2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

സുഭദ്രാഹരണം ഒന്‍പതാം രംഗം (പതിഞ്ഞപദം)

രംഗത്ത്-അര്‍ജ്ജുനന്‍, സുഭദ്ര

ശ്ലോകം-രാഗം:കാമോദരി
“ഇത്ഥം‌പറഞ്ഞു നിജബന്ധുജനേന സാകം
 നാരായണന്‍ വിരവിനോടു ഗമിച്ചശേഷം
 പാരിച്ച മാരപരിതാപഭരേണ പാര്‍ത്ഥന്‍
 സാരംഗചാരുനയനാം വചനം ബഭാഷേ”‍
{ഇപ്രകാരം പറഞ്ഞ് ബന്ധുജനങ്ങളോടുകൂടി നാരായണന്‍ ഗമിച്ചശേഷം വര്‍ദ്ധിച്ച മാരപരിതാപത്തോടെ പാര്‍ത്ഥന്‍ മാന്മിഴിയാളോട് പറഞ്ഞു.}

പതിഞ്ഞ ’കിടതകധിം,താം’ മേളത്തിനൊപ്പം ലജ്ജാവതിയായ സുഭദ്രയെ ആലിംഗനംചെയ്തുകൊണ്ട് ശൃംഗാരഭാവത്തില്‍ അര്‍ജ്ജുനന്‍ പ്രവേശിക്കുന്നു. സാവധാനം സുഭദ്രയെ ഇടതുവശത്തുനിര്‍ത്തിയിട്ട് നോക്കിക്കാണലോടെ അര്‍ജ്ജുനന്‍ പദാഭിനയം ആരംഭിക്കുന്നു.

അര്‍ജ്ജുനന്റെ പദം-രാഗം:കാമോദരി, താളം:ചമ്പ(ഒന്നാം കാലം)
പല്ലവി:
“കഞ്ജദളലോചനേ മഞ്ജുതരഭാഷിണി
 കുഞ്ജരസമാനഗമനേ”
അനുപല്ലവി:
“അഞ്ജസാ എന്നുടല്‍ കുഞ്ജവിശിഖന്‍ പ്രിയേ
 ഭഞ്ജനം ചെയ്യുന്നു കാണ്‍ക മൃദുശീലേ”‍
ചരണം1:
“കുന്തളഭരേണ നിന്‍ കാന്തമുഖാംബുജം
 ഹന്ത മറയ്കുന്നതെന്തേ കാന്തേ പദാംബുജം
 നോക്കിനില്ക്കുന്നിതോ പൂന്തേന്‍മൊഴികമനി
 നോക്കേണമെന്നെ”
(“കഞ്ജദളലോചനേ ............................ ഗമനേ”)
{താമരദളത്തിനൊത്ത കണ്ണുകളോടുകൂടിയവളേ, മധുരതരമായി സംസാരിക്കുന്നവളേ, ആനനടക്കു സമാനമായ ഗമനത്തോടുകൂടിയവളേ, പ്രിയേ, എന്റെ ഉടലിനെ കാമന്‍ പിളര്‍ക്കുന്നു. മൃദുശീലേ, കണ്ടാലും. കേശഭാരം കൊണ്ട് നിന്റെ കാന്തിയെഴുന്ന മുഖാംബുജത്തെ മറയ്ക്കുന്നതെന്തേ? ഹോ! കാന്തേ, പദാബുജം നോക്കി നില്ക്കുകയാണോ? പൂന്തേന്മൊഴീ, സുന്ദരീ, എന്നെ ഒന്ന് നോക്കിയാലും.}
പദാംബുജം നോക്കിനില്ക്കുന്നിതോ”(അര്‍ജ്ജുനന്‍-കലാ:ഗോപി, സുഭദ്ര-കലാ:മുകുന്ദന്‍
സുഭദ്രയുടെ മറുപടിപദം^-രാഗം:നവരസം, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“മുല്ലസായകതുല്യ വില്ലാളികുലമൌലേ
 കല്യാണാലയ നിന്നെ കലയേഹം”
അനുപല്ലവി:
“മല്ലലോചന നിന്നെ ചൊല്ലുന്നു ജനമെല്ലാം
 വില്ലാളിതിലകനെന്നതിനാല്‍ കൌതുകം ജാതം”
(“മുല്ലസായകതുല്യ ................ ............. കലയേഹം”)
{കാമതുല്യാ, വില്ലാളികളില്‍ ശ്രേഷ്ഠാ, ഗുണനിലയാ, ഭവാനെ ഞാന്‍ വന്ദിക്കുന്നേന്‍. താമരക്കണ്ണാ, അങ്ങയെ വില്ലാളിതിലകനെന്ന് ജനമെല്ലാം പുകഴ്ത്തുന്നു. അതിനാലാണ് എനിക്ക് ഇഷ്ടം ജനിച്ചത്.}
“നിന്നെ ചൊല്ലുന്നു ജനമെല്ലാം” (അര്‍ജ്ജുനന്‍-കലാ:ഗോപി‍)
[^‘മുല്ലസായകതുല്യ’ എന്ന സുഭദ്രയുടെ ഈ പദം പതിനൊന്നാം രംഗത്തിലുള്ളതാണ്. എന്നാല്‍ ഇത് ഒന്‍പതാം രംഗത്തിലെ മറുപടിപദമായി അവതരിപ്പിക്കുന്നതാണ് ഇന്നുള്ള രീതി. ഈ രംഗത്തിലെ പതിഞ്ഞപദത്തിന് കവി മറുപടിപദം രചിച്ചിട്ടില്ല]

ശേഷം ആട്ടം-
അര്‍ജ്ജുനന്‍:^(സുഭദ്രയെ നോക്കി സൌന്ദര്യം ആസ്വദിച്ച്, സന്തോഷാത്ഭുതങ്ങളോടെ) ‘ഇവള്‍ എന്റെ ഭവനത്തിലേയ്ക്കുവന്ന ലക്ഷീദേവി തന്നെ’ (വീണ്ടും നോക്കിയിട്ട്) ‘ഇവളെ കാണുന്നത് കണ്ണുകള്‍ക്ക് അമൃതിനുസമാനമാകുന്നു’ (സുഭദ്രയുടെ കരത്തില്‍ പിടിച്ചശേഷം) ‘ഇവളുടെ സ്പര്‍ശം ദേഹത്തിന് ചന്ദനം പോലെ കുളിര്‍മ്മയേകുന്നതാണ്’ (സുഭദ്രയുടെ ഇരുകൈകളേയും വെവ്വേറെ കണ്ട്, ഭംഗി നടിച്ചിട്ട്) ‘ഇവളുടെ കൈകള്‍ എന്റെ കഴുത്തിലേയ്ക്ക് മുത്തുമാലയാകുന്നു. എന്നാല്‍ എനിക്കിവളുടേതായി ഇഷ്ടമില്ലാത്തതായുള്ളത് എന്താണ്?’ (ആലോചിച്ച്, അസഹ്യത നടിച്ചിട്ട്) ‘ഓ, ഇവളുടെ വിരഹം എനിക്കിഷ്ടമല്ല. സഹിക്കാനാവില്ല. അതിനാല്‍ ഇനി ഒരിക്കലും ഇവളെ പിരിയുകയില്ല.’

അര്‍ജ്ജുനന്‍ എഴുന്നേറ്റ് സുഭദ്രയെ ആലിംഗനം ചെയ്ത് സുഖദൃഷ്ടിയില്‍ നില്‍ക്കുന്നു.

[^അര്‍ജ്ജുനന്റെ ഈ ആട്ടം
“ഇയംഗേഹേ ലക്ഷ്മീരിയമമൃതവര്‍ത്തിന്നയനയോ-
 രസാവസ്യാഃ സ്പര്‍ശോവപുഷി ബഹുളശ്ചന്ദനരസഃ
 അയംബാഹു: കണ്ഠെശിശിരമസൃണോ മൌക്തികരസ:
 കിമസ്യാ നപ്രേയോ യദിപരമസഹ്യസ്തു വിരഹ:” എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.]

അര്‍ജ്ജുനന്‍:(പെട്ടന്ന് മുന്നില്‍ കണ്ട്) ‘അല്ലയോ പ്രിയേ, നമുക്ക് പോകുവാനുള്ള രഥം ഇതാ വന്നിരിക്കുന്നു. ഇനി ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് പോവുകയല്ലേ?’
സുഭദ്ര:‘അങ്ങിനെ തന്നെ’
അര്‍ജ്ജുനന്‍:(ആലോചനയോടെ) ‘എന്നാല്‍ രഥം തെളിക്കുന്നതാര്?’
സുഭദ്ര:‘തേര്‍ തെളിക്കുവാനുള്ള ഉപായങ്ങള്‍ കുട്ടിക്കാലത്തുതന്നെ എന്നെ ജേഷ്ഠനായ കൃഷ്ണന്‍ പഠിപ്പിച്ചിട്ടുണ്ട്.’
അര്‍ജ്ജുനന്‍:(ശ്രീകൃഷ്ണന്റെ ലീലകള്‍ ഓര്‍ത്ത് അത്ഭുതപ്പെട്ട്, അതിയായ സന്തോഷത്തോടെ) ‘അതുവ്വോ! എന്നാല്‍ ഇനി വേഗത്തില്‍ തേര്‍തെളിച്ചാലും’
അര്‍ജ്ജുനന്‍ ചമ്മട്ടിയെടുത്ത് സുഭദ്രയുടെ കൈയ്യില്‍ നല്‍കുന്നു. സുഭദ്ര ചമ്മട്ടി വാങ്ങി തയ്യാറായി നില്‍ക്കുന്നു. അര്‍ജ്ജുനന്‍ ചാപബാണങ്ങളോടുകൂടി നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ ഇരുവരും രഥത്തിലേയ്ക്ക് ചാടികയറുന്നു. തേരില്‍ സഞ്ചരിക്കുന്ന നാട്ട്യത്തില്‍ നിന്നശേഷം പിന്നിലേയ്ക്ക് കാല്‍കുത്തിമാറി ഇരുവരും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: