2009, ഓഗസ്റ്റ് 7, വെള്ളിയാഴ്‌ച

ബാലിവിജയം ആറാം രംഗം (കരവിംശതി-പാടിപ്പദം)

രംഗത്ത്-രാവണന്‍‍(ഒന്നാംതരം കത്തിവേഷം), മണ്ഡോദരി(രണ്ടാംതരം സ്ത്രീവേഷം)

ശ്ലോകം-രാഗം:പാടി
“ജാതേജ്ഞാതാവമാനേ വലജിതിതനയം വിതഭൂതാനുകമ്പം
പ്രീതസ്താതോ ദശാസ്യോ യുവനൃപമകരോദ്യാതുധാനാധിനാഥ:
മാതാ തസ്യേതി കൃത്വാ ബഹുമതിമധികാം തത്ര ദൈതേയജാതൌ
ജാതാം ചൂതാസ്ത്രഹേതോരവദദിദമതീവാദരാല്‍ കാതരാക്ഷീം”
{ഇന്ദ്രന്‍ അപമാനത്തിലകപ്പെട്ടത് പ്രസിദ്ധമായപ്പോള്‍ കരുണയില്ലാത്തവനായ രാക്ഷസരാജാവ് ദശാസ്യന്‍, സന്തോഷിച്ച് പുത്രനെ യുവരാജാവായി വാഴിച്ചു. അസുരവംശജയായ അവന്റെ മാതാവ് മണ്ഡോദരിയെ ബഹുമാനിച്ചുകൊണ്ട് കാമാര്‍ത്തനായ രാവണന്‍ ഇങ്ങിനെ പറഞ്ഞു.}

രാവണന്റെ തിരനോട്ടം-
ആലവട്ടമേലാപ്പുകളോടുകൂടി ശൃഗാരപ്രധാനമായുള്ള തിരനോട്ടം.
വീണ്ടും തിരതാഴ്ത്തുമ്പോള്‍ രംഗമദ്ധ്യത്തിലൂടെ മണ്ഡോദരിയെ ആലിംഗനം ചെയ്തുകൊണ്ട് പതിഞ്ഞ’കിടതകധിം,താ’മിനൊപ്പം രാവണന്‍ പ്രവേശിക്കുന്നു. മേളാവസാനത്തില്‍ മണ്ഡോദരിയെ ഇടതുവശത്ത് നിര്‍ത്തിയിട്ട് രാവണന്‍ നോക്കികാണലോടെ പദാഭിനയം ആരംഭിക്കുന്നു.

രാവണന്റെ പദം-രാഗം:പാടി, താളം:ചെമ്പട(ഒന്നാം കാലം)
ചരണം1:
“അരവിന്ദദളോപമനയനേ
ശരദിന്ദുമനോഹരവദനേ
കരിവൃന്ദമദാപഹഗമനേ
കുരുവിന്ദജകുഡ്മളരദനേ”
“അരവിന്ദദളോപമനയനേ” (രാവണന്‍-കലാ:ബാലസുബ്രഹ്മണ്യന്‍, മണ്ഡോദരി-ഫാക്റ്റ്:ബിജൂഭാസ്ക്കര്‍)

ചരണം2:
“കരവിംശതി ദശമുഖവും മേ
പരിരംഭണചുംബനകുതുകാല്‍
പരിചോടഹമഹമിതി തമ്മില്‍
പെരുതായിഹ കലഹിക്കുന്നു”
{താമരയിതളുപോലുള്ള നയനങ്ങളോടുകൂടിയവളേ, ശരത്ക്കാല ചന്ദ്രനേപ്പോലെ മനോഹരമായ മുഖത്തോടു കൂടിയവളേ, ആനക്കൂട്ടത്തിന്റെ അഹങ്കാരത്തെ ഹരിക്കുന്ന നടത്തത്തോടു കൂടിയവളേ, കുരുക്കുത്തിമുല്ലയുടെ മൊട്ടുകള്‍ പോലെയുള്ള പല്ലുകളോടുകൂടിയവളേ, എന്റെ ഇരുപതുകരങ്ങളും പത്തുമുഖങ്ങളും ആലിംഗന ചുംബന കുതുകത്താല്‍ ‘ഞാനാദ്യം, ഞാനാദ്യം’ എന്നിങ്ങനെ
പരസ്പരം വല്ലാതെ കലഹിക്കുന്നു.}


“കരവിംശതി” (രാവണന്‍-കലാ:രാമന്‍‌‌കുട്ടി നായര്‍, മണ്ഡോദരി-കലാ:വിജയകുമാര്‍)
മണ്ഡോദരിയുടെ മറുപടി പദം-രാഗം:എരിക്കലകാമോദരി, താളം:അടന്ത(മൂന്നാം കാലം)
പല്ലവി:
“പംക്തികണ്ഠ മമ മൊഴി കേള്‍ക്ക ബന്ധുരഗുണനിലയ”
അനുപല്ലവി:
“ചെന്താര്‍ബാണതുല്യ കാന്ത നിന്‍ മൊഴി കേട്ടു
സ്വാന്തേ മേ വളരുന്നു സന്തോഷമധികവും”
ചരണം1:
“ദുര്‍വ്വാരമായ തവ ദോര്‍വ്വീര്യശങ്കയാലേ
ഗീര്‍വ്വാണതരുണിമാര്‍ സര്‍വ്വമെന്നെകണ്ടാല്‍
ഉര്‍വ്വശിയാദികളും ഗര്‍വ്വലജ്ജ വിട്ടു
ഉര്‍വ്വീതലത്തില്‍ വീണു നിര്‍വ്യാജം കൂപ്പുന്നു”
ചരണം2:(താളം:മുറിയടന്ത)
“അംബുജനിഭങ്ങളാം നിന്മുഖങ്ങളിലേറ്റം
നന്മയേതിനെന്നുള്ളില്‍ സമ്മോഹം വരികയാല്‍
ബിംബസന്നിഭാധരചുംബനത്തിനു കാല
വിളംബം വന്നീടുന്നു വാമ്യമല്ലേതും”
{പംക്തികണ്ഠാ, സദ്ഗുണങ്ങള്‍ക്ക് ഇരിപ്പിടമായവനേ, എന്റെ മൊഴി കേള്‍ക്കുക. കാമതുല്യാ, കാന്താ, അങ്ങയുടെ മൊഴി കേട്ട് എന്റെ മനസ്സില്‍ സന്തോഷം അധികമായി വളരുന്നു. തടുക്കാനാവാത്ത അങ്ങയുടെ കൈയൂക്കിനെ ശങ്കിച്ച് എല്ലാ ദേവതരുണിമാരും, ഉര്‍വ്വശി ആദിയായവരും കൂടി എന്നെ കണ്ടാല്‍ ഗര്‍വ്വും ലജ്ജയും വിട്ട് കളവുകൂടാതെ നിലത്തുവീണു വണങ്ങുന്നു. താമരപ്പൂവിനൊത്ത അങ്ങയുടെ മുഖങ്ങളില്‍ ഏറ്റവും നല്ലതേതെന്ന് അറിയായ്കയാലാണ് തൊണ്ടിപ്പഴത്തിന് തുല്യമായ അധരത്തെ ചുബിക്കുവാന്‍ കാലവിളംബം വന്നീടുന്നത്. അല്ലാതെ ഒട്ടും വിപരീതഭാവം കൊണ്ടല്ല.}
“പംക്തികണ്ഠ” (രാവണന്‍-കലാ:ഗോപി, മണ്ഡോദരി-കലാ:ഷണ്മുഖന്‍)

ശേഷം ആട്ടം-
രാവണന്‍:‘അല്ലയോ പ്രിയേ, ഉര്‍വ്വശി മുതലായ ദേവതരുണികള്‍ അഹങ്കാരം വിട്ട് നമിക്കുന്നത് എന്നോടുള്ള ഭയം കാരണമല്ല. ഭവതിയുടെ സൌന്ദര്യം കണ്ട് ലജ്ജിച്ചിട്ടാണ്. പ്രിയേ, നിന്റെ മുഖചന്ദ്രനില്‍ നിന്നും പൊഴിയുന്ന അധരമാകുന്ന അമൃതിനെ ഞാന്‍ പാനം ചെയ്യട്ടെയോ?’
രാവണന്‍ മണ്ഡോദരിയെ ആലിംഗനം ചെയ്ത്, സുഖദ്ദൃഷ്ടിയോടെ നില്‍ക്കുന്നു. പെട്ടന്ന് മുന്നിലായി ആകാശത്തില്‍ ഒരു തേജസ്സ് കണ്ട് ആശ്ചര്യപ്പെടുന്നു.
രാവണന്‍:^(ദ്ദൃഷ്ടി ആകാശത്തില്‍ തന്നെ ഉറപ്പിച്ചുകൊണ്ട് മണ്ഡോദരിയെ വിട്ട് മെല്ലെ പിന്നിലേയ്ക്ക് മാറിയിട്ട്, ആത്മഗതമായി) ‘ആകാശത്തില്‍ ഒരു ശോഭ കാണുന്നതെന്താണ്? സൂര്യോദയം അല്ല. കാരണം ആദിത്യന്റെ ഗതി കിഴക്കുപടിഞ്ഞാറാകുന്നു. അഗ്നി ആയിരിക്കുമോ?’ (അലോചിച്ചിട്ട്) ‘അതുമല്ല. കാരണം അഗ്നി ഊര്‍ധ്വജ്വലനെന്ന് പ്രസിദ്ധമാണല്ലോ. ഈ കാണുന്ന ശോഭ സര്‍വ്വത്ര പരന്ന് കീഴ്പ്പോട്ടാണ് പതിക്കുന്നത്. പിന്നെ എന്താണിത്?’ (വീണ്ടും ശ്രദ്ധിച്ചിട്ട്) ‘ശോഭയുടെ നടുവില്‍ കരചരണാദി അംഗങ്ങളോടുകൂടിയ ഒരു ശരീരം കാണുന്നു. ഓ, പുരുഷനാണ്. ശിരസ്സില്‍ ജടയും മേലാസകലം ഭസ്മകുറിയും ധരിച്ചിട്ടുണ്ട്. കയ്യില്‍ വീണയും ധരിച്ചിട്ടുണ്ട്. ആരായിരിക്കും?’ (വീണ്ടും സൂക്ഷിച്ചുനോക്കി മനസ്സിലാക്കിയിട്ട്) ‘ഓ, മനസ്സിലായി. നാരദമഹര്‍ഷി തന്നെ. എന്റെ സമീപത്തേയ്ക്ക് വരികയാണ്. ആകട്ടെ, ഇനി ലോകവര്‍ത്തമാനങ്ങളെല്ലാം അറിയുകതന്നെ’ (മണ്ഡോദരിയോടായി) ‘അല്ലെ പ്രിയേ, ഭവതി അന്ത:പുരത്തില്‍ ചെന്ന് സന്തോഷത്തോടുകൂടി വസിച്ചാലും’ രാവണന്‍ മണ്ഡോദരിയെ ആലിംഗനം ചെയ്തുകൊണ്ടും വരുന്ന
നാരദനെ വീക്ഷിച്ചുകൊണ്ടും പിന്തിരിഞ്ഞ് നിഷ്ക്രമിക്കുന്നു.

[^രാവണന്റെ ഈ ആട്ടങ്ങള്‍ ‘മാഘ’ത്തിലെ
“ഗതന്തിരശ്ചീന മനൂരു സാരഥേ:
 പ്രസിദ്ധ മൂര്‍ധജ്വലനം ഹവിര്‍ഭുജ;
 പതത്യധോധാമ വിസാരിസര്‍വ്വത;
 കിമേത മിത്യാകുലമീക്ഷിതം ജനൈ;”,                                                     

“വചയസ്ത്വിഷാമിത്യവധാരിതം പുരാ
 തതശ്ശരീരീതി വിഭാവിതാകൃതിം
 വിഭുര്‍വിഭക്താവയവം പുമാനിതി
 ക്രമാദമും നാരദ ഇത്യബോധിസ” എന്നീ ശ്ലോകങ്ങളെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.]
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: