2009, ഒക്‌ടോബർ 13, ചൊവ്വാഴ്ച

ലവണാസുരവധം


ഉത്തരരാമായണത്തിലെ ‘സീതാപരിത്യാഗം’, ‘ലവണാസുരവധം’
എന്നി കഥാഭാഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ശ്രീ പാലക്കാട് അമൃതശാസ്ത്രികള്‍ രചിച്ച ആട്ടക്കഥയാണ് ‘ലവണാസുരവധം’.
കഥാസംഗ്രഹം
രാവണനിഗ്രഹശേഷം അയോധ്യയിലെത്തി പട്ടാഭിഷിക്തനായി
ശ്രീരാമചന്ദ്രന്‍ രാജ്യഭാരം ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത് ഒരു ദിവസം ഗര്‍ഭിണിയായ സീതാദേവി; തനിക്ക് വീണ്ടും കാനനത്തില്‍ പോയി മഹര്‍ഷിമാരുടെ ആശ്രമങ്ങള്‍ കാണ്മാന്‍ ആഗ്രമുണ്ടെന്ന് രാമനെ അറിയിക്കുന്നതാണ് ആദ്യരംഗത്തില്‍‍. രണ്ടാം രംഗത്തില്‍ അയോധ്യയിലുള്ള ഒരു രജകന്‍(മണ്ണാന്‍), ഒരു രാത്രി മറ്റെവിടെയോപോയി പാര്‍ത്തിട്ടുവന്ന അവന്റെ ഭാര്യയോട് കലഹിക്കുന്നു. ‘അന്യഗൃഹത്തില്‍ പാര്‍ത്ത പെണ്ണിനെ വീണ്ടും കൈക്കൊള്ളാന്‍ ഞാന്‍ രാമനേപ്പോലെ വെറും വിഢിയല്ല’ എന്ന് പ്രസ്താവിച്ച് മണ്ണാന്‍ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തുന്നു. മണ്ണാന്റെ ഈ പ്രസ്താവന ചാരന്മാര്‍ മുഖാന്തരം അറിഞ്ഞ ശ്രീരാമന്‍, ജനഹിതത്തെ മാനിച്ച് സീതയെ കാട്ടിലാക്കി വരുവാന്‍ ലക്ഷ്മണനെ നിയോഗിക്കുന്നു രംഗം മൂന്നില്‍. നാലാം രംഗത്തില്‍ ലക്ഷ്മണന്‍ സീതയെ വനത്തിലാക്കി, കര്യങ്ങള്‍ ധരിപ്പിച്ച് മടങ്ങുന്നു. സീത തന്റെ ദുര്‍വിധിയോര്‍ത്ത് വിലപിക്കുന്നതാണ് രംഗം അഞ്ചില്‍. ആറാം രംഗത്തില്‍ തന്റെ ആശ്രമപ്രദേശത്തിങ്കല്‍ ഗര്‍ഭിണിയും ദു:ഖിതയുമായ സീതയെ കണ്ട വാത്മീകിമഹര്‍ഷി അവളെ സാന്ത്വനിപ്പിച്ച് തന്റെ ആശ്രമത്തിലേയ്ക്ക് കൂട്ടികൊണ്ടുപോകുന്നു. രാത്രി സമയത്ത് ഗംഗാതടത്തിലുള്ള കാനനത്തില്‍ വെയ്ച്ച് ലക്ഷ്മണന്‍ ലവണാസുരന്റെ സഹായിയായ ഗംഭീരാക്ഷന്‍ എന്ന രാക്ഷസനുമായി ഏറ്റുമുട്ടുന്നതും അവനെ വധിക്കുന്നതുമായ ഭാഗമാണ് രംഗം ഏഴ്. എട്ടാം രംഗത്തില്‍ ശിവവരപ്രസാദത്താല്‍ മത്തനായിതീര്‍ന്ന ലവണാസുരന്റെ ഉപദ്രവം സഹിയാഞ്ഞ് വനവാസികളായ മുനിവര്യന്മാര്‍ ശ്രീരാമചന്ദ്രനെ കണ്ട് സങ്കടമുണര്‍ത്തിക്കുന്നു. ഉടന്‍ തന്നെ ശ്രീരാമന്‍ അസുരനിഗ്രത്തിനായി അനുജനായ ശത്രുഘ്നനെ നിയോഗിക്കുന്നു. ഈ സമയത്ത് വാത്മീകിയുടെ സംരക്ഷണത്തില്‍ കഴിയുന്ന സീതാദേവിയ്ക്ക് രണ്ട് ആണ്‍കുട്ടികള്‍ ജനിക്കുന്നു. ഇതാണ് രംഗം ഒന്‍പതില്‍. പത്താം രംഗത്തില്‍ ഈ ബാലന്മാര്‍ക്ക് വാത്മീകി കുശലവന്മാര്‍ എന്ന് നാമകരണം ചെയ്യുന്നു. ശത്രുഘ്നന്‍ കാനനത്തിലെത്തി ലവണാസുരനെ പോരിനുവിളിക്കുന്ന രംഗമാണ് പതിനൊന്നാമത്തേത്. പന്ത്രണ്ടാം രംഗത്തില്‍ പോരുവിളി കേട്ട് എത്തുന്ന ലവണാസുരനെ യുദ്ധത്തില്‍ വധിച്ച് ശത്രുഘ്നന്‍ മടങ്ങുന്നു. ശ്രീരാമന്‍ നടത്തുന്ന അശ്വമേധയാഗത്തിനുള്ള യാഗാശ്വത്തിനൊപ്പം ദ്വിഗ്വിജയത്തിനായി, ശ്രീരാമന്‍ ശത്രുഘനനെ നിയോഗിക്കുന്നു രംഗം പതിമൂന്നില്‍. പതിനാലാം രംഗത്തില്‍ മാതാവിനോട് അനുമതിവാങ്ങി വനത്തില്‍ സഞ്ചരിച്ച് ലീലാവിനോദം ചെയ്തുകൊണ്ടിരുന്ന കുശലവന്മാര്‍, നാടുചുറ്റി വാത്മീകിയുടെ തപോവനപരിസരത്തെത്തുന്ന യാഗാശ്വത്തെ കണുന്നു. ‘ലോകത്തില്‍ ഏകവീരനായ ശ്രീരാമനുതുല്യം മറ്റൊരാളുണ്ടെങ്കില്‍ ഈ കുതിരയെ പിടിച്ചുകെട്ടണം’ എന്ന ലിഖിതം കുതിരയുടെ നെറ്റിയില്‍ കണ്ടിട്ട് നിസംശയം അതിനെ ബന്ധിക്കണമെന്ന് കുശന്‍ അഭിപ്രായപ്പെടുന്നു. ഇതു കേട്ട് ‘സാഹസം പ്രവര്‍ത്തിക്കരുത്, ആപത്ത് വരും’ എന്ന് മുനികുമാരന്മാര്‍ കുശലവന്മാരെ ഉപദേശിക്കുന്നു. ‘ഇന്ദ്രന്‍ തന്നെ വന്നാലും ഞങ്ങള്‍ക്ക് ഭയമില്ല‘ എന്നുപറഞ്ഞ് കുശലവന്മാര്‍ മുനികുമാരന്മാരെ മടക്കുന്നു. തുടര്‍ന്ന് തുരഗത്തെ ബന്ധിക്കുവാന്‍ ലവനെ ചുമതലപ്പെടുത്തിയിട്ട് കുശന്‍ വനസഞ്ചാരം തുടരുന്നു. ലവന്‍ വാജിയെ ബന്ധിക്കുന്നു. അപ്പോഴേക്കും യാഗാശ്വത്തെ പിന്തുടര്‍ന്ന് വന്ന ശത്രുഘ്നന്‍ യുദ്ധംചെയ്ത് ലവനെ ബന്ധിക്കുന്നു. പെട്ടന്ന് മടങ്ങിയെത്തിയ കുശന്‍ അനുജനെ മോചിപ്പിക്കുകയും ശത്രുഘ്നനെ പരാജയപ്പെടുത്തി ഓടിക്കുകയും ചെയ്യുന്നു. അശ്വത്തെ മോചിപ്പിക്കുവാനായി രാമനിദ്ദേശാനുസ്സരണം എത്തുന്ന ലക്ഷ്മണനേയും കുശലവന്മാര്‍ പരാജയപ്പെടുത്തി അയക്കുന്നഭാഗമാണ് രംഗം പതിനഞ്ച്. പതിനാറാം രംഗത്തില്‍ വാജിയെ മോചിപ്പിക്കുവാനായി നേരിട്ടെത്തുന്ന ശ്രീരാമന്‍ കുട്ടികളെ കണ്ട് സീതാപുത്രരെന്ന് സംശയിക്കുന്നു. തുടര്‍ന്ന് കുശലവന്മാരുമായി യുദ്ധം ആരംഭിക്കുന്നുവെങ്കിലും ബാലരുമായി രണം ഉചിതമല്ല എന്നു നിനച്ച് രാമന്‍ തോറ്റഭാവത്തില്‍ മടങ്ങുന്നു. പിന്നീട് രാമാജ്ഞയെ ശിരസാവഹിച്ച് തുരഗമോചനാര്‍ദ്ധം എത്തുന്ന ശ്രീഹനുമാന്‍ ബാലരുമായി ശക്തിപരീക്ഷണം നടത്തുന്നു രംഗം പതിനേഴില്‍. യുദ്ധത്തില്‍ മഹാപരാക്രമികളും രൂപത്തില്‍ രാമസമാനന്മാരുമായ കുട്ടികള്‍ ആരെന്ന് അറിയുവാനുദ്ദേശിച്ച് ഹനുമാന്‍ സ്വയം കീഴടങ്ങുന്നു. പതിനെട്ടാം രംഗത്തില്‍ ബന്ധിതനായ ഹനുമാനെ കുശലവന്മാര്‍ സീതാസന്നിധിയില്‍ ഹാജരാക്കുന്നു. തന്റെ പ്രാണദാതാവും ജനകസമാനനുമായ ഹനുമാനെ ബന്ധനസ്ഥനായി കണ്ട് അത്ഭുതപ്പെടുന്ന സീത, അദ്ദേഹത്തെ മോചിപ്പിക്കുവാന്‍ പുത്രരോട് ആജ്ഞാപിക്കുന്നു. തെറ്റുമനസ്സിലാക്കിയ കുശലവന്മാര്‍ ശ്രീഹനുമാനെ മോചിപ്പിച്ച് ക്ഷമയാചിക്കുന്നു. വീണ്ടും സീതാദര്‍ശ്ശനം ലഭിച്ചതിനാല്‍ സന്തോഷവാനായിതീര്‍ന്ന ശ്രീഹനുമാന്‍ സീതയോട് കുശലപ്രശ്നങ്ങള്‍ ചെയ്ത ശേഷം, കുട്ടികളെ വാത്സല്യപൂര്‍വ്വം പുണര്‍ന്ന് യാഗാശ്വവുമായി മടങ്ങുന്നു. ഇപ്രകാരം ലോകവിജയിയായി യാഗം നടത്തുന്ന ശ്രീരാമചന്ദ്രന്റെ സന്നിധിയിലെത്തുന്ന ശ്രീനാരദമഹര്‍ഷി അദ്ദേഹത്തെ വാഴ്ത്തുന്നതാണ് അന്ത്യരംഗത്തില്‍.
രംഗാവതരണത്തിലെ പ്രധാന പ്രത്യേകതകള്‍
1.മണ്ണാനും മണ്ണാത്തിയും ചാരിത്രദോഷത്തിന്റെ പേരില്‍ കലഹിച്ചു പിരിയുന്ന രണ്ടാം രംഗം രസികത്തം നിറഞ്ഞതാണ്. ആദ്യാവസാനക്കാര്‍ തന്നെ ഇത് കെട്ടിഭലിപ്പിച്ചതുമൂലം ഈ രംഗം നല്ല പ്രചാരം നേടിയെടുക്കുകയാണുണ്ടായത്.

2.പതിനേഴാം രംഗത്തിലെ ഹനുമാന്റേയും കുശലവന്മാരുടേയും യുദ്ധവും അടങ്ങുന്ന യുദ്ധവട്ടം ഉജ്ജ്വലമായി സംവിധാനം ചെയ്തിട്ടുള്ള നൃത്തരൂപമാണ്. ബാലന്മാരുടെ പരാക്രമംവീര്യവും ഹനുമാന്റെ വാത്സല്യവും പ്രകടമാക്കുന്ന തരത്തിലുള്ളതാണ് ഇത്.

3.ഹനുമത്-സീതാ സമാഗമമായ പതിനെട്ടാം രംഗം ഭാവപരമായി കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഈ രംഗത്തിലെ; മഹാബലവാനായ ശ്രീഹനുമാനെ ബന്ധനസ്തനായി കണ്ട് അത്ഭുതപ്പെടുകയും, തനിക്ക് പിതൃതുല്യനായുള്ള അദ്ദേഹത്തിന്റെ ഈ സ്ഥിതിയില്‍ ദു:ഖിച്ച് വിധിയെ പഴിക്കുകയും ചെയ്യുന്ന “ഹന്ത ഹന്ത ഹനുമാനോ” എന്ന സീതയുടെ പദവും, രാമായണത്തിന്റെ സകല വിഷാദധ്വനികളും ഉള്‍ക്കൊള്ളുന്ന രീതിയില്‍ “സുഖമോ ദേവീ” എന്നാരംഭിക്കുന്ന, സീതാദര്‍ശ്ശനാല്‍ ഭക്തിപരവശനായിതീര്‍ന്ന ഹനുമാന്റെ പദവും ഭവപരമായും സംഗിതപരമായും പ്രധാനപെട്ടവയാണ്.
ഇപ്പോള്‍ നിലവിലുള്ള അവതരണരീതി
പണ്ട് ഈ കഥ പൂര്‍ണ്ണമായും അവതരിപ്പിച്ചിരുന്നു. 
എന്നാല്‍ ഇപ്പോള്‍ 14,17,18 രംഗങ്ങള്‍ മാത്രമേ സാധാരണമായി അവതരിപ്പിക്കപ്പെട്ടു വരുന്നുള്ളു. അപൂര്‍വ്വമായി രണ്ടാം രംഗവും അവതരിപ്പിക്കപ്പെടാറുണ്ട്. ബാക്കി രംഗങ്ങള്‍ ഇപ്പോള്‍ അവതരിപ്പിക്കുക പതിവില്ല.

അഭിപ്രായങ്ങളൊന്നുമില്ല: