2010, മാർച്ച് 24, ബുധനാഴ്‌ച

കീചകവധം പത്താം രംഗം (ഹരിണാക്ഷീ)

രംഗത്ത്-കീചകന്‍, സൈരന്ധ്രി

ശ്ലോകം-രാഗം:കാമോദരി
“സഭാജനവിലോചനൈസ്സമനിപീതരൂപാമൃതാം
 സഭാജനകരാംബുജാം സവിധമാഗതാം പാര്‍ഷതീം
 സഭാജനപുരസ്സരം‍ സമുപസൃത്യ സൂതാത്മജ:
 സ ഭാജനമഥോ മുദാം സരസമേവമൂചേ വച:”
{സഭാവാസികളാല്‍ ആസ്വദിക്കപ്പെട്ട സൌന്ദര്യത്തോടുകൂടിയവളും കരാബുജത്തില്‍ പാത്രമേന്തി തന്റെ സവിധത്തില്‍ വരുന്നവളുമായ പാഞ്ചാലിയുടെ അടുത്തുചെന്ന് സൂതസുതന്‍ ബഹുമാനത്തോടും സന്തോഷത്തോടും കൂടി സരസമായി പറഞ്ഞു.}

വലത്തുഭാഗത്ത് പീഠത്തില്‍ കീചകന്‍ അക്ഷമനായി കാത്തിരിക്കുന്നു. ഇടതുകയ്യില്‍ പാത്രം ധരിച്ചുകൊണ്ടും ഭയസങ്കടങ്ങള്‍ മാറിമാറി നടിച്ചുകൊണ്ടും ഇടതുഭാഗത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന സൈരന്ധ്രി പതുക്കെ മുന്നിലേയ്ക്കുവന്ന് കീചകനെ കണ്ട്, വെറുപ്പോടെ പെട്ടന്ന് പാത്രം മുന്നിലേയ്ക്കിട്ടിട്ട് തലതാഴ്ത്തി നില്‍ക്കുന്നു.
കീചകന്‍:(മാലിനിയേകണ്ട്, സന്തോഷസംഭ്രങ്ങളോടും മദനാവേശത്തോടും കൂടി) ‘വരൂ, വരൂ’ (മടിത്തട്ടുകാട്ടിക്കൊണ്ട്) ‘എന്തേ? ഇവിടെ ഇരുന്നുകൊള്ളൂ.’
കീചകന്‍ മാലിനിയെ നോക്കി ചിരിച്ച്  ഉലഞ്ഞിരുന്നുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.

കീചകന്റെ പദം-രാഗം:കാമോദരി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“ഹരിണാക്ഷീജനമൌലിമണേ നീ
 അരികില്‍ വരിക മാലിനീ”
അനുപല്ലവി:
“തരുണീ നിന്നുടയ സഞ്ചാരദൂനതര-
 ചരണനളിനപരിചരണപരന്‍ ഞാന്‍”
(“ഹരിണാക്ഷീ.................................മാലിനീ”)
ചരണം1:
“ധന്യേ മാലിനീ നീ മമ സദനേ
 താനേ വന്നതിനാല്‍ ശശിവദനേ
 മന്യേ മാമതി ധന്യം ഭുവനേ
 മദകളകളഹംസാഞ്ചിതഗമനേ”
(“ഹരിണാക്ഷീ.................................മാലിനീ”)
ചരണം2:
“മന്ദിരമിതു മമ മഹിതമായ് വന്നു
 മാമക ജന്മവും സഫലമായിന്നു
 സുന്ദരി മഞ്ചമതിങ്കലിരുന്നു
 സുഖമൊടു രമിച്ചീടുവതിനു”
(“ഹരിണാക്ഷീ.................................മാലിനീ”)
{മാന്‍‌മിഴിമാര്‍ ശിരസ്സില്‍ ചൂടുന്ന രത്നമേ, മാലിനീ, നീ അരികില്‍ വരിക. സുന്ദരീ, നടത്തംകൊണ്ട് വലഞ്ഞതായ നിന്റെ പദകമലങ്ങളെ പരിചരിക്കുവാന്‍ ആഗ്രഹിക്കുന്നവനാണ് ഞാന്‍. ഭാഗ്യവതിയായ മാലിനീ, ചന്ദ്രമുഖീ, കളഹംസത്തിന്റെ മദത്തോടുകൂടിയ ഗമനം പോലെ മനോഹരമായി നടക്കുന്നവളേ, നീ താനെ എന്റെ സദനത്തിലേയ്ക്ക് വന്നതിനാല്‍ ലോകത്തില്‍ ഏറ്റവും ധന്യന്‍ ഞാനാണന്ന് കരുതുന്നു. എന്റെ മന്ദിരം ശ്രേഷ്ഠമായിതീര്‍ന്നു. എന്റെ ജന്മവും ഇന്ന് സഫലമായി. സുന്ദരീ, ഈ മഞ്ചത്തില്‍ ഇരുന്ന് സുഖമോടെ രമിക്കുവാനായി വരൂ.}

ഈ പദം(കലാ:ഉണ്ണികൃഷ്ണക്കുറുപ്പ് ആലപിച്ചത്) ഇവിടെ ശ്രവിക്കാം.

“ധന്യേ മാലിനീ” (കീചകന്‍-മടവൂര്‍ വാസുദേവന്‍ നായര്‍, സൈരന്ധ്രി-കലാ:രാജശേഘരന്‍)
സൈരന്ധ്രിയുടെ മറുപടി പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“സൂതകുലാധമ നിന്നൊടിദാനീം
 ചോദിക്കുന്നു സുദേഷ്ണാ ഭഗിനീ
 കാദംബരി തരികെന്നു മുദാ നീ
 കനിവിനൊടതു തന്നിടേണമധുനാ
 അരുതരുതനുചിതവചനം കുമതേ
 ഹന്ത ഹന്ത വെറുതേ കുമതേ”
{സൂതകുലത്തില്‍ പിറന്ന അധമാ, നിന്നോടിപ്പോള്‍ ജേഷ്ഠത്തിയായ സുദേഷ്ണ സന്തോഷത്തോടെ കാദംബരി തരുവാനായി പറയുന്നു. നീ ദയവായി അത് തന്നിടേണം. ദുര്‍ബുദ്ധേ, ഇവിടെ അനുചിതമായ വാക്കുകള്‍ അരുത്, അരുത്. കഷ്ടം! കഷ്ടം! ദുര്‍ബുദ്ധേ, വെറുതേ ഓരോന്ന് പറയരുത്.}
“അരുതരുതനുചിതവചനം” (കീചകന്‍-കലാ:രാമന്‍‌കുട്ടിനായര്‍, സൈരന്ധ്രി-കോട്ട:ശിവരാമന്‍)
കീചകന്‍:
ചരണം3:-രാഗം:സാരംഗം, താളം:ചെമ്പട(മൂന്നാം കാലം)
“കണ്ടുകൊള്‍ക എങ്കിലിന്നു കുണ്ഠശീലേ നിന്നെ
 രണ്ടുപക്ഷമില്ല ഞാനും പൂണ്ടിടുവനിപ്പോള്‍”
{ദുശ്ശീലേ, എങ്കില്‍ ഇന്ന് കണ്ടുകൊള്‍ക. രണ്ടുപക്ഷമില്ല, നിന്നെ ഞാന്‍ പ്രാപിക്കുന്നുണ്ട് ഇപ്പോള്‍.} 

ശേഷംആട്ടം-
കീചകന്‍ കാമാവേശത്തോടെ മാലിനിയെ പുണരുവാനായി അടുക്കുന്നു. മാലിനി ഒഴിഞ്ഞുമാറുന്നു. ഇങ്ങിനെ പലതവണ ആവര്‍ത്തിക്കുന്നു.
കീചകന്‍:(ആത്മഗതമായി) ‘ഇങ്ങിനെ ക്ഷോഭിച്ചുകൂടാ, ഇവള്‍ ഭയന്ന് ഓടി ക്ഷീണിക്കും. ഒരിക്കല്‍ കൂടി നല്ലവാക്ക് പറഞ്ഞുനോക്കാം.’ (ശൃഗാരഭാവത്തില്‍ മാലിനിയോടായി) ‘അല്ലയോ സുന്ദരീ, നീ ഒട്ടും ഭയപ്പെടേണ്ട, സങ്കടപ്പെടേണ്ട. എനിക്ക് നിന്നോടുള്ള പ്രേമം കൊണ്ട് ഇങ്ങിനെ ചെയ്തതാണ്. ഇനി സന്തോഷത്തോടെ ഒന്ന് ആലിംഗനം ചെയ്യാന്‍ അനുവദിച്ചാലും.’
സൈരന്ധ്രി:‘വേഗം ചോറും മദ്യവും തരിക. എനിക്ക് ഉടനെ പോകണം’
കീചകന്‍:‘^നീലോല്പലം കൊണ്ട് കണ്ണുകളും താമരകൊണ്ട് മുഖവും കുരുക്കുത്തിമുല്ലകൊണ്ട് ദന്തങ്ങളും പുതുതളിരുകൊണ്ട് അധരങ്ങളും ചമ്പകദളങ്ങളെക്കൊണ്ട് ശരീരവും നിര്‍മ്മിച്ച ബ്രഹ്മാവ്, അല്ലയോ ബാലേ, നിന്റെ മനസ്സ് എങ്ങിനെയാണ് കരിങ്കല്ലിനാല്‍ നിര്‍മ്മിച്ചത്? ഒന്ന് പുണരൂ’
സൈരന്ധ്രി:‘അതിന് മോഹിക്കേണ്ടാ’
കീചകന്‍:‘വേണ്ട, എന്നോട് ഇങ്ങിനെ പറയേണ്ടാ’
സൈരന്ധ്രി:‘ഓഹോ, പറയാം, പറയാം’
കീചകന്‍:‘എന്റെ കാമം സാധിപ്പിക്കില്ലേ?’
സൈരന്ധ്രി:‘സാദ്ധ്യമല്ല’
കീചകന്‍:‘തീര്‍ച്ചയാണോ?’
സൈരന്ധ്രി:‘തീര്‍ച്ചതന്നെ’
കീചകന്‍:(ആത്മഗതമായി) ‘ഒരു സ്ത്രീയില്‍ ആഗ്രഹം ജനിച്ചിട്ട് അതു സാധിക്കാതെ ജീവനോടെ ഇരിക്കുന്നതെന്തിനാണ്? അതിനാല്‍ ഇനി ഇവളെ വെറുതെ വിട്ടുകൂടാ.’ (കോപാവേശിതനായി മാലിനിയോട്) ‘എടീ, ഇവിടെ വാ, വാ, വരില്ലേ? എന്നാല്‍ ഇനി മേലില്‍ നീയും ഞാനും ഒരുമിച്ച് ഈ ഭൂമിയില്‍ ജീവനോടുകൂടി ഇരിക്കുകയില്ല. നോക്കിക്കോ.’
കീചകന്‍ വീണ്ടും പലതവണ മാലിനിയെ കടന്നുപിടിക്കുവാന്‍ ശ്രമിക്കുന്നു. മാലിനി ഒഴിഞ്ഞുമാറുന്നു. മുടിക്കുത്തിനുപിടിച്ചുകൊണ്ട് കീചകന്‍ മാലിനിയെ പ്രഹരിക്കുന്നു. കീചകന്റെ ചവിട്ടേറ്റ് മാലിനി വീഴുന്നു. മാലിനി വിലപിച്ചുകൊണ്ട് പിടഞ്ഞെഴുന്നേറ്റ് ഓടിനിഷ്ക്രമിക്കുന്നു. പുറകേ കീചകനും ഓടിനിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

[^ഈ ആട്ടം “ഇന്ദീവരേണ നയനം മുഖമംബുജേന
                    കുന്ദേന ദന്തമധരം നവ പല്ലവേന
                    അംഗാനി ചമ്പകദളൈശ്ച വിധായവേധാ
                    ബാലേ കഥം രചിതവാനുപലേനചേതാ:” എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. ഇതിനു പകരമായി
“കല്യാണാംഗീ തവാധരം തരിളിനാല്‍ ഉണ്ടാക്കിനാന്‍ നാന്മുഖന്‍
 മുല്ലപ്പൂമലര്‍കൊണ്ടു ദന്തനിവഹം കാര്‍കൊണ്ടു നിന്‍ കേശവും
ഫുല്ലാം മാര്‍ദ്ദവ വസ്തുനാല്‍ കൃതമിദം കല്ലാല്‍ മനസ്സെന്തെടോ?” എന്ന ഭാഷാശ്ലോകവും ഇവിടെ ആടാറുണ്ട്. മനോധമാനുസ്സരണം ‘അഹോ! സുന്ദരീ, ബ്രഹ്മാവ് നിന്റെ അവയവങ്ങളെല്ലാം പുക്കള്‍, തളിരുകള്‍ എന്നിങ്ങിനെ മാര്‍ദ്ദവമുള്ള വസ്തുക്കളെക്കൊണ്ട് നിര്‍മ്മിച്ചു. എന്നാല്‍ മനസ്സുമാത്രമെന്തേ കല്ലുകൊണ്ടായാത്?’ എന്ന് ചുരുക്കത്തിലും ഈ ഭാഗം ആടാറുണ്ട്.]

അഭിപ്രായങ്ങളൊന്നുമില്ല: