2008, ജൂലൈ 28, തിങ്കളാഴ്‌ച

ബാലിവധം പത്താംരംഗം

രംഗത്ത്-സുഗ്രീവൻ‍(രണ്ടാംതരം ചുവന്നതാടി), ഹനുമാന്‍[കുട്ടി](കുട്ടിത്തരം വെള്ളത്താടിവേഷം),

ശ്ലോകം-രാഗം:ഘണ്ടാരം
“ഏവം ലക്ഷ്മണവാക്കിനാല്‍ മുദിതനായ് രാമന്‍ നടന്നഞ്ജസാ
 കല്യാണാലയമൃശ്യമൂകനികടേ ചെല്ലുന്ന നേരം ചിരം
 ആവാസീ ഗിരിപുഗവേ കപിവരന്‍ കണ്ടിട്ടു രാമം ഭയാല്‍
 താപത്താല്‍ കപിയൂഥമാന്നിജഗദേ സുഗ്രീവനാമാകപി:“
{ഇപ്രകാരം ലക്ഷ്മണന്റെ വാക്കുകേട്ട് ദു:ഖംവിട്ട രാമന്‍,നടന്ന് ഋഷ്യമൂകപര്‍വ്വതത്തിനടുത്തെത്തി. ആ സമയം അവിടെ വസിച്ചിരുന്ന കപിശ്രേഷ്ഠനായ സുഗ്രീവന്‍ രാമനെകണ്ട് ഭയപ്പെട്ട് ദു:ഖത്തോടെ വാനരതലവന്മാരോട് പറഞ്ഞു.}

സുഗ്രീവന്റെ തിരനോട്ടം-
കുട്ടിഹനുമാന്റെ തിരനോട്ടം-
സുഗ്രീവന്റെ ഇരുന്നാട്ടം-
തിരനോട്ടശേഷം രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്നുകൊണ്ട് സുഗ്രീവൻ തിരതാഴ്ത്തുന്നു.
സുഗ്രീവന്‍:‘കഷ്ടം! എനിക്ക് ഇങ്ങിനെ വന്നല്ലൊ? തലയിലേലെഴുത്ത് മായ്ച്ചാല്‍ പോകുമൊ? ആ മായാവിയെന്ന അസുരന്‍ നിമിത്തം ജേഷ്ഠനായ ബാലി എന്റെ വലിയ ശത്രുവായിതീര്‍ന്നു. അതിനാല്‍ ഞാന്‍ ബാലിയെ ഭയന്ന് ഇവിടെ ഋഷ്യമൂകാചലത്തില്‍ വന്ന് കഴിയുന്നു. ഇവിടെ വന്നാല്‍ തലപൊട്ടിതെറിച്ച് മരിക്കുമെന്ന് പണ്ട് മതംഗമുനി ശപിച്ചിട്ടുണ്ട്. അതിനാല്‍ ബാലി ഇവിടെ കാലെടുത്തു കുത്തുകയില്ല. ഞാനിവിടെ കായ്കനികളും ഭക്ഷിച്ച് കഴിയുമ്പോള്‍ എന്റെ ഭാര്യയേയും അപഹരിച്ച് ബാലി കിഷ്കിന്ധയില്‍ സസുഖം വാഴുന്നു. ഞാനിങ്ങിനെ എത്രകാലം കഴിയണം. എനിക്ക് സഹായത്തിനാരുണ്ട്?‘ (ആലോചിച്ചിട്ട്) ‘വഴിയുണ്ട്’ (ഇത് അറിയാനായി ഇലയിട്ട് നോക്കിയിട്ട്) ‘എന്ത്? എന്നെ സഹായിക്കാന്‍ അളുണ്ടെന്നോ? എവിടെ?‘ (ദൂരേക്ക്നോക്കി) ‘അതാ ദൂരേനിന്നും രണ്ടുപേര്‍ വരുന്നുതുകാണുന്നു. അവര്‍ ജടാവല്‍കലധാരികളാണ്. താപസരാണോ?. എന്നാല്‍ കയ്യില്‍ ചാപബാണങ്ങളേന്തിയിട്ടുണ്ട്,മുഖത്ത് രാജതേജസ്സും കാണാനുണ്ട്. ആരാണിവര്‍?’ (ആലോചിച്ചിട്ട്) ‘ഹോ! ജേഷ്ഠന്‍ എന്നെ വധിക്കുവാനായി പറഞ്ഞുവിട്ടതായിരിക്കുമൊ ഇവരെ? # എനി എന്താണ് ചെയ്യേണ്ടത്? ആകട്ടെ, ഇനി ഉടനെ മന്ത്രിമാരുമായി ആലോചിച്ചുറപ്പിക്കുകതന്നെ’
സുഗ്രീവന്‍ നാലാമിരട്ടിയെറ്റുത്ത് കലാശിക്കുന്നതോടെ നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

[# സുഗ്രീവന്‍ മന്ത്രിമാരുമായി കൂടിയാലോചിക്കുന്നതായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല. സുഗ്രീവന്റെ ആട്ടത്തെതുടര്‍ന്ന് പതിനൊന്നാം രംഗമാണ് അവതരിപ്പിക്കുക പതിവ്. അങ്ങിനെയാകുമ്പോള്‍ താഴെപ്പറയുന്നവിധമാകും സുഗ്രീവന്‍ ആട്ടം അവസാനിപ്പിക്കുക.
സുഗ്രീവന്‍:(തുടര്‍ന്ന് ‘അഡ്ഡിഡ്ഡിക്കിട‘ ചവുട്ടി ഹനുമാനെ കണ്ട്) ‘അല്ലയൊ ഹനൂമാന്‍, ആ വരുന്നവര്‍ ആരെന്ന് വേഗം പോയ്അറിഞ്ഞാലും. ശത്രുക്കളാണെങ്കില്‍ പെട്ടന്നു കൊന്നുകളയുക. മിത്രമെന്നാകില്‍ കൂട്ടിക്കൊണ്ടുവരിക.’ (ഹനുമാനെ യാത്രയാക്കി തിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട‘ ചവുട്ടി) ‘അതാ,ഹനുമാന്‍ ഒരു ബ്രാഹ്മണവേഷം ധരിച്ച് അവരുടെ സമീപത്തു ചെന്നു. അവര്‍ എന്തോ സംസാരിച്ചു നില്‍ക്കുന്നു. ദാ ഹനുമാന്‍ അവരെ തോളിലേറ്റി കൊണ്ടുവരുന്നു. ആകട്ടെ ഇനി അവരെ കണ്ട് വഴിപോലെ വൃത്താന്തങ്ങള്‍ അറിയുകതന്നെ’]

വീണ്ടും തിരനീക്കുമ്പോള്‍ ഇടത്തുഭാഗത്തുകൂടി എടുത്തുകലാശത്തോടെ പ്രവേശിക്കുന്ന കുട്ടിഹനുമാന്‍ തുടര്‍ന്ന് ‘അഡ്ഡിഡ്ഡിക്കിട’വെച്ച് മുന്നോട്ടുവന്ന് വലതുവശത്ത് പീഠത്തിലിരിക്കുന്ന സുഗ്രീവനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടിട്ട് ഭവ്യതയോടെ തൊഴുതുനില്‍ക്കുന്നു.
സുഗ്രീവന്‍:(അനുഗ്രഹിച്ചശേഷം എഴുന്നേറ്റിട്ട്) ‘അല്ലയോ മന്ത്രിവര്യന്മാരേ, ഞാന്‍ പറയുന്നത് വഴിപോലെ കേട്ടാലും’
സുഗ്രീവന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:ഘണ്ടാരം, താളം:പഞ്ചാരി(രണ്ടാം കാലം)
സുഗ്രീവന്‍:
ചരണം1:
“കോടിസൂര്യശോഭയോടും
 ഈ വനമതില്‍ ആടലന്യൈ
 സഞ്ചാരം ഞാന്‍ കണ്ടു ഭീതോഹം”
പല്ലവി:
“ശൃണുത നിങ്ങള്‍ സചിവവരരേ വച്മി കിഞ്ചന”
ചരണം2:
“താപസാകൃതികളായി
 സഞ്ചരിക്കയും ചാപമേന്തി
 ചര്‍മ്മവും ധരിച്ചതെന്തഹോ”
{കോടിസൂര്യശോഭയോടുകൂടി ഈ വനത്തില്‍ കൂസലില്ലാതെ ഇവര്‍ സഞ്ചരിക്കുന്നതുകണ്ട് ഞാന്‍ ഭയപ്പെടുന്നു. മന്ത്രിവര്യന്മാരേ, നിങ്ങള്‍ എന്റെ വാക്കുകള്‍ പെട്ടന്ന് ശ്രവിക്കുക. താപസവേഷത്തില്‍ മരവുരിയുമുടുത്ത് വില്ലുമേന്തി സഞ്ചരിക്കുന്നതെന്ത്?}

ഹനുമാന്‍:
ചരണം3:(മൂന്നാം കാലം)
“വാ‍നരേന്ദ്രാ നില്‍ക്ക ഇവിടെ മാമകം വാക്യം
 മാനസം തെളിഞ്ഞു കേള്‍ക്ക ഭാനുനന്ദന”
ചരണം4:
“മലയമായ ശൈലശിഖരം ഇവിടമാകുന്നു
 ബാലിഭീതി ഇവിടെയില്ലെന്നോര്‍ത്തുകാണ്‍കെടോ”
പല്ലവി:
“കളക സംഭ്രമം കപീന്ദ്ര വാച്മി കിഞ്ചന”
{വാനരേന്ദ്രാ, സൂര്യനന്ദനാ, ഇവിടെ നില്‍ക്കു. എന്റെ വാക്യം ശ്രദ്ധയോടെ കേള്‍ക്കുക. ഇത് മലയപര്‍വ്വതത്തിന്റെ കൊടുമുടിയാണ്. ഇവിടെ ബാലിയെ ഭയപ്പെടേണ്ടതില്ലെന്ന് മനസ്സിലാക്കുക. കപീന്ദ്രാ, സംഭ്രമം കളഞ്ഞ് വാക്കുകള്‍ ശ്രവിച്ചാലും.}

സുഗ്രീവന്‍:
ചരണം5:
“ഭൂമിപാലമിത്രരായി പലരുമുണ്ടഹോ
 അമിതബലരെ അതിനാല്‍ ബാലി ചോദിതൌ ശങ്കേ”
ചരണം6:
“വായുതനയ വൈകിടാതെ പോയവിടെ നീ
 ന്യായമോടവര്‍കളേവരെന്നറിഞ്ഞു വരികെടോ”
{രാജാവിന്റെ മിത്രങ്ങളായി പലരുമുണ്ട്. അതിനാല്‍ അതിബലവാന്മാരായ ഇവരെ ബാലി അയച്ചതായിരിക്കുമോ എന്ന് ഞാന്‍ സംശയിക്കുന്നു. വായുപുത്രാ, നീ വൈകാതെ പോയി അവര്‍ ആരെന്ന് വിശദമായി അറിഞ്ഞുവരിക.}

ശേഷം ആട്ടം-
പദാഭിനയം കലാശിപ്പിച്ചിട്ട് പീഠത്തിലിരിക്കുന്ന സുഗ്രീവനെ കുമ്പിട്ടിട്ട് ഹനുമാന്‍ ഓച്ഛാനിച്ച് നില്‍ക്കുന്നു.
സുഗ്രീവൻ:(അനുഗ്രഹിച്ചശേഷം) ‘എന്നാല്‍ വേഗം പോയി വിവരങ്ങള്‍ അറിഞ്ഞുവന്നാലും’
ഹനുമാന്‍:‘അങ്ങിനെതന്നെ’
സുഗ്രീവനെ വീണ്ടും കുമ്പിട്ടിട്ട് ഹനുമാന്‍ നിഷ്ക്രമിക്കുന്നു. ഹനുമാനെ അനുഗ്രഹിച്ച് അയച്ചിട്ട് സുഗ്രീവന്‍ പീഠത്തില്‍ ഇരിക്കുന്നു. 
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: