2008, ജൂലൈ 29, ചൊവ്വാഴ്ച

ബാലിവധം ഏഴാംരംഗം

രംഗത്ത്-രാമന്‍, ലക്ഷ്മണന്‍, ജടായു

ശ്ലോകം-രാഗം:നാഥനാമക്രിയ
“ശ്രീരാമനും തമ്പിയുമായ് പ്രിയാംന്താ-
 മനേഷണംചെയ്തു നടക്കുമപ്പോള്‍
 വീരം മഹാന്തം പതിതം ശയാനം
 ജടായുഷം വീക്ഷ്യ ജഗാദരാമ:“
{ശ്രീരാമന്‍ അനുജനുമായി പ്രിയതമയെ അന്വേഷിച്ചു നടക്കവെ, വീരനും മഹാനുമായ ജടായു വീണുകിടക്കുന്നതുകണ്ട് ചോദിച്ചു.}

വലതുഭാഗത്തുനിന്നും കുണ്ഠിതരായി പ്രവേശിക്കുന്ന രാമലക്ഷ്മണന്മാർ ഇടത്തുവശത്തുകിടക്കുന്ന ജടായുവിനെ കണ്ട്, സമീപം ചെന്നിരുന്ന് വീക്ഷിക്കുന്നു. അച്ഛന്റെ സുഹൃത്തായ പക്ഷിശ്രേഷ്ഠനായ ജടായുവാണ് എന്ന് മനസ്സിലാക്കിശേഷം ശ്രീരാമൻ പദാഭിനയം ആരംഭിക്കുന്നു.

പദം#-രാഗം:നാഥനാമക്രിയ, താളം:അടന്ത
ശ്രീരാമൻ:
പല്ലവി:
“പിതൃസഖ മഹാബാഹോ താത ഗൃദ്ധ്രപുംഗവ
 കൃതസുകൃതകാരുണ്യ വന്ദേ”
ചരണം1:
“കൃതശല്യമഹോ തവഗാത്രം കേതഹേതുനാ
 വദ വദ മഹാപക്ഷിരാജൻ”
{അച്ഛന്റെ സുഹൃത്തായിട്ടുള്ളവനേ, മഹാബലവാനായ പക്ഷിശ്രേഷ്ഠാ, പാവനമായ കാരുണ്യം കിട്ടിയവനേ, വന്ദിക്കുന്നേൻ. പക്ഷിരാജൻ, അങ്ങയുടെ ശരീരത്തിന് പരിക്കേൽക്കുവാൻ കാരണമെന്തെന്ന് പറയൂ, പറയൂ.}

ജടായൂ:
പല്ലവി:
“രാഘവ മഹാബാഹോ
 രാജീവലോചന രാജരാജ”
ചരണം2:
“രാവണൻ മഹാവീരൻ രാമ സീതയെയിന്നു
 രഭസമോടു കൊണ്ടുപോയി”
ചരണം3:
“വിരവിനൊടടുത്തു ഞാൻ പെരുവഴി തടുത്തേൻ
 പെരുകിന പോർ ചെയ്തനേരം”
ചരണം4:
“ഭൂപനന്ദന എന്നെ കപടംകൊണ്ടു വഞ്ചിച്ചു
 സപദി ചന്ദ്രഹാസത്താൽ വെട്ടി”
ചരണം5:
“ദക്ഷിണപക്ഷവും അറ്റഹം ലഘുവായി
 തൽക്ഷണം ധരണിയിൽ വീണേൻ”
ചരണം6:
“അരുളിനാൻ തദാ ദേവി സരസമാം തവജായ
 ശ്രീരാമനെക്കണ്ടിതെല്ലാം”
ചരണം7:
“ഉരചെയ്‌വോളവും നീ മരണം വരരുതെന്നു
 ത്വൽഗതമാനസസാക്ഷി”
ചരണം9:
“അസ്തു നിങ്ങൾക്കു സ്വസ്തി പോകുന്നേനഹമിപ്പോൾ
 ഇനി മമ ദശരഥസമീപേ”
{രാഘവാ, മഹാബാഹോ, താമരക്കണ്ണാ, രാജരാജാ, വീരനായ രാവണൻ ഇന്ന് സീതയെ അപഹരിച്ചുകൊണ്ടുപോയി. പെട്ടന്ന് ഞാൻ പെരുവഴിയിൽ തടുത്തു. വളരെ യുദ്ധം ചെയ്തസമയം രാജകുമാരാ, ചതിയിൽ അവനെന്നെ ചന്ദ്രഹാസത്താൽ വെട്ടി. വലതുചിറകറ്റ് ക്ഷീതിനായി ഞാൻ നിലമ്പതിച്ചു. ആ സമയത്ത് അങ്ങയുടെ പത്നി, ‘രാമചന്ദ്രനെകണ്ട് ഇതെല്ലാം പറയുവോളം അങ്ങേയ്ക്ക് മരണം വരുകയില്ല’ എന്ന് എന്നെ അനുഗ്രഹിച്ചു. നിങ്ങൾക്ക് മംഗളം ഭവിക്കട്ടെ. ഞാനിപ്പോൾ എന്റെ ദശരഥന്റെ സമീപത്തേയ്ക്ക് പോകുന്നു.}

[#ഈ രംഗത്തിൽ സാധാരണയായി ചൊല്ലിയാട്ടം പതിവില്ല. പദങ്ങളില്ലാതെ ആട്ടത്തിൽ കഴിക്കുകയാണ് പതിവ് ]

ശേഷം ആട്ടം-
ശ്രീരാമനിർദ്ദേശനുസ്സരണം ലക്ഷ്മണൻ അസ്ത്രം തൊടുത്ത് ഭൂമിയിൽ നിന്നും ജലം വരുത്തി ജടായുവിനു നൽകുന്നു. ശ്രീരാമൻ ജടായുവിനെ മടിയിൽ കിടത്തി അനുഗ്രഹിച്ച്, തലോടിക്കൊണ്ടിരിക്കെ ജടായു ജീവൻ വെടിയുന്നു. രാമനിദ്ദേശാനുസ്സരണം ലക്ഷ്മണൻ ജടായുവിന്റെ ജഡം സംസ്ക്കരിക്കുന്നു. രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ച് യാത്രതുടർന്നമട്ടിൽ നിഷ്ക്രമിക്കുന്നു.
രാമന്‍(സദനം ക്യഷ്ണന്‍‌കുട്ടി) ജടായുവിന്(എഫ്.എ.സി.റ്റി ഭാസ്കരന്‍) സത്ഗതി നല്‍കുന്നു

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: