2010, മാർച്ച് 28, ഞായറാഴ്‌ച

കീചകവധം 5,6 രംഗങ്ങള്‍

അഞ്ചാം രംഗം

ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല.

ആറാം രംഗം (മല്ലയുദ്ധം)

രംഗത്ത്-മല്ലൻ(ഒന്നാംതരം മിനുക്കുവേഷം-ദൂതന്‍ പോലെ), വലലൻ‍(ഇടത്തരം മിനുക്കുവേഷം-ദൂതന്‍ പോലെ)

ശ്ലോകം-രാഗം:മദ്ധ്യമാവതി
“ആദിഷ്ടേഥ യുധിഷ്ഠിരേണ വലലേ ഭൂയിഷ്ഠദോര്‍വ്വിക്രമേ
 നേദിഷ്ഠേപി ച മുഷ്ടിയുദ്ധമഖിലേ ദ്രഷ്ടും ജനേ ചാഗതേ
 ഉത്ഗുഷ്ഠേ വിയദന്തരേ ഝടഝടേത്യത്യുച്ചതൂര്യസ്വനൈ-
 ര്‍മ്മല്ലേന്ദ്ര: കൃതരംഗവന്ദനവിധിസ്സാടോപമൂചേ ഭൃശം”
{അങ്ങിനെ യുധിഷ്ഠിരന്‍ വര്‍ദ്ധിച്ച വിക്രമമുള്ള വലലനെ മുഷ്ടിയുദ്ധത്തിനായി പറഞ്ഞയയ്ക്കുകയും അതുകാണുവാനായി എല്ലാജനങ്ങളും വരുകയും ‘ഝടഝട‘യെന്ന് അത്യുച്ചത്തില്‍ വാദ്യഘോഷം അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുകയും ചെയ്തപ്പോള്‍ ആ മല്ലേന്ദ്രന്‍ രംഗവന്ദനം ചെയ്തിട്ട് ഏറ്റവും ഗര്‍വ്വോടുകൂടി ഇപ്രകാരം പറഞ്ഞു.}

മല്ലന്റെ തിരനോട്ടം(ചുവന്നതാടിയുടെ സമ്പൃദായത്തില്‍, എന്നാല്‍ അലര്‍ച്ച ഇല്ല)-

മല്ലന്റെ തന്റേടാട്ടം-
തിരനോട്ടശേഷം അഹങ്കാരപ്രമത്തനായി രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്നുകൊണ്ട് തിരതാഴ്ത്തുന്ന മല്ലന്‍ ഉത്തരീയം വീശി, ഉലഞ്ഞ് ഞെളിഞ്ഞിരുന്നശേഷം എഴുന്നേറ്റ് രംഗാഭിവാദ്യം ചെയ്യുന്നു.
മല്ലന്‍:(‘അഡ്ഡിഡ്ഡിക്കിട’ വെച്ചശേഷം) ‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. അതിനുകാരണം എന്ത്?’ (ഓര്‍ത്തുനോക്കിയിട്ട്) ‘ആ, മുഷ്ടിയുദ്ധത്തില്‍ എനിക്കുതുല്യര്‍ ആരുണ്ട്? (അഹങ്കാരത്തോടേ ഉലാത്തിയശേഷം) ‘ആരുമില്ല. അതുകൊണ്ട് എനിക്ക് ഏറ്റവും സുഖം ഭവിച്ചു.’
മല്ലന്‍ വീണ്ടും പീഠത്തിലിരുന്ന് താടി ഒതുക്കുകയും മീശ പിരിക്കുകയും ചെയ്യുന്നു. അങ്ങിനെ ഇരിക്കെ അസഹ്യമായ കൈത്തരിപ്പ് നടിച്ച് എഴുന്നേറ്റ് പിന്നിലേയ്ക്കുമാറി പീഠത്തില്‍ കൈകള്‍ കൊണ്ട് ഇടിക്കുകയും കൈകള്‍ കുടയുകയും ചെയ്യുന്നു.
മല്ലന്‍:‘ഹാ, ഞാന്‍ ഈ കൈകള്‍കൊണ്ട് അനവധി വീരന്മാരെ യമലോകത്തേയ്ക്ക് അയച്ചിട്ടുണ്ട്. ഇപ്പോഴും എന്റെ കൈത്തരിപ്പ് അടങ്ങുന്നില്ല. ഇനി ചെയ്യുന്നതെന്ത്?’ (ചിന്തിച്ചശേഷം) ‘ഉണ്ട്, ഇപ്പോള്‍ വിരാടപുരിയില്‍ ബ്രഹ്മോത്സവകാലമാണ്. അവിടെ വീരന്മാരായ അനവധി മല്ലന്മാര്‍ വരുമെന്ന് കേട്ടു.’ (ആലോചിച്ചുറച്ചിട്ട്) ‘എന്നാല്‍ ഇനി വിരാടപുരിയിലേയ്ക്ക് പോവുകതന്നെ.’
മല്ലന്‍ നാലാമിരട്ടി കലാശിപ്പിച്ചിട്ട് തിരയുയര്‍ത്തുന്നു.

വീണ്ടും തിരനീക്കുമ്പോള്‍ മല്ലന്‍ എടുത്തുകലാശത്തോടെ പ്രവേശിക്കുന്നു.
മല്ലന്‍:(ചുറ്റും വീക്ഷിച്ചിട്ട്) ‘അനവധി ജനങ്ങള്‍ വന്ന് ഇവിടെ നിറഞ്ഞിരിക്കുന്നു’ (മുന്നോട്ട് വെച്ചുചവുട്ടി നിന്ന് വീക്ഷിച്ചിട്ട്) ‘പലരാജ്യങ്ങളില്‍ നിന്നുള്ള മല്ലന്മാര്‍ വന്നിട്ടുണ്ട്’ (ശ്രവിച്ചിട്ട്) ‘ദാ പെരുമ്പറ മുഴക്കുന്നു. യുദ്ധത്തിനുള്ള സമയമായി. അതിനാല്‍ ഇനി യുദ്ധക്കളത്തില്‍ ഇറങ്ങുക തന്നെ’ (‘അഡ്ഡിഡ്ഡിക്കിട’ വെച്ചശേഷം കളത്തിലേയ്ക്ക് ചാടിയിറങ്ങി എല്ലാവരേയും കണ്ട്, തൊഴുതുകുമ്പിട്ട്, പിന്നിലേയ്ക്ക് ചാടിനിന്നിട്ട്) ‘ഇനി എന്റെ ബലവീര്യങ്ങള്‍ അറിയിച്ച് ഇവിടെയുള്ള വീരന്മാരെ യുദ്ധത്തിന് വിളിക്കുക തന്നെ’
മല്ലന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദം ചൊല്ലിയാടുന്നു.

യുദ്ധ പദം-രാഗം:മദ്ധ്യമാവതി, താളം:ചെമ്പട^(മൂന്നാം കാലം)
പല്ലവി:
“ആരൊരു പുരുഷനഹോ എന്നൊടു നേര്‍പ്പാന്‍
 ആരൊരു പുരുഷനഹോ”
അനുപല്ലവി:
“പാരിലൊരുവനതിശൂരനുണ്ടെങ്കിലിപ്പോള്‍
 നേരിടേണമിഹ പോരില്‍ വന്നു മമ
 നിയുദ്ധമതില്‍ വിദഗ്ദ്ധതകളറിവതിനു”
(“ആരൊരു ................................പുരുഷനഹോ”)
ചരണം1:
“പടയ്ക്കു നമുക്കൊരു മിടുക്കുണ്ടെന്നു ബത
 നടിയ്ക്കുന്നുണ്ടു ചിലര്‍ വൃധാവലേ
 അടുക്കിലുടനുടല്‍നടുക്കമനവധി
 പിടിക്കുമവര്‍ക്കിഹ യഥാവലേ
 മിടുക്കില്ലാത്തവനെ തടുക്കുന്നതിനിന്നു
 മടിക്കുന്നിതു മനം നമുക്കഹോ
 മല്ലയുദ്ധം തന്നിലെന്നോടിന്നു^
 തുല്യനായൊരുവന്‍ വന്നീടുകില്‍
 തെല്ലുമിങ്ങു തടവില്ലവന്റെ മദ-
 മടക്കി ലഘു മടക്കുമഹമധിരണം”
(“ആരൊരു ................................പുരുഷനഹോ”)
{എന്നോട് നേരിടാന്‍ ആരാണ് ഒരാളുള്ളത്? ഹോ! ആരാണ് ഒരാളുള്ളത്? പാരിലൊരുവന്‍ ഏറ്റവും ശൂരനായുണ്ടെങ്കില്‍ മുഷ്ടിയുദ്ധത്തില്‍ എന്റെ വിദഗ്ദ്ധതകള്‍ അറിയാനായി ഇവിടെ വന്ന് എന്നെ പോരില്‍ നേരിടണം. കഷ്ടം! ‘യുദ്ധത്തിന് നമുക്ക് മിടുക്കുണ്ട്’ എന്ന് ചിലര്‍ വെറുതെ നടിക്കുന്നുണ്ട്. സത്യത്തോടടുക്കുമ്പോള്‍ ഉടനെ അവര്‍ ഏറ്റവും നടുങ്ങും. ഹോ, മിടുക്കില്ലാത്തവനെ തടുക്കുന്നതിനിന്ന് നമ്മുടെ മനസ്സ് മടിക്കുന്നു. മല്ലയുദ്ധത്തില്‍ എന്നോട് തുല്യനായിട്ട് ഒരുവനിന്ന് വന്നുവെന്നാല്‍ ഒട്ടും പ്രയാസമില്ല, നിമിഷനേരം കൊണ്ട് നിസാരമായി ഞാന്‍ മദം തീര്‍ത്ത് അവനെ മടക്കും.}

മല്ലന്റെ പദാഭിനയം കഴിയുന്നതോടെ വലലന്‍ ഇടതുഭാഗത്തുകൂടി ഓടിപ്രവേശിച്ച് കോപാവേശത്തോടെ മല്ലനെനോക്കുന്നു. ഇരുവരും തിരക്കിയശേഷം പരസ്പരം പുഛിച്ച് മാറുന്നു. തുടര്‍ന്ന് വലലന്‍ നാലാമിരട്ടിയെടുത്തിട്ട് പദാഭിനയം ചെയ്യുന്നു.

വലലന്‍:
ചരണം2:(അല്പം കാലം താഴ്ത്തി)
“സമര്‍ത്ഥനെന്നൊരു വികത്ഥനം തവ
 കിമര്‍ത്ഥമിങ്ങിനെ ജളപ്രഭോ
 തിമര്‍ത്തമദഭരമെതിര്‍ത്തിടുകിലഹ-
 മമര്‍ത്തിടുവനരക്ഷണത്തിനാല്‍
 ത്വമത്ര വിരവൊടു വികര്‍ത്തനാത്മജ-
 പുരത്തിലതിഥിതിയായ് ഭവിച്ചുടന്‍
 യുദ്ധകൌശലമിതെല്ലാം മമ^
 ബന്ധമോദമങ്ങു ചൊല്ലീടെടാ
 ക്രുദ്ധനാകൊല്ല നീ യുദ്ധമാശുചെയ്തു
 കരത്തിനുടെ കരുത്തറിക പരിചൊടു”
(“ആരൊരു ................................പുരുഷനഹോ”)
{മൂഢാ, ഇങ്ങിനെ നിന്റെ സമര്‍ത്ഥന്‍ എന്നുള്ള വീമ്പിളക്കല്‍ എന്ത് അര്‍ത്ഥത്തിലാണ്?  ഇവിടെ എതിര്‍ത്തീടുകില്‍ നിന്റെ വര്‍ദ്ധിച്ച മദം അരക്ഷണത്തില്‍ തകര്‍ക്കും. നീ വഴിപോലെ യമപുരത്തില്‍ അഥിതിയായി ചെന്ന് സസന്തോഷം എന്റെ യുദ്ധകൌശലമെല്ലാം അവിടെ പറയടാ. ക്രുദ്ധനാവണ്ടാ, നീ വേഗം യുദ്ധം ചെയ്ത് കരത്തിന്റെ കരുത്ത് ഭംഗിയായി അറിയുക. എന്നോട് നേരിടാന്‍ ആരാണ് ഒരാളുള്ളത്? ഹോ! ആരാണ് ഒരാളുള്ളത്?}

മല്ലന്‍:
ചരണം3:
“ചൊടി‍ച്ചുനിന്നു പാരം കുരച്ചീടും കുക്കുരം
 കടിച്ചീടുകയില്ലെന്നസംശയം
 മടിച്ചീടേണ്ടാ നമ്മെ ജയിച്ചുകൊള്ളാമെന്നു
 കൊതിച്ചീടുന്നതെങ്കില്‍ വന്നടുക്ക നീ
 അടിച്ചു വിരവൊടു തടിച്ച നിന്റെയുടല്‍
 പൊടിച്ചിടുവനെന്നു ധരിക്കണം
 വാടാ വാടാ രംഗമദ്ധ്യേ എന്റെ^
 പാടവങ്ങള്‍ കാണ്‍ക യുദ്ധേ
 ഉള്ളില്‍ പേടിയുണ്ടെങ്കില്‍ നീയുമോടിടാതെ
 കാലില്‍‌പിടിച്ചുവിദ്യപഠിച്ചുകൊള്‍ക രണമതില്‍”
(“ആരൊരു ................................പുരുഷനഹോ”)
{ഉശിരോടെ നിന്ന് വളരെ കുരയ്ക്കുന്ന നായ സംശയമില്ല, കടിക്കുകയില്ല. നമ്മേ ജയിച്ചുകൊള്ളാമെന്ന് കൊതിക്കുന്നുണ്ടെങ്കില്‍ മടിക്കേണ്ടാ, നീ വന്ന് ഏറ്റുമുട്ടുക. നിന്റെ തടിച്ച ഉടല്‍ അടിച്ച് നന്നായി പൊടിക്കുമെന്ന് അറിയുക. വാടാ, രംഗമദ്ധ്യേ വാടാ, യുദ്ധത്തില്‍ എന്റെ പാടവങ്ങള്‍ കാണുക. ഉള്ളില്‍ പേടിയുണ്ടെങ്കില്‍ തിരിഞ്ഞോടാതെ നീ എന്റെ കാല്‍‌പിടിച്ചിട്ട് യുദ്ധത്തിലെ വിദ്യകള്‍ പഠിച്ചുകൊള്‍ക.}

വലലന്‍:
ചരണം4:
“കരിപ്രകരമദഭരപ്രശമ പടു-
 കരപ്രഹരമറിഞ്ഞിടാതെ പോയ്
 ഹരിപ്രവരന്തന്നെ വനപ്രദേശം തന്നില്‍
 ഖര:പ്രഥനത്തിനു വിളിക്കുമ്പോല്‍
 കരപ്രതാപം മമ ജഗല്‍‌പ്രസിദ്ധം
 മറന്നുരുപ്രതിഘമൊടുമെതിര്‍ക്കിലോ
 മുഷ്ടികൊണ്ടു നിന്റെ ഗാത്രം പരി-^
 വിഷ്ടമാക്കി ക്ഷണമാത്രം കൊണ്ടു
 വിഷ്ടപേഷു കീര്‍ത്തിപുഷ്ടി ചേര്‍ത്തു നൃപഹൃദി
 പ്രമദമതി പ്രചുരം വരുത്തുവന്‍”
(“ആരൊരു ................................പുരുഷനഹോ”)
{ആനക്കൂട്ടങ്ങളുടെ അധികമായ മദത്തെ നശിപ്പിക്കുവാന്‍ പടുത്വമുള്ള കൈകൊണ്ടുള്ള പ്രഹരമറിഞ്ഞീടാതെ വനപ്രദേശത്തില്‍ പോയി കഴുത സിംഹശ്രേഷ്ഠനെ യുദ്ധത്തിന് വിളിക്കുന്നതുപോലെ ലോകപ്രശസ്തമായ എന്റെ കരബലം മറന്ന് കോപത്തോടെ എതിര്‍ത്താല്‍ മുഷ്ടിയാല്‍ ക്ഷണനേരംകൊണ്ട് നിന്റെ ശരീരം പൊടിയാക്കി ലോകത്തില്‍ അനന്തമായ കീര്‍ത്തിയുണ്ടാക്കി നൃപന്റെ ഹൃദയത്തില്‍ വളരെയേറെ സന്തോഷം വരുത്തുന്നുണ്ട്.}

 [^യുദ്ധപദത്തില്‍ ഇരുവരുടെയും എല്ലാ ചരണങ്ങളിലേയും ഏഴാമത്തെയും എട്ടാമത്തേയും വരികള്‍ മാത്രം മുറിയടന്ത താളത്തിലേയ്ക്ക് മാറ്റിയാണ് ആലപിക്കുക.]


ശേഷം യുദ്ധവട്ടം-
മല്ലനും വലലനും പരസ്പരം പോരിനു വിളിക്കുന്നു. തുടര്‍ന്ന് ഇരുവരും നിലത്തിടിച്ച് കരബലം കാട്ടി വീണ്ടും പോരിനുവിളിച്ചിട്ട് മുഷ്ടിയുദ്ധത്തിലേര്‍പ്പെടുന്നു. ചെമ്പട മൂന്നാം കാലത്തിലാരംഭിക്കുന്ന യുദ്ധവട്ടം പല അടവുകളിലൂടെ തുടര്‍ന്ന് ക്രമേണ ചെമ്പട നാലാം കാലത്തിലേയ്ക്കും ചെമ്പടവട്ടത്തിലേയ്കും സങ്ക്രമിക്കുന്നു. അനന്തരം മല്ലന്‍ അവശനായിതീരുമ്പോള്‍ വലലന്‍ ‘എന്നാല്‍ കണ്ടുകൊള്‍ക’ എന്നുകാട്ടി നാലാമിരട്ടിയെറ്റുത്ത് കലാശിക്കുന്നതോടെ മല്ലന്റെ ഇരുകരങ്ങളും തന്റെ ഇടംകയ്യാല്‍ കൂട്ടിപിടിച്ച് വലതുകരത്താല്‍ മാറിടത്തില്‍ പലതവണ ആഞ്ഞിടിക്കുന്നു. മല്ലന്‍ പ്രാണവേദനയോടെ അന്ത്യശ്വാസം വലിക്കുന്നു.ഈ സമയത്ത് ഗായകര്‍ ശ്ലോകം ആലപിക്കുന്നു.

ശ്ലോകം-
“മിത്രപുത്രസഹിത: പുനരേക-
 ശ്ശത്രുരസ്തി ഭുവിമാസ്തു തഥാന്യ:
 ഇത്ഥമേവ കിമമുത്രചമല്ലം
 മിത്രപുത്രസഹിതം വിദധേ സ:“
{മിത്രപുത്രനായ കര്‍ണ്ണനെന്റെ ശത്രുവാണ്. ഇനിഅത്തരത്തില്‍ മറ്റൊരു ശത്രുകൂടിഉണ്ടായിക്കൂടാ എന്നു കരുതിയ പോലെ ഭീമൻ മല്ലനെ കാലപുരിയ്ക്കയച്ചു}

വലലന്‍ മല്ലനെ പിന്നിലേയ്ക്ക് തള്ളിയിട്ടശേഷം തിരിഞ്ഞ് മുന്നിലേയ്ക്ക് ഓടിവന്ന് ‘അഡ്ഡിഡ്ഡിക്കിട’ വെച്ചുനിന്ന് വലതുവശത്ത് മാളികമുകളിലായി വിരാടരാജാവിനെ കണ്ട്, വണങ്ങി നില്‍ക്കുന്നു. രാജാവിന്റെ പ്രശംസ ശ്രവിച്ച് വിനയാന്വിതനാകുന്ന വലലന്‍ മഹാരാജാവില്‍ നിന്നും ലഭിച്ച സമ്മാനങ്ങളും വാങ്ങി കുമ്പിട്ട് പിന്നിലേയ്ക്കു മാറുന്നു. വലലന്‍ വീണ്ടും തിരിഞ്ഞ് രംഗത്തിലേയ്ക്കു വരുന്നു.
വലലന്‍:‘ഇനി പാചകശാലയിലേയ്ക്ക് പോവുകതന്നെ’
വലലന്‍ നാലാമിരട്ടികലാശമെടുത്ത് കലാശിപ്പിച്ചിട്ട് സന്തോഷഭാവത്തില്‍ പിന്നിലേയ്ക്ക് കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

4 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

മല്ലന്റെ വധ സമയത്തു ഒരു ശ്ലോകമില്ലേ? അങ്ങനെ ഒരു ഓര്‍മ്മ. പിന്നെ, മല്ലന്‍ അലറുന്നതൊക്കെ കണ്ടിട്ടുണ്ടല്ലൊ. അതു ശരിക്കും പാടില്ലാത്തതാണോ?
.......
ഗിരീഷ്

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

മല്ലന്റെ വധസമയത്ത് ഒരു ശോകമുണ്ട്. എന്നാല്‍ അത് ആലപിക്കുക പതിവില്ല. ഏതായാലും ആ ശ്ലോകം കൂടി ചേര്‍ത്തേക്കാം.
മല്ലന്‍ മിനുക്ക് വേഷമാണല്ലോ. മിനുക്ക് വേഷങ്ങള്‍ അലറുന്നത് പതിവില്ല.

Gireesh പറഞ്ഞു...

മിനുക്കു വേഷം ആയതുകൊണ്ടു അലര്‍ച്ച പാടില്ലെന്നുണ്ടോ? കഥാപാത്രത്തിന്റെ പ്രകൃതം നോക്കുന്നതല്ലെ ഉചിതം? (എന്റെ അഭിപ്രായം!) പ്രത്യേകിച്ചു തിരനോക്കും കൂടി ഉള്ളപ്പോള്‍. 3-4 തവണ മാത്രമേ ഞാന്‍ മല്ലയുദ്ധം കണ്ടിട്ടൊള്ളു. ചിലപ്പോള്‍ യുദ്ധം മുറുകുമ്പോള്‍ വലലനും കൂടി അലറുന്നതു കണ്ടിട്ടുണ്ട്!!

Gireesh പറഞ്ഞു...

മറ്റൊന്ന്, ഞാന്‍ വിചാരിച്ചിരുന്നതു "ശശിമുഖി" മല്ലയുദ്ധത്തിനു ശേഷമാണു അവതരിപ്പിക്കുന്നതു എന്നാണു. അങ്ങനെയൊരു ഓര്‍മ്മയായിരുന്നു.