2010, മാർച്ച് 1, തിങ്കളാഴ്‌ച

ദുര്യോധനവധം പുറപ്പാട്

രംഗത്ത്- പാണ്ഡവന്മാര്‍‍‍(പച്ചവേഷങ്ങള്‍)‍, പാഞ്ചാലി‍(സ്ത്രീവേഷം)

ശ്ലോകം-രാഗം:ശങ്കരാഭരണം
“ശ്രീമാന്‍ സധുവിജിത്യ കൃഷ്ണകൃപയാ ഭ്രമണ്ഡലം ഭ്രാതൃഭി-
 സ്സീമാതീതഗുണോടന്യദുര്‍ല്ലഭതരാം സമ്പ്രാപ്തവാന്‍ സമ്പദം
 രാജാ ധര്‍മ്മസുതോ വിധായ വിധിനാ ശ്രീരാജസൂയാദ്ധ്വരം
 ശക്രപ്രസ്ഥപുരേ പുരന്ദരസമൈസ്വരം ന്യവാത്സീത് പുരാ”
{പണ്ട് കൃഷ്ണകൃപയാല്‍ ഭൂമണ്ഡലമൊക്കെ വിജയിച്ച് ശ്രീമാനായ രാജാവ് ധര്‍മ്മസുതന്‍ സഹോദരങ്ങളോടുകൂടി വിധിയാംവണ്ണം രാജസൂയയാഗം നടത്തി ദുര്‍ലഭതരവും സീമാതീതവുമായ ഗുണങ്ങളെ സമ്പാദിച്ചശേഷം ഇന്ദ്രപ്രസ്ഥത്തില്‍ ഇന്ദ്രസമാനനായി സ്വൈരം വസിച്ചു.}
പഞ്ചപാണ്ഡവരും പാഞ്ചാലിയും
പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(ഒന്നാം കാലം)
ചരണം1:
“രാജകുല സമുത്ഭവ|| രാജകുലമൌലി
 രാജമാന ഹീരന്‍സുര|| രാജസമവീരന്‍”         [കലാശം]
ചരണം2:
“വ്യാജയദുവരരൂപ|| ശ്രീജാനികൃപയാല്‍
 ശ്രീജയങ്ങളെ ലഭിച്ചു|| രാജസൂയം ചെയ്തു”      [കലാശം]
ചരണം3:
“രാജീവാക്ഷിയാം പാഞ്ചാലി|| രാജപുത്രിയോടും
 രാജരാജവിഭവനനുജ|| രോടും കൂടി”               [കലാശം]

ചരണം4:-രാഗം:തോടി, താളം:ചെമ്പട(രണ്ടാം കാലം)
“പൂജനീയന്മാരെ നിത്യം|| പൂജചെയ്തു നിജ-
 രാജധാനിയതില്‍ ധര്‍മ്മ|| രാജസൂനു വാണു”  [കലാശം]
{രാജകുലോല്‍ഭവനും രാജകുലമൌലിയും രാജമാനഹീരനും ഇന്ദ്രസമവീരനുമായ ധര്‍മ്മരാജസൂനു, യദുവരനായ ശ്രീകൃഷ്ണന്റെ കൃപയാല്‍ ഐശ്വര്യപ്രദങ്ങളായ ജയങ്ങളെ ലഭിച്ച്, രാജസൂയയാഗവും ചെയ്ത്, താമരക്കണ്ണിയും രാജപുത്രിയുമായ പാഞ്ചാലിയോടും രാജരാജശ്രേഷ്ഠന്മാരായ അനുജന്മാരോടും കൂടി, പൂജനീയന്മാരായവരെ നിത്യം പൂജചെയ്തുകൊണ്ട് സ്വന്തം രാജധാനിയില്‍ വാണു.‍}
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: