2008, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

കിര്‍മ്മീരവധം പതിമൂന്നാം രംഗം

രംഗത്ത്-കിര്‍മ്മീരന്‍(കത്തിവേഷം), നിണം(നിണമണിഞ്ഞ ^സിംഹിക)
ശ്ലോകം-ഘണ്ടാരരാഗം
“നിരര്‍ഗ്ഗളവിനിര്‍ഗ്ഗളദ്രുധിതരൂഷിതാക്രന്ദിത-
 പ്രതിദ്ധ്വനിതദിങ്മുഖാ ബഹുതരം ലുഠന്തീ തദാ
 സമഗ്രബലമഗ്രജം സകലയാതുധാനൈര്‍വൃതം
 നികൃത്തകുചനാസികാ നിരനുനാസികാ സവദല്‍”
{ഇടതടവില്ലാതെ ഒഴുകുന്ന രക്തം പുരണ്ടവളും, മുറവിളികൊണ്ട് ദിക്കുകള്‍ മുഴക്കുന്നവളും, നിലത്തുകിടന്നുരുളുന്നവളും, മുറിക്കപ്പെട്ട കുചനാസികളോടുകൂടിയളുമായ ആ രാക്ഷസി, ബലവാനും രാക്ഷസന്മാരാല്‍ ചുറ്റപ്പെട്ടവനുമായ തന്റെ ജേഷ്ഠനോട് അനുനാസികാക്ഷരങ്ങള്‍ ഉച്ചരിക്കാനാവാതെ ഇപ്രകാരം പറഞ്ഞു.}

കിര്‍മ്മീരന്റെ വീരഭാവത്തിലുള്ള തിരനോട്ടം-
കിര്‍മ്മീരന്റെ തിരനോട്ടം(ചിത്രം-23)
 കിര്‍മ്മീരന്റെ തന്റേടാട്ടം-
തിരനോട്ടശേഷം കിര്‍മ്മീരന്‍ വീണ്ടും തിരശ്ശീല താഴ്ത്തി രംഗമധ്യത്തില്‍ പീഠത്തിൽ ഉത്തരീയം വീശി ഇരിക്കുന്നു.
കിര്‍മ്മീരന്‍:(എഴുന്നേറ്റ് രംഗവന്ദനം ചെയ്തശേഷം ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്നിട്ട്) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. കാരണമെന്ത്?’ (ചിന്തിച്ചിട്ട്)‘അ! മനസ്സിലായി. എന്നെ പോലെ ബലപരാക്രമം ഉളളവരായി ഈ ലോകത്തില്‍ ആരുമില്ല. അതുകൊണ്ട് എനിക്ക് ഏറ്റവും സുഖം ഭവിച്ചു.’ (പീഠത്തിലിരുന്ന് ഉത്തരീയം വീശിക്കൊണ്ട്)*‘ഇനി ഞാന്‍ ചെയ്യേണ്ടതെന്താണ്?’ (ആലോചിച്ചിട്ട്) ‘ആ! ഉണ്ട്. ഇനി വേഗം ശിവപൂജ കഴിച്ച് ദേവകളെ ജയിപ്പാന്‍ പുറപ്പെടുകതന്നെ.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിനിന്ന് ഇടത്തുഭാഗത്ത് ഭൃത്യനെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘എടോ ഭൃത്യാ, ശിവപൂജക്കുള്ള സാമഗ്രികള്‍ കൊണ്ടുവരിക’
ഭൃത്യനെ വീണ്ടും അനുഗ്രഹിച്ച് അയച്ചിട്ട് കിര്‍മ്മീരന്‍ ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വന്ന് ക്ഷേത്രനടതുറന്ന് ശിവലിംഗത്തിന് അഭിഷേകം കഴിക്കുന്നു. ശേഷം ഭൃത്യന്‍ കൊണ്ടുവരുന്ന പൂജാസാമഗ്രികള്‍ വാങ്ങി, ധൂപ-ദീപ-ങ്ങളോടെ മണികിലുക്കി വിസ്തരിച്ച് ശിവപൂജചെയ്യുന്നു. പൂജാവസാനത്തിങ്കല്‍ ഭക്തിപൂര്‍വ്വം കൈകള്‍കൂപ്പി ധ്യാനത്തിലിരിക്കുമ്പോള്‍ എന്തോ ശബ്ദം കേട്ട് ശ്രദ്ധിക്കുന്നു. സമാധാനിച്ച് വീണ്ടും ധ്യാനനിരതനാകുന്നു.
കിര്‍മ്മീരന്‍:(വീണ്ടും എന്തോ ശബ്ദം കേട്ടതായി ഭാവിച്ച്,ചെവിയോര്‍ത്തിട്ട്) ‘ഒരു ശബ്ദം കേള്‍ക്കുന്നതെന്ത്?’ (ചിന്തിച്ച് സമാധാനിച്ചിട്ട്) ‘ആ, എന്തായാല്‍ എനിക്കെന്ത്? ശിവപൂജ മുഴുവിക്കുക തന്നെ’ (വീണ്ടും ധ്യാനത്തിലിരിക്കെ വലുതായ ശബ്ദം കേള്‍ക്കുന്നതായി നടിച്ച്,അലറിക്കൊണ്ട്) ‘ചെവിപൊട്ടിത്തെറിക്കുമാറുള്ള ശബ്ദം കേള്‍ക്കുന്നതെന്ത്? എന്തായാലും വേഗം പോയി മനസ്സിലാക്കുക തന്നെ.‘(ശ്രീകോവില്‍ നട അടച്ച് സാക്ഷയിട്ട് പിന്നിലേക്ക് കുത്തിമാറി തിരിഞ്ഞ്, വാള്‍ ധരിച്ചുകൊണ്ട് മുന്നിലേക്കോടി ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി പീഠത്തില്‍ കയറിനിന്നിട്ട്) ‘ദൂരെ ഒരു ശോഭ കാണുന്നതെന്ത്?’*(പീഠത്തില്‍ നിന്നും ചാടിയിറങ്ങി ഇടത്തുഭാഗത്തുപോയി ശ്രദ്ധിച്ച് വന്നിട്ട്) ‘ഒരു സ്ത്രീ നാസാകുചങ്ങള്‍ അറുക്കപ്പെട്ട് രക്തമൊഴുക്കിക്കൊണ്ട് വരികയാണ്. ഇവള്‍ ആരാണ്?(വീണ്ടും ഇടതുകോണില്‍ പോയി സൂക്ഷിച്ചുനോക്കിയിട്ട്) ‘ങേ! എന്റെ സഹോദരിയോ? ഓ! അതെയതെ. കഷ്ടം! കഷ്ടം! ഇവളെ ഇങ്ങിനെ ചെയ്തത് ആരെന്നറിയുക തന്നെ’
കിർമ്മീരൻ പിന്നിൽ വലതുകോണിൽനിന്നും വാൾകുത്തിപ്പിടിച്ചുകൊണ്ട് മുന്നിൽ ഇടത്തുകോണിലേയ്ക്കുഓടി വരുന്നു. സിംഹികയെ മാടിവിളിച്ചുകൊണ്ട് തിരിച്ച് പിന്നിലേയ്ക്കുവരുന്നു. ഇപ്രകാരം മൂന്നുപ്രാവിശ്യം കിർമ്മീരൻ വിളിക്കുമ്പോഴേക്കും, 'അയ്യയ്യയ്യോ' എന്നു നിലവിളിച്ചുകൊണ്ടും രണ്ടുസഹായികളുടെ തോളിൽ കയ്യിട്ടുകൊണ്ടും സദസ്യർക്കിടയിലൂടെ വരുന്ന നിണം(നിണമണിഞ്ഞ^ സിംഹിക) രംഗത്തേയ്ക്കു പ്രവേശിച്ച്^ കിർമ്മീരനെ വണങ്ങി വലത്തുഭാഗത്തായി നിലത്തിരുന്ന് കരയുന്നു.
കിര്‍മ്മീരന്‍:(അനുഗ്രഹിച്ചിട്ട്) ‘നിന്നെ ഇങ്ങനെ ചെയ്തതാര്? വേഗം പറഞ്ഞാലും’
തുടര്‍ന്ന് സിംഹിക ഇരുന്നുകൊണ്ടുതന്നെ അവ്യക്തമായി മുദ്രകൾ കാട്ടിക്കൊണ്ട് പദം ആടുന്നു.
നിണംവരവ്-നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി(ചിത്രം-24)
 [^നിണമണിയല്‍: ഉണക്കലരിയും മഞ്ഞളും അരച്ചതും ചുണ്ണാമ്പും പ്രത്യേകാനുപാതത്തില്‍ ചേര്‍ത്ത് ജലത്തില്‍ കലക്കി, പാകത്തില്‍ കാച്ചിക്കുറുക്കിയെടുക്കുന്ന രക്തസമാനമായ ചാന്താണ് ‘നിണം’. പച്ചപ്പാള കുമ്പിള്‍കുത്തി അതില്‍ നിണം നിറച്ച് മാറില്‍ വെച്ചുകെട്ടിയിട്ട് അതിന്റെ കൂര്‍ത്ത അഗ്രം മുറിച്ചുവെയ്ക്കുന്നു(മുല ച്ഛേദിച്ചിക്കപ്പെട്ട മാതിരി). കുരുത്തോലയുടെ ഈര്‍ക്കിലിയോടുകൂടിയ ഭാഗം ചീന്തിയെടുത്ത് ചങ്ങലപോലെ നിര്‍മ്മിച്ച് തുണിചുറ്റി,അത് നിണത്തില്‍ മുക്കി മുലയിലും മൂക്കിലും തൂങ്ങിക്കിടക്കുന്നരീതിയില്‍ കെട്ടിയിടുന്നു(മൂക്കും മുലയും ച്ഛേദിക്കപ്പെട്ട് ഞരമ്പും കുടലും പുറത്തുചാടിയ മാതിരി). നിണത്തില്‍ മുക്കിയ കച്ചതുണികള്‍ ഉടുക്കുകയും പുതക്കുകയും ചെയ്യുന്നു. കരിയുടെ മുടിയിലും ചുവന്ന തുണിചുറ്റുന്നു.ഇങ്ങിനെയാണ്
നിണമണിയുക.] 

സിംഹികയുടെ പദം^-ഘണ്ടാരരാഗം,മുറിയടന്തതാളം(മുറുകിയ കാലം)
പല്ലവി:
“ഹാ! ഹാ! രാക്ഷസവീരാ വിലോകയ
 ഹാ! ഹാ! വികൃതശരീരാഹിജാതാ” [കലാശം-കൊട്ടുമാത്രം]
അനുപല്ലവി:
“ഹാ ഹാ പീഡ സഹിക്കരുതേ ബത
 ഹാ ഹാ വീര സഹോദര പാലയ”              [കലാശം-കൊട്ടുമാത്രം]

ചരണം1:[രംഗത്ത് പതിവില്ല]
“ആഹാരയോഗ്യരായുള്ളവരിപ്പോള്‍
 ആഹാ വിരോധികളായതു പശ്യ
 ആഹാ വിജയഹതപതിയാകയാൽ
 ആയുസ്സൊടുക്കുക അല്ലായ്കിലേതസ്യാഃ”  [കലാശം-കൊട്ടുമാത്രം]

ചരണം2:[രംഗത്ത് പതിവില്ല]
“വല്ല പ്രതിക്രിയാകർത്തവ്യേതി ഹൃദി
 കില്ലുകൂടാതെ ഉറച്ചു ചരിച്ചപ്പോൾ
 ദോഷലേശത്തോടു വേർവ്വിട്ടൊരു തസ്യ
 യോഷാതിലകത്തെ ദർശ്ശിച്ചു കാടതിൽ”     [കലാശം-കൊട്ടുമാത്രം]

ചരണം3:[രംഗത്ത് പതിവില്ല]
“പാർത്തു പഴുതു ചെറുതവിടെത്തദാ
 പാർത്ഥരെ വേർപെടുത്തിയവളവപ്പോൾ
 ഓടി അടുത്തവളെ എടുത്തപ്പോൾ
 പേടി കൂടാതെ പ്രവേശിച്ചടവിയിൽ”           [കലാശം-കൊട്ടുമാത്രം]

ചരണം4:[രംഗത്ത് പതിവില്ല]
“താഴ്‌വരാതൊരു വീരവര തവ
 കാഴ്ചവെച്ചീടുകയിൽ ഹൃദി കൗതുകാൽ
 താവദതീവ പരവശയായവൾ
 ത്രാസപരീതയായ്‌പരിദേവിച്ചാൾ”              [കലാശം-കൊട്ടുമാത്രം]

ചരണം5:
“തത്ര സഹദേവശസ്ത്രത്താലയ്യോ
 കൃത്തകുചാ വികൃതാ ബത ജാതാ”               [കലാശം-കൊട്ടുമാത്രം]
{അയ്യോ! രാക്ഷസവീരാ, നോക്കണേ. ഞാന്‍ വികൃതശരീരയായിതീര്‍ന്നു. അയ്യോ! വേദന സഹിക്കാനാവുന്നില്ല. ജേഷ്ടാ, രക്ഷിക്കണേ. ആഹാരത്തിനു പറ്റുന്നവര്‍(മനുഷ്യര്‍) ഇപ്പോള്‍ വിരോധികളായതു നോക്കുക. ആഹാ! അർജ്ജുനനാൽ ഭർത്താവ് കൊല്ലപ്പെട്ടതിനാൽ വെറുതെ ആയുസ്സ് ഒടുക്കുക അല്ലാതെ എന്തെങ്കിലും പ്രതികാരം ചെയ്യുവാൻ മനസ്സിൽ ഉറപ്പിച്ച് ചെന്നപ്പോൾ ലേശംകൂടി ദോഷമില്ലാത്തവളായ ഒരു സുന്ദരീരത്നത്തെ കാട്ടിൽ കണ്ടു. പഴുതുനോക്കി അവിടെ നിന്നപ്പോൾ അവൾ പാർത്ഥരെ വേർപെട്ട് ഒറ്റയ്ക്കായി. അപ്പോൾ ഞാൻ അവളെ എടുത്തുകൊണ്ട് ഓടി കാട്ടിൽ പ്രവേശിച്ചു. താഴ്ച്ചവരാത്തൊരു വീരാ, ശ്രേഷ്ഠാ, അങ്ങേയ്ക്ക് കാഴ്ച്ചവെയ്ക്കാം എന്ന് വിചാരിച്ച് ഉള്ളിൽ സന്തോഷിച്ചപ്പോൾ പരവശയായ അവൾ ഉച്ചത്തിൽ നിലവിളിച്ചു. അയ്യോ! കഷ്ടം! അപ്പോൾ അവിടെ എത്തിയ സഹദേവന്റെ ആയുധംകൊണ്ട് മുലയറുക്കപ്പെട്ട് ഞാന്‍ വിരൂപയായിതീര്‍ന്നു.}

കിര്‍മ്മീരന്റെ മറുപടി പദം^-രാഗം:പന്തുവരാളി, താളം:ചെമ്പട
പല്ലവി:
[“വത്സേ കിന്തു വൃഥാ” എന്നുചൊല്ലിവട്ടംതട്ടിയാൽ കിർമ്മീരൻ വട്ടംവച്ചുകലാശവും അടക്കവും എടുത്തിട്ട് പല്ലവി അഭിനയിക്കുന്നു.]
“വത്സേ കിന്തു വൃഥാ തവ രോദം
 മത്സോദരി കുരു മാ മാ വിഷാദം”
അനുപല്ലവി:
“മാത്സര്യമുള്ളൊരു മര്‍ത്ത്യമിദാനീ-
 മുത്സാഹേന സമുത്സാദയാനി”                  [കലാശം-തോങ്കാരം]
ചരണം1:
“ഉൾത്താപം ത്യജ സത്വരമിന്നു നീ
 ഉത്ഥാനംചെയ്ക മത്തേഭഗാമിനി
 മർത്ത്യന്മാരെ അമർത്ത്യലോകെ ചേർപ്പാൻ
 ചിർത്തകോപത്തോടു പോകുന്നു ഞാനിപ്പോൾ”
ചരണം2:
[“ആഹന്ത നിന്നെ വികൃതയാക്കി” എന്നുചൊല്ലിവട്ടംതട്ടിയാൽ കിർമ്മീരൻ വട്ടംവച്ചുകലാശവും അടക്കവും എടുത്തിട്ട് ചരണം ആടുന്നു.]
“ആഹന്ത നിന്നെ വികൃതയാക്കി ഇന്നു
 ആരൊരുത്തന്‍ ഭുവി സൌഖ്യേന വാഴുന്നു
 ആരുള്ളു മല്‍ഭുജവീര്യം സഹിപ്പാനാ-
 മേരുലങ്കമവനിയിലിപ്പോള്‍”
ചരണം3:
[“പൃഥ്വിയിൽ മയി ജീവത്യഹോ” എന്നുചൊല്ലിവട്ടംതട്ടിയാൽ കിർമ്മീരൻ വട്ടംവച്ചുകലാശവും അടക്കവും എടുത്തിട്ട് ചരണം ആടുന്നു.]
“പൃഥ്വിയിൽ മയി ജീവത്യഹോ കഷ്ടമാ-
 പത്തുകൊണ്ടു നീ ഖേദിക്കരുതൊട്ടും
 കോപത്തിനിന്നവർ ലാക്കാകയില്ല മേ
 രോപത്തിനു യുധി ലാക്കായി വന്നീടുമേ” [കലാശം-തോങ്കാരം]
{പ്രീയപ്പെട്ടവളേ, വെറുതേ അന്തിന് കരയുന്നു? എന്റെ സോദരീ, വിഷാദിക്കരുത്. പകയുള്ള മര്‍ത്ത്യനെ ഞാന്‍ ഇപ്പോള്‍ ഉത്സാഹത്തോടെ പോയി നശിപ്പിച്ചേക്കാം. ഉള്ളിലെ വിഷമം പെട്ടന്ന് കളഞ്ഞാലും നീ. സുന്ദരീ, എഴുന്നെറ്റാലും. മനുഷ്യരെ പരലോകത്തേയ്ക്ക് അയയ്ക്കുവാനായി വലുതായ കോപത്തോടെ ഞാനിതാ പോകുന്നു. നിന്നെ വികൃതയാക്കിയിട്ട് ഇന്ന് ആരൊരുത്തന് ഭൂമിയില്‍ സുഖിച്ചു കഴിയാനാവും. എന്റെ കരപരാക്രമം സഹിക്കുവാന്‍ മഹാമേരു മുതല്‍ ലങ്കവരേയുള്ള ഭൂമിയില്‍ ആരുണ്ട്? ഹോ! കഷ്ടം! ഞാൻ ഈ ഭൂമിയിൽ ജിവിച്ചിരിക്കെ നീ ആപത്തുകൊണ്ട് ഒട്ടും ഖേദിക്കരുത്. എനിക്ക് യുദ്ധത്തിന് അവരൊരു എതിരാളികളേയല്ല. }

[^സിംഹികയുടേയും കിർമ്മീരന്റേയും ഈ പദങ്ങൾ  സാധാരണയായി ചൊല്ലിയാടാറില്ല. പദത്തിന്റെ ആശയത്തിന്റെ ചുരുക്കം ആട്ടത്തിലൂടെ അവതരിപ്പിക്കുകയേയുള്ളു. അതികഠിനമായ വേദനയാല്‍ പുളയുന്നതിനിടയില്‍ എങ്ങിനെയൊക്കെയൊ വിവരമറിയിക്കുന്ന സിംഹികയും, കാര്യമറിയാന്‍ വെമ്പല്‍കൊള്ളുന്ന കിർമ്മീരനുമാണല്ലൊ രംഗത്ത്. ഈ സന്ദര്‍ഭത്തിന്റെ ഭാവതീവ്രതക്ക് കോട്ടം തട്ടാതിരിക്കാനാണ് ഇവിടെ പദങ്ങൾ ഒഴിവാക്കുന്നത്.]


ശേഷം ആട്ടം-
കിര്‍മ്മീരന്‍:അല്ലയോ സോദരീ, നീ ഒട്ടും ഖേദിക്കേണ്ട. ഞാന്‍ അവന്റെ കഴുത്തറുത്ത് രക്തം തന്നേക്കാം. എന്നാല്‍ പോരേ?’ (അനുസരണകേട്ട്) ‘എന്നാല്‍ വേഗം പോയാലും.’
സിംഹിക നിഷ്ക്രമിക്കുന്നു.

സിംഹികയെ(നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി) സമാധാനിപ്പിക്കുന്ന കിര്‍മ്മീരന്‍(കോട്ട:ചന്ദ്രശേഘരവാര്യര്‍) (ചിത്രം-25)
[^നിണം അപൂർവ്വമായി മാത്രമെ അവതരിപ്പിക്കപ്പെടാറുള്ളു. നിണമണിഞ്ഞ് സിംഹിക രംഗത്തുവരുന്നില്ലായെങ്കിൽ നിണംവരവ് കണ്ടതായി നടിച്ച് കിർമ്മീരൻ, സിംഹിക പറയുന്നത് കേട്ടാടുകയാണ്* പതിവ്.
കിർമ്മീരന്റെ കേട്ടാട്ടം-
മൂന്നാമതും മുന്നോട്ടുവന്ന് നിണത്തിനെ മാടിവിളിച്ചശേഷം കിർമ്മീരൻ 'വരുന്നു' എന്നുകാട്ടി പിന്നോട്ടുമാറി തന്റെ കാൽക്കൽ സിംഹിക വന്നുവീണതായി നടിച്ച്, ഇടംകൈകൊണ്ട് അനുഗ്രഹിച്ചശേഷം അവളെ നോക്കിക്കാണുന്നു.
കിർമ്മീരൻ:'കഷ്ടം! നിന്നെ ഇപ്രകാരം ചെയ്തതതാര്? വേഗം പറഞ്ഞാലും' (അവൾ പറയുന്നത് കേൾക്കുന്നതായി നടിച്ച് ഏറ്റുപറയുന്നതുപോലെ ലഘുമുദ്രയിൽ)'മനുഷ്യനായ...സഹദേവൻ...ഇങ്ങിനെ...ചെയ്തു...എന്നോ?' (പരിഹാസത്തോടെ)'ഛീ, മിണ്ടിപ്പോകരുത്. ഉം, ആകട്ടെ, നീ ഒട്ടും ഭയപ്പെടേണ്ടാ. ഞാൻ അവന്റെ കഴുത്തറുത്ത് രക്തം നിനക്ക്'(വാൾ കിഴോട്ടാക്കി പിടിച്ച് രക്തം സിംഹികയുടെ വായിലേയ്ക്ക് വീഴ്ത്തിക്കൊടുക്കുന്നതായി കാട്ടിയിട്ട്)'തന്നേയ്ക്കാം. എന്നാൽ പോരയോ?'
സിംഹികയുടെ സമ്മതം കേട്ടതായി നടിച്ച് കിർമ്മീരൻ അവളെ അനുഗ്രഹിച്ച് യാത്രയാക്കുന്നതായും നടിക്കുന്നു.]

കിര്‍മ്മീരന്‍:(സിംഹികയെ അയച്ച് തിരിഞ്ഞ് മുന്നോട്ട് വന്ന് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി) ‘ഇനി ഈ കാട്ടില്‍ വസിക്കുന്ന ശത്രുക്കളായ മനുഷ്യരോട് യുദ്ധത്തിനായി ഒരുങ്ങുക തന്നെ.’
തുടര്‍ന്ന് കിര്‍മ്മീരന്റെ പടപ്പുറപ്പാട്-
കിര്‍മ്മീരന്‍:(‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടതുഭാഗത്ത് സൂതനെകണ്ട്,അനുഗ്രഹിച്ചിട്ട്) ‘എടോ സൂതാ,വേഗം തേര്‍ ഒരുക്കി കൊണ്ടുവന്നാലും.’ (സൂതനെ അനുഗ്രഹിച്ചയച്ചശേഷം ‘അഡ്ഡിഡ്ഡിക്കിട’വെച്ചുനിന്ന് വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്, അനുഗ്രഹിച്ചിട്ട്) ‘അല്ലയോ ദൂതന്മാരേ, നമ്മുടെ ആയുധങ്ങളെല്ലാം വേഗത്തില്‍ കൊണ്ടുവരിക.’ (സേനാനികളെ അനുഗ്രഹിച്ചയച്ചുതിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട’ചവുട്ടിനിന്ന് ഇടത്തേക്കു തിരിഞ്ഞ് സൂതനെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (സൂതന്റെ മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ?' (രഥം നോക്കിക്കണ്ട്, പിടിച്ചിളക്കി പരിശോധിച്ച് തൃപ്തനായിട്ട് സൂതനോടായി) ‘തേരു തെളിക്കുവാന്‍ വരട്ടെ’ (വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി വലത്തേക്കു തിരിഞ്ഞ് സേനാനികളെ കണ്ട്) ‘കൊണ്ടുവന്നുവോ?’ (മറുപടി കേൾക്കുന്നതായി നടിച്ചിട്ട്)'ഉവ്വോ? എന്നാൽ കൊണ്ടുവാ'
കിര്‍മ്മീരൻ വലംകൈ മലർത്തിനീട്ടി അമ്പും വില്ലും വാങ്ങി ഞാണ്‍ മുറുക്കി വില്ല് തൊട്ടുവന്ദിച്ചിട്ട് ഞാണൊലിയിട്ട് പരിശോധിക്കുന്നു. തുടർന്ന് അമ്പും വില്ലും ഓരോ കൈകളിലായി പിടിച്ച് മുന്നിലേയ്ക്ക് കുമ്പിട്ട് പിന്നോക്കം ചാടിനിന്ന് 'അഡ്ഡിഡ്ഡിക്കിട'ചവുട്ടിയിട്ട് അമ്പും വില്ലും തേരിലേയ്ക്ക് വെച്ചുകെട്ടുന്നു. അനന്തരം കിര്‍മ്മീരൻ വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും വാങ്ങി ഇതുപോലെ പയറ്റി 'അഡ്ഡിഡ്ഡിക്കിട'ചവുട്ടി രഥത്തില്‍ വെച്ചുകെട്ടുന്നു.* തുടര്‍ന്ന് ഇരുപുറങ്ങളിലുമുള്ള തന്റെ ഉടവാളുകള്‍ ഓരോന്നായി അരയിൽനിന്നും എടുത്ത് ഇളക്കിതുടച്ചിട്ട് ഉറയിൽത്തന്നെ വെച്ചുറപ്പിക്കുന്നു.
(താളം:തൃപുട)
കിര്‍മ്മീരന്‍ 'പരുന്തുകാൽ'ചവുട്ടിക്കൊണ്ട് പടക്കോപ്പണിഞ്ഞ് അരയും തലയും മുറുക്കി യുദ്ധസന്നദ്ധനാകുന്നു.
(താളം:ചെമ്പട)
കിര്‍മ്മീരന്‍:('അഡ്ഡിഡ്ഡിക്കിട'ചവുട്ടിനിന്ന് ഇടത്തുഭാഗത്തായി സൂതനെക്കണ്ട്) ‘എടോ സൂതാ, ഇനി ഈ കാട്ടില്‍ വസിക്കുന്ന മനുഷ്യരുടെ സമീപത്തേക്ക് തേര് വഴിപോലെ തെളിച്ചാലും’
(വലത്തേയ്ക്കുതിരിഞ്ഞ് സേനാനികളെ കണ്ട്) ‘നിങ്ങളെല്ലാവരും എന്നോടുകൂടി യുദ്ധത്തിനായി പുറപ്പെട്ടാലും‍’ (ഇടംകൈയ്യിൽ ചാപബാണങ്ങളും വലംകൈയ്യിൽ വാളും ഏന്തിക്കൊണ്ട് പീഠത്തില്‍ കയറിനിന്ന് ഇരുഭാഗങ്ങളിലും ഇളകി പുറപ്പെടുന്ന സൈന്യങ്ങളെ കണ്ട്) ‘നടക്കുവിന്‍, നടക്കുവിൻ, നടക്കുവിന്‍’ (ചാടി താഴെയിറങ്ങിയിട്ട് ആത്മഗതമായി) ‘ഇനി വേഗം പോയി ആ മനുഷ്യനെ ജയിക്കുകതന്നെ’
അനന്തരം ചാപബാണങ്ങളും വാളും ധരിച്ചുകൊണ്ട് നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം കിർമ്മീരൻ തേരിലേക്ക് ചാടിക്കയറുന്നതായി നടിച്ചിട്ട് രൂക്ഷഭാവത്തോടെ പിന്നോക്കം കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

പതിമൂന്നാം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ള പ്രധാന വത്യാസങ്ങള്‍
*കിര്‍മ്മീരന്റെ ശിവപൂജ ആടുക പതിവില്ല. തന്റേടാട്ടം കഴിഞ്ഞ് പീഠത്തില്‍ ഉത്തരീയംവീശീ ഇരിക്കുമ്പോള്‍ തന്നെ ശബ്ദം കേള്‍ക്കുന്നതായി നടിക്കുകയാണ് ചെയ്യുക.

*പീഠത്തില്‍ നിന്നു ദൂരേക്കുനോക്കി കിര്‍മ്മീരന്‍ ‘ശോഭകാണുന്നു’ എന്നുമാത്രമല്ല, ‘അതാ നീല പര്‍വ്വതത്തിന്റെ കൊടുമുടിയില്‍ നിന്നും അരുവി ഒഴുകിവരുന്നതു പോലെ ചോരയൊലിപ്പിച്ചു കൊണ്ട് അന്റെ നേരേ ഒരു സ്വരൂപം വരുന്നു’ എന്നും ആടും.

*നിണമണിഞ്ഞ് സിംഹിക രംഗത്തുവരുന്നില്ലായെങ്കില്‍ കിര്‍മ്മീരന്‍ ‘കേട്ടാടുക’യല്ലാ നിണംവരവും സിംഹിക പറയുന്നതും ‘പകര്‍ന്നാടുക‘യാണ് ചെയ്യുക . ഇങ്ങിനെ നിണം പകർന്നാടുന്നതിനെ പൊതുവേ 'ശൂർപ്പണഖാങ്കം' എന്നാണ് പറയുക.
 കിർമ്മീരന്റെ നിണം പകർന്നാട്ടം(ശൂർപ്പണഖാങ്കം)-
മൂന്നാമതും മുന്നോട്ടുവന്ന് നിണത്തിനെ മാടിവിളിച്ചശേഷം കിർമ്മീരൻ ‘രാക്ഷസി’എന്നു മുദ്രപിടിച്ച് സിംഹികയായി ഭാവിച്ച് ഇടതുവശത്തേക്കു വന്ന്, അറ്റുകിടക്കുന്ന മുലകൾ കൈകൾകൊണ്ട് താങ്ങിക്കൊണ്ടും പാരവശ്യം നടിച്ച് ദീഘമായി നിശ്വസിച്ചുകൊണ്ടും ദീനസ്വരങ്ങൾ സ്ഫുരിപ്പിച്ചുകൊണ്ടും വിളംബമദ്ധ്യദ്രുതകാലങ്ങളിലായി മൂന്നുവട്ടംവെച്ചിട്ട് കിർമ്മീരനെ കണ്ട്, തളർന്നുവീണ് നിലത്തിരിക്കുന്നു. തുടർന്ന് 'അസുരൻ' എന്ന മുദ്രപിടിച്ച് കിർമ്മീരനായി ഭാവിച്ച് വലത്തുഭാഗത്തേയ്ക്ക് മാറിനിന്ന് സിംഹികയെ വീക്ഷിക്കുന്നു. കിർമ്മീരൻ:'എടോ, നിന്നെ ഇപ്രകാരം ചെയ്തതാരെന്ന് വേഗം പറഞ്ഞാലും' (തിരിഞ്ഞ് ഇരുന്ന് സിംഹികയായി ഭാവിച്ച് പാരവശ്യത്തോടെ)'എന്റെ ഭര്‍ത്താവിനെ വധിച്ച പാണ്ഡവരോട് പ്രതികാരം ചെയ്യാനുറച്ച് ഞാന്‍, അവരുടെ പത്നിയായ പാഞ്ചാലിയെ അങ്ങേക്കു കാഴ്ചവയ്ക്കാനായി എടുത്തുകൊണ്ടു പോന്നു. അപ്പോൾ സഹദേവന്‍ അവിടെയെത്തി എന്റെ കർണ്ണനാസികാകുചങ്ങൾ ഛേദിച്ചു' (മൂക്കും മുലയും കാട്ടിയിട്ട്)'കണ്ടാലും. ഇനി നീ പോയി അവനെക്കൊന്ന് രക്തവും മാംസവും നല്‍കി എന്നെ തൃപ്തയാക്കിയാലും’ (യാചനാഭാവത്തിൽ)'കൊണ്ടാ' (വീണ്ടും മറുവശംവന്ന് കിർമ്മീരനായിനിന്ന് കേട്ടതായി നടിച്ചിട്ട്)‘കഷ്ടം!' (വലത്തുഭാഗത്തേയ്ക്ക് നോക്കി പാണ്ഡവരെ സങ്കൽപ്പിച്ച്)'കണ്ടുകൊൾക' (സിംഹികയോടായി)'അല്ലയോ സോദരീ, ഒട്ടും ഖേദിക്കേണ്ട. ഞാന്‍ അവനെക്കൊന്ന് വയറുനിറച്ച് മാംസവും രക്തവും കൊണ്ടുവന്നു തരാം. പൊയ്ക്കൊൾക' (നോക്കി, പോയില്ല എന്നുകണ്ട്)'തൃപ്തിയായില്ലെ? എന്നാൽ അവന്റെ കഴുത്തുമുറിച്ച് രക്തം' (വാൾ കീഴ്പ്പോട്ടാക്കി രക്തം സിംഹികയുടെ വായിലേയ്ക്ക് വീഴ്ത്തുന്നതായി കാട്ടിയിട്ട്)'തരാം, പോരയോ?' (അടുത്തുള്ള ഭൃത്യരോടായി)'ഇവളെ കൂട്ടിക്കൊണ്ടുപോയി വേഗം ശുശ്രൂഷകൾ ചെയ്താലും'
സിംഹികയെ അനുഗ്രഹിച്ചശേഷം തിരിഞ്ഞ് ഇടതുവശം വന്ന്, സിംഹികയായി ഭാവിച്ച് ഇരുന്ന് പാരവശ്യത്തോടെ എഴുന്നേറ്റ് കണ്ണുകൾകൊണ്ട് 'പോകട്ടെ' എന്നുകാട്ടി തിരിയുന്നു. തുടർന്ന് കിർമ്മീരൻ അവളെ അനുഗ്രഹിച്ച് യാത്രയാക്കുന്നതായും നടിക്കുന്നു.

* പടപ്പുറപ്പാടിൽ വാളും പരിചയും, ത്രിശൂലം, കുന്തം മുതലായ ആയുധങ്ങളോരോന്നും കിർമ്മീരൻ തന്നെ പയറ്റുന്നതായല്ല തെക്കൻ ചിട്ടയനുസ്സരിച്ച് ആടുക. ഓരോ ആയുധങ്ങളുമെടുത്ത് ഓരോരോ ഭടന്മാർ പയറ്റി യുദ്ധസന്നദ്ധരായി വരുന്നതായി കിർമ്മീരൻ പകർന്നാടുകയാണ് ചെയ്യുക.

.ചിത്രം23നു കടപ്പാട്-അനില്‍,ചെന്നയ് 
24,25 ചിത്രങ്ങള്‍ക്കു കടപ്പാട് ശ്രീകാന്തിന്റെ പിക്കാസാവെബ് ആല്‍ബത്തോട്.

അഭിപ്രായങ്ങളൊന്നുമില്ല: