2008, ഓഗസ്റ്റ് 30, ശനിയാഴ്‌ച

കിര്‍മ്മീരവധം പത്താം രംഗം

രംഗത്ത്-സിംഹിക,പാഞ്ചാലി

ശ്ലോകം-രാഗം:ദ്വിജാവന്തി
“പതിതാ ഖലു സിംഹികാനനാന്തേ
 പരിതപ്താ ഹൃദി സിംഹികാനനാന്തേ
 കുരരീവ രുരോദയാജ്ഞസേനീ
 നിജചിത്തേശ്വരസക്തബുദ്ധിരോഷാ”
{സിംഹികയുടെ വായിലകപ്പെട്ടവളും, സിംഹങ്ങള്‍ നിറഞ്ഞ കാട്ടില്‍ പെട്ട് ഏറ്റവും ദു:ഖിക്കുന്നവളുമായ പാഞ്ചാലി പ്രിയതമന്മാരെ വിളിച്ചുകൊണ്ട് കുരുരിപക്ഷിയേപ്പോലെ ഉറക്കെ കരഞ്ഞു.}

സിംഹിക എടുത്തുകൊണ്ടുപോവുകയാണെന്ന സങ്കല്‍പ്പത്തില്‍ പാഞ്ചാലി രംഗമദ്ധ്യത്തിലെ പീഠത്തില്‍ നില്‍ക്കുന്നു. പീഠത്തില്‍ ഇടതുകാല്‍ കയറ്റി വെച്ചുകൊണ്ട് സമീപത്ത് സിംഹികയും നില്‍ക്കുന്നു. പീഠത്തില്‍ നിന്നുകൊണ്ട്തന്നെ പാഞ്ചാലി പദം അഭിനയിക്കുന്നു.

പാഞ്ചാലിയുടെ പദം-രാഗം:ദ്വിജാവന്തി, താളം:മുറിയടന്ത/തൃപുട
പല്ലവി:
“ആവതെന്തയ്യോ ദൈവമേ
 ആവതെന്തയ്യോ”                                 [കലാശം-കൊട്ടുമാത്രം]
ചരണം1:
“ആവിലാപം പൂണ്ടു കേഴുന്നോരെന്നെ
 ആമിഷാശനി ഖാദിക്കും മുന്‍പേ
 ആവിര്‍ഭവിക്കുമോ
 ആവിലാപം കേട്ടു ഹാ മമ നാഥന്മാരേ” [കലാശം-കൊട്ടുമാത്രം]
ചരണം2:[രംഗത്ത് പതിവില്ല]
“ധര്‍മ്മനന്ദന ധര്‍മ്മ പരായണ
 നിര്‍മ്മലാംഗ നിശാചരി വന്നയ്യോ
 നിര്‍മ്മര്യാദം കൊണ്ടുപോകുന്നോ-
 രെന്നെ നീ ഉപേക്ഷിച്ചിതോ”                [കലാശം-കൊട്ടുമാത്രം]
ചരണം3:[രംഗത്ത് പതിവില്ല]
“പ്രാണനാഥാ ജഗത്പ്രാണസൂനോ
 കൌണപാടവീദാനകൃശാനോ
 കാണിനേരം കളയാതെ വന്നെന്നെ
 കാത്തരുളേണമേ”                              [കലാശം-കൊട്ടുമാത്രം]
ചരണം4:[രംഗത്ത് പതിവില്ല]
“ആര്യപുത്ര ധനജ്ഞയ വീരാ
 ശൌര്യവാരിധേ ചാരുകളേബര
 ഭാര്യയാമെന്നെ നീയും വെടിഞ്ഞിതോ
 ഭാഗ്യമില്ലായ്കയാല്‍”                              [കലാശം-കൊട്ടുമാത്രം]
ചരണം5: [രംഗത്ത് പതിവില്ല]
“കാളമേഘനിറമാം നിശാചരി
 കാളരാത്രിയെപ്പോലെ ഭയങ്കരി
 കാലനു നല്‍കും നകുല മഹാബല
 പാലയ പാലയ മാം”                            [കലാശം-കൊട്ടുമാത്രം]
ചരണം6:^(മുറുകിയ കാലം)
“അദ്രികന്ദരതുല്യമാം രാക്ഷസീ-
 വക്ത്രത്തിങ്കല്‍ പതിക്കുന്നതിന്മുമ്പേ
 മാദ്രിനന്ദന വീര സഹദേവ
 മാം പാലയാശു നീ” [കലാശം-കൊട്ടുമാത്രം]
{അയ്യോ,ദൈവമേ,ചെയ്യുന്നതെന്ത്? സങ്കടം മൂലമുള്ള പരിഭ്രമം പൂണ്ടു കേഴുന്ന എന്നെ ഈ മാംസഭക്ഷിണി തിന്നുന്നതിനുമുമ്പായി എന്റെ വിലാപംകേട്ട്, എന്റെ ഭര്‍ത്താക്കന്മാരേ നിങ്ങള്‍ വരുമോ? ധര്‍മ്മപുത്രാ,ധര്‍മ്മശീലാ,നിര്‍മ്മലശരീരാ, അയ്യോ, രാക്ഷസി അന്യായമായി കൊണ്ടുപോകുന്ന എന്നെ ഭവാന്‍ ഉപേക്ഷിച്ചുവോ? പ്രാണനാഥാ,വായുപുത്രാ,രാക്ഷസന്മാരായ കാടിന് കാട്ടുതീയായിട്ടുള്ളവനേ, ഒട്ടും നേരം കളയാതെ വന്ന് എന്നെ കാത്തുകൊള്ളേണമേ. ആര്യപുത്രാ,അര്‍ജ്ജുനാ, വീരാ,ശൌര്യസമുദ്രമേ,സുന്ദരശരീരാ,ഭാര്യയായ എന്നെ നിര്‍ഭാഗ്യവശാല്‍ അവിടുന്നും കൈവിട്ടുവോ? കരിമേഘത്തിന്റെ നിറമുള്ളവളും മരണത്തിനുമുന്‍പുള്ള രാത്രികണക്കെ ഭയങ്കരിയുമായ ഈ രാക്ഷസി എന്നെ കാലനു നല്‍കും. നകുലാ,മഹാബലാ,രക്ഷിക്കണേ,എന്നെ രക്ഷിക്കണേ. രാക്ഷസിയുടെ പര്‍വ്വതഗുഹക്കു തുല്യമായ വായില്‍ പതിക്കുന്നതിനു മുന്‍പേ മാദ്രീപുത്രനായ വീരാ, സഹദേവാ,ഭവാന്‍ വേഗത്തില്‍ എന്നേ രക്ഷിച്ചാലും.}
“ഹാ മമ നാഥന്മാരേ”പാഞ്ചാലിയും(കലാ:ഷണ്മുഖന്‍) സിംഹികയും(നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി)
[^ആറാം ചരണം പാടുന്ന സമയത്ത് സിംഹിക പീഠത്തിനു പിന്നിലൂടെ ഒറ്റക്കാല്‍ ചവുട്ടി ഇരുവശങ്ങളിലക്കും മാറിമാറി ചുവടുകള്‍ വെയ്ക്കുകയും,കൈകള്‍ ഉയര്‍ത്തി പാഞ്ചാലിയെ നോക്കി ഭയപ്പെടുത്തുകയും ചെയ്യും.]

-----(തിരശ്ശീല)-----
 ഇടശ്ലോകം-
“പ്രഥമം ഗുരുശാസനാല്‍ പ്രയാതഃ
 സ്സഹദേവസ്സമിധസ്സമാഹരിഷ്യന്‍
 രുദിതം വിപിനാന്തരാല്‍ പ്രിയായാഃ
 പഥി ശ്രുശ്രാവ നിശാചരീഹൃതായാഃ”
{ഗുർശാസനാപ്രകാരം ചമതശേഘരിക്കുവാനായി മുൻപേ പുറപ്പെട്ട സഹദേവൻ വഴിയ്ക്കുവെച്ച് കാട്ടിൽനിന്നും നിശാചരിയാൽ അപഹരിക്കപ്പെട്ടവളായ പ്രിയതമയുടെ രോദനം കേട്ടു.}


ചിത്രം21ന് കടപ്പാട് ശ്രീകാന്തിന്റെ പിക്കാസാവെബ് ആലബത്തോട്.

അഭിപ്രായങ്ങളൊന്നുമില്ല: