2009, ഒക്‌ടോബർ 21, ബുധനാഴ്‌ച

സുഭദ്രാഹരണം എട്ടാം രംഗം

രംഗത്ത്-അര്‍ജ്ജുനന്‍, കൃഷ്ണന്‍

ശ്ലോകം-രാഗം:മുഖാരി
“നാകാധിപേ തദനു സാകമമര്‍ത്ത്യസംഘൈ-
 സ്സ്വര്‍ഗ്ഗം ഗതേ പ്രമദഭാരതരംഗിതാത്മാ
 സന്തോഷിതം കൃതവിവാഹമുവാചധീരം
 വാചം തദാ സുമധുരം ജഗദേകനാഥ:”‍
{നാകാധിപന്‍ അമര്‍ത്ത്യസംഘത്തോടുകൂടി സ്വര്‍ഗ്ഗത്തിലേയ്ക്ക് ഗമിച്ച ശേഷം ജഗദേകനാഥനായിരിക്കുന്ന ശ്രീകൃഷ്ണന്‍ പ്രേമഭാരത്താല്‍ തരംഗിതഹൃദയനായവനും വിവാ‍ഹിതനുമായ ആ ധീരനെ സന്തോഷിപ്പിച്ചുകൊണ്ട് ഇങ്ങിനെ മധുരമായി പറഞ്ഞു.}

കൃഷ്ണന്‍ വലതുവശത്ത് പീഠത്തിലിരിക്കുന്നു. പതിഞ്ഞ ’കിടതകധിം,താം’ മേളത്തിനൊപ്പം ഇടതുഭാഗത്തുകൂടി പ്രവേശിക്കുന്ന അര്‍ജ്ജുനന്‍; കപടസന്യാസിയായി ചമഞ്ഞതും ബലഭദ്രാദികള്‍ തന്നെ നമസ്ക്കരിച്ചതുമൊക്കെ ഓര്‍ത്ത് അപരാധബോധത്താല്‍ നടുങ്ങുന്നു. തുടര്‍ന്ന് കൃഷ്ണനെ കണ്ട് ഭക്തിയോടെ കുമ്പിട്ടിട്ട് വിനയത്തോടെ നില്‍ക്കുന്നു. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചിട്ട് എഴുന്നേറ്റ് പദാഭിനയം ചെയ്യുന്നു.

പദം-രാഗം:മുഖാരി, താളം:അടന്ത(രണ്ടാം കാലം)
കൃഷ്ണന്‍:
പല്ലവി:
“കേട്ടാലും വചനം സഖേ മാനവമൌലേ കേട്ടാലും”
അനുപല്ലവി:
“സ്ഫീതമാം തവ ഭാഗ്യം സുകരമായ് വിവാഹവും
 നിയതിവൈഭവമുണ്ടോപാരിലൊരുസൂരിയറിയുന്നു”‍
ചരണം1:
“താതന്‍ ദേവരാജാവും ത്രിദശമാനിനിമാരും
 ദേവമാമുനിവൃന്ദവും ദേവവൃന്ദവുമീവണ്ണം
 മുന്നം മന്നിലെങ്ങാനുംതനിയേ വന്നിതോ മോദാല്‍
 അഹഹ തവ സുകൃതമതിഗഹനം”
{വാക്കുകള്‍ കേട്ടാലും സഖേ. മനുഷ്യശ്രേഷ്ഠാ, കേട്ടാലും. താങ്കളുടെ ഭാഗ്യം തെളിഞ്ഞു. സുഖമായി വിവാഹം കഴിഞ്ഞു. ഭാഗ്യവൈഭവമുണ്ടോ പാരിലൊരു വിദ്വാന്‍ അറിയുന്നു! താതനായ ദേവരാജാവും ദേവസ്ത്രീകളും ദേവമാമുനിവൃന്ദവും വന്നല്ലോ. ഈവണ്ണം ദേവവൃന്ദം മുന്‍പെങ്ങാനും മോദത്തോടെ മന്നിലേയ്ക്ക് താനെ വരികയുണ്ടായിട്ടുണ്ടോ? ആശ്ചര്യം! താങ്കളുടെ സുകൃതം അപാരം തന്നെ.}

അര്‍ജ്ജുനന്‍:
ചരണം2:(ഒന്നാം കാലം)
“കഷ്ടം ഞാന്‍ കപടം കൊണ്ടെതിയായ്ചമഞ്ഞതും
 ഒട്ടല്ല ഇതിന്‍ പാതകം പെട്ടന്നു ഭവാനെന്റെ
 അടിയില്‍വീണതുമോര്‍ത്താല്‍ ഞെട്ടുന്നു കളിയല്ല
 ജളത മമ സകലമിതുമാധവ”
ചരണം3:
“പങ്കജലോചന നിന്‍‌കൃപയുളവായാല്‍
 സങ്കടലവമുണ്ടാമോ പങ്കനാശന ദേവ
 പങ്കജഭവവന്ദ്യ കിങ്കരനഹം നിന്റെ
 അമരമുനി നികര പരിസേവിത”
പല്ലവി:
“കേട്ടാലും വചനം വിഭോ കേശവ ശൌരേ”
{ഞാന്‍ കപടംകൊണ്ട് യതിയായി ചമഞ്ഞത് കഷ്ടമായിപോയി. ഒട്ടല്ല ഇതുകൊണ്ടുള്ള പാപം. പെട്ടന്ന് ഭവാന്‍ അടിയില്‍ വീണതും ഓര്‍ത്താല്‍ ഞെട്ടുന്നു, ഇതു കള്ളമല്ല. സകലവും എന്റെ അല്പത്വമാണ് മാധവ. താമരക്കണ്ണാ, നിന്റെ കൃപയുളവായാല്‍ ലേശമെങ്കിലും സങ്കടമുണ്ടാകുമോ? പാപത്തെ നശിപ്പിക്കുന്നവനായ ദേവാ, ബ്രഹ്മദേവനാലും വന്ദിക്കപ്പെടുന്നവനേ, ദേവഋഷിമാരാല്‍ പരിസേവിതനായവനേ, ഞാന്‍ നിന്റെ ഭൃത്യനാണ്.}
ഞെട്ടുന്നു കളിയല്ല” (അര്‍ജ്ജുനന്‍-കലാ:ഗോപി‍, കൃഷ്ണന്‍-കലാ:ബാലസുബ്രഹ്മണ്യന്‍)
കൃഷ്ണന്‍:
ചരണം4:
“ഉത്സവാവധൌ വീര സഹചരിയുമായി നീ
 വിരവോടു ഗമിക്കേണമേയോദ്ധാക്കള്‍ തടുത്താല്‍ നീ
 അവരെ സംഹരിക്കൊല്ല ഗമിക്കുന്നേനഹമിപ്പോള്‍
 ഉടനെ ഇനിത്തവനികടെ വന്നിടാം”
{വീരാ, ഉത്സവം അവസാനിക്കുന്ന ക്രമത്തില്‍ സഹചരിയുമായി നീ ഗമിക്കുക. യോദ്ധാക്കള്‍ തടുത്താല്‍ നീ അവരെ വധിക്കരുത്. ഞാന്‍ ഇപ്പോള്‍ ഗമിക്കുകയാണ്. ഇനി താമസിയാതെ നിന്റെയടുത്ത് വന്നീടാം.}

ശേഷം ആട്ടം-
അര്‍ജ്ജുനന്‍:(ഭക്തിയോടെ ശ്രീകൃഷ്ണനെ കെട്ടിച്ചാടി കുമ്പിട്ടിട്ട്) ‘അല്ലയോ സ്വാമിന്‍, എനിക്ക് ഇപ്രകാരമെല്ലാം സിദ്ധിച്ചത് ലോകനാഥനായ അവിടുത്തെയും ദേവനാഥനായ എന്റെ അച്ഛന്റേയും കാരുണ്യം കൊണ്ടുതന്നെ. ഞങ്ങളില്‍ സര്‍വ്വധാ അങ്ങയുടെ കാരുണ്യമുണ്ടാകേണമേ’
കൃഷ്ണന്‍:‘അങ്ങിനെ തന്നെ. സന്തോഷത്തോടുകൂടി വസിച്ചാലും’
അര്‍ജ്ജുനന്‍ വീണ്ടും കൃഷ്ണനെ വന്ദിക്കുന്നു. അനുഗ്രഹിച്ച് കൃഷ്ണന്‍ നിഷ്ക്രമിക്കുന്നു. യാത്രയാക്കിക്കൊണ്ട് അര്‍ജ്ജുനനും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: