2009, ജൂലൈ 27, തിങ്കളാഴ്‌ച

ബാലിവിജയം പതിനൊന്ന്, പന്ത്രണ്ട് രംഗങ്ങള്‍

പതിനൊന്നാം രംഗം 
 
രംഗത്ത്-ബാലി, നാരദന്‍, രാവണന്‍

ശ്ലോകം-രാഗം:മോഹനം
“തപ്തസ്വര്‍ണ്ണസുവര്‍ണ്ണസന്നിഭനിഭം നാനാ വിഭൂഷാഞ്ചിതം
 രക്തശ്മശ്രുവിലോചനം ശശികലാമാലാഭദംഷ്ട്രാന്വിതം
 ദൃഷ്ട്വാധോഭുവി തര്‍പ്പയന്തമുദ കേനാംഭോധിതീരേ തദാ
 നിര്‍ദ്ദിശ്യാംഗുലിനാ ദശാനനമിതി പ്രോചേ മുനിര്‍ന്നാരദ”
{ചുട്ടുപഴുപ്പിച്ച സ്വര്‍ണ്ണത്തിന്റെ കാന്തിയുള്ളവനും നാനാവിധ ആഭരണങ്ങളണിഞ്ഞവനും തുടുത്ത മുഖരോമങ്ങളോടും കണ്ണുകളോടും കൂടിയവനും ചന്ദ്രക്കലപോലെ തിളങ്ങുന്ന ദംഷ്ട്രങ്ങളോടുകൂടിയവനും ആസമയത്ത് താഴെ സമുദ്രതീരത്ത് ജലതര്‍പ്പണം ചെയ്തുകൊണ്ടിരിക്കുന്നവനുമായ ബാലിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് നാരദമുനി ദശാനനനോട് പറഞ്ഞു.}

ബാലി തര്‍പ്പണം ചെയ്ത് ധ്യാനിച്ചുകൊണ്ട് വലതുഭാഗത്ത് പീഠത്തില്‍ ഇരിക്കുന്നു. ഇടതുവശത്ത് പിന്നിലായി പീഠങ്ങളില്‍ നരദനും രാവണനും നില്‍ക്കുന്നു. ബാലിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് നാരദന്‍ പദാഭിനയമാരംഭിക്കുന്നു.

നാരദന്റെ പദം-രാഗം:മോഹനം, താളം:മുറിയടന്ത(ദ്രുതകാലം)
പല്ലവി:
“കണ്ടാലും രാക്ഷസമൌലേ
 ദശകണ്ഠ ഇവനല്ലോ ബാലി”
അനുപല്ലവി:
“നീണ്ടുതടിച്ചൊരു വാലും കരാഘ്രികള്‍
 രണ്ടും മുഖാദിയും കണ്ടാല്‍ ഭയമുണ്ടാം”
ചരണം1:
“കണ്ടതേതുമില്ലസാരമിപ്പോള്‍
 മണ്ടുമല്ലോ നമ്മെക്കണ്ടാല്‍
 ഉണ്ടൊരുപായവും പിമ്പെചെന്നു കരം
 കൊണ്ടു പിടിക്കുമ്പോളിണ്ടലകപ്പെടും”
ചരണം2:
“നിശ്ചലനായിട്ടു ചെന്നു മന്ദം
 പുഛമങ്ങു പിടിച്ചാലും
 വിച്യുതസാമര്‍ത്ഥ്യനാകുമതുനേരം
 നിശ്ചയമിങ്ങിനെ ജാതിസ്വഭാവമാം”
ചരണം3:(അല്പം കാലമുയര്‍ത്തി)
“എന്തിനു താമസിക്കുന്നു വൃഥാ
 പംക്തികണ്ഠാ ഭയം വേണ്ടാ
 അന്തികം തന്നിലടുത്തങ്ങു ചെല്ലുക
 ബന്ധനത്തിനിപ്പോള്‍ നല്ലൊരവസം”
{കണ്ടാലും രാക്ഷസമൌലേ, ദശകണ്ഠാ, ഇവനാണ് ബാലി. നീണ്ടുതടിച്ച വാലും കൈകാലുകളും മുഖാദിയും കണ്ടാല്‍ ഭയം തോന്നും. ഈ കണ്ടതൊന്നും സാരമാക്കേണ്ടാ. നമ്മേക്കണ്ടാല്‍ ഇവന്‍ പേടിച്ചോടിയേക്കും. ഒരു ഉപായമുണ്ട്. പിന്നില്‍ക്കൂടി ചെന്ന് കൈകൊണ്ടു പിടിക്കുമ്പോള്‍ ഇവന്‍ സങ്കടത്തില്‍പ്പെടും. നിശ്ചലനായി പതുക്കെ ചെന്ന് വാലിലങ്ങു പിടിച്ചാലും. അപ്പോള്‍ അവന്റെ സാമര്‍ത്ഥ്യമെല്ലാം നശിക്കും. തീര്‍ച്ചയായും വാനരജാതിയുടെ സ്വഭാവമാണിത്. വെറുതെ എന്തിന് താമസിക്കുന്നു? പംക്തികണ്ഠാ, ഭയം വേണ്ടാ. അവന്റെ അടുത്തേയ്ക്കു ചെല്ലുക. ബന്ധനത്തിനിപ്പോള്‍ ഉചിതമായ സമയമാണ്.}
“ഇവനല്ലോ ബാലി”(ബാലി-നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി,നാരദന്‍-കലാ:പത്മനാഭന്‍ നായര്‍, രാവണന്‍-കലാ:രാമന്‍‌കുട്ടിനായര്‍
ശ്ലോകം^-രാഗം:പാടി
“ശ്രുത്വാ മുനീന്ദ്രവചനം സ തു രാക്ഷസേന്ദ്രോ
 ദൃഷ്ട്വാ ച വാനരകുലേന്ദ്രമദൃഷ്ടപൂര്‍വ്വം
 സംജാതവിസ്മയഭയോ മനസി ക്ഷണാര്‍ദ്ധം
 ചിന്താം ചകാര ചപലാമിതി ചഞ്ചലാത്മാ”
{ആ രാക്ഷസേന്ദ്രന്‍ മുനീന്ദ്രന്റെ വാക്കുകള്‍ ശ്രവിക്കുകയും മുന്‍പുകണ്ടിട്ടില്ലാത്ത വാനരകുലേന്ദ്രനെ കാണുകയും ചെയ്തപ്പോള്‍ അരനിമിഷം മനസ്സില്‍ സംജാതമായ വിസ്മയ ഭയങ്ങളാല്‍ ചഞ്ചലബുദ്ധിയായി, ചപലമായി ഇങ്ങിനെ ചിന്തിച്ചു.}

[^ബാലിയെ കണ്ട് അമ്പരന്നുനില്‍ക്കുന്ന രാവണന്‍ ശ്ലോകത്തില്‍ ‘ദൃഷ്ട്വാ’ എന്നാലപിക്കുന്നതോടെ ബാലിയെ നല്ലവണ്ണം വീക്ഷിക്കുകയും ‘വിസ്മയഭയോ’ എന്നതിനൊപ്പം അത്ഭുതവും ഭയവും നടിക്കുകയും ‘ചിന്താം ചകാര’ എന്നിടത്ത് ചിന്താധീനനാകുകയും ചെയ്യുന്നു.]

രാവണന്റെ പദം-രാഗം:പാടി, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“എന്തൊന്നു ഞാനിഹ ചെയ്‌വൂ പന്തിയല്ല വിധമൊന്നും
 ബന്ധനം കഴിഞ്ഞീടുമോ ചിന്തിച്ചതുപോലെ“
ചരണം2:
“എന്തിനു വൃഥാ ഞാനോരോ ബന്ധമില്ലാതുള്ളകര്‍മ്മം
 ചിന്തിച്ചു വിഷാദിക്കുന്നു പിന്തിരികനല്ലൂ”
{എന്തൊന്നാണ് ഞാനിപ്പോള്‍ ചെയ്യുക? കര്യമൊന്നും പന്തിയല്ല. വിചാരിച്ചതുപോലെ ബന്ധിക്കുവാന്‍ കഴിയുമോ? എന്തിനാണ് വെറുതേ ഞാനോരോ ബന്ധമില്ലാത്ത കര്‍മ്മങ്ങളോര്‍ത്ത് വിഷാദിക്കുന്നത്? പിന്തിരിയുകയാണ് നല്ലത്.}

രണ്ടാംചരണം കഴിയുന്നതോടെ രാവണന്‍ പീഠത്തില്‍ നിന്നും ഇറങ്ങി മടങ്ങുവാന്‍ ഒരുങ്ങുന്നു.
രാവണന്‍:(പെട്ടന്ന് ധൈര്യമവലബിച്ച് വീണ്ടും മുന്നോട്ട് ഓടിവന്ന് നാരദനോടായി) ‘ഇല്ല. കഷ്ടം! കഷ്ടം! ഞാന്‍ പിന്തിരിഞ്ഞ് പോകുമോ?’

രാവണന്‍:
 ചരണം3:
“ഹന്ത ഹന്ത ദശമുഖന്‍ പിന്തിരിഞ്ഞു പോയീടുമോ
 ബന്ധിപ്പതിനിവനെയിപ്പോളന്തരമില്ലേതും”
{കഷ്ടം! കഷ്ടം! ദശമുഖന്‍ പിന്തിരിഞ്ഞു പോയീടുമോ? ഇവനെ ഇപ്പോള്‍ ബന്ധിക്കുന്നുണ്ട്. അതിന് ഒട്ടും മാറ്റമില്ല.}
“പന്തിയല്ല വിധമൊന്നും“(നാരദന്‍-കലാ:പത്മനാഭന്‍ നായര്‍, രാവണന്‍-കലാ:രാമന്‍‌കുട്ടിനായര്‍)
ശേഷം ആട്ടം-
പെട്ടന്നുണ്ടായ ആവേശത്താല്‍ ബന്ധിക്കുവാനായി മുന്നോട്ടായുന്ന രാവണന്‍ ബാലിയുടെ സമീപം ചെന്നപ്പോള്‍ ഞെട്ടി പിന്‍‌വാങ്ങുന്നു.
നാരദന്‍:‘വേഗം അവന്റെ വാലില്‍ പിടിച്ചാലും’
രാവണന്‍:‘വാലിലോ?’
നാരദന്‍:‘അതെ. വാനരന്മാര്‍ക്ക് ശൌര്യം വാലിലാണിരിക്കുന്നത്. പിടിച്ചോളൂ’
രാവണന്‍:(കൈകളില്‍ നോക്കിയിട്ട്) ‘എന്റെ ഈ കൈകള്‍കൊണ്ടോ? അഷ്ടദിഗജങ്ങളുടെ മസ്തകം പിളര്‍ത്തവയും, കൈലാസമെടുത്ത് അമ്മാനമാടിയവയും, ശ്രീ പരമേശ്വരനില്‍നിന്നും ചന്ദ്രഹാസം ഏറ്റുവാങ്ങിയവയും, കല്‍പ്പവൃക്ഷങ്ങള്‍ സ്വര്‍ഗ്ഗത്തില്‍നിന്നും പിഴുത് ഭൂമിയില്‍ കൊണ്ടുവെച്ചവയും ദേവസുന്ദരിമാരെ ആലിംഗനം ചെയ്തവയും ആയിട്ടുള്ള ഈ കരങ്ങള്‍കൊണ്ട് ഇന്ന് ഒരു വാനരന്റെ വാലില്‍ പിടിക്കുകയൊ? ഛായ്!’
നാരദന്‍:‘പിന്നെ എന്താണ് ചെയ്യുക? അങ്ങും ഒരു പുല്ലും സമാനമാണെന്ന് പറഞ്ഞവനാണിവന്‍. അങ്ങ് ക്ഷമിക്കുമോ?’
രാവണന്‍:‘ഏയ്, ഇല്ല. എന്നാല്‍ വാലില്‍ പിടിച്ച ബന്ധിച്ച് കൊണ്ടുപോവുക തന്നെ അല്ലെ?’
നാരദന്‍:‘അതെയതെ, അങ്ങിനെ തന്നെ’
നാരദന്റെ വീണ്ടും വീണ്ടുമുള്ള പ്രേരണയില്‍ വശംവദനായി ഒടുവില്‍ രാവണന്‍ ബാലിയുടെ വാലില്‍ കടന്നുപിടിക്കുന്നു. പിടിച്ചതോടെ കൈകള്‍ ബാലിയുടെ വാലിനാല്‍ ചുറ്റപ്പെടുന്നു. നാരദന്റെ ഉപദേശപ്രകാരം രാവണന്‍ തന്റെ ഇരുപത് കൈകള്‍കൊണ്ടും വാലില്‍ പിടിക്കുന്നു. എന്നാല്‍ അവയെല്ലാം ബാലിയുടെ വാലിനാല്‍ ബന്ധിക്കപ്പെടുന്നു. നാരദനിദ്ദേശാനുസ്സരണം ബന്ധനം വിടര്‍ത്തുവാനായി പരിശ്രമിക്കുന്ന രാവണന്റെ കാലുകളും ശിരസ്സുകളും കൂടി ബന്ധനത്തിലാകുന്നു. ബന്ധനം പൂര്‍ണ്ണമായപ്പോള്‍ രാവണന്റെ നിസ്സഹായാവസ്ഥ കണ്ട് നാരദന്‍ തുടയിലടിച്ച് ചാടി രസിക്കുന്നു.
നാരദന്‍:‘ഇന്ദ്രനെ ബന്ധിച്ചതിന്റെ ഫലമാണിത്. ഇന്ന് നീ ഇന്ദ്രപുത്രന്റെ വാലിനാല്‍ ബന്ധനസ്ഥനായി. ഇനി അവിടെ കിടന്നുകൊള്ളുക. ഞാന്‍ പോകുന്നു.’
നാരദന്‍ ചാരുതാര്‍ത്ഥ്യത്തോടെ വീണവായിച്ചുകൊണ്ട് നിഷ്ക്രമിക്കുന്നു. രാവണന്‍ ദൈന്യതയോടെ വിലപിച്ചുകൊണ്ട് കിടക്കുന്നു. ബാലി ഒന്നുമറിയാത്ത ഭാവത്തില്‍ തര്‍പ്പണം തുടരുന്നു.
ദണ്ഡകം^-
ചരണം1:
“അന്നേരമങ്ങുരിപുവൃന്ദോരു ഭീതികര-
 നിന്ദ്രാത്മജന്‍ സ ഖലു ബാലീ
 കപിതിലകമൌലീ കനകമണിമാലീ
 സമരമതിലേല്‍ക്കുമൊരു വിമതബലവും പാതി
 വരികയിവനെന്നു വരശാലി”
ചരണം2:
“ഖേദം വളര്‍ന്നു ബഹുരോദങ്ങള്‍ ചെയ്യുമൊരു
 നാദങ്ങള്‍ കേട്ടഥ തെളിഞ്ഞു
 കിമപി ച തിരിഞ്ഞു കണ്ടവനറിഞ്ഞു
 സ്വാന്തത്തിലേറിയൊരു സന്തോഷഭാവേന
 ബന്ധനമഴിച്ചഥ പറഞ്ഞു”
{രിപുവൃന്ദങ്ങള്‍ക്ക് ഭീതികരനും ഇന്ദ്രാത്മജനും വാനരശ്രേഷ്ഠനും കനകമണിമാലയണിഞ്ഞവനും സമരത്തിലേര്‍പ്പെടുന്ന വിമതന്റെ പാതിബലം ലഭിക്കുമെന്ന വരശാലിയുമായ ആ ബാലി ആ സമയത്ത്, ഖേദം വര്‍ദ്ധിച്ചിട്ടുള്ള രോദനനാദങ്ങള്‍ ഇടതടവില്ലാതെ കേട്ട് സന്തോഷിച്ചു. പിന്തിരിഞ്ഞ് നോക്കിയപ്പോള്‍ രാവണനെ തിരിച്ചറിഞ്ഞു. വളരെ സന്തോഷഭാവത്തോടെ ബന്ധനമഴിച്ച ശേഷം പറഞ്ഞു.}

[^ദണ്ഡകമാലപിക്കുന്ന സമയം രാവണന്‍ ദീനസ്വരങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് വിലപിക്കുന്നു. ബാലി ‘കെട്ടഥ തെളിഞ്ഞു’ എന്നാലപിക്കുമ്പോള്‍ വിലാപം കേട്ട് ആനന്ദിക്കുന്നു. ‘കിമപി ച തിരിഞ്ഞു’ എന്നതിനൊപ്പം പിന്തിരിഞ്ഞ് നോക്കി, ‘കണ്ടവനറിഞ്ഞു’ എന്നതോടെ ആളെ മനസ്സിലാക്കിയതായി നടിക്കുന്നു. ‘ബന്ധനമഴിച്ചഥ’ എന്നാലപിക്കുന്നതോടുകൂടി ബാലി എഴുന്നേറ്റ് രാവണനെ ബന്ധവിമുക്തനാക്കുന്നു. രാവണന്‍ വൃളാവിവശനായി തലകുനിച്ച് നില്‍ക്കുന്നു.]
“നാദങ്ങള്‍ കേട്ടഥ തെളിഞ്ഞു“ (ബാലി-കലാ:രാമചന്ദ്രന്‍ ഉണ്ണിത്താന്‍, രാവണന്‍-കലാ:രാമന്‍‌കുട്ടിനായര്‍)
ബാലിയുടെ പദം-രാഗം:ഭൂപാളം, താളം:മുറിയടന്ത(ദ്രുത കാലം)
ചരണം1:
“പംക്തികണ്ഠ രക്ഷസേന്ദ്ര പാകവൈരിതന്നെ
 ബന്ധിച്ച സമര്‍ത്ഥന്‍ തന്റെ താതനോ നീ”
ചരണം2:
“കൈലാസമെടുത്തുനിജ പാണികളില്‍ പല
 ലീലാവിനോദങ്ങള്‍ ചെയ്ത വീരനോ നീ”
ചരണം3:
“കഷ്ടമൊരു കപിയുടെ പൃഷ്ടഭാഗം തന്നില്‍
 ഇഷ്ടമുണ്ടോ വസിക്കുവാനെന്തിനേവം”
ചരണം4:
“എത്രനാളായിഹവന്നു കൂടിയെന്നു ചൊല്‍ക
 കുത്രതവശക്തനായ പുത്രനിപ്പോള്‍“
{പംക്തികണ്ഠാ, രാക്ഷസേന്ദ്രാ, ഇന്ദ്രനെ ബന്ധിച്ച സമര്‍ത്ഥന്റെ താതനാണോ നീ? കൈലാസമെടുത്ത് സ്വന്തം പാണികളാല്‍ പല ലീലാവിനോദങ്ങളും ചെയ്ത വീരനാണോ നീ? കഷ്ടം! ഒരു കപിയുടെ പൃഷ്ടഭാഗത്ത് വസിക്കുവാന്‍ ഇഷ്ടമുണ്ടോ? എന്താണിങ്ങിനെ? എത്രനാളായി ഇവിടെ വന്നുകൂടിയിട്ട്? നിന്റെ ശക്തനായ പുത്രനിപ്പോള്‍ എവിടെ?}
“ഇഷ്ടമുണ്ടോ വസിക്കുവാനെന്തിനേവം” (ബാലി-നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, രാവണന്‍-കലാ:രാമന്‍‌കുട്ടിനായര്‍)
രാവണന്റെ മറുപടിപദം-രാഗം:ഇന്ദളം, താളം:മുറിയടന്ത(ദ്രുത കാലം)
ചരണം1:
“വാനരേന്ദ്ര ജയ ജയ മാനശാലിന്‍ മഹാബല
 മാനസേ കൃപയോടെന്നെ പാലിച്ചീടേണം”
ചരണം2:
“നാരദന്റെ മൊഴി കേട്ടു വീര്യമേതും ഗ്രഹിയാതെ
 ആരംഭിച്ചു സാഹസങ്ങള്‍ വീരരില്‍ മൌലേ”
ചരണം3:
“ഇന്നു സര്‍വ്വം ക്ഷമിക്കേണം ഇന്ദ്രസൂനോ നമസ്ക്കാരം^
 വന്നുകൂടി ഏവമെല്ലാം എന്നതെ പറയേണ്ടൂ”
{വാനരേന്ദ്രാ, ജയിക്ക, ജയിക്ക. അഭിമാനശാലിയായുള്ളവനേ, മഹാബലാ, മനസ്സില്‍ കൃപയോടെ എന്നെ രക്ഷിക്കേണം. വീരരില്‍ ശ്രേഷ്ഠനായുള്ളവനേ, അങ്ങയുടെ വീര്യം ഒട്ടും ഗ്രഹിക്കാതെ നാരദന്റെ മൊഴികേട്ടാണ് ഞാന്‍ സഹസത്തിനു മുതിര്‍ന്നത്. ഇന്ന് സര്‍വ്വവും ക്ഷമിക്കേണം. ഇന്ദ്രസൂനോ, നമസ്ക്കരിക്കുന്നേന്‍. ഇങ്ങിനെയെല്ലാം വന്നുകൂടി എന്നേ പറയേണ്ടു.}

[^‘ഇന്ദ്രസൂനോ നമസ്ക്കാരം’ എന്ന് നമസ്ക്കരിക്കാന്‍ തുടങ്ങുന്ന രാവണനെ ‘അരുത്, അരുത്’ എന്നുപറഞ്ഞ് ബാലി തടയുന്നു.]

ബാലി:
ചരണം5:
“അത്രഭയമുണ്ടെന്നാകില്‍ ശത്രുവുമല്ലിനി മേലില്‍
 മത്തനായിപ്പോയീടാതെ പത്തനെ വാഴ്ക”
{അത്രക്ക് ഭയമുണ്ടെങ്കില്‍ മേലില്‍ നീ എന്റെ ശത്രുവല്ല. അഹങ്കരിക്കാതേകണ്ട് പോയി കൊട്ടാരത്തില്‍ വാണുകൊള്ളുക.}

ശേഷം ആട്ടം-
ബാലി:‘ഇനി മേലില്‍ നമ്മള്‍ക്ക് മിത്രങ്ങളായി കഴിയാം’
രാവണന്‍:‘അങ്ങിനെ തന്നെ’
ബാലി:‘എന്നാല്‍ ഇനി സന്തോഷത്തോടുകൂടി പോയാലും’
ഇരുവരും ആശ്ലേഷിച്ച് പിരിയുന്നു. രാവണനെ യാത്രയാക്കിക്കൊണ്ട് ബാലി നിഷ്ക്രമിക്കുന്നു.
രാവണന്‍:(തിരിഞ്ഞ് വീണ്ടും മുന്നോട്ടുവന്ന്) ‘ഇനി ലങ്കയിലേയ്ക്ക് മടങ്ങിപോവുക തന്നെ’
രാവണന്‍ നാലാമിരട്ടിയെടുത്ത് പിന്നോട്ട് കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(ധനാശി)-----

പന്ദ്രണ്ടാം രംഗം 

അന്ത്യരംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

1 അഭിപ്രായം:

AMBUJAKSHAN NAIR പറഞ്ഞു...

ബാലിവിജയം കഥകളി കാണാൻ പോകുന്നവർ മണിയുടെ ബ്ളോഗ് വായിച്ചിട്ട് പോകണം. കഥകളി ആസ്വാദകർ ഈ ബ്ളോഗ് പ്രയോജനപ്പെടുത്തട്ടെ.