2008, ഒക്‌ടോബർ 8, ബുധനാഴ്‌ച

കല്യാണസൌഗന്ധികം പത്താം രംഗം

രംഗത്ത്-ഭീമന്‍(ഒന്നാംതരം പച്ചവേഷം),പാഞ്ചാലി(സ്ത്രീവേഷം)

ശ്ലോകം-രാഗം:ശങ്കരാഭരണം
“കാലേ കദാചിദഥ കാമിജനനുകൂലേ
 മാലേയമാരുതവിലോളിതമാലതീകേ
 ലീലാരസേന വിഛരന്‍ വിപിനേ വിനോദ
 ലോലാം സമീരണസുതോ രമണീമഭാണീല്‍”
{കാമികള്‍ക്ക് അനുകൂലമായകാലത്ത് ചന്ദനക്കാറ്റിലിളകുന്ന പിച്ചകവള്ളികളോടുകൂടിയ വിപിനത്തില്‍ വിനോദലോലനായി സഞ്ചരിച്ചുകൊണ്ടിരുന്ന വായുസുതന്‍ ഒരിക്കല്‍ ക്രീഡാസക്തനായി പ്രിയതമയോട് പറഞ്ഞു.}

ഭീമനും പാഞ്ചാലിയും ആലിംഗനബദ്ധരായി പതിഞ്ഞ ‘കിടതകധിം,താ’മിനൊപ്പം . പ്രവേശിക്കുന്നു. പാഞ്ചാലിയെ ഇടതുവശം നിര്‍ത്തി നോക്കികണ്ടുകൊണ്ട് ഭീമന്‍ പദാഭിനയം ആരംഭിക്കുന്നു.

ഭീമന്റെ പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(ഒന്നാം കാലം)
പല്ലവി:
“പാഞ്ചാലരാജതനയേ പങ്കജേക്ഷണേ
 പഞ്ചസായകനിലയേ”
“പാഞ്ചാലരാജതനയേ“
(ഭീമന്‍-കലാ:ഷണ്മുഖദാസ്,പാഞ്ചാലി-കലാ:നാരായണന്‍)

അനുപല്ലവി:
“തഞ്ചാതെ വിപിനേ സഞ്ചരിച്ചീടുകയാല്‍
 നെഞ്ചകമതിലഴലരുതരുതയി തേ”
ചരണം1:
“പൂഞ്ചോലതോറും നടന്നു നല്ല
 പൂമണം മെല്ലെ നുകര്‍ന്നു
 ചാഞ്ചാടി മോദം കലര്‍ന്നു നല്ല
 ചാരുപവനന്‍ വരുന്നു”
ചരണം2:(ഇരട്ടി നൃത്തത്തോടെ)
“പഞ്ചമകൂജിതസുകോകിലേ
 പരമിഹ ദേവീ സുമംഗലേ
 കിഞ്ചനരഞ്ചുമനാകുലേ
 കിളിമൊഴി വരിക ശിലാതലേ
 നി‌ഞ്ചലലോചന നിര്‍ജ്ജിത മധുരിമ
 സഞ്ചിതഭയചലദഞ്ചിതകമലേ”
{പാഞ്ചാലരാജപുത്രി, പങ്കജേക്ഷണേ, കാമദേവന് ആവാസമായവളേ, എന്നും ഇങ്ങിനെ വിപിനത്തില്‍ സഞ്ചരിക്കുന്നതിനാല്‍ മനസ്സില്‍ വിഷമം ഉണ്ടാകരുത്. പൂഞ്ചോലകളില്‍ തട്ടി നല്ല പൂമണം മെല്ലെ നുകര്‍ന്നുകൊണ്ട്, നല്ല മനോഹരമായ ഇളംകാറ്റ് മോദത്തോടെ ചാഞ്ചാടിക്കൊണ്ട് വരുന്നു. കിളിമൊഴിയും സുമംഗലയുമായ ദേവീ, പഞ്ചമകൂജിതങ്ങളായ കുയിലുകളോടുകൂടിയതും, നിന്റെ ചലിക്കുന്ന കണ്ണുകളെക്കൊണ്ട് ജയിക്കപ്പെട്ട അഴകോടുകൂടിയവയും, വര്‍ദ്ധിച്ച ഭയത്താല്‍ വിറപൂണ്ടവയും അഴകുറ്റവയുമായ മാനുകളോടുകൂടിയതുമായ ഈ പാറപ്പുറത്തേക്ക് കുറച്ചുനേരം രമിക്കുവാനായി വന്നാലും.}

ഭീമന്‍ ഇരട്ടി കലാശിച്ച് ‘മാന്‍’ എന്ന മുദ്ര പിടിച്ച് പദാഭിനയം അവസാനിപ്പിക്കുന്നു. തുടര്‍ന്ന് ഗായകര്‍ ശ്ലോകം ആലപിക്കുന്നു.
ഭീമന്‍(കലാ:ഗോപി) ‘മാന്‍’ എന്ന മുദ്ര പിടിച്ച്
പദാഭിനയം അവസാനിപ്പിക്കുന്നു

ശ്ലോകം^-രാഗം:മുഖാരി
“വാതേന വത്സലതയേവകിലോപനീതം
 ചേതോഹരം പരിമളാനുസൃതാളിവൃന്ദം
 ആദായ പുഷ്പമതിമോഹനമാത്ത ദിവ്യം
 മോദാല്‍ ജഗാദ പവനാത്മജമേത്യ കൃഷ്ണ”
{വാത്സല്യത്താല്‍ എന്ന പോലെ വായുദേവന്‍ അരികിലെത്തിച്ചതും, ചേതോഹരവും, പരിമളത്താല്‍ ആകര്‍ഷിക്കപ്പെട്ട വണ്ടുകളോടുകൂടിയതും, ദിവ്യവുമായ ആ പുഷ്പം എടുത്ത വായുപുത്രന്റെ സമീപമെത്തി കൃഷ്ണ മോദത്തോടെ പറഞ്ഞു.}

[^ശ്ലോകം ആരംഭിച്ചാല്‍ പാഞ്ചാലി പെട്ടന്ന് ഒരു സൌരഭ്യം ഏല്‍ക്കുന്നതായും, ഉത്കണ്ഠയോടെ അത് എവിടെനിന്നാണെന്ന് തിരയുന്നതായും നടിക്കുന്നു. ‘ആദായ’ എന്ന് ആലപിക്കുന്നതോടെ മുന്നില്‍ വീണ പൂവിനെ ആര്‍ത്തിയോടെ വാരിയെടുത്ത് ഭംഗി കണ്ടും സൌരഭ്യം നുകര്‍ന്നും ആസ്വദിക്കുകയും അത്ഭുതപ്പെടുകയും ചെയ്യുന്നു.‘ജഗാദ പവനാത്മജ’ എന്നു ചൊല്ലുന്നതോടെ സന്തോഷപൂര്‍വ്വം ഭീമനെ നോക്കി കണ്ണുകള്‍ കൊണ്ട് പുഷ്പം കാട്ടിക്കൊടുക്കുന്നു.]

പാഞ്ചാലിയുടെ പദം-രാഗം:മുഖാരി,താളം:ചെമ്പട(രണ്ടാംകാലം)
പല്ലവി:
“എന്‍‌കണവ കണ്ടാലും നീ എങ്കലൊരു കുസുമം”^
“എന്‍‌കണവ കണ്ടാലും നീ”
(ഭീമന്‍-തോന്നക്കല്‍ പീതാമ്പരന്‍,പാഞ്ചാലി-കലാ:ഷന്മുഖദാസ്)



ചരണം1:
“നിന്‍ കരുണയുണ്ടെന്നാകില്‍ നിര്‍ണ്ണയമിനിയും മമ
 സംഗതി വരും ലഭിപ്പാന്‍ സരസ സൌഗന്ധികങ്ങള്‍”
ചരണം2:
“പാരമില്ല പാര്‍ത്താലെങ്ങും ചാരുതരമാമീവണ്ണം
 പാരം വളരുന്നു മോദം വാരിജദളനയന”
ചരണം3:
“വല്ലതെന്നാലും നിജ വല്ലഭന്മാരോടല്ലാതെ
 ചൊല്ലുമാറില്ലഭിലാഷം ചൊല്ലേറുന്ന തരുണിമാര്‍”
{എന്റെ കണവാ, അങ്ങ് കണ്ടാലും എന്റെ കയ്യിലിതാ ഒരു പുഷ്പം. ഭവാന്റെ കരുണ ഉണ്ടെങ്കില്‍ തീര്‍ച്ചയായും എനിക്ക് ഇനിയും ഇതുപോലെ സുന്ദരങ്ങളാകുന്ന സൌഗന്ധികപൂക്കള്‍ ലഭിപ്പാനിടവരും. ഭംഗിയേറിയ ഇത്തരം പൂക്കള്‍ പാരില്‍ എവിടയും ഇല്ല. താമരകണ്ണാ, ഈ പൂവ് കാണുമ്പോള്‍ എനിക്ക് സന്തോഷം വളരുന്നു. എന്തുതന്നെയായാലും അഭിലാഷം സ്വന്തം ഭര്‍ത്താക്കന്മാരോടല്ലാതെ ഉത്തമസ്ത്രീകള്‍ പറയാറില്ല.}

[^പല്ലവിയുടെ അന്ത്യത്തോടെ പാഞ്ചാലി പുഷ്പം ഭീമന് കൈമാറുന്നു. ഭീമന്‍ പൂവ് കണ്ടാസ്വദിച്ച്, ഘ്രാണിച്ചശേഷം പാഞ്ചാലിയുടെപക്കല്‍ മടക്കി നല്‍കുകയും ചെയ്യുന്നു.]
“ചൊല്ലേറുന്ന തരുണിമാര്‍”
(ഭീമന്‍-ഇഞ്ചക്കാട്ട് രാമചന്ദന്‍,പാഞ്ചാലി-മാര്‍ഗി വിജയകുമാര്‍‍‍)

ഭീമന്റെ മറുപടിപദം-രാഗം:ധന്യാസി,താളം:ചെമ്പട(രണ്ടാംകാലം^)
ചരണം1:
“മാഞ്ചേല്‍മിഴിയാളെ നിന്നാല്‍
 വാഞ്ഛിതങ്ങളായീടുന്നോ-
 രഞ്ചിത സൌഗന്ധികങ്ങള്‍
 അഞ്ചാതെ കൊണ്ടന്നീടാം”
പല്ലവി:
“ചഞ്ചലാക്ഷിമാരണിയും മൌലിരത്നമേ”
ചരണം2:
“ശൈലമുകളിലെന്നാലും ശക്രലോകത്തെന്നാകിലും
 വേലയില്ല തവ ഹിതം വിക്രമേണ സാധിപ്പാനും”
(“ചഞ്ചലാക്ഷിമാരണിയും മൌലിരത്നമേ”)
{മാനിന്റെ കണ്ണുകള്‍ പോലെ ഭംഗിയുള്ള കണ്ണുകളോടു കൂടിയവളേ, നിന്നാല്‍ ആഗ്രഹിക്കപ്പെട്ട സുന്ദരസൌഗന്ധികങ്ങള്‍ തമസിയാതെ കൊണ്ടുവന്നീടാം. ചലിക്കുന്ന മിഴികളുള്ളവരുടെ(സുന്ദരികളുടെ) ശിരോരത്നമേ, മലമുകളിലായാലും സ്വര്‍ഗ്ഗലോകത്തായാലും ശരി, വിക്രമംകൊണ്ട് നിന്റെ ആഗ്രഹം സാധിപ്പിക്കുവാന്‍ എനിക്ക് പ്രയാസമില്ല.}

[^രണ്ടാം ചരണത്തിലെ ആദ്യവരി മാത്രം അല്‍പ്പം കാലമുയര്‍ത്തി ആലപിക്കും.]
“ശൈലമുകളിലെന്നാലും“(ഭീമന്‍-കലാ:കൃഷ്ണന്‍ നായര്‍)

ശേഷം ആട്ടം-
ഭീമന്‍:‘എന്നാല്‍ ഞാന്‍ ഭവതിക്ക് ഇഷ്ടമായുള്ള സൌഗന്ധികപുഷ്പങ്ങള്‍ കൊണ്ടുവരാന്‍ വേഗം പോകട്ടയോ?’
പാഞ്ചാലി:‘ഭവാന് പോകുന്ന വഴിക്ക് വിശപ്പും ദാഹവും തീര്‍പ്പാന്‍ ഉപായമെന്ത്?’
ഭീമന്‍:(ആലോചിച്ചിട്ട്, പാഞ്ചാലിയെനോക്കി ചിരിച്ച്) ‘ഉണ്ട്, സുന്ദരിയായ ഭവതിയുടെ ഇളകുന്നതും മനോഹരവുമായ കടാക്ഷം’(പാഞ്ചാലിയായി കടക്കണ്‍നോട്ടം അഭിനയിച്ചിട്ട്) ‘ആകുന്ന പാഥേയം തന്നെ. നിന്റെ നോട്ടത്തെ ഓര്‍ത്ത് സഞ്ചരിക്കുന്ന എനിക്ക് വിശപ്പും ദാഹവും ബാധിക്കുമോ?’
പാഞ്ചാലി ഇതുകേട്ട് ലജ്ജിക്കുന്നു.
പാഞ്ചാലി:‘വഴിയില്‍ ശത്രുക്കള്‍ നേരിട്ടാലൊ?
ഭീമന്‍:(ഗദ എടുത്ത് ചുഴറ്റി കാട്ടിയിട്ട്) ‘വളരേ ശത്രുക്കളുടെ ശരീരം ഇടിച്ചുതകര്‍ത്തിട്ടുള്ള ഈ ഗദ എനിക്ക് സഹായമായുണ്ട്. എന്നാല്‍ ഭവതി ഇനി ജേഷ്ഠനോടും അനുജന്മാരോടും കൂടി സസന്തോഷം വസിച്ചാലും. ഞാന്‍ വേഗം പൂക്കളുമായി വന്നേക്കാം’
ഭീമന്‍പാഞ്ചാലിയെ ആലിംഗനംചെയ്തശേഷം വലംകയ്യില്‍ ഗദയും ഇടംകയ്യില്‍ ശംഖുമെടുത്ത്, പാഞ്ചാലിയെ നോക്കി കണ്ണുകളാല്‍ ‘ഞാന്‍ പോകട്ടയോ?’ എന്നുകാട്ടി വലതുഭാഗത്തേക്ക് നീങ്ങി, കുത്തിമാറി തിരിയുന്നു. പാഞ്ചാലി നിഷ്ക്രമിക്കുന്നു. ഭീമന്‍ വീരഭാവത്തില്‍ ഗദചുഴറ്റിക്കൊണ്ട് വീണ്ടും രംഗത്തേക്കുവരുന്നു.
ഭീമന്‍:(ചാടി ഉത്സാഹര്‍ഷം നടിച്ച്) ‘ഇനി സൌഗന്ധികപ്പൂക്കള്‍ തേടി വായുവിന്റെ ഗതിനോക്കി പുറപ്പെടുകതന്നെ’ (‘അഡ്ഡിഡ്ഡിക്കിട’ വെച്ചിട്ട്[കുറച്ചുദൂരം നടക്കുന്നതിന്റെ പ്രതീകമാണ് ഇത്], നെടുനീളത്തില്‍ ഇരുവശത്തേക്കും നോക്കികണ്ടിട്ട്) ‘അതാ ദൂരെ ഗന്ധമാദനപര്‍വ്വതം കാണുന്നു.‘^ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി പര്‍വ്വതത്തില്‍ പലതും കണ്ട്) ‘ഗന്ധമാദനം പര്‍വ്വതങ്ങളുടെ രാജാവെന്നുതോന്നുമാറ് ശോഭിക്കുന്നു. ഇതിന്റെ രത്നശൃഗംഗങ്ങളിള്‍ പര്‍വ്വതരാജന്റെ കിരീടങ്ങളെപ്പോലെ ശോഭിക്കുന്നു. പലയിടത്തും കുത്തിയൊലിച്ച് പോകുന്ന ചോലകള്‍ പര്‍വ്വതരാജനെ മുത്തുമാലകള്‍ കണക്കെ അലങ്കരിച്ചിരിക്കുന്നു’ (‘അഡ്ഡിഡ്ഡിക്കിട’ വെച്ചിട്ട്) ‘പാറക്കൂട്ടങ്ങളുടെ ഇടയില്‍ ചായില്യം, മനയോല തുടങ്ങിയ ധാതുദ്രവ്യങ്ങള്‍ ധാരാളമായി കാണുന്നു‘(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി) ‘ഈ പര്‍വ്വതത്തിന്റെ അടിവാരത്തില്‍ ഉള്ള കാടുകളില്‍ അഗ്നിപടര്‍ന്ന് കത്തിജ്വലിച്ച് പുക മേലോട്ട് ഉയര്‍ന്നുപൊങ്ങുന്നു. ഇനി പര്‍വ്വതത്തിന്റെ മേല്‍ കയറി സഞ്ചരിക്കുകതന്നെ’^ (‘ആഡ്ഡിഡ്ഡിക്കിട’ വെയ്ച്ചിട്ട്) ‘ഇവിടെ ഘോരമായ വനം കാണുന്നു.^ ഏറ്റവും ഉയരമുള്ള പുല്ലുകളും വള്ളിക്കൂട്ടങ്ങളും നീണ്ടുതടിച്ച ശാഘകളോടുകൂടിയ വന്‍‌ മരങ്ങളും കെട്ടുപിണഞ്ഞ്, നിറഞ്ഞ് വഴിയില്ലാതെ കാണുന്നു.‘ (ചുറ്റും നോക്കിയിട്ട്) ‘സൂര്യരശ്മികൂടി തട്ടാതെ ഈ വനം ഇരുട്ടിന് പാത്രമായി ഭവിച്ചിരിക്കുന്നു. ഇങ്ങിനെയുള്ള ഈ വനത്തിലുടെ പോകുന്നതെങ്ങിനെ?‘ (പെട്ടന്ന് ചാടി ഉഗ്രതയോടെ) ‘ആകട്ടെ, ഗദകൊണ്ട് മരങ്ങളെല്ലാം അടിച്ച് തകര്‍ത്ത് വഴിയുണ്ടാക്കി പോവുകതന്നെ’ ഭീമന്‍ നാലാമിരട്ടിയെടുത്ത് കലാശിച്ച് ഗദകൊണ്ട് മരങ്ങള്‍ ആഞ്ഞടിച്ച്, ഇടതുകരംകൊണ്ട് മരക്കൊമ്പുകള്‍ ദൂരേക്കെറിഞ്ഞുകളഞ്ഞുകൊണ്ട് പിന്തിരിഞ്ഞ് നിഷ്ക്രമിക്കുന്നു.*

-----(തിരശ്ശീല)-----

[^ഗന്ധമാദനപര്‍വ്വതത്തേയും വനത്തേയും വര്‍ണ്ണിക്കുന്ന ആട്ടങ്ങള്‍ യഥാക്രമം
“പാഷാണപ്രകാരാന്ത സന്ധിസുലഭ വ്യാലക്ഷ്യധാതുദ്രവ
 പ്രോത്തുംഗോപരിലോല നീലജലദ വ്യാലീഢ വപ്രസ്ഥല:
 വിഷ്വക്കീര്‍ണ വിശുഷ്ക്കകോഷ്ഠ ഹുതഭുങ്നിഷ്ഠ്യൂത ധൂമോത്കരം
 വ്യാധൂന്വന്നിവ ഗന്ധമാദന ഗിരിര്‍ ദൂരാദസൌ ദൃശ്യതേ”

“ഏതദുര്‍ഗ്ഗമ മാര്‍ഗ മുദ്ബണ തൃണ പ്രച്ഛന്ന മൂര്‍ച്ഛത്കരം
 വിരുദ്ഭിര്‍ന്നിചിതാലതാ വലയിതൈരുത്തം ഭീതം പാദപൈ:
 അന്യോന്യ വ്യതിഷ്കത ദൂര്‍ഘ വിലസച്ഛാഖോപശാഖാ ശ്ഛദൈര്‍
 ദൂരോല്ലാസിത സൂര്യ രശ്മി വിപിനം ധത്തേതമോ ഗുംഫനം”

“പാദവ്യാക്ഷിപ്ത വീരുത്തൃണമുപരിഗദാപാതനിദ്യൂതശാഖം
 വ്യാഘാതധ്വസ്ത വൃക്ഷം ശ്രുതികടുനിനദത്രാസ വിഭ്രാണസത്വം
 ആപ്ലുത്യോത്പ്ലുത്യ നിമ്നോന്നതമപിച സമീകൃത്യവേഗോത്ഥവാതാ-
 വ്യാകീര്‍ണെപാംസു പുഞ്ജേദവമിഹകലയന്‍ രാജമാര്‍ഗം വ്രജാമി” എന്നീ ശ്ലോകങ്ങളെ അടിസ്താനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളവയാണ്. മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ തിരുമനസ്സുകൊണ്ട് കല്പിച്ചുണ്ടാക്കിയവയാണീ ശ്ലോകങ്ങള്‍.]

[^വനവര്‍ണ്ണനയില്‍ നടന്റെ മനോധര്‍മ്മാനുസ്സരണം പല ആട്ടങ്ങളും ആടാറുണ്ട്. അതില്‍ പ്രധാനമായതാണ് ‘അജഗരകബളിതം’ എന്ന ആട്ടം.
അജഗരകബളിതം ആട്ടം-
സഞ്ചരിക്കുന്നതിനിടയില്‍ ഭീമന്‍, ഒരുഭാഗത്തുനിന്നും ശബ്ദം കേട്ടതായി നടിച്ചിട്ട്, ‘ഭയങ്കരനായ ഒരു ആനയുടെ ഛിന്നംവിളി കേള്‍ക്കുന്നു’ എന്ന് കാട്ടുന്നു. ശബ്ദം കേട്ടദിക്കിലേക്ക് ശ്രദ്ധിച്ച് നോക്കിയിട്ട് ‘അതാ മദം പൊട്ടിഒലിക്കുന്ന ഒരു ആന’ എന്നു കാട്ടുന്നു.
പിന്നെ ആനയായി- മരത്തില്‍ ഉരുമ്മുന്നതും, ചില്ലകള്‍ ഒടിച്ച് ഭക്ഷിക്കുന്നതും, മണ്ണുവാരി ദേഹത്തിടുന്നതും, ക്ഷീണിതനായി നിന്ന് മയങ്ങുന്നതും നടിക്കുന്നു.
വീണ്ടും ഭീമനായി-താഴേ ശ്രദ്ധിച്ചു നോക്കിയിട്ട്, ‘അതാ ഒരു തടിച്ച പെരുമ്പാമ്പ്‘.
പെരുമ്പാമ്പായി-ഇഴഞ്ഞുവന്ന് ആനയുടെ കാലില്‍ കടിക്കുന്നതായി നടിക്കുന്നു.
തുടര്‍ന്ന് പെരുമ്പാമ്പ് കാലില്‍ കടിച്ച് പിന്നിലേക്കു വലിക്കുന്നതായും, ആന കാല്‍ കുടഞ്ഞ് മുന്നോട്ട് വലിക്കുന്നതായും നടന്‍ മാറിമാറി പകര്‍ന്നാടുന്നു.
ഈ സമയത്ത് വിശന്നുവലഞ്ഞ ക്രൂരനായ ഒരു സിംഹം ഇരതേടി അവിടെ എത്തുന്നതുകാണുന്നു.
സിംഹമായി-പെട്ടന്ന് ചാടി ആനയുടെ മസ്തകം അടിച്ചുപൊളിക്കുന്നു.
ആനയായി- കൊമ്പുകുത്തി മരിച്ചുവീഴുന്നു.
സിഹമായി- ആനയുടെ മസ്തകം പൊളിച്ച് ഭക്ഷിച്ച്, ചുടുചോരയും കുടിച്ചിട്ട് പോകുന്നു.
പെരുമ്പാമ്പായി- ആനയെ വിഴുങ്ങുന്നു.
“അന്തര്‍ഗുഹാഗതമഹാജഗരാസ്യദംഷ്ട്രാ-
 വ്യാകൃഷ്ടപാദമുരുഗര്‍ജ്ജിതമേഷ സിംഹ:
 ദംഷ്ട്രാഗ്രകൃഷ്ടപൃഥകുംഭതടാസ്ഥിവല്ഗദ്-
 ഗ്രീവാനിഖാതനഖമാക്ഷിപതി ദ്വിപേന്ദ്രം”എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കിയാണ് ഈ ആട്ടം ചിട്ടപ്പെടുത്തിയിരിക്കുന്നത്.]

പത്താം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ള പ്രധാന വത്യാസങ്ങള്‍

* ഭീമന്‍ ഗദകൊണ്ട് മരങ്ങളെല്ലാം അടിച്ച് തകര്‍ത്ത് വഴിയുണ്ടാക്കി പോകുന്നതോടെ നിഷ്ക്രമിക്കുകയില്ല. ഇങ്ങിനെ സഞ്ചരിച്ച് ഗന്ധമാദനപര്‍വ്വതത്തിന്റെ മറുഭാഗത്തെത്തി, തുടര്‍ന്ന് ഇങ്ങിനെ ആടുന്നു-
ഭീമന്‍:‘ഇതാ ഇവിടെ പരിശുദ്ധജലം നിറഞ്ഞ തടാകം കാണുന്നു. ധാരാളം താമരകളും അതില്‍ വിടര്‍ന്നുനില്‍ക്കുന്നു. വണ്ടിന്‍കൂട്ടങ്ങള്‍ വന്ന് മധുവുമുണ്ട് തൃപ്തിയോടുകൂടി മടങ്ങുന്നു. ഇതില്‍ ധരാളം മത്സ്യങ്ങളും കാണുന്നു. ഇവിടം ഒരു പുണ്യസ്ഥലം തന്നെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി, കദളീവനം കണ്ട്, ആശ്ചര്യത്തോടേ) ‘ഹോ! ഇതാ ഈ പ്രദേശത്ത് വാഴകള്‍ ധാരാളമായി നിറഞ്ഞുനില്‍ക്കുന്നു’ (ശ്രദ്ധിച്ചിട്ട്) ‘അതില്‍ കുലകളും ധാരാളമുണ്ട്. പലതും നന്നായി പഴുത്തിട്ടുമുണ്ട്. പവിഴവും പച്ചരത്നവും ഒന്നിച്ചു കോര്‍ത്ത മാലകൊണ്ട് വിതാനിച്ചതുപോലെ ഇവ ശോഭിക്കുന്നു. എന്നാല്‍ പക്ഷിമൃഗാദികളോന്നും വന്ന് ഈ പഴങ്ങള്‍ ഭക്ഷിക്കുന്നില്ല!‘ (താഴെ നോക്കിയിട്ട്) ‘വാഴപ്പഴം പൊഴിഞ്ഞ് വീണുകിടക്കുന്നു. ഇതു കണ്ടാല്‍ പട്ടുവിരിച്ചതുപോലെ തോന്നും.’ (ആലോചിച്ചിട്ട്) ‘ഈ വനത്തെ പരിപാലിക്കുന്നതാര്? ങാ, അന്യൂഷിച്ച് അറിയുകതന്നെ’ഭീമന്‍ എടുത്തുകലാശിച്ചിട്ട് നിഷ്ക്രമിക്കുന്നു.

ഭീമന്റെ കദളീവനവര്‍ണ്ണനയായുള്ള ഈ ആട്ടം കല്യാണസൌഗന്ധികം ചമ്പുവിലെ “വാതേരിതപ്രചലനീലദളാകുലോയം
 പക്വൈ: ഫലൈശ്ശബളിത: കദളീവനാന്ത:
 ആഭാതി വിദ്രുമതാവിടപൈ: പ്രഭിന്ന:
 ത്വംഗത്തരംഗപരികീര്‍ണ്ണ ഇവാംബുരാശി:
 ന കിഞ്ചില്‍ മൃഗപക്ഷിഭരപി പരിണതം ഫലമപലുപ്യതേ” എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.

2 അഭിപ്രായങ്ങൾ:

PGR Nair പറഞ്ഞു...

Excellent blog. Revived my old memoories

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

നന്ദി, സന്തോഷം ശ്രീ പി.ജി.ർ സാർ