2009, സെപ്റ്റംബർ 2, ബുധനാഴ്‌ച

ലവണാസുരവധം പതിനഞ്ച് മുതല്‍ പതിനേഴ് വരെ രംഗങ്ങള്‍

പതിനഞ്ച്, പതിനാറ് രംഗങ്ങള്‍

ഈ രംഗങ്ങള്‍ ഇപ്പോള്‍ നടപ്പിലില്ല.

പതിനേഴാം രംഗം

രംഗത്ത്-ഹനുമാന്‍‍(ഒന്നാംതരം വെള്ളത്താടിവേഷം), കുശന്‍, ലവന്‍

ശ്ലോകം-രാഗം:മദ്ധ്യമാവതി
“ആയോധനേ വിജിതമാശരരാജപുത്ര
 ശത്രും വിബുദ്ധ്യബലിനാ കുശനാമകേന
 സീതാപതിസ്സതതഗാത്മജമദ്യയുങ്ക്ത
 സമ്പ്രാപ്യ വത്സനികടം ജഗദേ ഹനൂമാന്‍”
{ബലവാനായ കുശനാല്‍ ലക്ഷണനും യുദ്ധത്തില്‍ പരാജയപ്പെട്ടു എന്നറിഞ്ഞ സീതാപതി വാതാത്മജനെ നിയോഗിച്ചു. ഹനുമാന്‍ കുട്ടികളുടെ അടുത്തുവന്ന് പറഞ്ഞു.}

ഹനുമാന്റെ തിരനോട്ടം-
തിരനോട്ടശേഷം ഹനുമാന്‍ വലതുകോണില്‍ പീഠത്തില്‍ നിന്നുകൊണ്ട് തിരതാഴ്ത്തുന്നു. കുശലവന്മാര്‍ ഇടതുവശത്ത് വില്ലുകുത്തിപിടിച്ച് നില്‍ക്കുന്നു.
ഹനുമാന്‍:‘അഹോ! ഈ കാട്ടില്‍വന്ന എന്റെ സ്വാമിയുടെ യാഗാശ്വത്തെ രണ്ടു ബാലന്മാര്‍ പിടിച്ചുകെട്ടിയിരിക്കുന്നുവത്രെ. അതു തന്നെയല്ല, സ്വാമിയുടെ അനുജന്മാരെപ്പോലും ആ വീരന്മാര്‍ ജയിക്കുകയും ചെയ്തുവത്രെ. ഇപ്പോള്‍ കുതിരയെ വീണ്ടെടുത്ത് കൊണ്ടുചെല്ലുവാന്‍ ശ്രീരാമസ്വാമി എന്നോട് കല്പിച്ചിരിക്കുന്നു. അതിനാല്‍ ഇനി ആ കുട്ടികളും കുതിരയും എവിടെ എന്ന് തേടുകതന്നെ.’(ഇരുവശങ്ങളിലേയ്ക്കും മാറിമാറിനോക്കി തിരഞ്ഞുനടക്കുന്നതായി നടിച്ചശേഷം കുശലവന്മാരെ ദൂരെ കണ്ട് കൌതുകത്തോടെ നോക്കിക്കൊണ്ട്) ‘അസ്ത്രശസ്ത്രങ്ങള്‍ ധരിച്ച് ഒട്ടും കൂസലില്ലാതെ നില്‍ക്കുന്ന ഈ ബാലന്മാര്‍ ആരാണ്? മുഖത്ത് ക്ഷാത്രപൌരുഷം വിലസുന്നുണ്ട്. എന്നാല്‍ ഇവര്‍ മുനികുമാരന്മാരെ പോലെ മരവുരി ഉടുത്ത് ജടകെട്ടിവെച്ചിരിക്കുന്നു.‘ (വിചാരിച്ചിട്ട്) ‘പണ്ട് ഞാന്‍ സുഗ്രീവാജ്ഞപ്രകാരം വടുവേഷം ധരിച്ച് രാമലക്ഷമണന്മാരെ ചെന്നുകണ്ടപ്പോള്‍ അവരുടെ രൂപം ഈവിധംതന്നെ ആയിരുന്നു. ഇവര്‍ക്ക് ശ്രീരാമസ്വാമിയുടെ ഛായതോന്നുന്നുണ്ട്.’ (ഓര്‍ത്തിട്ട്) ‘അന്ന് സീതാദേവിയെ കാട്ടില്‍ ഉപേക്ഷിക്കുമ്പോള്‍ പൂര്‍ണ്ണഗര്‍ഭിണി ആയിരുന്നു. ഇവര്‍ ദേവിയുടെ പുത്രന്മാര്‍ ആയിരിക്കുമോ? ഇനി സത്യം അറിയുകതന്നെ. ഇവരെ അല്പമൊന്ന് ഭയപ്പെടുത്തി നോക്കാം.‘
ഹനുമാന്‍ ഒരു മരച്ചില്ല ഒടിച്ച് ചുഴറ്റി കുട്ടികളുടെ നേരേ എറിയുന്നു. പെട്ടന്ന് കുശലവന്മാര്‍ ഹനുമാന്റെ നേരെ ശരങ്ങള്‍ ഉതിര്‍ക്കുന്നു. ഹനുമാന്‍ തടുത്തുകൊണ്ട് ‘അരുതേ, അരുതേ’ എന്ന് തുടരെ അപേക്ഷിക്കുന്നു. കുശലവന്മാര്‍ അമ്പെയ്ത്ത് നിര്‍ത്തുന്നു.
ഹനുമാന്‍:‘ഹോ! എന്തൊരു ശൌര്യം. രണ്ടു സിംഹക്കുട്ടികള്‍ തന്നെ’
ഹനുമാന്‍ ഇലകള്‍ ഉതിര്‍ത്തെടുത്ത് ബാലന്മാരുടെ നേരെ എറിയുന്നു. ലവകുശന്മാര്‍ പൂര്‍വ്വാധികം വാശിയോടെ ശരമുതിര്‍ക്കുന്നു. പൊറുതിമുട്ടിയ ഹനുമാന്‍ അവരുടെ മദ്ധ്യത്തിലേയ്ക്ക് ചാടിയിറങ്ങുന്നു. ലവകുശന്മാര്‍ ഇരുവശത്തും നിന്ന് തിരക്കുന്നു. ഹനുമാന്‍ വലത്തേയ്ക്കുമാറി നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.
ലവകുശന്മാര്‍(കലാ:ബാലസുബ്രഹ്മണ്യനും കോട്ട:കേശവനും) ഹനുമാന്റെ(കലാ:രാമന്‍‌കുട്ടിനായര്‍) ഇരുവശത്തും നിന്ന് തിരക്കുന്നു
പദം-രാഗം:മദ്ധ്യമാവതി, താളം:ചെമ്പട(രണ്ടാം കാലം)
ഹനുമാന്‍:
 പല്ലവി:
“സാഹസികളാരിവിടെ പോരിനു തുനിഞ്ഞതും
 മോഹേന ചാകുലിത ഹൃദയരോവാ”
അനുപല്ലവി:
“അനിലസുതനഹമെന്നു ധരിച്ചീടുവിന്‍ ബാലരെ
 ജലനിധി കടന്നോരു വാനരനഹം”
ചരണം1:(നാലാം കാലം)
“ഘനതരപരാക്രമികളായ നിശിചാരികളെ
 രണഭുവി സമൂഹേന മര്‍ദ്ദനകരന്‍ ഞാന്‍”
{ഇവിടെ പോരിനു തുനിഞ്ഞ സാഹസികളാര്? മോഹത്താല്‍ ആകുലമായ ഹൃദയത്തോടുകൂടിയവരോ? വായുസുതനാണ് ഞാന്‍ എന്ന് ധരിച്ചീടൂ ബാലരേ. സമുദ്രം കടന്നൊരു വാനരനാണ് ഞാന്‍. കനത്ത പരാക്രമികളായ നിശിചാരികളെ രണഭുമിയില്‍ കൂട്ടത്തോടെ മര്‍ദ്ദിച്ചവനാണ് ഞാന്‍.}

കുശന്‍:
ചരണം2:(രണ്ടാം കാലം)
“വാചാലവാനര വരിക വരികാശു നീ
 ആചാമിതാശേഷധാര്‍ഷ്ട്യംനികരം”
{വാചാലനായ വാനരാ, സകലവിധമായ ധാര്‍ഷ്ട്യവും ഉള്‍ക്കൊണ്ട് വരിക നീ വേഗം വരിക}

ലവന്‍:
ചരണം3:
“ഉചിതമുചിതം കപേ ശ്രുതിപഥകുതൂഹലം
 വചനമുരചെയ്യുമോ കപികളുമഹോ”
{കൊള്ളാം, കൊള്ളാം, കപേ. ഹോ! കാതിനിമ്പമേകുന്ന തരത്തില്‍ വാക്കുകള്‍ പറയുമോ കപികളും?}

കുശന്‍:
ചരണം4:
“വീരവരനെങ്കിലിഹ ഘോരസമരാങ്കണേ
 ധീരത കലര്‍ന്നിവിടെ നിന്നീടുക”
{വീരശ്രേഷ്ഠനെങ്കില്‍ ഘോരമായ സമരാങ്കണത്തില്‍ ധീരതയോടെ ഇവിടെ നിന്നീടുക}

ഹനുമാന്‍:
ചരണം5:
“ചേരുമിതു ചേരുമിതു ചാരുതവ സാഹസം
 നേരിടുവതിനു മമ പോരുമോ നീ”
{നന്നായി, നന്നായി. കേമം തന്നെ നിന്റെ സാഹസം. എന്നെ നേരിടുവാന്‍ നീ മതിയാകുമോ?}

കുശന്‍:
ചരണം6:
“ചൊല്‍കൊണ്ടവിക്രമമിതൊക്കെയുമഹോ തവ
 പോക്കുന്നതുണ്ടിവിടെ കണ്ടുകൊള്‍ക”
{കേള്‍വികേട്ട നിന്റെ വിക്രമമൊക്കെയും ഇവിടെ കളയുന്നുണ്ട്. കണ്ടുകൊള്‍ക}

ലവന്‍:
ചരണം7:(നാലാം കാലം)
“മര്‍ക്കട മഹാചപല നില്ക്ക രണഭൂമിയില്‍
 ധിക്കാരമെന്നോടു ചൊല്ലിടാതെ”
{മഹാചപലനായ മര്‍ക്കട എന്നോട് ധിക്കാരം ചൊല്ലീടാതെ രണഭൂമിയില്‍ നില്‍ക്കുക}
“ധിക്കാരമെന്നോടു ചൊല്ലിടാതെ” (ഹനുമാന്‍:കലാ:രാമന്‍‌കുട്ടിനായര്‍, കുശന്‍:സദനം ഭാസി)

ശേഷം യുദ്ധവട്ടം-
ഹനുമാനും കുശലവന്മാരും പരസ്പരം പോരിനുവിളിച്ച് യുദ്ധവട്ടം ചവുട്ടുന്നു.
തുടര്‍ന്ന് ശക്തിപ്രകടനം-
(മേളം:ചെമ്പ മൂന്നാം കാലം)
കുശന്‍:‘വാനരാ, എന്റെ ആയുധശക്തി കണ്ടാലും’ (വില്ലുതയ്യാറാക്കി ബാണമയച്ച് നിലത്ത് ഗര്‍ത്തമുണ്ടാക്കിയിട്ട്) ‘ഇത് കണ്ടാലും’
ലവന്‍:‘ഇനി എന്റെ ശക്തി കണ്ടാലും’ (വില്ലുതയ്യാറാക്കി ബാണമയച്ച് നിലത്ത് ഗര്‍ത്തമുണ്ടാക്കിയിട്ട്) ‘ഇത് കണ്ടാലും’
ഹനുമാന്‍:(കെട്ടിച്ചാടി താണുനിന്ന് പിളര്‍ന്ന നിലം വീക്ഷിച്ചിട്ട്, ആത്മഗതമായി) ‘ഹോ എന്തൊരു ശക്തി’ (ബാലരോടായി) ‘ഇത് വളരെ നിസ്സാരം. ഇനി എന്റെ കരബലം കണ്ടുകൊള്‍വിന്‍’ (മുഷ്ടികള്‍ കൊണ്ട് നിലം ഇടിച്ച് പിളര്‍ത്തിയിട്ട്) ‘ഇതാ ഇതുകാണുവിന്‍’
കുശലവന്മാര്‍:(കെട്ടിച്ചാടി നിന്ന് ഗര്‍ത്തം പരിശോധിച്ചശേഷം, പുച്ഛത്തോടെ) ‘ഇത് ഏറ്റവും നിസ്സാരം തന്നെ’
വീണ്ടും കുശലവന്മാരും ഹനുമാനും പരസ്പരം പോരിനുവിളിക്കുന്നു. കുശലവന്മാര്‍ മാറിമാറി ഹനുമാന്റെ നേരെ അസ്ത്രങ്ങളയക്കുന്നു. പീഠത്തില്‍ കാല്‍ചവുട്ടി നില്‍ക്കുന്ന ഹനുമാന്‍ വിനോദഭാവത്തില്‍ അസ്ത്രങ്ങള്‍ പിടിച്ചെടുത്ത് പൊട്ടിച്ചുകളയുന്നു.
(മേളം:ചെമ്പ നാലാം കാലം)
കുശലവന്മാര്‍ അസ്ത്രമയക്കല്‍ തുടരുന്നു.
(മേളം:ചെമ്പ അഞ്ചാം കാലം)
കുശലവന്മാര്‍ അസ്ത്രമയക്കല്‍ തുടരുന്നു.
(മേളം:ചെമ്പട താളം)
കുശലവന്മാര്‍ ഇടതടവില്ലാതെ വീറോടെ അസ്ത്രങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്നു. പൊറുതിമുട്ടിയ ഹനുമാന്‍ തടുത്തുകൊണ്ട് വട്ടംതിരിഞ്ഞ് പീഠത്തില്‍ കയറി നില്‍ക്കുകയും, തുടര്‍ന്ന് വിഷമിച്ച് നിലം‌പതിക്കുകയും ചെയ്യുന്നു. കുശലവന്മാര്‍ ഹനുമാനെ ബന്ധിക്കുന്നു.
കുശന്‍:‘ഇനി നമുക്ക് ഇവനേയും കൊണ്ട് മാതൃസമീപത്തേയ്ക്ക് പോകാം?’
ലവന്‍:‘അങ്ങിനെ തന്നെ’
ലവകുശന്മാര്‍ ഇരുവശങ്ങളിലുമായി നിന്ന് ഹനുമാനെ പിടിച്ചുകൊണ്ട് പിന്നോട്ട്മാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: