2008, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

കിര്‍മ്മീരവധം പതിനൊന്നാം രംഗം

രംഗത്ത്-സിംഹിക,പാഞ്ചാലി, സഹദേവന്‍:(രണ്ടാംതരം പച്ചവേഷം)

ശ്ലോകം-രാഗം:സുരുട്ടി
“ധനുസ്സമാദായ ധനജ്ഞയാനുജ:
 സ സിംഹികാ നിഷ്ഠുരസിംഹഭാഷിണിം
 നിശാചരീന്താം നിശിതൈശ്ശിലീമുഖൈ-
 ര്‍ന്നിവാരയന്നാഹ നൃസിംഹവിക്രമ:”
{നരസിംഹമൂര്‍ത്തിക്കു തുല്യമായ പരാക്രമമുള്ളവനും അര്‍ജ്ജുനാനുജനുമായ സഹദേവന്‍
വില്ലെടുത്ത് ^ സിംഹത്തേപോലെ ഗര്‍ജ്ജിക്കുന്നവളായ ആ സിംഹികയെ മൂര്‍ച്ചയുളള അസ്ത്രങ്ങളാല്‍ തടുത്തുനിര്‍ത്തി പറഞ്ഞു.}

[^ ശ്ലോകത്തില്‍ അമ്പുംവില്ലും എന്നു പറഞ്ഞിരിക്കുന്നു എങ്കിലും സഹദേവന്‍ വാള്‍ധരിച്ച് രംഗത്തെത്തുന്നതാണ് പണ്ടുമുതലേയുള്ള രീതി.]

വലത്തുഭാഗത്തുകൂടി സഹദേവന്‍ ഖഡ്ഗധാരിയായി എടുത്തുകലാശത്തോടെ പ്രവേശിവേശിച്ച്, ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി പാഞ്ചാലിയേയും സിംഹികയേയും കാണുന്നു.
സഹദേവന്‍:(ക്ഷോഭത്തോടെ അടിമുടി നോക്കി) ‘എടീ, എന്റെ പ്രിയതമയെ അപഹരിച്ചതെന്തിന്?’
സിംഹിക:‘നിങ്ങളോട് പകരം വീട്ടാന്‍ തന്നെ’
സഹദേവന്‍:‘ഉടനെ വിട്ടു പോ‘
സിംഹിക:(പരിഹാസത്തോടേ) ‘ഊം,ഉം,അതു മോഹിക്കേണ്ട’
സഹദേവന്‍:‘വിടില്ലെ?’
സഹദേവന്‍ ക്ഷോഭിച്ച് ബലമായി പിടിവിടീച്ച് പാഞ്ചാലിയെ വലതുവശത്തുകൂടി പിന്നിലേക്കയക്കുന്നു. പാഞ്ചാലി നിഷ്ക്രമിക്കുന്നു. സഹദേവന്‍ വീണ്ടും രംഗത്തേക്കുതിരിഞ്ഞ് കോപാവശത്തോടെ ‘കണ്ടുകൊള്‍ക’ എന്നു കാട്ടി നാലാമിരട്ടിയെടുത്തിട്ട് പദം ആടുന്നു.
പാഞ്ചാലി(കലാ:ഷണ്മുഖന്‍), സിംഹിക(നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി), സഹദേവന്‍(ചിത്രം-22)
യുദ്ധപദം^-രാഗം:സുരുട്ടി, താളം:ചെമ്പട
സഹദേവന്‍:
പല്ലവി:
“രാക്ഷസീ നില്ലുനില്ലെടീ എടീ എടീ എടീ
 രാക്ഷസീ നില്ലുനില്ലെടീ”            [വട്ടംവെച്ചുകലാശം]
ചരണം1:[അടക്കത്തോടുകൂടി]
“രാക്ഷസദയിതേ കാംക്ഷിതപിശിതേ
 രൂക്ഷതരം മമ കൌക്ഷേയകമിതു
 വക്ഷസി പതതി പുരാ തേ”      [കലാശം-തോങ്കാരം]
{എടീ രാക്ഷസീ,നില്‍ക്ക്,നില്‍ക്ക്. രാക്ഷസപത്നീ,മാംസത്തില്‍ കൊതിയുള്ളവളേ,ഏറ്റവും മൂര്‍ച്ചയുള്ള എന്റെ ഈ വാള്‍ നിന്റെ മാറില്‍ പതിക്കും.}

സിംഹിക:
ചരണം2:
["മുഷ്ക്കരമാക്കും" എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് സിംഹിക അടക്കത്തോടുകൂടി ചരണം ആടുന്നു]
“മുഷ്ക്കരമാക്കും ദിക്കരിനികരം
 മല്ക്കരഹതികള്‍ സഹിക്കരുതാഞ്ഞതി
 വെക്കമോടോടീടുന്നു”              [കലാശം]
പല്ലവി:[തോങ്കാരത്തോടുകൂടി]
“മാനൂഷാ നില്ലുനില്ലെടാ എടാ എടാ എടാ
 മാനൂഷാ നില്ലുനില്ലെടാ“
{എന്റെ കൈകള്‍കൊണ്ടുള്ള അതിശക്തിയായ പ്രഹരങ്ങള്‍ സഹിക്കാനാവാതെ മദയാനകൂട്ടം അതിവേഗത്തില്‍ ഓടുന്നു. എടാ മനുഷ്യാ നില്‍ക്ക്,നില്‍ക്ക്.}

സഹദേവന്‍:
ചരണം3:
["ചൊല്ലേറുമെന്റെ" എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് സഹദേവൻ അടക്കത്തോടുകൂടി ചരണം ആടുന്നു]
“ചൊല്ലേറുമെന്റെ വല്ലഭതന്നെ
 വല്ലഭമോടു ഹരിച്ചതിനാല്‍ ഞാന്‍
 കൊല്ലുവനിഹ നിന്നെ”            [കലാശം-തോങ്കാരം]
{പ്രശസ്തയായ എന്റെ വല്ലഭയെ മിടുക്കോടേ അപഹരിച്ച നിന്നെ ഞാനിപ്പോള്‍ കൊല്ലുന്നുണ്ട്.}

സിംഹിക:
ചരണം4:
["അല്പതരാരേ" എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് സിംഹിക അടക്കത്തോടുകൂടി ചരണം ആടുന്നു]
“അല്പതരാരേ ദര്‍പ്പിത രേരേ
 മല്പുരതോഹി ജളപ്രഭുവാം നീ
 നില്പതിനായ് മതിയാമോ”       [കലാശം-തോങ്കാരം]
{എത്രയും നിസ്സാരനായ ശത്രൂ, എടാ, അഹങ്കാരീ, എന്നോടെതിര്‍ത്തു നില്‍ക്കാന്‍ മൂഢരില്‍ മുമ്പനായ നീ മതിയാവുമൊ?}

സഹദേവന്‍:
ചരണം5:
["ചേരാത്ത കാര്യം" എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് സഹദേവൻ അടക്കത്തോടുകൂടി ചരണം ആടുന്നു] 
“ചേരാത്ത കാര്യം ചെയ്യുന്ന
 നാരികളെ കൊല ചെയ്തീടാം
 രഘുനാഥചരിത്രമോര്‍ക്കില്‍”  [കലാശം-തോങ്കാരം]
{ന്യായമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്ന സ്ത്രീകളെ നിഗ്രഹിക്കാം,ശ്രീരാമന്റെ ചരിത്രം ഓര്‍ത്താല്‍}

സിംഹിക:
ചരണം6:
["ധൂര്‍ത്തദുരാത്മന്‍ " എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് സിംഹിക അടക്കത്തോടുകൂടി ചരണം ആടുന്നു] 
“ധൂര്‍ത്തദുരാത്മന്‍ മര്‍ത്ത്യപശോ മല്‍
 ഭര്‍തൃവധത്തിനുത്തരമായിട്ടിത്തൊഴില്‍
 ചെയ്തു നികാമം”                     [കലാശം-തോങ്കാരം]
{ചതിയാ,ദുരാത്മാവേ മൂഢമനുഷ്യാ,എന്റെ ഭര്‍ത്താവിനെ കൊന്നതിനു പകരമായിട്ടാണ് ഞാനിതു ചെയ്തത്.}

സഹദേവന്‍:
ചരണം7:
["ഖള്‍ഗിസമാനം " എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് സഹദേവൻ അടക്കത്തോടുകൂടി ചരണം ആടുന്നു]  
“ഖള്‍ഗിസമാനം വദ്ഗിച്ചുടനെ
 ഖള്‍ഗത്താല്‍ ഞാന്‍ ത്വല്‍ഗുരുകുച
 യുഗഖണ്ഡനമാരചയേ”         [കലാശം-തോങ്കാരം]
{പുലിയേപ്പോലെ പെട്ടന്നു ചാടി ഞാന്‍ വാളാല്‍ നിന്റെ തടിച്ചകുചങ്ങള്‍ രണ്ടും അറുക്കുന്നുണ്ട്}

സിംഹിക:
ചരണം8:[രംഗത്ത് പതിവില്ല]
["ജല്പക നിന്നെ " എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് സിംഹിക അടക്കത്തോടുകൂടി ചരണം ആടുന്നു]  
“ജല്പക നിന്നെ ദർപ്പമോടേ ഞാൻ
 കെല്പൊടുമെന്നുടെ ഭജമതിലാക്കി-
 ട്ടിപ്പൊളേ പോവാൻ നൂനം” [കലാശം-തോങ്കാരം]
{വായാടീ,നിന്നെ കരുത്തോടെ എന്റെ കൈകളിലാക്കിയിട്ട് ഉറപ്പായും അഹങ്കാരത്തോടെ ഞാനിപ്പോൾ പോകും}

[^യുദ്ധപദങ്ങളുടെ ചരണങ്ങള്‍ എല്ലാം ചൊല്ലിവട്ടംതട്ടും. ഇങ്ങിനെ വട്ടംതട്ടുന്നസമയത്ത് ‘അഡ്ഡിക്കിഡ്ഡിക്കിട’ചവുട്ടി വേഷക്കാര്‍ അന്യോന്യം സ്ഥാനം മാറും. അതാതു സമയത്ത് പദം ആടുന്നയാള്‍ വലതുവശത്തും മറ്റയാള്‍ ഇടതുവശത്തുമായിരിക്കും സ്തിതിചെയ്യുക.]

ശേഷം യുദ്ധവട്ടം-
ഇരുവരും പരസ്പരം ഈരണ്ടുതവണ പോരിനുവിളിച്ച് യുദ്ധമാരംഭിക്കുന്നു.സഹദേവന്‍ വാളുകൊണ്ടും സിംഹിക മുഷ്ടികൊണ്ടും യുദ്ധം ചെയ്യുന്നു. യുദ്ധാവസാനം സിംഹിക ഇടതും സഹദേവന്‍ വലതുമായി നിന്ന് ‘നോക്കിക്കോ’എന്നുകാട്ടി നലാമിരട്ടി ചവുട്ടുന്നു. നാലാമിരട്ടി കലാശിക്കുന്നതോടെ തന്നെ എടുക്കുവാനായി അടുക്കുന്ന സിംഹികയുടെ നാസികാകുചങ്ങള്‍ സഹദേവന്‍ ച്ഛേദിക്കുന്നു. സിംഹിക പ്രാണവേദനയോടെ പിടഞ്ഞ്, ‘അയ്യയ്യയ്യോ’ എന്നു നിലവിളിച്ചുകൊണ്ട് പിന്നോട്ടോടി നിഷ്ക്രമിക്കുന്നു. സഹദേവനും ഒപ്പം പിന്‍‌തിരിഞ്ഞശേഷം വീണ്ടും ഓടി രംഗത്തേക്കുവരുന്നു.
സഹദേവന്‍:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിയിട്ട്) ‘ഇനി ഈ വിവരങ്ങള്‍ വേഗത്തില്‍ പോയി ജേഷ്ഠന്മാരേ അറിയിക്കുക തന്നെ.’
സഹദേവന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ച്, വാളിളക്കി പിന്നോക്കം കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

ഇടശ്ലോകം:[രംഗത്ത് പതിവില്ല]
“ഇത്യുക്ത്വാ രജനിചരാംഗനാശു മുക്ത്വാ
 പാഞ്ചാലീന്തമഥ നിജേ കരേ ഗൃഹീത്വാ
 ദുദ്രാവ ദ്രുതമഥ പാണ്ഡുസൂനുരസ്യാ-
 ശ്ചിച്ഛേദ സ്തനയുഗമാത്തചന്ദ്രഹാസഃ”
{ഇപ്രകാരം പറഞ്ഞിട്ട് രാക്ഷസി ഉടനെ പാഞ്ചാലിയെ ഉപേക്ഷിച്ചിട്ട് സഹദേവനെ കൈയ്യിൽ പിടിച്ചുകൊണ്ട് വേഗംഓടി. അപ്പോൾ ആ പാണ്ഡുപുത്രൻ വാളേടുത്ത് അവളുടെ ഇരുകുചങ്ങങ്ങളെയും മുറിച്ചുകളഞ്ഞു.}

അഭിപ്രായങ്ങളൊന്നുമില്ല: