2011, ഫെബ്രുവരി 21, തിങ്കളാഴ്‌ച

ബാലിവധം

കഥകളിയുടെ പൂര്‍വ്വരൂപമായ രാമനാട്ടത്തിന്റെ ഉപജ്ഞാതാവ്
ശ്രീമാന്‍ കൊട്ടാരക്കര തമ്പുരാന്‍ രാമായണം കഥ എട്ട് ആട്ടക്കഥകളായി രചിച്ചതില്‍ അഞ്ചാമത്തെതായിട്ടുള്ള ആട്ടകഥയാണ് ബാലിവധം. രാമായണത്തിലെ ഖരവധാനന്തരമുള്ള ആരണ്യകാണ്ഡകഥയും ബാലിവധം വരേയുള്ള കിഷ്കിന്ധാകാണ്ഡ കഥയുമാണ് ഇതിന്റെ ഇതിവൃത്തം.
കഥാസംഗ്രഹം
സോദരിയായ ശൂര്‍പ്പണഘയെ ലക്ഷ്മണന്‍ വിരൂപയാക്കിയ
വിവരം അകമ്പനന്‍ എന്ന രാക്ഷസന്‍ വന്ന് രാവണനെ അറിയിക്കുന്നതാണ് ആദ്യരംഗം. ഖരദൂഷണത്രിശിരാക്കളേയും സന്യത്തേയും രാമന്‍ വധിച്ച വാര്‍ത്തയും, രാമന്റേയും സുന്ദരീമണിയായ സീതയുടേയും വൃത്താന്തങ്ങളും അകമ്പനന്‍ രാവണനെ ധരിപ്പിക്കുന്നു. ഇവകള്‍ ‍കേട്ട രാവണന്‍ സീതയെ താന്‍ അപഹരിച്ച് രാമനോട് പകരം വീട്ടുമെന്ന് പറയുന്നു. ക്രമേണ സീതയുടെ സൌന്ദര്യത്തെ ചിന്തിച്ച് മാരപീഡിതനായ രാവണനെ പത്നിയായ മണ്ഡോദരി ഉപദേശിക്കുന്നു. എന്നാല്‍ രാവണന്‍ പത്നിയെ അനുനയത്തില്‍ അന്ത:പുരത്തിലേക്ക് മടക്കുന്നു. രണ്ടാം രംഗത്തില്‍, രാവണന്‍ സീതാപഹരണത്തിന് സഹായംതേടി മാതുലനും മഹാമായാവിയുമായ മാരീചനെ ചെന്നുകാണുന്നു. ആദ്യം മടിക്കുന്ന മാരീചനെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ച് രാവണന്‍ കൂടെ കൊണ്ടുപോകുന്നു. രാവണ നിര്‍ദ്ദേശമനുസ്സരിച്ച് മാരീചന്‍ മായാവിദ്യയാല്‍ ഒരു പൊന്‍‌മാനിന്റെ രൂപം ധരിച്ച് സീതയില്‍ മോഹമുണര്‍ത്തുന്നു. ശ്രീരാമന്‍ സീതയുടെ ആഗ്രഹപ്രകാരം, സീതയുടെ സംരക്ഷണം ലക്ഷ്മണനെ ഏല്‍പ്പിച്ചിട്ട് പൊന്‍‌മാനിനെ പിടിക്കുവാന്‍ പോകുന്നു രംഗം 3ൽ. മാനിന്റെ പിന്നാലെ വളരെദൂരം സഞ്ചരിച്ച രാമന്‍ ഒടുവില്‍ അത് രാക്ഷസമായയാണെന്ന് മനസ്സിലാക്കി, ബാ‍ണത്താല്‍ മാരീചനെ നിഗ്രഹിക്കുന്നു. രാമശരമേറ്റ മാരീചന്‍ ഉടനെ ശ്രീരാമന്റെ ശബ്ദം അനുകരിച്ച് ദീനാലാപം നടത്തി. രംഗം 4ൽ, ഈ മായാവിലാപം കേട്ട് രാമന് ആപത്തുപിണഞ്ഞുവെന്നു നിനച്ച സീത, ചെന്നു രക്ഷിക്കുവാന്‍ ലക്ഷ്മണനോട് ആവശ്യപ്പെടുന്നു. ഇതു സത്യമല്ല, രാക്ഷസമായയാണ് എന്നു പറഞ്ഞ് പോകുവാന്‍ വിസമ്മതിച്ച ലക്ഷ്മണനോട് സീത പരുഷമായ വാക്കുകള്‍ പറയുന്നു. ഇതുകേട്ട് ക്രുദ്ധനായ ലക്ഷ്മണന്‍ രാമസമീപത്തേക്ക് പുറപ്പെടുന്നു. അഞ്ചാംരംഗത്തില്‍, ഈ ത്തക്കത്തിന് സന്യാസിവേഷം ധരിച്ച് വന്ന് രാവണന്‍ സീതയെ അപഹരിച്ച് കൊണ്ടുപോകുന്നു.  വഴിക്കുതടഞ്ഞ ജടായുവെന്ന പക്ഷിശ്രേഷ്ടന്റെ ചിറകുകള്‍ അരിഞ്ഞുവീഴ്ത്തിയിട്ട് രാവണന്‍ യാത്ര തുടരുന്നു. സീതാവിരഹം സഹിക്യായ്കയാല്‍ ശ്രീരാമന്‍ വിലപിക്കുന്നതാണ് രംഗം 6ല്‍. ഏഴാം‌രംഗത്തില്‍ സീതയെതേടിയെത്തുന്ന രാമലക്ഷ്മണന്മാരോട് ജടായു സീതയെ രാവണന്‍ കൊണ്ടുപോയ വ്യത്താന്തം അറിയിക്കുന്നു. അനന്തരം പിതൃസുഹൃത്തുകൂടിയായ ജടായുവിന് രാമദേവന്‍ മോക്ഷം നല്‍കുന്നു. കാനനത്തില്‍ സഞ്ചരിക്കുന്ന രാമലക്ഷ്മണന്മാരെ എതിര്‍ക്കുന്ന അയോമുഖിയെന്ന രാക്ഷസിയെ ലക്ഷമണന്‍ അംഗഭംഗംവരുത്തി അയക്കുന്നു രംഗം 8ൽ. ഒന്‍പതാംരംഗത്തില്‍, കാമമ്പാണബാധയാല്‍ പമ്പാതടത്തിലിരുന്ന് പരിതപിക്കുന്ന ശ്രീരാമനെ ലക്ഷ്മണന്‍ ആശ്വസിപ്പിക്കുന്നു.  ഋഷ്യമൂകാചലത്തിനടുത്തെത്തിയ രാമലക്ഷ്മണന്മാരെ കണ്ട് അവിടെ വസിക്കുന്ന സുഗ്രീവന്‍, തന്റെ മന്ത്രിമാരോട് ആലോചിച്ചശേഷം അവരുടെ വൃത്താന്തമറിഞ്ഞുവരുവാന്‍ ഹനൂമാനെ നിയോഗിക്കുന്നു രംഗം 10ൽ. പതിനൊന്നാംരംഗത്തില്‍ വടുവേഷത്തില്‍ രാമലക്ഷ്മണന്മാരേ സമീപിച്ച് ഹനൂമാന്‍ അവരാരെന്നറിഞ്ഞ്, സുഗ്രീവസമീപത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നു. രാമ-സുഗ്രീവസഖ്യമാണ് രംഗം 12ൽ. ബാലിയെ നിഗ്രഹിച്ച് രാജ്യം നല്‍കാമെന്ന് രാഘവനും, സീതയെ അന്യൂഷിച്ച് കണ്ടുപിടിച്ച് തരാമെന്ന് സുഗ്രീവനും സത്യം ചെയ്യുന്നു. തുടര്‍ന്ന് ദുന്ദുഭിയുടെ കായവിക്ഷേപവും സപ്തസാലഭേദവും ചെയ്ത രാമനില്‍ വിശ്വാസം വന്ന സുഗ്രീവന്‍ ബാലിയെ പോരിനു വിളിക്കുന്നു. പതിമൂന്നാം രംഗത്തിൽ ബാലിയെത്തി സുഗ്രീവനുമായി പൊരാടുന്നു. യുദ്ധത്തില്‍ പരാജയപ്പെട്ട സുഗ്രീവന്‍, ബാലിയെ വധിക്കാമെന്നേററ്റിട്ട് അതുചെയ്യാത്തതില്‍ ക്രുദ്ധിച്ച് രാമനെ ചെന്നു കണുന്നു രംഗം 14ൽ. ‘യുദ്ധത്തിനിടയില്‍ ജേഷ്ടാനുജന്മാരായ നിങ്ങളെ തിരിച്ചറിയായ്കകൊണ്ടാണ് ഞാന്‍ അമ്പെയ്യാഞ്ഞത്‘ എന്നു പറഞ്ഞ് രാമന്‍, സുഗ്രീവന് ഒരു ഹാരംനല്‍കി വീണ്ടും പോരിനയക്കുന്നു. സുഗ്രീവന്‍ ബാലിയെ വീണ്ടും പോരിനുവിളിക്കുന്നു. പതിനഞ്ചാംരംഗത്തിൽ, ഇതുകേട്ട് പോരിനുപുറപ്പെടുന്ന ബാലിയെ, ‘ഒരിക്കല്‍ തോറ്റോടിയ സുഗ്രീവന്‍ വീണ്ടും പോരിനു വിളിക്കുന്നതിനു കാരണം അവന്റെ പിന്നില്‍ രാമനുണ്ടെന്നുള്ളതാണ് ‘ എന്നു പറഞ്ഞ് താര തടയുന്നു‍. ‘പണ്ട് പലാഴികടഞ്ഞുകൊടുത്ത് ദേവകളെ സന്തോഷിപ്പിച്ചിട്ടുള്ള എന്നെ രാമന്‍ ചതിക്കയില്ല’ എന്നുപറഞ്ഞ് ബാലി പോരിനു പോകുന്നു. സുഗ്രീവനുമയി യുദ്ധംചെയ്തുകൊണ്ടിരിക്കുന്ന ബാലിയെ ശ്രീരാമന്‍ ഒളിയമ്പെയ്തുവീഴ്ത്തുന്നു അന്ത്യരംഗത്തില്‍. ബാലി വിഷ്ണുധ്യാനത്തോടെ മോക്ഷം പ്രാപിക്കുന്നു. രാമന്‍ സുഗ്രീവനെ കിഷ്കിന്ധാരാജാവായി വാഴിക്കുന്നതോടെ കഥ അവസാനിക്കുന്നു.
മൂലകഥയില്‍ നിന്നുള്ള വ്യതിയാനം

1.ആട്ടകഥയില്‍ ശൂര്‍പ്പണഖക്കു അംഗഭംഗം വന്ന വിവരം ഒരു രാക്ഷസന്‍ പറഞ്ഞാണ് രാവണന്‍ അറിയുന്നത്. ആട്ടകഥയില്‍ ഈ രാക്ഷസന്റെ പേര്‍ പറഞ്ഞിട്ടില്ല. അതു അകമ്പനന്‍ ആണെന്ന് ആട്ടംചിട്ടപ്പെടുത്തിയവര്‍ തീരുമാനിച്ചതാണ്.

2.രാമായണത്തില്‍ അയോമുഖിയെപറ്റി പ്രസ്താവനയില്ല. ഈ കഥാപാത്രം ആട്ടകഥാകാരന്റെ ശൃഷ്ടിയാണ്.

അവതരണത്തിലെ പ്രധാന പ്രത്യേകതകള്‍
കളരി ചിട്ടയുടെ സങ്കേതബദ്ധതയും സൌന്ദര്യത്തികവും
കൊണ്ട് ശ്രദ്ധേയമായിതീര്‍ന്നിട്ടുള്ള ‘പഞ്ചരാവണന്മാരില്‍’ ഒന്നാണ് ബാലിവധത്തിലെ രാവണന്‍. തോരണയുദ്ധം, രാവണോത്ഭവം, കാര്‍ത്തവീര്യാര്‍ജ്ജുനവിജയം, ബാലിവിജയം എന്നിവയിലേതാണ് മറ്റു നാല് രാവണന്മാര്‍. രാവണനെ കൂടാതെ ബാലിയും ഒന്നാംതരക്കാർക്ക് സാധ്യതയുള്ള വേഷമാണ്. ചുവന്നതാടിയാണെങ്കിൽ കൂടി ആദ്യാവസാനക്കാർക്ക് കോപ്പുള്ള ഒരു വേഷമാണ് ബാലി. ഒരു നടൻ ബാലികൂടി കെട്ടി വിജയിപ്പിക്കാറായാലെ ഒന്നാംതരക്കാരനായി പണ്ട് കണക്കാക്കുമായിരുന്നുള്ളു. ഒരു രണ്ടാം തരം താടിയ്ക്കും(സുഗ്രീവൻ) പച്ച, കത്തി, മിനുക്ക് കുട്ടിത്തരം വേഷങ്ങൾക്കും സാധ്യത നൽകുന്ന ഒരു കഥയാണ് ബാലിവധം.

1.ആദ്യരംഗത്തിലെ അകമ്പൻ നല്ലൊരു കുട്ടിത്തരം കത്തിക്ക് സാധ്യത നൽകുന്നതാണ്.

2.ഈ ആട്ടകഥയിലെ ആദ്യ രണ്ടുരംഗങ്ങളും ഏറ്റവും ചൊല്ലിയാട്ട പ്രധാനങ്ങളാകുന്നു. ആദ്യരംഗത്തിലെ ‘എന്നണപോക നീ മാനിനീമൌലേ’ എന്നിടത്ത് ചമ്പതാളം രണ്ടാംകാലത്തില്‍ മണ്ഡോദരിയെ കൂട്ടിപിടിച്ച് അനുനയിച്ച് പറഞ്ഞുവിടുന്ന രൂപത്തിലുള്ള ഇരട്ടി സവിശേഷമായതാണ്.

3.ഒന്നാംരംഗം പകുതിമുതല്‍ രണ്ടാംരംഗം അന്ത്യം വരേ തുടര്‍ച്ചയായി പാടിരാഗം ഉപയോഗിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്.

4.രണ്ടാം രംഗത്തിലെ ‘മാരീചാ നിശാചരപുംഗവാ’ എന്ന ഇടക്കാല പദത്തിന്റെ ചൊല്ലിയാട്ടം, മാരീചനെ നിയോഗിച്ച ശേഷമുള്ള ആട്ടം, വിശിഷ്യ ഇവിടെ സൂതനായുള്ള പകര്‍ന്നാട്ടവും സീതയെ കണ്ട് ഹര്‍ഷം,അത്ഭുതം,കാമപീഡയാലുള്ള വിഷാദം,സുഖം ഇവകള്‍ നടിക്കുന്നതും ‘ഇന്ദ്രാണീമഹം’ എന്ന ശ്ലോകത്തിന്റെ ആട്ടവും, എന്നിവയെല്ലാം ചിട്ടപ്പെട്ടതും മനോഹരമായവയുമാണ്.

5.മൂന്നാംരംഗത്തിലെ, പിന്നണിയില്‍ തോടിരാഗാലാപനത്തോടെയുള്ള ശ്രീരാമന്റെ മാന്‍പിടുത്തം, അഞ്ചാം രംഗത്തിലെ രാവണജടായു യുദ്ധം, പതിനൊന്നാം രംഗത്തിലുള്ള സുഗ്രീവപദത്തില്‍ ‘തവസഹജനമിതബല’ എന്നിടത്ത് ചൊല്ലിവട്ടം തട്ടിയാല്‍ ബാലി കലാശമെടുക്കുന്ന സമ്പൃദായം, ആ രംഗത്തിലെ തന്നെ ബാലിസുഗ്രീവന്മാര്‍ പര്‍വ്വതം ചുറ്റുന്നതും, യുദ്ധവട്ടത്തില്‍ ചമ്പതാളത്തിലുള്ള കിടന്നുചവിട്ടല്‍, പുലിയങ്കം തുടങ്ങിയ ചടങ്ങുകളുമെല്ലാം പ്രത്യേകതയുള്ളവയാണ്.

ഇപ്പോള്‍ നടപ്പിലുള്ള അവതരണരീതി

*അഞ്ചാം രംഗത്തിലെ രാവണ-ജടായു യുദ്ധത്തിനിടയിലുള്ള ശ്ലോകവും ഇരുവരുടേയുമായി തുടർന്നു വരുന്ന അദ്യത്തെ 5ചരണങ്ങളും ഇപ്പോൾ സ്സാധാരണയായി അവതരിപ്പിക്കുക പതിവില്ല. ആദ്യയുദ്ധവട്ടം കലാശിക്കുന്നതോടെ രാവണൻ നേരെ രണ്ടാം യുദ്ധപ്പദത്തിലെ ആറാം ചരണം ആടുകയാണ് പതിവ്

*ഏഴാംരംഗത്തിൽ സാധാരണയായി ചൊല്ലിയാട്ടം പതിവില്ല. പദങ്ങളില്ലാതെ ആട്ടത്തിൽ കഴിക്കുകയാണ് പതിവ്.

*ആറ്,എട്ട്,ഒന്‍പത് രംഗങ്ങള്‍ ഇപ്പോള്‍ നടപ്പിലില്ല. ഇതു കൂടാതെ പലരംഗങ്ങളിലേയും പദങ്ങളും, ചരണങ്ങളും ചില ഇടശ്ലോകങ്ങളും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

*പത്ത്,പന്ത്രണ്ട് രംഗങ്ങളില്‍ ഹനുമാന്‍‌വേഷം ഉണ്ടാകാറില്ല. പത്താം‌രംഗത്തില്‍ ഹനുമാന്‍ ഉണ്ടെന്നുള്ള സങ്കല്‍പ്പത്തില്‍ സുഗ്രീവന്‍ ആടുകയാണ് പതിവ്.

*പതിനൊന്നാം രംഗവും പതിവില്ല. പകരം പത്താം‌രംഗത്തിന്റെ അവസാനത്തില്‍ ഹനുമാന്‍ വടുവേഷധാരിയായി പോയി രാമലക്ഷമണന്മാരെ കൂട്ടിക്കൊണ്ട് വരുന്നത് കാണുന്നതായി സുഗ്രീവന്‍ ആടുകയാണ് പതിവ്.

*പന്ത്രണ്ടാംരംഗത്തിലെ, ഹനൂമാന്‍ രാമലക്ഷ്മണരെ കൂട്ടിക്കൊണ്ടുവന്ന് സുഗ്രീവനെ പരിചയപ്പെടുത്തുന്ന ഭാഗവും നടപ്പിലില്ല. രാമനും സുഗ്രീവനും അവരവരുടെ പൂര്‍വ്വകഥകള്‍ പറയുന്നതും, സീത ആകാശത്തില്‍നിന്നും താഴേക്കിട്ടതും സുഗ്രീവന്‍ എടുത്തുസൂക്ഷിച്ചുള്ളതുമായ അംഗവസ്ത്രവും ആഭരണങ്ങളും രാമനുനല്‍കുന്നതും, ഇരുവരും സഖ്യത്തിലേര്‍പ്പെടുന്നതും, രാമന്‍ ദുന്ദുഭിയുടെ കായവിക്ഷേപണം നടത്തുന്നതും അടങ്ങുന്നഭാഗങ്ങള്‍ (പന്ത്രണ്ടാംരംഗത്തിലെതന്നെ) പദങ്ങളോഴിവാക്കി ആട്ടത്തില്‍ കഴിക്കുന്നതായാണ് ഇന്നു കാണുന്നത്.

*വളരെ കാലമായി പതിനാല്, പതിനഞ്ച്, അപൂവ്വമായെ അവതരിപ്പിക്കപ്പെടാറുള്ളു.
സാധാരണയായി പന്ത്രണ്ടാം രംഗത്തില്‍ തന്നെ ശ്രീരാമന്‍ സുഗ്രീവനെ ഹാരമണിയിച്ചയക്കും. പതിമൂന്നാം രംഗത്തിനൊടുവില്‍ ബാലിസുഗ്രീവന്മാര്‍ യുദ്ധംചെയ്തുകൊണ്ട് രംഗത്തില്‍ നിന്നും മുന്നോട്ട്(കാണികള്‍ക്കു നടുവിലേക്ക്) ഓടുകയും ഈ സംയത്ത് രാമലക്ഷമണര്‍ രംഗത്ത് പ്രവേശിച്ച് ബാണമെയ്യുകയും ചെയ്യുന്നു. ബാണമേറ്റനിലയില്‍ ബാലിഓടി വീണ്ടും രംഗത്തെത്തുന്നു.ഇങ്ങിനെ പതിനൊന്നാംരംഗത്തെ പതിനാറാം രംഗവുമായി ഘടിപ്പിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: