2008, ഡിസംബർ 19, വെള്ളിയാഴ്‌ച

കാലകേയവധം എട്ടാം രംഗം

രംഗത്ത്- ഇന്ദ്രന്‍, അര്‍ജ്ജുനന്‍

ശ്ലോകം-രാഗം:മദ്ധ്യമാവതി
“സുതം സമാഹൂയ സുശിക്ഷിതാസ്ത്രം
 സുരേശ്വര: സ്സൂനൃതയാ ച വാചാ
 കദാചിദേനം ഗുരുദക്ഷിണാമിഷാ-
 ദ്വധം യയാചേ ദിവിഷദ്വിരോധിനാം‍”
{നല്ലവണ്ണം അസ്ത്രവിദ്യ അഭ്യസിച്ചുകഴിഞ്ഞ സുതനെ വിളിച്ച് സുരേശ്വരന്‍ ഗുരുദക്ഷിണ എന്നരീതിയില്‍ ദേവവിരോധികളെ വധിക്കുവാന്‍ ആവശ്യപ്പെട്ടു.}

ഇടതുവശത്തുകൂടി പ്രവേശിക്കുന്ന അര്‍ജ്ജുനന്‍ വലതുഭാഗത്തിരിക്കുന്ന ഇന്ദ്രനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടിട്ട്, വില്ലുകുത്തിപിടിച്ച് നില്‍ക്കുന്നു. ഇന്ദ്രന്‍ എഴുന്നേറ്റ് പദം അഭിനയിക്കുന്നു.

പദം-രാഗം:മദ്ധ്യമാവതി, താളം:പഞ്ചാരി(രണ്ടാം കാലം)
ഇന്ദ്രന്‍:
 പല്ലവി:
“മനിജതിലക മമ മൊഴികള്‍ നിശമയാധുനാ”
അനുപല്ലവി:
“രജനികരകുലാവതംസമേ ധനഞ്ജയാശു“
(“മനിജതിലക മമ മൊഴികള്‍ നിശമയാധുനാ”)
ചരണം1:
“അസ്ത്രശസ്ത്രമെങ്കല്‍നിന്നു പുത്ര നീ പഠിച്ചതിന്നു
 പാര്‍ത്ഥിവാ ഗുരുദക്ഷിണ തരേണമിന്നുനീ‍”
(“മനിജതിലക മമ മൊഴികള്‍ നിശമയാധുനാ”)
{മനുഷ്യശ്രേഷ്ഠാ, ചന്ദവംശമലങ്കരിക്കുന്ന രത്നമേ, ധനഞ്ജയാ, ഉടനെ ഞാന്‍ പറയുന്നത് ശ്രവിക്കുക. പുത്രാ, എന്നില്‍നിന്ന് നീ അസ്ത്രശസ്ത്രങ്ങള്‍ പഠിച്ചതിന് അര്‍ജ്ജുനാ, നീ ഇന്ന് ഗുരുദക്ഷിണതരണം.}

അര്‍ജ്ജുനന്‍:
ചരണം1:
“എത്രയും കൃതാര്‍ത്ഥനായി നിന്നുടെ കൃപാബലേന
 വൃത്രവിമത ഗുരുദക്ഷിണ തരുന്നതുണ്ടു ഞാന്‍”
പല്ലവി:
“അമരതിലക മമ മൊഴികള്‍ നിശയാധുനാ”
ചരണം2:
“ഉഭയഥാ ഗുരുത്വമുണ്ട് തവ സുരവരാധിനാഥ
 സഭയനല്ല ജീവമപിച ദാതുമിന്നഹം‍”
(“അമരതിലക മമ മൊഴികള്‍ നിശയാധുനാ”)
{അങ്ങയുടെ കാരുണ്യാതിരേകത്താല്‍ ഞാന്‍ എത്രയും കൃതാര്‍ത്ഥനായി. വൃത്രവൈരിയായുള്ളവനേ ഗുരുദക്ഷിണ തരുന്നുണ്ട് ഞാന്‍. അമരതിലകാ, എന്റെ മൊഴികള്‍ കേട്ടാലും. രണ്ടുതരത്തില്‍ ഗുരുത്വമുള്ള സുരന്മാരുടെ നാഥനായുള്ള അങ്ങേക്ക് ഈ ജീവന്‍പോലും നല്‍കുന്നതിന് ഭയമുള്ളവനല്ല ഞാന്‍.}
“അമരതിലക”(ഇന്ദ്രന്‍-സദനം മോഹനന്‍, അര്‍ജ്ജുനന്‍-കലാ:ഹരിദാസ്)
ഇന്ദ്രന്‍:
ചരണം2:
“മന്നവ നിവാതകവചനെന്നൊരസുരനുണ്ടതീവ
 ദുര്‍വാരവീര്യനധിക സൈന്യസംയുതന്‍”
(“മനിജതിലക മമ മൊഴികള്‍ നിശമയാധുനാ”)
ചരണം3:
“അന്യരാല്‍ അവദ്ധ്യനേഷമാനുഷാദ്ദൃതേ ധരിക്ക
 ധന്യശീല ചെന്നവനെ നിഗ്രഹിക്കണം”
{മന്നവാ, തടുക്കാന്‍ അതീവപ്രയാസമുള്ള വീര്യത്തോടും, അധിക സൈന്യത്തോടും കൂടിയവനായ നിവാതകവചനന്‍ എന്നൊരു അസുരനുണ്ട്. മനുഷ്യനല്ലാതെ അന്യരാല്‍ ഇവനെ വധിക്കുവാന്‍ സാധ്യമല്ലെന്ന് ധരിക്കുക. ധന്യശീലാ, ചെന്നവനെ നിഗ്രഹിക്കണം.‍}

അര്‍ജ്ജുനന്‍:
ചരണം3:(മൂന്നാം കാലം)
“ബാധയെന്നിയെ നിവാതകവചനെ വധിപ്പതിനു
 സാധുയത്നയോഗ്യമിന്നു സാധയേ ജവാല്‍”
{തടസമില്ലാതെ നിവാതകവചനെ വധിക്കുവാന്‍ വേണ്ടതായ സന്നാഹത്തോടെ ഞാന്‍ ഉടനെ പോകുന്നു.}

ശേഷം ആട്ടം-
അര്‍ജ്ജുനന്‍ വീണ്ടും കെട്ടിചാടി കുമ്പിട്ടിട്ട്, വില്ലുകുത്തിപിടിച്ച് നില്‍ക്കുന്നു.
ഇന്ദ്രന്‍:(അനുഗ്രഹിച്ചിട്ട്) ‘നിവാതകവചന്‍ വസിക്കുന്നത് സമുദ്രത്തിലാണ്. ഇനി നി മാതലിയോടുകൂടി അവിടെ ചെന്ന് അവനെ യുദ്ധത്തിന് വിളിച്ചാലും. ഞാന്‍ നിനക്ക് ഒരു കിരീടം തരുന്നുണ്ട്. ഇതു ധരിച്ച് പോയാലും”
ഇന്ദ്രന്‍ അര്‍ജ്ജുനനെ കിരീടം ധരിപ്പിക്കുന്നു. അര്‍ജ്ജുനന്‍ വീണ്ടും കുമ്പിട്ട് നിഷ്ക്രമിക്കുന്നു. യാത്രയയച്ചുകൊണ്ട് ഇന്ദ്രനും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

ഇടശ്ലോകം-രാഗം:കേതാരഗൌഡം
“തദീയം നിയോഗം കിരീടം ച മൂര്‍ധ്നാ
 വഹന്നാഹവായ പ്രതസ്‌ഥേ സസൂതം:
 അസാവഭ്യമിത്രീണ മാസദ്യ തീരം
 പയോധേസ്സദധ്മൌ ച ശംഖം കിരീടി:”
{ദേവേന്ദ്രന്റെ കല്പനയും കിരീടവും ശിരസാവഹിച്ച് അര്‍ജ്ജുനന്‍ സൂതനോടുകൂടി പുറപ്പെട്ടു. സമുദ്രതീരത്തുചെന്ന് കിരീടി ശത്രുവിന്റെ നേരെ ശംഖനാദം മുഴക്കി.}

അഭിപ്രായങ്ങളൊന്നുമില്ല: