2009, ഒക്‌ടോബർ 17, ശനിയാഴ്‌ച

സുഭദ്രാഹരണം പതിനെട്ടാം രംഗം


രംഗത്ത്-മൂന്ന് ബ്രാഹ്മണര്‍‍‍(മിനുക്ക് വേഷങ്ങള്‍)

ശ്ലോകം-രാഗം:മോഹനം
“അനന്തരം രൈവതകാദ്രിഭാഗേ
 നിതാന്തസന്തോഷഭരേണ സാകം
 അന്യോന്യമൂച്ചര്‍ദ്ധരണീസുരേന്ദ്രോ
 രണാങ്കണേ വീക്ഷ്യ ച സപ്രഹാസം”
{അനന്തരം രൈവതകപര്‍വ്വതത്തിലെ രണാങ്കണം കണ്ടിട്ട് ബ്രാഹ്മണശ്രേഷ്ഠന്മാര്‍ അതിയായ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് അന്യോന്യം പറഞ്ഞു.}

ബ്രാഹ്മണര്‍ ദേവസ്തുതിയ്ക്ക് ചുവടുകള്‍ വെച്ചുകൊണ്ട് പ്രവേശിച്ച് മുന്‍പോട്ട് വരുന്നു.

ബ്രാഹ്മണരുടെ സ്തുതിപദം-രാഗം:മോഹനം, താളം:മുറിയടന്ത
ചരണം1:
“ദേവേശ മുകുന്ദ ജനാര്‍ദ്ദന
 പാഹി ദയാംബുനിധേ”
{ദേവദേവനായ മുകുന്ദാ, ജനാര്‍ദ്ദനാ, ദയാസമുദ്രമേ, രക്ഷിച്ചാലും}

ബ്രാഹ്മണര്‍ ഇരുവശങ്ങളിലായി നില്‍ക്കുന്നു. ഒന്നാമന്‍ പദാഭിനയം ആരംഭിക്കുന്നു.

ബ്രാഹ്മണരുടെ പദം-
പല്ലവി:
“കേട്ടില്ലയോ നിങ്ങള്‍ ഭൂസുരന്മാരെ
 നാട്ടിലൊക്കെ പ്രസിദ്ധം വിശേഷം‍”
ചരണം1:
“കണ്ടീലെ പണ്ടോരു സന്യാസിയെ ഭവാന്‍
 കണ്ടാലഴകുള്ളവന്‍ സുഭഗന്‍
 വണ്ടാര്‍കുഴലിയാം ഭദ്രയെക്കൊണ്ടു-
 ഗമിച്ചുപോലെന്നു കേട്ടു നിയതം”
{ഭൂസുരന്മാരേ, നിങ്ങള്‍ കേട്ടില്ലേ? നാട്ടിലൊക്കെ പ്രസിദ്ധമായ വിശേഷം. കണ്ടാല്‍ അഴകുള്ള സുന്ദരനായ ഒരു സന്യാസിയെ ഭവാന്‍ പണ്ട് കണ്ടില്ലേ? വണ്ടാര്‍കുഴലിയാളാം സുഭദ്രയേയും കൊണ്ടവന്‍ ഗമിച്ചുപോല്‍. എന്ന് കേട്ടു, തീര്‍ച്ച}

രണ്ടാമന്‍:
ചരണം2:
“നാരിമാര്‍തന്നിലനുരാഗമുള്ളവര്‍
 വേഗേനസന്യസിപ്പിന്‍ ഉടനെ
 വേളികഴിയുമതിന്റെ ഫലം കൊണ്ടു‍
 കാലം തുലോം പകര്‍ന്നു ധരിക്ക”
{നാരിമാരില്‍ അനുരാഗമുള്ളവര്‍ വേഗത്തില്‍ സന്യസിച്ചുകൊള്‍വിന്‍. ഉടനെ വേളി കഴിയും. അതാണതിന്റെ ഫലം. ഹോ! കാലം വല്ലാതെ മാറിക്കഴിഞ്ഞു എന്ന് അറിയുക.‍}

മൂന്നാമന്‍:(ഭയത്തോടെ)
ചരണം3:
“ദുഷ്ട ഭവാനിന്നു കഷ്ടം പറകൊല്ല
 നഷ്ടമാം നിന്റെ കുലം കഠോരം
 അഷ്ടിക്കുപോലുമുപായമില്ലാത്തവന്‍
 ദുഷ്ടത കേട്ടീലയോ മഹാത്മന്‍‍”
{ദുഷ്ടാ, ഭവാന്‍ ഇന്ന് ഇങ്ങിനെ കഠോരമായി വല്ലതും പറയരുത്. നിന്റെ കുലം നഷ്ടമാകും. കഷ്ടം! ആഹാരത്തിനുപോലും ഉപായമില്ലാത്തവന്റെ ദുഷ്ടത കേട്ടില്ലേ മഹാത്മാവേ.}

ഒന്നാമന്‍:
ചരണം4:
“സന്യാസിയല്ലവന്‍ സന്ദേഹമില്ലേതും
 സുന്ദരന്‍ പാണ്ഡുസുതന്‍ സുഭഗന്‍
 സുഭദ്രയെക്കൊണ്ടു ഗമിക്കുന്ന നേരത്തു
 ഗോപുരപാലകന്മാര്‍ തടുത്താര്‍”
{അവന്‍ സന്യാസിയല്ല. ഒട്ടും സംശയമില്ല. സുന്ദരനായ പാണ്ഡുസുതനാണ്. സുഭഗനായ അവന്‍ സുഭദ്രയേയും കൊണ്ട് ഗമിക്കുന്നനേരത്ത് ഗോപുരപാലകന്മാര്‍ തടുത്തുവത്രെ.}

രണ്ടാമന്‍:
ചരണം5:
“‍ആശുഗംകൊണ്ടവനാകെ ജയിച്ചെടോ
 ആശു വന്നാനിവിടെ
 അന്നേരം പാഞ്ഞടുത്താന്‍ വിപൃഥുവും
 കൂട്ടവുമൊക്കെജ്ജയിച്ചാനവന്‍ ക്ഷണേന”
{എടോ, അസ്ത്രംകൊണ്ട് സകലരേയും ജയിച്ച് അവന്‍ പെട്ടന്ന് ഇവിടെ വന്നു. അന്നേരം വിപൃഥുവും കൂട്ടരും പാഞ്ഞടുത്തു. അവരെയൊക്കെ അവന്‍ ക്ഷണത്തില്‍ ജയിച്ചു.}

മൂന്നാമന്‍:
ചരണം6:
“സംഗരഭൂമിയെ കാണ്‍ക ഭവാനിന്നു
 സംക്രനന്ദനാത്മജന്റെ കൃപയാല്‍
 ആര്‍ക്കും കുറഞ്ഞൊന്നുപോലും മുറിഞ്ഞീല
 സ്യന്ദനമായുധവും തകര്‍ത്താന്‍”
{ഭവാനിന്ന് യുദ്ധഭൂമി കണ്ടാലും. ഇന്ദ്രപുത്രന്റെ കൃപയാല്‍ ആര്‍ക്കും ചെറിയൊരു മുറിവുപോലും ഏറ്റിട്ടില്ല. തേരുകളും ആയുധങ്ങളും മാത്രം തകര്‍ത്തിട്ടിരിക്കുന്നു.}

പദാഭിനയം കഴിഞ്ഞ് ബ്രാഹ്മണര്‍ സ്തുതിപദത്തിന് ചുവടുകള്‍വെച്ചുകൊണ്ട് നിഷ്ക്രമിക്കുന്നു.

സ്തുതിപദം-
“ദേവേശ മുകുന്ദ ജനാര്‍ദ്ദന
 പാഹി ദയാംബുനിധേ”

-----(തിരശ്ശീല)-----


അഭിപ്രായങ്ങളൊന്നുമില്ല: