2009, ഒക്‌ടോബർ 18, ഞായറാഴ്‌ച

സുഭദ്രാഹരണം 10 മുതല്‍ 17 വരെ രംഗങ്ങള്‍ (പോരിനുവിളി)

പത്താം രംഗം

രംഗത്ത്-അര്‍ജ്ജുനന്‍, സുഭദ്ര

ശ്ലോകം-രാഗം:സാരംഗം
“ഇന്ദിരാരമണമന്ദിരേ സസുഖമിന്ദുബിംബമുഖിയാളുമായ്
 ഭംഗിപൂണ്ടു മരുവുന്നകാലമമരേന്ദ്രസൂനു സുരസുന്ദരന്‍
 ഉത്സവാവധി നിനയ്ക്കയാല്‍ സപദി ഗന്തുകാമനവനാദരാല്‍
 തേരിലേറി മറിമാന്‍ വിലോചനതെളിക്കുമപ്പൊഴുതു ചൊല്ലിനാന്‍”
{ഇന്ദിരാരമണന്റെ മന്ദിരത്തില്‍ ചന്ദ്രമുഖിയാളുമായി സുരസുന്ദരനായ ഇന്ദ്രസൂനു സസുഖം ഭംഗിയായി മരുവുന്നസമയത്ത് ഉത്സവാവസാനമായി എന്ന് ഓര്‍മ്മപ്പെട്ടിട്ട് പോകുവാനുദ്ദേശിച്ച് തേരില്‍ കയറി. മറിമാന്മിഴിയാള്‍ തേരുതെളിക്കുമ്പോള്‍ അര്‍ജ്ജുനന്‍ പറഞ്ഞു.}

അര്‍ജ്ജുനന്‍ വശങ്ങളിലേയ്ക്ക് നിവര്‍ത്തിപിടിച്ച കൈകളില്‍ അമ്പും വില്ലും ധരിച്ച് വീരഭാവത്തില്‍ രംഗമദ്ധ്യത്തിലെ പീഠത്തില്‍ നില്‍ക്കുന്നു. മുന്നില്‍ താഴെ ചമ്മട്ടിപിടിച്ച് തേരുതെളിക്കുന്ന ഭാവത്തില്‍ സുഭദ്ര നില്‍ക്കുന്നു.

അജ്ജുനന്‍:(ഇരു വശങ്ങളിലുമായി ദ്വാരക നോക്കിക്കണ്ട്, വിസ്മയത്തോടെ ആത്മഗതമായി) ‘ഹോ ദ്വാരകാപുരിയുടെ സൌന്ദര്യം അത്ഭുതംതന്നെ’ (ചാടി താഴെയിറങ്ങി ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി നിന്ന് വീണ്ടും കണ്ടിട്ട്) ‘ചുറ്റും ഗംഭീരമായ മതിലുകളോടും കിടങ്ങുകളോടും നാലുദിക്കിലുമുള്ള ഗോപുരങ്ങളോടും കൂടി ദ്വാരകാപുരി ശോഭിക്കുന്നു.‘ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട ചവുട്ടി മുന്നില്‍ ധരാളം‌പേരെ കണ്ട്) ‘ഇതാ അനവധി ഭടന്മാര്‍ ഓരോ വിധത്തിലുള്ള ആയുധങ്ങള്‍ ധരിച്ചുകൊണ്ട് നില്‍ക്കുന്നു.’ (ആലോചനയോടെ) ‘ഇവരുടെ മദ്ധ്യത്തിലൂടെ ഒരു സ്ത്രീയേയുംകൊണ്ട് പോകുന്നതെങ്ങിനെ? ആരും അറിയാതെ ഉപായത്തില്‍ പോയാലോ? (ചിന്തിച്ച് ഗൌരവത്തില്‍) ‘പാടില്ല, അത് ക്ഷത്രിയന്മാര്‍ക്ക് ഉചിതമല്ല. പിന്നെ എങ്ങിനെ? (വിചാരിച്ചിട്ട്) ‘ആ, ഉണ്ട്. ഭടന്മാരെ ജയിച്ച് പോകാം’ (ഉത്സാഹത്തോടെ) ‘അതിനാല്‍ ഇനി വേഗം യുദ്ധത്തിനുവിളിക്കുക തന്നെ’

അര്‍ജ്ജുനന്‍ നാലാമിരട്ടിയെടുത്തിട്ട് വീരഭാവത്തില്‍ പദമാടുന്നു.

അര്‍ജ്ജുനന്റെ പോരിനുവിളിപ്പദം-രാഗം:സാരംഗം, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“ദ്വാരഭൂമിയില്‍‌വാഴും വീരരേ
 ശൂരരെങ്കിലോ വരുവിനാഹവേ”
ചരണം1:
“ശൂരനാമഹം വീരനര്‍ജ്ജുനന്‍
 നിര്‍ജ്ജരേന്ദ്രന്റെ ഇഷ്ടനാം സുതന്‍”
ചരണം2:
“ലോകനാഥന്റെ മിത്രനാമഹം
 ഭദ്രയെ ബലാല്‍ കൊണ്ടുപോകുന്നേന്‍”
ചരണം3:
“കണ്ടുകൊള്‍കഹോ കൊണ്ടല്‍‌വേണിയെ
 കൊണ്ടുപോകുന്നേനിണ്ടലെന്നി‍യേ”
{ഗോപുരത്തില്‍ വാഴുന്ന വീരരേ, നിങ്ങള്‍ ശൂരരാണെങ്കില്‍ യുദ്ധത്തിനുവരുവിന്‍. ശൂരനായ ഞാന്‍ വീരനായ അര്‍ജ്ജുനനാണ്. ഇന്ദ്രന്റെ ഇഷ്ടപുത്രന്‍. ലോകനാഥന്റെ മിത്രമായ ഞാന്‍ ഭദ്രയെ ബലമായി കൊണ്ടുപോകുന്നു. കൊണ്ടല്‍‌വേണിയാളെ ഇണ്ടല്‍ കൂടാതെ കൊണ്ടുപോകുന്നത് കണ്ടുകൊണ്ടാലും.}
കണ്ടുകൊള്‍കഹോ”(അര്‍ജ്ജുനന്‍-കലാ:ഗോപി)
ശേഷം ആട്ടം-
അര്‍ജ്ജുനന്‍ ചാപബാണധാരിയായി ‘നോക്കിക്കോ’ എന്നുകാട്ടി നാലാമിരട്ടി കലാശിച്ച് യുദ്ധസന്നദ്ധനായി നില്‍ക്കുന്നഭാവത്തിലും, സുഭദ്ര തേരുതെളിക്കുന്ന ഭാവത്തിലും നിന്നശേഷം പിന്നിലേയ്ക്ക് കാല്‍കുത്തിമാറി ഇരുവരും നിഷ്ക്രമിക്കുന്നു.

ഈ രംഗത്തില്‍ തുടര്‍ന്ന്; ദ്വാരപാലന്മാരുടെ പ്രവേശവും, അവരുമായുള്ള യുദ്ധവും, അര്‍ജ്ജുനന്‍ ദ്വാരപാലകരെ പരാജയപ്പെടുത്തി അയക്കുന്നതുമായ ഭാഗങ്ങളാണുള്ളത്. എന്നാല്‍ ഈ ഭാഗങ്ങള്‍ ഇപ്പോള്‍ സാധാരണമായി അവതരിപ്പിക്കപ്പെടാറില്ല.

-----(തിരശ്ശീല)-----

11 മുതല്‍ 17 വരെ രംഗങ്ങള്‍

ഈ രംഗങ്ങള്‍ ഇപ്പോള്‍ നടപ്പിലില്ലാത്തവയാണ്.

അഭിപ്രായങ്ങളൊന്നുമില്ല: