2008, ജൂലൈ 29, ചൊവ്വാഴ്ച

ബാലിവധം നാലാം രംഗം

രംഗത്ത്-സിത, ലക്ഷ്മണന്‍

ശ്ലോകം-രാഗം:പുന്നാഗവരാളി
“ഈവണ്ണമങ്ങലറി ഹാടകതാടകേയന്‍
 ഭൂമൌ പപാത ജനകാത്മജ കേട്ടു ശബ്ദം
 താവജ്ജഗാദ രഘുവീരസഹോദരന്തം
 രാത്രിഞ്ചരാര്‍ത്ത ഹൃദയം പതിമേവമത്വ”
{പൊന്‍‌മാനായിവന്ന മാരീചന്‍ രാമബാണമേറ്റ് ഇങ്ങിനെ അലറിക്കൊണ്ട് നിലംപതിച്ചു. സീത ആ ശബ്ദംകേട്ട് അത് രാക്ഷസപീഡിതനായ രാമന്റേതാണെന്നു കരുതി, ആ ഭര്‍തൃസഹോദരനോട് പറഞ്ഞു.}

സീത വലതുഭാഗത്തിരിക്കുന്നു. ലക്ഷ്മണന്‍ ഇടതുവശത്തു കാവല്‍നില്‍ക്കുന്നു. രാക്ഷസരോദനം കേട്ട് പരിഭ്രമിച്ച് സീത പദമാടുന്നു.

സീതയുടെ പദം-രാഗം:പുന്നാഗവരാളി, താളം:ചെമ്പട
ചരണം1:
“ദേവരബാല സൌമിത്രേ കേള്‍ക്ക
 രോദതി കാന്തന്‍ വനഭൂമൌ
 കേവലമാശരര്‍ മായയിനാലങ്ങു
 പോയറിയേണം നീ വൈകാതെ”
പല്ലവി:
“ഹാ ഹാ കിമുകരവൈ കാമിനീ ബാലാ
 ഹാ ഹാ കിമുകരവൈ”
{ഭര്‍ത്യസഹോദരനായ ഉണ്ണി,ലക്ഷ്മണ,കേള്‍ക്കുക. കാട്ടില്‍ രാക്ഷസരുടെ ചതിയിലകപ്പെട്ട് ഭര്‍ത്താവ് വിലപിക്കുന്നു. നീ വേഗത്തില്‍ അവിടെപോയി അറിയേണം. കഷ്ടം! കഷ്ടം! ഒരു സ്ത്രീയായ ഞാന്‍ എന്തുചെയ്യാന്‍?}
“ദേവരബാല....”കുടമാളൂര്‍ മുരളീക്യഷ്ണന്‍ സീതയായി
ലക്ഷ്മണന്റെ മറുപടിപദം-രാഗം:സാവേരി, താളം:ചെമ്പട
ചരണം1:
“ആര്യരാഘവനൊരു ദീനവുമില്ല
 കാര്യം ന വിഷാദം ദേവി
 ശരപീഡിതരായി നിശിചരരുതന്നെ
 കരയുന്നു നൂനം വൈദേഹി”
പല്ലവി:
“പരിതാപം അരുതേ ഇതിനു ചിത്തേ
 പരിതാപം അരുതേ”
{ജേഷ്ഠനായ രാമചന്ദ്രന് ഒരു ആപത്തും ഇല്ല. ദേവീ,വിഷമിക്കേണ്ടകാര്യമൊന്നുമില്ല. വൈദേഹി,അമ്പേറ്റ രാക്ഷസര്‍ തന്നെയാണ് കരയുന്നതെന്നുറപ്പാണ്. ഇതിനു മനസ്സില്‍ ദു:ഖിക്കരുതേ.
“ആര്യരാഘവനൊരു ദീനവുമില്ല” സീതയും(കലാ:രാജശേഘരന്‍) ലക്ഷ്മണനും(കലാ:ബാലസുബ്രഹ്മണ്യന്‍)
സീത:
ചരണം2:
“നിശിചരരല്ല കരയുന്നു നൂനം
 ദാശരഥിരാമന്‍ തന്നെയഹോ
 ആശു നീ ചെല്ലുക തത്സവിധേ
 വില്ലും വിശിഖവരങ്ങളുമേന്തിയുടന്‍”
(“ഹാ ഹാ കിമുകരവൈ.........”)
{കരയുന്നതു തീര്‍ച്ചയായും രാക്ഷസരല്ല. ദശരഥപുത്രനായ രാമന്‍ തന്നെയാണ്. കഷ്ടം! നീ വേഗത്തില്‍ ചാപബാണങ്ങളോടുകൂടി അദ്ദേഹത്തിന്റെയടുത്തേക്ക് ചെല്ലുക.}

ലക്ഷ്മണന്‍:
ചരണം2:
“മനസാപി പരദുര്‍ദ്ധര്‍ഷന്‍ രാമന്‍
 മനസിജവൈരിമുഖൈരഭിവന്ദ്യന്‍
 ജനകനരപതിതനയേ മാകുരു
 മനസി വിഷാദം കല്യാണി“
(“പരിതാപം അരുതേ...........”)
{ശത്രുക്കള്‍ക്ക് ജയിക്കാമെന്ന് സങ്കല്‍പ്പിക്കുന്‍‌കൂടി കഴിയാത്തവനാണ് ശ്രീപരമേശ്വരന്‍ മുതലായവരാലും വന്ദിക്കപ്പെടുന്നവനായ രാമന്‍. മംഗളസ്വരൂപിണിയായ ജനകപുത്രി, വെറുതെ മനസ്സ് വിഷമിപ്പിക്കാതെ.}

സീത:
ചരണം3:
“കഠിനകഠോരാശയ ദുഷ്ട കാന്തന്‍
 പീഡിച്ചു കരകയിലും ചിത്തേ അടല്‍
 നിനയ്ക്കാതെ നിന്നതു നീ കഷ്ടം
 കഠിനഹൃദയനെന്നതിഹ കരുതുന്നേന്‍”
(“ഹാ ഹാ കിമുകരവൈ.........”)
{വഞ്ചക, ദുഷ്ട! കാന്തന്‍ വേദനിച്ച് കരയുമ്പോഴും നീ കൂസലില്ലാതെ നില്‍ക്കുന്നത് കഷ്ടംതന്നെ. ഒരു കഠിനഹൃദയന്‍ തന്നെ നീ.}

ലക്ഷ്മണന്‍:
ചരണം3:
“കഷ്ടമീവണ്ണമുരയ്ക്കരുതേ ദേവി
 ഒട്ടുമഹം വഞ്ചകനല്ല.
 ദുഷ്ടകൌണപരിഹ ഹതരായതു
 ഞെട്ടരുതേ അവര്‍മായയിനാലേ”
(“പരിതാപം അരുതേ...........”)
{കഷ്ടം! ദേവി ഈ വിധം പറയരുതേ. ഞാന്‍ ഒട്ടും വഞ്ചകനല്ല. വധിക്കപ്പെട്ടത് ദുഷ്ടരാക്ഷസരാണ്. അവരുടെ മായാപ്രയോഗത്താല്‍ ഭവതി ഭയപ്പെടരുതേ.}

സീത:
ചരണം4:
“കാന്തനെ അവര്‍ കൊലചെയ്താലോ പിന്നെ
 സന്തതം എന്നോടു മരുവീടാമെന്നു
 ചിന്തയിലെന്തിനു കരുതീടുന്നു നീ
 ഹന്ത മരിച്ചീടുകയേയുള്ളു ഞാന്‍
(“ഹാ ഹാ കിമുകരവൈ.........”)
{കാന്തനെ അവര്‍ കൊന്നാല്‍ പിന്നെ എന്നും എന്നോടോത്തു കഴിയാമെന്നു നീയെന്തിനു വിചാരിക്കുന്നു? അങ്ങിനെ വന്നാല്‍ ഞാനും മരിച്ചീടുകയേയുള്ളു.}

ലക്ഷ്മണന്‍:
ചരണം4:
“ധിഗ്ദ്ധിഗഹോ മാം വനഭൂമൌ ദേവി
 ഇത്ഥമുരപ്പതു കഷ്ടമഹോ കഷ്ടം
 അത്ര കഠോരേ കൈകേയീ നീ
 ധാത്രീം രക്ഷതു നിന്നെയിദാനീം”
അനുപല്ലവി:
“പോകുന്നേനധുനാ രാമസമീപേ പോകുന്നേനധുനാ”
{കഷ്ടം! കാട്ടില്‍‌വെച്ച് എന്നോടിങ്ങിനെ പറയുന്നത് കഷ്ടാല്‍ കഷ്ടതരമാണ്. ക്രൌര്യം കൊണ്ട് ഭവതി കൈകേയി തന്നെ. ഇനി ഭൂമീദേവി നിന്നെ രക്ഷിക്കട്ടെ. ഞാന്‍ ഉടന്‍ രാമസമീപത്തെക്ക് പോകുന്നു.}

പദാവസാനത്തില്‍ ലക്ഷ്മണന്‍ സീതയെ വലംവെച്ച് കുമ്പിട്ടിട്ട് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

അഭിപ്രായങ്ങളൊന്നുമില്ല: