2009, ജൂൺ 21, ഞായറാഴ്‌ച

രാവണോത്ഭവം പന്ത്രണ്ടാം രംഗം

രംഗത്ത്-കുട്ടിരാവണന്‍, കുംഭകര്‍ണ്ണന്‍, വിഭീഷണന്‍

ശ്ലോകം-രാഗം:ഘണ്ടാരം
“ആശ്വാസ്യ ജനനീമേവം
 വാക്യൈരതിമനോരമൈ:
 തദൈവാഹൂയ സഹജൌ
 രാവണോ ഗിരിമബ്രവീല്‍”
{ജനനിയെ ഈവിധം അതിമധുരമായ വാക്യങ്ങളെക്കൊണ്ട് ആശ്വസിപ്പിച്ചിട്ട് രാവണന്‍ സഹോദരരെ വിളിച്ച് ഈവിധം പറഞ്ഞു.}

ഇടതുവശത്തുകൂടി പ്രവേശിക്കുന്ന കുംഭകര്‍ണ്ണവിഭീഷണന്മാര്‍ വലതുഭാഗത്ത് പീഠത്തിലിരിക്കുന്ന കുട്ടിരാവണനെ കെട്ടിചാടികുമ്പിട്ടിട്ട് തൊഴുതുമാറി നില്‍ക്കുന്നു. കൂട്ടിരാവണന്‍ അവരെ അനുഗ്രഹിച്ചിട്ട് എഴുന്നേറ്റ് പദാഭിനയം തുടങ്ങുന്നു.

പദം-രാഗം:ഘണ്ടാരം, താളം:പഞ്ചാരി(രണ്ടാം കാലം)
രാവണന്‍:
ചരണം1:
“സഹജകുംഭകര്‍ണ്ണ സഹജ ഹേ വിഭീഷണ
 സഹയുവാമിഹ ഗമിക്ക സവിധഭുവി മുദാ”
ചരണം2:
“അഗ്രജന്‍ ധനേശനധികം ഉഗ്രപൌരുഷം
 വ്യഗ്രതാംവെടിഞ്ഞഹോ മദഗ്രതോ യയൌ“
ചരണം3:
“കണ്ടു ജനനി തല്‍പ്രതാപംകൊണ്ടു മാനസേ
 ഇണ്ടല്‍‌പൂണ്ടു കരകകൊണ്ടു കുണ്ഠിതോസ്മഹം”
ചരണം4:
“ജനനി ഖേദമൊഴിവതിനും ഘനയശസ്സിനും
 ധനപുരാദി ലാഭമതിനും കിമുചിതം വരം”
{സഹജാ, കുംഭകര്‍ണ്ണാ, സഹജാ, ഹേ വിഭീഷണാ, നിങ്ങളിരുവരുംകൂടി മോദത്തോടെ എന്റെ സവിധത്തില്‍ വന്നാലും. ഹോ! അഗ്രജനായ ധനേശന്‍ ഏറ്റവും ഉഗ്രപ്രതാപത്തോടെ കൂസലില്ലാതെ എന്റെ മുന്നിലൂടെ കടന്നുപോയി. അവന്റെ പ്രതാപം കണ്ട് മനസ്സില്‍ ഖേദിച്ച് ജനനി കരഞ്ഞതിനാല്‍ ഞാനും കുണ്ഠിതപ്പെടുന്നു. ജനനിയുടെ ഖേദമൊഴിയാനും കനത്തയശസ്സിനും ധനരാജ്യാദിലാഭത്തിനും വരം തേടുന്നതല്ലെ ഉചിതം?}

കുംഭകര്‍ണ്ണന്‍‍:
ചരണം5:
“ആര്യകഥിതമിതു നമുക്കു കാര്യമനുഗുണം
 വീര്യവാരിധേ ഗമിക്ക വീതസംശയം”
{ജേഷ്ഠന്‍ ഈ പറഞ്ഞത് നമുക്ക് അനുഗുണമായ കാര്യമാണ്. വീര്യസമുദ്രമേ, സംശയമില്ലാതെ ഗമിച്ചാലും.}

വിഭീഷണന്‍:
പല്ലവി:
“രാക്ഷസേന്ദ്ര സപദി ഞങ്ങള്‍ കൂടെവന്നിടാം”
{രാക്ഷസേന്ദ്രാ, ഞങ്ങള്‍ അങ്ങയുടെ കൂടെ വന്നീടാം.}

കുട്ടിരാവണന്‍:
ചരണം6:(നാലാം കാലം)
“ഇത്ഥമങ്ങുറച്ചുവെങ്കില്‍ ഉഗ്രപൌരുഷൌ
 സത്വരം ഗമിക്ക നാമുദഗ്രവീരരേ”
{ഉത്കൃഷ്ടരായ വീരരേ, ഇങ്ങിനെ ഉറപ്പിച്ചുവെങ്കില്‍ നമുക്ക് ഉടനെ ഉഗ്രപൌരുഷത്തോടെ ഗമിക്കാം.}

ശേഷം ആട്ടം-
രാവണന്‍:‘അല്ലയോ സഹോദരന്മാരേ, എന്നാല്‍ നമുക്ക് ഇനി ബ്രഹ്മാവിനെ തപസ്സുചെയ്യുവാനായി ഗോകര്‍ണ്ണത്തേയ്ക്ക് പുറപ്പെടാം’
കുംഭകര്‍ണ്ണവിഭീഷണന്മാര്‍:‘അങ്ങിനെ തന്നെ’
കുമ്പിടുന്ന കുംഭകര്‍ണ്ണവിഭീഷണന്മാരെ അനുഗ്രഹിച്ചിട്ട് മൂവരും ഒരുമിച്ച് നാലാമിരട്ടിചവുട്ടി പിന്നിലേയ്ക്ക് കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: