2008, ജൂലൈ 29, ചൊവ്വാഴ്ച

ബാലിവധം ഒൻപതാംരംഗം

രംഗത്ത്-ശ്രീരാമൻ, ലക്ഷ്മണൻ

ശ്ലോകം-രാഗം:കാനക്കുറിഞ്ഞി
“തദനുസ രഘുവര്യൻ പമ്പയാകും സരസ്സിൻ
 തടമതനുജനോടും കോമളൻ പുക്കുസാകം
 മദനവിശിഖഖിന്നൻ മാനസേ താപമോടും
 മഗധമഹിപപുത്രീപുത്രനോടേവമൂചേ”
{പിന്നീട് ശ്രീരാമൻ അനുജനോടുകൂടി പമ്പാസരസ്സിന്റെ തീരത്തെത്തി. ദുഃഖിതനായ രാമൻ സുമിത്രാപുത്രനോട് ഇങ്ങിനെ പറഞ്ഞു.}

ശ്രീരാമൻ ദുഃഖിച്ച് വലതുഭാഗത്ത് പീഠത്തിലിരികുന്നു. ലക്ഷ്മണൻ ഇടത്തുവശത്ത് നിൽക്കുന്നു. ശ്രീരാമൻ ഇരുന്നുകൊണ്ടുതന്നെ പദാഭിനയം ആരംഭിക്കുന്നു.

ശ്രീരാന്റെ പദം-രാഗം:കാനക്കുറിഞ്ഞി, താളം:പഞ്ചാരി
ചരണം1:
“സഹജസൌമിത്രേ മഹിരനഞ്ജസാ
 ദഹനരശ്മിയാല്‍ ഗഗനേ കാണുന്നു”
ചരണം2:
“ഉടലിലേറെയും ചൂടു തോന്നുന്നു
 വിടപിമൂലത്തില്‍ ഝടിതിപോനാം”
{അനുജാ, ലക്ഷ്മണാ, ഇതാ ആകാശത്തില്‍ ചുട്ടുപഴുത്ത രശ്മികളോടുകൂടിയ സൂര്യനെ കാണുന്നു. ഉടലില്‍ വല്ലാത്ത ചൂടുതോന്നുന്നു. നമുക്കുടനെ മരച്ചുവട്ടിലേയ്ക്കു പോകാം.}

ലക്ഷ്മണന്റെ മറുപടിപദം-രാഗം:കാനക്കുറിഞ്ഞി, താളം:പഞ്ചാരി
ചരണം1:
“രഘുപതേ വിഭോ രജനിയിലഹോ
 രവിയുദിക്കുമോ രുചിരഭാഷണ
 ഇന്ദ്രസന്നിഭ സുന്ദരാനന
 ഇന്ദിരാലയ ചന്ദ്രനാകുന്നു”
{രഘുവംശശ്രേഷ്ഠാ, രാത്രിയില്‍ സൂര്യനുദിക്കുമോ? ശ്രീഭഗവതിക്കിരിപ്പിടമായവനേ, ചന്ദ്രനാണിത്.}

ശ്രീരാമന്‍:
ചരണം3:(കാലം വലിച്ച്)
“സഹജസൌമിത്രേ പോക നീയിനി
 സഹജനാകിയ ഭരതസന്നിധൌ
 വാരിജാക്ഷിയാം സീതയെവിനാ
 പോരുന്നില്ലഞാന്‍ ഇനി അയോദ്ധ്യയില്‍”
{അനുജാ, ലക്ഷ്മണാ, നീയിനി സോദരനായ ഭരതന്റെ സന്നിധിയിലേയ്ക്ക് പോയ്ക്കൊള്ളു. സീതയെക്കൂടാതെ ഞാനിനി അയോദ്ധ്യക്കില്ല.}

ലക്ഷ്മണന്‍:
ചരണം2:
“രാഘവ കോമളാകൃതേ
 കാമരൂപ നീ ഖേദിച്ചീടൊല്ല
 ജനകകന്യകാ ജാനകി സതീ
 മാനവേശ്വര മന്നിലെങ്കിലും”
ചരണം3:
“വാനവര്‍പുരം തന്നിലെങ്കിലും
 കൌണവര്‍പുരം തന്നിലെങ്കിലും
 ജലനിധി തന്നിലെങ്കിലും മറ്റു
 ശൈലങ്ങളിലെന്നാകിലും വിഭോ”
ചരണം4:(കാലം തള്ളി)
“കൊണ്ടുവന്നീടുന്നുണ്ടു നിര്‍ണ്ണയം
 കുണ്ഡലീസമചണ്ഡസായക
 അജാത്മജാത്മജാ അതി-
 ശോകത്തെ ചിന്മയാകൃതേ മുഞ്ച മുഞ്ച നീ”
{രാമാ, രാഘവാ, സുന്ദരാകൃതേ, കാമരൂപാ, അവിടുന്ന് ദുഃഖിക്കരുതേ. പ്രഭോ, പതിവ്രതയായ ജനകകന്യക ജാനകി ഭൂമിയിലോ സ്വര്‍ഗ്ഗത്തിലോ രാക്ഷസപുരിയിലോ പര്‍വ്വതങ്ങളിലോ എവിടെയായാലുംശരി തീര്‍ച്ചയായും ഞാന്‍ കൊണ്ടുവരും. സര്‍പ്പസമം ക്രൂരങ്ങളായ അസ്ത്രങ്ങളോടുകൂടിയവനേ, ദശരഥപുത്രാ, ചിന്മയാകൃതേ, അങ്ങ് അതിയായ ദുഃഅഖത്തെ കൈവിടുക.}

ശേഷം ആട്ടം-
പദാഭിനയം കലാശിപ്പിച്ചിട്ട് ലക്ഷ്മണന്‍ ഇരിക്കുന്ന ശ്രീരാമനെ കെട്ടിച്ചാടി കുമ്പിടുന്നു.
ശ്രീരാമൻ:(അനുഗ്രഹിച്ചശേഷം) ‘നീ പറഞ്ഞതുകേട്ട് എനിക്ക് ഏറ്റവും സമാധാനം കൈവന്നു. എന്നാല്‍ നമുക്കിനിയും യാത്ര തുടരുകയല്ലേ?’
ലക്ഷ്മണന്‍:‘അങ്ങിനെതന്നെ’
ഇരുവരും ചേര്‍ന്ന് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: