2009, ഒക്‌ടോബർ 11, ഞായറാഴ്‌ച

ലവണാസുരവധം ഒന്ന്, രണ്ട് രംഗങ്ങള്‍

ഒന്നാം രംഗം

ഈ രംഗം ഇപ്പോള്‍ നടപ്പിലില്ല.

രണ്ടാം രംഗം

രംഗത്ത്-മണ്ണാന്‍‍‍(ഒന്നാംതരം മിനുക്ക് വേഷം), മണ്ണാത്തി‍(ഒന്നാംതരം സ്ത്രീ-ലോകധര്‍മ്മി-വേഷം)

ശ്ലോകം-രാഗം:ആഹരി
“കൃത്വാ ഘോരവിരോധമത്ര രജക: കശ്ചിദ്രജക്യാ സമം
 ഗത്വാ മാതൃഗൃഹം പുനര്‍ന്നിജഗൃഹം പ്രാപ്തസ്സ്വമാത്രാ സഹ
 ഭാര്യാം രോഷദ്ദൃശാ വിലോക്യ സുദൃഢം സംതാഡ്യ സന്തര്‍ജ്ജിതാം
 സന്ദഷ്ടോഷ്ഠപുട: ഖല: ഖരതരം വാചം ബഭാഷേ തദാ”‍
{മാതൃഗൃഹത്തില്‍ പോയി മടങ്ങി സ്വഗൃഹത്തിലേയ്ക്കെത്തിയ ഭാര്യയോട് ദുഷ്ടനായ അവളുടെ മണ്ണാന്‍ രോഷത്തോടെ നോക്കിക്കൊണ്ടും, ഭീഷണിപ്പെടുത്തിക്കൊണ്ടും, നല്ലവണ്ണം താടിച്ചുകൊണ്ടും കലശലായി കലഹിച്ചുകൊണ്ടും ചുണ്ടുകടിച്ചുകൊണ്ടും ഇപ്രകാരം പറഞ്ഞു.}

മണ്ണാന്‍ ക്രുദ്ധനായി വടിയും കുത്തിപിടിച്ച് വലതുവശത്ത് നില്‍ക്കുന്നു. മണ്ണാത്തി കൈയ്യില്‍ തുണിക്കെട്ടുമായി ഇടതുഭാഗത്തുകൂടി ‘കിടതകധിം,താ’മോടെ പ്രവേശിക്കുന്നു. ഇരുവരും പരസ്പരം കാണുന്നതോടെ മണ്ണാന്‍ മണ്ണാത്തിയെ വടികൊണ്ട് അടിക്കുകയും കൈകൊണ്ട് ഇടിക്കുകയും ചെയ്യുന്നു. മണ്ണാത്തി കൈയ്യിലുള്ള തുണിക്കെട്ടുകൊണ്ട് തടുക്കുകയും മണ്ണാന്‍ കാണാതെ കൊഞ്ഞനംകുത്തുകയും ചെയുന്നു.
മണ്ണാന്‍:‘എടീ, കുലടേ, നീ പുറത്തുപോ. എനിക്ക് നിന്നെ കാണണ്ട. എന്റെ മുന്‍പില്‍ നിന്നു പോ’
മണ്ണാത്തി:‘അല്ലയോ നാഥാ, എന്താണ് എന്നോട് ഇപ്രകാരമെല്ലാം പ്രവര്‍ത്തിക്കുന്നത്? ഞാന്‍ അങ്ങയോട് എന്ത് തെറ്റുചെയ്തു?
മണ്ണാന്‍:‘നീ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലാ? നീ ഇന്നലെ രാത്രി എവിടെ ആയിരുന്നു?’
മണ്ണാത്തി:‘ഞാന്‍ ഓരോരോ വീടുകളിലും പോയി വസ്ത്രങ്ങള്‍ കൊടുത്തുകഴിഞ്ഞപ്പോഴേയ്ക്കും സമയം വൈകി. തിരിച്ചുവരുവാന്‍ സാധിക്കാഞ്ഞതിനാല്‍ ഞാന്‍ എന്റെ അമ്മയുടെ വീട്ടില്‍ പോയി താമസിച്ചു.’
മണ്ണാന്‍:‘നീ പറയുന്നത് ശുദ്ധ കളവാണ്. അന്യപുരുഷനെ ആഗ്രഹിച്ച്, അവനോടുകൂടി രമിക്കാനാണ് നീ പോയത്. ഞാന്‍ അറിയും.’
മണ്ണാത്തി:‘ഒരിക്കലും അല്ല. എന്റെ അമ്മയോട് ചോദിച്ചാലും.’
മണ്ണാന്‍:‘അന്യപുരുഷനോടുചേര്‍ന്ന് രമിക്കയാല്‍ നീ രാത്രി ഉറങ്ങിയിട്ടില്ല. നിന്റെ കണ്ണിന്റെ ക്ഷീണം കണ്ടാല്‍ എനിക്ക് മനസ്സിലാകുന്നുണ്ട്. നോക്കിക്കോ’
മണ്ണാന്‍ നാലാമിരട്ടി ചവുട്ടിയിട്ട് പദാഭിനയം ചെയ്യുന്നു.

മണ്ണാന്റെ പദം-രാഗം:ആഹരി, താളം:ചെമ്പട
പല്ലവി:
“ആരെടീ നീയെന്റെ മുമ്പില്‍ വന്നു നിന്നവള്‍
 അതിഘോരാകാരജാരേ ദൂരെ പോക നില്ക്കാതെ”
ചരണം1:
“മാരശരപരിതാപം ചെറ്റുമില്ലാ മേ തവ
 മാരകനായ് ഭവിച്ചീടും പാരാതെ പോക”
{എന്റെ മുമ്പില്‍ വന്നുനിന്ന നീ ആരെടീ? അതിഘോരാകാരേ, ജാരനോടു കൂടിയവളേ, ഇവിടെ നില്‍ക്കാതെ ദൂരെ പോവുക. കാമതാപം ഒട്ടുമില്ല എനിക്ക്. ഞാന്‍ നിന്റെ മാരകനായി ഭവിച്ചീടും. പെട്ടന്ന് പൊയ്ക്കോ.}
“അതിഘോരാകാരജാരേ ദൂരെ”(മണ്ണാന്‍-കലാ:കേശവദേവ്, മണ്ണാത്തി-കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി)
മണ്ണാത്തിയുടെ മറുപടിപദം-രാഗം:പുന്നാഗവാരാളി, താളം:തൃപുട
പല്ലവി:
“കാന്ത എന്നോടേവം കോപം സ്വാന്തമതില്‍ വേണ്ടകേള്‍
 കാന്തയല്ലോ തവ ഞാനും ശാന്തനായ്ഭവിക്ക നീ‍”
{കാന്താ, കേള്‍ക്കുക. എന്നോട് ഈ വിധം കോപം മനസ്സില്‍ കരുതരുതേ. അങ്ങയുടെ കാന്തയല്ലോ ഞാന്‍. അവിടുന്ന് ശാന്തനായി ഭവിക്കുക.}

മണ്ണാന്‍‍:
ചരണം2:
“ബന്ധമെന്തു നിന്നോടെനിക്കിന്നു ദുര്‍ഭഗേ നിന്റെ
 ചന്തം കൊണ്ടുപോയാലും നീ ശാഠ്യം ചൊല്ലാതെ”
{ദുര്‍ഭഗേ, നിന്നോട് എനിക്കിന്ന് എന്തു ബന്ധം? നീ ശാഠ്യം പിടിക്കാതെ നിന്റെ ചന്തവുംകൊണ്ട് പോയാലും.}

മണ്ണാത്തി‍:
ചരണം2:
“ഹന്ത എന്തു ചെയ്തു പാപം ചിന്തയിലരുതു കോപം
 കിം തവ മാനസതാപം ചിന്തിക്ക നീയെന്റെ രൂപം”
{ഹോ! ഞാന്‍ എന്തു പാപം ചെയ്തു? മനസ്സില്‍ കോപം അരുത്. എന്താണ് അങ്ങയുടെ മനസ്സില്‍ താപം? അങ്ങ് എന്റെ രൂപം ചിന്തിച്ചാലും.}
“കിം തവ മാനസതാപം”(മണ്ണാന്‍-കലാ:കേശവദേവ്, മണ്ണാത്തി-കലാകേന്ദ്രം മുരളീധരന്‍ നമ്പൂതിരി)
മണ്ണാന്‍‍:‘നിന്റെ സൌന്ദര്യത്തില്‍ എനിക്ക് ഒട്ടും ഭ്രമമില്ല. ഇനി നിന്നെ ഇവിടെ താമസിപ്പിച്ചാല്‍ ബന്ധുക്കള്‍ എന്നെ പരിഹസിക്കും.’
മണ്ണാത്തി‍:‘അല്ലയോ കാന്താ, കേവലം ഒരു രാത്രി മാത്രമല്ലെ ഞാന്‍ വീടുവിട്ട് താമസിച്ചുള്ളു. സീതാദേവിയെ രാവണന്‍ ഒരു വര്‍ഷം ലങ്കയില്‍ താമസിപ്പില്ലെ? എന്നിട്ട് ശ്രീരാമസ്വാമി ദേവിയെ ഭാര്യയായി തിരികെ സ്വീകരിച്ചില്ലെ?’
മണ്ണാന്‍‍:‘എടീ, രാമനേപ്പോലെ അഭിമാനമില്ലാത്ത മൂഢനല്ല ഞാന്‍. കടന്നുപോ.’
മണ്ണാന്‍ നാലാമിരട്ടി എടുത്തിട്ട് പദാഭിനയം തുടരുന്നു.

മണ്ണാന്‍‍:
ചരണം3:
“അന്യാഗാരവാസം ചെയ്ത നിന്നെ സ്വീകരിച്ചു
 ധന്യനായീടുമോ ഞാനും രാമനെപ്പോലെ^
{അന്യഗൃഹവാസം ചെയ്ത നിന്നെ സ്വീകരിച്ച് രാമനെപ്പോലെ ഞാനും ധന്യനായിത്തീരുമോ?}

[^‘രാമനെപ്പോലെ’ എന്നു പറയുമ്പോള്‍ മണ്ണാത്തി ഓടിച്ചെന്ന് മണ്ണാന്റെ വായപൊത്തുന്നു.]

ശേഷം ആട്ടം-
മണ്ണാന്‍‍:‘എടീ, ദുഷ്ടേ, എന്റെ മുമ്പില്‍ നില്‍ക്കാതെ കടന്നുപോ’
മണ്ണാന്‍ മണ്ണാത്തിയെ കഴുത്തിനുപിടിച്ച് പുറത്താക്കുന്നു. മണ്ണാത്തി നിഷ്ക്രമിക്കുന്നു. മണ്ണാത്തി പോയീ എന്ന് നോക്കി ഉറപ്പാക്കിയിട്ട് മണ്ണാന്‍ പീഠത്തില്‍ പോയി ഇരിക്കുന്നു.
മണ്ണാന്‍:(ആത്മഗതമായി) ‘പണ്ട് ബന്ധുജനങ്ങള്‍ നിറഞ്ഞ മണ്ഡപത്തില്‍ വെയ്ച്ച് ഇവളെ വിവാഹം കഴിച്ചു. പിന്നെ ഇവളെ സംരക്ഷിച്ചുകൊണ്ട്, ഇവളോടുകൂടി സൌഖ്യമായി കഴിഞ്ഞുവന്നു.’ (കോപത്തോടെ കൈകള്‍ തിരുമ്മിക്കൊണ്ട്) ‘എന്നിട്ടും ഇന്ന് ഇവള്‍ എന്നോട് ഇപ്രകാരം ചതി ചെയ്തുവല്ലൊ!’
മണ്ണാത്തി വീണ്ടും പ്രവേശിച്ച് പിന്നിലൂടെ പതുങ്ങി വന്ന് കൈയ്യിലുള്ള താമ്പൂലം സൂത്രത്തില്‍ മണ്ണാന്റെ വായില്‍ കൊടുക്കുവാന്‍ ശ്രമിക്കുന്നു. മണ്ണാന്‍ പെട്ടന്ന് അവളുടെ കൈയ്യില്‍ പിടികൂടുന്നു.
മണ്ണാന്‍:‘എന്താണ് കൈയ്യില്‍? ഇവിടെ കൊണ്ടുവാ’ (കൊടുക്കുവാന്‍ മടിക്കുന്ന മണ്ണാത്തിയുടെ കൈയ്യില്‍ നിന്നും ബലമായി പിടിച്ചുവാങ്ങി വെറ്റില നിവര്‍ത്തി പരിശോധിച്ച്, ഞെട്ടലോടെ) ‘ഹോ!’ (അതിയായ കോപത്തോടെ) ‘എടീ, കുലടേ, താമ്പൂലത്തില്‍ വശ്യംചെയ്ത് എന്നെ മയക്കാം എന്ന് നീ കരുതിയോ? ദുഷ്ടേ, ഇനി നീ എന്നോടൊപ്പം നിമിഷനേരം കൂടി വസിക്കരുത്. ഞാന്‍ നിന്നെ ഉപേക്ഷിക്കുന്നു. നീയുമായുള്ള ബന്ധം വേര്‍പെടുത്തുന്നു. നീ നിന്റെ മംഗല്യസൂത്രം അഴിച്ചുതന്നിട്ട് പോവുക’
മണ്ണാത്തി:‘അയ്യോ, അവിടുന്ന് അങ്ങിനെ പറയരുതേ. ഇല്ല, ഞാന്‍ തരില്ല.’
മണ്ണാന്‍ ബലമായി മണ്ണാത്തിയുടെ കഴുത്തില്‍ നിന്നും മംഗല്യസൂത്രം പൊട്ടിച്ചെടുക്കുന്നു.
മണ്ണാത്തി:(പെട്ടന്ന് കോപിച്ച്) ‘ഓ, അങ്ങിനെ ബന്ധം വേര്‍പെടുത്തുകയാണെങ്കില്‍ എന്റെ വീട്ടുകാര്‍ നിനക്കു തന്നിട്ടുള്ള സ്ത്രീധനവും മടക്കി തരിക.’
മണ്ണാന്‍ വസ്ത്രത്തിന്റെ കോന്തല അഴിച്ച് പണമെടുത്ത് എണ്ണിതിട്ടപ്പെടുത്തി മണ്ണാത്തിക്ക് വലിച്ചെറിഞ്ഞു കൊടുക്കുന്നു. തുടര്‍ന്ന് മണ്ണാന്‍ മണ്ണാത്തിയെ ആട്ടിപ്പായിക്കുന്നു. മണ്ണാത്തി നിഷ്ക്രമിക്കുന്നു. മണ്ണാത്തി പോയി എന്ന് ഉറപ്പുവരുത്തിയിട്ട് മണ്ണാന്‍ പീഠത്തില്‍ ഇരിക്കുന്നു.
മണ്ണാന്‍:(സ്വഗതമായി) ‘കഷ്ടം! തന്നെ. ഇവള്‍ ഇപ്രകാരമെല്ലാം എന്നോട് പ്രവര്‍ത്തിച്ചല്ലോ! ഇനി വീട്ടില്‍ എന്നെ സഹായിക്കാന്‍ ആരുണ്ട്?’ (ആലോചിച്ചശേഷം) ‘ങാ, ഇനി വേറോരു സ്ത്രീയെ അന്വേഷിക്കുകതന്നെ’
മണ്ണാന്‍ നാലാമിരട്ടിക്കലാശം ചവുട്ടിയിട്ട് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

1 അഭിപ്രായം:

SunilKumar Elamkulam Muthukurussi പറഞ്ഞു...

Mani,
I can give video of this (mannan and mannathi)
Old one, let me make it in a cd. Lavanasuravadham ee ramgavum pinne ramankutty asante hanumanum okke aayathu. pazhaythaNE. 1997 aanennu thonnunnu.
njanathokke irunnu onnukoote kaanatte. pinne ithokke onnum koote vaayikkatte.
enthayalaum palathum maniyute itharam postil ninnum manassilaakkaan patunnunt tto.
i believe my asvadana nilavaaram is improved after reading and seeing videos again and again., readinginekkaaL kooTuthal ventath. pakshe what to do?!) (I know that real stagelum kaLAriyum okke kaanukayaaN
Thanks for this Mani.
Luv,
-S-