2008, ഒക്‌ടോബർ 8, ബുധനാഴ്‌ച

കല്യാണസൌഗന്ധികം ഒന്‍പതാം രംഗം

രംഗത്ത്-ഘടോത്കചന്‍‍(കുട്ടിത്തരം കത്തിവേഷം), ഭീമന്‍, പാഞ്ചാലി

ശ്ലോകം-രാഗം:ബലഹരി
“ഉക്ത്വൈവമേവ മഹിഷീം മഹിതാനുഭാവ-
 ശ്ചിത്തേ ഘടോത്കചമചിന്തയദാത്മജന്തം
 നക്തഞ്ചരോപി സഗണൈസ്സമുപേത്യ പാര്‍ത്ഥാന്‍
 നത്വാ പദേ പിതരമിത്ഥമുവാച ധീരം”
{മഹാനുഭാവനായ ഭീമന്‍ പത്നിയോട് ഇപ്രകാരം പറഞ്ഞിട്ട് പുത്രനായ ഘടോത്കചനെ ചിത്തത്തില്‍ ചിന്തിച്ചു. ആ ധീരനായ രാക്ഷസന്‍ തന്റെ കൂട്ടുകാരോടുകൂടി സമീപത്തുവന്ന് പാണ്ഡവരുടെ പാദങ്ങളെ വണങ്ങിയിട്ട് പിതാവിനോട് ഇങ്ങിനെ പറഞ്ഞു.}

ഘടോത്കചന്റെ ഇടക്കാലത്തിലുള്ള തിരനോട്ടം-
ഘടോത്കചന്റെ തന്റേടാട്ടം-

തിരനോട്ടശേഷം രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്ന് തിരതാഴ്ത്തുന്ന ഘടോത്കചന്‍ ഉത്തരീയംവീശി ഇരുന്നശേഷം എഴുന്നേറ്റ് രംഗവന്ദനം ചെയ്യുന്നു.
ഘടോത്കചന്‍:(‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിനിന്ന്) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. കാരണമെന്ത്? (ആലോചിച്ചിട്ട്) ‘ഉം, മനസ്സിലായി. എന്നേപ്പോലെ പരാക്രമത്തോടുകൂടിയവനായി ഇന്ന് ലോകത്തില്‍ ആരാണുള്ളത്? ആരും ഇല്ല. അതുകൊണ്ട് എനിക് എറ്റവും സുഖം ഭവിച്ചു.’ (വീണ്ടും പീഠത്തിലിരുന്ന് ഉത്തരീയം വീശവെ പെട്ടന്ന് ഓര്‍ത്തിട്ട്) ‘എന്നെ സ്മരിക്കുന്നതാര്?’ (വിചാരിച്ചിട്ട്) ‘ഓ, എന്റെ പിതാവായുള്ള ഭീമസേനന്‍ തന്നെ. അതിനാല്‍ ഉടനെ അദ്ദേഹത്തിന്റെ സമീപത്തേയ്ക്ക് പോവുകതന്നെ.’ (എഴുന്നേറ്റ് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി കൂട്ടുകാരെ കണ്ടിട്ട്) ‘എടോ, ഞാന്‍ എന്റെ അച്ഛന്റെ സമീപത്തേയ്ക്ക് പുറപ്പെടുകയാണ്. വിവരം അമ്മയെ ധരിപ്പിക്കുക. പിന്നെ, നിങ്ങളില്‍ നൂറുപേര്‍ എന്റെ കൂടെ പുറപ്പെട്ടാലും.’ (നേരെ തിരിഞ്ഞ്, ആത്മഗതമായി) ‘ഇനി വേഗം പുറപ്പെടുകതന്നെ’
ഘടോത്കചന്‍ നാലാമിരട്ടിയെടുത്ത് കലാശിച്ചിട്ട് തിര ഉയര്‍ത്തുന്നു.
വീണ്ടും തിരനീക്കുമ്പോള്‍ വലതുഭാഗത്ത് പീഠത്തില്‍ ഭീമന്‍ ഇരിക്കുന്നു. അദ്ദേഹത്തിന്റെ വലതുവശത്തായി പാഞ്ചാലി നില്‍ക്കുന്നു. ഇടത്തുഭാഗത്തുകൂടി എടുത്തുകലാശംചവുട്ടി പ്രവേശിക്കുന്ന ഘടോത്കചന്‍ മുന്നോട്ടുവന്ന് ഭീമനെ കണ്ട്, കെട്ടിച്ചാടികുമ്പിട്ടിട്ട് തൊഴുതുമാറി നില്‍ക്കുന്നു. ഭീമന്‍ വാത്സല്യത്തോടുകൂടി പുത്രനെ ആലിംഗനം ചെയ്ത് അനുഗ്രഹിക്കുന്നു.
ഘടോത്കചന്‍:‘ഇനി ഞാന്‍ പറയുന്നത് വഴിപോലെ കേട്ടാലും’
ഘടോത്കചന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.
 
ഘടോത്കചന്റെ പദം-രാഗം:ബലഹരി,താളം:മുറിയടന്ത(ദ്രുതകാലം)
പല്ലവി:
“പുത്രനായുള്ള ഘടോത്കചന്‍ ഞാന്‍ തവ
 പാദയുഗം തൊഴുന്നേന്‍ മാം”
അനുപല്ലവി:
“പാത്രമറിക ഭവന്നിയോഗത്തിനു
 ബാധയില്ലൊന്നിനുമേ”
ചരണം1
“മന്ദതകൂടാതെ നിന്റെ മനോരഥ-
 മമ്പോടുചൊല്ലീടുകിലതു
 സന്ദേഹമെന്നിയെ സാധിപ്പിച്ചീടുവന്‍
 ഇന്ദുകുലാധിപ ഞാന്‍”
ചരണം2:
“സങ്കടമില്ലൊരു കാര്യത്തിനും മമ
 നിങ്കരുണയുണ്ടങ്കിലതു
 ശങ്കവെടിഞ്ഞരുളീടേണം നിന്നുടെ
 കിങ്കരനാമെന്നോടു”
ചരണം3:
“ഗാന്ധാരിപുത്രന്മാരല്ലോ കപടത്താല്‍
 കാന്തയോടും നിങ്ങളെ ഘോര-
 കാന്താരന്തന്നിലയച്ചതവരെ
 കൃതാന്തനു നല്‍കീടുവന്‍”
ചരണം4:
“അഷ്ടദിക്ക്പാലന്മാരൊക്കെ നടുങ്ങുമാറ്
 അട്ടഹാസം ചെയ്തു ഞാന്‍ കാല-
 മൊട്ടും കളയാതെ ചെന്നവരെ
 വെന്നു പെട്ടന്നു വന്നീടുവന്‍”
{അങ്ങയുടെ പുത്രനായ ഞാന്‍, ഘടോത്കചന്‍, കാലിണ തൊഴുന്നേന്‍. ഞാന്‍ ഭവാന്റെ നിയോഗത്തിന് പാത്രമാണന്ന് അറിക. ഒന്നിനും തടസമില്ല. ചന്ദ്രവംശശ്രേഷ്ഠാ, മടികൂടാതെ അങ്ങയുടെ ആഗ്രഹം പെട്ടന്ന് ചൊല്ലീടാമെങ്കില്‍ അത് നിസംശയം ഞാന്‍ സാധിപ്പിക്കാം. അങ്ങയുടെ കാരുമുണ്ടെങ്കില്‍ എനിക്ക് ഒരു കാര്യത്തിനും സങ്കടമില്ല. അവിടുത്തെ കിങ്കരനായ എന്നോട് ശങ്കവെടിഞ്ഞ് അത് അരുളീടേണം. ഗാന്ധാരീപുത്രന്മാരാണല്ലോ നിങ്ങളെ ചതിച്ച് കാന്തയോടുംകൂടി ഘോരവനത്തിലേയ്ക്ക് അയച്ചത്. അവരെ കാലനു നല്‍കീടാം. അഷ്ടദിക്ക്പാലന്മാരൊക്കെ നടുങ്ങുമാറ് അട്ടഹാസം ചെയ്ത് കാലമൊട്ടും കളയാതെ ചെന്ന് അവരെ ജയിച്ച് പെട്ടന്ന് വന്നീടാം.}

ഭീമന്റെ മറുപടിപദം-രാഗം:കാമോദരി, താളം:അടന്ത(ഒന്നാംകാലം)
ചരണം1:
“അര്‍ച്ചനം ചെയ്തു പരമേശ്വരന്‍ തന്നോ-
 ടസ്ത്രം ലഭിച്ചുടനെ വരും
 അര്‍ജ്ജുനനപ്പോള്‍ സമയം കഴിഞ്ഞീടും
 അത്രനാളും പാര്‍ക്കടോ”
ചരണം2:
“മല്ലവിലോചനയാമിവള്‍ നിന്നുടെ
 മാതാവെന്നറിഞ്ഞീടെടോ^ മുറ്റും
 കല്ലില്‍ നടന്നുള്ളിലല്ലല്‍ പെരുകുന്നു
 കല്യാണശീല കാണ്‍ക”
{തപസ്സുചെയ്ത് പരമേശ്വരനോട് അസ്ത്രം നേടിയ അര്‍ജ്ജുനന്‍ ഉടനെ തിരിച്ചുവരും. അപ്പോള്‍ പ്രതിജ്ഞാകാലവും കഴിഞ്ഞീടും. അത്രനാളും ക്ഷമിച്ചിരിക്കു. താമരക്കണ്ണിയായ ഇവള്‍ നിന്നുടെ മാതാവാണന്ന് അറിഞ്ഞീടടോ. കല്ലില്‍ വളരെ നടന്നിട്ട് ഇവളുടെ ഉള്ളില്‍ വല്ലാതെ വിഷമം വര്‍ദ്ധിക്കുന്നു. മംഗളശീലാ, കാണുക.‍}

[^‘മാതാവെന്നറിഞ്ഞീടെടോ’ എന്ന് കേള്‍ക്കുന്നതോടെ ഘടോത്കചന്‍ പാഞ്ചാലിയെ കുമ്പിടുന്നു.]

ഘടോത്കചന്‍:
ചരണം6:
“കാല്‍ക്ഷണം വൈകാതെ നിങ്ങളെയിന്നു
 കഴുത്തിലെടുത്തുടനെ ഭുവി
 കാംക്ഷിതദിക്കില്‍ ചരിപ്പിച്ചീടാമല്ലോ
 കാമഗതനാകിയ ഞാന്‍”
{ഇഷ്ടസഞ്ചാരിയായ ഞാന്‍ കാല്‍ക്ഷണം വൈകാതെ നിങ്ങളെയിന്ന് കഴുത്തിലെടുത്തുകൊണ്ട് ഉടനെ ഭൂമിയില്‍ ഇഷ്ടമുള്ള ദിക്കിലൊക്കെ കൊണ്ടുപോകാം.}

ശേഷം ആട്ടം-
പദാഭിനയം കഴിഞ്ഞ് ഘടോത്കചന്‍ ഭീമനെ കെട്ടിചാടി കുമ്പിടുന്നു. ഭീമന്‍ അനുഗ്രഹിക്കുന്നു.
ഘടോത്കചന്‍:‘ബ്രാഹ്മണരേയും മഹര്‍ഷിമാരേയും മറ്റും എന്നോടൊപ്പം വന്നിട്ടുള്ള രാക്ഷസര്‍ എടുത്തുകൊള്ളും. ഭവാന്മാര്‍ മാതാവോടുകൂടി എന്റെ ചുമലില്‍ ഇരുന്നാലും. എന്നാല്‍ പുറപ്പെടുകയല്ലേ?’
ഭീമന്‍:‘അങ്ങിനെ തന്നെ’
ഭീമന്‍ പാഞ്ചാലിയെ പിടിച്ച് ഘടോതകചനെ ഏല്‍പ്പിക്കുന്നു. ഘടോത്കചന്‍ പാഞ്ചാലിയെ ഇടതുവശത്തേയ്ക്കു നിര്‍ത്തി കുമ്പിടുന്നു. പിന്നെ ഭീമനേയും കുമ്പിട്ട് വലംകൈയ്യില്‍ ഭീമന്റേയും ഇടംകൈയ്യില്‍ പാഞ്ചാലിയുടേയും കൈകള്‍ കോത്തുപിടിച്ച്, ചുമലില്‍ എടുത്തുകൊണ്ടുപോകുന്ന ഭാവത്തില്‍ പിന്നോട്ടുമാറുന്നു. മൂവരും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

1 അഭിപ്രായം:

smitha adharsh പറഞ്ഞു...

നല്ല പോസ്റ്റ്..ഇഷ്ടപ്പെട്ടു
കല്യാണ സൌഗന്ധികത്തെ പ്പറ്റി അമ്മയാണ് ആദ്യം പറഞ്ഞു തന്നത്.
കഥകളി യെപ്പറ്റി ആധികാരികമായി പറയാന്‍ തീരെ ജ്ഞാനം പോര..