2011, ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

അംബരീഷചരിതം ആറാം രംഗം

രംഗത്ത്-അംബരീഷൻ, ദുർവ്വാസാവ്(ഒന്നാംതരം മിനുക്കുവേഷം)

ശ്ലോകം-രാഗം:കല്യാണി
"ഭാസ്വദ്ഭസ്മപരാഗപാണ്ഡുരതനും ബ്രിഭ്രാണമോണാജിനം
 മൗഞ്ജീമാകലന്തമുന്നതജടാഭാരം ഹിരണ്യദ്യുതിം
 സാക്ഷാൽ ത്ര്യക്ഷമിവാപരം ക്ഷിതിപതിർദുർവാസസം താപസം
 സമ്പ്രാപ്തം പ്രണിപത്യ തം മധുവനേ വ്യാചിഷ്ട ഹൃഷ്ടാശയഃ"
{പ്രകാശിക്കുന്ന ഭസ്മധൂളിയാൽ വെളുത്തശരീരമുള്ളവനും മാൻതോലുടുത്തവനും പുൽച്ചരട് ധരിച്ചവനും ഉയർന്ന ജടാഭാരത്തോടുകൂടിയവനും സ്വർണ്ണകാന്തി ഉള്ളവനും പ്രത്യക്ഷത്തിൽ മറ്റൊരു ശിവനെപ്പോലെ ഉള്ളവനും മധുവനത്തിൽ വന്നവനുമായ ദുർവ്വാസാവ് മഹർഷിയെ പ്രണമിച്ചിട്ട് അംബരീഷരാജാവ് സന്തോഷത്തോടുകൂടി പറഞ്ഞു.}

അംബരീഷൻ വലതുവശത്തായി പീഠത്തിൽ ധ്യാനനിരതനായി ഇരിക്കുന്നു. കൈകൾ ശിരസ്സിനുമീതെ കൂപ്പി സ്തുതിപദത്തിന് ചുവടുകൾ വെച്ചുകൊണ്ട് ദുർവ്വാസാവ് ഇടത്തുഭാഗത്തുകൂടി പ്രവേശിക്കുന്നു.

ദുർവ്വാസാവിന്റെ സ്തുതിപ്പദം-രാഗം:ബലഹരി, താളം:മുറിയടന്ത
ചരണം1:
"ചന്ദ്രചൂഡ പാഹി ശംഭോ ശങ്കര ദേഹി മേ ശംഭോ
 ചന്ദ്രികാഗൗരപ്രകാശ ശാശ്വത ഹേ ഗിരീശാ"
ചരണം2:
"ശൈവതത്വമറിവോർക്കു കൈവരും കൈവല്യസൗഖ്യം
 ദൈവതാന്തരഭജനംചെയ്‌വതോർത്താലഹോ മൗഢ്യം"
ചരണം3:
"ശ്രീമഹാദേവന്റെ ദുവ്യനാമമ്മാത്രം ജപിപ്പോനു
 ക്ഷേമമേറ്റം വരുത്തീടും കാമദൻ പാർവ്വതീകാന്തൻ"
ചരണം4:
"മുപ്പുരാരി ഭക്തന്മാർക്കു കല്പവൃക്ഷതുല്യനല്ലോ
 നല്പദം വേണമെന്നുള്ളോർ തല്പദം സേവിച്ചുകൊൾവിൻ"
{ചന്ദ്രക്കലാധരാ, ശംഭോ, ശങ്കരാ, നിലാവുപോലെ വെളുത്ത പ്രകാശത്തോടുകൂടിയവനേ, ഹേ ഗിരീശാ, രക്ഷിച്ചാലും, സുഖമേകിയാലും. ശിവതത്വം അറിയുന്നവർക്ക് മോക്ഷസൗഖ്യം കൈവരും. ചിന്തിച്ചാൽ, മറ്റുദേവതകളെ ഭജിക്കുന്നത് മൂഢത്വമാണ്. ശ്രീമഹാദേവന്റെ ദിവ്യനാമം മാത്രം ജപിക്കുന്നവന് ഇഷ്ടവരദായകനായ ആ പാർവ്വതീകാന്തൻ ഏറ്റവും സുഖം വരുത്തീടും. ത്രിപുരാന്തകൻ ഭക്തന്മാർക്ക് കല്പവൃക്ഷത്തെപ്പോലെയാണ്. മോക്ഷം വേണമെന്നുള്ളവർ അദ്ദേഹത്തിന്റെ പാദത്തെ സേവിച്ചുകൊള്ളുക.}

സ്തുതിപ്പദം കലാശിച്ച് ദുർവ്വാസാവ് 'കിടതകധീം,താം'മേളത്തിനൊപ്പം മുന്നോട്ട് വരുന്നു.
ദുർവ്വാസാവ്:(ആത്മഗതമായി)'ഇനി രാജാവിനെ കാണുകതന്നെ'
ദുർവ്വാസാവിനെ കാണുന്നതോടെ ആശ്ചര്യപ്പെട്ട് എഴുന്നേൽക്കുന്ന അംബരീഷൻ ഭക്തിയോടെ മഹർഷിയെ വണങ്ങി, ബഹുമാനപൂർവ്വം വലതുഭാഗത്തേയ്ക്ക് ആനയിച്ചിരുത്തുന്നു. അനുഗ്രഹിച്ച് വലതുവശത്തേയ്ക്ക് വരുന്ന ദുർവ്വാസാവ് പീഠത്തിൽ ഇരിക്കുന്നു. മഹർഷിയെ കെട്ടിച്ചാടികുമ്പിട്ടശേഷം അംബരീഷൻ പദാഭിനയം ആരംഭിക്കുന്നു.

അംബരീഷന്റെ പദം-രാഗം:കല്യാണി, താളം:ചെമ്പട(ഒന്നാം കാലം)
ചരണം1:
"അത്രിമാമുനിനന്ദനാ അത്ര നിന്നെക്കാൺക മൂലം
 എത്രയും പവിത്രനായ് ഞാൻ ഇത്രിലോകിതന്നിൽ"
 ചരണം2:
"മംഗലാംഗന്മാരാം മുനിപുംഗവന്മാരുടെ സംഗം
 ഗാംഗവാരിധിപോലെ പാപഭംഗകരമല്ലോ"
ചരണം3:
"എന്തു കരണീയമെന്നാൽ നിന്തുരുവടിയരുൾക
 അന്തരംഗേ അതു ചെയ്‌വാൻ ഹന്ത കൗതുകം മേ"
ചരണം4:(രണ്ടാം കാലം)
"ദ്വാദശിയാംദിനമതിൽ സാദരം നീ വരികയാൽ
 മോദം വളരുന്നു മമ ചേതസി മുനീന്ദ്രാ"
ചരണം5:
"പാരണചെയ്‌വതിനായ് നിൻ പാദയുഗം കൈതൊഴുന്നേൻ
 കാരുണ്യനിധേ നീ കാമകല്പതരുവല്ലോ"
ചരണം6:
"കാളിന്ദീതടിനിതന്നിൽ കാല്യകർമ്മങ്ങൾ ചെയ്തുടൻ
 കാലം വൈകീടാതെ മമ ചാലവേ വന്നാലും"
{അത്രിമഹാമുനിയുടെ പുത്രാ, ഇവിടെ അങ്ങയെ കാണുകകാരണം ഞാൻ ഈ ത്രിലോകത്തിൽവെച്ച് ഏറ്റവും പവിത്രനായിതീർന്നു. മംഗളസ്വരൂപന്മാരായുള്ള മഹർഷിശ്രേഷ്ഠന്മാരുടെ സംഗം ഗംഗാജലം പോലെ പാപനാശകരമാണല്ലോ. ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് നിന്തുരുവടി അരുൾചെയ്താലും. ഹോ! അതുചെയ്യുവാൻ എന്റെ മനസ്സിൽ അതിയായ ആഗ്രഹമുണ്ട്. മുനീന്ദ്രാ, അവിടുന്ന് ദ്വാദശിയായ ഈ ദിനത്തിൽ കനിവോടെ വന്നതിനാൽ എന്റെ മനസ്സിൽ സന്തോഷം വളരുന്നു. പാരണചെയ്യുന്നതിനായി അവിടുത്തെ പാദങ്ങൾ കൈതൊഴുതീടുന്നു. കാരുണ്യസമുദ്രമേ, അവിടുന്ന് ആഗ്രഹം സാധിപ്പിക്കുന്ന കല്പവൃക്ഷമാണല്ലോ. ഉടനെ കാളിന്ദീനദിയിൽ കാലോചിതമായ കർമ്മങ്ങൾ കഴിച്ച് വൈകാതെ എന്റെ സമീപത്തേയ്ക്ക് വന്നാലും.}

"പാരണചെയ്‌വതിനായ് നിൻ പാദയുഗം കൈതൊഴുന്നേൻ" (ദുർവ്വാസാവ്-കോട്ട:ചന്ദ്രശേഖരവാര്യർ, അംബരീഷൻ-കോട്ട:ഹരിദാസൻ)
ദുർവ്വാസാവിന്റെ പദം-രാഗം:വേകട, താളം:മുറിയടന്ത
പല്ലവി:
"ദിനമണികുലദീപമേ രാജേന്ദ്രാ നീ നിശമയ വചനം മേ"
അനുപല്ലവി:
"മനുകുലമതിലുള്ള മന്നവർ ചെയ്തൊരു
 മഹിതപുണ്യഫലമെന്നു മന്യേ നിന്നെ"
ചരണം1:
"പാരിടമഖിലം നീ പാലിക്കയാൽ നിജ
 ഭാരമൊഴിഞ്ഞുള്ളിൽ പരമാനന്ദേന
 നാരായണനഹിശയനതലേ പര-
 മതിമൃദുലേ രമയൊടു സുഖമമലേ വിഹരതി"
ചരണം2:
"ഓരോരോ മഖങ്ങളിൽ വീരാ ഭവാന്തന്നാൽ
 പരമർപ്പിതഹവിരാസ്വദിച്ചധുനാ
 സ്വൈരമിന്ദ്രനു ദേഹം തടിച്ചുപോൽ വലികൾ
 ഭവിച്ചുപോൽ അക്ഷികളടച്ചുപോൽ വസിക്കുന്നു"
ചരണം3:^
"ഇത്ര വീര്യവാനായി ധാത്രിമണ്ഡലംതന്നിൽ
 പാർത്ഥിവരാരുള്ളു പാർത്തുകാണുമ്പോൾ
 കൃത്യങ്ങളഖിലവും ചെയ്തുടനെ വീര തവ
 ഭവനേ വരുമഹമതിതെ അറിക നീ"
("ദിനമണികുലദീപമേ രാജേന്ദ്രാ നീ നിശമയ വചനം മേ")
{സൂര്യവംശത്തിന്റെ വിളക്കേ, രാജശ്രേഷ്ഠാ, നീ എന്റെ വാക്കുകൾ കേട്ടാലും. മനുവംശത്തിലുള്ള രാജാക്കന്മാർ ചെയ്ത മഹത്തായപുണ്യത്തിന്റെ ഫലമായി ഞാൻ നിന്നെ കരുതുന്നു. ലോകം മുഴുവൻ അങ്ങ് പരിപാലിക്കുന്നതുകൊണ്ട് തന്റെ ആ ഭാരം ഒഴിവായ നാരായണൻ പരമാനന്ദത്തോടെ നിർമ്മലവും അതിമൃദുലവുമായ അനന്തമെത്തയിൽ ലക്ഷ്മിയോടൊത്ത് സസുഖം വിഹരിക്കുന്നു. വീരാ, ഓരോരോ യാഗങ്ങളിൽ ഭവാനാൽ അർപ്പിക്കപ്പെട്ട ഹവിസ്സ് യഥേഷ്ടം ആസ്വദിച്ച് ഭക്ഷിച്ചതിനാൽ ഇപ്പോൾ ദേവേന്ദ്രന്റെ ദേഹം തടിച്ചുപോൽ. ദേഹംവീർത്ത് മടക്കുകൾ വന്നതിനാൽ കണ്ണുകൾ തുറക്കാൻ കഴിയാതെ ആയിരിക്കുന്നുപോലും. ആലോചിച്ചുനോക്കുമ്പോൾ ഇത്ര വീര്യവാനായി ഈ ഭൂമണ്ഡലത്തിൽ രാജാക്കന്മാർ ആരാണുള്ളത്? വീരാ, സന്ധ്യാവന്ദനാദി കൃയകളെല്ലാം ചെയ്ത് ഉടനെ അങ്ങയുടെ ഈ വാസസ്ഥലത്തേയ്ക്ക് വരുമെന്ന് അറിഞ്ഞാലും.}

[
^മൂന്നാം ചരണത്തിന്റെ അവസാനത്തെ രണ്ടുവരികൾ മാത്രം രണ്ടാംകാലത്തിലേയ്ക്ക് ഉയർത്തിയാണ് ആലപിക്കുക.]
"പാരിടമഖിലം നീ പാലിക്കയാൽ" (ദുർവ്വാസാവ്-കോട്ട:ചന്ദ്രശേഖരവാര്യർ, അംബരീഷൻ-കോട്ട:ഹരിദാസൻ)
ശേഷം ആട്ടം-
പദം കലാശിച്ച് പീഠത്തിലിരിക്കുന്ന ദുർവ്വാസാവിനെ കെട്ടിച്ചാടി കുമ്പിട്ടിട്ട് അംബരീഷൻ വന്ദിച്ച് സമീപം നിൽക്കുന്നു.
ദുർവ്വാസാവ്:(അനിഗ്രഹിച്ചശേഷം അംബരീഷനെ നോക്കി ആശ്ചര്യപ്പെട്ടിട്ട് ആത്മഗതമായി) 'ഹോ! ഇവൻ വിഷ്ണുഭക്തരിൽ ഉത്തമൻ തന്നെ. ഇപ്രകാരം വിഷ്ണുഭക്തിയോടെ സത്യത്തിൽ ഉറച്ചുനിന്നാൽ ഇവനുതുല്യം രാജാക്കന്മാർ മറ്റാരും ഉണ്ടാവുകയില്ല. എന്നുമാത്രമല്ല, ഇവൻ യശസ്സുകൊണ്ട് ഇന്ദ്രനെക്കൂടി ജയിച്ചുകളയും.' (സന്തോഷം നടിച്ച് അംബരീഷനോടായി)'^അല്ലയോ മഹാരാജാവേ, അങ്ങയുടെ കീർത്തിയാകുന്ന വെളുപ്പ് ലോകമെല്ലാം നിറഞ്ഞിരിക്കുന്നു. അതിനാൽ വിഷ്ണു തന്റെ ഇരിപ്പിടമായ പാൽക്കടൽ എവിടെ എന്നറിയാതെ തിരഞ്ഞുഴലുന്നു. ശിവൻ തന്റെ ആസ്ഥാനമായ കൈലാസം കാണാഞ്ഞ് തിരഞ്ഞുഴലുന്നു. ദേവേന്ദ്രൻ തന്റെ വാഹനമായ ഐരാവതത്തെ കണ്ടറിയാതെ ഉഴലുന്നു. രാഹു ചന്ദ്രനെ തിരഞ്ഞുഴലുന്നു. ബ്രഹ്മാവ് തന്റെ വാഹനമായ അരയന്നത്തെ അറിയാതെ ഉഴലുന്നു. ഇത്ര കീർത്തിമാനായ അങ്ങയുടെ ദർശ്ശനം മൂലം ഞാൻ വളരെ സന്തുഷ്ടനായി.'
അംബരീഷൻ:'സ്വാമിൻ, എങ്ങ് ഇങ്ങിനെ പ്രശംസിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് ഭയമാകുന്നു.'
ദുർവ്വാസാവ്:'ഏയ്, പ്രശംസയല്ല. ഈ പറഞ്ഞതെല്ലാം സത്യമാണ്. എന്നാൽ ഞാൻ വേഗം സ്നാനാദികർമ്മങ്ങൾ കഴിച്ചു വരട്ടെയോ?'
അംബരീഷൻ:'അങ്ങിനെതന്നെ. ഞാൻ അങ്ങയെ കാത്തിരിക്കുന്നതാണ്. അങ്ങുകൂടി വന്നിട്ടുവേണം പാരണകഴിക്കുവാൻ'
ദുർവ്വാസാവ്:(ആത്മഗതമായി)'സ്നാനം കഴിച്ചുവരാൻ താമസിപ്പിച്ച് ഇവന്റെ വ്രതം മുടക്കാം' (അംബരീഷനോടായി)'ഞാൻ പെട്ടന്നുതന്നെ വരാം'
അംബരീഷൻ വന്ദിച്ച് മഹർഷിയെ യാത്രയാക്കിയശേഷം ഭക്തിയോടെ കൈകൂപ്പി നിൽക്കുന്നു. ദുർവ്വാസാവ് സന്തോഷം നടിച്ച് അനുഗ്രഹിച്ച് പിന്നിലേയ്ക്കുമാറിയിട്ട് കുടിലതയോടെ അംബരീഷനെ നോക്കി അമർഷം നടിച്ചുകൊണ്ട് നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----
[^ഈ ആട്ടം "മഹാരാജശ്രീമാൻ ജഗതിയശസാ തേ ധവളിതേ
                       പയഃപാരാവാരം പരമപുരുഷോയം മൃഗയതേ
                       കപർദീകൈലാസം കുലിശഭ്യദഭൗമം കരിവരം
                       കലാനാഥം രാഹുഃ കമലഭവനോ ഹംസമധുനാ" എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.]

അഭിപ്രായങ്ങളൊന്നുമില്ല: