2008, സെപ്റ്റംബർ 14, ഞായറാഴ്‌ച

കിര്‍മ്മീരവധം ഒന്‍പതാം രംഗം


രംഗത്ത്-പാഞ്ചാലി, ലളിത(ഒന്നാംതരം സ്ത്രീവേഷം), സിംഹിക

ശ്ലോകം-രാഗം:നവരസം
“ഇത്ഥം വിനിശ്ചിതവതീ ഖലു രാക്ഷസീ സാ
 പാര്‍ത്ഥപ്രയാണസമയം പ്രതിപാലയന്തീ
 ഭൂത്വാഥ കോമളതനുസ്സമവാപ്യ കൃഷ്ണാം
 സേയം പ്രിയൈ: വിരഹിതാമവദല്‍ ജിഘൃക്ഷു”
{അങ്ങിനെ നിശ്ചയിച്ച ആ രാക്ഷസി പാണ്ഡവര്‍ പോയ തക്കംനോക്കി സുന്ദരീവേഷം ധരിച്ച്, സന്ധ്യാസമയത്ത് ഭര്‍ത്താക്കന്മാരോട് വേര്‍പിരിഞ്ഞ പാഞ്ചാലിയുടെ സമീപത്തുചെന്ന് അവളെ കൈക്കലാക്കാന്‍ ആഗ്രഹിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു.}

‘കിടതകധിം,താ’മിനൊപ്പം തന്നെ ആരെങ്കിലും കാണുന്നുണ്ടോ എന്ന് ശങ്കിച്ച് ചുറ്റും നോക്കിക്കൊണ്ട് വലതുഭാഗത്തുകൂടി പ്രവേശിക്കുന്ന ലളിത, ഇടതുവശത്തിരിക്കുന്ന പാഞ്ചാലിയെ കണ്ടിട്ട് പദം അഭിനയിക്കുന്നു. പാഞ്ചാലി ലളിതയെ കണ്ട് അത്ഭുതപ്പെട്ട് ആപാദചൂടം നോക്കിയിട്ട്, കൌതുകത്തോടെ അവള്‍ പറയുന്നത് ശ്രദ്ധിച്ചിരിക്കുന്നു.

ലളിതയുടെ പദം-രാഗം:നവരസം, താളം:അടന്ത(ഒന്നാം കാലം)
പല്ലവി:
“നല്ലാര്‍കുലമണിയും മൌലിമാലേ
 നല്ല മൊഴികള്‍ കേള്‍ക്ക നീ”                        [കലാശം]
അനുപല്ലവി:
“അല്ലലകന്നിതു അരികില്‍തന്നെ
 അല്ലണികുഴലാളെ കാണ്‍കയാല്‍ നിന്നെ”     [കലാശം]
(രണ്ടാം കാലം)
ചരണം1:
“ഹരിണാങ്കോപമാനനേ ആരും കൂടാതെ
 അരുണാംഭോരുഹദളനയനേ നീ പഴുതേ
 ഹരിണാരികള്‍ വാണീടും അരണ്യത്തിലനുചിതേ
 ചരണാംബുജംകൊണ്ടു ചരണം ചെയ്യരുതേ” [കലാശം]
ചരണം2:
“മാത്സര്യമിതെന്നു തോന്നരുതേതും ബാലേ
 മത്സഖി മഹനീയതരഗുണശീലേ
 വാത്സല്യംകൊണ്ടു നീ പറകെടോ വഴിപോലെ
 വത്സേ തവ കുലനാമങ്ങളമലേ”                    [കലാശം]

പാഞ്ചാലി:"ഭവതി ആരാണ്?"
ലളിത:
ചരണം3:
“ഗഗനചാരിണിമാരിലൊരുത്തി ഞാനെന്നു
 ഗതിജിതകളഭേ നീ ധരിച്ചാലുമിന്നു
 ഗഗനസീമനി നിന്നെക്കണ്ടിഹ വന്നു
 ഗണികയെന്നെന്നുടെ നാമമാകുന്നു”              [കലാശം]
{സുന്ദരീസമൂഹം അണിയുന്ന ശിരോമാല്യമേ, ഭവതി എന്റെ നല്ല മൊഴികള്‍ കേട്ടാലും. ഇരുള്‍ പോലെ മനോഹരമായ മുടിയുളളവളേ, നിന്നെ അരികില്‍ കണ്ടതിനാല്‍ ക്ലേശമകന്നു. ചന്ദ്രമുഖി, ചെന്താമര ദളത്തിനൊത്ത കണ്ണുകളോടുകൂടിയവളേ, സിംഹങ്ങള്‍ വാഴുന്ന ഈ കാട്ടില്‍ ആരും തുണയില്ലാതെ നടക്കുന്നത് നല്ലതല്ല. എന്റെ സഖീ, മഹനീയതരമായ ഗുണശീലത്തോടു കൂടിയ ബാലികേ, മാത്സരഭാവം കോണ്ടാണെന്നു തെല്ലും തോന്നരുത്. വാത്സല്യത്തോടെ ഭവതിയുടെ കുലവും നാമവും വിശദമായി പറയുക. കുട്ടിആനയുടെ ഗമനത്തെ ജയിച്ച നടത്തത്തോടുകൂടിയവളേ, ഞാന്‍ ആകാശസഞ്ചാരിണികളില്‍ ഒരുവളാണെന്ന് അറിഞ്ഞാലും. വനാതിർത്തിയില്‍ നിന്നെ കണ്ടതിനാല്‍ ഇങ്ങോട്ട് വന്നതാണ്. ഗണിക എന്നാണ് എന്റെ പേര്‍.}

കലാ:ഉണ്ണികൃഷ്ണക്കുറുപ്പ് ആലപിച്ച ഈ പദത്തിന്റെ ശബ്ദലേഘനം ഇവിടെ ശ്രവിക്കാം
 

“നല്ലാര്‍കുലമണിയും മൌലിമാലേ” പാഞ്ചാലി-കലാ:മുകുന്ദന്‍, ലളിത-കോട്ട:ശിവരാമന്‍
പാഞ്ചാലിയുടെ മറുപടി പദം-രാഗം:എരിക്കലകാമോദരി,താളം:അടന്ത
പല്ലവി:
“ദ്രുപദഭൂപതിതന്റെ മോദവിധായിനി
 ദുഹിതാവാകുന്നു ഞാന്‍ എന്നറിക നീ”                 [കലാശം]
അനുപല്ലവി:
“ദുരിതവൈഭവംകൊണ്ടു വസിക്കുന്നു കാമിനി
 ദുരാപമായുള്ളൊരു കാനനസീമനി”                     [കലാശം]
ചരണം1:
“അവനീശതിലകന്മാര്‍ ഐവരുണ്ടിവിടെ
 അവരുടെ രമണി ഞാന്‍ എന്നറിക സുഖമോടെ” [കലാശം]
ചരണം2:
“അമരാപഗയില്‍ ചെന്നു ഗുരുവോടുകൂടെ
 അപരസന്ധ്യ വന്ദിച്ചു വരുമാശു നികടേ”             [കലാശം]
{ദ്രുപദരാജാവിന്റെ സന്തോഷകാരിണിയായ പുത്രിയാണ് ഞാന്‍ എന്ന് ഭവതി അറിഞ്ഞാലും. സുന്ദരീ, ദുരിതശക്തികൊണ്ട് ദുര്‍ഗ്ഗമമായ കാനനത്തില്‍ വസിക്കുന്നു. അഞ്ച് രാജശ്രേഷ്ഠന്മാരുണ്ടിവിടെ. അവരുടെ പത്നിയാണ് ഞാന്‍ എന്നറിയുക. ഗുരുവോടുകൂടി ഗംഗയില്‍ചെന്ന് അസ്തമനസന്ധ്യാവന്ദനം കഴിച്ച് അവരുടനെ ഇങ്ങു വരും.}

ലളിത:
ചരണം4:രാഗം:ഭൈരവി,താളം:മുറിയടന്ത/തൃപുട
“വനമുണ്ടിവിടെ ദുര്‍ഗ്ഗാഭവനവുമുണ്ടു
 വനജാക്ഷി പോക നാം കാണ്മാനായിക്കൊണ്ടു
 വനിതമാര്‍ പലരും സേവിച്ചുടന്‍ വേണ്ടും
 വരങ്ങളെ വഴിപോലെ ലഭിച്ചുപോല്‍ പണ്ടും”       [കലാശം]
{ഇവിടെ വനവും ദുര്‍ഗ്ഗാക്ഷേത്രവും ഉണ്ട്. വനജാക്ഷീ, നമുക്ക് ദര്‍ശ്ശിക്കുവാന്‍ പോകാം. പണ്ട് പല വനിതമാര്‍ക്കും ഇവിടെ സേവിച്ചയുടന്‍ വേണ്ട വരങ്ങള്‍ ലഭിച്ചിട്ടുണ്ടുപോലും.}

ശ്ലോകം^-രാഗം:കാമോദരി
“ഇത്ഥം പ്രലോഭ്യ വചനൈരഥ യാജ്ഞസേനിം
 ഹസ്തേന ഹസ്തതലമാത്തസുഖം ഗൃഹീത്വാ
 ദുര്‍ഗ്ഗാവലോകനസമുത്സുകയാ തയാസൌ
 സാര്‍ദ്ധം വനാന്തരമുപേത്യ ജഗാദ ചൈനാം“
{ഇപ്രകാരം പലതും പറഞ്ഞ് പാഞ്ചാലിയെ മോഹിപ്പിച്ച് കൈകോര്‍ത്തുപിടിച്ച്, ദുര്‍ഗ്ഗാദര്‍ശ്ശനമാഗ്രഹിച്ച അവളോടു കൂടി കൊടുംകാട്ടില്‍ ചെന്നെത്തിയിട്ട് ആ രാക്ഷസി ഇങ്ങിനെ പറഞ്ഞു.}

[^ശ്ലോകം ചൊല്ലിതുടങ്ങുന്നതോടെ ലളിത പാഞ്ചാലീസമീപം ചെന്ന് ‘അതിനാല്‍ നമുക്ക് പോവുകയല്ലെ?’ എന്നുചോദിക്കുന്നു. പാഞ്ചാലി സമ്മതിക്കുന്നു. ‘ഹസ്തേന ഹസ്തതല’ എന്ന് ആലപിക്കുന്നതോടെ ലളിത പാഞ്ചാലിയുടെ കരം കോര്‍ത്തുപിടിക്കുകയും ‘ഗൃഹീത്വാ’ എന്നതോടെ തന്റെ ശരീരത്തോടണയ്ക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ‘വരു,പോകാം’ എന്ന് കാട്ടിക്കൊണ്ട് ലളിത പാഞ്ചാലിയുമായി നടക്കുന്നു.]
ശ്ലോകാവസാനത്തോടെ പാഞ്ചാലിയുടെ കരംഗ്രഹിച്ചുകൊണ്ട് പിന്തിരിഞ്ഞ് കറങ്ങി തിരിഞ്ഞ് പ്രവേശിച്ച് മുന്നോട്ടുവരുന്ന ലളിത('കാര്യം സാധിച്ചു' എന്നൊരു സന്തോഷവും കള്ളദൃഷ്ടിയും ഇവിടെ ലളിതയിൽ കാണാം) പാഞ്ചാലിയെ ഇടത്തുഭാഗത്തുനിര്‍ത്തി കൈവിട്ട് വലത്തേക്കുമാറി ലളിത, കാട് നോക്കിക്കണ്ടുകൊണ്ട് കൃതൃമമായ വിസ്മയം നടിച്ചുകൊണ്ട് പദാഭിനയം ആരംഭിക്കുന്നു.
“ഹസ്തേന ഹസ്തതലമാത്തസുഖം ഗൃഹീത്വാ“ ലളിത-മാര്‍ഗ്ഗി വിജയകുമാര്‍, പാഞ്ചാലി-കലാ:ഷണ്മുഖന്‍(ചിത്രം-17)
ലളിതയുടെ പദം-രാഗം:കാമോദരി,താളം:ചമ്പട
പല്ലവി:
“കണ്ടാലതിമോദമുണ്ടായ്‌വരും
 വിപിനമിതു കണ്ടായോ”                          [കലാശം]
ചരണം1:
“കൊണ്ടല്‍നിരതിമിരമിടയുന്ന തവ
 നീണ്ടുചുരുണ്ടോരു കചമിന്നു പല
 വണ്ടുകളുടനുടനിഹവന്നു മൃദു-
 കണ്ടിവാര്‍കുഴലി കണ്ടു കണ്ടു പുന-
 രിണ്ടല്‍‌പൂണ്ടു ബത മണ്ടീടുന്നു^”             [ഇരട്ടിക്കലാശം]
ചരണം2:
“കീചകമിതാ കുഴലൂതുന്നു പിക-
 ഗീതവിശേഷമോടിടചേര്‍ന്നു ഹൃദി
 സൂചിതമോദമോടിഹ നിന്നു ചില
 വല്ലികാനടികള്‍ വായുസഞ്ചലിത
പല്ലവാംഗുലിഭിരഭിനയിക്കുന്നു^”              [ഇരട്ടിക്കലാശം]
ചരണം3:
“കുരവകതരുനിരകളില്‍ നിന്നു ചില
 കുസുമനിരകരമിതാ പൊഴിയുന്നു തവ
 കുറുനിരകളിലിതാ വീഴുന്നു അതു
 കുവലയാക്ഷി കുതുകേന നിന്നെ
എതിരേല്‍ക്കുന്നെന്നിഹ തോന്നീടുന്നു^“ [ഇരട്ടിക്കലാശം]

{കണ്ടാല്‍ അതിയായ സന്തോഷം ഉണ്ടാക്കുന്ന ഈ കാട് കണ്ടുവോ? പായല്‍ പോലെ ഇടതൂര്‍ന്നതും മൃദുലവുമായ മുടിയോടുകൂടിയവളേ, കാര്‍മേഘങ്ങളോടു മല്ലിടുന്ന ഭവതിയുടെ നീണ്ടുചുരുണ്ട തലമുടികണ്ട് ഒരുപാട് വണ്ടുകള്‍ ഇതാ സങ്കടത്തോടെ പെട്ടന്ന് പാഞ്ഞുപോകുന്നു. ഇതാ വണ്ടുതുളച്ച മുള, കുയിലുകളുടെ ഗാനത്തോടിണങ്ങിക്കൊണ്ട് കുഴലൂതുന്നു. ഇവിടെ ചില വള്ളികളാകുന്ന നടികള്‍ കാറ്റിനാല്‍ ചരിക്കപ്പെട്ട് സന്തോഷപൂര്‍വ്വം തളിരുകളാകുന്ന വിരളുകളാല്‍ മാടിവിളിക്കുന്നു. കുറിഞ്ഞിമരങ്ങളില്‍ നിന്ന് ചില പൂക്കളുതിരുന്നു. അത് ഭവതിയുടെ കുറുനിരകളിലും ഇതാ വീഴുന്നു. കരിങ്കൂവളപ്പൂവിനൊത്ത കണ്ണുകളോടുകൂടിയവളേ, അത് ഭവതിയെ കൌതുകത്തോടെ എതിരേല്‍ക്കുകയാണെന്നു തോന്നുന്നു.}

[^“ഇണ്ടല്‍‌പൂണ്ടു ബത മണ്ടീടുന്നു”, “പല്ലവാംഗുലിഭിരഭിനയിക്കുന്നു”, “എതിരേല്‍ക്കുന്നെന്നിഹ തോന്നീടുന്നു“ എന്നീ ഭാഗങ്ങളില്‍ യഥാക്രമം വണ്ടായും, വള്ളികളായും, വനവൃക്ഷങ്ങളായും പകർന്നാടിക്കൊണ്ട് ചതുർകാലത്തിലുള്ള നൃത്തത്തോടുകൂടി വിസ്തരിച്ച് അഭിനയിക്കും.]

പാഞ്ചാലിയുടെ പദം-രാഗം:കാമോദരി(എരിക്കലകാമോദരിയിലും പതിവുണ്ട്)
ചരണം1:[രംഗത്ത് പതിവില്ല]
"വാമേ സഖി ശൃണു മമ വചനം ബത
 വാമേതരനയനേ ചലനം കിമു
 വാമേ കലയേദശോഭനം അതി
 വാമമായുടനെ വാതി വായുരപി
 വാസഭൂമിമുപയാമ്യയി നൂനം"          [കലാശം]
പല്ലവി::[ഇരട്ടിയോടുകൂടി] [രംഗത്ത് പതിവില്ല]
"കണ്ടാലതിഭീതിയുണ്ടായ്വരും
 ശകുനമിതു കണ്ടായോ"
ചരണം2:
“മുഖരയതി ഭൃശമിഹ ഝില്ലി മമ
 മുഹരപിവേപതി തനുവല്ലീ നാം
 മുറുക മടങ്ങുകയല്ലല്ലീ^ സഖി
 മുഞ്ച മുഞ്ച മാം ചഞ്ചലാക്ഷി നീ
 വഞ്ചയസി കിമതി കപടം ചൊല്ലി” [കലാശം]
{സുന്ദരീ, സഖീ, എന്റെ വാക്കുകൾ കേട്ടാലും. ഏറ്റവും സുന്ദരനയനങ്ങളോടുകൂടിയവളേ, ഹോ! എന്താണ് എന്റെ ശരീരത്തിന്റെ ഇടത്തുഭാഗം വിറയ്ക്കുന്നത്? ഏറ്റവും അശോഭനമായി എന്തോ സംഭവിക്കാൻ പോകുന്നു, തീർച്ച. ഏറ്റവും ശക്തമായി കാറ്റടിക്കുന്നു. സഖീ, ചീവീടുകള്‍ വല്ലാതെ ശബ്ദിക്കുന്നു. എന്റെ ശരീരം വീണ്ടും വീണ്ടും വിറയ്ക്കുന്നു. നമുക്ക് വേഗത്തില്‍ മടങ്ങിപോവുകയല്ലേ? ഏ? എന്നെ വിടുക,വിടുക. സുന്ദരീ, ഇങ്ങിനെ കളവുപറഞ്ഞ് നീ എന്നെ വഞ്ചിക്കുകയാണോ?}

[^‘മടങ്ങുകയല്ലല്ലി’ എന്നുകേട്ട് ലളിത പാഞ്ചാലിയുടെ സമീപത്തുവന്ന് ‘ഏയ് അല്ല’ എന്നു കാട്ടുകയും, ‘സഖി’ എന്നു കാട്ടുന്ന പാഞ്ചാലിയുടെ കൈയ്യ് കടന്നുപിടിക്കുകയും ചെയ്യുന്നു. പാഞ്ചാലി കുതറി വിടുവിച്ചുകൊണ്ട് ‘മുഞ്ച മുഞ്ച മാം’ എന്നാടും]

“മടങ്ങുകയല്ലല്ലീ സഖി” ലളിത-മാര്‍ഗ്ഗി വിജയകുമാര്‍, പാഞ്ചാലി-കലാ:ഷണ്മുഖന്‍(ചിത്രം-18)
ലളിത:
ചരണം4:രാഗം:സാരംഗം,താളം:ചെമ്പട(മൂന്നാം കാലം)
["പെട്ടന്നങ്ങു ഗമിപ്പാനും" എന്ന് ചൊല്ലിവട്ടം തട്ടിയാൽ വട്ടംവെച്ചുകലാശം എടുത്തിട്ട് ലളിത ചരണം ആടുന്നു]
“പെട്ടന്നങ്ങു ഗമിപ്പാനും പുന-
 രിഷ്ടരൊടൊത്തു രമിപ്പാനും ഇനി
 ഒട്ടുമയച്ചിടുമോ ഞാനും മമ
 മൃഷ്ടമായ്പിശിതമഷ്ടിചെയ്‌വതിനു
 കിട്ടി നിന്നെയിഹദിഷ്ടബലേന”     [കലാശം]
അനുപല്ലവി:
“കണ്ടാലതിഘോരമാകും^
 ശരീരമിതുമമ കണ്ടായോ”
{പെട്ടന്ന് തിരിച്ചു പോവാനും ഭര്‍ത്താക്കന്മാരുമൊത്ത് രമിക്കുവാനും ഇനി നിന്നെ ഞാന്‍ വിടുമോ? എനിക്ക് തൃപ്തിയായി മാംസം തിന്നുവാന്‍ ഭാഗ്യശക്തി കൊണ്ട് നിന്നെ കിട്ടി. കണ്ടാല്‍ അതിഭയങ്കരമായ എന്റെ ഈ ശരീരം കണ്ടുവോ?}

[^‘കണ്ടാലതി’ എന്നഭാഗത്ത് ലളിത തിരിഞ്ഞുനിന്ന് ഇരുകവിളുകളിലും കരിതേച്ച്,തലമുടി മുന്നിലേക്കിട്ട്, ദംഷ്ട്രം കടിച്ച് വരുന്നു.]

“കണ്ടാലതിഘോരമാകും“ ലളിത-മാര്‍ഗ്ഗി വിജയകുമാര്‍(ചിത്രം-19)

‘കണ്ടായോ’ എന്ന് പദം തീരുമ്പോള്‍ ഇടതുകൈ സ്വന്തം മാറിലേക്ക് ചൂണ്ടി ഭീകരഭാവത്തില്‍ നിന്നിട്ട് ലളിത പെട്ടന്ന് നിഷ്ക്രമിക്കുന്നു. ഉടന്‍‌തന്നെ കയ്യില്‍ തൂപ്പുകളുമായി അലറിക്കൊണ്ട് സിഹിക പ്രവേശിച്ച്, ഭയപ്പെട്ട് വിലപിക്കുന്ന പാഞ്ചാലിയുടെ നേരേ പാഞ്ഞടുക്കുന്നു.
“ശരീരമിതുമമ കണ്ടായോ” സിംഹിക-നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, പാഞ്ചാലി-കലാ:ഷണ്മുഖന്‍ (ചിത്രം-20)
ശേഷം ആട്ടം-
സിംഹിക:(പാഞ്ചാലിയുടെ സങ്കടം കണ്ട് പൊട്ടിച്ചിരിച്ചിട്ട്) ‘എടീ, ഇനി കരഞ്ഞതുകൊണ്ട് ഒരു ഫലവുമില്ല. നിന്റെ ഭര്‍ത്താവ് എന്റെ ഭര്‍ത്താവിനെ കൊന്നതിന്റെ പകരമാണ് ഇത്.’
സിഹിക ‘നോക്കിക്കോ’ എന്നുകാട്ടി നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ പാഞ്ചാലിയെ പൊക്കിയെടുത്തുകൊണ്ട് കുത്തിമാറി നിഷ്ക്രമിക്കുന്നു*

-----(തിരശ്ശീല)-----

കലാ:ഉണ്ണികൃഷ്ണക്കുറുപ്പ് പാടിയ ഈ രംഗത്തിന്റെ ശബ്ദലേഘനങ്ങള്‍ ഇവിടെയും ഇവിടെയും ശ്രവിക്കാം

ഇടശ്ലോകം-രാഗം:ഘണ്ടാരം
“ക്ഷ്വാളാ ഘോഷാതി ഭീതി പ്രചലദനിമിഷാ സിംഹികാഭാഷ്യ പുഷ്യ
 ദ്വേഷാ ദോഷാചരിത്ഥം ഖലു നിജ വപുഷാ ഭീഷയന്തി പ്രദോഷേ
 ഈഷാ കുലംകഷേണ പ്രപരുഷപരുഷാ ജോഷമാദായ ദോഷാ
 യോഷാ ഭൂഷാമനൈഷീല്‍ പ്രിയവധരുഷിതാ പാര്‍ഷതീം ദൂരമേഷ”
{സിംഹനാദത്താല്‍ ദേവന്മാരേപ്പോലും വിറപ്പിക്കുന്നവളും, ഭര്‍തൃവധത്തില്‍ കോപിച്ചവളുമായ സിംഹിക, ആ സന്ധ്യാസമയത്ത് സ്വന്തം ശരീരത്തെ കാണിച്ചു ഭയപ്പെടുത്തി, കരിക്കോലിനെ അതിക്രമിച്ചതും കഠിനവുമായ സന്ധിബന്ധങ്ങളോടു കൂടിയ കരങ്ങളാല്‍, സുന്ദരിയായ പാഞ്ചാലിയെ നിശ്ശബ്ദമായി എടുത്ത് ദൂരേത്തേക്ക് പോയി.}

ഒന്‍പതാം രംഗത്തിന്റെ അവതരണത്തില്‍ 
തെക്കന്‍ ചിട്ടയിലുള്ള പ്രധാന വത്യാസം

*രംഗാവസാനത്തില്‍ സിംഹിക പാഞ്ചാലിയെ വട്ടംവയ്ച്ച് ഓടിച്ചു പിടിച്ച് പീഠത്തില്‍ കയറ്റിനിര്‍ത്തി, പിടിച്ചുകൊണ്ട് നില്‍ക്കുന്നു. തുടര്‍ന്ന് ‘പതിതാഘലു’ എന്ന ശ്ലോകം ചൊല്ലി ഒന്‍പതാം രംഗം പത്താം‌രംഗത്തിലേക്ക് സംങ്ക്രമിക്കുന്നു. ‘ക്ഷ്വാളാ’ എന്ന ഇടശ്ലോകം ആലപിക്കുകയുമില്ല.


17,18,19ചിത്രങ്ങള്‍ക്കു കടപ്പാട് ശ്രീകാന്തിന്റെ പിക്കാസാവെബ് ആലബത്തോട്.
ചിത്രം20ന് കടപ്പാട്: അനില്‍,ചെന്നയ് .

അഭിപ്രായങ്ങളൊന്നുമില്ല: