2008, ഡിസംബർ 19, വെള്ളിയാഴ്‌ച

കാലകേയവധം ഏഴാം രംഗം

രംഗത്ത്- അര്‍ജ്ജുനന്‍‍(രണ്ടാംതരം പച്ചവേഷം) ‍,ഉര്‍വ്വശി, ഇന്ദ്രന്‍

ശ്ലോകം-രാഗം:കാമോദരി
“കല്‍പ്പദ്രുകല്പദ്രുപദേന്ദ്രപുത്രി-
 സാരസ്യസാരസ്യ നിവാസഭൂമിം
 നാളീകനാളീകശരാര്‍ദ്ദിതാ സാ
 മന്ദാക്ഷമന്ദാക്ഷരമേവമൂചേ”
{കല്പകവൃക്ഷത്തിന് സമാനയായ ദ്രുപദരാജപുത്രിയുടെ ശൃഗാരവിലാസങ്ങള്‍ക്ക് ഇരിപ്പിടമായ അര്‍ജ്ജുനനോട് കാമബാണ പീഡിതയായ ഉര്‍വ്വശി ലജ്ജയോടെ പതുക്കെ ഇങ്ങിനെ പറഞ്ഞു.}

ഇടതുവശത്തുകൂടി പതിഞ്ഞ ‘കിടതകധീം,താ’മോടെ പ്രവേശിക്കുന്ന ഉര്‍വ്വശി വലതുഭാഗത്ത് വില്ലുകുത്തിപിടിച്ച് വീരഭാവത്തിലിരിക്കുന്ന അര്‍ജ്ജുനനെ കണ്ട്, ശൃഗാരം, കാമതാപം, ലജ്ജ, ആശ്രയഭാവം എന്നിവ നടിച്ച്, പദാഭിനയം ആരംഭിക്കുന്നു.

ഉര്‍വ്വശിയുടെ പദം-രാഗം:കാമോദരി, താളം:ചെമ്പട(ഒന്നാം കാലം)
പല്ലവി:
“സ്മരസായകദൂനാം പരിപാലയൈ നാം
 സതതം ത്വദധീനാം”
അനുപല്ലവി:
“അരിവരനിരകളെ അരനിമിഷേണ
 അറുതിപെടുത്തുന്നതിലതിനിപുണ”
(“സ്മരസായകദൂനാം..................”)
ചരണം1:
“കുരുവര തരിക തവാധരബിംബം
 അരുതരുതതിനിഹ കാലവിളംബം‍”
(“സ്മരസായകദൂനാം..................”)
ചരണം2:
“വില്ലൊടുസമരുചിതടവീടും തേ
 ചില്ലികള്‍കൊണ്ടയി തല്ലീടരുതേ”
(“സ്മരസായകദൂനാം..................”)
{കാമബാണ പീഡിതയും, സദാ ഭവാന് അധീനയുമായ ഈയുള്ളവളെ പരിപാലിച്ചാലും. കരുത്തുറ്റ ശത്രുനിരകളെ അരനിമിഷംകൊണ്ട് അറുതിവരുത്തുന്നതില്‍ അതിനിപുണനായവനേ, കുരുശ്രേഷ്ഠാ, തൊണ്ടിപഴത്തിനു തുല്യമായ ഭവാന്റെ അധരങ്ങള്‍ നല്‍കിയാലും. അതിനു കാലതാമസം അരുതേ. വില്ലിനുതുല്യം അഴകുള്ള ഭവാന്റെ പുരികകൊടി കൊണ്ട് എന്നെ തല്ലരുതേ.}
“സ്മരസായകദൂനാം”(അര്‍ജ്ജുനന്‍-കലാ:ഹരിദാസ്, ഉര്‍വ്വശി-ഫാക്റ്റ് പത്മനാഭന്‍)
ശ്ലോകം^-രാഗം:മോഹനം
“പരേണ പുംസാനുഗതാമലൌകികൈര്‍
 വചോഭിരത്യന്തവിനിന്ദിതാം മുഹു:
 വിയോഗദു:ഖൈകവിധായി വിഭ്രമാം
 ജ്ഞാത്വാ സതീം താം സ വിരക്തിധീരഭൂല്‍”
{പരപുരുഷന്മാരേ പിന്തുടരുന്നവളും മര്യാദയില്ലാത്ത വാക്കുകളാല്‍ ഏറ്റവും നിന്ദിക്കപ്പെടേണ്ടവളും വിഗോഗദു:ഖമുണ്ടാക്കുന്ന ചേഷ്ടകളോടുകൂടിയവളുമായ ഉര്‍വ്വശി കുലടയാണെന്നറിഞ്ഞ് അര്‍ജ്ജുനന് അവളില്‍ വെറുപ്പ് തോന്നി.}

[^ശ്ലോകം ആലപിക്കുമ്പോള്‍ അര്‍ജ്ജുനന്‍ ആലോചനയില്‍ ഇരിക്കുകയും, ശ്ലോകാന്ത്യത്തില്‍ ഉര്‍വ്വശിയുടെ നേരേ നിന്ദാമുദ്ര കാട്ടുകയും ചെയ്യുന്നു.]

അര്‍ജ്ജുനന്റെ മറുപടിപദം-രാഗം:മോഹനം, താളം: അടന്ത(മൂന്നാം കാലം)
പല്ലവി:
“വാക്യങ്ങളീവണ്ണം പറഞ്ഞതു യോഗ്യമല്ലെന്നറിക നീ”
അനുപല്ലവി:
“ശക്യേതരമായുള്ള കര്‍മ്മങ്ങള്‍
 സൌഖ്യമല്ലേതുമഹോ വൃഥാവലേ”
ചരണം1:
“ഹംസികളബുജനാളങ്ങളെന്നിയെ
 ശൈവലം മോഹിക്കുമോ
 പിന്നെ ഹന്തകരിണി ഹരിണത്തെ
 ആഗ്രഹിച്ചീടുമോ ചൊല്ലു‍”
ചരണം2:
“പരിഹാസമായ് വന്നുകൂടും
 മനുജന്മാരിലാഗ്രഹമിന്നു തവ
 ഹാ ഹാ മതിഭ്രമമെന്നുവന്നു തവ
 നല്ലതല്ലേതുമഹോ വൃഥാവലേ”
{ഭവതി ഈവണ്ണമുള്ള വാക്യങ്ങള്‍ പറഞ്ഞത് യോഗ്യമല്ലെന്ന് അറിയുക. അഹോ! ചെയ്യരുതാത്തതായ കര്‍മ്മങ്ങള്‍ ഒട്ടും സുഖകരമല്ല. ഹംസങ്ങള്‍ താമരവളയങ്ങളെയല്ലാതെ പായല്‍ തിന്നുവാന്‍ മോഹിക്കുമോ? ഹോ! പിടിയാന മാനിനെ ആഗ്രക്കുമോ? പറയൂ. മനുഷ്യരിലുള്ള ഭവതിയുടെ ആഗ്രഹം പരിഹാസകാരണമാകും. അഹോ! ഭവതിക്ക് ബുദ്ധിഭ്രമമാണെന്ന് വന്നിരിക്കുന്നു. കഷ്ടം! ഇത് ഒട്ടും നല്ലതല്ല.‍}

ശ്ലോകം-രാഗം:ദ്വിജാവന്തി
“സുമണോരഹപഡിയൂളം ഭണിതം
 ഏദസ്സ സുണിയ സുരവണിയാ
 വക്കും പക്കമിതവം
 വയണം മയണേണ വഞ്ചിതയാപത്ഥം”
{തന്റെ മനോരഥത്തിന് പ്രതികൂലമായ ഇവന്റെ വാക്കുകള്‍ കേട്ടിട്ട് കാമനാല്‍ വഞ്ചിതയായ ദേവസ്ത്രീ അര്‍ജ്ജുനനോട് ഇങ്ങനെ പറഞ്ഞു.}

ഉര്‍വ്വശിയുടെ മറുപടിപദം-രാഗം:ദ്വിജാവന്തി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“വല്ലതെന്നാലുമിതു തവ നല്ലതല്ലെടോ”
ചരണം1:
“അല്ലല്‍ പെരുകി വലയുന്നു ഞാനതി-
 നില്ലയോ കരുണ തെല്ലുമേ
 കല്ലിനോടു തവ തുല്യമോ ഹൃദയ-
 മില്ലതിനു ബത സംശയമധുനാ”
ചരണ2:
“കാമരിപുവോടമര്‍ചെയ്കയോ ഹൃദി
 കാമജനകസഖിയാകയോ
 മന്മഥാര്‍ത്തി തവ വന്നിടായ്‌വതിനു
 നന്മയോടിതരഹേതുവെന്തഹോ”
ചരണം3:(അല്പം കാലംതള്ളി)
“ദിനകരേണ രതിസംഗമം
 ദീനമെന്നിയെ ലഭിച്ചു തല്‍-
 സൂനുവോടു സുതരാം രമിച്ചതും
 ജനനിയല്ലയോ ജളമതേ തവ‍”
ചരണം4:^
“ഇണ്ടല്‍ തീര്‍ന്നൊരുവനിങ്ങിനെ
 കയല്‍ക്കണ്ണിമാരോടുരചെയ്യുമോ
 കണ്ടുകൊള്‍ക ഫലമഞ്ജസാ ഭവാന്‍
 ഷണ്ഡനായ് വരുമെന്നു നിര്‍ണ്ണയം”
{എന്തായാലും ഭവാനിതു നല്ലതല്ല. ദു:ഖം കനത്ത് വലയുന്നു ഞാന്‍. ഭവാന് ഒട്ടും കരുണ ഇല്ലയോ? കല്ലിനു തുല്യമാണോ ഭവാന്റെ ഹൃദയം? അതിനു സംശയമില്ല. കഷ്ടം! കാമരിപുവോട് യുദ്ധം ചെയ്തതിനാലോ, കാമന്റെ പിതാവിന്റെ സഖാവാകയാലോ, മറ്റെന്തുകാര്യത്താലാണ് അങ്ങേയ്ക്ക് കാമപീഡ വരാതിരിക്കുന്നത്? ആദിത്യനോട് രതിസംഗമം ലഭിച്ചശേഷം ആദിത്യപുത്രനോടും കൂസലില്ലാതെ രമിച്ചത് ജളനായ നിന്റെ ജനനിയല്ലെ? ഒരുവന്‍ സുന്ദരിമാരോട് മടിയില്ലാതെ ഇങ്ങിനെയൊക്കെ പറയുമോ? കണ്ടുകൊള്‍ക ഇതിന്റെ ഫലം, തീര്‍ച്ചയായും ഭവാന്‍ നപുംസകമായിതീരും.‍}

[^അന്ത്യചരണത്തിലെ ‘കണ്ടുകൊള്‍ക’ മുതല്‍ മൂന്നാം കാലത്തിലേക്ക് കയറ്റിയാണ് എടുക്കുക]

പദാവസാനത്തില്‍ അര്‍ജ്ജുനനെ ശപിക്കാനൊരുങ്ങുന്ന ഉര്‍വ്വശി പെട്ടന്ന് സ്തംഭിച്ചുനിന്ന് വീണ്ടും ചിന്താധീനയാകുന്നു. അര്‍ജ്ജുനന്റെ രൂപലാവണ്യമോര്‍ത്തുള്ള സന്തോഷവും, കാമപാരവശ്യവും, ആഗ്രഹം നിവൃത്തിക്കാത്തതിലുള്ള സങ്കടവും, മാറി മാറി നടിച്ചിട്ട് ഉര്‍വ്വശി നിശ്ചയദാര്‍ഢ്യത്തോടെ അര്‍ജ്ജുനനെ ശപിക്കുന്നു. ഉര്‍വ്വശി പിന്നോട്ട് മാറി, താനും അര്‍ജ്ജുനനുമായുള്ള ഭീമമായ അന്തരം ഓര്‍ത്ത് ജാള്യതയോടെ ശിരസ്സുകുനിച്ച് നിഷ്ക്രമിക്കുന്നു. ശാപമേറ്റ അര്‍ജ്ജുനന്‍ അതിയായ ദു:ഖത്തോടെ നിലത്തുവീണ്, തളര്‍ന്നിരിക്കുന്നു.
‘ഉര്‍വ്വശീശാപം’(അര്‍ജ്ജുനന്‍-കലാ:ഹരിനാരായണന്‍, ഉര്‍വ്വശി-കലാ:ഷണ്മുഖദാസ്)
ശ്ലോകം-രാഗം:ആനന്ദഭൈരവി
“ശാപേന ചാപേതധൃതിര്‍ബഭുവ
 ധീരസ്യ ധീരസ്യ മഹേന്ദ്രസൂനോ:
 നിന്ദന്നനിന്ദ്യോപി നപുംസകത്വം
 വിചിന്ത്യ ചിന്താകുലതാമവാച”
{ധീരനായ ഇന്ദ്രപുത്രന്‍ ശാപത്താല്‍ ധൈര്യമറ്റവനായി തീര്‍ന്നു. നിന്ദനീയനല്ലെങ്കിലും അദ്ദേഹം തനിക്കുവന്നുഭവിച്ച നപുംസകത്വത്തെ ചിന്തിച്ച് പരവശനായിതീര്‍ന്നു.}

അര്‍ജ്ജുനന്റെ ചിന്താപദം-രാഗം:ആനന്തഭൈരവി, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“ദൈവമേ ഹാ ഹാ ദൈവമേ”
അനുപല്ലവി:
“ദൈവാനുകൂലമില്ലാഞ്ഞാല്‍
 ഏവം വന്നുകൂടുമല്ലോ”
ചരണം1:
“ദേവകിനന്ദനനെന്നെ
 കേവലമുപേക്ഷിച്ചിതോ
 എന്നുടെ സോദരന്മാരെ
 ചെന്നുകാണുന്നതെങ്ങിനെ ഞാന്‍”
ചരണം2:
“ഖാണ്ഡവദാഹേ ലഭിച്ച
 ഗാണ്ഡീവംകൊണ്ടെന്തു ഫലം
 പാരിലെന്നുടെ വൈരികള്‍
 പരിഹസിക്കുമാറായല്ലോ”
ചരണം3:
“അവനീശന്മാര്‍ക്കിതിലേറെ
 അവമാനം മറ്റെന്തൊന്നുള്ളു
 എന്തൊരുകര്‍മ്മം കൊണ്ടേവം
 ഹന്ത വന്നു കൂടി മേ”
{ദൈവമേ, കഷ്ടം! കഷ്ടം! ദൈവാധീനമില്ലായെങ്കില്‍ ഇങ്ങിനെയെല്ലാം വന്നുകൂടുമല്ലൊ. ദേവകീനന്ദനന്‍ എന്നെ തീര്‍ത്തും ഉപേക്ഷിച്ചോ? എന്റെ സോദരന്മാരെ ഞാനെങ്ങനെ ചെന്നു കാണും? ഖാണ്ഡവദാഹവേളയില്‍ ലഭിച്ച ഖാണ്ഡീവം കൊണ്ട് എന്തു ഫലം? ഭൂമിയില്‍ എന്റെ വൈരികള്‍ക്ക് പരിഹസിക്കാന്‍ ഇടയായല്ലൊ. രാജാക്കന്മാര്‍ക്ക് ഇതിലേറെ അപമാനം മറ്റെന്താണുള്ളത്? കഷ്ടം! എന്തൊരു കര്‍മ്മം കൊണ്ടാണ് എനിക്ക് ഇങ്ങനെ വന്നുകൂടിയത്?}

ശ്ലോകം-രാഗം:കേദാരഗൌളം
“ശ്രുത്വാ തമുര്‍വശീശാപ
 വിവശീകൃതമാനസം
 ആശ്വാസയാമാസ സുതം
 ആശ്വേനം മേഘവാഹന:”
{ഉര്‍വ്വശിയുടെ ശാപത്താല്‍ സുതന്‍ ദു:ഖിതനായതുകേട്ട് ഇന്ദ്രന്‍ ഉടനെതന്നെ വന്ന് ആശ്വസിപ്പിച്ചു}

ഇന്ദ്രന്‍ വലതുഭാഗത്തുകൂടി ‘കിടതകധീം,താ’മോടെ പ്രവേശിച്ച് പുത്രനെ കണ്ട്, പിടിച്ചെഴുനേല്‍പ്പിച്ച് ആലസ്യമകറ്റുന്നു. ദു:ഖത്തോടെ കുമ്പിടുന്ന അര്‍ജ്ജുനനെ അനുഗ്രച്ചിട്ട് ഇന്ദ്രന്‍ പദാഭിനയമാരംഭിക്കുന്നു.

ഇന്ദ്രന്റെ പദം-രാഗം:കേദാരഗൌളം, താളം:ചമ്പ(രണ്ടാം കാലം)
പല്ലവി:
“മാ കുരു വിഷാദമധുനാ മഹനീയ”
ചരണം1:
“മനുജകുലമണിദീപ മനസി കരുതുക ധൈര്യം
 അനുചിതം ത്വയി ശാപമനുകൂലമായ്‌വരും”
(“മാ കുരു വിഷാദമധുനാ മഹനീയ”)
ചരണം2:
“ഉര്‍വ്വശീകൃതശാപമുപകാരമായ്‌വരും
 ഉര്‍വ്വരാരമണ രിപുഗര്‍വ്വഹര വീരാ”
(“മാ കുരു വിഷാദമധുനാ മഹനീയ”)
ചരണം3:
“അജ്ഞാതവാസമതില്‍ അനുഭവിച്ചീടുമതു
 വിജ്ഞാനനിപുണ തവ സംശയമതില്ലെടോ”
(“മാ കുരു വിഷാദമധുനാ മഹനീയ”)
{മഹത്വമുള്ളവനേ, വിഷാദിക്കരുതേ. മനുഷ്യവംശത്തിന് രത്നദീപമായുള്ളവനേ, മനസ്സില്‍ ധൈര്യം കരുതുക. അനുചിതമായ ഈ ശാപം നിനക്ക് അനുകൂലമായ്‌വരും. ഉര്‍വ്വശീകൃതമായ ശാപം ശത്രുക്കളുടെ അഹങ്കാരമടക്കുന്നവനായ നിനക്ക് ഉപകാരമായ് വരും. അജ്ഞാതവാസക്കാലത്ത് ഇത് നിനക്ക് അനുഭവിച്ചീടും. വിജ്ഞാനനിപുണാ, ഇതിനു സംശയമില്ലടോ.}.

“മാ കുരു വിഷാദ”(ഇന്ദ്രന്‍-സദനം മോഹനന്‍, അര്‍ജ്ജുനന്‍-കലാ:ഹരിദാസ്)
അര്‍ജ്ജുനന്റെ മറുപടിപദം-രാഗം:ദേവഗാന്ധാരം, താളം:ചമ്പ(രണ്ടാം കാലം)
ചരണം1:
“താത തവ വചനേന താപവുമകന്നു തുലോം
 ചേതസി വിഭോ കാപി ചിന്ത വളരുന്നു”
പല്ലവി:
“പരിപാഹി പരിപാഹി പരിചോടെ പരിപാഹി”
ചരണം2:
“എന്നുടെ വിയോഗേന യമതനയാദികള്‍
 ഖിന്നരായ് മേവുന്നു കിന്തു കരവാണി ഞാന്‍”
{തതാ, ഇവിടുത്തെ വാക്കുകള്‍കൊണ്ട് നിശ്ശേഷം താപമകന്നു. മനസ്സില്‍ ഒരു ചിന്ത വളരുന്നു. രക്ഷിച്ചാലും, രക്ഷിച്ചാലും, വഴിപോലെ രക്ഷിച്ചാലും. എന്റെ വിയോഗത്താല്‍ ധര്‍മ്മപുത്രാദികള്‍ ദു:ഖിതരായി കഴിയുകയാണ്. ഞാന്‍ എന്തുചെയ്യട്ടെ?}

ശേഷം ആട്ടം-
അര്‍ജ്ജുനന്‍ ഇന്ദ്രനെ കെട്ടിചാടി കുമ്പിട്ടിട്ട്, വില്ലുകുത്തിപിടിച്ച് നില്‍ക്കുന്നു.
ഇന്ദ്രന്‍:(അനുഗ്രഹിച്ചിട്ട്) ‘പുത്രാ, നിന്റെ വര്‍ത്തമാനം ധര്‍മ്മപുത്രാദികളെ അറിയിക്കുവാനായി രോമേശമഹര്‍ഷിയെ ഭൂമിയിലേക്ക് അയക്കുന്നുണ്ട്. നീ ഇവിടെ കുറച്ചുകാലം വസിച്ച് എന്നില്‍ നിന്നും ദിവ്യാസ്ത്രങ്ങളും, ചിത്രസേനനെന്ന ഗന്ധര്‍വ്വനില്‍ നിന്നും സംഗീതവും അഭ്യസിക്കുക.’
അര്‍ജ്ജുനന്‍:‘ അവിടുത്തെ കല്പനപോലെ തന്നെ’
അര്‍ജ്ജുനന്‍ കുമ്പിട്ട് ഇന്ദ്രസമീപം നില്‍ക്കുന്നു.

-----(തിരശ്ശീല)-----

ഇടശ്ലോകങ്ങള്‍-രാഗം:കേതാരഗൌഡം
1.
“ബീഭസുവൃത്താന്തമജാതശത്രുവേ
 നിവേദിതും രോമശതാപസോത്തമം
 ആദിശ്യശാസ്ത്രാണി സമന്ത്രപൂര്‍വ്വകം
 നൃപിപഠിത്തം ത്രദിശാധിനായക:”
{ബീഭസുവിന്റെ വൃത്താത്താന്തം ധര്‍മ്മപുത്രനെ അറിയിക്കുവാനായി താപസോത്തമനായ രോമേശനെ നിയോഗിച്ചിട്ട് ഇന്ദ്രന്‍ അര്‍ജ്ജുനനെ മന്ത്രസഹിതം ദിവ്യാസ്ത്രങ്ങള്‍ പഠിപ്പിച്ചു.}

2.
“പിതുര്‍മ്മഹേന്ദ്രാന്മഹനീയകീര്‍ത്തി:
 സമ്പ്രാപ്തവാനസ്ത്രകലാസു കൌശലം
 സംഗീതവിദ്യാമപി ചിത്രസേനാല്‍
 സുഖം ന്യവാത്സീല്‍ ദിവി പാണ്ഡുനന്ദന:”
{പിതാവായ ഇന്ദ്രനില്‍നിന്നും കീര്‍ത്തിമാനായ പാണ്ഡുനന്ദനന്‍ അസ്ത്രവിദ്യകളില്‍ നൈപുണ്യം നേടി, ചിത്രസേനനില്‍ നിന്നും സംഗീതവും അഭ്യസിച്ച് സ്വര്‍ഗ്ഗത്തില്‍ സസുഖം നിവസിച്ചു.}

അഭിപ്രായങ്ങളൊന്നുമില്ല: