2010, ഫെബ്രുവരി 26, വെള്ളിയാഴ്‌ച

ദുര്യോധനവധം അഞ്ചാം രംഗം

രംഗത്ത്- ദുര്യോധനന്‍, ശകുനി(നെടുംകത്തിവേഷം+)

ശ്ലോകം-രാഗം:കാമോദരി
“ധര്‍മ്മാത്മജസ്യ വചനേന കഥഞ്ചിദേവം
 നര്‍മ്മോപഹാസവിരതേ മരുതസ്തനൂജേ
 വ്രീളാവിനമ്രവദനസ്സ നിവൃത്യ തൂഷ്ണീ-
 മാഗത്യ നാഗനഗരീം ശകുനിം വൃഭാണീത്”
{ധര്‍മ്മാത്മജന്റെ ഇപ്രകാരമുള്ള വചനം കൊണ്ട് മാരുതപുത്രന്‍ പരിഹാസം മതിയാക്കിയപ്പോള്‍ ലജ്ജിച്ച് തലതാഴ്ത്തി മൌനിയായി കൌരവനഗരിയിലെത്തിയ ദുര്യോധനന്‍ ശകുനിയോട് ഇങ്ങിനെ പറഞ്ഞു.}

ശകുനിയുടെ തിരനോട്ടം+-

[+ശകുനിയുടെ വേഷം നെടുംകത്തിയാണ് വിധിയെങ്കിലും മുഖം മിനുക്കി നീണ്ടവെള്ളത്താടി കെട്ടിയ രീതിയിലാണ് ഇപ്പോള്‍ നടപ്പ്. അതിനാല്‍ തന്നെ ശകുനിക്ക് തിരനോട്ടവും പതിവില്ല.]

ശകുനി വലതുവശത്തായി പീഠത്തില്‍ ഇരിക്കുന്നു. ഇടത്തുഭാഗത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശിക്കുന്ന ദുര്യോധനന്‍ ശകുനിയെ കണ്ട്, വന്ദിച്ചശേഷം പദാഭിനയം ആരംഭിക്കുന്നു.

ദുര്യോധനനന്റെ പദം-രാഗം:കാമോദരി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“മമതാവാരിരാശേ മാതുല മാനിച്ചു കേള്‍ക്ക
 മമതാപാധിഭാരം മാതുല”‍‍‍                                                         [കലാശം]
അനുപല്ലവി:
“യമാത്മജന്നുടെസഭാഗൃഹം ഭീമയമാര്‍ജ്ജുനാദ്യരിഭയാവഹം
 വിമാനസന്നിഭമഹാമഹം ‍അതില്‍ഗമിച്ചു സമ്പ്രതി ജവാദഹം”  [തോങ്കാരം]
ചരണം1:
[“ആശു ഞാന്‍ കണ്ടേന്‍" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശമെടുത്തിട്ട് ചരണമാടുന്നു]
 "വിശേഷവസ്തുവിനിരിപ്പിടം ശുചി-
 വിശാലമെത്രയുമതിന്നിടം
 അശേഷസന്മണിഗണസ്ഫുടം
 അതു ഭൃശം ദൃഢീകൃതമഹാഭടം”                                                  [തോങ്കാരം]
ചരണം2:
[“ആമോദകരേ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശമെടുത്തിട്ട് ചരണമാടുന്നു]
"സമഗ്രപൌരുഷജനാകുലേ രിപു-
 സമക്ഷമങ്ങതി ഗുണോജ്വലേ
 ഭ്രമിച്ചുവീണിതു സഭാതലേ
 ബഹുനിമഗ്നനായഹമഹോ ജലേ”                                           [തോങ്കാരം]
ചരണം3:
[“മാരുതി വൈരി" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശമെടുത്തിട്ട് ചരണമാടുന്നു]
"പരംഹസിച്ചിതു തദന്തരേ ബത
 നിരന്നസജ്ജനനിരന്തരേ
 ചിരിച്ചു പാര്‍ഷതി സഭാന്തരേ
 പരമെരിഞ്ഞിടുന്നിതു ഹൃദന്തരേ”                                                [തോങ്കാരം]
{മമതാവാരിധിയായ മാതുലാ, എന്റെ അധികമായ താപഭാരം ശ്രദ്ധിച്ചുകേള്‍ക്കുക. മാതുലാ, യമാത്മജന്റെ സഭാഗൃഹം ഭീമാര്‍ജ്ജുനാദി അരികളാല്‍ ഭയങ്കരവും വിമാനതുല്യവും മഹോത്സവം പോലെയുമിരിക്കുന്നതുമാണ്. ഞാനിപ്പോള്‍ പെട്ടന്ന് അതില്‍ ചെന്നു. വിശേഷവസ്തുക്കളുടെ ഇരിപ്പിടമായുള്ളതും ശുചിത്വമാര്‍ന്നതും വിശാലമായതും എല്ലായിടവും നല്ല രത്നങ്ങളാല്‍ അലങ്കരിക്കപ്പെട്ടതും ശക്തന്മാരായ ഭടന്മാരാല്‍ സംരക്ഷിക്കപ്പെടുന്നതുമായ അതിനെ ഞാന്‍ കണ്ടു. അമോദകരവും പൌരുഷം തികഞ്ഞ പുരുഷന്മാരാല്‍ ഇടതിങ്ങിയതും ഗുണോജ്വലവുമായ സഭാതലത്തില്‍, രിപുക്കളുടെ സമക്ഷത്തില്‍, ഞാന്‍ ഭ്രമിച്ചുവീണു. ജലത്തില്‍ ഏറ്റവും നിമഗ്നനായി. ഹോ! അപ്പോള്‍ വൈരിയായ മാരുതി പരിഹസിച്ചു. സജ്ജനങ്ങള്‍ നിരന്ന സഭയില്‍ വെച്ച് പാര്‍ഷദി തുടര്‍ച്ചയായി ചിരിച്ചു. ഹൃദയം ഏറ്റവും എരിയുന്നു.‍‍}
“പരമെരിഞ്ഞിടുന്നിതു ഹൃദന്തരേ”(ദുര്യോധനന്‍-കോട്ട:ചന്ദ്രശേഘരവാര്യര്‍)
ശകുനിയുടെ പദം-രാഗം:ബലഹരി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“പരിതാപം ഹൃദി കരുതീടേണ്ട നീ
 പരിചൊടെന്മൊഴി കേള്‍ക്കെടോ”    [കലാശം]
അനുപല്ലവി:
“കരുതീടുക ബാല കരളിലുത്സാഹം
 കാര്യവിഘാതമയി നിര്‍വ്വേദം‍”          [തോങ്കാരം]
ചരണം1:
“ശൂരമണേ ശൃണു മയോദിതം ബഹു
 സാരമതേ മതി വിഷാദിതം
 കൌരവ സമ്പ്രതി തവേഹിതം
 അയി വീര മയാ ഖലു സുസാധിതം”  [തോങ്കാരം]
ചരണം2:
“പാര്‍ത്തലമിന്നിതിലൊരുത്തരും വര-
 പോര്‍ത്തലമാര്‍ന്നതി കരുത്തരും
 പാര്‍ത്ഥജയത്തിനു സമര്‍ത്ഥരും നഹി
 പാര്‍ത്തുചതിക്കുക ജയം വരും”        [തോങ്കാരം]
ചരണം3:
“ആതുരഭാവമിതൊഴിക്കണം തവ
 താതനുനിന്നനുവദിക്കണം
 പ്രേതപപുത്രനെ വരുത്തണം
 മമ ചാതുര്യച്ചതിയെടുക്കണം”            [തോങ്കാരം]
ചരണം4:
[“ചൂതുകളിപ്പതിനുറയ്ക്കണം" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു]
“ചൂതുകളിപ്പതിനുറയ്ക്കണം അവര്‍
 ചേതസിയങ്ങതു രസിക്കണം
 ഏതുവിധത്തിലുമരക്ഷണം മതി
 ഭൂതലമൊക്കെയുമടക്കണം”             [തോങ്കാരം]
{നീ മനസ്സില്‍ പരിതാപം കരുതീടേണ്ട. സാദരം എന്റെ മൊഴി കേള്‍ക്കെടോ. ബാലാ, കരളില്‍ ഉത്സാഹം കരുതിയാലും. ദു:ഖിച്ചിരിക്കുന്നത് കാര്യസാദ്ധ്യത്തിന് തടസമാണ്. ശൂരശ്രേഷ്ഠാ, ഞാന്‍ പറയുന്നത് കേട്ടാലും. ബഹുസാരമതേ, മതി വിഷാദിച്ചത്. കൌരവാ, അല്ലയോ വീരാ, അതില്‍ നിന്റെ ഹിതം ഞാന്‍ പെട്ടന്ന് സാധിപ്പിച്ചുതരാം. കരുത്തരായ പാര്‍ത്ഥന്മാരെ പോര്‍ത്തലത്തില്‍ നേരിട്ട് ജയിക്കുവാനായി സമര്‍ദ്ധരായ ആരും ഇന്ന് ലോകത്തിലില്ല. തക്കം പാര്‍ത്ത് ചതിച്ചാല്‍ ജയം ലഭിക്കും. അതിനായി നിന്റെ ദു:ഖഭാവം ഒഴിക്കണം. താതനും ഇന്ന് അനുവദിക്കണം. ധര്‍മ്മപുത്രനെ വരുത്തണം. എന്റെ ചതിചാതുര്യം പുറത്തെടുക്കണം. അവര്‍ ചൂതുകളിക്കുവാന്‍ തീരുമാനിക്കണം. മനസ്സില്‍ അത് രസിക്കണം. ഏതുവിധത്തിലും അരക്ഷണം മതി ഭൂതലമൊക്കെയും നാം പിടിച്ചെടുക്കണം.}

ശേഷം ആട്ടം-
ദുര്യോധനന്‍:(പദാഭിനയം കഴിഞ്ഞ് പീഠത്തിലിരിക്കുന്ന മാതുലനെ വന്ദിച്ചശേഷം) ‘ഞാന്‍ ചൂതിനു വിളിച്ചാല്‍ അവര്‍ വരാതിരിക്കുമോ?’
ശകുനി:‘ധര്‍മ്മപുത്രൻ ചൂതുകളി വളരെ ഇഷ്ടമാണ്. നീ വിളിച്ചാല്‍ മടി പറയുകയില്ല. എന്നെ വിശ്വാസമില്ല. എന്നാല്‍ ചൂതുകളി രാജാക്കന്മാര്‍ക്ക് ധര്‍മ്മം ആയതിനാല്‍ ധര്‍മ്മിഷ്ഠനായ ധര്‍മ്മപുത്രന്‍ സമ്മതിക്കും. കളിച്ചാല്‍ ജയം എനിക്ക്, രാജ്യം നിനക്ക്. അതിനായി വേഗം ഉത്സാഹിച്ചുകൊള്‍ക’
ദുര്യോധനന്‍:‘എന്നാല്‍ ഇനി ഞാന്‍ അച്ഛനോട് സമ്മതം വാങ്ങിയിട്ട് പാണ്ഡവരെ ചൂതിനു ക്ഷണിക്കാന്‍ ശ്രമിക്കട്ടെ’
ദുര്യോധനന്‍ വീണ്ടും ശകുനിയെ വണങ്ങി അനുഗ്രഹം വാങ്ങിയിട്ട് നിഷ്ക്രമിക്കുന്നു. ദുര്യോധനനെ യാത്രയാക്കിക്കൊണ്ട് ശകുനിയും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: