2008, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

കിര്‍മ്മീരവധം പതിനാലാം രംഗം

രംഗത്ത്-കിര്‍മ്മീരന്‍, ഭിമന്‍

ശ്ലോകം-
രാഗം:സാരംഗം
“സോരസ്താഡമമൂംക്ഷിതൌ നിപതിതാം രക്തപ്രവാഹോക്ഷിതാം
 നീലാദ്രീന്ദ്രതടീംസഗൈരികഗളത്സന്നിര്‍തധരൌഘോമിവ
 ഉച്ചൈര്‍ബ്ബാഹുതലാഹതാവനിരസാവാശ്വാസൃതാമുത്ഥിതാം
 കിര്‍മ്മീര: പുനരാഹവായ സ യയൌ ചാഹ്വാസ്ത ഭീമം രുഷാ”
{മാറത്തടിച്ചുകൊണ്ട് നിലത്തുവീണവളും, കാവിമണ്ണ് കലങ്ങിയൊഴുകുന്ന കാട്ടാറുകളോടു കൂടിയ നീലപര്‍വ്വതത്തിന്റെ താഴ്വരകണക്കെ രക്തം വമിക്കുന്ന ശരീരത്തോടുകൂടിയവളുമായ ആ സിംഹികയെ, കൈകള്‍ ഊക്കോടെ നിലത്തടിച്ച് ആശ്വസിപ്പിച്ചുകൊണ്ട് യുദ്ധത്തിനു പുറപ്പെട്ട കിര്‍മ്മീരന്‍ കോപത്തോടെ ഭീമനെ പോരിനു വിളിച്ചു.}

അമ്പ്‌,വില്ല്,വാള്‍,ഗദ എന്നീ ആയുധങ്ങള്‍ ഇരുകൈകളിലുമായിപിടിച്ചുകൊണ്ട് രംഗമധ്യത്തിലെ പീഠത്തില്‍ നിന്ന് തിരതാഴ്ത്തി കിര്‍മ്മീരന്‍ പ്രവേശിക്കുന്നു.

കിര്‍മ്മീരന്‍:(ഇരുവശവും കാട് നോക്കികണ്ടുകൊണ്ട്) ‘എന്റെ ശത്രുക്കളായ മനുഷ്യര്‍ വസിക്കുന്ന സ്ഥലം എവിടെയെന്ന് തിരയുക തന്നെ.’ (പീഠത്തില്‍ നിന്നും ചാടിയിറങ്ങി ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്) ‘മനുഷ്യഗന്ധം വരുന്നു. അവര്‍ സമീപത്തുതന്നെ ഉണ്ട്.’ (ക്രുദ്ധനായി) ‘ആകട്ടെ, ഇനി വേഗം പോരിനുവിളിക്കുകതന്നെ.’

കിര്‍മ്മീരന്‍ നാലാമിരട്ടിയെടുത്തിട്ട് പദം ആടുന്നു.

കിര്‍മ്മീരന്റെ പോരിനുവിളി പദം-
രാഗം:സാരംഗ, താളം:ചെമ്പട
ചരണം1:
“കടലോടടല്‍ പൊരുതീടിന പടയോടഹമിവിടെ
 ഝടഝടേത്യടവിവിടപിപടലിയെ
 പൊടിപൊടിപ്പനതിപടുത്വമോടു”
പല്ലവി:
[തോങ്കാരത്തോടുകൂടി]
  “മൂഢ വിലോകയ മേ പാടവം വാടാ”  [വട്ടംവച്ചുകലാശം]
ചരണം2:[അടക്കത്തോടുകൂടി]
“മടവാരൊടു കടുതായിതു ശഠ തേ കരപടുതാ
 വിടമതേടുമടികള്‍ കൊണ്ടു നിന്നുടല്‍
 ഝടിതി പാടിതുമടാമ്യയി കീട”            [തോങ്കാരം, വട്ടംവച്ചുകലാശം]
ചരണം3:
[അടക്കത്തോടുകൂടി]
  “വലശാസനകുലിശാ ഹതകുലശൈലവദവശം
 അതി നിശാതമദിഷുജാതദലിതം
 തവശരീരമിഹ ശയിക്കുമധുനാ”          [തോങ്കാരം]
ചരണം4:
[
“കുലജാപല കലശാംബുധി” എന്ന് ചൊല്ലിവട്ടംതട്ടിയാൽ കിർമ്മീരൻ വട്ടംവച്ചുകലാശം ചവുട്ടിയിട്ട് അടക്കത്തോടുകൂടി ചരണം ആടുന്നു]
“കുലജാപല കലശാംബുധി ചലനം പരികലയന്‍
 കളകളേന ബലകൃതേനതു മൂലം
 കലഹമാശു ഞാ‍ന്‍ കരോമി അധുനാ” [തോങ്കാരം]

{കടലിനേക്കാള്‍ വലിയ പടയോടുംകൂടി ഞാനീ കാട്ടുമരക്കൂട്ടം ‘ഝടഝട’ ശബ്ദത്തോടെ സമര്‍ഥമായി തകര്‍ക്കുന്നുണ്ട്. എടാ, മൂഢാ,കണ്ടാലും എന്റെ സാമര്‍ഥ്യം, വാ. എടാ, ദുസ്സാമര്‍ഥ്യക്കാരാ, കീടമേ, പെണ്ണിന്റെനേരേ നീ പ്രയോഗിച്ച കൈമിടുക്ക് കടുത്തതായിപ്പോയി. കടുത്തപ്രഹരങ്ങള്‍കൊണ്ട് പെട്ടന്ന് നിന്റെ ഉടല്‍ പിളര്‍ക്കുന്നതിനായി ഞാന്‍ വരുന്നു. അതീവമൂര്‍ച്ചയുള്ള എന്റെ ശരങ്ങളാല്‍ പിളര്‍ക്കപ്പെട്ട നിന്റെ ശരീരം, ഇന്ദ്രന്റെ വജ്രായുധമേറ്റ കുലപര്‍വ്വതം പോലെ തളര്‍ന്നിവിടെ കിടക്കും. സൈന്യങ്ങളുടെ കോലാഹലംകൊണ്ട് കുലപര്‍വ്വതങ്ങളേയും പാലാഴിയേയും ഇളക്കുമാറ് ഭയങ്കരമായയുദ്ധം ഞാനിപ്പോള്‍ ചെയ്യുന്നുണ്ട്.}

കിര്‍മ്മീരന്‍ പദാന്ത്യത്തില്‍ ‘നോക്കിക്കോ’ എന്നുകാട്ടി നാലാമിരട്ടിയെടുത്തിട്ട് വലത്തുഭാഗത്ത് പീഠത്തില്‍ കാല്‍കയറ്റിവച്ച് നില്‍ക്കുന്നു. 


ശ്ലോകം: രാഗം:പൂർവ്വകല്യാണി/പന്തുവരാളി[രംഗത്ത് പതിവില്ല]
“ആഹൂയാശു പരസ്പരം പരികരം ബദ്ധ്വാ തതഃ സ്പർദ്ധിനൗ
 വ്യാമോഹേന സമുസ്ഥിതോത്ഭടഗദൗ വ്യാഹന്യമാനൗ ഭൃശം
 സംക്രുദ്ധൗ യുധി മുഷ്ടിഘാതമവനിം ഘ്നന്തൗ പ്ലുതോദ്യദ്ധ്വനീ
 ബാഹാബാഹവിബാഹുജാശരവരൗ തൗ വ്യാസജേതാമുഭൗ”
{ക്ഷത്രിയരാക്ഷസവീരന്മാരായ അവർ ഇരുവരും ഉടനെ അരയും തലയും മുറുക്കി ഒരുങ്ങിയിട്ട് പരസ്പരം പോരിനുവിലിച്ചു. പിന്നീട് മത്സരഭാവത്തിൽ വിജയപ്രതീക്ഷയോടെ കൂറ്റൻ ഗദയാൽ ശക്തിയായി അടിച്ചും, ഭയങ്കരക്രോധത്തോടുകൂടി നിലത്തിടിച്ചും, അട്ടഹസിച്ചുകൊണ്ട് ഉയർന്നുചാടിയും, കൈയ്ക്കുകൈ മുഷ്ടിയാൽ ഇടിച്ചും ഘോരയുദ്ധത്തിൽ മുഴുകി}

ഈ സമയത്ത് ഗദാധാരിയായ ഭീമന്‍ ഇടത്തുവശത്തുകൂടി ഓടി പ്രവേശിക്കുന്നു. ഭീമന്‍ ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി കിര്‍മ്മീരനെ കണ്ട്, ആപാദചൂടം നോക്കിയിട്ട് അവജ്ഞ നടിക്കുന്നു. കിര്‍മ്മീരന്‍ ഭീമനേയും പുച്ഛിക്കുന്നു.
ഭീമന്‍:‘എടാ,എന്നെ പോരിനു വിളിച്ചത് നീ തന്നെയല്ലെ?’കിര്‍മ്മീരന്‍:‘ഞാന്‍ തന്നെ’
ഭീമന്‍:‘ആ ങ്ഹാ? എന്നാല്‍ കണ്ടോ’
ഭീമന്‍ ‘നോക്കിക്കൊ’ എന്നുകാട്ടി നാലാമിരട്ടിയെടുത്ത് പദം ആടുന്നു.

യുദ്ധപദം-
രാഗം:പൂർവ്വകല്യാണി/പന്തുവരാളി, താളം:ചമ്പട
ഭീമന്‍:
പല്ലവി:
“ശസ്ത്രജാലം തടുക്ക നീ രാക്ഷസാധമ
 ശസ്ത്രജാലം തടുക്ക നീ”                            [വട്ടംവച്ചുകലാശം]
ചരണം1:[അടക്കത്തോടുകൂടി]
“നക്തഞ്ചരാധമ നികൃത്തശരീരനായി
 വൈകര്‍ത്തനന്‍ തന്റെ വര-
 പത്തനേ പോവാനൊരു
 മുഹുര്‍ത്തമതിനകത്തു
”                            [തോങ്കാരം]
{അധമനായ രാക്ഷസാ, ആയുധങ്ങള്‍ തടുത്തുകൊള്ളുക. ശരീരം വെട്ടിമുറിക്കപ്പെട്ട് നീ രണ്ടുനാഴികക്കുള്ളില്‍ കാലപുരിയിലെത്തും.}.

കിര്‍മ്മീരന്‍:
ചരണം2:

[“മത്തകാശിനിമാരോടിത്തൊഴില്‍” എന്ന് ചൊല്ലിവട്ടംതട്ടിയാൽ കിർമ്മീരൻ വട്ടംവച്ചുകലാശം എടുത്തിട്ട് അടക്കത്തോടുകൂടി ചരണമാടുന്നു]
“മത്തകാശിനിമാരോടിത്തൊഴില്‍ ചെയ്തനിന്നോ-
 ടുത്തരം ചെയ്‌വാനെന്റെ
 ശസ്ത്രങ്ങള്‍ മതിയാകും
 മര്‍ത്യാധമാതിധൂര്‍ത്ത”                            [തോങ്കാരം]

  {സ്ത്രീകളോട് ഈ പ്രവൃത്തിചെയ്‌ത അഹങ്കാരിയും നീചനുമായ മര്‍ത്യാ, നിന്നോട് പകരം വീട്ടാന്‍ എന്റെ ആയുധങ്ങള്‍ മതി.}

ഭീമന്‍:
ചരണം3:

[“നിഷ്ഠുരതരശര വൃഷ്ടികള്‍എന്ന് ചൊല്ലിവട്ടംതട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഇരുവരും സ്ഥാനം മാറുന്നു. വലത്തുവശം വന്ന ഭീമൻ വട്ടംവച്ചുകലാശം എടുത്തിട്ട് അടക്കത്തോടുകൂടി ചരണമാടുന്നു]
“നിഷ്ഠുരതരശര വൃഷ്ടികള്‍ കൊണ്ടുവൃഥാ
 പുഷ്ടനാകിയ നിന്നെ
 നഷ്ടമാക്കുവനിഹ പെട്ടെ-
 ന്നതിദുഷ്ടാ”                                           
[തോങ്കാരം]
{അതിനിഷ്ഠുരമായ ശരവര്‍ഷം കൊണ്ട് പൊണ്ണത്തടിയനായ നിന്നെ പെട്ടന്ന് നഷ്ടമാക്കുന്നുണ്ട്, അതിദുഷ്ടാ.}


കിര്‍മ്മീരന്‍:
ചരണം4:
[നിസ്ത്രപനരാധമഎന്ന് ചൊല്ലിവട്ടംതട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഇരുവരും സ്ഥാനം മാറുന്നു. വലത്തുവശം വന്ന കിർമ്മീരൻ വട്ടംവച്ചുകലാശം എടുത്തിട്ട് അടക്കത്തോടുകൂടി ചരണമാടുന്നു]
“നിസ്ത്രപനരാധമ വിസ്തൃതമായതവോ
 രുസ്ഥല രംഗത്തിങ്കല്‍
 ശസ്ത്രജാലങ്ങള്‍ നിന്നു
 നൃത്തമാടീടുമത്ര”                                    
[തോങ്കാരം]
{നാണംകെട്ട മനുഷ്യാധമാ, നിന്റെ വിസ്തൃതമായ മാറിടത്തില്‍ ശസ്ത്രകൂട്ടങ്ങള്‍ നിന്ന് നൃത്തമാടും.}



ഭീമന്‍:
ചരണം5:[രംഗത്ത് പതിവില്ല]
[സത്യശൗചാദിയായ കൃത്യഹീനഎന്ന് ചൊല്ലിവട്ടംതട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഇരുവരും സ്ഥാനം മാറുന്നു. വലത്തുവശം വന്ന ഭീമൻ വട്ടംവച്ചുകലാശം എടുത്തിട്ട് അടക്കത്തോടുകൂടി ചരണമാടുന്നു]
“സത്യശൗചാദിയായ കൃത്യഹീനരാക്ഷസാ
 പത്യസുഖിച്ചീടുമാദിത്യസുതപുരത്തി
 ലത്യാദരമുപേത്യ”                                   [തോങ്കാരം]
{സത്യം ശൗചം ആദിയായകൃത്യങ്ങളില്ലാത്ത രാക്ഷസാധമാ, നീ ആദരവോടെ കാലപുരിയിലെത്തിയിട്ട് സുഖിച്ചുവാണാലും}


കിർമ്മീരന്‍:
ചരണം6:
[രംഗത്ത് പതിവില്ല]
[നിഷ്കരുണനാമെന്റെ നൽക്കരപഞ്ജരഎന്ന് ചൊല്ലിവട്ടംതട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഇരുവരും സ്ഥാനം മാറുന്നു. വലത്തുവശം വന്ന കിർമ്മീരൻ വട്ടംവച്ചുകലാശം എടുത്തിട്ട് അടക്കത്തോടുകൂടി ചരണമാടുന്നു]
 “നിഷ്കരുണനാമെന്റെ നൽക്കരപഞ്ജരത്തിൽ
 ദുഷ്കർമ്മഫലംകൊണ്ടു വിഷ്കരിമെന്നപോലെ
 പുക്കിതു നീയോർക്ക”                              [തോങ്കാരം]
{കരുണാരഹിതനായ എന്റെ നല്ലകരങ്ങളാകുന്ന കൂട്ടിൽ ദുഷ്ക്കർമ്മഫലത്താൽ നീ പക്ഷിയെന്നപോലെ പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുക}


ഭീമന്‍:
ചരണം7:[രംഗത്ത് പതിവില്ല]
[വാടാ നീച നീഎന്ന് ചൊല്ലിവട്ടംതട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഇരുവരും സ്ഥാനം മാറുന്നു. വലത്തുവശം വന്ന ഭീമൻ വട്ടംവച്ചുകലാശം എടുത്തിട്ട് അടക്കത്തോടുകൂടി ചരണമാടുന്നു]
വാടാ നീച നീ ശഠകീടാ കരധൃതവി-
 പാഠ മായകൾ കൊണ്ടു
 കൂടായോധനമതും കൂടായെന്നോടു മൂഢാ” [തോങ്കാരം]
{വാടാ, നീചാ, ദുഷ്ടകീടമേ, കൈയ്യിൽ അമ്പേന്തിയവനേ, മൂഢാ, മായകൾ കൊണ്ടുള്ള വ്യാജയുദ്ധമൊന്നും എന്റെയടുത്ത് ഫലിക്കില്ല}


ശേഷം യുദ്ധവട്ടം-
ഇരുവരും ഈരണ്ടു തവണ പോരിനുവിളിച്ച്, ഗദായുദ്ധം നടത്തുന്നു. യുദ്ധാവസാനത്തില്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ ഭീമന്‍ കിര്‍മ്മീരനെ മാറിലടിച്ച് കൊലചെയ്യുന്നു.
-----(തിരശ്ശീല)-----
ഭീമന്‍:(തിരിഞ്ഞ് വീണ്ടും രംഗത്തു പ്രവേശിച്ച്) ‘ഇനി വേഗം പോയി ഈ വിവരം സഹോദരന്മാരേയും പാഞ്ചാലിയേയും അറിയിക്കുക തന്നെ.’
ഭീമന്‍ നാലാമിരട്ടിയെടുത്ത്, ഗദ‌ ഉയര്‍ത്തി ഇളക്കിക്കൊണ്ട് കുത്തിമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----
ഇടശ്ലോകം-[രംഗത്ത് പതിവില്ല]
"സ്മരണമുപഗതേസുഹൃദ്വധേസാ-
 വതികുപിതോഥവൃകോദരേണയുദ്ധ്യൻ
 ഇഹഖലുസഹസൈവ പൂർവ്വപാദേ
 പ്രഥമപദം സ സകാരഹീനമാപ"
{സുഹൃത്തിന്റെ വധം സ്മരണയിൽ വന്നപ്പോൾ അതികുപിതനായിവന്ന ആ അവൻ വൃകോദരനുമായി യുദ്ധം ചെയ്ത് വേഗത്തിൽ ഈശ്ലോകത്തിലെ ആദ്യപദത്തിന്റെ സകാരരഹിതമായ അവസ്ഥയെ(മരണത്തെ) പ്രാപിച്ചു}