2009, ജൂൺ 21, ഞായറാഴ്‌ച

രാവണോത്ഭവം അഞ്ചുമുതല്‍ ഒന്‍പതുവരെയുള്ള രംഗങ്ങള്‍

അഞ്ചാം രംഗം

രംഗത്ത്-മാല്യവാന്‍, മാലി, സുമാലി, ഇന്ദ്രന്‍‍(ഇടത്തരം പച്ചവേഷം), മഹാവിഷ്ണു(മഞ്ഞഞൊറിയിട്ട കുട്ടിത്തരം പച്ചവേഷം)

ശ്ലോകം-രാഗം:കേതാരഗൌഡം
“താവദ്രാക്ഷസരാട് സ രൂക്ഷഹൃദയ: പ്രക്ഷോഭ്യ രക്ഷോബലൈ-
 സ്സംക്ഷോഭാരവരൂക്ഷകാക്ഷരവിപക്ഷാക്ഷേപവാക്യം ജഗല്‍
 സര്‍വ്വം ഗര്‍വ്വിതസോദരപ്രഭൃതി ഭിര്‍‌യ്യുദ്ധായ ബദ്ധോദ്യമ:
 ക്രുദ്ധ: പ്രാപ്യ സമന്തതസ്സുരപദം രുദ്ധ്വാ ത്വ ഭാണീല്‍ ഗിരം“
{അപ്പോള്‍ രൂക്ഷഹൃദയനായ രാക്ഷസചക്രവര്‍ത്തി മാല്യവാന്‍ ക്രുദ്ധനായി ശത്രുക്കളായ ദേവന്മാരെ അതികഠിനമായി ആക്ഷേപിച്ച്, ഗര്‍വ്വിഷ്ടരായ സോദരരോടും രാക്ഷസസൈന്യത്തോടും കൂടി യുദ്ധത്തിനൊരുങ്ങി ദേവലോകം നാലുഭാഗത്തുനിന്നും വളഞ്ഞശേഷം അതിരൂക്ഷതയോടെ ഇങ്ങിനെ പറഞ്ഞു.}

തിരതാഴ്ത്തുമ്പോള്‍ മാല്യവാന്‍ മദ്ധ്യത്തിലും മാലി സുമാലിമാര്‍ ഇരുവശങ്ങളിലുമായി പീഠങ്ങളില്‍ നില്‍ക്കുന്നു.
മാല്യവാന്‍:‘അല്ലയോ സോദരന്മാരേ, അതിസുന്ദരമായ ലോകം കാണുന്നില്ലെ? നമ്മള്‍ ദേവലോകത്ത് എത്തിയിരിക്കുന്നു. ഇനി ദേവേന്ദ്രനെ പോരിനുവിളിക്കുക തന്നെ’മൂവരും പീഠത്തില്‍ നിന്നും ചാടിയിറങ്ങുന്നു. മാല്യവാന്‍ നാലാമിരട്ടി ചവുട്ടിയിട്ട് പദാഭിനയം ആരംഭിക്കുന്നു.

മാല്യവാന്റെ പോരുവിളി പദം-രാഗം:കേദാരഗൌഡം, താളം:ചെമ്പട
പല്ലവി:
“രേ രേ പോരിന്നായ്‌വീര രേ രേ ജംഭാരേ”
ചരണം1:
“രേ രേ സുരവീരന്മാരേ സമരേ വന്നോരുന്നിങ്ങടെ
 ഘോരമായ കരവീര്യമിന്നു മമ കാണണം സുരഘോരേ
 രണതലേ കാണണം സുഘോരേ”
ചരണം2:
“ചെന്താര്‍മാനിനികാന്തന്‍ ബന്ധുവായുണ്ടെന്നാകില്‍
 ബന്ധമെന്തിഹ ദുരന്തവൈരമിതു
 ചിന്തചെയ്‌വതിനു ദൃഢമതിനു
 നിധനമിന്നു തവ വരുന്നു”
ചരണം3:
“ധിക്കാരംചെയ്തു നിങ്ങള്‍ക്കിക്കാലം നാശമുണ്ടാം
 ഓര്‍ക്കണം മനസി നീക്കമില്ലതിനു
 പാര്‍ക്കവേണ്ട വാടാ അധികമൂഢാ
 അമരകീടാ അരികില്‍ വാടാ”
ചരണം4:
“സാധിയാതൊരുകാര്യം മാധവനെ കൊണ്ടെന്നാല്‍
 യാതുധാനഹതി ചെയ്‌വതിന്നു നീ
 വിരോധിയായ്ക പാര്‍ത്താല്‍ രുചിരഗാത്ര
 ജ്വലിതനേത്ര മഹിതപാത്ര”
{എടാ, എടാ, ദേവേന്ദ്രാ, വീരാ, പോരിനായ് വരിക. എടാ, എടാ, സുരവീരന്മാരേ ഘോരമായ സമരത്തിനുവന്ന നിങ്ങടെ ഘോരമായ കരവീര്യം ഘോരമായ രണതലത്തില്‍ ഇന്ന് എനിക്ക് കാണണം. എന്റെ നേരേ വരിക. വിഷ്ണു ബന്ധുവായുണ്ടെങ്കില്‍ ഭയക്കാനെന്ത് എന്നുചിന്തിച്ച് വിരോധം ചെയ്യുന്ന നിങ്ങള്‍ക്ക് ഉറപ്പായും മരണം വരുന്നു. ധിക്കാരം ചെയ്ത നിങ്ങള്‍ക്ക് ഇപ്പോള്‍ നാശമുണ്ടാകും എന്ന് മനസ്സിലാക്കുക. ഇതിന് മാറ്റം വിചാരിക്കണ്ട. വാടാ, അധികമൂഢാ, ദേവകീടമേ, അരികില്‍ വാടാ. സുന്ദരശരീരാ, ജ്വലിക്കുന്ന കണ്ണുകളോടുകൂടിയവനേ, രാക്ഷസരെ കൊല്ലുകയെന്നത് മാധവനെക്കൊണ്ട് സാധിക്കാത്തകാര്യമാണെന്ന് നീ കരുതുക.}

പദം അവസാനിക്കുന്നതോടെ ഇടതുവശത്തുനിന്നും എടുത്തുകലാശത്തോടെ ചാപബാണധാരിയായി ഇന്ദ്രന്‍ പ്രവേശിക്കുന്നു. ഇന്ദ്രനും മാല്യവാനും പരസ്പരം തിരക്കി പുഛിച്ച് മാറുന്നു. തുടര്‍ന്ന് ഇന്ദ്രന്‍ നാലാമിരട്ടിയെടുത്തിട്ട് പദാഭിനയം ചെയ്യുന്നു.

യുദ്ധപദം-രാഗം:കേദാരഗൌഡം, താളം:ചെമ്പട
ഇന്ദ്രന്‍:
പല്ലവി:
“സാഹസമോടമര്‍ ചെയ്‌വതിനായ്
 ഏഹി നരാശപതേ”
ചരണം1:
“സഹിച്ചീടുന്നില്ലുള്ളം ദഹിച്ചീടുന്നു ഭവാന്‍
 വഹിച്ചീടുന്നകര്‍മ്മം നിനച്ചീടുമ്പോള്‍
 മരിച്ചീടും നീ പോരില്‍ തളച്ചീടും ചോരയില്‍
 കുളിച്ചീടും കൂളികള്‍ ധരിച്ചീടേണം”
{സാഹസത്തോടെ യുദ്ധം ചെയ്യാന്‍ വന്നാലും നരാശപതേ. നീ ചെയ്യുന്ന കര്‍മ്മങ്ങള്‍ നിനക്കുമ്പോള്‍ സഹിക്കുന്നില്ല. ഉള്ളം ദഹിക്കുന്നു. പോരില്‍ നീ മരിച്ചീടും. കൂളികള്‍ നിന്റെ തിളയ്ക്കുന്ന ചോരയില്‍ കളിച്ചീടുമെന്ന് ധരിച്ചീടുക.}

മാല്യവാന്‍:
ചരണം2:
“ഉത്തരവൃത്രനെയും മറുത്തജംഭനേയും
 രണത്തില്‍ വെന്ന നിന്റെ കരുത്തു വൃഥാ
 തടുത്തുകൊള്‍കായുധമെടുത്തു ഞാന്‍ മോചിക്കി-
 ലടുത്തു നിനക്കു യമപുരത്തു പോവാന്‍“
പല്ലവി:
“സാഹസമോടമര്‍ ചെയ്‌വതിനായേഹി സുരാശപതേ”
{ഉത്തരവൃത്രനേയും ജംഭനേയും രണത്തില്‍ ജയിച്ച നിന്റെ കരുത്തു വെറുതെയാണ്. നീ തടുത്തുകൊള്‍ക. ഞാന്‍ ആയുധമയച്ചുകഴിഞ്ഞാല്‍ നിനക്ക് യമപുരത്തിലേയ്ക്ക് പോവാന്‍ സമയമടുത്തു.}
“സാഹസമോടമര്‍“ മാലി-കോട്ട:എം.എന്‍.മുരളി, സുമാലി-കോട്ട:ഹരീശ്വരന്‍, മാല്യവാന്‍-ചാത്തനൂര്‍ കൊച്ചുനാരായണപിള്ള, ഇന്ദ്രന്‍-കോട്ട:എ.ഉണ്ണികൃഷ്ണന്‍

ഇന്ദ്രന്‍: 
ചരണം3:
“മതി മതി നീ ചൊന്ന വചനമിതഖിലവും
 മതിമാന്മാര്‍ കേള്‍ക്കുമ്പോള്‍ മതിയായീടാ
 കൊതിയെച്ചൊല്ലീടുന്നോരതിമോഹം നിനക്കിപ്പോള്‍
 മതിയും കൊതിയും കെട്ടു മതിയായീടും”
{മതി, മതി, നീ പറഞ്ഞ വാക്കുകളെല്ലാം ബുദ്ധിമാന്മാര്‍ കേള്‍ക്കുമ്പോള്‍ മതിയായവയല്ല. മോഹങ്ങള്‍ പറഞ്ഞുകൊണ്ടുള്ള അതിമോഹമാണ് നിനക്കിപ്പോള്‍. മതിയും കൊതിയും കെട്ട് നിനക്ക് മതിയായീടും.}

ശേഷം യുദ്ധവട്ടം-
മാല്യവാനും സുമാലിയും മാലിയും ചേര്‍ന്ന് ഇന്ദ്രനോട് യുദ്ധം ചെയ്യുന്നു. യുദ്ധത്തിനിടയില്‍ രംഗമദ്ധ്യത്തിന് പിന്നിലായി പ്രത്യക്ഷപ്പെടുന്ന(തിരശ്ശീല പകുതിതാഴ്ത്തി) മഹാവിഷ്ണു ചക്രായുധത്താല്‍ മാലിയെവധിക്കുന്നു. ഇതുകണ്ട് ഭയന്ന മാല്യവാനും സുമാലിയും ഓടിനിഷ്ക്രമിക്കുന്നു. ഇന്ദ്രന്‍ മഹാവിഷ്ണുവിനെ കുമ്പിടുന്നു. അനുഗ്രഹിച്ച് വിഷ്ണു അപ്രത്യക്ഷനാകുന്നു (തിരശ്ശീല ഉയര്‍ത്തുന്നു). ഇന്ദ്രന്‍ നാലാമിരട്ടിയെടുത്തിട്ട് പിന്നിലേയ്ക്ക് കുത്തിമാറി നിഷ്ക്രമിക്കുന്നു.
മഹാവിഷ്ണു ചക്രായുധത്താല്‍ മാലിയെ വധിക്കുന്ന
-----(തിരശ്ശീല)----- 
  
ആറുമുതല്‍ ഒന്‍പതുവരേയുള്ള രംഗങ്ങള്‍
ഈ രംഗങ്ങള്‍ അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: