂരേ ഈശ കംസാരേ")
{കംസശത്രുവായ ഭഗവാനേ, ഇരുട്ടെല്ലാം ദൂരെയകന്നു. ഇവിടെ എന്റെ നേരെ എഴുന്നള്ളിയാലും. തിരുവുള്ളത്തിലെ കരുണയ്ക്ക് പാത്രവും, യോഗ്യനുമായ അർജ്ജുനന്റെ ഉള്ളിൽ ഇരുട്ടിനാൽ ഇനി ഒട്ടും ദുഃഖമുണ്ടാവുകയില്ല. വിടർന്ന താമരയ്ക്കുതുല്യമായ കണ്ണുകളാൽ ദർശ്ശിച്ചാലും. യോഗ്യനായവനേ, മല്ലനെ ജയിച്ച മനോഹരനായ മല്ലാ, ഞാൻ അങ്ങയുടെ ആജ്ഞാനുവർത്തിയാണ്. സ്വാമീ, മുൻപ് ജയദ്രഥനെ വധിക്കുവാനായി യുദ്ധംചെയ്തപ്പോൾ ശത്രുവിന്റെ നാശംവരെ ത്രിലോകവാസികളേയും ഭയപ്പെടുത്തിക്കൊണ്ട് സൂര്യരശ്മികളെ ഞാൻ ശരീരംകൊണ്ട് മറച്ച് ഇരുട്ടുപരത്തി. മത്സ്യ, കൂർമ്മ, വരാഹ, നരസിംഹ, ഭൃഗുരാമ രൂപങ്ങൾ ധരിച്ചവനേ, രഘുരാമാ, ബലശാലിയായ ബലഭദ്രാ, ശ്രീകൃഷ്ണാ, മംഗളശീലാ, ദുഷ്ടന്മാരുടെ കാലനായുള്ളവനേ.}

"ഇരുളെല്ലാമകന്നു ദൂരേ ഈശ കംസാരേ" (അർജ്ജുനൻ-കലാ:രാമൻകുട്ടിനായർ, ശ്രീകൃഷ്ണൻ-കലാ:ഗോപി)
ശേഷം ആട്ടം-
പദം കലാശിച്ചിട്ട് സുദർശനം ശ്രീകൃഷ്ണനെ കുമ്പിടുന്നു.
ശ്രീകൃഷ്ണൻ:(അനുഗ്രഹിച്ചിട്ട്)'നീ വൈകുണ്ഡത്തിലേയ്ക്ക് പോകുവാനായി വഴികാട്ടിക്കൊണ്ട് മുന്നിൽ ഗമിച്ചാലും'
സുദർശനം അനുസരിച്ച്, മുന്നിൽ നിന്ന് വഴികാട്ടുന്നു. കൃഷ്ണാർജ്ജുനന്മാർ യാത്രതുടരുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: