2009, ജൂൺ 21, ഞായറാഴ്‌ച

രവണോത്ഭവം പതിമൂന്നാം രംഗം

രംഗത്ത്- കുട്ടിരാവണന്‍, കുംഭകര്‍ണ്ണന്‍, വിഭീഷണന്‍

ശ്ലോകം-രാഗം:സാവേരി
“ഇത്ഥം താമനുജോക്തിമാശു കലയന്‍ രക്ഷോധിനാഥസ്തദാ
 ചിത്താനന്ദയുതസ്സഹൈവ പുരതസ്താഭ്യാമുദാഗ്രാശയ:
 ഗോകര്‍ണ്ണം പുനരേത്യ പഞ്ചദഹനാന്തസ്‌ഥോ വിധിം കല്പയന്‍
 പാദാംഗുഷ്ഠനിപീഡിതാവനി തപസ്തേപേ സഹസ്രം സമാ:“
{ഈ വിധം തന്റെ അനുജന്മാരുടെ വാക്കുകള്‍ കേട്ടിട്ട് ഉഗ്രാശയനായ രാക്ഷസനാഥന്‍ പെട്ടന്ന് ചിത്തത്തില്‍ ആനന്ദത്തോടെ അവരോടുകൂടി ഗോകര്‍ണ്ണത്തുചെന്ന് വിധിയനുസ്സരിച്ച് പഞ്ചാഗ്നിമദ്ധ്യത്തില്‍ പെരുവിരള്‍ മാത്രം ഊന്നിനിന്നുകൊണ്ട് ആയിരം വര്‍ഷം തപസ്സനുഷ്ടിച്ചു.}

വലന്തലമേളത്തോടെ തിരശ്ശീല താഴ്ത്തുമ്പോള്‍ രംഗമദ്ധ്യത്തില്‍ കുട്ടിരാവണനും ഇരുവശങ്ങളിലുമായി കുംഭകര്‍ണ്ണവിഭീഷണന്മാരും തപോമുദ്രയോടെ ധ്യാനിച്ച് നില്‍ക്കുന്നു. ഗായകര്‍ പദം ആലപിക്കുന്നു. (പദത്തിന് മുദ്രാഭിനയം ഇല്ല)

പദം-രാഗം:സാവേരി, താളം:ചമ്പ(മൂന്നാം കാലം)
ചരണം1:
“കമലഭവ തവചരണകമലമിഹ വന്ദേ
 കനിവിനൊടു തൊഴുമെന്നില്‍ കരുണയുണ്ടായ്‌വരേണം”
ചരണം2:
“തവ കരുണകൊണ്ടു ഞാന്‍ ഭുവനമഖിലവും വെന്നു
 ജവബലസമേതനായ് മരുവീടുക വേണം”
ചരണം3:
“ബുദ്ധിബലവും മഹിതശക്തിയുമുണ്ടായ്‌വരേണം
 മര്‍ത്ത്യരൊഴിഞ്ഞാരുമൊരു ശത്രുവുണ്ടാകരുതേ”
ചരണം4:
“ഇതിഭുവനങ്ങളില്‍ പ്രസിദ്ധനായ്മേവീടണം
 കീര്‍ത്തിയുമുണ്ടാകണം ആചന്ദ്രതാരകം”
{കമലോല്‍ഭവാ, അവിടുത്തെ ചരണകമലങ്ങളെ വന്ദിക്കുന്നു. വഴിപോലെ തൊഴുന്ന എന്നില്‍ കരുണയുണ്ടായ്‌വരേണമേ. അങ്ങയുടെ കരുണകൊണ്ട് ഞാന്‍ ഭുവനമഖിലവും ജയിച്ച് പ്രസരിപ്പോടും ബലത്തോടും കൂടി വാഴുവാന്‍ ഇടവരണം. ബുദ്ധിബലവും അസാധാരണ ശക്തിയും ഉണ്ടായ്‌വരേണം. മര്‍ത്ത്യരൊഴിച്ച് ഒരു ശത്രുവും ഉണ്ടാകരുതേ. ത്രൈലോക്യങ്ങളിലും പ്രസിദ്ധനായിതീരണം. ചന്ദ്രതാരകങ്ങള്‍ ഉള്ളകാലത്തോളം എന്റെ കീര്‍ത്തി നിലനില്‍ക്കണം.}

ശ്ലോകം-രാഗം:ഇന്ദളം
“ദശവദന നിതാന്തം വാഞ്ചിതം തേസ്തു സര്‍വ്വം
 നിശമയ മമ വാചം വീരരത്നാവതംസ
 അയി തവ തപസാലം സുപ്രസന്നോസ്മി തുഭ്യം
 ത്രജഗതി പുനരേകോയാതിനോ തുല്യതാം തേ”
{ദശവദനാ, നിന്റെ നിതാന്തമായ വാഞ്ചിതങ്ങള്‍ സര്‍വ്വവും സാധിക്കട്ടെ. വീരന്മാര്‍ ചൂടുന്ന രത്നമായിട്ടുള്ളവനേ, എന്റെ വാക്കുകള്‍ കേട്ടാലും. എടോ, നീ തപസ്സ് മതിയാക്കു. ഞാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്നു. ത്രിജഗത്തിലും ഒരുത്തനും നിനക്ക് തുല്യനായിട്ട് ഉണ്ടാവുകയില്ല.}

കുട്ടിരാവണന്‍ ബ്രഹ്മവാക്യം കേട്ടതായി നടിച്ച് സന്തുഷ്ടനായി തീരുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: