2008, ജൂലൈ 19, ശനിയാഴ്‌ച

ബകവധം പന്ത്രണ്ടാംരംഗം

രംഗത്ത്-ബ്രാഹ്മണന്‍,കുന്തി‍.

ശ്ലോകം-രാഗം:എരിക്കലകാമോദരി
“നിജസുതൌ പരിരഭ്യ ച ഖിദ്യതോര്‍-
 ന്നിശി നിശാടഭയാ ദ്രുദിതം പ്യഥാ
 അജനി സാ ച നിശമ്യ ദയാര്‍ദ്രധീ:
 നിജഗദേ ജനതാപഹ്യതൌ രതാ‍”
{രാക്ഷസഭയത്താല്‍ രാത്രിയില്‍ മക്കളെ കെട്ടിപ്പിടിച്ച് കരയുന്നതുകേട്ട് മനസ്സലിഞ്ഞവളും അന്യരുടെ ദു:ഖം തീര്‍ക്കുന്നതില്‍ തല്പരയുമായ കുന്തീദേവി പറഞ്ഞു.‍}

കുന്തി ഇടതുവശത്തുകൂടി ‘കിടതകധീം,താ‘മോടെ പ്രവേശിച്ച് വലതുഭാഗത്തായി പീഠത്തിലിരിക്കുന്ന ബ്രാഹ്മണനെ കണ്ട്, വണങ്ങി അനുഗ്രഹംവാങ്ങിയിട്ട് പദമാടുന്നു.

പദം-രാഗം:എരിക്കലകാമോദരി,താളം:ചെമ്പട(രണ്ടാംകാലം)
കുന്തി:
പല്ലവി:
“ധരണീസുരേന്ദ്ര ചൊല്‍ക നീ ശോകകാരണം‍”                 [കലാശം]
അനുപല്ലവി:
“തരുണീമണിയോടും കൂടി താപേന രോദിപ്പതിന്നു
 കാരണമെന്തെന്നറിവാന്‍ കാലം വൈകീടുന്നെനിക്കു”        [ഇരട്ടിക്കലാശം]
{ബ്രാഹ്മണേന്ദ്രാ, ഭവാന്‍ ശോകകാരണം പറഞ്ഞാലും. പത്നിയോടോന്നിച്ച് ദു:ഖത്താല്‍ നിലവിളിക്കുന്നതിന്റെ കാരണമെന്തെന്ന് അറിയുവാന്‍ എനിക്ക് ധൃതിയാകുന്നു.}

ബ്രാഹ്മണന്‍:
ചരണം1:
“രാത്രിഞ്ചരനായൊരുത്തനത്ര വാണീടുന്നവനു
 നിത്യവും നല്‍കേണമൊരു മര്‍ത്ത്യനെ ക്രമേണ ഞങ്ങള്‍”  [കലാശം]
ചരണം2:
“മുന്നവനെല്ലാരെയും ഒന്നിച്ചുകൊല്ലുമെന്നോര്‍ത്തു
 അന്നവനോടു സമയം മന്ദിയാതെ ചെയ്തു ഖേദാല്‍“            [കലാശം]
ചരണം3:
“കുന്നോളമന്നവും നൂറുകുഭങ്ങളില്‍ കറികളും
 തന്നീടാമൊരുവനെയും നിത്യമെന്നു സത്യഞ്ചെയ്തു”             [കലാശം]
ചരണം4:
“ഇന്നതു ഞങ്ങള്‍ നല്‍കേണം എന്നതിനൊരുനരനെ
 ധന്യശീലേ കാണാഞ്ഞഴല്‍ വന്നതെന്നറിഞ്ഞീടേണം”       [കലാശം]
ചരണം5:[രംഗത്ത് പതിവില്ല]
“കന്യക പരസ്വമല്ലോ സൂനു സന്തതി ആകുന്നുപിന്നെ
 എന്റെ കാന്തയെ ഞാൻ എങ്ങിനെ കൈവെടിയുന്നു”       [കലാശം]
ചരണം6:[രംഗത്ത് പതിവില്ല]
“അന്നവും കൊണ്ടുപോവതിനിന്നു ഞാനെന്നാകിലവർ
 ഒന്നുമേ സമ്മതിക്കുന്നില്ലെന്തിഹ ചെയ്‌വതുമിപ്പോൾ”     [കലാശം]
{ഇവിടെ ഒരു രാക്ഷസന്‍ വസിക്കുന്നുണ്ട്. അവന് നിത്യേന ഓരോ മനുഷ്യനെ ഞങ്ങള്‍ നല്‍കണം. ഞങ്ങളെ കൂട്ടക്കൊലചെയ്യുമെന്നോര്‍ത്ത് മുന്‍പ് അവനോട് സത്യം ചെയ്തിട്ടുള്ളതാണിത്. കുന്നോളം ചോറും നൂറുകുടം കറികളും ഒരു മനുഷ്യനേയും തന്നുകൊള്ളാമെന്നാണ് സത്യം. ഊഴപ്രകാരം ഇന്നതു ഞങ്ങളാണ് കൊടുക്കേണ്ടത്. അതിനൊരു നരനെ കാണാഞ്ഞിട്ടാണ് ദു:ഖിക്കുന്നതെന്ന് അറിയുക. കന്യക അന്യനു ദാനംചെയ്യുവാനുള്ളതാണ്, പുത്രനോ സന്തതിപരമ്പരയാകുന്നു, കാന്തയെ ഞാനെങ്ങിനെ ഉപേക്ഷിക്കും? ഞാൻ അന്നവുംകൊണ്ടുപോകാം എന്നാണെങ്കിൽ അതിന്ന് ഇവരാരും സമ്മതിക്കുന്നുമില്ല}

ബ്രാഹ്മണൻ പദാഭിനയം കലാശിപ്പിച്ചിട്ട് വലതുഭാഗത്തായി പീഠത്തിലിരിക്കുന്നു. കുന്തി പദം അഭിനയിക്കുന്നു.

കുന്തി:
ചരണം7:
“എത്രയും ബലമുള്ളൊരു പുത്രനുണ്ടെനിക്കവനെ
 തത്ര യാത്രയാക്കീടുന്നുണ്ടത്ര നീ ഖേദിയായ്കേതും“          [കലാശം]
ചരണം8:[രംഗത്ത് പതിവില്ല]
“ഓദനരാശി ചമപ്പു മോദാലതു കൊണ്ടുപോവാൻ
 സാദരമവൻ വന്നീടും ഖേദമുള്ളിലിനി വേണ്ട“                  [കലാശം]
{എനിക്ക് ബലവാനായൊരു പുത്രനുണ്ട്. ഞാന്‍ അവനെ പറഞ്ഞയക്കുന്നുണ്ട്. ഭവാന്‍ ഒട്ടും ദുഖിക്കേണ്ട. ഭക്ഷണസാമഗ്രികൾ ഒരുക്കു. സന്തോഷത്തോടെ അത് കൊണ്ടുപോവാൻ സാദരം അവൻ വന്നീടും, ഇനി ഉള്ളിൽ ദുഃഖം വേണ്ട.}

ശേഷം ആട്ടം-
കുന്തി:(ബ്രാഹ്മണനെ വണങ്ങി അനുഗ്രഹംവാങ്ങിയിട്ട്)'അല്ലയോ ബ്രാഹ്മണശ്രേഷ്ഠാ, ഇത് എന്താണിങ്ങിനെ? ഈ രാക്ഷസന്റെ ഉപദ്രവത്തിൽനിന്നും രാജ്യത്തേയും രാജ്യവാസികളേയും രക്ഷിക്കുവാൻ ഇവിടെ ഒരു രാജാവില്ലെ?  ബ്രാഹ്മണരക്ഷ രാജധർമ്മമല്ലയോ'
ബ്രാഹ്മണൻ:'ഇവിടുത്തെ രാജാവിന് രാക്ഷസനെ എതിർത്ത് തോൽപ്പിക്കുവാനുള്ള ശക്തിയില്ല. അതിനാൽ ബകരാക്ഷസന്റെ ഉപദ്രവം സഹിക്കാനാവാതെ വന്നപ്പോൾ നാട്ടുകാരൊക്കെക്കൂടി ചെയ്ത സത്യമാണിത്.'
കുന്തി:'കഷ്ടം! പൗരുഷമില്ലാത്ത രാജാവ് ഭരിക്കുന്ന രാജ്യത്ത് ഉത്തമബ്രാഹ്മണരായ നിങ്ങളക്ക് ഇങ്ങിനെ വസിക്കേണ്ടിവന്നത് കഷ്ടം തന്നെ! ഏതായാലും ഇനി നിങ്ങൾ ഒട്ടും വ്യസനിക്കേണ്ട. ബകനേക്കൊണ്ടുള്ള പീഡനങ്ങൾ ഇനി മേലിൽ ഇവിടെ ആർക്കും അനുഭവിക്കേണ്ടി വരുകയില്ല.'
ബ്രാഹ്മണൻ:'നിങ്ങൾ എന്റെ ഗൃഹത്തിൽ വന്നുതാമസിക്കുന്നവരാണ്. ഞങ്ങളുടെ രക്ഷയ്ക്കായി ഭവതി ഒരു പുത്രനെ ഉപേക്ഷിക്കുന്നത് ഞങ്ങൾക്ക് ഒട്ടും സമ്മതമല്ല, അത് പാപവുമാണ്.
കുന്തി:'നിങ്ങൾ വിചാരിക്കുന്നതുപോലെ അത്ര നിസ്സാരനല്ല എന്റെ പുത്രൻ. അവന് ആ രാക്ഷസനെ നശിപ്പിക്കുവാനുള്ള ബലവും പരാക്രമവും ഉണ്ട്. അതോർത്ത് നിങ്ങളാരും ഒട്ടും വിഷമം വിചാരിക്കണ്ട.'
കുന്തി വീണ്ടും ബ്രാഹ്മണനെ വണങ്ങി പിന്നോട്ടുമാറി നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: