2011, ജൂലൈ 22, വെള്ളിയാഴ്‌ച

നരകാസുരവധം ഏഴാം രംഗം

രംഗത്ത്- നരകാസുരൻ, ഇന്ദ്രൻ

ശ്ലോകം-രാഗം:ആഹരി
"ഏവാന്താം രജനീചരീമനുനയൻ ഭൗമാസുരോ വീര്യവാൻ
 ഗത്വാന്താം വിബുധേന്ദ്രപാലിതപുരീം യുദ്ധായബദ്ധോരുഷാ
 രൂക്ഷാക്ഷിക്ഷരദഗ്നിദീപിതദൃശോ ഘോരാട്ടഹാസൈസ്തദാ
 മുഞ്ചന്നംബുദനിസ്വനം സുരപതിം വാണീദിമാം"
{ഇപ്രകാരം രാക്ഷസിയെ സമാശ്വസിപ്പിച്ചശേഷം ക്രോധത്തോടെ ദേവേന്ദ്രനാൽ പാലിക്കപ്പെടുന്ന നഗരത്തല്ലേയ്ക്ക് യുദ്ധത്തിനായി ചെന്ന വീരനായ നരകാസുരൻ തീവ്രങ്ങളായ കണ്ണുകളിൽനിന്നും പുറപ്പെടുന്ന തീക്കനൽകൊണ്ട് ദിക്കുകളെ ജ്വലിപ്പിച്ചുകൊണ്ടും ഇടിമുഴക്കം പോലെ അട്ടഹസിച്ച് ഭയം ജനിപ്പിച്ചുകൊണ്ടും ദേവേന്ദ്രനോട് ഈ വാക്കിനെ പറഞ്ഞു.}

ചാപബാണങ്ങളും വാളും ഇരുകൈകളിലായി നിവർത്തിപ്പിടിച്ച് രംഗമദ്ധ്യത്തിലെ പീഠത്തിൽ നിന്നുകൊണ്ട് നരകാസുരൻ തിരതാഴ്ത്തുന്നു.
നരകാസുരൻ:*(ചുറ്റും നോക്കിക്കണ്ട് ആശ്ചര്യപ്പെട്ടിട്ട്)'ഹാ! സ്വർഗ്ഗം അതിമനോഹരം തന്നെ. ഇനി എന്റെ ശത്രുവായ ഇന്ദ്രൻ എവിടെയെന്ന് തിരയുകതന്നെ' (സഞ്ചരിക്കുന്നതായി നടിച്ചശേഷം വലത്തുഭാഗത്തായി കണ്ട്) 'ഛീ! ഇതാ ഇന്ദ്രൻ ഏറ്റവും പ്രതാപത്തോടെ ഇരിക്കുന്നു' (പീഠത്തിൽ നിന്നും ചാടിയിറങ്ങി മുന്നിലേയ്ക്ക് ഉറപ്പിച്ച് നോക്കിയിട്ട്)'ഇനി വേഗം പോരിനു വിളിക്കുകതന്നെ'
നരകാസുരൻ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.


നരകാസുരന്റെ പോരുവിളിപ്പദം-രാഗം:ആഹരി, താളം:ചെമ്പട(മൂന്നാംകാലം)
പല്ലവി:
"സുധാശനേന്ദ്രാ വാടാ സുധാശനേന്ദ്രാ"
ചരണം1:
"സുധാശനേന്ദ്രാ വരിക നീ പോരിനു
 സുധീരനാമെന്നൊടു രണഭൂമൗ
 വിധൂയ തവബലമഖിലം വെൽവൻ
 വിധാതൃവരബലഗർവ്വിതനാം ഞാൻ"
("സുധാശനേന്ദ്രാ വാടാ സുധാശനേന്ദ്രാ")
ചരണം2:
"ചെനത്തകേസരി വിപിനേവന്നതി
 ഘനത്തിൽ നാദിച്ചീടും നേരം
 ക്ഷണത്തിലിതരമൃഗങ്ങളതോടും
 രണത്തിലെന്നതുപോലെ നീയും"
("സുധാശനേന്ദ്രാ വാടാ സുധാശനേന്ദ്രാ")
ചരണം3:
"മധുമഥനൻ പോരിനുവരികിലുമിഹ
 വിധുരതനഹി മമ കേളെട മൂഢാ
 മധുകൈടഭസമനാകുന്നെന്നുടെ
 അധികതരബലം കാണെടഖേട"
("സുധാശനേന്ദ്രാ വാടാ സുധാശനേന്ദ്രാ")
{ദേവേന്ദ്രാ, വാടാ, ദേവേന്ദ്രാ, നീ പോരിനുവരിക. സുധീരനായ എന്നോട് രണഭൂമിയിൽ നേരിട്ടാൽ, ബ്രഹ്മവരബലത്താൽ ഗർവ്വിതനായ ഞാൻ നിന്റെ സകലബലത്തേയും ജയിക്കുന്നുണ്ട്. കോപിഷ്ഠനായ സിംഹം കാട്ടിൽ വന്ന് ഘോരമായി ഗർജ്ജിക്കുമ്പോൾ ഉടനടി മറ്റുമൃഗങ്ങൾ ഭയന്നോടും. യുദ്ധത്തിൽ അതുപോലെയാണ് നീയും. എടാ, മൂഢാ, വിഷ്ണുതന്നെ ഇവിടെ പോരിനുവരുകിലും എനിക്ക് ഭയമില്ല. എടാ, നീചാ, മധുകൈടഭന്മാർക്ക് തുല്യനായ എന്റെ അപാരമായ ബലം കണ്ടുകൊൾക.}

"സുധാശനേന്ദ്രാ വാടാ" (ചെറിയനരകാസുരൻ-കലാ:രാമൻകുട്ടിനായർ)
പദാഭിനയം കലാശിച്ചശേഷം 'നോക്കിക്കോ, എന്നാൽ കണ്ടുകൊൾക' എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് നരകാസുരൻ ആയുധധാരിയായി വലത്തുവശത്തായി ഒരുകാൽ പീഠത്തിൽ ഉർത്തിവെച്ച് നിൽക്കുന്നു. ഇടതുവശത്തുകൂടി അമ്പും വില്ലും ധരിച്ച് ഓടിപ്രവേശിക്കുന്ന ഇന്ദ്രൻ 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി നിന്നിട്ട് നരകാസുരനെ കാണുന്നു. ഇന്ദ്രനെ കണ്ട് നരകാസുരൻ സമീപത്തേയ്ക്കുവന്ന് ജിജ്ഞാസയോടെ ദേഹമാസകലം നോക്കുന്നു.
ചെറിയനരകാസുരൻ-കലാ:ഷണ്മുഖൻ, ഇന്ദ്രൻ-കലാ:അരുൺ
നരകാസുരൻ:'ഛീ! എടാ, നിന്റെ ദേഹമാസകലം ഇങ്ങിനെ കണ്ണുകളുണ്ടാകുവാൻ കാരണമെന്ത്?' (ഇന്ദ്രൻ മൗനം പാലിക്കുന്നതുകണ്ട്)'മിണ്ടില്ലെ?' (പരിഹസിച്ച് ചിരിച്ചിട്ട്)'എന്നാൽ ഞാൻ പറയാം. പണ്ട് നീ ഗൗതമമുനിയുടെ പത്നിയായ അഹല്യയെ കണ്ട് കാമിച്ചില്ലെ? പിന്നെ രാത്രിയിൽ ഒരു കോഴിയുടെ രൂപം ധരിച്ച് കൂവിയില്ലെ? പ്രഭാതമായി എന്നുകരുതി കുളിജപാദികൾക്ക് നദിയിലേയ്ക്ക് മഹർഷി പോയ തക്കം നോക്കി നീ അഹല്യയെ പ്രാപിച്ച് രമിച്ചില്ലെ? ആ സമയത്ത് ഉൾക്കണ്ണുകൊണ്ട് കാര്യം മനസ്സിലാക്കി ഏറ്റവും കോപത്തോടെ മുനി വന്ന്' (ഗൗതമനായി ഭാവിച്ച്)'എടാ, നിന്റെ ദേഹമാകെ ലിംഗങ്ങളായിതീരട്ടെ' (നരകാസുരനായി)'ഇങ്ങിനെ ശപിച്ചില്ലെ? പിന്നെ ദേവന്മാരോടുകൂടി നീ മഹർഷിയുടെ സമീപത്തുചെന്ന്' (ഇന്ദ്രനായി നടിച്ച് ദൈന്യതയോടെ മഹർഷിയെ കണ്ട്, വണങ്ങിയിട്ട്)'അല്ലയോ മഹർഷിശ്രേഷ്ഠാ, എനിക്ക് ശാപമോചനം തരേണമേ' (നരകാസുരനായി)'ഇപ്രകാരം യാചിച്ചില്ലെ? അപ്പോൾ മഹർഷി കോപം ശമിച്ച്' (മറുവശം തിരിഞ്ഞുനിന്ന് മഹർഷിയായി ഭാവിച്ച്)'എന്നാൽ നിന്റെ ദേഹം മുഴവൻ കണ്ണുകളായി വരട്ടെ' (അനുഗ്രഹിച്ചശേഷം തിരിഞ്ഞ് നരകാസുരനായി)'ഇല്ലേ?' (ക്ഷോഭത്തോടെ)'അങ്ങിനെ വന്നതല്ലെ?
ഇന്ദ്രൻ:(ക്ഷോഭത്തോടെ)'നിന്റെ വരബലമൊന്നും എന്നോട് പറ്റില്ല. നോക്കിക്കോ'
ഇന്ദ്രൻ നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് പദം ആടുന്നു.


യുദ്ധപ്പദം-രാഗം:കേതാരഗൗളം, താളം:ത്രിപുട(ദ്രുതകാലം)
ഇന്ദ്രൻ:
ചരണം1:
"ദാനവാധമ വന്നതെന്തിഹപോരിനായി ദുർമ്മതേ
 ഊനമെന്നിയെനിന്നെയാക്കുവൻ ഭാനുതനയപുരത്തിൽ ഞാൻ"
പല്ലവി:
"വീരവരിക രണാങ്കണേ എട വീരവരിക രണാങ്കണേ"
ചരണം2:
"ജംഭസൂദനനാകുമെന്നൊടു പൊരുവതിന്നിഹവന്നതേ
 ഡംഭമാശുകളഞ്ഞുടൻ ദംഭോളികൊണ്ടു നിഹന്മി ഞാൻ"
("വീരവരിക രണാങ്കണേ എട വീരവരിക രണാങ്കണേ")
{നീചനായ അസുരാ, ദുർമ്മനസ്സേ, പോരിനായി ഇവിടെ വന്നതെന്തിന്? നിഷ്പ്രയാസം നിന്നെ ഞാൻ കാലപുരിയിലാക്കുന്നുണ്ട്. വീരാ, യുദ്ധക്കളത്തിലേയ്ക്കു വരിക. എടാ, യുദ്ധക്കളത്തിലേയ്ക്കു വരിക. ജംഭാസുരനെ കൊന്ന ഈ എന്നോട് പൊരുതുവാനായി ഇവിടെവന്ന നിന്റെ അഹങ്കാരം പെട്ടന്നു കളഞ്ഞ് ഞാനുടനെ വജ്രായുധംകൊണ്ട് കൊല്ലുന്നുണ്ട്.}

നരകാസുരൻ:
ചരണം3:
"ജളമതേ തവ വചനമഖിലമിതലമലം രണഭൂമിയിൽ
 ബലമശേഷവുനിന്നു കാട്ടുക വലരിപോ വിരവോടു നീ"
പല്ലവി:
"വീരവരിക രണാങ്കണേ എട വീരവരിക രണാങ്കണേ"
ചരണം4:
"ചണ്ഡഭുജബലമിന്നു നീ മമ കണ്ടുകൊൾക സുരാധമ
 കണ്ഠനാളമതിന്നു നിന്നുടെ ഖണ്ഡനം ചെയ്‌വൻ"
("വീരവരിക രണാങ്കണേ എട വീരവരിക രണാങ്കണേ")
{നാണമില്ലാത്തവനേ, വലരിപോ, നിന്റെ വാക്കുകൾ മതി, മതി. നിന്റെ ബലമെല്ലാം ഇന്ന് വഴിപോലെ രണഭൂമിയിൽ കാട്ടുക. വീരാ, യുദ്ധക്കളത്തിലേയ്ക്കു വരിക. എടാ, യുദ്ധക്കളത്തിലേയ്ക്കു വരിക. എന്റെ ക്രൂരമായ കരബലം ഇന്ന് നീ കണ്ടുകൊൾക. സുരാധമാ, നിന്റെ കണ്ഠനാളം ഇന്ന് മുറിക്കുന്നുണ്ട്.}

ശേഷം യുദ്ധവട്ടം-
നരകാസുരനും ഇന്ദ്രനും പരസ്പരം പോരുവിളിച്ച് അസ്ത്രമെയ്ത് യുദ്ധം ചെയ്യുന്നു. യുദ്ധാന്ത്യത്തിൽ 'നോക്കിക്കൊൾക' എന്നുകാട്ടി ഇരുവരും നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ നരകാസുരൻ വില്ലുകൊണ്ട് ഇന്ദ്രനെ പ്രഹരിക്കുന്നു. യുദ്ധത്തിൽ പരാജിതനാവുന്ന ഇന്ദ്രൻ ഓടി നിഷ്ക്രമിക്കുന്നു.
നരകാസുരൻ:(ഇന്ദ്രനെ ഓടിച്ച് തിരിഞ്ഞുവന്ന് 'അഡ്ഡിഡ്ഡിക്കിട'വെച്ചു നിന്നിട്ട്)'ഇന്ദ്രൻ യുദ്ധത്തിൽ തോറ്റോടി. ആകട്ടെ ഇനി സ്വർഗ്ഗം ജയിക്കുകതന്നെ'
നരകാസുരന്റെ സ്വർഗ്ഗജയം ആട്ടം-
നരകാസുരൻ‍:('അഡ്ഡിഡ്ഡിക്കിട'ചവുട്ടിയശേഷം വലത്തുഭാഗത്തായുള്ള പീഠത്തിൽ കയറിനിന്ന് ഇടത്തുകോണിലായി കണ്ടിട്ട്)'ഹോ!' ഐരാവതം എന്ന നാൽക്കൊമ്പനാന ഇതാ വരുന്നു.' (ചാടി താഴെയിറങ്ങി ഐരാവതത്തിനുനേരെ മൂന്നുവട്ടം അസ്ത്രം പ്രയോഗിച്ചശേഷം)'ഏ? കുലുക്കമില്ലെ?' (ഓരോ കൈകൊണ്ടും മാറിമാറി അടിച്ചുനോക്കിയിട്ട്)'ഇളക്കമില്ലേ?'
തുടർന്ന് നരകാസുരൻ ഐരാവതവുമായി ബലം പിടിക്കുന്നു. മുന്നോട്ടും പിന്നോട്ടും പരസ്പരം തള്ളിനീങ്ങി ഒടുവിൽ നരകാസുരൻ ഐരാവതത്തെ പൊക്കി ചുഴറ്റി എറിയുന്നു. കറങ്ങി താഴെ വീഴുന്നതുകണ്ടിട്ട് നരകാസുരൻ ഐരാവതത്തിന്റെ മസ്തകത്തിൽ പ്രഹരിക്കുന്നു. അനന്തരം ഐരാവതം മസ്തകത്തിൽ അടിയേറ്റ് വേദനയോടും പാരവശ്യത്തോടുംകൂടി നിലത്തുവീണ് കൊമ്പുകുത്തുന്നതായി നരകാസുരൻ പകർന്നാടുന്നു.

നരകാസുരൻ(കലാ:രാമൻകുട്ടിനായർ) ഐരാവതത്തിനെ നേരിടുന്നു
നരകാസുരൻ:*('അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്നിട്ട്)'ഇനി അദിതിയുടെ കർണ്ണാഭരണങ്ങൾ കൈക്കലാക്കണം' ('അഡ്ഡിഡ്ഡിക്കിട'ചവുട്ടി നിന്ന് അദിതിയെ കണ്ടിട്ട്)'എടീ, നിന്റെ കുണ്ഡലങ്ങൾ കൊണ്ടുവാ, വെയ്ക്ക്. ഏ? ഇല്ലേ? നോക്കിക്കോ' (വാളുകൊണ്ട് രണ്ടുകുണ്ഡലങ്ങളും അറുത്തെടുത്ത് കിങ്കരനെ ഏൽപ്പിച്ചിട്ട് അവജ്ഞയോടെ അദിതിയോടായി)'പോ' (ഇന്ദ്രന്റെ വെൺകൊറ്റക്കുട, ചാമരങ്ങൾ ആദിയായ സമ്പത്തുകളെല്ലാം സംഭരിച്ച് തേരിൽ വെച്ചതിനുശേഷം ആത്മഗതമായി)'എല്ലാമായി. ഇനി മടങ്ങുകതന്നെ' (ഇടത്തേയ്ക്കു തിരിഞ്ഞ് സൂതനോടായി)'എടോ സൂതാ, രഥം തിരികെ തെളിച്ചാലും' (വലത്തേയ്ക്കു തിരിഞ്ഞ് സേനാനികളോടായി)'നിങ്ങളെല്ലാവരും തിരികെ പുറപ്പെട്ടാലും' (പീഠത്തിൽ കയറിനിന്ന് ഇരുവശവുമായി ഇളകി പുറപ്പെടുന്ന സൈന്യങ്ങളോടായി)'നടക്കുവിൻ, നടക്കുവിൻ, നടക്കുവിൻ' (പീഠത്തിൽ നിന്നും ചാടി താഴെയിറങ്ങിയിട്ട് ആത്മഗതമായി)'ഇനി വേഗം പുറപ്പെടുക തന്നെ'
നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം തേരിൽ ചാടിക്കയറുന്നതായി ഭാവിച്ച് നരകാസുരൻ അഭിമാനാഹ്ലാദഭാവങ്ങളോടെ പിന്നിലേയ്ക്ക് കാൽകുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----
ഏഴാം രംഗത്തിന്റെ അവതരണത്തിൽ തെക്കൻചിട്ടപ്രകാരമുള്ള പ്രധാന മാറ്റങ്ങൾ
*രംഗാരംഭത്തിലുള്ള നരകാസുരന്റെ ആട്ടം താഴെ പറയും പ്രകാരമാണ്.
ചാപബാണങ്ങളും വാളും ഇരുകൈകളിലായി നിവർത്തിപ്പിടിച്ച് നരകാസുരൻ രംഗമദ്ധ്യത്തിലൂടെ പ്രവേശിക്കുന്നു.
നരകാസുരൻ:('അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്ന് ചുറ്റും കണ്ടിട്ട്)'അനേകം നിലകളോടുകൂടിയതും രത്നങ്ങൾ പതിച്ചിട്ടുള്ളതും സ്വർണ്ണതാഴികക്കുടങ്ങളോടുകൂടിയതുമായ സ്വർഗ്ഗത്തിന്റെ ഗോപുരം കാണുന്നു.' (സൂക്ഷിച്ചുനോക്കിയിട്ട്)'ഞാൻ വരുന്നു എന്നറിഞ്ഞ് ഇന്ദ്രാദികൾ ഗോപുരവാതിൽ അടച്ചുറപ്പിച്ച് ഭയന്നുവിറച്ചിരിക്കുകയാണ്' (വാതിൽ ഭേദിച്ച് ഉള്ളിൽ കടന്നശേഷം 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ചുറ്റും നോക്കിക്കണ്ടിട്ട്)'ഹോ! വിശേഷമായിരിക്കുന്നു' (നിസ്സാരതഭാവിച്ച് നീങ്ങവെ താഴെ കണ്ടിട്ട്)'താഴെ നിറയെ രത്നങ്ങൾ പതിച്ചിരിക്കുന്നു' (വീണ്ടും 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി നിന്ന് ചുറ്റും കണ്ടിട്ട്)'പല വഴികൾ കാണുന്നു' (ആലോചിച്ചിട്ട്)'ഇതിൽ രാജപാതയിലൂടെ പോവുകതന്നെ' ('അഡ്ഡിഡ്ഡിക്കിട'വെച്ചുനിന്നിട്ട്)'ഇന്ദ്രന്റെ കൊട്ടാരമായ വൈജയന്തം മുന്നിൽ കാണുന്നു. അനവധി നിലകൾ, രത്നങ്ങൾ പതിച്ച ചുവരുകൾ, കണ്ണാടിവാതിലുകൾ, കേമം തന്നെ. കൈകളിൽ വിവിധ ആയുധങ്ങളേന്തിയ അനവധി ഭടന്മാർ ചുറ്റും കാവൽനിൽക്കുന്നുമുണ്ട്. ഇനി ഇന്ദ്രനെ പോരിനു വിളിക്കുകതന്നെ'

*നരകാസുരന്റെ സ്വർഗ്ഗജയം ആട്ടത്തിൽ ഐരാവതത്തെ തോൽപ്പിക്കുന്നതുകഴിഞ്ഞുള്ള ആട്ടം താഴെപ്പറയും പ്രകാരത്തിലാണ്.
നരകാസുരൻ:('അഡ്ഡിഡ്ഡിക്കിട'ചവുട്ടി നിന്ന് അദിതിയെ കണ്ടിട്ട്)'അവൾ വിശേഷമായ ഒരു കുണ്ഡലം ധരിച്ചിരിക്കുന്നു' (തഞ്ചം നോക്കി രണ്ടുകുണ്ഡലങ്ങളും പിടിച്ചുപറിച്ച് ഒറ്റക്കൈയിലാക്കി മറ്റേ കൈയ്യാൽ അദിതിയെ കഴുത്തിൽ പിടിച്ചുതള്ളുകയും കുണ്ഡലങ്ങൾ തേരിൽ വെയ്ക്കുകയും ചെയ്തശേഷം)'ഇനി എന്ത്?' (വെൺകൊറ്റക്കുട, ചാമരാദികൾ നോക്കിക്കണ്ട് അവയെല്ലാം മുറിച്ചെടുത്ത് തേരിക്കൊണ്ടുവെച്ചശേഷം കല്പവൃക്ഷം കണ്ട്, അതിൽ ഒരെണ്ണം പിഴുതെടുക്കുമ്പോൾ വേര് പൊട്ടിപ്പോയി എന്നു നടിച്ചിട്ട് മറ്റൊന്ന് സൂക്ഷിച്ച് വേരോടുകൂടി പിഴുതെടുത്ത് തേരിൽ വെച്ച് വീണ്ടും 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി നിന്നിട്ട്)'ഇനി എന്ത്?' (ആലോചിച്ചിട്ട്)'ദേവസ്ത്രീകളെക്കൂടി കൊണ്ടുപോകണം' ('അഡ്ഡിഡ്ഡിക്കിട'ചവുട്ടി നിന്ന് ദേവസ്ത്രീകളെ കണ്ട്, അവരെ ഓടിച്ചിട്ടുപിടിച്ച് തേരികെട്ടിയിട്ടിട്ട്)'ഇനി എന്റെ പുരത്തിലേയ്ക്കു പോവുകതന്നെ' (ഇടത്തേയ്ക്കു തിരിഞ്ഞ് സൂതനോടായി)'എടോ സൂതാ, രഥം തിരികെ തെളിച്ചാലും' (വലത്തേയ്ക്കു തിരിഞ്ഞ് സേനാനികളോടായി)'നിങ്ങളെല്ലാവരും തിരികെ പുറപ്പെട്ടാലും' (പീഠത്തിൽ കയറിനിന്ന് ഇരുവശവുമായി ഇളകി പുറപ്പെടുന്ന സൈന്യങ്ങളോടായി)'നടക്കുവിൻ, നടക്കുവിൻ, നടക്കുവിൻ' (പീഠത്തിൽ നിന്നും ചാടി താഴെയിറങ്ങിയിട്ട് ആത്മഗതമായി)'ഇനി വേഗം പുറപ്പെടുക തന്നെ'

അഭിപ്രായങ്ങളൊന്നുമില്ല: