2011, ഫെബ്രുവരി 20, ഞായറാഴ്‌ച

ബാലിവധം ഒന്നാം രംഗം

രംഗത്ത്-രാവണൻ‍(ഒന്നാംതരം കത്തിവേഷം), അകമ്പനൻ‍(നെടുംകത്തിവേഷം), മണ്ഡോദരി(രണ്ടാംതരം സ്ത്രിവേഷം)

ശ്ലോകം-രാഗം:ഘണ്ടാരം
“ശ്രീരാമചന്ദ്രന്‍ ഖരദൂഷണദീന്
‍ പോരാളിവീരന്‍ കൊലചെയ്തശേഷം
 ആരാദവാപ്യഥനിശാചരേന്ദ്രം
 നരശന: കശ്ചിദുവാച വൃത്തം”
{യുദ്ധവീരനായ ശ്രീരാമചന്ദ്രന്‍ ഖരദൂഷ്ണാദികളെയെല്ലാം കൊലചെയ്തു. അതിനുശേഷം ഒരു രാക്ഷസന്‍, രാക്ഷസചക്രവര്‍ത്തിയുടെ അരികില്‍ വന്ന് പറഞ്ഞു.}

രാവണന്റെ ആലവട്ടമേലാപ്പാദി രാജസപ്രൌഡികളോടുകൂടിയുള്ള  തിരനോട്ടം-
അകമ്പനന്റെ ഇടമട്ടിലുള്ള തിരനോട്ടം-
രാവണന്റെ തന്റേടാട്ടം-
തിരനോട്ടങ്ങൾക്കുശേഷം രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്നുകൊണ്ട് വീണ്ടും തിരതാഴ്ത്തുന്ന രാവണൻ ഉത്തരീയം വീശി ഇരിക്കുന്നു. 

രാവണന്‍:(എഴുന്നേറ്റ് രംഗവംന്ദനം ചെയ്തിട്ട് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിന്നിന്നിട്ട്) ‘എനിക്ക് ഏറ്റവും സുഖംഭവിച്ചു. കാരണമെന്ത്?’ (ആലോചിച്ചിട്ട്) ‘ആ, മനസ്സിലായി. ഞാന്‍ പണ്ട് ത്രൈലോക്യനാഥനായുള്ള ബ്രഹ്മാവിനെ തപസ്സുചെയ്ത് ആഗ്രഹമുള്ള വരങ്ങളെല്ലാം സമ്പാദിച്ചു. അതുകൊണ്ട് ഏറ്റവും സുഖംഭവിച്ചു. പിന്നെ ഞാന്‍ വൈശ്രവണനെ ജയിച്ച് പുഷ്പകവിമാനം നേടി. കൈലാസമെടുത്ത് അമ്മാനമാടി. അതുകണ്ട് സന്തോഷിച്ച് ശിവന്‍ ചന്ദ്രഹാസം തന്നു. അങ്ങിനെ എന്റെ കീര്‍ത്തി മൂന്നുലോകങ്ങളിലും നിറഞ്ഞിരിക്കുന്നു. അതുകൊണ്ട് ഏറ്റവും സുഖം ഭവിച്ചു.’ (ദൂരെനിന്നും ആരോ വരുന്നതു കണ്ടിട്ട്) ‘ദൂരേനിന്നും വരുന്നത് ആര്? ഒരു ദൂതന്‍ ആണോ?’ (ശ്രദ്ധിച്ചു നോക്കിയിട്ട്) ‘അതെ,ഒരു രാക്ഷസദൂതന്‍ തന്നെ. ആകട്ടെ ഇനി അവന്‍ വന്നകാര്യം എന്തെന്നറിയുകതന്നെ.’
രാവണന്‍ നാലാമിരട്ടിയെടുത്തിട്ട് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
വീണ്ടും തിരശ്ശീലനീക്കുമ്പോള്‍ ഇടതുഭാഗത്തുകൂടി അകമ്പനന്‍ ‘കിടതകധിം,താം’ ചവുട്ടി പ്രവേശിച്ച് വലതുവശത്തിരിക്കുന്ന രാവണനെ കണ്ട്, കെട്ടിച്ചാടികുമ്പിട്ടിട്ട് പദം അഭിനയിക്കുന്നു.

അകമ്പനന്റെ പദം-രാഗം:ഘണ്ടാരം, താളം:ചമ്പ
പല്ലവി:
“രാത്രിഞ്ചരപുംഗവ മഹാരാജരാജ
 വൃത്രാരിദര്‍പ്പഹരവിക്രമ മഹാത്മന്‍”
{രാക്ഷസശ്രേഷ്ട! രാജാധിരാജ, ദേവേന്ദ്രന്റെ അഹങ്കാരത്തെ നശിപ്പിക്കുന്ന പരാക്രമത്തോടുകൂടിയവനേ,മഹാത്മാവേ}
“വ്യത്രാരിദര്‍പ്പഹരവിക്രമ മഹാത്മന്‍”
രാവണനും(കലാ:പത്മനാഭന്‍ നായര്‍)‍ അകമ്പനനും(സദനം സദാന്ദന്‍)
രാവണന്‍:‘നീ വന്നകാര്യം എന്ത്?

അകമ്പനന്‍:
അനുപല്ലവി:
“കൃത്താരിചക്ര തവ സോദരിയെ വിപിനേ
 യെത്രയും വികൃതയായി ചെയ്തിതൊരുമനുജന്‍”
{ശത്രുസമൂഹത്തെ അരിഞ്ഞൊടുക്കിയവനേ, അങ്ങയുടെ സോദരിയെ കാട്ടില്‍വച്ച് ഒരു മനുഷ്യന്‍ വിരൂപയാക്കിയിരിക്കുന്നു.}

രാവണന്‍:‘ഏ? എന്റെ സോദരിയേയോ? അവന്റെ പേരെന്ത്?’

അകമ്പനന്‍:
ചരണം1:
“ലക്ഷ്മണനെന്നല്ലൊ പേരവനുവീര
 ലക്ഷ്മണാഗ്രജനായ രാമനതിധീരന്‍”
{ലക്ഷ്മണനെന്നാണന്റെ പേര്‍. ലക്ഷ്മണന്റെ ജേഷ്ടനായ രാമന്‍ മഹാധീരനാണ്.}

രാവണന്‍:‘അങ്ങിനെയൊ?’

അകമ്പനന്‍:
ചരണം2:
“ഇക്ഷുകാര്‍മുകനിങ്ങു രതിയോടിവരാമന്‍
 ഇക്ഷിതിയില്‍ മേവുന്നു സീതയോടും താനും”
{കാമദേവന്‍ രതിയോടെന്നപോലെ ഇവിടെ ഭുമിയില്‍ രാമന്‍ സീതയോടോത്ത് വാഴുന്നു.}

രാവണന്‍:‘അങ്ങിനെയൊ?’

അകമ്പനന്‍:
ചരണം3:
“നാരിയവള്‍തന്നുടെയ രൂപഗുണമോര്‍ത്താല്‍
 ആര്യ തവയോഗ്യയായുള്ളവള്‍ നികാമം”
{ആ നാരിയുടെ രൂപഗുണം വിചാരിച്ചാല്‍,സ്വാമിന്‍, അവിടുത്തേക്ക് തികച്ചും യോഗ്യയായുള്ളവളാണ് അവള്‍}

രാവണന്റെ മറുപടി പദം-രാഗം:ഘണ്ടാരം, താളം:ചമ്പ
ചരണം1:
“എന്നുടയ സോദരിയെ വികൃതയായിചെയ്തവന്
‍ തന്നുടെ ജായയെ കൊണ്ടുവരുവന്‍ ഞാന്‍”
ചരണം2:
“മന്നിലൊരു നാരികളും^ ഏവമില്ലല്ലോ
 നന്ദികലരും ദേവനഗരിയിലുമില്ലല്ലോ”
{എന്റെ സോദരിയെ വിക്യതയാക്കിയവന്റെ പത്നിയെ ഞാന്‍ കൊണ്ടുവരും. ഭൂമിയില്‍ ഇത്തരത്തിലുള്ള സ്ത്രീകള്‍ വേറേയില്ലല്ലൊ. വിശേഷപ്പെട്ട ദേവലോകത്തുമില്ല.}

[^‘മന്നിലൊരു നാരികളും’ എന്നു ചൊല്ലിവട്ടം തട്ടിയാല്‍ രാവണന്‍ അകമ്പനനോട് സീതയുടെ സൌന്ദര്യഗുണങ്ങളെപറ്റി ചോദിച്ചറിയുന്നു. അകമ്പനന്‍ സീതയുടെ സൌന്ദര്യം വര്‍ണ്ണിക്കുന്നു. ശേഷം കലാശം ചവുട്ടിയിട്ട് ചരണമാടുന്നു.]

അകമ്പനന്‍:
ചരണം4:
“സോദരിയെ വികൃതയായി ചെയ്തതിനു പകരം
 സാധുമന്യേ രാമദാരഹരണം തേ”
{സോദരിയെ വിക്യതയാക്കിയതിനു പകരമായി അവിടുന്ന് രാമന്റെപത്നിയെ അപഹരിക്കുന്നത് ഉചിതംതന്നെ എന്നുതോന്നുന്നു.}

അകമ്പനന്‍ വീണ്ടും കുമ്പിട്ടിട്ട് നിഷ്ക്രമിക്കുന്നു. രാവണന്‍ അകമ്പനനെയാത്രയാക്കി തിരിഞ്ഞിട്ട് ആത്മഗതമായി അടുത്തചരണം അഭിനയിക്കുന്നു.

രാവണന്‍:
ചരണം3:
“സുന്ദരിമണിയായ സീതതന്‍ വൃത്തം
 കന്ദര്‍പ്പബാധ ചെയ്യുന്നെനിക്കോ”
{സുന്ദരീരത്നമായ സീതയുടെ കഥകള്‍ എന്നില്‍ കാമപീഡയുളവാക്കുന്നു.}

കാമപീഡിതനായി രാവണന്‍ പീഠത്തിലിരിക്കുന്ന ഈ സമയത്ത് ഇടത്തുഭാഗത്തുകൂടി ‘കിടതകധിംതാ‘മോടെ മണ്ഡോദരി പ്രവേശിച്ച് രാവണനെ കണ്ട്, വന്ദിച്ചിട്ട് പദം അഭിനയിക്കുന്നു.

മണ്ഡോദരിയുടെ പദം-രാഗം:നാഥനാമക്രിയ, താളം:ചമ്പതാളം
പല്ലവി:
“തണ്ടാരില്‍മാതു കുടികൊണ്ടോരു വീര
 തണ്ടാര്‍ശരനു സമനായ സുകുമാര”
അനുപല്ലവി:
“വണ്ടാര്‍കുഴലിയാം സീതയെയിങ്ങു
 കൊണ്ടുപോരുവാന്‍ നീ ഉരച്ചതു ചേരാ”
ചരണം1:
“ശക്തിയുണ്ടേങ്കില്‍ നീ രാമനെപ്പോരില്‍
 കൃത്തനാക്കീടണം പത്രികള്‍കൊണ്ടു
 അല്ലാതെയവളെ നീ കൊണ്ടുപോന്നാലോ
 വല്ലാതെ വംശമിതു നഷ്ടമാമല്ലൊ”
{ലക്ഷമീദേവിക്കിരിപ്പിടമായവനെ,വീരാ,കാമസുന്ദരാ, സീതെയെ ഇങ്ങുകൊണ്ടുവരണം എന്നു ഭവാന്‍ പറഞ്ഞതു ശരിയായില്ല. ശക്തിയുണ്ടെങ്കില്‍ രാമനെ യുദ്ധത്തില്‍ അസ്ത്രങ്ങളാല്‍ നിഗ്രഹിക്കുക. അല്ലാതെ, അവിടുന്ന് അവളെ കൊണ്ടുപോന്നാല്‍ അത് ഈ വംശത്തിന്റെ നാശത്തിനതുകാരണമാകും, തീര്‍ച്ച.}

രാവണന്‍:
ചരണം4:-രാഗം:പാടി
“ധന്യേ വസിക്ക പോയ് നീ നിശാന്തത്തില്‍
 നിന്നോടിതൊന്നും ഞാനേകിയില്ലല്ലോ
 പിന്നെയുമീവണ്ണമുരചെയ്യായ്ക വേഗാല്‍
 എന്നാണ പോക നീ മാനിനിമൌലേ”
{ധന്യേ, അന്ത:പുരത്തില്‍‌പോയ് വസിക്കുക. നിന്നോടിതിനേക്കുറിച്ചൊന്നും ഞാന്‍ പറഞ്ഞില്ലല്ലൊ. ഇനിയും ഈവിധം പറയരുത്. അഭിമാനികളില്‍ ശ്രേഷ്ടയായവളെ, ഞാനാണെസത്യം നീ പോയാലും.}

ചരണാന്ത്യത്തില്‍ രാവണന്‍ മണ്ഡോദരിയെ ആലിഗനംചെയ്തുകൊണ്ട് ഇരട്ടിയെടുത്തിട്ട് മണ്ഡോദരിയെ അയക്കുന്നു. മണ്ഡോദരി നിഷ്ക്രമിച്ചശേഷം രാവണന്‍ തിരിഞ്ഞ് വീണ്ടും മുന്നോട്ട് വരുന്നു.
“എന്നാണ പോക നീ......” രാവണനും(പത്മനാഭന്‍ നായര്‍) മണ്ഡോദരിയും(കലാ:അരുണ്‍ വാര്യര്‍)
ശേഷം ആട്ടം-
രാവണന്‍:‘സീതയുടെ സൌന്ദര്യാദിഗുണങ്ങള്‍ കേട്ടതിനാല്‍ കാമദേവന്‍ എന്നെ വല്ലാതെ പീഡിപ്പിക്കുന്നു. അവളെ ലഭിക്കുവാന്‍ വഴിയെന്ത്? സീതയുടെ സമീപത്തുചെന്ന് എന്റെ മഹിമകള്‍ പറഞ്ഞാല്‍ അവള്‍ എനിക്ക് സ്വാധീനമാകും. എന്നാല്‍ അവളോരു മനുഷ്യസ്ത്രിയല്ലെ, എന്റെ ഈ ആകാരം കണ്ടാല്‍ ഭയപ്പെട്ട് ഒളിക്കുകയില്ലെ? ആ, വേഷം മാറിയിട്ടുവേണം ചെല്ലുവാന്‍. ഒരു സന്ന്യാസിവേഷം ധരിക്കുകതന്നെ. ആ രാമലക്ഷ്മണന്മാര്‍ ഖരദൂഷണാദികളെയെല്ലാം കൊന്നു. ലക്ഷ്മണനാകട്ടെ എന്റെ സോദരിയുടെ അംഗച്ഛേദവും ചെയ്തു. അതിനാല്‍ അവര്‍ ശത്രുക്കള്‍ തന്നെ. ഛീ, മാനുഷകീടങ്ങളോട് യുദ്ധംചെയ്യുന്നത് എനിക്ക് തീര്‍ച്ചയായും അപമാനകരമാണ്. സീതയെകൊണ്ടുപോന്നുതന്നെ അവരോട് പകരംവീട്ടണം. രാമലക്ഷ്മണന്മാരെ ദൂരേക്ക് അകറ്റിയിട്ടുവേണം സീതയുടെ അടുത്തുചെല്ലുവാന്‍. അതിനു് ഉപായം എന്ത്?‘ (ആലോചിച്ചിട്ട്) ‘ആകട്ടെ മായാപ്രയോഗത്തില്‍ വിദഗ്ദ്ധനായ അമ്മാവനെകണ്ട് വിവരം പറയുകതന്നെ.’
രാവണന്‍ നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: