2008, ഡിസംബർ 18, വ്യാഴാഴ്‌ച

കാലകേയവധം ഒന്‍പതാം രംഗം

രംഗത്ത്-അര്‍ജ്ജുനന്‍

ശ്ലോകം-രാഗം:കേതാരഗൌഡം
“രണയാജുഹുവേ പാര്‍ത്ഥോ
 നിവാതകചാദികാന്‍
 സാഗരന്തശ്ചരാന്‍ ദൈത്യാന്‍
 ജ്യാഘോഷൈ: പരികമ്പയന്‍”
{സാഗരാന്തര്‍ഭാഗത്ത് സഞ്ചരിക്കുന്ന നിവാതകവചാദി ദൈത്യരെ ഞാണോലിയിട്ട് വിറപ്പിച്ചുകൊണ്ട് പാര്‍ത്ഥന്‍ പോരിനുവിളിച്ചു}

രംഗമദ്ധ്യത്തിലെ പീഠത്തില്‍ ചാപബാണധാരിയായി നിന്നുകൊണ്ട് അര്‍ജ്ജുനന്‍ പ്രവേശിക്കുന്നു.
അര്‍ജ്ജുനന്‍:(കണ്ടതായി നടിച്ചിട്ട്) ‘ഏറ്റവും ഗംഭീരമായ സമുദ്രം ഇതാ കാണുന്നു.’ (ചാടി താഴെയിറങ്ങി ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി, കണ്ടിട്ട്) ‘അഹോ! ഗഭീരധ്വനിയോടെ മറിഞ്ഞുവരുന്ന തിരമാലകള്‍‘ (പലതും കണ്ടിട്ട്) ‘തടിച്ചമത്സ്യങ്ങളും മുതലകളും ഞണ്ടുകളും ശംഖിന്‍‌ കൂട്ടങ്ങളും മദത്തോടെ സന്താരം നടത്തുന്നു. ഈ സമുദ്രത്തിന് സാമ്യമായി മറ്റൊന്നില്ല. ഇനി നിവാതകവചനെ യുദ്ധത്തിനായി വിളിക്കുകതന്നെ.’
അര്‍ജ്ജുനന്‍ നാലാമിരട്ടിയെടുത്തിട്ട്, പദം ആടുന്നു.

അര്‍ജ്ജുനന്റെ പോരുവിളിപദം-രാഗം:കേദാരഗൌഡം, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“വാടാ പോരിന്നായിവിടെ
 പാടവമുണ്ടെങ്കില്‍ നീ”
ചരണം1:
“കുടലര്‍‍കാലനാകും ഗുഡാകേശനാകുന്നു ഞാന്‍
 ആടല്‍തീര്‍ന്നു രണനാടകം
 പരിചിലാടുവതിനു വാടാ
 അധികമൂഢാ ശഠതകൂടാ അസുരകീടാ”
(“വാടാ പോരിന്നായിവിടെ..............“)
ചരണം2:
“ആശു പോര്‍ ചെയ്കില്‍ ജീവിതേശനെകണ്ടീടും നീ
 മേചകാംബുദനികാശദേഹ ദനുജേന്ദ്രാ
 കഠിനകവച കിമിഹ വാചാ
 നിവാതകവച അതിനീച”
(“വാടാ പോരിന്നായിവിടെ..............“)
ചരണം3:
“ആതങ്കമന്നിയെ നിശാതമായുള്ളായുധ-
 ജാതമാശു കൈക്കൊണ്ടു
 ജാതകുതുകേന വരികിലുചിതം
 നിന്റെ ചരിതം ന മമ ചകിതം നിയതം‍”
(“വാടാ പോരിന്നായിവിടെ..............“)
ചരണം4:
“വാരിധിയിലൊളിച്ചുവാസം ചേരാനിനക്കു
 വീരനെങ്കിലിഹ
 വരിക ശൂരാ നിജഗംഭീര
 സമരധീര അതികഠോര”
(“വാടാ പോരിന്നായിവിടെ..............“)
{സാമര്‍ഥ്യമുണ്ടേങ്കില്‍ നീ പോരിനു വാടാ. ശത്രുകൂട്ടത്തിന് കാലനാകുന്ന അര്‍ജ്ജുനനാകുന്നു ഞാന്‍. അധികമൂഢാ, സംശയമില്ലാതെ, ശാഠ്യം വിട്ട് യുദ്ധംചെയ്യാന്‍ വാടാ അസുരകീടമേ. കാര്‍മേഘതുല്യമായ ശരീരത്തോടുകൂടിയ രാക്ഷസരാജാ, കഠിനമായ കവചത്തോടുകൂടിയവനേ, നിവാതകവചാ, അതിനീചാ, പറയുന്നതെന്തിന്? പോര്‍ചെയ്കില്‍ നീ ഉടനെ അന്തകനെ കാണും. ഭയംകൂടാതെ മൂര്‍ച്ചയുള്ള ആയുധങ്ങളേന്തി ഉന്മേഷത്തോടെ വരുകയാണ് ഉചിതം. തീര്‍ച്ചയായും നിന്റെ ചരിത്രം എന്നെ ഭയപ്പെടുത്തുന്നില്ല. ശൂരാ, തനിക്കൊത്ത ഗാഭീര്യമുള്ളവനേ, യുദ്ധവീരാ, മഹാക്രൂരാ, സമുദ്രത്തില്‍ ഒളിച്ചു വസിക്കുന്നത് നിനക്ക് ചേരുന്നതല്ല. വീരനെങ്കില്‍ ഇപ്പോള്‍ പോരില്‍ നേരിടാന്‍ വരിക.}

പദാഭിനയം കഴിഞ്ഞ് അര്‍ജ്ജുനന്‍ വില്ല് വളച്ചുകുത്തി കെട്ടിയശേഷം നാലാമിരട്ടിയെടുത്തിട്ട്, പല പ്രാവശ്യം ഞാണോലിയിടുകയും പോരിനുവിളിക്കുകയും ചെയ്തിട്ട്, നിന്ദാമുദ്രകാട്ടി, പിന്നോട്ട് കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: