2010, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

ദുര്യോധനവധം നാലാം രംഗം

രംഗത്ത്- ധര്‍മ്മപുത്രന്‍(ഇടത്തരം പച്ചവേഷം), പാഞ്ചാലി(ഒന്നാംതരം സ്ത്രീവേഷം), കുട്ടിഭീമന്‍‍(കുട്ടിത്തരം പച്ചവേഷം), അജ്ജുനന്‍‍(കുട്ടിത്തരം പച്ചവേഷം), നകുലന്‍(കുട്ടിത്തരം പച്ചവേഷം), സഹദേവന്‍‍(കുട്ടിത്തരം പച്ചവേഷം), ദുര്യോധനന്‍, ദുശ്ശാസനന്‍

തിരനീക്കുമ്പോള്‍ വലതുവശത്തായി ധര്‍മ്മപുത്രനും പാഞ്ചാലിയും അവര്‍ക്കുപിന്നിലായി അര്‍ജ്ജുനനും നകുലസഹദേവന്മാരും പീഠങ്ങളില്‍ ഇരിക്കുന്നു. ഭീമന്‍ ഇടത്തുഭാഗത്തായി നില്‍ക്കുന്നു. ഗായകര്‍ ശ്ലോകം ആലപിക്കുന്നു. ഭീമന്‍ ശ്ലോകത്തിന് വട്ടംവെയ്ക്കുന്നു.

ശ്ലോകം-രാഗം:സാരംഗം
“ഉക്ത്വൈവമുജ്ജ്വലസഭാന്തരമാവിശന്തം
 ദുര്യോധനം സ്ഥലജലഭ്രമതോ ഭ്രമന്തം
 ഉദ്വീക്ഷ്യ തത്ര രഭസേന സ ഭീമസേനോ
 ഹസ്തേനഹസ്തമഭിഹത്യ ഹസന്‍ ബഭാഷേ”
{ഇപ്രകാരം ഉജ്ജ്വലമായ സഭയിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ ദുര്യോധനന്‍ സ്ഥലത്തെ ജലമാണെന്നും ജലത്തെ സ്ഥലമാണെന്നും ഭ്രമിക്കുന്നത് കണ്ട് ഭീമസേനന്‍ രസത്തോടെ കൈകൊട്ടിചിരിച്ചുകൊണ്ട് പറഞ്ഞു.}

ഈ സമയത്ത് ദുര്യോധനനും ദുശ്ശാസനനും സദ്യസ്യര്‍ക്കിടയിലൂടെ രംഗത്തിനുനേരെ എഴുന്നള്ളുന്നു. ഭീമന്‍ പദം ആടുന്നു.

ഭീമന്റെ പദം-രാഗം:സാരംഗം, താളം:ചമ്പ(രണ്ടാം കാലം)
പല്ലവി:
“കിം ഭോ സുയോധന സഖേ കുശലമയി
 ഗാംഭീര്യവീര്യ ജലധേ”                               [കലാശം]
അനുപല്ലവി:
[“സംഭ്രമമകന്നുടന്‍" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം എടുത്തിട്ട് അനുപല്ലവി അഭിനയിക്കുന്നു.]
“സംഭ്രമമകന്നുടന്‍ സാമ്പ്രതം വന്നിവിടെ
 സംഭാവനം ചെയ്ക സിംഹാസനം ഭവാന്‍‍”  [കലാശം]
{സഖേ, സുയോധനാ, ഗാംഭീര്യവീര്യ സമുദ്രമേ, എന്തേ സുഖം തന്നെയല്ലെ? സംഭ്രമമകന്ന് ഉടനെ വഴിപോലെ ഇവിടെ വന്ന് സിംഹാസനത്തെ അലങ്കരിച്ചാലും.}

മുന്നോട്ട് വരുന്ന ദുര്യോധനദുശ്ശാസനന്മാര്‍ താഴെ ജലമുണ്ടെന്ന് തെറ്റിധരിച്ച് വസ്ത്രം ഉയര്‍ത്തിക്കൊണ്ട് നടക്കുന്നു. ഭീമന്‍ പദാഭിനയം തുടരുന്നു.

ഭീമന്‍:
ചരണം1:
[“വസ്ത്രാന്തമെന്തിനജലേ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു.]
“വസ്ത്രാന്തമെന്തിനജലേ വഹസി ബത
 ഹസ്താഞ്ചലേന വിമലേ
 നിസ്തുലതരപ്രഭേ നിബിഡമണികുട്ടിമേ
 വിസ്ത്രിതമതേ സലില വിഭ്രമം വന്നിതോ”
{കഷ്ടം! വെള്ളമില്ലാത്തിടത്ത് എന്തിന് കൈകൊണ്ട് വസ്ത്രമുയര്‍ത്തിക്കൊണ്ട് നടക്കുന്നു? സാമ്യമില്ലാത്തതും പരിശുദ്ധമായതും രത്നനിര്‍മ്മിതവുമായ തറ കണ്ട് ജലാശയമാണെന്നു തോന്നിയോ?}

വീണ്ടും മുന്നോട്ട് നടക്കവേ ദുര്യോധനദുശ്ശാസനന്മാര്‍ അബദ്ധത്തില്‍ ജലത്തില്‍ പതിക്കുന്നു. ഇതുകണ്ട് പാഞ്ചാലിയും ഭീമനും കൈകൊട്ടി ചിരിക്കുന്നു. ഭീമന്‍ പദാഭിനയം തുടരുന്നു.

ഭീമന്‍:
ചരണം2:
[“ചാടിയോജലത്തിലധുനാ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു.]
“ചാടിയോജലത്തിലധുനാ ചാമെന്നു
 പേടിയതുവേണ്ട ഹൃദയേ
 ആടല്‍‌വെടിഞ്ഞു മമ ഹസ്തമവലംബിക്ക
 കേടുകള്‍ വരാതെ കര കേറ്റീടുവനഞ്ജസാ”  [കലാശം]
{ഉടനെ ജലത്തില്‍ ചാടിയോ? ചാകുമെന്ന് ഉള്ളില്‍ പേടിവേണ്ടാ. ഭയംവെടിഞ്ഞ് എന്റെ കയ്യില്‍ പിടിച്ചുകൊള്ളുക. കേടുകള്‍ വരാതെ ഉടനെ കരകേറ്റീടാം.}
“ചാടിയോജലത്തിലധുനാ“ദുര്യോധനദുശ്ശാസനന്മാര്‍ ജലത്തില്‍ പതിക്കുന്നതുകണ്ട് പാഞ്ചാലിയും ഭീമനും കൈകൊട്ടി ചിരിക്കുന്നു.
പദാഭിനയം കഴിഞ്ഞ് ഭീമന്‍ ഇടതുവശത്ത് നില്‍ക്കുന്നു. ദുര്യോധനനും ദുശ്ശാസനനും രംഗത്തേയ്ക്ക് പ്രവേശിച്ച് പാണ്ഡവരെ പുച്ഛിച്ചിട്ട് നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രന്‍ ഇരുന്നുകൊണ്ടുതന്നെ പദം ആടുന്നു.

ധര്‍മ്മപുത്രന്റെ പദം-രാഗം:ഭൈരവി, താളം:ചമ്പ(രണ്ടാം കാലം)
ചരണം1:
“അരുതരുതു ചാപലമിദം അയിബാല
 അരുതരുതു സാഹസമിദം”                       [കലാശം-കൊട്ടുമാത്രം]
ചരണം2:
“പരിതാപഹേതു പര പരിഹാസമെന്നറിക
 പരിചിനോടടങ്ങീടുക സോദരാ വൃകോദര” [കലാശം-കൊട്ടുമാത്രം]
{അരുത്, ഈവിധം ചാപല്യം അരുത്. അല്ലയോ ബാലാ, അരുത്, ഈവിധം സാഹസം അരുത്. പരപരിഹാസം ദു:ഖകാരണമാണെന്ന് അറിയുക. സോദരാ, വൃകോദരാ, അടങ്ങുക.}
“പരിതാപഹേതു“(പാഞ്ചാലി-കോട്ട:ശിവരാമന്‍, ധര്‍മ്മപുത്രന്‍-വാഴേങ്കിട വിജയന്‍)
ശേഷം ആട്ടം-
ഭീമനെ ധര്‍മ്മപുത്രന്റെ വാക്കുകള്‍ ശ്രവിച്ച്, അനുസരിച്ച് വന്ദിക്കുന്നു.
ധര്‍മ്മപുത്രന്‍:(അനുഗ്രഹിച്ചശേഷം) ‘ഇനി മേലില്‍ ഈവിധമൊന്നും പ്രവര്‍ത്തിക്കരുത്.
ഭീമന്‍ അനുസരിച്ച് കെട്ടിച്ചാടികുമ്പിടുന്നു. ധര്‍മ്മപുത്രന്‍ അനുഗ്രഹിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: