2008, ജൂലൈ 19, ശനിയാഴ്‌ച

ബകവധം പതിനൊന്നാംരംഗം

രംഗത്ത്-ബ്രാഹ്മണന്‍‍(രണ്ടാംതരം മിനുക്ക്), ബ്രാഹ്മണപത്നി(കുട്ടിത്തരം സ്ത്രീ)

ശ്ലോകം-രാഗം:ദ്വിജാവന്തി
“അഥ കൌചന വിപ്രദമ്പതീ
 പരിരഭ്യാത്മസുതൌ നിജാങ്കഗൌ
 ബകരാക്ഷസ ഭീതമാന സൌ
 വിലപന്തൌ സമവോചതാം മിഥ:”
{അങ്ങിനെയിരിക്കെ ഒരു ബ്രാഹ്മണനും പത്നിയും ബകനെ ഭയന്ന് തങ്ങളുടെ മടിയിലിരിക്കുന്ന മക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ട് അന്യോന്യം പറഞ്ഞു.‍}

രംഗമധ്യത്തില്‍ ദു:ഖത്തോടെ ബ്രാഹ്മണന്‍ ഇരിക്കുന്നു. ഇടതുവശത്ത് ബ്രാഹ്മണപത്നി നില്‍ക്കുന്നു. ബ്രാഹ്മണന്‍ഇരുന്നുകൊണ്ട് പദം അഭിനയിക്കുന്നു.

പദം-രാഗം:ദ്വിജാവന്തി, താളം:ചെമ്പ(രണ്ടാം കാലം)
ബ്രാഹ്മണന്‍:
പല്ലവി:
“ജീവനാഥേ കിമിഹ ചെയ്‌വതുമിദാനീം‍”     [കലാശം-കൊട്ടുമാത്രം]
അനുപല്ലവി:
“ദൈവഗതിയാരാലും ലംഘിച്ചുകൂടുമോ
 ശിവശിവ പരിതാപം എന്തു പറയുന്നു”      [കലാശം-കൊട്ടുമാത്രം]
ചരണം1:
“ഘോരനാം ബകനു ബലികൊണ്ടുപോവതിനു
 ആരെയും കണ്ടില്ല ഞാനൊഴിഞ്ഞധുനാ”   [കലാശം-കൊട്ടുമാത്രം]
ചരണം2:
“കാലം കുറഞ്ഞൊന്നു വൈകി എന്നാകിലോ
 കാലനെപ്പോലവന്‍ കണ്ടീടാമരികെ”    [കലാശം-കൊട്ടുമാത്രം]
{ജീവനാഥേ,എന്താണിപ്പോള്‍ ചെയ്യേണ്ടത്? ഈശ്വരവിധി ആര്‍ക്കെങ്കിലും തടുക്കാനാകുമൊ? ഭയങ്കരനായ ബകന് ഭക്ഷണം കൊണ്ടുപോകാന്‍ എന്നെയല്ലാതെ ആരേയും കാണുന്നില്ല. കൊണ്ടുപോകാന്‍ തെല്ലൊന്നു വൈകിയാല്‍ കാലനെപ്പോലെ അവന്‍ അരികിലെത്തും.}

ബ്രാഹ്മണപത്നി:
ചരണം3:
“എന്തിനുവൃഥാ മനസി ചിന്തചെയ്തീടുന്നു
 ഹന്തപോവാതിനെന്നോടാജ്ഞയെ ചെയ്ക‍” [കലാശം-കൊട്ടുമാത്രം]
{എന്തിന് വെറുതെ ചിന്തിക്കുന്നു? പോവാന്‍ എന്നെ അനുവദിക്കുക.}

ബ്രാഹ്മണന്‍:
ചരണം4:
“നിന്നോടു പിരിഞ്ഞു മമ നിമിഷനേരമ്പോലും
 ഇങ്ങുവാഴുവതിന്നു പണി ആകുന്നുദയിതേ”  [കലാശം-കൊട്ടുമാത്രം]
{ഒരുനിമിഷം പോലും നിന്നെപിരിഞ്ഞിരിക്കുവാന്‍ എനിക്ക് പ്രയാസമാണ്.}

ബ്രാഹ്മണപത്നി:
ചരണം5:[രംഗത്ത് പതിവില്ല]
“ഭർത്തൃവിരഹിതയായി പത്തനേ വാഴ്‌വതിന്നു
 ചിത്തമെങ്ങിനെയുറച്ചീടുന്നെനിക്കു”          [കലാശം-കൊട്ടുമാത്രം]
{ഭർത്തൃവിരഹിതയായി ഗൃഹത്തിൽ വാഴുന്നതിന് ചിത്തം എങ്ങിനെ ഉറച്ചീടുന്നു എനിക്ക്?.}

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: