2008, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

കിര്‍മ്മീരവധം പന്ത്രണ്ടാം രംഗം

രംഗത്ത്-ധർമ്മപുത്രൻ, ഭിമന്‍‍(രണ്ടാംതരം പച്ചവേഷം), അർജ്ജുനൻ, സഹദേവൻ, പാഞ്ചാലി

ശ്ലോകം:-രാഗം:ശങ്കരാഭരണം
"നികൃത്തകുചമണ്ഡലാ നിശിതമണ്ഡലാഗ്രേണ സാ
 രുരോദ രുധിരോക്ഷിതാ സുബഹുവിസ്വരം വിഹ്വലാ
 നിശമ്യ നിനദം വനേ ഖലു നിലിമ്പസിന്ധോസ്കടാ-
 ന്നിരേത്യ നൃപപുംഗവാ നിജഗദുർന്നിജ പ്രേയസീം"
{മൂർച്ചയുള്ള വാളിനാൽ കുചങ്ങൾ നിശേഷം മുറിക്കപ്പെട്ടവളും, ചോരകൊണ്ട് നനഞ്ഞവളും, തളർന്നവളുമായ ആ രാക്ഷസി വികൃതമായസ്വരത്തിൽ നിലവിളിച്ചു. രാജശ്രേഷ്ഠന്മാരാകട്ടെ വനത്തിൽ ശബ്ദങ്ങൾകേട്ടുകൊണ്ട് ഗംഗാതടത്തിൽ നിന്നും പ്രിയതമയുടെ സമീപത്തേയ്ക്ക് എത്തിയിട്ട് പറഞ്ഞു.}

ഇടത്തുഭാഗത്തുകൂടി പ്രവേശിക്കുന്ന പാഞ്ചാലി വലത്തുഭാഗത്തുകൂടി ഭീമനും അർജ്ജുനനും സമേതം പ്രവേശിക്കുന്ന ധർമ്മപുത്രനെ കണ്ട് കുമ്പിടുന്നു. അനുഗ്രഹിച്ചശേഷം ധർമ്മപുത്രൻ പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട
ധർമ്മപുത്രൻ:
പല്ലവി:
"ദുഷ്ക്കരമീവിപിനത്തിലാവാസം കേവലം
 ദുഷ്ക്കർമ്മഫലമിതെല്ലാമോർക്കിലതിവേലം" [കലാശം]
ചരണം1:
"ഇക്കൊടുംകാട്ടിലെന്തിനു വന്നതു സുശീലേ
 നിഷ്കളങ്കമാനസേ ചൊന്നാലുമോമലേ
 ഉൾക്കാമ്പിൽ നിന്നെ ഇന്നതിഭീതിയെന്നപോലെ
 തർക്കിക്കുന്നെൻ ബാലേ"                        [കലാശം]
{ഈ കാട്ടിലെ വാസം വളരെ ദുഷ്ക്കരം. ഓർത്താൽ, വളരെയധികം ദുഷ്ക്കർമ്മഫലമാണിതെല്ല്ലാം. സുശീലേ, ഈ കൊടുങ്കാട്ടിൽ എന്തിനാണ് വന്നത്? നിഷ്ക്കളങ്കമായ മനസോടുകൂടിയവളേ, പറഞ്ഞാലും, ഓമലേ, ബാലികേ, മനസിൽ നീയിന്ന് വല്ലാതെ ഭയപ്പെട്ടിരിക്കുന്നു എന്ന് ഊഹിക്കുന്നു.}

പാഞ്ചാലി:
ചരണം2:
"വാനോർനദീതീരേ നിങ്ങൾ സന്ധ്യാവന്ദനത്തെ
 വ്യാമോഹമെന്നിയേ ചെയ്‌വാൻ പോയസമയത്തിൽ
 വ്യാജേനരൂപിണിയായിട്ടെന്റെ സവിധത്തിൽ
 വന്നാൾ രാക്ഷസസ്ത്രീ"                            [കലാശം]
ചരണം3:
"മന്ദഹാസം കൊണ്ടവൾ മയക്കിയെന്റെ ചിത്തം
 മന്ദം മന്ദം വന്നവൾ പിടിച്ചാൻ മമഹസ്തം
 മന്നിലൊരുമാനിനിമാർക്കില്ലേവം സാമർത്ഥ്യം
 മന്നവരേ പാർത്താൽ"                            [കലാശം]
ചരണം4:
"വഞ്ചിച്ചവളെന്നെ കൊണ്ടുപോകുന്നോരുനേരം
 അഞ്ചാതെ സഹദേവൻ സമ്പ്രാപ്തനായ് കാന്താരം
 അഞ്ചാറുനാഴിക തമ്മിലുണ്ടായി സമര-
 മപ്പോളതിഘോരം"                            [കലാശം]
ചരണം5:
"ഉന്നതാംഗിയാകുമവൾ യുദ്ധത്തിൽ നടിച്ചു
 എന്നെക്കൈവെടിഞ്ഞു സഹദേവനെ ഹരിച്ചു
 പിന്നെയാരാനുമോടിയെത്തുമെന്നുള്ളിലുറച്ചു
 കാനനേഗമിച്ചു"                                   [കലാശം]
{നിങ്ങൾ ഗംഗാനദിയിൽ സന്ധ്യാവന്ദനം ചെയ്യാൻ പോയസമയത്തിൽ ഒരു രാക്ഷസി മായയാൽ സുന്ദരീരൂപം ധരിച്ച് എന്റെ സമീപം വന്നു. മന്ദഹാസം കൊണ്ട് അവളെന്റെ മനസ്സ് മയക്കി. പതുക്കെ പതുക്കെ വന്ന് അവൾ എന്റെ കൈപിടിച്ചു. രാജാക്കന്മാരേ, വിചാരിച്ചാൽ ഭൂമിയിൽ ഒരു സ്ത്രീകൾക്കും ഇല്ല ഇത്ര സാമർത്ഥ്യം! അവൾ എന്ന് വഞ്ചിച്ച് കൊണ്ടുപോകുന്നനേരത്ത് പെട്ടന്ന് ആ കാട്ടിലേയ്ക്ക് സഹദേവൻ വന്നെത്തി. പിന്നെ അഞ്ചാറുനാഴികസമയം അവർതമ്മിൽ ഘോരമായ യുദ്ധം നടന്നു. ശക്തയായ അവൾ യുദ്ധം ചെയ്തു. പിന്നെ എന്നെ വിട്ടിട്ട് സഹദേവനെ എടുത്തുകൊണ്ട് അവൾ കാട്ടിലേയ്ക്ക് ഓടിമറഞ്ഞു.}

ഭീമൻ:
ചരണം6:
"ഒട്ടുമേ വിഷാദിക്കരുതത്രവാഴ്കയൂയം
 നിഷ്ഠുരകർമ്മം ചെയ്ത നിശാചരിയെ സായം
 നഷ്ടയാക്കുവൻ പോകുന്നിനിക്കിന്നുസഹായം
 പെട്ടന്നുഗദയും"                              [കലാശം]
ചരണം7:(അർജ്ജുനനോടായി)
"അഗ്രജാദികളെ നീ വിജയ രക്ഷിക്കേണം
 അഗ്രേനിന്നീടേണമേ ധൃതകൃപാണബാണം
 നിഗ്രഹിപ്പതവളെ ഞാൻ വെടിഞ്ഞു നാണം
 നിർമ്മലാംഗനൂനം"                         [കലാശം]
{നിങ്ങൾ ഒട്ടും വിഷാദിക്കാതെ ഇവിടെ നിൽക്കുക. സന്ധ്യക്കുവന്ന് ഈ ക്രൂരകർമ്മം ചെയ്ത രാക്ഷസിയെ കൊല്ലുവാൻ എനിക്ക് സഹായമായി ഗദമാത്രം മതി. വിജയാ, നീ വാളും അമ്പും പിടിച്ചുകൊണ്ട് മുന്നിൽ നിന്ന് ജേഷ്ഠാദികളെ കാത്തുരാക്ഷിക്കണം. നിർമ്മലാംഗാ, സ്ത്രീയണെന്നുള്ള നാണം വെടിഞ്ഞ് ഞാൻ അവളെ തീർച്ചയായും നിഗ്രഹിക്കുന്നുണ്ട്.}

ഈസമയം ഇടത്തുഭാഗത്തുകൂടി പെട്ടന്നുപ്രവേശിക്കുന്ന സഹദേവൻ ജേഷ്ഠന്മാരെ കുമ്പിട്ടിട്ട് ചരണം അഭിനയിക്കുന്നു.
സഹദേവൻ:
ചരണം8:
"പൂർവ്വജന്മാരേ മനസി മാ കുരു ഖേദം
 പുരുകുലേന്ദ്രന്മാരേ ഞാൻ ചെയ്തൊരവിവേകം
 പോരിനു വരും സൈന്യകോലാഹലേനസാകം
 പുരുഷാദലോകം"                          [കലാശം]
{ജേഷ്ഠന്മാരേ, എന്നെ കരുതി മനസ്സിൽ ഖേദിക്കേണ്ട. പുരുകുലശ്രേഷ്ഠന്മാരേ, ഞാൻ ഒരു സാഹസം ചെയ്തു. തത്ഫലമായി മനുഷ്യരെഭക്ഷിക്കുന്നവർഗ്ഗക്കാർ സൈന്യകോലാഹലത്തോടെ പോരിനുവരും ഇപ്പോൾ}

ധർമ്മപുത്രൻ:
ചരണം9:
"ആശരനാരിനിന്നെക്കൊണ്ടുപോയൊരു ശേഷം
 ആശു നീയെന്തൊരവിവേകം ചെയ്തു സരോഷം
 ആഹവത്തിന്നുവരും രിപുക്കൾ സാഭിലാഷ-
 മാകർണ്ണയ ഘോഷം"                     [കലാശം]
{രാക്ഷസി നിന്നെ കൊണ്ടുപോയശേഷം പെട്ടന്ന് നീ എന്ത് അവിവേമാണ് ചെയ്തത്? ശത്രുക്കൾ രോഷത്തോടെ യുദ്ധത്തിനുവരുന്ന കോലാഹലങ്ങൾ കേട്ടാലും.}

സഹദേവൻ:
ചരണം10:
"നാരികളെ കൊലചെയ്ക യോഗ്യമല്ലെന്നോർത്തു
 നാസികയും കുചങ്ങളുമാശുഞാനറുത്തു
 നല്ലൊരു കലഹത്തിനു കാലവുമടുത്തു
 അരനാഴികകയ്ക്കകത്തു"                    [കലാശം]
 {സ്ത്രീകളെ കൊലചെയ്യുന്നത് യോഗ്യമല്ല എന്നോർത്ത് ഞാൻ പെട്ടന്ന് അവളുടെ മൂക്കും മുലകളും അറുത്തുവിട്ടു. നല്ലൊരു കലഹത്തിന് സമയം അടുത്തു.}

ശേഷം ആട്ടം-
ധർമ്മപുത്രൻ:(പദാഭിനയം കഴിഞ്ഞ് കെട്ടിച്ചാടികുമ്പിടുന്ന സഹദേവനെ അനുഗ്രഹിച്ചിട്ട്)'ആയതിനാൽ നാം എല്ലാവരും കരുതിയിരിക്കണം.'(ഭീമനോടായി)'ഞങ്ങൾ പൂർവ്വസ്താനത്തിലേയ്ക്ക് പോകുന്നു. നീ രാക്ഷസരെ നേരിട്ട് വിജയിച്ച് വന്നാലും.'
ഭീമൻ:'അവിടുത്തെ അനുഗ്രഹം പോലെ'
ധർമ്മപുത്രാദികളെ യാത്രയാക്കിക്കൊണ്ട് തിരിഞ്ഞുകൊണ്ട് ഭീമനും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

ഇടശ്ലോകങ്ങൾ:
1.
 “ഇത്ഥം ക്ഷപാടകലഹാഗമമാകലയ്യ
 വക്ഷസ്തടേ ധൃതവിശങ്കട കങ്കടാസ്തേ
 യുദ്ധായ ശസ്ത്രചതുരാസ്തു യുധിഷ്ഠിരാദ്യാ-
 സ്തസ്ഥുഃ സ്വഹസ്തധൃതചാപകൃപാണബാണാഃ”
{ഇപ്രകാരം രാക്ഷസരുടെ യുദ്ധത്തിനുള്ള വരവിനെ കരുതിയിട്ട് ആയുധപ്രയോഗവിദഗ്ധരായ യുധിഷ്ഠിരാദികൾ വിസ്തൃതമായ മാർചട്ടകളും കൈയ്യിൽ വാളും വില്ലും അമ്പും എടുത്തുകൊണ്ട് നിലയുറപ്പിച്ചു.}

2.
"ശാർദ്ദൂല സുഹൃന്നിധന-
 ശ്രവണാൽ കോപീ തദാശു കിർമ്മീരഃ
 അലമകരോദാസ്ഥാനം
 കലശോദധി തുല്യസൈന്യമുജ്ജ്വലയൻ"
{ആസമയം ശാർദ്ദൂലനെന്ന സുഹൃത്തിന്റെ വധത്തെ കേട്ടിട്ട് കോപിഷ്ടനായ കിർമ്മീരൻ ഉടനെ പാൽക്കടലിനൊത്ത സൈന്യത്തെ സജ്ജമാക്കിക്കൊണ്ട് ആസ്ഥാനസഭാമണ്ഡപത്തെ അലങ്കരിച്ചു.}

അഭിപ്രായങ്ങളൊന്നുമില്ല: