2008, സെപ്റ്റംബർ 15, തിങ്കളാഴ്‌ച

കിര്‍മ്മീരവധം ആറാം രംഗം

രംഗത്ത്-ധര്‍മ്മപുത്രന്‍,ദുര്‍വാസാവ്

ശ്ലോകം-രാഗം:കേദാരഗൌളം
“സൌഹിത്യം പ്രജതി ജയന്മയേ മുരാരൌ
 ദുര്‍വാസാ: സമജനി തൃപ്തിമാന്‍ സശിഷ്യ:
 സന്തുഷ്ട: ശമനസുതം സമെത്യ ഭൂയ:
 പ്രോവാച പ്രതിപദമാശിഷോ വിതന്വന്‍"
{വിശ്വരൂപനായ കൃഷ്ണന്‍ തൃപ്തിപൂണ്ടപ്പോള്‍ ദുര്‍വാസാവും ശിഷ്യരും സംതൃപ്തരായി. സന്തുഷ്ടരായി തീര്‍ന്ന ദുര്‍വാസാവും ശിഷ്യരും ധര്‍മ്മപുത്ര സമീപം ചെന്ന് വീണ്ടും വീണ്ടും ആശീര്‍വദിച്ചുകൊണ്ട് പറഞ്ഞു.}

ധര്‍മ്മപുത്രന്‍ ഇടതുവശത്തു കുമ്പിട്ടുനില്‍ക്കുന്നു. വലത്തുഭാഗത്തുകൂടി ദുര്‍വാസാവ് ഇടക്കിടെ ഏമ്പക്കം വിട്ടുകൊണ്ടും വയറുതടവിക്കൊണ്ടും പദമാടിക്കൊണ്ട് പ്രവേശിക്കുന്നു.

ദുര്‍വാസാവിന്റെ പദം-രാഗം:കേതാരഗൌള,താളം:ചമ്പ
പല്ലവി:
“ഭവതു തവ മംഗളം ഭാരതമഹീപാല
 ഭാസുരശിരോരത്നമെ”        [കലാശം]
അനുപല്ലവി:
“ഭാഗ്യാംബുധേ നിങ്കല്‍ വാസുദേവന്‍ തന്റെ
 വാത്സല്യമുള്ളതെല്ലാം
 ഭാവതദ്ദൃശാ കണ്ടു വിസ്മയം പൂണ്ടു ഞാന്‍
 ഭൂയോപി ജീവ സുചിരം”    [കലാശം]
ചരണം1:
“മന്ദാകിനീജലേ മദ്ധ്യന്ദിനോചിതം
 മജ്ജനം ചെയ്തളവിലഹോ
 മന്ദേതരം തൃപ്തി വന്നു ഞങ്ങള്‍ക്കിന്നു
 മന്നിലതിമാനുഷന്‍ നീ”     [കലാശം]
ചരണം:2[രംഗത്ത് പതിവില്ല]
"ചൊല്ലുള്ള സത്തുക്കളിൽ അല്ലൽ വരുത്തുന്ന
 വല്ലാത്ത ദുഷ്ടരിലഹോ
 ഉല്ലാസമാർന്നസുഖമുണ്ടാകയില്ലെന്നു
 നല്ല ശാസ്ത്രോക്തമല്ലോ" [കലാശം]
{ഭരതവംശ രാജാക്കന്മാര്‍ക്ക് ശിരോരത്നമായിട്ടുള്ളവനേ, ഭവാനു മംഗളം ഭവിക്കട്ടെ. ഭാഗ്യസമുദ്രമേ, വാസുദേവന് നിന്നോടുള്ള വാത്സല്യമെല്ലാം ജ്ഞാനദ്ദൃഷ്ടികൊണ്ട് കണ്ട്, ഞാന്‍ വിസ്മയം പൂണ്ടുപോയി. ഇനിയും വളരെക്കാലം ജീവിക്കുക. ഗംഗാജലത്തില്‍ മദ്ധ്യാഹ്നസ്നാനം ചെയ്തപ്പോള്‍ ആശ്ചര്യം! പെട്ടന്ന് ഞങ്ങള്‍ക്ക് തൃപ്തി വന്നു. നീ ഭൂമിയില്‍ അതിമാനുഷന്‍ തന്നെ. ഹോ! പുകൾപെറ്റ സജ്ജനങ്ങൾക്ക് ദുഃഖം വരുത്തുന്ന പൊല്ലാത്തദുഷ്ടന്മാരുടെ ജീവിതം ഒരിക്കലും ഉല്ലാസമാർന്നതും സുഖകരവുമാവുകയില്ലെന്ന് സത്ശാസ്ത്രങ്ങൾ പറയുന്നുവല്ലോ.}
“ഭാഗ്യാംബുധേ നിങ്കല്‍“ ദുര്‍വാസാവും(പെരിയാരമ്പറ്റ ദിവാകരന്‍)
ധര്‍മ്മപുത്രരും(കലാ:കൃഷ്ണകുമാര്‍)[ചിത്രം-14]
ധര്‍മ്മപുത്രന്റെ മറുപടിപദം-രാഗം:ദേവഗാന്ധാരി,താളം:ചെമ്പട
ചരണം1:
“ശ്ലാഘ്യനാകും തവാനുഗ്രഹത്തിനു ഞാന്‍
 യോഗ്യനായ്‌വരികയാലേ ഭാഗ്യമാഹന്ത മമ
 വാഗ്ഗോചരമല്ല വക്തുമിഹ പാര്‍ക്കിലധുനാ”
[കലാശം]
പല്ലവി:[രംഗത്ത് പതിവില്ല]
"ഭവതു തവ ദർശനം ഭുയോപിമാമുനേ 
 ഭവഭീതിപരിമോചന"                                     [കലാശം]
 {അഹോ, പ്രശംസനീയനായ അവിടുത്തെ അനുഗ്രഹത്തിന് പാത്രീഭവിക്കയാല്‍ എന്റെ ഭാഗ്യത്തെപ്പറ്റി പറയാന്‍ വാക്കുകള്‍കൊണ്ട് സാധ്യമല്ല. മഹാമുനേ, സംസാരഭയമകറ്റുന്നതായ അങ്ങയുടെ ദർശനം വീണ്ടുമുണ്ടാകട്ടെ.}

ദുര്‍വാസാവ്:
ചരണം2:
   “ചിത്രം വിചിത്രമീ വൃത്താന്തമൊക്കവേ
    പ്രീത്യാ ഗമിക്കുന്നു ഞാന്‍
 
^ധൂര്‍ത്തന്‍ ശഠന്‍ കുമതി ദുര്യോധനന്‍ തന്റെ
   ദുര്‍മ്മദമടക്കീടുവന്‍"                                     [കലാശം
^]
(“ഭവതു തവ മംഗളം.............“)
{വിശേഷമായി! ഈ ചരിതമൊക്കെ വിചിത്രം തന്നെ. ഞാന്‍ പ്രീതിയോടെ ഗമിക്കുന്നു. താന്തോന്നിയും വാശിക്കാരനും ദുഷ്ടനുമായ ദുര്യോധന്റെ അഹങ്കാരം ഞാന്‍ തീര്‍ക്കുന്നുണ്ട്.}

[^“ധൂര്‍ത്തന്‍ ശഠന്‍“ തുടങ്ങി കാലംകയറ്റി പാടുന്നു.]

[^പദാവസനത്തിലെ കലാശത്തോടൊപ്പം ദുര്‍വാസാവ് ദുര്യോധനനെ ശപിക്കാനൊരുങ്ങുന്നു. ധര്‍മ്മപുത്രന്‍ ഓടിച്ചെന്ന് അത് തടയുന്നു. ധര്‍മ്മപുത്രനെ നോക്കി ചിരിച്ചിട്ട് ദുര്‍വാസാവ് പല്ലവിആവര്‍ത്തനം ആടുന്നു.]

ശേഷം ആട്ടം-
ധര്‍മ്മപുത്രന്‍ ഇരിക്കുന്ന ദുര്‍വാസാവിനെ കെട്ടിച്ചാടി കുമ്പിടുന്നു.
ദുര്‍വാസാവ്:(അനുഗ്രഹിച്ചിട്ട്) ‘അല്ലയോ രാജാവേ, ശ്രീകൃഷ്ണന്റെ കാരുണ്യം ഉള്ളതിനാല്‍ നിങ്ങളെ നശിപ്പിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ദുർബുദ്ധിയായ സുയോധനൻ സ്വന്തം നാശത്തിനായാണ് വീണ്ടും വീണ്ടും നിങ്ങളെയിങ്ങിനെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്' എന്ന് അറിയുന്നില്ല.'

ധര്‍മ്മപുത്രന്‍:'അല്ലയോ മുനിശ്രേഷ്ഠാ, അറിവില്ലാത്തവരും ബാലന്മാരും തെറ്റുചെയ്യുമ്പോൾ അവരെ ശിക്ഷിക്കയല്ലല്ലോ വേണ്ടത്. മറിച്ച് അവർക്ക് നല്ലബുദ്ധി ഉപദേശിച്ച് തിരുത്തുകയാണല്ലോ വേണ്ടത്. അതിനാൽ അവിടുന്ന് ഹസ്തിനാപുരത്തുചെന്ന് അപക്വമതികളായ എന്റെ അനുജന്മാരെ ഉപദേശിച്ച് അനുഗ്രഹിച്ചാലും.'
ദുര്‍വാസാവ്:' ധർമ്മനന്ദനാ, സത്യധർമ്മങ്ങൾക്കിരിപ്പിടമായ നിന്റെ വാക്കുകൾ കേട്ടിട്ട് ഞാൻ ഇപ്പോൾ അവർക്ക് മാപ്പുനൽകുന്നു. നിങ്ങൾക്ക് ഈ സങ്കടങ്ങളേല്ലാം ഉടനെ ഒഴിയും. ശത്രുക്കളെ ജയിച്ച് നിങ്ങള്‍ സന്തോഷത്തോടെ രാജ്യം ഭരിക്കും.’
ധര്‍മ്മപുത്രന്‍:‘എല്ലാം ഇവിടുത്തെ കാരുണ്യം പോലെ വരട്ടെ’
ദുര്‍വാസാവ്:‘എന്നാല്‍ ഞങ്ങളിപ്പോള്‍ പോകട്ടെ. സന്തോഷത്തോടെ വസിച്ചാലും’
ധര്‍മ്മപുത്രന്‍:‘അങ്ങിനെ തന്നെ’

ധര്‍മ്മപുത്രന്‍ വീണ്ടും കുമ്പിട്ട് ദുര്‍വാസാവിനെ യാത്രക്കുന്നതോടെ ഇരുവരും നിഷ്ക്രമിക്കുന്നു.


-----(തിരശ്ശീല)-----
ഇടശ്ലോകങ്ങൾ-[രംഗത്ത് പതിവില്ല]
1
"വിഷ്വദ്രീചീർവിക്ഷിപൻ കീർത്തിരാജീ
 രാജാപുരിപ്രീതിമത്ഭിർ മ്മുനീന്ദ്രൈഃ
 ആശീർഭിസ്തൈരാശു സാധീയസീഭിർ-
 ജഗ്മേ ചാപഖ്യാതിമുൽഖാതുകാമൈഃ"
{നാലുപാടും പ്രസരിക്കുന്ന യശോധാവള്യത്തോടുകൂടിയ രാജാവിനെ സമ്പ്രീതരും ദുഷ്കീർത്തിയെ പാടെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്നവരുമായ ആ മുനീന്ദ്രന്മാർ മംഗളകരങ്ങളായ ആശിർവാദങ്ങളാൽ മൂടുകയും ഉടനെ അവിടെ നിന്ന് പോവുകയും ചെയ്തു.}
2
"സഭാജനൈർവിരചിത സത്സഭാജനഃ
 പരംതപഃ സമഭിഹിതഃ പരം തപഃ
 ചരിഷ്ണുനാ ഖലു മുനിനാചരിഷ്ണുനാ
 വനാന്തരേ രമത സ പാവനാന്തരേ"
{ശ്രേഷ്ഠമായ തപസ്സുചെയ്യുന്നവനും സഞ്ചാരശീലനുമായ മുനിയാൽ പുകഴ്ത്തപ്പെട്ടവനും, ശത്രുക്കളെ ദുഃഖിപ്പിക്കുന്നവനുമായ ആ രാജാവാകട്ടെ തന്റെ സഹചാരികളായ ബ്രാഹ്മണരാൽ അധികമായി ബഹുമാനിക്കപ്പെട്ടവനായിട്ട് പുണ്യസ്ഥലങ്ങൾ നിറഞ്ഞതായ മറ്റൊരു വനത്തിലെത്തി സ്വസ്ഥമായി വസിച്ചു.}

അഭിപ്രായങ്ങളൊന്നുമില്ല: