2008 ജൂലൈ 29, ചൊവ്വാഴ്ച

ബാലിവധം മൂന്നാം‌രംഗം

രംഗത്ത്- ശ്രീരാമന്‍, ലക്ഷ്മണൻ‍(മുടിവെച്ച പച്ചവേഷങ്ങള്‍), സീത(ഒന്നാംതരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ശങ്കരാഭരണം
“ഇത്ഥം ചൊല്ലി നിശാചരേന്ദ്രനുടനെ മാരീചനോടഞ്ജസാത
 സ്ഥൌ പഞ്ചവടിക്കടുത്തൊരു രഥേ മായാവി മായാബലാല്‍
 ശുദ്ധം പൊന്‍‌മൃഗമായി കളിച്ചു വിപിനേ മായാവി മാരീചനും
 ബദ്ധാനന്ദമുവാച കണ്ടു ദയിതം ശ്രീരാമചന്ദ്രന്‍ മുദാ”
{രാവണന്‍ മാരീചനോടിങ്ങിനെ പറഞ്ഞ് പഞ്ചവടിക്കടുത്തായി തേരിലിരുന്നു. മായാവി മാരീചനാകട്ടെ പൊന്‍‌മാനിന്റെ രൂപത്തില്‍ കാട്ടില്‍ കളിച്ചുകൊണ്ടിരുന്നു. അതുകണ്ട ശ്രീരാമന്‍ സീതയോടിങ്ങിനെ പറഞ്ഞു.}

രാമന്‍‌ മദ്ധ്യത്തിലും വലത്ത് ലക്ഷ്മണനും ഇടത്ത് സീതയുമായി പ്രവേശിക്കുന്നു. മാനിനെ കണുന്നതായി നടിച്ചിട്ട് രാമന്‍ പദം അഭിനയിക്കുന്നു.

രാമന്റെ പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട
പല്ലവി:
“വണ്ടാര്‍കുഴലിബാലേ കണ്ടായോ നീ സീതേ”
അനുപല്ലവി:
“കണ്ടാലധികം മോഹം ഉണ്ടാക്കുന്ന പൊന്‍‌മാന്‍”
ചരണം1:
“കാന്തേ കാന്താരത്തില്‍ അന്തികത്തില്‍വന്നു
 ചന്തം ചിന്തവേ മന്ദം മന്ദം കളിക്കുന്നു.”
(“വണ്ടാര്‍കുഴലിബാലേ.......)
{വണ്ടിന്‍‌നിറമുള്ള നല്ല തലമുടിയോടുകൂടിയവളേ, സീതേ, ഭവതി കണ്ടുവോ? കണ്ടാലുംകണ്ടാലും മതിവരാത്തൊരു പൊന്‍‌മാന്‍! പ്രിയേ കാട്ടില്‍ അടുത്തുവന്ന് ചന്തത്തില്‍ മെല്ലെ മെല്ലെ തുള്ളികളിക്കുന്നു.}
“വണ്ടാര്‍കുഴലിബാലേ കണ്ടായോ നീ സീതേ” (ശ്രീരാമന്‍-കലാ:ഗോപി, സീത-കലാ:രാജശേഘരന്‍)
സീതയുടെ മറുപടിപദം-രാഗം;ആനന്ദഭൈരവി, താളം:ചെമ്പട
പല്ലവി:
“എന്നാര്യപുത്ര മരതകമയം
 കണ്ഠംനന്ദികലരും ശൃഗം ശൃഗാരങ്ങളല്ലൊ”
ചരണം1:
“വെള്ളികുളമ്പുകള്‍ നാലും സ്വണ്ണമല്ലോ
 ദേഹംതുള്ളിക്കളിച്ചു നല്ല പുല്ലുകളും തിന്നു”
ചരണം2:
“കല്യാണകാന്ത്യാ കല്യാണമാര്‍ന്നു കളിക്കും
 പുള്ളിമാന്‍ തന്നില്‍ മോഹം പാരം ഉണ്ടിന്നിനിക്കുള്ളില്‍”
{എന്റെ ആര്യപുതാ,മരതകമയമായ കഴുത്തോടും വെള്ളിക്കുളമ്പുകളോടും സുന്ദരങ്ങളായ കൊമ്പുകളോടും സ്വര്‍ണ്ണമയമായ ദേഹത്തോടും കൂടിയതും, ഇളം‌പുല്ലുകളും തിന്ന് തുള്ളികളിച്ചുനടക്കുന്നതുമായ ഈ പുള്ളിമാന്‍ എന്റെയുള്ളില്‍ വല്ലാത്ത ആഗ്രഹത്തെ ജനിപ്പിക്കുന്നു.}

ശ്രീരാമന്‍:
ചരണം2:-രാഗം:കല്യാണി
“ഉളളില്‍ നിനക്കു മോഹം ഇതിനുണ്ടെന്നാകില്
‍ കല്യാണി കൊണ്ടുവന്നു തരുന്നൊണ്ടു സീതേ”
{സുന്ദരി, നിന്റെയുള്ളില്‍ മോഹമുണ്ടെങ്കില്‍ ഇതിനെ ഞാന്‍ കൊണ്ടുവന്നു തരുന്നുണ്ട്}
കല്യാണി കൊണ്ടുവന്നു.......”
ശ്രീരാമനും(എഫ്.എ.സി.റ്റി.പത്മനാഭന്‍)സീതയും(കുടമാളൂര്‍ മുരളീക്യഷ്ണന്‍)
ചരണം3:(ലക്ഷ്മണനോട്)
“അത്രനീ നില്‍ക്ക ബാല സൌമിത്രേ സഹജ
 നക്തഞ്ചരോപദ്രവം വരാതെരക്ഷിപ്പാന്‍”
{ഉണ്ണി,ലക്ഷ്മണാ,രാക്ഷസരുടെ ഉപദ്രവമേല്‍ക്കാതെ സീതയെ രക്ഷിച്ചു നീ ഇവിടെ നില്‍ക്കുക.}

ശേഷം ആട്ടം-
ശ്രീരാമന്‍:(ലക്ഷ്മണനോട്) ‘അതിനാല്‍ നീയിവിടെത്തന്നെ നിന്നാലും’ (സീതയോട്) ‘എന്നാല്‍ ഞാന്‍ മാനിനെ പിടിച്ചുകൊണ്ട് വേഗം വരാം. സന്തോഷമായിരുന്നാലും’
സീതയേയും ലക്ഷ്മണനേയും അനുഗ്രഹിച്ച് ശ്രീരാമന്‍ ചാപബാണങ്ങളോടെ പുറപ്പെടുന്നു. ഈ സമയത്ത് സീതയും ലക്ഷ്മണനും നിഷ്ക്രമിക്കുന്നു. രാമന്‍ തിരിഞ്ഞുവന്ന് മാനിനെ തിരയുന്നു. തുടര്‍ന്നുള്ള ‘മാന്‍പിടുത്തം’ ചെമ്പടതാളത്തിലുള്ള ഒരു പ്രത്യേകനൃത്തമാണ്. ഈ സമയത്ത് പിന്നണിയില്‍ തോടിരാഗം(മൂന്ന് താളവട്ടങ്ങളിലായി) ആലപിക്കും. ആദ്യതാളവട്ടം കലാശിച്ചാല്‍ രാമന്‍ ‘മാന്‍ ഓടിപ്പോകാന്‍ കാരണമെന്ത്?’എന്നുചിന്തിച്ച്, ‘കയ്യില്‍ അമ്പുംവില്ലും കണ്ടിട്ടാവും’ എന്നുകരുതി അവകള്‍ മറച്ചുപിടിച്ച് വീണ്ടും മാനിനുപിറകെ ചെല്ലുന്നു.
‘മാന്‍പിടുത്തം-രണ്ടാം താളവട്ടം (ശ്രീരാമന്‍-കലാ:ഗോപി)
രണ്ടാം താളവട്ടം കലാശിക്കുമ്പോള്‍ മാന്‍ ഓടിമാറുന്നതുകണ്ടിട്ട് പുല്ലുകള്‍ 
പറിച്ചുകാട്ടിക്കൊണ്ട് മാനിനെ സമീപിക്കുന്നു. 
മാന്‍പിടുത്തം-മൂന്നാംതാളവട്ടം (ശ്രീരാമന്‍-കലാ:പ്രദീപ്)
മൂന്നാംതാളവട്ടം കലാശിക്കൊമ്പോഴും മാന്‍ ഓടിപോകുന്നു.

ശ്രീരാമന്‍:‘ഇങ്ങിനെവരുവാന്‍ കാരണം എന്ത്? ഇത് രാക്ഷസമായ ആയിരിക്കുമൊ? ആ,അറിയാം’ (വില്ലെടുത്ത് ഞാണ് മുറുക്കിയിട്ട്) ‘ഇനി ഇതിന്റെനേരെ ഒരു അസ്ത്രമയക്കുകതന്നെ’
രാമന്‍ നാലാമിരട്ടിയെടുത്ത് കെട്ടിച്ചാടി ഇടത്തേക്ക് ഒരു അമ്പെയ്യുന്നു.+ ഉടനെ ഗായകര്‍ ശ്ലോകം ചൊല്ലുന്നു. ശ്രീരാമന്‍ കരച്ചില്‍കേട്ട് ചെവിയോര്‍ക്കുന്നു.

[+പഴയചിട്ടയില്‍ ശ്രീരാമന്‍ ബാണമയക്കുന്നസമയത്തും ഒരു ഇടശ്ലോകം പതിവുണ്ട്.] 

ഇടശ്ലോകം-രാഗം:ഘണ്ടാരം
“അയ്യയ്യോ ജനകതനയേകനകമൃഗമായിവന്നു കൌണപന്‍ കാടതില്
‍ ഘനബലതരക്ഷുവായ് കൊന്നീടുന്നിതയ്യോ
 അനുജ മമ ലക്ഷ്മണ എന്നെ വെടിയുന്നിതോ
 ജാനകി മല്‍‌പ്രിയേ നീയും വെടിഞ്ഞിതോ”
{അയ്യയ്യൊ,ജനകപുത്രി കാട്ടില്‍ സ്വര്‍ണ്ണമൃഗമായി വന്ന രാക്ഷസന്‍ കരുത്തുറ്റ പുലിയായി എന്നെ കൊല്ലുന്നുവല്ലൊ. അയ്യോ, അനുജാ ലക്ഷ്മണാ,നീയെന്നെ ഉപേക്ഷിക്കുന്നുവോ? പ്രിയേ,ജാനകി,നീയും ഉപേക്ഷിച്ചുവോ?}

രാമന്‍:( രാക്ഷസരോദനംകേട്ടിട്ട്) ‘അതെ,അതെ, ഇതു രാക്ഷസമായ തന്നെ. ഇപ്പോള്‍ സീതക്ക് എന്തെങ്കിലും ആപത്തുപിണഞ്ഞിരിക്കുമൊ? എന്തായാലും വേഗം പോവുകതന്നെ’.
രാമന്‍ ധൃതിയില്‍ നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

ബാലിവധം നാലാം രംഗം

രംഗത്ത്-സിത, ലക്ഷ്മണന്‍

ശ്ലോകം-രാഗം:പുന്നാഗവരാളി
“ഈവണ്ണമങ്ങലറി ഹാടകതാടകേയന്‍
 ഭൂമൌ പപാത ജനകാത്മജ കേട്ടു ശബ്ദം
 താവജ്ജഗാദ രഘുവീരസഹോദരന്തം
 രാത്രിഞ്ചരാര്‍ത്ത ഹൃദയം പതിമേവമത്വ”
{പൊന്‍‌മാനായിവന്ന മാരീചന്‍ രാമബാണമേറ്റ് ഇങ്ങിനെ അലറിക്കൊണ്ട് നിലംപതിച്ചു. സീത ആ ശബ്ദംകേട്ട് അത് രാക്ഷസപീഡിതനായ രാമന്റേതാണെന്നു കരുതി, ആ ഭര്‍തൃസഹോദരനോട് പറഞ്ഞു.}

സീത വലതുഭാഗത്തിരിക്കുന്നു. ലക്ഷ്മണന്‍ ഇടതുവശത്തു കാവല്‍നില്‍ക്കുന്നു. രാക്ഷസരോദനം കേട്ട് പരിഭ്രമിച്ച് സീത പദമാടുന്നു.

സീതയുടെ പദം-രാഗം:പുന്നാഗവരാളി, താളം:ചെമ്പട
ചരണം1:
“ദേവരബാല സൌമിത്രേ കേള്‍ക്ക
 രോദതി കാന്തന്‍ വനഭൂമൌ
 കേവലമാശരര്‍ മായയിനാലങ്ങു
 പോയറിയേണം നീ വൈകാതെ”
പല്ലവി:
“ഹാ ഹാ കിമുകരവൈ കാമിനീ ബാലാ
 ഹാ ഹാ കിമുകരവൈ”
{ഭര്‍ത്യസഹോദരനായ ഉണ്ണി,ലക്ഷ്മണ,കേള്‍ക്കുക. കാട്ടില്‍ രാക്ഷസരുടെ ചതിയിലകപ്പെട്ട് ഭര്‍ത്താവ് വിലപിക്കുന്നു. നീ വേഗത്തില്‍ അവിടെപോയി അറിയേണം. കഷ്ടം! കഷ്ടം! ഒരു സ്ത്രീയായ ഞാന്‍ എന്തുചെയ്യാന്‍?}
“ദേവരബാല....”കുടമാളൂര്‍ മുരളീക്യഷ്ണന്‍ സീതയായി
ലക്ഷ്മണന്റെ മറുപടിപദം-രാഗം:സാവേരി, താളം:ചെമ്പട
ചരണം1:
“ആര്യരാഘവനൊരു ദീനവുമില്ല
 കാര്യം ന വിഷാദം ദേവി
 ശരപീഡിതരായി നിശിചരരുതന്നെ
 കരയുന്നു നൂനം വൈദേഹി”
പല്ലവി:
“പരിതാപം അരുതേ ഇതിനു ചിത്തേ
 പരിതാപം അരുതേ”
{ജേഷ്ഠനായ രാമചന്ദ്രന് ഒരു ആപത്തും ഇല്ല. ദേവീ,വിഷമിക്കേണ്ടകാര്യമൊന്നുമില്ല. വൈദേഹി,അമ്പേറ്റ രാക്ഷസര്‍ തന്നെയാണ് കരയുന്നതെന്നുറപ്പാണ്. ഇതിനു മനസ്സില്‍ ദു:ഖിക്കരുതേ.
“ആര്യരാഘവനൊരു ദീനവുമില്ല” സീതയും(കലാ:രാജശേഘരന്‍) ലക്ഷ്മണനും(കലാ:ബാലസുബ്രഹ്മണ്യന്‍)
സീത:
ചരണം2:
“നിശിചരരല്ല കരയുന്നു നൂനം
 ദാശരഥിരാമന്‍ തന്നെയഹോ
 ആശു നീ ചെല്ലുക തത്സവിധേ
 വില്ലും വിശിഖവരങ്ങളുമേന്തിയുടന്‍”
(“ഹാ ഹാ കിമുകരവൈ.........”)
{കരയുന്നതു തീര്‍ച്ചയായും രാക്ഷസരല്ല. ദശരഥപുത്രനായ രാമന്‍ തന്നെയാണ്. കഷ്ടം! നീ വേഗത്തില്‍ ചാപബാണങ്ങളോടുകൂടി അദ്ദേഹത്തിന്റെയടുത്തേക്ക് ചെല്ലുക.}

ലക്ഷ്മണന്‍:
ചരണം2:
“മനസാപി പരദുര്‍ദ്ധര്‍ഷന്‍ രാമന്‍
 മനസിജവൈരിമുഖൈരഭിവന്ദ്യന്‍
 ജനകനരപതിതനയേ മാകുരു
 മനസി വിഷാദം കല്യാണി“
(“പരിതാപം അരുതേ...........”)
{ശത്രുക്കള്‍ക്ക് ജയിക്കാമെന്ന് സങ്കല്‍പ്പിക്കുന്‍‌കൂടി കഴിയാത്തവനാണ് ശ്രീപരമേശ്വരന്‍ മുതലായവരാലും വന്ദിക്കപ്പെടുന്നവനായ രാമന്‍. മംഗളസ്വരൂപിണിയായ ജനകപുത്രി, വെറുതെ മനസ്സ് വിഷമിപ്പിക്കാതെ.}

സീത:
ചരണം3:
“കഠിനകഠോരാശയ ദുഷ്ട കാന്തന്‍
 പീഡിച്ചു കരകയിലും ചിത്തേ അടല്‍
 നിനയ്ക്കാതെ നിന്നതു നീ കഷ്ടം
 കഠിനഹൃദയനെന്നതിഹ കരുതുന്നേന്‍”
(“ഹാ ഹാ കിമുകരവൈ.........”)
{വഞ്ചക, ദുഷ്ട! കാന്തന്‍ വേദനിച്ച് കരയുമ്പോഴും നീ കൂസലില്ലാതെ നില്‍ക്കുന്നത് കഷ്ടംതന്നെ. ഒരു കഠിനഹൃദയന്‍ തന്നെ നീ.}

ലക്ഷ്മണന്‍:
ചരണം3:
“കഷ്ടമീവണ്ണമുരയ്ക്കരുതേ ദേവി
 ഒട്ടുമഹം വഞ്ചകനല്ല.
 ദുഷ്ടകൌണപരിഹ ഹതരായതു
 ഞെട്ടരുതേ അവര്‍മായയിനാലേ”
(“പരിതാപം അരുതേ...........”)
{കഷ്ടം! ദേവി ഈ വിധം പറയരുതേ. ഞാന്‍ ഒട്ടും വഞ്ചകനല്ല. വധിക്കപ്പെട്ടത് ദുഷ്ടരാക്ഷസരാണ്. അവരുടെ മായാപ്രയോഗത്താല്‍ ഭവതി ഭയപ്പെടരുതേ.}

സീത:
ചരണം4:
“കാന്തനെ അവര്‍ കൊലചെയ്താലോ പിന്നെ
 സന്തതം എന്നോടു മരുവീടാമെന്നു
 ചിന്തയിലെന്തിനു കരുതീടുന്നു നീ
 ഹന്ത മരിച്ചീടുകയേയുള്ളു ഞാന്‍
(“ഹാ ഹാ കിമുകരവൈ.........”)
{കാന്തനെ അവര്‍ കൊന്നാല്‍ പിന്നെ എന്നും എന്നോടോത്തു കഴിയാമെന്നു നീയെന്തിനു വിചാരിക്കുന്നു? അങ്ങിനെ വന്നാല്‍ ഞാനും മരിച്ചീടുകയേയുള്ളു.}

ലക്ഷ്മണന്‍:
ചരണം4:
“ധിഗ്ദ്ധിഗഹോ മാം വനഭൂമൌ ദേവി
 ഇത്ഥമുരപ്പതു കഷ്ടമഹോ കഷ്ടം
 അത്ര കഠോരേ കൈകേയീ നീ
 ധാത്രീം രക്ഷതു നിന്നെയിദാനീം”
അനുപല്ലവി:
“പോകുന്നേനധുനാ രാമസമീപേ പോകുന്നേനധുനാ”
{കഷ്ടം! കാട്ടില്‍‌വെച്ച് എന്നോടിങ്ങിനെ പറയുന്നത് കഷ്ടാല്‍ കഷ്ടതരമാണ്. ക്രൌര്യം കൊണ്ട് ഭവതി കൈകേയി തന്നെ. ഇനി ഭൂമീദേവി നിന്നെ രക്ഷിക്കട്ടെ. ഞാന്‍ ഉടന്‍ രാമസമീപത്തെക്ക് പോകുന്നു.}

പദാവസാനത്തില്‍ ലക്ഷ്മണന്‍ സീതയെ വലംവെച്ച് കുമ്പിട്ടിട്ട് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

ബാലിവധം അഞ്ചാം ‌രംഗം

രംഗത്ത്-സീത, സന്യാസിരാവണൻ‍(രണ്ടാം‌തരം മിനുക്ക്), രാവണന്‍, ജടായു(കറുത്തപക്ഷിവേഷം)

ശ്ലോകം‌‌‌-രാഗം:കാപ്പി
“ഏവംപറഞ്ഞു നടകൊണ്ടഥ ലക്ഷ്മണന്‍ താന്‍
 താവത്സമേത്യ ജനകാത്മജയേ ദശാസ്യന്‍
 സൌവര്‍ണ്ണവര്‍ണ്ണലസമാന തനും സ സീതാം
 സന്ന്യാസിവേഷമൊടു വാച നിശാചരേന്ദ്രന്‍”
{ഇങ്ങിനെ പറഞ്ഞ് ലക്ഷ്മണന്‍ പോയി. ആ സമയത്ത് സന്ന്യാസിവേഷം ധരിച്ച് രാവണന്‍ സീതാസമീപം വന്ന് സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന അവളോട് പറഞ്ഞു.}

ഇടത്തുവശത്തുകൂടി പ്രവേശിക്കുന്ന സന്ന്യാസിയെ കണ്ട്, വലത്തുഭാഗത്തിരിക്കുന്ന സീത എഴുന്നേറ്റ് ആ‍ദരവോടെ വലത്തുഭാഗത്തേക്ക് ആനയിച്ച് വന്ദിച്ച് നില്‍ക്കുന്നു. സീതയെ അനുഗ്രഹിച്ച് കേശാദിപാദം നോക്കിക്കണ്ടിട്ട് രാവണന്‍ പദം അഭിനയിക്കുന്നു.

രാവണന്റെ പദം-രാഗം:കാപ്പി, താളം:മുറിയടന്ത
പല്ലവി:
“നല്ലാരില്‍മണിമൌലേ കല്യാണികാതരാക്ഷി
 വല്ലാതെ വനത്തില്‍ നീ വാഴുന്നതെന്തേ?“
അനുപല്ലവി:
“ചൊല്ലേറും പുരുഷന്മാര്‍ക്കല്ലൊ യോഗ്യ നീ ബാലേ
 അല്ലല്‍ വളരും കാട്ടില്‍ വാഴുന്നതെളുതോ”
{സ്ത്രീരത്നങ്ങളില്‍ ശ്രേഷ്ഠേ, മനോഹരമായമിഴികളോടുകൂടിയ മംഗളവതീ, നീ കുണ്ഠിതയായി വനത്തില്‍ വാഴുന്നതെന്തേ? പ്രസിദ്ധിയേറിയ പുരുഷന്മാര്‍ക്ക് യോഗ്യയായ പെണ്‍കിടാവേ, നീ ക്ലേശംനിറഞ്ഞ കാട്ടില്‍ വാഴുന്നത് ശരിയാണോ?}

സീതയുടെ മറുപടിപദം-രാഗം:പുന്നാഗവരാളി, താളം:മുറിയടന്ത
പല്ലവി:
“സന്ന്യാസിവര നിന്റെ നന്ദികലരും പാദം
 നന്നായി വണങ്ങുന്നേനനുദിനം ഹൃദയേ ഞാന്‍”
അനുപല്ലവി:
“കല്യന്‍ ദശരഥന്റെ സൂനുവായരാമന്റെ
 വല്ലഭയാകുന്നു ഞാനെന്നറികനുദിനം”
ചരണം1:
“കൌണപനിഹവന്നു കനകമൃഗമായിത്തന്നെ
 മനസി മോദത്തെ മമ ചേര്‍ത്തതിനാലേ
 കാന്തന്‍ പോയി പിടിപ്പാനായി ഹന്ത കൊന്നവനെയും
 ബന്ധുരാഗനിപ്പോഴേ വരുമല്ലോയിവിടെ”
{സന്ന്യാസിവര്യ! മഹത്വമെഴുന്ന അങ്ങയുടെ പാദം ഞാന്‍ മനസ്സുകൊണ്ടെപ്പോഴും വന്ദിക്കുന്നു. പ്രതാപിയായ ദശരഥന്റെ പുത്രനായ രാമന്റെ പത്നിയാണ് ഞാന്‍. ഒരു രാക്ഷസന്‍ പൊന്‍‌മാനായിവന്ന് എന്റെ മനസ്സിനെ ആകര്‍ഷിച്ചതിനാല്‍, ഭര്‍ത്താവ് അതിനെ പിടിക്കാന്‍ പോയിരിക്കുകയാണ്. ആ രാക്ഷസനെകൊന്നിട്ട് അദ്ദേഹം ഉടനെയിങ്ങെത്തും}
“നല്ലാരില്‍മണിമൌലേ.......” സന്ന്യാസിരാവണനും(നന്ദകുമാരന്‍) സീതയും(കലാ:രാജശേഘരന്‍)
“അവനാകുന്നതു ഞാനെന്നറിക^ കോമളാഗി
 നിന്നെ കൊണ്ടുപോവതിന്നായ്‌വന്നു ഞാനിവിടെ“
{സ്ത്രീരത്നമേ, ഇനിക്കിപ്പോള്‍ ഇവിടെ താമസിക്കുവാന്‍ പ്രയാസമുണ്ട്. പോവാന്‍ വൈകുന്നു. മഹാവീരനും, വീരന്മാരായ വൈരികളെ വിറപ്പിക്കുന്നവനും, ലോകാധിപതിയുമായ രാവണനെപറ്റി കേട്ടിട്ടില്ലെ? ബലശാലികളിലും ധനികരിലും മുന്‍പനാണദ്ദേഹം. അദ്ദേഹമാണ് ഞാന്‍. നിന്നെ കൊണ്ടുപോകാനായാണ് ഞാനിവിടെ വന്നത്.}

[^‘അവനാകുന്നതു ഞാനെന്നറിക’ എന്നയിടത്ത് ‘ഞാന്‍’ എന്നു മുദ്രകാട്ടിക്കൊണ്ട് വലതുകോണിലേക്ക് സന്ന്യാസി നിക്രമിക്കുന്നു. ഉടന്‍‌തന്നെ അവിടെനിന്നും രാവണന്‍ പ്രവേശിച്ച്, ശേഷം പദം അഭിനയിക്കുകയും ചെയ്യും.]

ശേഷം ആട്ടം-
രാവണന്‍:^‘അല്ലയൊ മോഹനഗാത്രി, എന്നെ ഭയപ്പെടേണ്ട. വെറുതെ ദു:ഖിക്കുന്നതെന്തിനാണ്? ഞാന്‍ ശത്രുവായാല്‍പിന്നെ നിന്നെരക്ഷിക്കുവാന്‍ ഈ മുപ്പാരിലുമുള്ള ദേവന്മാര്‍ക്കൊ അസുരന്മാര്‍ക്കൊ കഴിവില്ല. എന്റെ പരാക്രമം ലോകങ്ങളില്‍ സുപ്രദ്ധമാണ്. പണ്ട് ഐരാവതം ഏറ്റവും കോപത്തോടെ തടിച്ചുനീണ്ട കൊമ്പുകള്‍കൊണ്ട് എന്റെ മാറിടത്തില്‍ കുത്തി. ഇന്ദ്രന്‍ വജ്രായുധമയച്ചു. ഇതുകൊണ്ടോന്നും എന്റെമാറിലെ ചര്‍മ്മത്തിന് അല്പം‌‌പോലും മുറിവേറ്റില്ല. അപ്രകാരം പരാക്രമിയായ എന്നോട് ചേര്‍ന്നാല്‍ നിനക്ക് സുഖം ലഭിക്കും. അതിനാല്‍ പോവുകയല്ലെ?’ (ആത്മഗതമായി) ‘ഇനി ഇവളെ പിടിച്ച് തേരിലേറ്റി കൊണ്ടുപോവുകതന്നെ’ പിടിക്കുവാന്‍ ശ്രമിച്ച്, ചൂടേറ്റ് പിന്‍‌വാങ്ങിയിട്ട്) ‘ചൂട് സഹിക്കാനാവുന്നില്ല. ഇനി ചെയ്യേണ്ടതെന്ത്?’ (ആലോചിച്ചിട്ട്) ‘ഭൂമിയോടുകൂടി പുഴക്കിയെടുത്ത് തേരില്‍ വെച്ച് കൊണ്ടുപോവുകതന്നെ’ (വലത്തുനോക്കി) ‘എടോ സൂതാ,തേരുകൊണ്ടുവന്നാലും’

[^ഈ ആട്ടം ആശ്ചര്യചൂടാമണിയിലെ
“നാഹം ബന്ധുരഗാത്രി! ഭീതിവിഷയ കിംവാമുധാ ഖിദ്യസെ
 ത്രാതും ത്വാം സസുരാസുരേ ത്രിഭുവനേ കേ വാമന കുര്‍വതേ
 മയ്യസ്മിന്‍ പരിപന്ഥിനി പ്രകടിത ക്രോധാന്ധ ദിഗ്വാരണ-
 സ്ഥൂല തവ്യായത ദന്തകോടി കുലിശവ്യാലീഡ വക്ഷസ്ഥലേ” എന്ന ശ്ലോകത്തെ അടിസ്താനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.]

രാവണന്‍ നാലാമിരട്ടിയോടേ, സീതയെ ഭൂമിയോടെ കുത്തിയെടുത്ത് തേരിലേറ്റി കൊണ്ടുപോകുന്നു (സീത വലത്തുഭാഗത്ത് പീഠത്തില്‍ കയറിനില്‍ക്കുന്നു, രാവണന്‍ അടുത്ത് വാളുയര്‍ത്തി നിലകൊള്ളുന്നു.) തുടർന്ന് ഗായകർ ശ്ലോകമാലപിക്കുന്നു.
രാവണന്‍(കലാ:ക്യഷ്ണന്‍‌നായര്‍)സീതയെ(കലാ:രാജശേഘരന്‍) തേരിലേറ്റി കൊണ്ടുപോകുന്നു.
ശ്ലോകം-രാഗം:ഘണ്ടാരം
“ദശാസ്യനങ്ങേവമുരച്ചു വേഗാൽ
 എടുത്തു സീതാം ബത തേരിലാക്കി
 നടന്നനേരം പരിതാപഖിന്നാ
 ദശാസ്യമാലോക്യ രുരോദതാരം”
{ഇങ്ങിനെ പറഞ്ഞ് രാവണൻ ഉടനെ സീതയെ തേരിലാക്കി യാത്രയായി. ആ സമയത്ത് ഭയപ്പെട്ട സീത ഉച്ചത്തിൽ നിലവിളിച്ചു.}

അനന്തരം സീത പീഠത്തിൽ നിന്നുകൊണ്ടുതന്നെ വിലാപപദം ആടുന്നു.

സീതയുടെ വിലാപപദം-രാഗം:ഘണ്ടാരം, താളം:ചെമ്പട
ചരണം1:
“ഹാ! ഹാ! കാന്ത ജീവനാഥ പാഹിപാഹി ദീനാമേനാം
 ഹാ! ഹാ! ബാല ലക്ഷ്മണ മാമ്പാഹിപാഹി ദീനാമേനാം
 രാക്ഷസവഞ്ചിതയായി ഞാൻ
 ഹാ! ഹാ!യെന്നെകാത്തുകൊൾക”
{കഷ്ടം! കഷ്ടം! കാന്താ, ജീവനാഥാ, ദുഃഖിതയായ എന്നെ രക്ഷിച്ചാലും, രക്ഷിച്ചാലും. കഷ്ടം! കഷ്ടം! ബാലാ, ലക്ഷ്മണകുമാരാ‍, ദുഃഖിതയായ എന്നെ രക്ഷിച്ചാലും, രക്ഷിച്ചാലും. രാക്ഷസനാൽ വഞ്ചിതയായി ഞാൻ. എന്നെ കാത്തുകൊണ്ടാലും.}

തുടർന്ന് ഗായകർ ശ്ലോകം ചൊല്ലുന്നു.

ഇടശ്ലോകം-രാഗം:കാമ്പോജി
“ഇത്ഥം രുദന്ത്യാ ജനകാത്മജായാ
 പുനഃ പുനർഭിതമതേർവ്വിലാപം
 നിശമ്യ ചാഗത്യ നിരുദ്ധ്യമാർഗ്ഗം
 നിശാചരേന്ദ്രം സ ജടായുരൂചേ“
{ഇങ്ങിനെ ഭയപ്പെട്ട സീതയുടെ വിലാപം കേട്ടുവന്ന ജടായു വഴിതടഞ്ഞ് രാക്ഷസേന്ദ്രനോട് പറഞ്ഞു.}

ശ്ലോകശേഷം ‘അഡ്ഡിഗിഡ്ഡിഗിഡ്ഡി’ മേളത്തിഒപ്പം ചിറകുകൾ വിടർത്തിക്കൊണ്ട് പ്രവേശിക്കുന്ന ജടായു ‘അഡ്ഡിഡ്ഡിക്കിട’ വെച്ച് മുന്നോട്ടുവന്ന് നിന്ന് സീതയെഅപഹരിച്ചുകൊണ്ടുപോകുന്ന രാവണനെ കാണുന്നതോടെ ചിറകുകൾ കൊണ്ട് പ്രഹരിക്കുന്നു. രാവണൻ വാളുകൊണ്ട് തടുക്കുന്നു. അനന്തരം ജടായു ‘നോക്കിക്കോ’ എന്നുകാട്ടി നാലാമിരട്ടി എടുത്തുകലാശിപ്പിച്ചിട്ട് പദാഭിനം ആരംഭിക്കുന്നു.

യുദ്ധപദം-രാഗം:കാബോജി, താളം:മുറിയടന്ത
ജടായു:
ചരണം1:
“ദശരഥവയസ്യനാം ഗൃദ്ധ്രരാജനാകുന്നു ഞാന്‍
 നിശിചരേശ്വര ചെറ്റുനില്ക്ക നില്ക്കടോ“
ചരണം2:
“ഹന്ത രാമദാരങ്ങളെ കൊണ്ടുപോക യോഗ്യമല്ല
 പങ്‌ക്തികണ്ഠ സീതയേ നീ മോചിച്ചിടണം”
{ദശരഥന്റെ സമവയസ്കനായ പക്ഷിശ്രേഷ്ഠനാണ് ഞാന്‍. രാക്ഷസേശ്വര, അല്പം നില്ക്കു. കഷ്ടം! രാമപത്നിയെ കൊണ്ടുപോകുന്നത് ഉചിതമല്ല. രാവണാ നീ സീതയേ വിടുക.}
“ഹന്ത രാമദാരങ്ങളെ.....” സീതയെ(കുടമാളൂര്‍ മുരളീക്യഷ്ണന്‍) കൊണ്ടുപോകുന്ന രാവണനെ(മടവൂര്‍ വാസുദേവന്‍ നായര്‍) ജടായു തടുക്കുന്നു.
രാവണന്‍:
ചരണം3:
“ചത്തശവങ്ങളെത്തിന്നു ധാത്രിയില്‍ മേവാതെ വന്നു
 ഇത്ഥമെന്നോടുരപ്പതു നല്ലതല്ലല്ലൊ”
{ശവങ്ങളെത്തിന്നു ഭൂമിയിലെങ്ങാനുമിരിക്കാതെ ഇവിടെ വന്ന് എന്നോടിങ്ങിനെ പറയുന്നത് നല്ലതിനല്ല.}

ജടായു:
ചരണം4:
“ചാരുതരമെന്നതോർത്തു പാരമേവം ചൊല്ലും നിന്റെ
 തേരടിച്ചുടയ്ക്കുന്നുണ്ടു ചെറ്റുവൈകാതെ”
{വളരെ നല്ലതാണെന്ന ഭാവത്തിൽ എന്നോട് ഏറെ പറയുന്ന നിന്റെ തേര് ഒട്ടും വൈകാതെ അടിച്ചുടയ്ക്കുന്നുണ്ട്.}

ശേഷം യുദ്ധം-
യുദ്ധാവസാനത്തില്‍ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം ജടായു രാവണന്റെ രഥം തകർത്തുകളയുന്നു.തുടർന്ന് ഗായകർ അടുത്ത ശ്ലോകം ആലപികുന്നു.

ഇടശ്ലോകം+-രാഗം:സൌരാഷ്ട്രം
“ഇത്ഥം തിമർത്തു വചനങ്ങളുരച്ച ഥോ തൌ
 പക്ഷീന്ദ്രരാക്ഷസവരൌ കലഹങ്ങൾ ചെയ്തു
 ഗൃദ്ധേന്ദ്രനാശു ദശകണ്ഠരഥം മുറിച്ചു
 ചിത്തേ നിതാന്തകുപിതസ്സജഗാതചൈവം”
{ഈവിധം തിമർത്തു പലതും പറഞ്ഞുകൊണ്ട് പക്ഷീന്ദ്രനും രാക്ഷസവരനും യുദ്ധം ചെയ്തു. ജടായു രാവണന്റെ രഥം മുറിച്ചിട്ട് ഉള്ളിൽ കാളുന്ന കോപത്തോടെ പറഞ്ഞു.}

യുദ്ധപ്പദം 2-രാഗം:സൌരാഷ്ട്രം, താളം:മുറിയടന്ത
ജടായു:
ചരണം1+:
‘ഇന്നു നീ സീതയെ കൈവിടു രാവണ
 പിന്നെ ഞാൻ നിന്നെ കൊല്ലുകയില്ല”
{രാവണാ, നീ സീതയെ വിടുക. എന്നാൽ ഞാൻ നിന്നെ കൊല്ലുകയില്ല.}

രാവണൻ:
ചരണം2+:
“ഗർവ്വമോടേവം ചൊല്ലുന്ന നിന്റെ
 മാറിൽ ബാണത്തെ താടിക്കുന്നുണ്ടു”
{ഗർവ്വമോടെ ഇങ്ങിനെ പറയുന്ന നിന്റെ മാറിൽ ബാണമേൽ‌പ്പിക്കുന്നുണ്ട്.}

ജടായു:
ചരണം3+:
“വില്ലു കൊത്തിമുറിച്ചെറിവൻ ഞാൻ
 നല്ല ബാണവും തൂണിയുമെല്ലാം”
{വില്ലുമാത്രമല്ല ബാണവും ആവനാഴിയുംകൂടി ഞാൻ കൊത്തിമുറിച്ചേറിയും.}

നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം കെട്ടിച്ചാടി അമ്പെയ്യുന്ന രാവണന്റെ വില്ല് ജടായു കെട്ടിച്ചാടിച്ചെന്ന് കൊത്തിമുറിക്കുന്നു. അനന്തരം രാവണൻ പദം അഭിനയിക്കുന്നു.

രാവണൻ:
ചരണം4+:
“വില്ലുകൊത്തിമുറിച്ചൊരു നിന്നെ
 കൊല്ലുവേനിന്നു ശൂലത്തിനാലെ”
{വില്ലുകൊത്തിമുറിച്ച നിന്നെയിന്ന് ശൂലത്താൽ കൊല്ലുന്നുണ്ട്.}

ജടായു:
ചരണം5+:
“രാക്ഷസാ നീയെടുത്തോരു ശൂലത്തെ
 പക്ഷത്താലടിച്ചാശു മുറിപ്പൻ”
{രാക്ഷസാ, നീ എടുത്ത ശൂലത്തെ ഉടനെ ചിറകുകൊണ്ട് അടിച്ച് മുറിക്കും}

ശേഷം യുദ്ധം-+
ശൂലത്തോടെ നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതിനൊപ്പം കെട്ടിച്ചാടി കുത്തുന്ന രാവണന്റെ ശൂലം ജടായു ചിറകുകൊണ്ട് അടിച്ചുമുറിക്കുന്നു. തുടർന്ന് രാവണൻ തന്റെ വാളെടുത്ത് ജടായുവിനെ എതിരിടുന്നു. യുദ്ധാവസാനം നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് രാവണൻ പദം അഭിനയിക്കുന്നു.

[+രാവണ-ജടായു യുദ്ധത്തിനിടയിലുള്ള ശ്ലോകവും ഇരുവരുടേയുമായി തുടർന്നു വരുന്ന അദ്യത്തെ 5ചരണങ്ങളും ഇപ്പോൾ സ്സാധാരണയായി അവതരിപ്പിക്കുക പതിവില്ല. ആദ്യയുദ്ധവട്ടം കലാശിക്കുന്നതോടെ രാവണൻ രണ്ടാം യുദ്ധപ്പദത്തിലെ ആറാം ചരണം ആടുകയാണ് പതിവ്.]

രാവണന്‍:
ചരണം6:
“നില്ക്ക നില്ക്ക വിഹം‌ഗമവീര
 മര്‍മ്മമേകിയടല്‍ പൊരുതേണം”
ചരണം7:
“ദക്ഷിണാഗുഷ്ഠമാകുന്നെനിക്കൊ
 പക്ഷിവര്യാ പറഞ്ഞീടവേണം“
{വീരനായ പക്ഷീ, നില്ക്കു, നില്ക്കു. മര്‍മ്മം പറഞ്ഞ് പൊരുതേണം. വലത്തുകാലിലെ പെരുവിരളാണ് എന്റെ മര്‍മ്മം. പക്ഷിശ്രേഷ്ഠാ, പറഞ്ഞീടണം.}

ജടായു:
ചരണം8:
“രാക്ഷസാധമ എന്നുടെ മര്‍മ്മം
 പക്ഷമാകുന്നു ദക്ഷിണമല്ലൊ”
{രാക്ഷസാധമാ, എന്റെ മര്‍മ്മം വലത്തെചിറകാകുന്നു.}

രാവണന്‍:
ചരണം9:
“ചന്ദ്രഹാസമെടുത്തിഹ സംബ്രതി
 നിന്നെ വെട്ടി ഹനിക്കുന്നതുണ്ടു”
{നിന്നെയിപ്പോള്‍ ചന്ദ്രഹാസമെടുത്ത് വെട്ടിക്കൊല്ലുന്നുണ്ട്.}

ശേഷം യുദ്ധം-
യുദ്ധാന്ത്യത്തിൽ  നാലാമിരട്ടിയെടുത്ത് കലാശിക്കുന്നതോടെ രാവണൻ വലംകാൽ ഉയർത്തി അതിലേയ്ക്ക് വിരൽ ചൂണ്ടിക്കാട്ടുന്നു. കെട്ടിച്ചാടിച്ചെന്ന് കാലിൽ കൊത്താൻ ശ്രമിക്കുന്ന ജടായുവിന്റെ വലതുചിറകിൽ രാവണൻ ചന്ദ്രഹാസത്താൽ വെട്ടുന്നു. ജടായു കറങ്ങി നിലമ്പതിക്കുന്നു.
-----(തിരശ്ശീല)-----

ഇടശ്ലോകം-രാഗം;കേദാരഗൌഡം
“ഇത്ഥം പറഞ്ഞു വിരവോടു ജടായുപക്ഷം
 വിച്ഛേദ ദക്ഷിണമവൻ സ പപാത ഭൂമൌ
 താപം നിരീക്ഷ്യ വരമേകി നരേന്ദ്ര ജായാ
 ലബ്ധാർഥനായ് ദശമുഖൻ പുരമാപ വേഗാൽ”
{ഇങ്ങിനെ പറഞ്ഞ് രാവണൻ ജാടായുവിന്റെ വലത്തുചിറക് ച്ഛേദിച്ചു. ജടായു ഭൂമിയിൽ പതിച്ചു. ഈ ദുഃഖാവസ്ഥകണ്ട് ‘മോക്ഷപ്രാപ്തിക്കുമുൻപായി രാമദേവനെ കണ്ട് വിവരങ്ങൾ ധരിപ്പിക്കൻ ഇടവരട്ടെ’ എന്ന് സീത ജടായുവിന് വരം നൽകി. രാവണൻ വേഗം കൃതാർത്ഥതയോടെ സ്വന്തം പുരത്തിലേയ്ക്കു പോയി.}

ബാലിവധം ആറാംരംഗം

സീതാവിരഹം സഹിക്യായ്കയാല്‍ ശ്രീരാമന്‍ 
വിലപിക്കുന്നതായ ഈ രംഗം വളരെക്കാലമായി അവതരിപ്പിക്കുക പതിവില്ല.

ബാലിവധം ഏഴാംരംഗം

രംഗത്ത്-രാമന്‍, ലക്ഷ്മണന്‍, ജടായു

ശ്ലോകം-രാഗം:നാഥനാമക്രിയ
“ശ്രീരാമനും തമ്പിയുമായ് പ്രിയാംന്താ-
 മനേഷണംചെയ്തു നടക്കുമപ്പോള്‍
 വീരം മഹാന്തം പതിതം ശയാനം
 ജടായുഷം വീക്ഷ്യ ജഗാദരാമ:“
{ശ്രീരാമന്‍ അനുജനുമായി പ്രിയതമയെ അന്വേഷിച്ചു നടക്കവെ, വീരനും മഹാനുമായ ജടായു വീണുകിടക്കുന്നതുകണ്ട് ചോദിച്ചു.}

വലതുഭാഗത്തുനിന്നും കുണ്ഠിതരായി പ്രവേശിക്കുന്ന രാമലക്ഷ്മണന്മാർ ഇടത്തുവശത്തുകിടക്കുന്ന ജടായുവിനെ കണ്ട്, സമീപം ചെന്നിരുന്ന് വീക്ഷിക്കുന്നു. അച്ഛന്റെ സുഹൃത്തായ പക്ഷിശ്രേഷ്ഠനായ ജടായുവാണ് എന്ന് മനസ്സിലാക്കിശേഷം ശ്രീരാമൻ പദാഭിനയം ആരംഭിക്കുന്നു.

പദം#-രാഗം:നാഥനാമക്രിയ, താളം:അടന്ത
ശ്രീരാമൻ:
പല്ലവി:
“പിതൃസഖ മഹാബാഹോ താത ഗൃദ്ധ്രപുംഗവ
 കൃതസുകൃതകാരുണ്യ വന്ദേ”
ചരണം1:
“കൃതശല്യമഹോ തവഗാത്രം കേതഹേതുനാ
 വദ വദ മഹാപക്ഷിരാജൻ”
{അച്ഛന്റെ സുഹൃത്തായിട്ടുള്ളവനേ, മഹാബലവാനായ പക്ഷിശ്രേഷ്ഠാ, പാവനമായ കാരുണ്യം കിട്ടിയവനേ, വന്ദിക്കുന്നേൻ. പക്ഷിരാജൻ, അങ്ങയുടെ ശരീരത്തിന് പരിക്കേൽക്കുവാൻ കാരണമെന്തെന്ന് പറയൂ, പറയൂ.}

ജടായൂ:
പല്ലവി:
“രാഘവ മഹാബാഹോ
 രാജീവലോചന രാജരാജ”
ചരണം2:
“രാവണൻ മഹാവീരൻ രാമ സീതയെയിന്നു
 രഭസമോടു കൊണ്ടുപോയി”
ചരണം3:
“വിരവിനൊടടുത്തു ഞാൻ പെരുവഴി തടുത്തേൻ
 പെരുകിന പോർ ചെയ്തനേരം”
ചരണം4:
“ഭൂപനന്ദന എന്നെ കപടംകൊണ്ടു വഞ്ചിച്ചു
 സപദി ചന്ദ്രഹാസത്താൽ വെട്ടി”
ചരണം5:
“ദക്ഷിണപക്ഷവും അറ്റഹം ലഘുവായി
 തൽക്ഷണം ധരണിയിൽ വീണേൻ”
ചരണം6:
“അരുളിനാൻ തദാ ദേവി സരസമാം തവജായ
 ശ്രീരാമനെക്കണ്ടിതെല്ലാം”
ചരണം7:
“ഉരചെയ്‌വോളവും നീ മരണം വരരുതെന്നു
 ത്വൽഗതമാനസസാക്ഷി”
ചരണം9:
“അസ്തു നിങ്ങൾക്കു സ്വസ്തി പോകുന്നേനഹമിപ്പോൾ
 ഇനി മമ ദശരഥസമീപേ”
{രാഘവാ, മഹാബാഹോ, താമരക്കണ്ണാ, രാജരാജാ, വീരനായ രാവണൻ ഇന്ന് സീതയെ അപഹരിച്ചുകൊണ്ടുപോയി. പെട്ടന്ന് ഞാൻ പെരുവഴിയിൽ തടുത്തു. വളരെ യുദ്ധം ചെയ്തസമയം രാജകുമാരാ, ചതിയിൽ അവനെന്നെ ചന്ദ്രഹാസത്താൽ വെട്ടി. വലതുചിറകറ്റ് ക്ഷീതിനായി ഞാൻ നിലമ്പതിച്ചു. ആ സമയത്ത് അങ്ങയുടെ പത്നി, ‘രാമചന്ദ്രനെകണ്ട് ഇതെല്ലാം പറയുവോളം അങ്ങേയ്ക്ക് മരണം വരുകയില്ല’ എന്ന് എന്നെ അനുഗ്രഹിച്ചു. നിങ്ങൾക്ക് മംഗളം ഭവിക്കട്ടെ. ഞാനിപ്പോൾ എന്റെ ദശരഥന്റെ സമീപത്തേയ്ക്ക് പോകുന്നു.}

[#ഈ രംഗത്തിൽ സാധാരണയായി ചൊല്ലിയാട്ടം പതിവില്ല. പദങ്ങളില്ലാതെ ആട്ടത്തിൽ കഴിക്കുകയാണ് പതിവ് ]

ശേഷം ആട്ടം-
ശ്രീരാമനിർദ്ദേശനുസ്സരണം ലക്ഷ്മണൻ അസ്ത്രം തൊടുത്ത് ഭൂമിയിൽ നിന്നും ജലം വരുത്തി ജടായുവിനു നൽകുന്നു. ശ്രീരാമൻ ജടായുവിനെ മടിയിൽ കിടത്തി അനുഗ്രഹിച്ച്, തലോടിക്കൊണ്ടിരിക്കെ ജടായു ജീവൻ വെടിയുന്നു. രാമനിദ്ദേശാനുസ്സരണം ലക്ഷ്മണൻ ജടായുവിന്റെ ജഡം സംസ്ക്കരിക്കുന്നു. രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ച് യാത്രതുടർന്നമട്ടിൽ നിഷ്ക്രമിക്കുന്നു.
രാമന്‍(സദനം ക്യഷ്ണന്‍‌കുട്ടി) ജടായുവിന്(എഫ്.എ.സി.റ്റി ഭാസ്കരന്‍) സത്ഗതി നല്‍കുന്നു

-----(തിരശ്ശീല)-----

ബാലിവധം എട്ടാംരംഗം

സീതയെ അന്യൂഷിച്ച് കാനനത്തില്‍ സഞ്ചരിക്കുന്ന 
രാമലക്ഷ്മണന്മാരെ എതിര്‍ക്കുന്ന അയോമുഖിയെന്ന രാക്ഷസിയെ ലക്ഷമണന്‍ അംഗഭംഗംവരുത്തിയയക്കുന്ന കഥാഭാഗമാണ് എട്ടാം‌രംഗം. കഥാഗതിക്ക് ആവശ്യമില്ലാത്തതിനാലും മൂലകഥയിലില്ലാത്തതിനാലും വളരെ പണ്ടുതന്നെ ഒഴിവാക്കപ്പെട്ടതാണീ രംഗം.

ബാലിവധം ഒൻപതാംരംഗം

രംഗത്ത്-ശ്രീരാമൻ, ലക്ഷ്മണൻ

ശ്ലോകം-രാഗം:കാനക്കുറിഞ്ഞി
“തദനുസ രഘുവര്യൻ പമ്പയാകും സരസ്സിൻ
 തടമതനുജനോടും കോമളൻ പുക്കുസാകം
 മദനവിശിഖഖിന്നൻ മാനസേ താപമോടും
 മഗധമഹിപപുത്രീപുത്രനോടേവമൂചേ”
{പിന്നീട് ശ്രീരാമൻ അനുജനോടുകൂടി പമ്പാസരസ്സിന്റെ തീരത്തെത്തി. ദുഃഖിതനായ രാമൻ സുമിത്രാപുത്രനോട് ഇങ്ങിനെ പറഞ്ഞു.}

ശ്രീരാമൻ ദുഃഖിച്ച് വലതുഭാഗത്ത് പീഠത്തിലിരികുന്നു. ലക്ഷ്മണൻ ഇടത്തുവശത്ത് നിൽക്കുന്നു. ശ്രീരാമൻ ഇരുന്നുകൊണ്ടുതന്നെ പദാഭിനയം ആരംഭിക്കുന്നു.

ശ്രീരാന്റെ പദം-രാഗം:കാനക്കുറിഞ്ഞി, താളം:പഞ്ചാരി
ചരണം1:
“സഹജസൌമിത്രേ മഹിരനഞ്ജസാ
 ദഹനരശ്മിയാല്‍ ഗഗനേ കാണുന്നു”
ചരണം2:
“ഉടലിലേറെയും ചൂടു തോന്നുന്നു
 വിടപിമൂലത്തില്‍ ഝടിതിപോനാം”
{അനുജാ, ലക്ഷ്മണാ, ഇതാ ആകാശത്തില്‍ ചുട്ടുപഴുത്ത രശ്മികളോടുകൂടിയ സൂര്യനെ കാണുന്നു. ഉടലില്‍ വല്ലാത്ത ചൂടുതോന്നുന്നു. നമുക്കുടനെ മരച്ചുവട്ടിലേയ്ക്കു പോകാം.}

ലക്ഷ്മണന്റെ മറുപടിപദം-രാഗം:കാനക്കുറിഞ്ഞി, താളം:പഞ്ചാരി
ചരണം1:
“രഘുപതേ വിഭോ രജനിയിലഹോ
 രവിയുദിക്കുമോ രുചിരഭാഷണ
 ഇന്ദ്രസന്നിഭ സുന്ദരാനന
 ഇന്ദിരാലയ ചന്ദ്രനാകുന്നു”
{രഘുവംശശ്രേഷ്ഠാ, രാത്രിയില്‍ സൂര്യനുദിക്കുമോ? ശ്രീഭഗവതിക്കിരിപ്പിടമായവനേ, ചന്ദ്രനാണിത്.}

ശ്രീരാമന്‍:
ചരണം3:(കാലം വലിച്ച്)
“സഹജസൌമിത്രേ പോക നീയിനി
 സഹജനാകിയ ഭരതസന്നിധൌ
 വാരിജാക്ഷിയാം സീതയെവിനാ
 പോരുന്നില്ലഞാന്‍ ഇനി അയോദ്ധ്യയില്‍”
{അനുജാ, ലക്ഷ്മണാ, നീയിനി സോദരനായ ഭരതന്റെ സന്നിധിയിലേയ്ക്ക് പോയ്ക്കൊള്ളു. സീതയെക്കൂടാതെ ഞാനിനി അയോദ്ധ്യക്കില്ല.}

ലക്ഷ്മണന്‍:
ചരണം2:
“രാഘവ കോമളാകൃതേ
 കാമരൂപ നീ ഖേദിച്ചീടൊല്ല
 ജനകകന്യകാ ജാനകി സതീ
 മാനവേശ്വര മന്നിലെങ്കിലും”
ചരണം3:
“വാനവര്‍പുരം തന്നിലെങ്കിലും
 കൌണവര്‍പുരം തന്നിലെങ്കിലും
 ജലനിധി തന്നിലെങ്കിലും മറ്റു
 ശൈലങ്ങളിലെന്നാകിലും വിഭോ”
ചരണം4:(കാലം തള്ളി)
“കൊണ്ടുവന്നീടുന്നുണ്ടു നിര്‍ണ്ണയം
 കുണ്ഡലീസമചണ്ഡസായക
 അജാത്മജാത്മജാ അതി-
 ശോകത്തെ ചിന്മയാകൃതേ മുഞ്ച മുഞ്ച നീ”
{രാമാ, രാഘവാ, സുന്ദരാകൃതേ, കാമരൂപാ, അവിടുന്ന് ദുഃഖിക്കരുതേ. പ്രഭോ, പതിവ്രതയായ ജനകകന്യക ജാനകി ഭൂമിയിലോ സ്വര്‍ഗ്ഗത്തിലോ രാക്ഷസപുരിയിലോ പര്‍വ്വതങ്ങളിലോ എവിടെയായാലുംശരി തീര്‍ച്ചയായും ഞാന്‍ കൊണ്ടുവരും. സര്‍പ്പസമം ക്രൂരങ്ങളായ അസ്ത്രങ്ങളോടുകൂടിയവനേ, ദശരഥപുത്രാ, ചിന്മയാകൃതേ, അങ്ങ് അതിയായ ദുഃഅഖത്തെ കൈവിടുക.}

ശേഷം ആട്ടം-
പദാഭിനയം കലാശിപ്പിച്ചിട്ട് ലക്ഷ്മണന്‍ ഇരിക്കുന്ന ശ്രീരാമനെ കെട്ടിച്ചാടി കുമ്പിടുന്നു.
ശ്രീരാമൻ:(അനുഗ്രഹിച്ചശേഷം) ‘നീ പറഞ്ഞതുകേട്ട് എനിക്ക് ഏറ്റവും സമാധാനം കൈവന്നു. എന്നാല്‍ നമുക്കിനിയും യാത്ര തുടരുകയല്ലേ?’
ലക്ഷ്മണന്‍:‘അങ്ങിനെതന്നെ’
ഇരുവരും ചേര്‍ന്ന് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

2008 ജൂലൈ 28, തിങ്കളാഴ്‌ച

ബാലിവധം പത്താംരംഗം

രംഗത്ത്-സുഗ്രീവൻ‍(രണ്ടാംതരം ചുവന്നതാടി), ഹനുമാന്‍[കുട്ടി](കുട്ടിത്തരം വെള്ളത്താടിവേഷം),

ശ്ലോകം-രാഗം:ഘണ്ടാരം
“ഏവം ലക്ഷ്മണവാക്കിനാല്‍ മുദിതനായ് രാമന്‍ നടന്നഞ്ജസാ
 കല്യാണാലയമൃശ്യമൂകനികടേ ചെല്ലുന്ന നേരം ചിരം
 ആവാസീ ഗിരിപുഗവേ കപിവരന്‍ കണ്ടിട്ടു രാമം ഭയാല്‍
 താപത്താല്‍ കപിയൂഥമാന്നിജഗദേ സുഗ്രീവനാമാകപി:“
{ഇപ്രകാരം ലക്ഷ്മണന്റെ വാക്കുകേട്ട് ദു:ഖംവിട്ട രാമന്‍,നടന്ന് ഋഷ്യമൂകപര്‍വ്വതത്തിനടുത്തെത്തി. ആ സമയം അവിടെ വസിച്ചിരുന്ന കപിശ്രേഷ്ഠനായ സുഗ്രീവന്‍ രാമനെകണ്ട് ഭയപ്പെട്ട് ദു:ഖത്തോടെ വാനരതലവന്മാരോട് പറഞ്ഞു.}

സുഗ്രീവന്റെ തിരനോട്ടം-
കുട്ടിഹനുമാന്റെ തിരനോട്ടം-
സുഗ്രീവന്റെ ഇരുന്നാട്ടം-
തിരനോട്ടശേഷം രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്നുകൊണ്ട് സുഗ്രീവൻ തിരതാഴ്ത്തുന്നു.
സുഗ്രീവന്‍:‘കഷ്ടം! എനിക്ക് ഇങ്ങിനെ വന്നല്ലൊ? തലയിലേലെഴുത്ത് മായ്ച്ചാല്‍ പോകുമൊ? ആ മായാവിയെന്ന അസുരന്‍ നിമിത്തം ജേഷ്ഠനായ ബാലി എന്റെ വലിയ ശത്രുവായിതീര്‍ന്നു. അതിനാല്‍ ഞാന്‍ ബാലിയെ ഭയന്ന് ഇവിടെ ഋഷ്യമൂകാചലത്തില്‍ വന്ന് കഴിയുന്നു. ഇവിടെ വന്നാല്‍ തലപൊട്ടിതെറിച്ച് മരിക്കുമെന്ന് പണ്ട് മതംഗമുനി ശപിച്ചിട്ടുണ്ട്. അതിനാല്‍ ബാലി ഇവിടെ കാലെടുത്തു കുത്തുകയില്ല. ഞാനിവിടെ കായ്കനികളും ഭക്ഷിച്ച് കഴിയുമ്പോള്‍ എന്റെ ഭാര്യയേയും അപഹരിച്ച് ബാലി കിഷ്കിന്ധയില്‍ സസുഖം വാഴുന്നു. ഞാനിങ്ങിനെ എത്രകാലം കഴിയണം. എനിക്ക് സഹായത്തിനാരുണ്ട്?‘ (ആലോചിച്ചിട്ട്) ‘വഴിയുണ്ട്’ (ഇത് അറിയാനായി ഇലയിട്ട് നോക്കിയിട്ട്) ‘എന്ത്? എന്നെ സഹായിക്കാന്‍ അളുണ്ടെന്നോ? എവിടെ?‘ (ദൂരേക്ക്നോക്കി) ‘അതാ ദൂരേനിന്നും രണ്ടുപേര്‍ വരുന്നുതുകാണുന്നു. അവര്‍ ജടാവല്‍കലധാരികളാണ്. താപസരാണോ?. എന്നാല്‍ കയ്യില്‍ ചാപബാണങ്ങളേന്തിയിട്ടുണ്ട്,മുഖത്ത് രാജതേജസ്സും കാണാനുണ്ട്. ആരാണിവര്‍?’ (ആലോചിച്ചിട്ട്) ‘ഹോ! ജേഷ്ഠന്‍ എന്നെ വധിക്കുവാനായി പറഞ്ഞുവിട്ടതായിരിക്കുമൊ ഇവരെ? # എനി എന്താണ് ചെയ്യേണ്ടത്? ആകട്ടെ, ഇനി ഉടനെ മന്ത്രിമാരുമായി ആലോചിച്ചുറപ്പിക്കുകതന്നെ’
സുഗ്രീവന്‍ നാലാമിരട്ടിയെറ്റുത്ത് കലാശിക്കുന്നതോടെ നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

[# സുഗ്രീവന്‍ മന്ത്രിമാരുമായി കൂടിയാലോചിക്കുന്നതായ ഈ രംഗം സാധാരണയായി അവതരിപ്പിക്കുക പതിവില്ല. സുഗ്രീവന്റെ ആട്ടത്തെതുടര്‍ന്ന് പതിനൊന്നാം രംഗമാണ് അവതരിപ്പിക്കുക പതിവ്. അങ്ങിനെയാകുമ്പോള്‍ താഴെപ്പറയുന്നവിധമാകും സുഗ്രീവന്‍ ആട്ടം അവസാനിപ്പിക്കുക.
സുഗ്രീവന്‍:(തുടര്‍ന്ന് ‘അഡ്ഡിഡ്ഡിക്കിട‘ ചവുട്ടി ഹനുമാനെ കണ്ട്) ‘അല്ലയൊ ഹനൂമാന്‍, ആ വരുന്നവര്‍ ആരെന്ന് വേഗം പോയ്അറിഞ്ഞാലും. ശത്രുക്കളാണെങ്കില്‍ പെട്ടന്നു കൊന്നുകളയുക. മിത്രമെന്നാകില്‍ കൂട്ടിക്കൊണ്ടുവരിക.’ (ഹനുമാനെ യാത്രയാക്കി തിരിഞ്ഞ് ‘അഡ്ഡിഡ്ഡിക്കിട‘ ചവുട്ടി) ‘അതാ,ഹനുമാന്‍ ഒരു ബ്രാഹ്മണവേഷം ധരിച്ച് അവരുടെ സമീപത്തു ചെന്നു. അവര്‍ എന്തോ സംസാരിച്ചു നില്‍ക്കുന്നു. ദാ ഹനുമാന്‍ അവരെ തോളിലേറ്റി കൊണ്ടുവരുന്നു. ആകട്ടെ ഇനി അവരെ കണ്ട് വഴിപോലെ വൃത്താന്തങ്ങള്‍ അറിയുകതന്നെ’]

വീണ്ടും തിരനീക്കുമ്പോള്‍ ഇടത്തുഭാഗത്തുകൂടി എടുത്തുകലാശത്തോടെ പ്രവേശിക്കുന്ന കുട്ടിഹനുമാന്‍ തുടര്‍ന്ന് ‘അഡ്ഡിഡ്ഡിക്കിട’വെച്ച് മുന്നോട്ടുവന്ന് വലതുവശത്ത് പീഠത്തിലിരിക്കുന്ന സുഗ്രീവനെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടിട്ട് ഭവ്യതയോടെ തൊഴുതുനില്‍ക്കുന്നു.
സുഗ്രീവന്‍:(അനുഗ്രഹിച്ചശേഷം എഴുന്നേറ്റിട്ട്) ‘അല്ലയോ മന്ത്രിവര്യന്മാരേ, ഞാന്‍ പറയുന്നത് വഴിപോലെ കേട്ടാലും’
സുഗ്രീവന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദാഭിനയം ആരംഭിക്കുന്നു.

പദം-രാഗം:ഘണ്ടാരം, താളം:പഞ്ചാരി(രണ്ടാം കാലം)
സുഗ്രീവന്‍:
ചരണം1:
“കോടിസൂര്യശോഭയോടും
 ഈ വനമതില്‍ ആടലന്യൈ
 സഞ്ചാരം ഞാന്‍ കണ്ടു ഭീതോഹം”
പല്ലവി:
“ശൃണുത നിങ്ങള്‍ സചിവവരരേ വച്മി കിഞ്ചന”
ചരണം2:
“താപസാകൃതികളായി
 സഞ്ചരിക്കയും ചാപമേന്തി
 ചര്‍മ്മവും ധരിച്ചതെന്തഹോ”
{കോടിസൂര്യശോഭയോടുകൂടി ഈ വനത്തില്‍ കൂസലില്ലാതെ ഇവര്‍ സഞ്ചരിക്കുന്നതുകണ്ട് ഞാന്‍ ഭയപ്പെടുന്നു. മന്ത്രിവര്യന്മാരേ, നിങ്ങള്‍ എന്റെ വാക്കുകള്‍ പെട്ടന്ന് ശ്രവിക്കുക. താപസവേഷത്തില്‍ മരവുരിയുമുടുത്ത് വില്ലുമേന്തി സഞ്ചരിക്കുന്നതെന്ത്?}

ഹനുമാന്‍:
ചരണം3:(മൂന്നാം കാലം)
“വാ‍നരേന്ദ്രാ നില്‍ക്ക ഇവിടെ മാമകം വാക്യം
 മാനസം തെളിഞ്ഞു കേള്‍ക്ക ഭാനുനന്ദന”
ചരണം4:
“മലയമായ ശൈലശിഖരം ഇവിടമാകുന്നു
 ബാലിഭീതി ഇവിടെയില്ലെന്നോര്‍ത്തുകാണ്‍കെടോ”
പല്ലവി:
“കളക സംഭ്രമം കപീന്ദ്ര വാച്മി കിഞ്ചന”
{വാനരേന്ദ്രാ, സൂര്യനന്ദനാ, ഇവിടെ നില്‍ക്കു. എന്റെ വാക്യം ശ്രദ്ധയോടെ കേള്‍ക്കുക. ഇത് മലയപര്‍വ്വതത്തിന്റെ കൊടുമുടിയാണ്. ഇവിടെ ബാലിയെ ഭയപ്പെടേണ്ടതില്ലെന്ന് മനസ്സിലാക്കുക. കപീന്ദ്രാ, സംഭ്രമം കളഞ്ഞ് വാക്കുകള്‍ ശ്രവിച്ചാലും.}

സുഗ്രീവന്‍:
ചരണം5:
“ഭൂമിപാലമിത്രരായി പലരുമുണ്ടഹോ
 അമിതബലരെ അതിനാല്‍ ബാലി ചോദിതൌ ശങ്കേ”
ചരണം6:
“വായുതനയ വൈകിടാതെ പോയവിടെ നീ
 ന്യായമോടവര്‍കളേവരെന്നറിഞ്ഞു വരികെടോ”
{രാജാവിന്റെ മിത്രങ്ങളായി പലരുമുണ്ട്. അതിനാല്‍ അതിബലവാന്മാരായ ഇവരെ ബാലി അയച്ചതായിരിക്കുമോ എന്ന് ഞാന്‍ സംശയിക്കുന്നു. വായുപുത്രാ, നീ വൈകാതെ പോയി അവര്‍ ആരെന്ന് വിശദമായി അറിഞ്ഞുവരിക.}

ശേഷം ആട്ടം-
പദാഭിനയം കലാശിപ്പിച്ചിട്ട് പീഠത്തിലിരിക്കുന്ന സുഗ്രീവനെ കുമ്പിട്ടിട്ട് ഹനുമാന്‍ ഓച്ഛാനിച്ച് നില്‍ക്കുന്നു.
സുഗ്രീവൻ:(അനുഗ്രഹിച്ചശേഷം) ‘എന്നാല്‍ വേഗം പോയി വിവരങ്ങള്‍ അറിഞ്ഞുവന്നാലും’
ഹനുമാന്‍:‘അങ്ങിനെതന്നെ’
സുഗ്രീവനെ വീണ്ടും കുമ്പിട്ടിട്ട് ഹനുമാന്‍ നിഷ്ക്രമിക്കുന്നു. ഹനുമാനെ അനുഗ്രഹിച്ച് അയച്ചിട്ട് സുഗ്രീവന്‍ പീഠത്തില്‍ ഇരിക്കുന്നു. 
-----(തിരശ്ശീല)-----

ബാലിവധം പതിനൊന്നാംരംഗം

രംഗത്ത്-ശ്രീരാമന്‍, ലക്ഷ്മണന്‍, വടു(കുട്ടിത്തരം മിനുക്കുവേഷം), ഹനുമാന്‍

ശ്ലോകം-രാഗം:പുന്നാഗവരാളി
“സുഗ്രീവനേവമുരചെയ്തതു കേട്ടു വീരന്‍
 സന്തോഷമോടു ഹനുമാനൊരു ഭിക്ഷുവായി
 അഗ്രേസരം ക്ഷിതിഭുജാം സമുപേത്യ നത്വാ
 ശക്രോപമം രഘുവരം ജഗദേ ഹനുമാന്‍”
{സുഗ്രീവന്‍ ഇപ്രകാരം പറഞ്ഞതുകേട്ട് വീരനായ ഹനുമാന്‍ സന്തോഷത്തോടുകൂടി ഒരു ബ്രഹ്മചാരിരൂപം കൈക്കൊണ്ട് ഇന്ദ്രസമനും രാജശ്രേഷ്ഠനുമായ ശ്രീരാമന്റെ സമീപത്തുചെന്ന് നമസ്ക്കരിച്ചിട്ട് ഇങ്ങിനെ പറഞ്ഞു.}

ശ്രീരാമന്‍ വലതുവശത്തായി പീഠത്തിലിരിക്കുന്നു. അദ്ദേഹത്തിന്റെ വലതുവശത്തായി വില്ലുകുത്തിപ്പിടിച്ച് ലക്ഷ്മണന്‍ നില്‍ക്കുന്നു. ഇടത്തുവശത്തുകൂടി പ്രവേശിക്കുന്ന വടു രാമലക്ഷ്മണന്മാരെ കണ്ട്, വന്ദിച്ചിട്ട് ഉയര്‍ത്തിപ്പിടിച്ച കൂപ്പുകൈകളോടെ പദത്തിന് ചുവടുവെയ്ക്കുന്നു. (സാധാരണയായി ഈപദത്തിന് മുദ്രാഭിനയം പതിവില്ല)

ഹനുമാന്റെ പദം-രാഗം:പുന്നാഗവരാളി, താളം:മുറിയടന്ത
ചരണം1:
“ജ്യാഘാതചിഹ്നകരൌ സുകുമാരൌ
 ജ്യാവരതനയൌ നമാമി യുവാം”
ചരണം2:
“രൂപശാലികളായുളോര്‍ നിങ്ങള്‍ വനേ
 താപസവേഷത്തെ പൂണ്ടിട്ടുതന്നെ”
ചരണം3:
“ചാപപാണികളായി നടപ്പാനെന്തു
 ഭൂപതനയരെ കാരണം ചൊല്‍‌വിന്‍”
ചരണം4:
“സുഗ്രീവനെന്നു മഹാത്മാവായിട്ടൊരു
 വിക്രമിയാകിയ വാനരരാജന്‍”
ചരണം5:
“ഋഷ്യമൂകത്തില്‍ വസിക്കുന്നു നിങ്ങടെ
 സഖ്യത്തെ വാഞ്ച്ഛിച്ചീടുന്നനുവേലം”
ചരണം6:
“തത്സചിവനെന്നറിഞ്ഞീടണമെന്നെ
 വായുതനയന്‍ ഹനുമാനെന്നുപേര്‍”
{തഴമ്പുള്ള കൈകളോടുകൂടിയവരും കോമളരൂപന്മാരും രാജകുമാരന്മാരുമായ നിങ്ങളെ നമിക്കുന്നു. സുന്ദരന്മാരായ നിങ്ങള്‍ താപസവേഷം ധരിച്ച് ചാപപാണികളായി വനത്തില്‍ നടക്കുവാന്‍ കാരണമെന്ത്? രാജപുത്രന്മാരേ, പറയുവിന്‍. മഹാത്മാവും പരാക്രമിയുമായ സുഗ്രീവന്‍ എന്നൊരു വാനരരാജാവ് ഋഷ്യമൂകപര്‍വ്വതത്തില്‍ വസിക്കുന്നുണ്ട്. അദ്ദേഹം നിങ്ങളുടെ സഖ്യത്തെ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ മന്ത്രിയായ ഞാന്‍ വായുപുത്രനായ ഹനുമാനാണന്ന് അറിഞ്ഞാലും.}

പദം കലാശിക്കുന്നതോടുകൂടി വടു പിന്നിലേയ്ക്കുമാറി നിഷ്ക്രമിക്കുകയും കുട്ടിഹനുമാന്‍ പ്രവേശിച്ച് ആ സ്ഥാനത്ത് തൊഴുതുനില്‍ക്കുകയും ചെയ്യുന്നു. ശ്രീരാമന്‍ എഴുന്നേറ്റ് പദം അഭിനയിക്കുന്നു.

ശ്രീരാമന്റെ പദം-രാഗം:കല്യാണി(കാനക്കുറിഞ്ഞിയിലും പതിവുണ്ട്), താളം:അടന്ത(മുന്നാം കാലം)
ചരണം1:
“സൌമിത്രേ സോദര മാരുതി ഏവം
 ഉരച്ചതിനുത്തരം സദൃശം ചൊല്ക”
ചരണം2:
“സാമനിധേ സരസീരുഹലോചന
 സ്വാമികാര്യോത്സാഹിയല്ലോ ഹനുമാന്‍”
{അനുജാ, ലക്ഷ്മണാ, ഹനുമാന്‍ ഇപ്രകാരം പറഞ്ഞതനുസ്സരിച്ച് ഉത്തരം പറയുക. താമരക്കണ്ണാ, യജമാനന്റെ കാര്യത്തില്‍ ഉത്സാഹമുള്ളയാളാണ് ഹനുമാന്‍.}

പദാഭിനയം കലാശിപ്പിച്ചിട്ട് പീഠത്തില്‍ ഇരിക്കുന്നു. തുടര്‍ന്ന് ലക്ഷ്മണന്‍ പദം അഭിനയിക്കുന്നു.

ലക്ഷ്മണന്റെ പദം-രാഗം:സാവേരി, താളം:മുറിയടന്ത
പല്ലവി:
“ഹേ പവനാത്മജ ധീരവര കേള്‍ക്ക
  ഭൂപമണി രാമചന്ദ്രന്‍ ചരിതം”
ചരണം1:
“മംഗല സാകേതവാസി മഹീപതി
 തുംഗപരാക്രമനാകും ദശരഥന്‍
 തന്നുടെ സൂനുവാമാര്യന്‍ രഘൂത്തമന്‍
 പിന്നെ ഭരതനിളയോന്‍ ഞാന്‍”
ചരണം2:
“മിത്രകുലാനന്ദിയാകിയ ബാലകന്‍
 ശത്രുഘ്നനെന്നവന്‍ തമ്പിയെനിക്കൊ
 വീതഖേദം വാഴുംകാലം മഹീപതി
 താതവാക്കുകേട്ടു കാനനേ വന്നു”
ചരണം3:
“പഞ്ചവടിയില്‍ വസിക്കുന്ന കാലം
 മഞ്ജുളാംഗീം ആര്യന്റെ ജായാം സീതാം
 രാത്രിഞ്ചരനായ രാവണന്‍ കൊണ്ടുപോയി
 അത്ര വന്നന്വേഷിപ്പാനായി ഞങ്ങള്‍”
ചരണം4:(മുറുകിയകാലം)
“മുന്നം ദനു ചൊല്ലിക്കേട്ടു നിന്നുടയ
 മന്നവന്‍ സുഗ്രീവന്റെ വൃത്താന്തമെല്ലാം”
{ധീരാഗ്രേസരനായ ഹേ വായുപുത്രാ, രാജരത്നമായ ശ്രീരാമചന്ദ്രന്റെ ചരിതം കേള്‍ക്കുക. നന്മനിറഞ്ഞ അയോദ്ധ്യയിലെ രാജാവും മഹാപരാക്രമിയുമായ ദശരഥന്റെ പുത്രനാണ് എന്റെ ജേഷ്ഠനായ ഈ രഘുവംശശ്രേഷ്ഠന്‍. അദ്ദേഹത്തിന്റെ അനുജന്‍ ഭരതന്‍. ഭരതന്റെ അനുജനാണ് ഞാന്‍. സൂര്യവംശത്തെ ആ‍നന്ദിപ്പിക്കുന്ന ബാലകനായ ശത്രുഘ്നന്‍ എന്റെ അനുജനാണ്. ദുഃഖമില്ലാതെ വാഴുന്നകാലത്ത് രാജാവ് അച്ഛന്റെ വാക്കുനുസ്സരിച്ച് കാനനത്തില്‍ വന്നു. പഞ്ചവടിയില്‍ താമസിക്കുന്ന കാലത്ത് ജേഷ്ഠന്റെ പത്നിയും സുന്ദരിയുമായ സീതാദേവിയെ രാക്ഷസനായ രാവണന്‍ കൊണ്ടുപോയി. അന്വേഷിക്കാനായി വന്നതാണ് ഞങ്ങള്‍. മുന്‍പ് ദനു എന്ന ഗന്ധര്‍വ്വന്‍ പറഞ്ഞ് നിന്റെ രാജാവാ‍യ സുഗ്രീവന്റെ കഥയെല്ലാം ഞങ്ങള്‍ കേട്ടിട്ടുണ്ട്.}

ശേഷം ആട്ടം-
പദാഭിനയം കലാശിപ്പിച്ചിട്ട് ലക്ഷ്മണന്‍ രാമന്റെ വലതുഭാഗത്തേക്കുവന്നു നില്‍ക്കുന്നു.
ഹനുമാൻ:(കുമ്പിട്ടിട്ട്) ‘എന്നാല്‍ നമുക്കിനി വേഗം സുഗ്രീവസമീപത്തേയ്ക്ക് പോവുകയല്ലെ?’
ശ്രീരാമന്‍:‘അങ്ങിനെതന്നെ’
ഹനുമാന്‍:‘ഭവാന്മാരെ ഞാന്‍ ചുമലിലെടുത്ത് കൊണ്ടുപോകാം’
വീണ്ടും വന്ദിച്ച് ഹനുമാന്‍ രാമലക്ഷ്മണന്മാരെ വലം ഇടം കൈകളില്‍ കോര്‍ത്തുപിടിച്ച്(ചുമലിലേറ്റിയഭാവത്തില്‍) പിന്നിലേയ്ക്കു കാല്‍കുത്തിമാറുന്നു. മൂവരും നിഷ്ക്രമിക്കുന്നു. 
-----(തിരശ്ശീല)-----

ബാലിവധം പന്ത്രണ്ടാംരംഗം

രംഗത്ത്-ശ്രീരാമൻ, ലക്ഷ്മണൻ, ഹനുമാൻ, സുഗ്രീവൻ

ശ്ലോകം-രാഗം:കാമോദരി
“ലക്ഷ്മണൻ ചൊന്ന വാക്യം കേട്ടുതൻ രൂപമോടെ
 ലക്ഷ്മണഞ്ചാപിരാമം കണ്ഠഭാഗേ വഹിച്ചു
 തൽക്ഷണം ശൈലവര്യം പുക്കു തൻ സ്വാമി മുന്നിൽ
 ദക്ഷനാകും ഹനുമാൻ ചൊല്ലിനാൻ സൂര്യസൂനും”
{ലക്ഷ്മണൻ പറഞ്ഞ വാക്യം കേട്ട് സമർത്ഥനായ ഹനുമാൻ തന്റെ സ്വന്തം രൂപം ധരിച്ച് രാമലക്ഷ്മണന്മാരെ ചുമലിലേറ്റ്ക്കൊണ്ട് ഉടനെ മലമുകളിൽ ചെന്ന് തന്റെ സ്വാമിയായ സൂര്യപുത്രന്റെ മുന്നിൽ ഇപ്രകാരം പറഞ്ഞു.}

മുൻ രംഗാന്ത്യത്തിലേതുപോലെ കൈകൾ കോർത്തുപിടിച്ചുകൊണ്ട് ഇടത്തുഭാഗത്തുകൂടി ‘കിടതകധീം,താം’ മേളത്തോടൊപ്പം ഹനുമാനും രാമലക്ഷ്മണന്മാരും പ്രവേശിക്കുന്നു. രാമലക്ഷ്മണന്മാരെ ഇടതുവശത്ത് നിർത്തി മുന്നോട്ടുവരുന്ന ഹനുമാൻ വലതുഭാഗത്തായി പീഠത്തിലിരിക്കുന്ന സുഗ്രീവനെ വന്ദിക്കുന്നു. സുഗ്രീവൻ ഹനുമാനെ അനുഗ്രഹിക്കുകയും രാമലക്ഷ്മണന്മാരെ കണ്ട് എഴുന്നേറ്റ് ആദരവോടെ നിൽകുകയും ചെയ്യുന്നു. കുട്ടിഹനുമാൻ പദാഭിനയം ആരംഭികുന്നു.

കുട്ടിഹനുമാന്റെ പദം-രാഗം:കാമോദരി, താളം:മുറിയടന്ത(ദ്രുതകാലം)
ചരണം1:
“സ്വാമിൻ മഹമതേ സാകേതവാസൻ
 ദശരഥഭൂമിപന്റെ സുതരാമിവർ
 കാനനേ വന്നു പിതാവിൻ
 നിയോഗം നിമിത്തമായി”
ചരണം2:
“പഞ്ചവടിയിൽ വസിക്കുന്ന കാലം
 ഖരനാദി കൌണപരെയെല്ലാം
 പഞ്ചതയേ നയിപ്പിച്ചു വസിക്കുമ്പോൾ
 രാമജായാം വൈദേഹിം”
ചരണം3:
“പങ്തികണ്ഠൻ വഞ്ചിച്ചു കൊണ്ടുപോയ
 തന്വേഷിച്ചിവിടെ വന്നു
 പമ്പയാം സരസ്സിന്നന്തികാലിവരെയിങ്ങു
 കൊണ്ടുപോന്നേൻ വീരൌ ഞാൻ”
ചരണം4:
“ഇക്ഷ്വാകുവംശമണികൾ മഹീപാലൻ
 പൂജ്യരല്ലോ ഭവതാസമം^
 ഇക്ഷുശരാസനതുല്യ നിന്നോടുള്ള
 സഖ്യത്തെ വാഞ്ചിക്കുന്നു”
{സ്വാമിൻ, മഹാമതേ, അയോദ്ധ്യാധിപതിയായ ദശരഥരാജന്റെ പുത്രരായ ഇവർ പിതാവിന്റെ നിയോഗം നിമിത്തം കാനനത്തിൽ വന്നവരാണ്. ഖരൻ ആദിയായ രാക്ഷസരെയെല്ലാം വധിച്ച് പഞ്ചവടിയിൽ വസിക്കുന്നകാലത്ത് രാമപത്നിയായ സീതയെ രാവണൻ വഞ്ചിച്ചു കൊണ്ടുപോയി. അന്വേഷിച്ച് പമ്പാനദീതീരത്ത് എത്തിയ ഈ വീരന്മാരെ ഞാൻ ഇങ്ങു കൊണ്ടുപോന്നു. ഇക്ഷ്വാവംശരത്നങ്ങളായ ഈ രാജാക്കന്മാർ പൂജ്യരല്ലോ. കാമദേവതുല്യാ, ഇവർ അങ്ങയോട് സഖ്യം ചെയ്യാൻ ആഗ്രഹിക്കുന്നു.}

[^‘ഭവതാസമം’ എന്നുകേൾക്കുന്നതോടെ സുഗ്രീവൻ രാമലക്ഷ്മണന്മാരെ നമസ്ക്കരിക്കുന്നു. അവരുടെ അനുഗ്രഹം ഏറ്റുവാങ്ങിക്കൊണ്ട് സുഗ്രീവൻ ആദരവോടെ അവരെ മാന്യസ്ഥാനത്തേയ്ക്ക്(വലതുഭാഗത്തേയ്ക്ക്) ആനയിക്കുന്നു. ശ്രീരാമൻ വലത്തുഭാഗത്തേയ്ക്കുവന്ന് പീഠത്തിലിരിക്കുന്നു. ലക്ഷ്മണൻ രാമന്റെ വലതുവശത്തായി നിൽക്കുന്നു.]

പദാഭിനയം കലാശിക്കുന്നതോടെ ഹനുമാൻ എല്ലാവരേയും വണങ്ങി പിന്നോട്ടുമാറി നിഷ്ക്രമിക്കുന്നു. ഹനുമാനെ അനുഗ്രഹിച്ച് അയച്ചശേഷം സുഗ്രീവൻ പദം അഭിനയിക്കുന്നു.

സുഗ്രീവന്റെ പദം-രാഗം:കമോദരി, താളം:മുറിയടന്ത(ദ്രുതകാലം)
ചരണം1:
“ബാലിഭയം കൊണ്ടിവിടെ ഹതദാര-
 നായ്‌വസിക്കുന്നേൻ ഞാൻ
 ഭൂമിപാലശിരോമണേ നിന്നുടെ സഖ്യത്തെ
 വാഞ്ചിക്കുന്നേനധികം”
ചരണം2:
“മത്തമതംഗജയാന ദശരഥ-
 നന്ദന എനിക്കിപ്പോൾ
 ഹസ്തം തന്നെന്നോടു സഖ്യം ചെയ്തീടേണം
 അഗ്നിസാക്ഷിയായിട്ടു”
{പത്നി അപഹരിക്കപ്പെട്ടവനായ ഞാനും ബാലിയെ ഭയപ്പെട്ട് ഇവിടെ വസിക്കുന്നു. രാജാക്കന്മാരുടെ ശിരോരത്നമേ, നിന്റെ സഖ്യത്തെ ഞാൻ അധികമായി ആഗ്രഹികുന്നു. മദയാനയുടെ നടയുള്ളവനേ, ദശരഥപുത്രാ, എനിക്കിപ്പോൾ ഹസ്തം തരിക. അഗ്നിസാക്ഷിയായിട്ട് എന്നോട് സഖ്യം ചെയ്തീടേണം.}

ശ്രീരാമന്റെ പദം-രാഗം:കമോദരി, താളം:അടന്ത(മൂന്നാം കാലം)
ചരണം1:
“അസ്തു തഥാ തവ പാണിയെത്തന്നു ഞാൻ
 സഖ്യത്തെ ചെയ്തീടുന്നേൻ
 നിൻ കളത്രാപഹാരി ബാലിയെക്കൊന്നിട്ടു
 രാജ്യവും നൽകീടുന്നേൻ^
 ചരണം2:
“ദർപ്പമിയലുമമോഘങ്ങളാമെന്റെ
 ബാണങ്ങളെ കാൺകെടോ ജീവ-
 ദർപ്പഹാരികൾ രിപുകുലത്തിന്നിവ
 സുഗ്രീവ സൂര്യസുത”
{അങ്ങിനെയാകട്ടെ, കൈ തന്ന് ഞാൻ സഖ്യം ചെയ്യുന്നു. നിന്റെ പത്നിയെ അപഹരിച്ച ബാലിയെ കൊന്ന് താങ്കൾക്ക് രാജ്യവും നൽകുന്നുണ്ട്. സുഗ്രീവാ, സൂര്യപുത്രാ, മൂശ്ചയുള്ളവയും ഒരിക്കലും ലക്ഷ്യം പിഴയ്ക്കാത്തവയും ശത്രുക്കൂട്ടത്തിന്റെ അഹങ്കാരം ഹരിക്കുന്നവയുമായ എന്റെ ബാണങ്ങൾ കാണുക.}

[
^‘നൽകീടുന്നേൻ’ എന്ന് ആടുന്നതിനെ തുടർന്ന് ശ്രീരാമൻ കലാശത്തിനൊപ്പം അഗ്നിയെ സങ്കൽ‌പ്പിച്ച് സത്യമുദ്രയോടെ സുഗ്രീവന്റെ കയ്യിലടിച്ച് സത്യം ചെയ്യുന്നു.]

സുഗ്രീവൻ:
ചരണം4:
“രാവണൻ സീതയെ കൊണ്ടുപോകുന്ന നേരം
 രാമേതി സാ രുദതീ
 ശോഭയേറും ഭൂഷ്ണങ്ങളും മഞ്ജുള-
 മുത്തരീയമെന്നിവ”
ചരണം5:
“ഇട്ടുംകളഞ്ഞു നടന്നതു ഞാനി-
 ങ്ങെടുത്തുവെച്ചിട്ടുണ്ടഹോ തവയാ’
 ദ്രഷ്ടവ്യങ്ങൾതന്നെ രാഘവ രാമേതി
 ദിവ്യാഭൂഷണങ്ങൾ”
{രാവണൻ സീതയെ കൊണ്ടുപോകുന്ന നേരത്ത് ദേവി ‘രാമാ, രാമാ’ എന്നു വിലപിച്ചുകൊണ്ട് ശോഭയേറിയ ആഭരണങ്ങളും മനോഹരമായ അംഗവസ്ത്രവും താഴേയ്ക്കിട്ടു. ഞാൻ അത് എടുത്ത് സൂക്ഷിച്ചുവെച്ചിട്ടുണ്ട്. രാഘവാ, രാമാ, അവ അങ്ങ് കാണേണ്ടവതന്നെയാണ്.}

പദം കലാശിക്കുന്നതോടെ സുഗ്രീവൻ നിഷ്ക്രമിക്കുന്നു. തുടർന്ന് ഗായകർ ശ്ലോകം ആലപിക്കുന്നു.

ശ്ലോകം^-രാഗം:ഘണ്ടാരം
“ഇത്ഥം പറഞ്ഞു രഘുവീരകരേ ഹരീന്ദ്രൻ
 ചിത്രാണിഭൂഷണകുലാനി കൊടുത്തശേഷം
 അത്തൽ മുഴുത്തു വിലലാപനരേന്ദ്രനപ്പോൾ
 ഹസ്തീന്ദ്രമത്തഗമനാ വിരഹാർത്തിയാലേ”
{ഇങ്ങിനെ പറഞ്ഞ് വാനരേന്ദ്രൻ വിചിത്രങ്ങളായ കുറേ ആഭരണങ്ങൾ ശ്രീരാമന്റെ കയ്യിൽ കൊടുത്തു. അപ്പോൾ മത്തനായ ഗജേന്ദ്രനെപ്പോലെ നടക്കുന്നവളുടെ(സീതയുടെ) വിരഹതാപത്താൽ ദുഃഖം മുഴുത്ത് നരേന്ദ്രൻ വിലപിച്ചു.}

[
^ശ്ലോകമാരംഭിക്കുന്നതോടെ പട്ടിൽ പൊതിഞ്ഞ ആഭരണങ്ങളുമായി സുഗ്രീവൻ വീണ്ടും പ്രവേശിക്കുന്നു. ശ്രീരാമൻ എഴുന്നേറ്റ് ജിജ്ഞാസയോടെ ഇരുകൈകളും നീട്ടികാണിക്കുന്നു. ‘ഭൂഷണകുലാനി കൊടുത്ത’ എന്നാലപിക്കുന്നതിനൊപ്പം സുഗ്രീവൻ ആഭരണപ്പൊതി രാമന്റെ കൈയ്യിൽ നൽകുന്നു. ആഭരണങ്ങൾ കണ്ട് സങ്കടം വർദ്ധിക്കുന്ന ശ്രീരാമൻ രംഗമദ്ധ്യത്തിലേയ്ക്കുവന്ന് നിലത്തിരുന്ന് ആഭരണപ്പൊതി മുന്നിൽ വെച്ചിട്ട് വിലപിക്കുന്നു.]

വലതുവശത്തായി വില്ലുകുത്തിപിടിച്ച് ലക്ഷ്മണനും ഇടത്തുവശത്തായി സുഗ്രീവനും വിഷമത്തോടെ നോക്കി നിൽക്കുന്നു. ശ്രീരാമൻ ഇരുന്നുകൊണ്ടുതന്നെ പദം അഭിനയിക്കുന്നു.

ശ്രീരാമന്റെ വിലാപപദം-രാഗം:ഘണ്ടാരം, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“പ്രേയസി മമ ജാനകി സീതേ
 മായാവികളാം നിശിചരരാൽ
 ജായേ ബത പീഡിതയായി
 മേവുകയോ ബാലേ”
ചരണം2:
“ഉള്ളിൽമുദാ നിന്നുടെ വചസാ
 കള്ളമൃഗത്തിൻ പിറകേ നട-
 കൊള്ളുമുടൻ നിശിചരനെന്നുടെ-
 യുള്ളിലഴൽ ചേർത്തു”
{എന്റെ പ്രിയേ, ജാനകീ, സീതേ, കുട്ടീ, കഷ്ടം! മായാവികളായ രാക്ഷസരാൽ ഭവതി പീഡിതയായി കഴിയുകയണോ? നിന്റെ വാക്കുകേട്ട് ഉള്ളിൽ സന്തോഷത്തോടെ ആ കള്ളമൃഗത്തിന്റെ പിറകെ ചെന്നപ്പോൾ പെട്ടന്ന് രാക്ഷസൻ എനിക്ക് ദു:ഖം ഉണ്ടാക്കിവെച്ചു.}

ലക്ഷ്മണന്റെ പദം-രാഗം:നാഥനാമഗ്രി, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“രാമവിഭോ പീഡിക്കരുതേ
 ഭീമപരാക്രമനാകിയ നീ
 ഭൂമീപതിതിലക മഹാത്മൻ
 കാമസമാകാര”
{രാമപ്രഭോ, രാജശ്രേഷ്ഠാ, മഹാത്മാവേ, കാമതുല്ല്യാ, ഭീമപരാക്രമനാകിയ അങ്ങ് ദു:ഖിക്കരുതേ.}

ശ്രീരാമൻ:
ചരണം3:
“തരുണിമണികുചകലശോപരി
 തിരളുന്നൊരു ഹരമിതല്ലോ
 അരികിലഹോ കാൺക^ സഹോ-
 ദര ഹാ ഹാ കിമുകരവൈ”
{സുന്ദരീരത്നത്തിന്റെ കുചകുംഭങ്ങൾക്കുമീതെ ശോഭിച്ചിരുന്ന മാലതന്നെയാണിത്. അനുജാ, അരികിൽ വന്നു നോക്കു. ഹാ! ഹാ! കഷ്ടം! ഞാൻ എന്തുചെയ്യട്ടെ?}

[
^‘കാൺക’ എന്നാടുമ്പോൾ ലക്ഷ്മണൻ രാമന്റെ സമീപം ചെന്നിരുന്ന് ആഭരണങ്ങൾ വീക്ഷിച്ച്ച്ചിട്ട് ‘കഷ്ടം!‘ എന്നു കാട്ടുന്നു.]

സുഗ്രീവന്റെ പദം-രാഗം:നാഥനാമഗ്രി, താളം:ചെമ്പട(മൂന്നാം കാലം)
ചരണം1:
“രഘുവീര മഹാരഥദേവ സകലേശ്വര പീഡിക്കരുതേ
 അഘരഹിത മഹാത്മൻ ദശരഥസുകുമാരകുമാര
 പോരാളികളാകിയ കൌണപർ പാരാളും രാവണഹതയേ
 നീരാളും മുകിലൊളികുഴലിയെക്കണ്ടു വരുന്നുണ്ടു”
{രഘുവീരാ, മഹാരഥപുത്രാ, സകലേശ്വരാ, നിർദ്ദോഷനും മഹാത്മാവുമായ ദശരഥന്റെ സുന്ദരനായ പുത്രാ, ദുഃഖിക്കരുതേ. പോരാളികളാകിയ രാക്ഷസരുടെ രാജ്യം ഭരിക്കുന്ന രാവണനാൽ അഹരിക്കപ്പെട്ട നീലകാർവേണിയാളെ കണ്ടുവരുന്നുണ്ട്.}

സുഗ്രീവൻ പദം അഭിനയിക്കുന്നതോടെ ശ്രീരാമൻ തെല്ലു സമാധാനപ്പെട്ട് എഴുന്നേറ്റ് നിൽക്കുന്നു. സുഗ്രീവൻ പദംകലാശിക്കുന്നതിനൊപ്പം ശ്രീരാമന്റെ കൈയ്യിലടിച്ച് സത്യംചെയ്യുന്നു. ശ്രീരാമൻ ആഭരണങ്ങൾ സുഗ്രീവനെ ഏൽ‌പ്പിക്കുന്നു. ശ്രീരാമൻ സന്തോഷവാനാകുന്നു.
സുഗ്രീവൻ(പെരിയാനമ്പറ്റ ദിവാകരൻ) പദംകലാശിക്കുന്നതിനൊപ്പം ശ്രീരാമന്റെ(കലാ:പ്രദീപ്) കൈയ്യിലടിച്ച് സത്യംചെയ്യുന്നു
ശേഷം ആട്ടം-
സുഗ്രീവൻ:‘ബാലി അതിബലവാനാണ്. അവനു തുല്യം ശക്തിയുള്ളവരായി ആരും ഇല്ല. അവൻ പണ്ട് യുദ്ധത്തിനുവന്ന ദുന്ദുഭി എന്ന അസുരനെ ചുഴറ്റി ദൂരേയ്ക്ക് എറിഞ്ഞുകൊന്നു. അവന്റെ അസ്ഥികൂടം അതാ കിടക്കുന്നു. അവിടത്തേയ്ക്ക് അത് എടുത്തെറിയുവാൻ സാധിക്കുകയില്ലെ?’
ശ്രീരാമൻ:‘ഓഹോ, ഒട്ടും പ്രയാസമില്ല. വഴിപോലെ കണ്ടാലും.’
ശ്രീരാമൻ നാലാമിരട്ടിയെടുത്ത് കലശിക്കുന്നതിനൊപ്പം വലംകാലിന്റെ പെരുവിരൾകൊണ്ട് അസ്ഥികൂടം പൊക്കി എറിയുന്നതായി നടിക്കുന്നു. സുഗ്രീവൻ അത്ഭുതപ്പെട്ടു നിൽക്കുന്നു. ഗായകർ ശ്ലോകം ആലപിക്കുന്നു.


ശ്ലോകം#-രാഗം:കേദാരഗൌളം
“ഏവം സുഗ്രീവവാക്യപ്രമുദിതഹൃദയൌ രാഘവോ ദുന്ദുഭേസ്തം
  പാദാംഗുഷ്ഠേന കായം ഗുരുതരതരസൈവാക്ഷിപാന്നസ്ഥിശേഷം
  താവല്‍ ശാഖാമൃഗണാം മനസി സമജനി പ്രത്യയഃ കിഞ്ചനാര്‍ത്ഥം
  സുഗ്രീവോ സൌ കപീന്ദ്രാന്‍ സഖിബലമറിവാന്‍ സംശയാലേവമൂചേ||”
{ഇപ്രകാരം സുഗ്രീവന്റെ വാക്കിനാല്‍ ഉള്ളില്‍ സന്തോഷവാനായ ശ്രീരാമന്‍ ദുന്ദുഭിയുടെ അസ്ഥിമാത്രമായ ശരീരം കാല്പെരുവിരല്‍കൊണ്ട് എടുത്തെറിഞ്ഞപ്പോള്‍ വാനരന്മാര്‍ക്ക് മനസ്സില്‍ അല്പം വിശ്വാസം തോന്നിയെങ്കിലും സംശയം മുഴുവന്‍ തീരാത്ത സുഗ്രീവന്‍ ശ്രീരാമബലം അറിവാനായി വീണ്ടും ഇങ്ങിനെ പറഞ്ഞു.}


[#ഈ രംഗത്തിൽ സാധാരാണയായി ഈ ശ്ലോകം മുതലുള്ള ഭാഗങ്ങൾ മാത്രമെ ചൊല്ലിയാ‍ടാറുള്ളു. ഇതുവരെയുള്ള ഭാഗങ്ങൾ ആട്ടത്തിൽ കഴിക്കുകയാണ് പതിവ്. അങ്ങിനെയാകുമ്പോൾ കുട്ടിഹനുമാൻ രംഗത്ത് ഉണ്ടാവുകയുമില്ല.] 

സുഗ്രീവന്‍:‘അങ്ങ് നിഷ്പ്രയാസം ദുന്ദുഭിയുടെ കായവിക്ഷേപം നടത്തി. എങ്കിലും എനിക്കൊരു സംശയമുണ്ട്. സഖേ, ഞാന്‍ പറയുന്നത് കേട്ടാലും’
സുഗ്രീവന്‍ നാലാമിരട്ടികലാശം എടുത്തിട്ട് പദം അഭിനയിക്കുന്നു.

പദം-രാഗം:കേതാരഗൌള, താളം:ചമ്പ
സുഗ്രീവന്‍:
പല്ലവി:
“രാഘവ സഖേ വാക്കു കേള്‍ക്ക മമ വീരാ”
ചരണം1:
“ദുന്ദുഭി തന്നുടെ കായവിക്ഷേപണം
 അന്നുഖിന്നോപിചെയ്തല്ലൊ ബാലി”
ചരണം2:
“മന്നവ നീയതിനെ മോദേനചെയ്തതിനു
 ഇന്നി മമ വിശ്വാസം വന്നതില്ലല്ലൊ”
ചരണം3:
“ബാലി മമ സോദരന്‍ ഭീമബലധൈര്യവാന്‍
 ബലമിയലും കയ്യൂക്കു കട്ടുവതിനായ്”
ചരണം4:
“സാലന്തികം പുക്കു താഡനം ചെയ്തുടന്‍
 കൈത്തരിപ്പടക്കീടും സാലമിതല്ലൊ”
ചരണം5:
“ഉന്നതശാഖങ്ങളായ സാലങ്ങളില്‍
 ഒന്നിനെ ഭേദിക്കവേണം ഭവാന്‍”
ചരണം6:
“എന്നാലതിനു മടികൂടാതെ ചെയ്‌വതി-
 നുന്നിശ്ശരത്തെ നീ യാത്രയാക്കേണം”
{സുഹൃത്തേ രാമ, പണ്ട് ഖിന്നതയില്ലാതെ ബാലി ദുന്ദുഭിയെ എടുത്തെറിഞ്ഞല്ലൊ. ഇന്ന് അവിടുന്നും അതുചെയ്തു. എന്നാല്‍ എനിക്ക് വിശ്വാസമായില്ല. അതിബലവാനും ധൈര്യശാലിയുമായ എന്റെ ജേഷ്ഠനായ ബാലി കൈത്തരിപ്പുതീര്‍ക്കുവാനായി ചെന്ന് താഡനം ചെയ്യുന്ന ഏഴുമരങ്ങളാണീ കാണുന്നത്. ഉയര്‍ന്ന ശാഖകളോടുകൂടിയ ഇവയില്‍ ഒന്നിനെ ഭവാന്‍ മുറിച്ചാല്‍ കൊള്ളാം. എന്നാല്‍ ഇതു മടികൂടാതെ ചെയ്യാന്‍ അങ്ങ് ബാണത്തെ അയക്കണം.}
.
രാമന്‍:
ചരണം7:
“സുഗ്രീവ നിന്‍‌ഹൃദി പ്രത്യയം വരുവതിനു
 അഗ്രേ നീ കാണവേ സാലങ്ങളെ”
ചരണം8:
“ഉഗ്രമാം ബാണമയച്ചു പിളര്‍ന്നീടാം
 വിക്രമം നീയതിനെയറിക കപിവീര”
പല്ലവി:
“സാദരമയേ വാക്കു കേള്‍ക്ക മമ വീരാ”
{സുഗ്രീവാ, താങ്കള്‍ക്ക് ഉറപ്പുവരാന്‍, നിന്റെ മുന്നില്‍‌വെച്ച്തന്നെ ഉഗ്രമായ ബാണമയച്ച് സാലങ്ങളെ പിളര്‍ക്കാം. എന്റെ വിക്രമം നീ ഇതിനാല്‍ അറിഞ്ഞുകൊള്ളുക. വിരാ,സാദരം എന്റെ വാക്കു കേള്‍ക്കുക.}

രാമന്‍ വില്ലുകെട്ടി ‘എന്നാല്‍ കണ്ടാലും’ എന്നുകാട്ടി നലാമിരട്ടിയെടുത്തിട്ട്, കെട്ടിച്ചാടി അസ്ത്രമയക്കുന്നു. 

(വലന്തലമേളം)
സപ്തസാലങ്ങള്‍ അങ്ങുമിങ്ങും മുറിഞ്ഞു വീഴുന്നതുകണ്ട് സുഗ്രീവന്‍ വിസ്മയപ്പെട്ട് രാമനെ നമസ്ക്കരിക്കുന്നു.
സപ്തസാലഭേദനം (ശ്രീരാമന്‍-കലാ:രാജീവ്, ലക്ഷ്മണന്‍-ആര്‍.എല്‍.വി.സുനില്‍, സുഗ്രീവന്‍-കോട്ട:ദേവദാസ്)
ശേഷം ആട്ടം-
സുഗ്രീവന്‍:‘അല്ലയോ രാജശ്രേഷ്ഠാ, അവിടുത്തെ ശക്തി അത്യത്ഭുതം തന്നെ. എനിക്കിനി രാജ്യാദികളൊന്നും വേണ്ട. സദാ അവിടുത്തെ പാദം സേവിച്ചിരുന്നാല്‍ മതി.
രാമന്‍:‘അതു ശരിയല്ല. നാമിരുവരും സത്യംചെയ്തതല്ലെ? ബാലിയെ വധിക്കുവാന്‍ ഞാന്‍ സഹായിക്കാം. ധൈര്യത്തോടെ പോയി ബാലിയെ പോരിനു വിളിച്ചാലും’
സുഗ്രീവന്‍:‘ശരി. അവിടുത്തെ കല്‍പ്പനപോലെ’
രാമന്‍:‘നിങ്ങള്‍ യുദ്ധംചെയ്യുന്ന സമയത്ത് ഞാന്‍ ഒളിഞ്ഞിരുന്ന് അസ്ത്രമയച്ച് ബാലിയെ വധിച്ചുകൊള്ളാം. ആസമയത്ത് നിങ്ങളെ തിരിച്ചറിയുവാനായി ഒരു വഴിയുണ്ട്’
(ലക്ഷ്മണനോട്) ‘വേഗത്തില്‍ ഒരു പുഷ്പഹാരം കൊണ്ടുവന്ന് ഇവനെ അണിയിച്ചാലും’
ലക്ഷ്മണന്‍ വേഗം ഒരു പുഷ്പഹാരം കൊണ്ടുവന്ന് സുഗ്രീവന്റെ കഴുത്തിലണിയിക്കുന്നു. സുഗ്രീവന്‍ വന്ദിച്ച് യാത്രയാകുന്നു. രാമനും ലക്ഷ്മണനും നിഷ്ക്രമിക്കുന്നു.

സുഗ്രീവന്‍+:(തിരിഞ്ഞുവന്ന് ‘അഡ്ഡിഡ്ഡിക്കിട ചവുട്ടിയിട്ട്) ‘ഇതാ വലിയ ഗോപുരങ്ങളോടുകൂടിയ കിഷ്ക്കിന്ധരാജധാനി കാണുന്നു. ബാലി എവിടെ? ആ, ഏതായലും ഇനി ബാലിയെ പോരിനു വിളിക്കുകതന്നെ’

[+പഴയചിട്ടയനുസ്സരിച്ച് രാമലക്ഷ്മണന്മാര്‍ നിഷ്ക്രമിച്ചാല്‍ തിരശ്ശീലപിടിച്ച് ഒരു ശ്ലോകം ചെല്ലിയതിനുശേഷം സുഗ്രീവന്‍ പ്രവേശിച്ചിട്ടാണ് പോരിനുവിളിച്ചിരുന്നത്.]

സുഗ്രീവന്‍ നാലാമിരട്ടിചവുട്ടി പദം അഭിനയിക്കുന്നു.

സുഗ്രീവപദം-ആഹരിരാഗം,ചെമ്പടതാളം.
ചരണം1:
“വിക്രമി നിന്‍സഹജനാം സുഗ്രീവന്‍ വിളിക്കുന്നു ഞാന്‍
 അഗ്രജ വൈകാതെ യാഹി ശക്രജ വാ പോരിനായി”
പല്ലവി:
“പോരിനായേഹി സോദരാ”
ചരണം2:
“നിന്നോടു പിഴ ചെയ്യാതോരെന്നെയോരാതെ രാജ്യത്തില്‍-
 നിന്നോടിച്ചുകളഞ്ഞല്ലോ ഇന്നു വന്നേന്‍ പോരിനായ്”
(“പോരിനായേഹി സോദരാ”)
ചരണം3:
“കൈബലത്തില്‍ വിജിതരാം കൈടഭപമാനശൂര
 കൈരവാധിനാഥവക്ത്ര കൈതൊഴുതു വിളിക്കുന്നേന്‍”
(“പോരിനായേഹി സോദരാ”)
{പരാക്രമിയായ അങ്ങയുടെ അനുജന്‍ സുഗ്രീവന്‍ അങ്ങയെ പോരിനുവിളിക്കുന്നു. ഇന്ദ്രപുത്രനായ ജേഷ്ഠാ, താമസിയാതെ പോരിനുവരിക. യുദ്ധത്തിനായി വരൂ സോദരാ. അങ്ങയോട് തെറ്റുചെയ്യാത്തവനാണെന്ന്‍ ഓര്‍ക്കാതെ എന്നെ രാജ്യത്തുനിന്നും ഓടിച്ചുവല്ലൊ. ഇന്നു ഞാന്‍ പോരിനായി വന്നിരിക്കുകയാണ്. കരബലത്താല്‍ കൈടഭതുല്യന്മാരായ ശൂരന്മാരെ ജയിച്ചവനെ, ചന്ദ്രാനന, തൊഴുകയ്യോടേ ഞാന്‍ യുദ്ധത്തിനു വിളിക്കുന്നു.}

ശേഷം 'നോക്കിക്കൊ’ എന്നുകാട്ടി നാലാമിരട്ടിചവുട്ടി സുഗ്രീവന്‍ പലതവണ പോരിനുവിളിച്ചിട്ട്,’ഛീ’ എന്നു നിന്ദിച്ച് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

ബാലിവധം പതിമൂന്ന്,പതിനാല്, പതിനഞ്ച്, പതിനാറ് രം‌ഗങ്ങള്‍.

പതിമൂന്നാംരംഗം
രംഗത്ത്-ബാലി(ഒന്നാതരം ചുവപ്പതാടി), സുഗ്രീവന്‍, രാമന്‍, ലക്ഷ്മണന്‍, താര, അംഗദന്‍

ശ്ലോകം-രാഗം:ഘണ്ടാരം
“ഇത്ഥം ഭൂചക്രവാളം ഞെടുഞെടെയിളകിത്തുള്ളുമാറട്ടഹാസൈ-
 രത്യന്തം ക്രുദ്ധനായി സുരപതിതനയന്‍ ചൊല്ലിനാന്‍ സൂര്യസൂനും
 ശ്രുത്വാ രോഷേണ ഗത്വാ രണഭുവി സഹസാ മുഷ്ടിമുദ്യമ്യ വീര:
 ക്രുദ്ധന്‍ ചൊന്നാനിവണ്ണം രവിസുതമഖിലം ചണ്ഡമാലോക്യ ബാലീ”
{പോരിനുവിളികേട്ട് കോപാക്രാന്തനായ ബാലി ഭൂമണ്ഡലത്തെ കിടുകിടാവിറപ്പിക്കുമാറ് അട്ടഹാസംചെയ്ത്, ഉയര്‍ത്തിപിടിച്ച മുഷ്ടിയോടെ സുഗ്രീവനോട് ഇങ്ങിനെ പറഞ്ഞു.}

ബാലിയുടെ രൌദ്രപൂര്‍ണ്ണമായ തിരനോട്ടം-
തിരനോക്കിനുശേഷം, ബാലി രംഗമദ്ധ്യത്തില്‍ പീഠത്തില്‍നിന്നുകൊണ്ട് വീണ്ടും തിരതാഴ്ത്തുന്നു.
ബാലി:(ഇരുവശത്തേക്കും ഗൌരവത്തില്‍ നോക്കിയിട്ട്) ‘ചെവിപൊട്ടുമാറുച്ചത്തില്‍ എന്നെ പോരിനു വിളിച്ചതാര്?’
ബാലി യഥാക്രമം വശങ്ങളിലുള്ള മരങ്ങളും പന്തങ്ങളും പിടിച്ച് കൂട്ടിയുരസി പാളിനോക്കുന്നു. സുഗ്രീവന്‍ ‍(സദസ്യരുടെ ഇടയില്‍ നിന്നും) വന്ന് ബാലിയുടെ കാല്‍തൊട്ടുവന്ദിച്ചിട്ട് തിരികെ ഓടുന്നു.
ബാലിയെ(നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി) കണ്ട് സുഗ്രീവന്‍(കോട്ട:ദേവദാസ്) ഭയന്നോടുന്നു.
ബാലി:(പൊട്ടിച്ചിരിച്ചിട്ട്) ‘എടാ,എന്നെ യുദ്ധത്തിനുവിളിച്ചത് ആര്?’
സുഗ്രീവന്‍:(ഭയത്തോടേ കൈകൂപ്പി) ‘ഞാന്‍-ആണ്’
ബാലി:‘അതെയൊ? കേമമായി! പിന്നെ ഇപ്പോള്‍ ഭയപ്പെട്ട് ഓടുന്നതെന്തിന്?’
സുഗ്രീവന്‍:‘അവിടുത്തെ മുഖം കാണുമ്പോള്‍ എനിക്ക് ഭയമാകുന്നു.’
ബാലി:‘ഹ!ഹ!ഹ! ഒട്ടും പേടിവേണ്ട’ (കൈകൊണ്ട് മാടിവിളിച്ചുകൊണ്ട്) ‘ഇങ്ങോട്ട് വാ’
സുഗ്രീവന്‍ പതുക്കെവന്ന് വീണ്ടും ബാലിയുടെ കാല്‍തൊട്ടുവന്ദിച്ചിട്ട് ഓടിമാറുന്നു. ഈ സമയത്ത് ബാലി ‘രണ്ടുകൈകള്‍കൊണ്ടും പിടിച്ച് തലപിരിച്ച് എറിയുന്നതായി’ കാട്ടി ഇങ്ങിനെ ചെയ്തുകളയും എന്നര്‍ത്ഥത്തില്‍ ‘നോക്കിക്കൊ’ എന്നു കാണിക്കുന്നു.
ബാലി:‘പണ്ട് ദേവാസുരന്മാരെല്ലാം ക്ഷീണിച്ചവേളയില്‍ ഞാനൊറ്റക്ക് പാലാഴി കടഞ്ഞുകൊടുത്തത് നീ കണ്ടിട്ടില്ലെ? അതില്‍ പ്രീതരായ ദിവ്യന്മാര്‍ അന്ന് എനിക്ക് അനവധി സുവര്‍ണ്ണഹാരങ്ങള്‍ തന്നു. എന്റെ നേര്‍ക്കു വരുന്ന ശത്രുക്കളുടെ പകുതിബലം കൂടി എനിക്ക് ലഭിക്കുമെന്ന അനുഗ്രഹവും തന്നു. അങ്ങിനെയുള്ള എന്നോട് നിനക്കെതിരിടാന്‍ തോന്നിയല്ലൊ?, ആ,വാ,വാ’
സുഗ്രീവന്‍:‘എനിക്കു ഭയമാണ്,എന്നെ രക്ഷിക്കണെ’
സുഗ്രീവന്‍ മൂന്നാമതും വന്ന് കാല്‍തൊട്ടുവന്ദിച്ച് തിരിഞ്ഞോടുന്നു. ബാലി നിലത്തേക്കുചാടി പുറകെ ഓടുന്നു. ഇരുവരും സദസിനിടയിലൂടെ ഓടി തിരികെ രംഗത്തേക്ക് വരുന്നു. ഈ സമയത്ത് രംഗമദ്ധ്യത്തില്‍ തിരശ്ശീല പിടിച്ചിരിക്കും. അത് പര്‍വ്വതമാണെന്നുള്ള സങ്കല്‍പ്പത്തില്‍ ബാലിസുഗ്രീവന്മാര്‍ പര്‍വ്വതം ചുറ്റുന്നു. പിന്നീട് ബാലി പര്‍വ്വതത്തിന്റെ മറവില്‍ നിന്നും സുഗ്രീവനെ പുറത്തുചാടിക്കുന്നു(തിരശ്ശീലമാറ്റുന്നു)
ബാലി:‘നിന്റെ ഗര്‍വ്വ് ഞാന്‍ നശിപ്പിക്കുന്നുണ്ട് നോക്കിക്കൊ’
‘പര്‍വ്വതം ചുറ്റല്‍’ബാലിയായി നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയുംസുഗ്രീവനായി കേശവദേവും.
നാലാമിരട്ടിയെടുത്തിട്ട് ബാലി പദം അഭിനയിക്കുന്നു.

ബാലിയുടെ പദം-രാഗം:ഘണ്ടാരം, താളം:ചെമ്പ(കലാശങ്ങള്‍ പഞ്ചാരിതാളത്തില്‍)
പല്ലവി:
“മത്തനാമെന്നോടടര്‍ പൊരുതുപാരം
 ആര്‍ത്തനായോടിയ മര്‍ക്കടമൂഢ”
ചരണം1:
“പേര്‍ത്തുമമര്‍ചെയ്‌വതിന്നു വിളിച്ചനിന്‍
 മൂര്‍ത്തിയെ നിര്‍ദ്ധൂളിയാക്കുവന്‍ നൂനം
 കഠിനതര കലഹമൊടു ഘനതരകരത്താല്‍
 ഇടയിലുടല്‍ പൊടിപെടവെ കരുതിവമിപ്പിപ്പന്‍”
ചരണം2:
“സാഹസമോടു നിന്^ മസ്തകം ഭിത്വാ
 ദേഹിയോടുള്ളോരഹന്തയും പോക്കുവന്‍
 ലോഹിതാശ്വന്തന്നിലിട്ട ത്യണമിവ
 ദേഹത്തെ ഇന്നിമേല്‍ കാണാതെ ചെയ്‌വന്‍”
{മദം മുഴുത്ത എന്നോട് യുദ്ധംചെയ്ത് വശംകെട്ട് ഓടിപ്പോയ വിവരമില്ലാത്ത വാനരാ, വീണ്ടും യുദ്ധത്തിനുവിളിച്ച നിന്റെ ഉടലിന്റെ പൊടിപോലുമില്ലാതെയാക്കുന്നുണ്ട്,നിശ്ചയം. കഠിനമായ യുദ്ധത്തില്‍ നിന്റെ ശരീരം ഞെരിച്ചമര്‍ത്തി ചോര ഛര്‍ദ്ദിപ്പിക്കുന്നുണ്ട്. തീയിലിട്ട പുല്ലുപോലെ നിന്റെ ശരീരം മേലില്‍ കാണാതെയാക്കുന്നുണ്ട്.}

[^‘സാഹസമോടു നിന്‍‘ എന്നു ചൊല്ലിവട്ടംതട്ടി ബാലി, ‘പണ്ട് ഞാന്‍ ഗര്‍വിഷ്ടനായ രാക്ഷസന്‍ രാവണനെ വാലില്‍ക്കുരുക്കി നടന്നത് നിനക്കറിവുള്ളതല്ലെ? പിന്നെ നീ എപ്പോള്‍ എന്തു ധൈര്യത്തിലാണ് എന്നോട് പോരിനു വന്നിരിക്കുന്നത്?’ എന്നാടി, കലാശമെടുത്തിട്ട് ചരണം ആടുന്നു.]

സുഗ്രീവന്റെ മറുപടി പദം-രഗം:ഘണ്ടാരം, താളം:ചെമ്പ
.ചരണം1:
“സോദരബാലിന്‍ പദാബുജം നിന്റെ
 സാദരം നൌമി മാം പാലയദീനം”
ചരണം2:
“തവസഹജനമിതബല^ പിഴകളും പൊറുത്തു
 യുവനൃപത മമ തരിക മഹിതഗുണ കീര്‍ത്തേ”
{അമിതബലവാനായ ജേഷ്ഠാ,അങ്ങയുടെ പാദപത്മം ഞാന്‍ ആദരപൂര്‍വ്വം വണങ്ങുന്നു. ദു:ഖിതനായ എന്നെ രക്ഷിക്കുക. തെറ്റുകള്‍ എല്ലാം പൊറുത്ത് ഈ അനുജന് യുവരാജപട്ടം തന്നാലും}

[^‘തവസഹജനമിതബല’ എന്നു ചൊല്ലിവട്ടം തട്ടിയാല്‍ ബാലിയാണ് കലാശമെടുക്കുക. യുദ്ധത്തിനു വിളിച്ചശേഷം ക്ഷമായാചനം നടത്തുന്നതിലുള്ള ബാലിയുടെ അമര്‍ഷം വെളിവാക്കുകയാവാം ഇതിന്റെ ഉദ്ദേശം]
“സോദരബാലിന്‍“ബാലി-കലാ:രാമചന്ദന്‍‌ഉണ്ണിത്താന്‍,സുഗ്രീവന്‍-കോട്ട:ദേവദാസ്.
ബാലി:
ചരണം3:
“യുദ്ധത്തിനെന്നെ വിളിച്ചുടന്‍ മുന്നം^
 ക്രുദ്ധനായ് കണ്ടിട്ടു ഭീതനായോടീ
 യുവനൃപത തരണമിതി പറവതിനുഝടിതി
 തവ തരുവനമിതപദഹതികള്‍ മൂര്‍ദ്ധാവില്‍”
{മുന്‍പ് നീയെന്നെ യുദ്ധത്തിനു വിളിച്ചു. കുപിതനായ എന്നെ കണ്ടിട്ട് നീ പേടിച്ച് ഓടി. ഇപ്പോള്‍ യുവരാജപ്പട്ടം തരണമെന്ന് അപേക്ഷിക്കുന്ന നിന്റെ മൂര്‍ദ്ധാവില്‍ കാലുകള്‍ ‍കൊണ്ടുള്ള പ്രഹരങ്ങളാണ് ഉടനെ തരാന്‍‌പോകുന്നത്.}

[^‘യുദ്ധത്തിനെന്നെ വിളിച്ചുടന്‘ എന്ന് ചൊല്ലിവട്ടതട്ടിയാല്‍ ബാലി,’ഞാന്‍ അസുരനുമായി ഗുഹയില്‍ യുദ്ധത്തിലേര്‍പ്പട്ടപ്പോള്‍ നീ ഗുഹയുമടച്ചുവന്ന് എന്റെ ശേഷക്രിയയും ചെയ്ത് രജ്യമേറ്റേടുത്തില്ലെ? അങ്ങിനെയുള്ള നിന്നെ ശരിയാക്കുന്നുണ്ട്’ എന്നാടി കലാശമെടുത്തിട്ട് ചരണം ആടുന്നു.]

‘അരുതേ, അരുതേ’ എന്നുചൊല്ലി കാല്‍കുമ്പിടുന്ന സുഗ്രീവനെ ബാലി ഇടംകാല്‍കൊണ്ട് ചവിട്ടി മറിക്കുന്നു. മറിഞ്ഞുവീണ സുഗ്രീവന്‍ എഴുന്നേറ്റ് ക്രുദ്ധനായി ബാലിയുടെ നേരേചെന്ന് ബാലിയെ നിന്ദിച്ചിട്ട് കലാശമെടുത്ത് പദം അഭിനയിക്കുന്നു.

സുഗ്രീവന്‍:
ചരണം3:
“കാല്‍ത്തലം കൊണ്ടു ചവിട്ടീടൊലാ മാം
 കൃതജ്ഞനാകിയ ,മര്‍ക്കടവീര
 കുടിലതരഹൃദയമതു കളക സഹജാനീ
 ദൃഢതയൊടു പടപൊരുതുവതിന്നിഹ യാഹി”
{വിവെകിയായ വാനരാവീരാ, എന്നെ ചവിട്ടരുത്. ജേഷ്ഠാ,ദുര്‍വാശിയുപേക്ഷിച്ച് കരളുറപ്പോടെ യുദ്ധത്തിനു വരിക.}

ശേഷം യുദ്ധം-
ഇരുവരും ക്രമത്തിൽ പോരിനുവിളിച്ച് ക്രമത്തില്‍ യുദ്ധചുവടുകള്‍ വെയ്ക്കുന്നു. മേളം മുറുകി നലാമിരട്ടികലാശമെടുത്ത് ഇരുവരും നിലത്തിരിക്കുന്നു.
(മേളം നിലക്കുന്നു)
ഇരുവരും ഇരുന്ന് മീശപിരിക്കുക, താടിയോതുക്കുക, അലറുക,ചിരിക്കുക, കൊഞ്ഞണംകുത്തുക, മാന്തുക തുടങ്ങിയ വാനരചേഷ്ടകള്‍ കാട്ടി മത്സരിക്കുന്നു. അതിനുശേഷം ‘കിടന്നു ചവിട്ടല്‍’
(നേരിയതോതില്‍ മേളം തുടങ്ങുന്നു)
കിടന്നുകൊണ്ട് താളത്തിനൊപ്പിച്ച് പ്രത്യേകരീതിയില്‍ കാല്‍ചവുട്ടുന്നതാണ് ‘കിടന്നുചവിട്ടല്‍’. തുടര്‍ന്ന് എഴുന്നേറ്റ് പുലിയങ്കം
(മേളം മുറുകുന്നു)
പുലി പതിയിരുന്ന് ചാടി നഖംകൊണ്ട് ആക്രമിക്കുന്നതിന്റെ നേരിയഛായയുള്ളതിനാലാണ് ഈ പ്രത്യേക അടവിന്‘പുലിയങ്കം’ എന്നപേര്‍ വന്നത്. ശേഷം ഇരുവരും ‘നോക്കിക്കൊ’ എന്നുകാട്ടി നലാമിരട്ടി ചവിട്ടുന്നു. ഇതു കലാശിച്ചാല്‍ സുഗ്രീവന്‍ മുന്നോട്ട്(സദസ്യരുടെ ഇടയിലേക്ക്) ഓടുന്നു. ബാലി പിന്നാലെ ഓടുന്നു. ഈ സമയത്ത് രാമലക്ഷ്മണന്മാര്‍ രംഗത്ത് പ്രവേശിക്കുന്നു#. രാമന്‍ ബാലിയുടെ നേരേ ഒളിയമ്പ് അയക്കുന്നു. അമ്പേറ്റബാലി (സദസ്യര്‍ക്കിടയില്‍ നിന്നും) രംഗത്തെത്തി, വീഴുന്നു. സുഗ്രീവനും പിറകെ വന്ന് ബാലിയുടെ ഇടത്തായി ഭക്തിയോടെ ഇരിക്കുന്നു. താരയും അംഗദനും പ്രവേശിച്ച്,ബാലിയുടെ ഇരുവശങ്ങളിലുമായി ഇരുന്ന് ദു:ഖാര്‍ത്തരായി വിലപിക്കുന്നു. ബാലി രംഗത്തിന്റെ വലത്തുഭാഗത്തുള്ള രാമലെക്ഷ്മണന്മാരെ കണ്ട്, പദം അഭിനയിക്കുന്നു.
 ബാലിസുഗ്രീവയുദ്ധം-ബാലിയായി നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയുംസുഗ്രീവനായി കേശവദേവും
[# ഇവിടെ വെച്ച് പതിമൂന്നാം‌രംഗം പതിനാറാം രംഗത്തിലേക്ക് സങ്ക്രമിക്കുന്നു. ഇതിനിടയിലുള്ള പതിനാല്, പതിനഞ്ച്, രംഗങ്ങൾ അപൂവ്വമായെ അവതരിപ്പിക്കപ്പെടാറുള്ളു. സാധാരണയായി പന്ത്രണ്ടാം രംഗത്തില്‍ തന്നെ ശ്രീരാമന്‍ സുഗ്രീവനെ ഹാരമണിയിച്ചയക്കും. പതിമൂന്നാം രംഗത്തിനൊടുവില്‍ ബാലിസുഗ്രീവന്മാര്‍ യുദ്ധംചെയ്തുകൊണ്ട് രംഗത്തില്‍ നിന്നും മുന്നോട്ട്(കാണികള്‍ക്കു നടുവിലേക്ക്) ഓടുകയും ഈ സംയത്ത് രാമലക്ഷമണര്‍ രംഗത്ത് പ്രവേശിച്ച് ബാണമെയ്യുകയും ചെയ്യുന്നു. ബാണമേറ്റനിലയില്‍ ബാലിഓടി വീണ്ടും രംഗത്തെത്തുന്നു. ഇങ്ങിനെ പതിനൊന്നാംരംഗത്തെ പതിനാറാം രംഗവുമായി ഘടിപ്പിക്കുന്നു.]

ബാലിയുടെ പദം-രാഗം:തോടി, താളം:മുറിയടന്ത
പല്ലവി:
“രാഘവ നരപതേ ശൃണു മമ വചനം”
ചരണം1:
“എന്നെ നേരിട്ടു കൊല്ലുവാന്‍ പണിയായി
 നാന്നായൊളിച്ചു ചതി ചെയ്തതു ചേരാ”
ചരണം2:
“വാനരമാംസം ഭുജിപ്പതിനു യോഗ്യമോ
 മാനുഷമണേ ചര്‍മ്മം ഒന്നിനുമാകാ”
ചരണം3:
“കാനനേ വസിക്കും ഞാന്‍ നിന്നുടെ നഗരിയില്‍
 നൂനമൊരപരാധം ചെയ്തവനല്ലാ”
{രാഘവാ, രാജാവേ, എന്നെ നേരിട്ടുകൊല്ലാന്‍ പ്രയാസമായതിനാല്‍ ഒളിഞ്ഞുനിന്ന് ചതിചെയ്തത് ഉചിതമായില്ല. വാനരമാംസം ഭക്ഷണയോഗ്യമൊ? തോലും ഒന്നിനും കൊള്ളില്ല. കാട്ടില്‍ കഴിയുന്ന ഞാന്‍ തീര്‍ച്ചയായും അങ്ങയുടെ രാജ്യത്ത് ഒരപരാധവും ചെയ്തവനല്ല.}

രാമന്റെ മറുപടി പദം-രാഗം:മദ്ധ്യമാവതി, താളം:ചെമ്പ
പല്ലവി:
“ശാഖാമൃഗപുഗവ മാ കുരുശോകത്തെ
 സാകേതമഹീപാലന്‍ ഭരതന്‍ മഹാത്മന്‍”
ചരണം1:
“സകലദിക്കുകളിലും നരപതിതതികളെ
 സുമുഖനയച്ചവരില്‍ രാമനഹമേകന്‍
 ധര്‍മ്മരക്ഷണംചെയ്തു അധര്‍മ്മമൊതുക്കുവാനും
 നിര്‍മ്മലനരുളി അയച്ചതുമസ്മാന്‍“
ചരണം2:
“പുത്രരും അനുജരും തുല്യമല്ലൊ ആകുന്നു
 പുത്രഭാര്യയെ ഭവാന്‍ അപഹരിച്ചല്ലൊ
 വൃത്രവൈരിനന്ദന ഏവംചെയ്തതിനാലെ
 വദ്ധ്യനാക്കി കപിരാജ നിന്നെ ഞാനെന്നറിക.”
{വാനരപുഗവ,ദു:ഖിക്കേണ്ട. അയോദ്ധ്യാമഹീപതി ഭരതന്‍ സകലദിക്കുകളിലേക്കും രാജസമൂഹത്തെ അയച്ചവരില്‍ ഒരുവനായ രാമനാണ് ഞാന്‍. അധര്‍മ്മം ഇല്ലാതെയാക്കി ധമ്മത്തെ രക്ഷിക്കുവാനാണ് അദ്ദേഹം ഞങ്ങളെ അയച്ചിട്ടുള്ളത്. പുത്രരും അനുജരും തുല്യമാണ്. ആ നിലയ്ക്ക് താങ്കള്‍ പുത്രഭാര്യയെ അപഹരിച്ചുവല്ലൊ. ഇങ്ങിനെ ചെയ്തതിനാലാണ് വാനരരാജാ, ഇന്ദ്രപുത്രനായ അങ്ങയെ ഞാന്‍ വധിച്ചതെന്ന് അറിയുക.}

താരയുടെ വിലാപ പദം-രാഗം:പുന്നാഗവരാളി, താളം:ചെമ്പട
പല്ലവി:
“ഹാ ഹാ നാഥ നായക
 സത്ഗുണ സ്വര്‍ഗ്ഗം മോഹിച്ചു കിഷ്കിന്ധയെ ഉപേക്ഷിച്ചിതോ” 
(“ഹാ ഹാ നാഥ നായക”)
ചരണം1:(രാമനോട്)
“ത്വത്ഭാര്യാ വിയോഗത്താല്‍ മല്‍ഭര്‍ത്താരം കൊന്നല്ലൊ നീ
 എന്നാലിവനോടുകൂടി എന്നെയുമയക്ക ഭവാന്‍”
(“ഹാ ഹാ നാഥ നായക”)
{ഹാ! കഷ്ടം! സത്ഗുണസമ്പനനായ ഭര്‍ത്താവേ, സ്വര്‍ഗ്ഗം മോഹിച്ച് അങ്ങ് കിഷ്ക്കിന്ധയെ ഉപേക്ഷിച്ചുവൊ? പത്നീവിരഹം മൂലം അങ്ങ് എന്റെ ഭര്‍ത്താവിനെ കൊന്നല്ലൊ? എദ്ദേഹത്തിനൊപ്പം എന്നേയും അയക്കുക.}

ഇടശ്ലോകം-രാഗം:ഘണ്ടാരം
“താരയാം വാനരസ്ത്രീയേവമങ്ങേകുമപ്പോള്‍
 ഘോരമാം സായകത്താല്‍ ദീനനായ് ബാലിതാനും
 ചാരുവാം വില്ലുമായ് മുന്നില്‍നില്‍ക്കുന്ന രാമം
 വീരനാമിന്ദ്രസൂനു ചൊല്ലിനാന്‍ മോദമോടെ”
{വാനരസ്ത്രീയായ താര ഈവിധം വിലപിക്കുമ്പോള്‍ ഘോരമായ അസ്ത്രമേറ്റ് ദൈന്യാവസ്തയില്‍‌പെട്ട ബാലി, മനോഹരമായ വില്ലുമേന്തി തന്റെ മുന്നില്‍നില്‍ക്കുന്ന ശ്രീരാമചന്ദനോട് മോദത്തോടെ ഇങ്ങിനെ പറഞ്ഞു.}

ബാലി മുന്നില്‍നില്‍ക്കുന്ന ശ്രീരാമനില്‍ വിഷ്ണുരൂപം ദര്‍ശ്ശിച്ച്, അത്ഭുതാദരങ്ങളോടെ അടിമുടിനോക്കി, ഭക്തിയോടേ സമസ്ക്കരിച്ചിട്ട് പദമാടുന്നു.

ബാലിയുടെ പദം-രാഗം:ഘണ്ടാരം, താളം:ചെമ്പട
ചരണം1:(രാമനോട്)
“ബാധിതസ്യസായകേന ശ്രീരാമചന്ദ്ര
 അയി മമ മൊഴി കേള്‍ക്ക”
ചരണം2:
“കൊല്ലുവതിനര്‍ഹനായോരെന്നെയിവിടെ
 കല്യ നീ കൊന്നതുചിതം ശ്രീരാമചന്ദ്രാ”
ചരണം3:
“അംഗദനും താരതാനും നിരാരാധരരായി
 നിന്‍ കരുണതന്നെ വേണം ശ്രീരാമചന്ദ്ര”
ചരണം4:(സുഗ്രീവനോട് )^
“കാഞ്ചനമാലയെ ധരിക്ക വീരാ സുഗ്രീവാ
 കിഞ്ചന ചിരം ജീവാ”
ചരണം5:(രാമനോട്)
“ഒരുമൊഴി പറവാനും പണിയായി മേ
 കരുണാവാരിധേ രാമാ രാമാ”
ചരണം6:-രാ‍ഗം:ഭൂപാളം
“ശ്രീവത്സവത്സരാമ ശ്രീനാരായണ
 ഗോവിന്ദ മുക്തിം ദേഹി”
{അല്ലയൊ ശ്രീരാമചന്ദ്ര, അവിടുത്തെ മ്പാണമേറ്റ എന്റെ വാക്കുകള്‍ കേട്ടാലും. കൊല്ലപ്പെടേണ്ടവനായ എന്നെ അവിടുന്നു കൊന്നത് ഉചിതംതന്നെ. അംഗദനും താരയും നിരാധാരരായി. അവര്‍ക്ക് അങ്ങയുടെ കാരുണ്യം തന്നെവേണം. ഈ സുവര്‍ണ്ണഹാരം അണിഞ്ഞാലും വീരനായ സുഗ്രീവ. വളരേക്കാലം ജീവിച്ചാലും. ദയാനിധിയായ രാമാ, എനിക്ക് ഒരു വാക്ക് ഉച്ചരിക്കാനും കൂടി കഴിയാതെയായി. ശ്രീവത്സമണിഞ്ഞവനേ,ശ്രീനാരായണാ, ഗോവിന്ദാ, മുക്തി തരണേ.}

[^“കാഞ്ചനമാലയെ ധരിക്ക” എന്ന ചരണമാടുമ്പോള്‍ ബാലി, പിതാവുനല്‍കിയ മാല കഴുത്തില്‍ നിന്നും ഊരി സുഗ്രീവനെ അണിയിക്കുന്നു.]

ശേഷം ആട്ടം-
ശ്രീരാമന്‍ ബാലിയുടെ മാറില്‍തറച്ച അസ്ത്രം തൊട്ടുവന്ദിച്ചിട്ട് പറിച്ചെടുക്കുന്നു
(ചെണ്ടയില്‍ വലന്തലമേളം)
ശ്രീരാമന്‍ ബാലിയുടെ മാറില്‍തറച്ച അസ്ത്രം പറിച്ചെടുക്കുന്നു.(ലക്ഷമണന്‍-കലാ:ശുചീന്ദ്രനാഥ്,രാമന്‍-കലാ:പ്രദീപ്,താര-കലാ:അരുണ്‍ വാര്യര്‍,ബാലി-നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി,)
ശ്രീരാമന്‍ ബാലിയെ അനുഗ്രഹിക്കുന്നു. കഠിനമായവേദനയോടെ പുളഞ്ഞ ബാലി മോക്ഷം പ്രാപിക്കുന്നു. സുഗ്രീവാദികള്‍ ബാലിയുടെ പാദത്തില്‍ നമസ്ക്കരിക്കുന്നു.
-----(തിരശ്ശീല)-----
വീണ്ടും തിരശ്ശീലനീക്കുമ്പോള്‍ രാമന്റെ നിര്‍ദ്ദേശാനുസ്സരണം ലക്ഷ്മണന്‍ സുഗ്രീവനെ രംഗമദ്ധ്യത്തില്‍ പീഠത്തിലിരുത്തി രാജ്യാഭിഷേകം ചെയ്യുന്നു. തുര്‍ന്ന് സുഗ്രീവന്‍ വന്ന് ശ്രീരാമനെ വന്ദിക്കുന്നു.
രാമന്‍:(സുഗ്രീവനെ അനുഗ്രഹിച്ചിട്ട്) ‘അല്ലയൊ സുഗ്രീവാ, താങ്കള്‍ക്ക് സന്തോഷമായില്ലെ? ഇനി കിഷ്കിന്ധയില്‍ പോയി സുഖമായി വസിച്ചുകൊള്‍ക. വര്‍ഷകാലം കഴിഞ്ഞാലുടന്‍ സീതാന്യൂഷണത്തിനായി വാനരസേനയോടു കൂടി വന്നാലും’
സുഗ്രീവന്‍:‘കല്‍പ്പനപോലെ’
സുഗ്രീവന്‍ തൊഴുത് യാത്രയാവുന്നു. മൂവരും നിഷ്ക്രമിക്കുന്നു.
-----(ധനാശി)-----

2008 ജൂലൈ 20, ഞായറാഴ്‌ച

ബകവധത്തിന്റെ പുറപ്പാട്

രംഗത്ത്-പഞ്ചപാണ്ഡവര്‍‍(പച്ചവേഷങ്ങള്‍)

ശ്ലോകങ്ങൾ
1.[പാടുക പതിവില്ല]
"അഥാഭവത് പാണ്ഡുരുദഗ്രതേജാഃ
 കുലപ്രതിഷ്ഠഃ കുരുപുംഗവാനാം
 പൃഥാം ചമാദ്രീം ച സഹൈവ പൃഥ്യാ
 സമാദ ദേശാന്തനവാജ്ഞയാ യഃ"

2.-രാഗം:ശങ്കരാഭരണം.
“തസ്യാത്മജ: പഞ്ച യുധിഷ്ഠിരാദ്യാ:
 പ്രസ്വാ സമം ഹസ്തിനമദ്ധ്യവാത്സു: ബാല്യാത്
 പ്രഭൃത്യാത്തഗുണേഷു തേഷു
 പ്രദ്വേഷവന്ത: കില ധാര്‍ത്തരാഷ്ട്രാ:“
{പാണ്ഡവര്‍ അമ്മയോടുകൂടി ഹസ്തിനപുരിയില്‍ വസിച്ചുവന്നു. ഗുണവാന്മാരായ ഇവരോട് കുട്ടിക്കാലം മുതല്‍ക്ക് തന്നെ ദുര്യോധനാദികള്‍ വിദ്വേഷം പുലര്‍ത്തിപോന്നു.}
ബകവധം പുറപ്പാട്-ധര്‍മ്മപുത്രന്‍-കലാനി:വിനോദ്,ഭീമന്‍-കലാ:അരുണ്‍ വാര്യര്‍,അര്‍ജ്ജുനന്‍-കലാ: അരുണ്‍ കുമാര്‍, നകിലന്‍-കലാ:അരുണ്‍ രാജ്
പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട
“സോമവംശതിലകന്മാര്‍ ശോഭയോടു നിത്യം
 കോമളരൂപന്മാരാമശീലവാന്മാര്‍
 പാകവൈരിതുല്യന്മാരാം പാണ്ഡുനന്ദനന്മാര്‍
 ലോകരഞ്ജനശീലന്മാര്‍ ലോകപാലന്മാര്‍
 കേളിയുള്ള ഗംഗാസുതലാളിതന്മാരായി
 നാളീകനാഭങ്കല്‍ ഭക്തി നന്നാകവേ
 നാഗകേതനനു വൈരം നാളില്‍ നാളില്‍ വളരവേ
 നാഗപുരംതന്നിലവര്‍ നന്മയില്‍ വിളങ്ങി.”
{ചന്ദ്രവംശതിലകന്മാരും സുന്ദരന്മാരും, സുശീലന്മാരും, ഇന്ദ്രതുല്യരും, ജനങ്ങളെ സന്തോഷിപ്പിക്കുന്നവരും, ലോകം പാലിക്കാന്‍ കെല്‍പ്പുളവരും, ആയിട്ടുള്ള പാണ്ഡുനന്ദനന്മാര്‍ ഭിഷ്മലാളനയേറ്റുകൊണ്ടും, ക്യഷ്ണനില്‍ഭക്തിയോടും, ദുര്യോധനനില്‍ അനുദിനം വൈരം വര്‍ദ്ധിപ്പിച്ചുകൊണ്ടും, ഹസ്തിനപുരത്തില്‍ വിളങ്ങി.}

-----(തിരശീല)-----

ബകവധം ഒന്നാം രംഗം.

രംഗത്ത്-ധൃതരാഷ്ട്രന്‍‍(കുട്ടിത്തരം പച്ചവേഷം,ചുട്ടിയുടെസ്താനത്ത് നീണ്ട കറുത്തതാടി), ധര്‍മ്മപുത്രന്‍(ഇടത്തരം പച്ചവേഷം)

ശ്ലോകം-രാഗം:കാമോദരി
“തത: കദാചിത്തപതീകുലോദ്വഹ:
 കൃതാന്തസൂനും ക്യതപാദവന്ദനം
 വൃതംസഗഭ്യൈര്‍വൃഷഭോമഹീക്ഷിതാം
 സുതാനുരോധാത് സുതരാമഭാഷത”
{ഒരിക്കല്‍ സഹോദരരോടൊത്ത് തന്നെ വന്ദിച്ച ധര്‍മ്മപുത്രനോട് കുരുശ്രേഷ്ഠനായ ധൃതരാഷ്ട്രര്‍ ദുര്യോധനന്റെ നിര്‍ബന്ധമം മൂലം ഇപ്രകാരം പറഞ്ഞു.}

രംഗത്ത് ഇടതുഭാഗത്തുക്കൂടി ‘കിടതകധീം താ’ ചവുട്ടി പ്രവേശിക്കുന്ന ധര്‍മ്മപുത്രര്‍ വലതുവശത്തിരിക്കുന്ന ധൃതരാഷ്ട്രരെ കണ്ട് ‘കെട്ടിച്ചാടി കുമ്പിടുന്നു’. അനുഗ്രഹിച്ചശേഷം ധൃതരാഷ്ട്രര്‍ ഇരുന്നുകൊണ്ടുതന്നെ പദമാടുന്നു.

ധൃതരാഷ്ടേരുടെ പദം-രാഗം:കാമോദരി, താളം:ചമ്പ(രണ്ടാം കാലം)
പല്ലവി:
“ധര്‍മ്മസുത! വരികരികില്‍ ധന്യതരഗുണശീല!
 നിര്‍മ്മലസുത!നിശമയേദം"                         [കലാശം-കൊട്ടുമാത്രം]
അനുപല്ലവി:
"കണ്ണിണകള്‍കൊണ്ടുതവകാന്തി കാണായ്കയാല്‍
 ഉണ്ണീവളരുന്നു പരിതാപം"                           [കലാശം-കൊട്ടുമാത്രം]
ചരണം1:
"ഉന്നതമതേ! വിരവില്‍ ഒന്നുപറയുന്നു ഞാന്‍
 മന്നവശിഖാമണേ! കേള്‍."                          [കലാശം-കൊട്ടുമാത്രം]
ചരണം2:
"നിങ്ങളും ദുര്യോധനാദികളുമെല്ലാമൊരു-
 മിങ്ങൊരുവിശേഷമില്ലല്ലോ."                        [കലാശം-കൊട്ടുമാത്രം]
ചരണം3:
"സ്നിഗ്ദ്ധജനമെങ്കിലും നിത്യവുമൊരേടത്തു
 നിവസിക്കിലോ വൈരമുണ്ടാം.”                    [കലാശം-കൊട്ടുമാത്രം]
{ധര്‍മ്മപുത്രാ,അരികില്‍ വരു. സത്ഗുണസമ്പന്നാ ഇതുകേള്‍ക്കു. ഉണ്ണീ,കണ്ണുകള്‍കൊണ്ട് നിന്റെ കാന്തി കാണുവാന്‍ സാധിക്കായ്കയാല്‍ സങ്കടമുണ്ട്. ഞാന്‍ ഒന്നുപറയട്ടെ, നീ കേള്‍ക്കുക. എനിക്ക് നിങ്ങളും ദുരോധനാദികളും തമ്മില്‍ ഒരു ഭേദവുമില്ല. ബന്ധുജനങ്ങളെങ്കിലും നിത്യം ഒരേടത്തു തന്നെ താമസിച്ചാല്‍ വൈരമുണ്ടായേക്കും.}

ഇടശ്ലോകം-രാഗം:കാമോദരി[രംഗത്ത് പതിവില്ല]
"പ്രജ്ഞാദൃശസ്തു പ്രണിപത്യ ധീമാൻ
 വിജ്ഞായ സിദ്ധാന്തമജാതശത്രുഃ
 വിജ്ഞാനവിശ്വാസവിവേകശാലീ
 വിജ്ഞാപയാമാസ വിഭും കുരൂണാം"
{പ്രജ്ഞാചക്ഷുസ്സായ ധൃതരാഷ്ട്രരുടെ നിശ്ചയമറിഞ്ഞിട്ട് ധീരനും, ഭക്തിജ്ഞാനവിവേകശാലിയായ ധർമ്മപുത്രർ ആ കൗരവപ്രഭുവിനെ പ്രണമിച്ച് ഉണർത്തിച്ചു.}

ധര്‍മ്മപുത്രരുടെ മറുപടിപദം-രാഗം:കമോദരി, താളം:പഞ്ചാരി(രണ്ടാം കാലം)
പല്ലവി:
“തുഹിനകരകുലാവതംസമേ! തുംഗവീര്യ
 മഹിതഗുണകദംബ ഭൂപതേ!"              [കലാശം]
ചരണം1:[രംഗത്ത് പതിവില്ല]
"താത ജയ കൃപാപയോനിധേ തവകീന-
 പാദസരസിജം തൊഴുതിടാം"               [കലാശം]
ചരണം2:[രംഗത്ത് പതിവില്ല]
"സകലനൃപതികുലമണിഞ്ഞീടും കഴലിണകൾ
 പകലിരവും കരുതീടുന്നു ഞാൻ"           [കലാശം]
ചരണം3:
"ജനകവചനമഞ്ജസാചെയ്യുന്നവനു മേലില്‍
 കനിവൊടുവരുന്നുനല്ലതും"                  [കലാശം]
ചരണം4
"വീരമൌലിരാഘവന്‍ പണ്ടു താതവചന-
 ഗൌരവേന വാണിതടവിയില്‍“           [കലാശം]
{ചന്ദ്രവംശശ്രേഷ്ഠാ, മഹാവീരാ, മഹത്തായഗുണത്തോടുകൂടിയവനേ, രാജാവേ, അച്ഛാ, വിജയിച്ചാലും. കൃപാസമുദ്രമേ, അങ്ങയുടെ പാദത്താമരകൾ തൊഴുന്നു. രാജവംശത്തിലുള്ള സകലരും വണങ്ങുന്നതായ അവിടത്തെ കഴലിണകൾ രാപകൽ വന്ദിക്കുന്നു ഞാൻ. അച്ഛന്റെ വാക്കുകൾ അനുസ്സരിച്ച് ചെയ്യുന്നവന് മേലിൽ നന്മ വരുന്നു. അച്ഛന്റെ വാക്കിന്റെ ഗൗരവം കൊണ്ടാണല്ലോ വീരശ്രേഷ്ഠനായ ശ്രീരാമൻ പണ്ട് കാട്ടിൽ വാണത്.}

ധൃതരാഷ്ട്രന്‍:-
രാഗം:കാമോദരി, താളം:പഞ്ചാരി(മൂന്നാം കാലം)
ചരണം4:
“വാരണാവതമെന്നുണ്ടൊരു വാസഭൂമി
 വാരണാരിതുല്യവിക്രമ!"                     [കലാശം-കൊട്ടുമാത്രം]
ചരണം5:
"ഇന്നു വായുന്ദനാദിയോടൊത്തു വാഴ്ക
 നന്ദിയോടുമവിടെ വൈകാതെ."          [കലാശം-കൊട്ടുമാത്രം]
ചരണം6:
"തത്ര വാണിടുന്നവനു മേല്‍ വൈകീടാതെ
 ശത്രുജയവുമാശു വന്നീടും."                 [കലാശം-കൊട്ടുമാത്രം]
ചരണം7:[രംഗത്ത് പതിവില്ല]
"ധന്യശീല വാരണാവതേ ധർമ്മതനയ
 ചെന്നു വാഴ്ക സോദരൈസ്സമം."           [കലാശം-കൊട്ടുമാത്രം]
{വാസയോഗ്യമായി വാരണാവതമെന്നൊരു സ്ഥലമുണ്ട്. നീ ഭീമാദികളോടോപ്പം സസന്തോഷം അവിടെ പോയ് നിവസിച്ചാലും. അവിടെ വസിക്കുന്നവന് താമസിയാതെ ശത്രുജയത്തിനും ഇടവരും. ധന്യശീലാ, ധർമ്മപുത്രാ, സോദരരോടുകൂടി വാരണാവതത്തിൽ ചെന്ന് വണാലും.}

ധര്‍മ്മപുത്രന്‍:രാഗം:കാമോദരി, താളം:പഞ്ചാരി(മൂന്നാം കാലം)
ചരണം3:
“വല്ലതും വരികിലും താതവചനമുള്ളില്‍
 അല്ലലിഹവെടിഞ്ഞു ചെയ്തീടാം.”         [കലാശം]
{പ്രയാസമുണ്ടെന്നിരിക്കിലും അച്ഛന്‍ പറഞ്ഞത് സങ്കടമില്ലാതെ ചെയ്തുകൊള്ളാം.}

ശേഷം ആട്ടം-
പദം കലാശിച്ചാൽ ധര്‍മ്മപുത്രന്‍‍ ധൃതരാർഷ്ടരെ കെട്ടിച്ചാടി കുമ്പിട്ടിട്ട്, വണങ്ങി നിൽക്കുന്നു.

ധൃതരാഷ്ട്രന്‍‍:(അനുഗ്രഹിച്ചിട്ട്)'അല്ലയോ പുത്രാ, നിന്റേയും നിന്റെ സഹോദരന്മാരുടേയും ഗുണങ്ങളും പരാക്രമങ്ങളും കണ്ട് എന്റെ സന്താനങ്ങൾക്ക് അസൂയകൊണ്ട് സഹിച്ചിരിക്കുവാൻ സാധിക്കാതെ വന്നിരിക്കുന്നു. അതുകൊണ്ട്, കുറച്ചുകാലം നിങ്ങൾ പിരിഞ്ഞു വസിച്ചാൽ അവരുടെ വൈരം അവസാനിക്കും എന്ന് വിചാരിച്ചാണ് ഞാൻ ഇപ്രകാരം പറഞ്ഞത്.'
ധർമ്മപുത്രൻ:'അല്ലയോ ജേഷ്ഠപിതാവേ, ഞങ്ങളുടെ അച്ഛൻ മരിച്ചുപോയി എങ്കിലും വല്യച്ഛനായ അങ്ങയുടെ വാത്സല്യത്തോടുകൂടിയ ലാളനയിൽ വളർന്നതിനാൽ അവിടുത്തെ കൽപ്പന എന്തുമാവട്ടെ ശിരസാവഹിക്കുവാൻ ഞങ്ങൾ സദാ സന്നദ്ധരാണ്.
ധൃതരാഷ്ട്രൻ:'വാരണാവതത്തിൽ ഉള്ള ക്ഷേത്രത്തിൽ ഉത്സവവും അടുത്തിരിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് അവിടത്തെ ജനങ്ങളും വളരെ സന്തോഷിക്കും. നീ അവിടെ ചെന്ന് ഇവിടത്തേപ്പോലെതന്നെ യുവരാജാവായി വാണാലും.
ധര്‍മ്മപുത്രന്‍‍:‘കല്‍പ്പനപോലെ.‘
ധര്‍മ്മപുത്രന്‍ ധൃതരാഷ്ട്രരെ കുമ്പിട്ട് നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

ഇടശ്ലോകം-
“തതോനുജൈസ്താതനിദേശതോസൌ
 പ്രതസ്ഥിവാംസ്തം പ്രണിപത്യ ധീമാന്‍
 സതാമ്മതോ ധര്‍മ്മസുതോ ജനന്യാ
 പ്രതാപവാന്‍ പ്രാപ സ വാരണാവതം”
{പിന്നിട് വലിയച്ഛന്റെ കല്‍പ്പന അനുസ്സരിച്ച് അമ്മയോടും അനുജന്മാരോടുമൊപ്പം ധര്‍മ്മപുത്രന്‍ വാരണാവതത്തിലെത്തിചേര്‍ന്നു.}

ബകവധം രണ്ടാം രംഗം

രംഗത്ത്-ധര്‍മ്മപുത്രന്‍‍, പുരോചനന്‍‍(നെടുംകത്തി)[ദൂത(മിനുക്ക്)വേഷമായും പതിവുണ്ട്]

ശ്ലോകം-രാഗം:ആഹരി
“കരോലസല്‍ ബാണകൃപാണകാര്‍മുകാന്‍
 വിരോധിവര്‍ഗൈകവിഹിംസനോദ്യതാന്‍
 പുരോചനോ വീക്ഷ്യ പുരന്ദരോപമാന്‍
 പുരോപകണ്ഠേ പുനരാഹ സാഞ്ജലി”
{കൈയില്‍ അമ്പും വില്ലും വാളും ധരിച്ചവരും ശത്രുക്കളെ കൊന്നൊടുക്കാന്‍ സന്നധരായവരും ഇന്ദ്രതുല്യരുമായ പണ്ഡവരെ അരക്കില്ലത്തിനടുത്തുവെച്ചു കണ്ടപ്പോള്‍ പുരോചനന്‍ കൂപ്പുകൈകളോടേ ഇങ്ങിനെ പറഞ്ഞു.}

പുരോചനന്റെ തിരനോട്ടം-
പുരോചന്റെ ആട്ടം-
പുരോചനൻ:(തിരതാഴ്ത്തി രംഗമദ്ധ്യത്തിലായി പീഠത്തിലിരുന്നുകൊണ്ട് ഉത്തരീയം വീശുന്നു. പിന്നെ പെട്ടന്ന് എഴുന്നേറ്റ്) 'ഞാൻ ഏറ്റവും കൃതാർത്ഥനായി. കാരണം ദുര്യോധനമഹാരാജാവിന്റെ കൽപ്പനപോലെ അരക്കില്ലം പണി പൂർത്തിയായി. മനോഹരമായ ഈ കൊട്ടാരം എണ്ണ, അരക്ക് മുതലായ പെട്ടന്ന് തീ പിടിക്കുന്ന വസ്തുക്കൾകൊണ്ട്  വിദഗ്ദ്ധരായ പണിക്കാരെക്കൊണ്ട് ഞാൻ നിർമ്മിച്ചിട്ടുള്ളത്. കണ്ടാൽ ഇത് ആർക്കും മനസ്സിലാവുകയുമില്ല. ഇതിൽ വെച്ച് ആ പാണ്ഡവരെ ചുട്ടുകരിച്ചുകളഞ്ഞാൽ എനിക്ക് സ്വന്തമായി ഒരു രാജ്യം തന്നെ തന്ന് അവിടെ രാജാവായി വാഴിക്കാമെന്നാണ് ദുര്യോധനമഹാരാജാവ് പറഞ്ഞിരിക്കുന്നത്. ഇന്ന് പാണ്ഡവർ ഇവിടെ എത്തുമത്രെ. അതിനാൽ ഇനി അവരെ കാത്തിരിക്കുകതന്നെ.(ഉത്തരീയം വീശി പീഠത്തിൽ ഇരിക്കവെ അകലെയായി കണ്ടിട്ട് എഴുന്നേറ്റ് സൂക്ഷിച്ചുനോക്കി മനസ്സിലാക്കിയിട്ട്)'അതാ അകലെനിന്നും വില്ല്,അമ്പ്,വാൾ,ഗദ തുടങ്ങിയ ആയുധങ്ങൾ ധരിച്ചവരായ പാണ്ഡവർ കുന്തീദേവിയോടൊരുമിച്ച് എന്റെ നേരെ വരുന്നു. ഇനി അവരെ സ്വീകരിച്ച് സൽക്കരിച്ചിരുത്തുകതന്നെ.'
പുരോചനൻ നാലാമിരട്ടിയെടുത്ത് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

വീണ്ടും തിരനീക്കുമ്പോൾ ഇടതുഭാഗത്തുകൂടി ‘കിടതകധിംതാ’മിനൊപ്പം പ്രവേശിച്ച പുരോചനന്‍ വലതുവശത്തിരിക്കുന്ന ധര്‍മ്മപുത്രരെ കണ്ടുവണങ്ങി കെട്ടിച്ചാടികുമ്പിട്ടിട്ട് പദം അഭിനയിക്കുന്നു.

പുരോചനന്റെ പദം-രാഗം:ആഹരി, താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“ഭൂമിപാലബാലകന്മാര്‍ ആകിയ നിങ്ങളെ
 കാണ്‍കയാല്‍കാമിതം സാധിച്ചീടും എനിക്കു നൂനം” [ഇരട്ടി,വട്ടംവച്ചുകലാശം]
അനുപല്ലവി:
“ത്വല്‍ പാദസേവകന്മാരില്‍ മുമ്പു തേടീടുമെനിക്കു
 കെല്പേറും പുരോചനനെന്നല്ലൊ നാമം”              [ഇരട്ടി]
ചരണം1:
“സല്പുമാന്മാരായ നിങ്ങള്‍ക്കിരിപ്പാനിപ്പുരം തന്നെ
 ശില്പികള്‍ നിര്‍മ്മിച്ചു ന്യപകല്പനയാല്‍”                  [ഇരട്ടി]
ചരണം2:
“ശില്പമാകുമിപ്പുരംതന്‍ അത്ഭുതങ്ങളുരചെയ്‌വാന്‍
 കല്പകോടികാലംപോലും പോരാ നൂനം”                [ഇരട്ടി]
ചരണം3:
“ചിത്രമേറുമിപ്പുരിവൈചിത്ര്യം കാണ്മതിനു പാര്‍ത്താല്‍
 സൂത്രാമാവിനുപോരാ നേത്രങ്ങള്‍ നൂനം”                [ഇരട്ടി]
ചരണം4:
[“ഇസ്ഥലം"ഇന്ന് ചൊല്ലിവട്ടംതട്ടി ആദ്യം അടക്കവും, 4പ്രാവിശ്യം ഇടക്കലാശങ്ങളും അന്ത്യത്തിൽ തോങ്കാരവും ചവുട്ടി കലാശിച്ചിട്ട് ചരണം അഭിനയിക്കും]
“ഇസ്ഥലം തന്നിലുടനെ വാഴുന്ന നിങ്ങള്‍ക്കു മേലില്‍
 സ്വസ്ഥത വൈകാതെ വന്നുകൂടുമല്ലൊ”                 [ഇരട്ടി,വട്ടംവച്ചുകലാശം]
{രാജകുമാരന്മാരായ ഭവാന്മാരെ കണ്ടതിനാല്‍ അടിയന്റെ ആഗ്രഹം തീര്‍ച്ചയായും സാധിക്കും. ഭവാന്മാരുടെ സേവകരില്‍ ഒന്നാമനായ അടിയന്റെ പേര് പുരോചനന്‍ എന്നാണ്. ഉത്തമരായ നിങ്ങള്‍ക്കുപാര്‍ക്കുവാന്‍ രാജകല്പനപ്രകാരം ശില്പികള്‍ നിര്‍മ്മിച്ചതാണീ രാജധാനി. ചിത്രാലംകൃതമായ ഈ രാജധാനിയുടെ അത്ഭുതങ്ങള്‍ വര്‍ണ്ണിക്കാന്‍ എത്രകാലമുണ്ടായാലും മതിയാവുകയില്ല. അത്ഭുതകരമായ ഇതിന്റെ ശില്പചാതുര്യം കാണുവാന്‍ ഇന്ദ്രനുപോലും കണ്ണുകള്‍ പോരാ. ഇവിടെ പാര്‍ക്കുന്ന നിങ്ങള്‍ക്ക് വൈകാതെ സമാധാനം കൈവരും.}

ധര്‍മ്മപുത്രരുടെ മറുപടിപദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട(രണ്ടാം കാലം)
ചരണം1:
“വല്ലതെന്നാകിലും താതവാചാ വാണീടും ഞങ്ങള്‍ക്കു
 നല്ലതല്ലാതെ വന്നിടാ നന്മതേ കേള്‍”                  [കലാശം,ഇരട്ടിക്കലാശം]
{വിഷമമുണ്ടെങ്കിലും അച്ഛന്റെ കല്പനപ്രകാരം താമസിക്കുന്ന ഞങ്ങള്‍ക്ക് നല്ലതല്ലാതെ വരില്ല.}

ശേഷം ആട്ടം-
ധർമ്മപുത്രൻ പദം കലാശിപ്പിച്ച് പീഠത്തിൽ ഇരുന്നാൽ പുരോചനൻ ധര്‍മ്മപുത്രരെ കെട്ടിച്ചാടികുമ്പിടുന്നു.
ധര്‍മ്മപുത്രന്‍‍:(അനുഗ്രഹിച്ചിട്ട്)'അല്ലയോ പുരോചനാ, വല്യച്ഛന്റെ കൽപ്പനപ്രകാരം നിർമ്മിച്ച ഈ കൊട്ടാരം ഏറ്റവും മനോഹരമായിരിക്കുന്നു. ഞങ്ങൾക്ക് ആവശ്യമായ എല്ലാ വസ്തുക്കളും ഇവിടെ ഒരുക്കിയിട്ടുണ്ടല്ലോ അല്ലേ?'
പുരോചനന്‍:‘അവിടുത്തെ ആശ്രിതനായ അടിയന്റെ മേൽനോട്ടത്തിലാണ് ഈ കൊട്ടാരം നിർമ്മിച്ചിട്ടുള്ളത്. ഇവിടെ സുഖമായി വസിക്കുന്നതിനായി എല്ലാ സാധനങ്ങളും ഒരുക്കി വെച്ചിട്ടുണ്ട്. ഭവാന്മാരുടെ സഹായത്തിനായി അടിയനും ഇവിടെ ഉണ്ടായിരിക്കും. ആവശ്യമുള്ളപ്പോൾ വിളിച്ചാലും. ഇപ്പോൾ ഞാൻ പോകട്ടെയോ?'
ധര്‍മ്മപുത്രന്‍‍:‘അപ്രകാരംതന്നെ’
പുരോചനന്‍ വീണ്ടും കുമ്പിട്ട് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

ബകവധം മൂന്നാം രംഗം.

രംഗത്ത്-ധര്‍മ്മപുത്രന്‍‍‍, ആശാരി(രണ്ടാംതരം മിനുക്ക്), ഭീമൻ(രണ്ടാംതരം പച്ച), കുന്തി(രണ്ടാംതരം സ്ത്രീവേഷം), അർജ്ജുനൻ(കുട്ടിത്തരം പച്ചവേഷം)

ശ്ലോകം-രാഗം:ഗൌളിപന്ത്.
“അധിവാസതി യുധിഷ്ടിരേ പുരം തത്
 പ്രഥിതബലൈരനുജൈര്‍വൃകോദരാദ്യൈ:
 വിദിതരിപുസമീഹിതസ്തമൂചേ
 വിദുരഗിരാ ഖനകസ്സമേത്യ ഗൂഢം”
{ഭീമാദികളായ ബലവാന്മാരായ അനുജരോടുകൂടി യുധിഷ്ടിരന്‍ അരക്കില്ലത്തില്‍ വസിച്ചുകൊണ്ടിരിക്കെ, ദുര്യോധനാദികളുടെ മനസ്സിലിരിപ്പ് മനസ്സിലാക്കിയ വിദുരന്റെ നിര്‍ദ്ദേശപ്രകാരം, ഖനകന്‍ രഹസ്യമായി അവിടെ വന്ന് ഇപ്രകാരം പറഞ്ഞു.}

ധർമ്മപുത്രർ(പാണ്ടവരെ എല്ലാം പ്രതിനിധീകരിച്ചുകൊണ്ട്) വലത്തുഭാഗത്തായി പീഠത്തിൽ ഇരിക്കുന്നു. ഖനകൻ(ആശാരി) മുറുക്കുസഞ്ചി, പണിസാധനങ്ങളടങ്ങുന്ന സഞ്ചി, മഴു, മുഴക്കോൽ, വീതുളി എന്നിയോടുകൂടി ഇടത്തുഭാഗത്തുകൂടി 'കിടതകധീം താ'മോടുകൂടി പ്രവേശിക്കുന്നു. പലഭാവങ്ങളും ചിലഗ്രാമ്യരസങ്ങളും കാട്ടിയും, വല്ലവരും കാണുന്നുണ്ടോ എന്ന് സംശയിച്ച് നാലുപാടും ശ്രദ്ധിച്ചുകൊണ്ടും മുന്നോട്ടുവരുന്ന ഖനകൻ പാണ്ടവരെ കണ്ട് സവിശേഷരീതിയിൽ അഭിവാദ്യം ചെയ്തിട്ട്, കുമ്പിട്ടിട്ട്, ഊച്ഛാനിച്ചുനിൽക്കുന്നു. ആശാരിയെ അനുഗ്രഹിക്കുന്ന ധർമ്മജനോട് പറയുവാനുള്ള അനുമതി വാങ്ങിക്കൊണ്ട് ഖനകൻ പദാഭിനയം ആരംഭിക്കുന്നു.

ഖനകന്റെ പദം-രാഗം:ഗൌളിപന്ത്,താളം:ചെമ്പട(രണ്ടാം കാലം)
പല്ലവി:
“പാര്‍ത്തലത്തില്‍ കീര്‍ത്തിയുള്ള പാര്‍ത്ഥന്മാരേ ഞാനും
 കാല്‍ത്തളിരിണ തൊഴുന്നേന്‍ കാത്തുകൊള്‍വിന്‍.”[ഇരട്ടി,വട്ടംവച്ച്കലാശം]
അനുപല്ലവി:
“ചിത്തകൌതുകത്തൊടു ഞാനത്രവന്നേന്‍ നൃപ
 സത്തമന്മാരാം നിങ്ങളെ കാണ്മതിന്നായി.”          [ഇരട്ടി,വട്ടംവച്ച്കലാശം]
{ലോകത്തില്‍ കീര്‍ത്തിയുള്ള പാണ്ഡവരെ ഞാന്‍ തൃപ്പാദങ്ങളില്‍ നമസ്ക്കരിക്കുന്നു, കാത്തുകൊള്‍വിന്‍.‍ ഞാന്‍ രാജസത്തമന്മാരായ നിങ്ങളെ കാണാനായി വന്നതാണ്. }

ധര്‍മ്മപുത്രന്റെ പദം-രാഗം:കല്യാണി, താളം:ചമ്പട(രണ്ടാം കാലം)
പല്ലവി:
“ആരുനീയെവിടെനിന്നു വന്നതിപ്പോളെന്റെ
 ചാരത്തുവന്നുരചെയ്ക വൈകീടാതെ.”            [ഇരട്ടിക്കലാശം]
ചരണം1:
“കാരണമെന്നിയെ നിന്നെ കാണ്‍കയാലെ മമ
 പാരം വളരുന്നു പരിതോഷമുള്ളില്‍.”            [ഇരട്ടിക്കലാശം]
{ആരു നീ? എവിടെനിന്നും വരുന്നു? ഇപ്പോള്‍ എന്റെ അടുത്ത് പറയുക. കാരണമില്ലാതെ നിന്നെ കണ്ടതിനാല്‍ എന്റെ ഉള്ളില്‍ സന്തോഷം വളരുന്നു.‍}

ഖനകന്‍:
ചരണം1:
“ഖനനശീലനായീടും ഖനകന്‍ ഞാനെന്നു
 കനിവോടറിഞ്ഞു കരുതീടവേണം”       [ഇരട്ടി,വട്ടംവച്ച്കലാശം]
ചരണം2:
“വിദുരരയച്ചുവന്നു വീരമൌലേ! ഞാനും
 അതുമറ്റാരാനറികില്‍ പിഴയാകും”         [ഇരട്ടി,വട്ടംവച്ച്കലാശം]
ചരണം3:
“വ്യാജമുണ്ടിരിക്കെന്നു വ്യാഹരിപ്പാനായി
 രാജമൗലെ വന്നതും ഞാനെന്നറിക”    [ഇരട്ടി,വട്ടംവച്ച്കലാശം]

ധർമ്മപുത്രൻ:'എന്താണ് വ്യാജം?'
 ഖനകൻ കൊട്ടാരഭിത്തിചുരണ്ടി അതിന്റെ പൊടികൊണ്ടുവന്ന് ധർമ്മപുത്രരുടെ കൈയ്യിൽ നൽകിയിട്ട് ചരണം ആടുന്നു.
ചരണം4:
“നല്ലമരം കല്ലുകൊണ്ടുമല്ല പാർത്താലര-
 ക്കില്ലമാകുന്നതു ഭൂമിവല്ലഭരേ”             [ഇരട്ടി,വട്ടംവച്ച്കലാശം]
ചരണം5:
“മൂര്‍ഖനാകും പുരോചനന്‍ തക്കംനോക്കി കൊള്ളി-
 വെയ്ക്കുമവനിന്നുതന്നെ എന്നു നൂനം”     [ഇരട്ടി,വട്ടംവച്ച്കലാശം]
{ഖനനജോലിക്കാരനായ ഒരു ആശാരിയാണ് ഞാന്നെന്ന് കനിവോടേ അറിയുക. വിദുരകല്‍പ്പനപ്രകാരം വന്നതാണ്. ഇത് മറ്റാരെങ്കിലും അറിഞ്ഞാല്‍ എന്റെ തലപോകും. രാജശ്രേഷ്ഠാ, ചതിയുണ്ട് എന്ന് ബോധിപ്പിക്കുവാനായി വന്നതാണ് ഞാൻ എന്ന് അറിയുക. രാജാക്കന്മാരേ, നല്ല മരത്താലോ കല്ലുകൊണ്ടോ അല്ല, ശ്രദ്ധിച്ചാൽ അരക്കില്ലമാകുന്നു ഇത്. ഈ ദുഷ്ടനായ പുരോചനന്‍ തക്കംനോക്കി ഇന്നുതന്നെ ഈ അരക്കില്ലത്തിന് കൊള്ളിവെയ്ക്കും.}
“ഖനനശീലനായീടും“ (ആശാരി-നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, ധര്‍മ്മപുന്‍-മായ നെല്ലിയോട്)
ധര്‍മ്മപുത്രന്‍: 
ചരണം2:
“ദുർമ്മദൻ ദുര്യോധനനേവം ചെയ്യുമെങ്കിൽ
 മന്നവൻ സമ്മതിക്കുമോ സത്യശീലൻ”           [ഇരട്ടിക്കലാശം]
ചരണം3:[രംഗത്ത പതിവില്ല]
“ഹന്ത ജനകനറിഞ്ഞിട്ടത്രെ ചെയ്യുമെന്നാ-
 ലെന്തുഖേദം വെന്തുപോമെന്നാകിലിപ്പോൾ” [ഇരട്ടിക്കലാശം]
ചരണം4:
“വല്ലതെന്നാലും ഞങ്ങള്‍ക്കു മല്ലവൈരിതന്റെ
 പല്ലവപാദങ്ങള്‍ ഗതിയല്ലോ നൂനം”               [ഇരട്ടിക്കലാശം]
{ദുർമ്മദനായ ദുര്യോധനൻ ഇപ്രകാരം ചെയ്യുമെങ്കിൽ സത്യശീലനായ രാജാവ് സമ്മതിക്കുമോ? കഷ്ടം! അച്ഛൻ അറിഞ്ഞിട്ടത്രെ ചെയുന്നതെന്നാൽ, വെന്തുപോകുമെന്ന്തിൽ ഇപ്പോൾ എന്തു ദു:ഖം! എന്തായാലും ഞങ്ങള്‍ക്ക് ശ്രീകൃഷ്ണന്റെ കാല്‍തളിരുകള്‍ തന്നെ ഗതിയെന്നുറപ്പാണ്.}

ഖനകന്‍:
ചരണം4:
[“ഞാനൊരു ഗഹ്വരം" എന്ന് ചൊല്ലിവട്ടംതട്ടിക്കൊണ്ട് ആദ്യം അടക്കവും തുടർന്ന് നാല്  ഇടക്കലാശങ്ങളും അന്ത്യത്തിൽ തോങ്കാരവും എടുത്തിട്ട് ചരണം അഭിനയിക്കുന്നു.]
“ഞാനൊരു ഗഹ്വരം തീര്‍ക്കാമതിലൂടെ പോയാല്‍
 കാനനേ ചെന്നീടാമാരും കണ്ടിടാതെ.”             [ഇരട്ടി,വട്ടംവച്ച്കലാശം]
{ഞാനൊരു ഗുഹയുണ്ടാക്കാം,അതിലൂടെ പോയാല്‍ ആരുംകാണാതെ വനത്തില്‍ ചെല്ലാം.}

ശേഷം ആട്ടം- 
ധര്‍മ്മപുത്രന്‍:(വന്ദിച്ച് ഓച്ഛാനിച്ച് നില്‍ക്കുന്ന ആശാരിയോട് ) ‘എന്നാല്‍ ഇനി വേഗം ഒരു ഗുഹ നിര്‍മ്മിച്ച്, വാതിലോടുകൂടിയ ഒരു തൂണുകൊണ്ട് മറച്ചാലും.’
ആശാരി:‘എറാന്‍,അങ്ങിനെ തന്നെ.’
‘ധര്‍മ്മപുത്രര്‍ നിഷ്ക്രമിക്കുന്നു. ആശാരി ജോലി തുടങ്ങും മുമ്പായി ഇരുന്ന് വിസ്തരിച്ചൊന്നു മുറുക്കി പാറ്റി തുപ്പുന്നു. എന്നിട്ട് ഭാണ്ടമഴിച്ച് പണിയായുധങ്ങള്‍ എടുത്ത് മൂര്‍ച്ചകൂട്ടുന്നു. പണിക്കാവശ്യമായ മരം തേടി കണ്ടുപിടിച്ച് വെട്ടിമുറിച്ചിടുന്നു. ലേശം ഇരുന്ന് ക്ഷീണമകറ്റിയിട്ട് മരം കണക്കിന് മുറിച്ച് ചെത്തി അതുകൊണ്ട് വാതിലോടുകൂടിയ ഒരു തൂണ്‍ നിര്‍മ്മിക്കുന്നു. എന്നിട്ട് അതു വലിച്ചുകൊണ്ടുവന്ന് അരക്കില്ലത്തില്‍ സ്ഥാപിക്കുന്നു. അതില്‍നിന്നും ഒരു ഗുഹയും നിര്‍മ്മിച്ചശേഷം ആശാരി അതു ധര്‍മ്മപുത്രര്‍ക്കു കാട്ടിക്കൊടുക്കുന്നു. ധര്‍മ്മപുത്രര്‍ ഇവ പരിശോധിച്ച് ‘നന്നായി’ എന്നു പറയുന്നു. ഈ സമയത്ത് ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി ഭീമന്‍ പ്രവേശിച്ചു ധര്‍മ്മപുത്രരെ വണങ്ങുന്നു. ഭയത്തോടെ ആശാരി ഗുഹ പരിശോധിക്കുവാന്‍ ഭീമനോട് അപേക്ഷിക്കുന്നു. ഭീമനു ഗുഹയിലേക്ക് കടക്കാനാവാത്തതിനാല്‍ ‘വിസ്താരം പോരാ’ എന്ന് ആശാരിയോട് പറയുന്നു. കണക്കുപിഴച്ചതായി നടിച്ച് ആശാരി ഭീമന്റെ അളവെടുത്ത് ഗുഹയുടെ വിസ്താരം കൂട്ടുന്നു. അതിനു ശേഷം ഭീമനെ കാട്ടികൊടുക്കുമ്പോള്‍ ഭീമന് നിഷ്പ്രയാസം ഗുഹയില്‍ കടക്കാന്‍ സാധിക്കുന്നു. ‘ഇപ്പോള്‍ അസ്സലായി’ എന്നു ഭീമന്‍ പറയുന്നതു കേട്ട് ആശാരി സന്തോഷവാനാകുന്നു. ഈസമയം കുന്തീദേവി പ്രവേശിക്കുന്നു. തുടര്‍ന്ന് കുന്തി, ധര്‍മ്മപുത്രര്‍,ഭീമന്‍ എന്നിവര്‍ ധാരാളം സമ്മാനങ്ങള്‍ നല്‍കി ആശാരിയെ യാത്രയയക്കുന്നു. ആശാരി നിഷ്ക്രമിക്കുന്നു. യാത്രയാക്കുന്നതിനൊപ്പം കുന്തിയും നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രന്‍ വലത്തുഭാഗത്തെ പീഠത്തില്‍ ഇരിക്കുന്നു. തുടര്‍ന്ന് ഗായകര്‍ ശ്ലോകം ആലപിക്കുന്നു. ഭീമന്‍ ശ്ലോകത്തിന് വട്ടംവയ്ക്കുന്നു.
കുന്തീദേവി ആശാരിക്ക് സമ്മാനംനല്‍കുന്നു.
ശ്ലോകം*-രാഗം:കേതാരഗൌഡം
“ഉക്തൈവം ഗതിവതി ഗഹ്വരായ തസ്മിന്‍
 ക്രുദ്ധാത്മാ സപതി സമരീണാത്മജന്‍മാ
 കല്പാന്തപ്രതിഭയകാലരുദ്രകല്പ:
 പ്രോത്ഥായ ഭ്രമിതഗദോ ജഗാദ ചൈവം”
{ഖനകന്‍ ഇപ്രകാരം പറഞ്ഞ് ഗുഹയുണ്ടാക്കിയശേഷം പോയപ്പോള്‍, പെട്ടന്ന് കോപം മുഴുത്ത ഭീമന്‍ സംഹാരരുദ്രനെപോലെ ഗദചുഴറ്റിക്കൊണ്ട് ഇങ്ങിനെ പറഞ്ഞു.}

ശ്ലോകം അവസാനിക്കുന്നതോടെ ഭീമന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് പദമാടുന്നു.

ഭീമന്റെ പദം-രാഗം:കേതാരഗൌളം, താളം:ചെമ്പട(മൂന്നാം കാലം)
പല്ലവി:
“അഗ്രജ നിയോഗിക്കേണം അദ്യൈവ വൈകാതെ
 നിഗ്രഹിപ്പാനവരെ നിര്‍മ്മലമാനസ മാം"
ചരണം1:
["ധൂര്‍ത്തനാകും ദുര്യോധനന്‍" എന്നുചൊല്ലിവട്ടംതട്ടിയാൽ ഒരിക്കൽ ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ ആ ദുഷ്ടന്മാർ മുകളിൽ നിന്ന് വലിയ ഒരു പാറക്കല്ല് ഉരുട്ടിയിട്ട് കൊല്ലുവാൻ ശ്രമിച്ചു. എന്നാൽ അച്ഛനായ വായുദേവന്റെ അനുഗ്രഹത്താൽ എനിക്ക് അപായം ഒന്നും സംഭവിച്ചില്ല. ഇനി ഒരു നിമിഷം പോലും അവരെ ഇപ്രകാരം വെച്ചുപൊറുപ്പിക്കാനാവില്ല" എന്നാടിയിട്ട് വട്ടംവച്ചുകലാശം എടുത്തിട്ട് ചരണം അഭിനയിക്കുന്നു.]
“ധൂര്‍ത്തനാകും ദുര്യോധനന്‍ ചെയ്തതു നിനച്ചാല്‍
 കത്തുന്നു കോപവഹ്നി വൈകര്‍ത്തനനന്ദന”            
ചരണം2:
["ചീര്‍ത്ത കോപമോടു ചെന്നു" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു.]
“ചീര്‍ത്ത കോപമോടു ചെന്നു ധാര്‍ത്തരാഷ്ട്രന്മാരെ
 ചേര്‍ത്തീടുവന്‍ കാലപുരം തന്നിലിന്നുതന്നെ"
ചരണം3:
[“കഷ്ടം കൈകാല്‍ കെട്ടി" എന്ന് ചൊല്ലിവട്ടംതട്ടിയാൽ "ആ ദുഷ്ടന്മാർ എന്നെ വിഷം കുടിപ്പിച്ച് മയക്കി, കൈകാലുകൾ ബന്ധിച്ച് ഗംഗയിലേയ്ക്ക് വലിച്ചെറിഞ്ഞു. ഞാൻ മുങ്ങിത്താണ് നാഗലോകത്തിലെത്തി. നാഗങ്ങൾ എനിക്ക് 14കുടം നാഗരസം തന്നു. അതുകുടിച്ചതുകൊണ്ട് എനിക്ക് പതിനായിരം ആനകളുടെ ബലം സിദ്ധിച്ചു. അങ്ങ് ഒന്ന് കൽപ്പിച്ചാൽ ഞാൻ നിമിഷാർദ്ധം കൊണ്ട് ആ കൗരവദുഷ്ടരെ ഇല്ലാതെയാക്കുന്നുണ്ട്" എന്നാടി വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം അഭിനയിക്കുന്നു.] 
“കഷ്ടം കൈകാല്‍ കെട്ടിയെന്നെ പെട്ടന്നുഗംഗയില്‍
 ഇട്ടുംകളഞ്ഞതുമോര്‍ത്താല്‍ ഒട്ടും സഹിക്കുമൊ”
ചരണം4:
[“സര്‍പ്പങ്ങള്‍കൊണ്ടെന്നുടെയ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ "ഞാൻ ഉറങ്ങുമ്പോൾ ആ ദുഷ്ടന്മാർ എന്നെ കൊടിയവിഷമുള്ള സർപ്പങ്ങളെക്കൊണ്ട് കടിപ്പിച്ച് വധിക്കുവാൻ ശ്രമിച്ചു. നാഗരസം കുടിച്ച എനിക്ക് അതും ഏശിയില്ല. അങ്ങിനെയുള്ള ആ ദുഷ്ടർ ഇങ്ങിനെ സുഖിച്ചിരിക്കാൻ പാടില്ല" എന്നാടി വട്ടംവെച്ചുകലാശം എടുത്തിട്ട് ചരണം അഭിനയിക്കുന്നു.] 
“സര്‍പ്പങ്ങള്‍കൊണ്ടെന്നുടെയ മര്‍മ്മങ്ങളിലെല്ലാം
 ദര്‍പ്പമോടെ ദംശിപ്പിച്ചതോര്‍ത്തുകാണ്‍ക ചിത്തേ”
ചരണം5:
["ഹന്ത വിഷഭോജനത്തെ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ നിന്നു് ദുര്യോധനാദികളെ സ്മരിച്ച് കോപത്താൽ ചാടിയിട്ട് വട്ടംവച്ചുകലാശം എടുത്തിട്ട് ചരണമാടുന്നു.] 
“ഹന്ത വിഷഭോജനത്തെ ചിത്തമോടു തന്ന
 ഗാന്ധാരിസുതരെക്കൊല്‍‌വാന്‍ എന്തൊരു സന്തേഹം”
ചരണം6:
[“നിഷ്കൌരവമാക്കീടുവൻ" എന്നു ചൊല്ലിവട്ടംതട്ടിയാൽ കൗരവരെ സങ്കൽപ്പിച്ച് വളരെ ദേഷ്യത്തോടേ"എടാ, എടാ, കള്ളന്മാരേ, വഞ്ചകരേ, നിങ്ങൾക്ക് അധികകാലമൊന്നും ജീവനോടേ ഇരിക്കാനാവില്ല, നോക്കിക്കോ" എന്നു കാട്ടിയിട്ട് വട്ടംവെച്ചുകലാശം എടുത്തുശേഷം ചരണം  അഭിനയിക്കുന്നു.]
“നിഷ്കൌരവമാക്കീടുവനിക്ഷിതിതലം ഞാന്‍
 ത്വല്‍കാരുണ്യമുണ്ടെന്നാകില്‍^ ഇക്ഷണത്തില്‍തന്നെ” [വട്ടംവച്ചുകലാശം]
^["ത്വല്‍കാരുണ്യമുണ്ടെന്നാകില്‍" എന്നഭാഗം മാത്രം രണ്ടാംകാലത്തിലേയ്ക്ക് താഴ്ത്തി പാടുന്നു.]
{നിര്‍മ്മലമാനസനായ ജേഷ്ഠാ, അവരെ കൊല്ലുവാന്‍ ഒട്ടും വൈകാതെ എന്നെ നിയോഗിക്കേണം. ധൂര്‍ത്തനാകും ദുര്യോധനന്‍ ചെയ്തതോര്‍ത്താല്‍ കോപാഗ്നി ആളികത്തുന്നു. കോപാധിക്യത്തോടെ ചെന്ന് ഇന്നുതന്നെ ദുരോധനാദികളെ കാലപുരിക്കയക്കുന്നുണ്ട്. കഷ്ടം! കൈകാലുകള്‍ കെട്ടി എന്നെ ഗംഗയിലിട്ടതാലോചിച്ചാല്‍ സഹിക്കുമൊ? എന്റെ മര്‍മ്മങ്ങളിലെല്ലാം സര്‍പ്പങ്ങളേക്കൊണ്ട് കടിപ്പിച്ചത് ഓര്‍ക്കുക. വിഷച്ചോറൂട്ടിയ കൌരവരെ കൊല്ലാന്‍ എന്തിനു സന്തേഹം? അവിടുത്തെ കാരുണ്യമുണ്ടെങ്കില്‍ ഈക്ഷണത്തില്‍ തന്നെ ഈഭൂതലം കൌരവന്മാരില്ലാത്തതാക്കിതീര്‍ക്കുന്നുണ്ട്.}

ഭീമന്‍ ഗദയെടുത്ത് ഇടത്തേക്കുനോക്കി ‘നോക്കിക്കൊള്‍വിന്‍’ എന്നുകാണിച്ച് നാലാമിരട്ടീടുത്ത് കലാശിപ്പിക്കുന്നു. തുടര്‍ന്ന് ശ്ലോകത്തിന് വട്ടം വെയ്ക്കുന്നു.

ശ്ലോകം-രാഗം:എരിക്കലകാമോദരി
“ഇത്ഥം സുഭീഷണഗദാപ്രഹിതാരുണാക്ഷം
 ക്രുദ്ധം മ്യധേ രിപുശതം യുഗപജ്ജിഘാംസും
 ഭീമം സമീക്ഷ്യ സുവിചാര്യശമം നിനീഷു:
 സാമോക്തിഭിസ്തമവദല്‍ ശമനാത്മജന്മാ”
{ഇപ്രകാരം അതിഭയങ്കരമായ ഗദയില്‍ കണ്‍പതിപ്പിച്ചവനും കോപം പൂണ്ടവനും നൂറ്റുവരെ ഒന്നടങ്കം യുദ്ധത്തില്‍ ‍കൊല്ലണമെന്ന് ആഗ്രഹമുള്ളവനുമായ ഭീമസേനനെ കണ്ട്, അയാളെ ശാന്തനാക്കുവാനായി ധര്‍മ്മപുത്രര്‍ സമാധാനിപ്പിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു.}

ശ്ലോകാവസാനത്തോടെ ഭീമന്‍ മുന്നോട്ടാഞ്ഞുചവുട്ടി ധര്‍മ്മപുത്രര്‍ പറയുന്നതു ശ്രദ്ധിച്ചുനില്‍ക്കുന്നു.*

ധര്‍മ്മപുത്രരുടെ മറുപടിപദം-രാഗം:എരിക്കലകാമോദരി, താളം;ചെമ്പട(രണ്ടാം കാലം)
പല്ലവി:
“അനുജ വീരാവതംസ കോപിയായ്ക ചെറ്റും
 മനുജകുലമണിദീപ മാരുത നീ”                     [ഇരട്ടിക്കലാശം]
അനുപല്ലവി:
“സാഹസം ചെയ്യരുതൊട്ടും ചിന്തിയാതെ ബാല
 സാഹസമാപത്തിന്‍ അധിവാസമല്ലൊ”         [ഇരട്ടിക്കലാശം]
 ചരണം1:[രംഗത്ത് പതിവില്ല]
"സന്തതം വിവേകശാലിയായവന്നു മുറ്റും
 ചിന്തിതകാര്യം സാധിക്കാമെന്നറിക"
ചരണം2:[രംഗത്ത് പതിവില്ല]
"കിഞ്ചന പിഴയാതെ നമ്മോടു വൈരി ചെയ്ത
 വഞ്ചന ഫലിച്ചീടുകയില്ല നൂനം"
ചരണം3:[രംഗത്ത് പതിവില്ല]
"കഞ്ചിതാളകമാരായ ഗോപികമാർ കിളി-
 കിഞ്ചിതേന രമിപ്പിച്ചു വിളങ്ങുന്ന"
ചരണം4:[രംഗത്ത് പതിവില്ല]
"മഞുളകാന്തികോലുന്ന മാധവന്റെ കൃപ
 തഞ്ചീടുന്നതാകിൽ നമുക്കില്ല ഖേദം"
ചരണം5:[രംഗത്ത് പതിവില്ല]
"ഉൾത്തളിരിൽ നിരൂപിച്ച കാര്യമെല്ലാം പുരു-
 ഷോത്തമ കൃപകൊണ്ടു സാധിക്കാം മേലിൽ"
{വീരാഗ്രേസരനായ അനുജ, മനുഷ്യവംശത്തിന് മണിദീപമായ വായുപുത്ര, ഒട്ടും കോപിക്കരുത്. ആലോചനകൂടാതെ സാഹസം പ്രവര്‍ത്തിക്കരുത്. സാഹസം ആപത്തിന്റെ ഇരിപ്പിടമാകുന്നു. എപ്പോഴും വിവേകശാലിയായവന് ചിന്തിച്ച കാര്യം എല്ലാം സാധിക്കാം എന്ന് അറിയുക. ശത്രുക്കൾ നമ്മോടു ചെയ്ത വഞ്ചന ഒട്ടും പിഴയാതെ ഫലിക്കുകയില്ല, തീർച്ച. കാർവേണികളായ ഗോപികമാരുടെ കൃത്രിമഭാവങ്ങളേക്കൊണ്ട് രമിച്ച് വിളങ്ങുന്ന സുന്ദരകാന്തിയുള്ളവനായ മാധവന്റെ കൃപ ലഭിക്കുന്നതാകിൽ നമുക്ക് ദുഃഖമുണ്ടാവില്ല. മനസ്സിൽ വിചാരിച്ച കാര്യമെല്ലാം ശ്രീകൃഷ്ണകൃപകൊണ്ട് പിന്നീട് സാധിക്കാം.}

ശേഷം ആട്ടം-
ഭീമന്‍:(വിനയത്തോടെ ധര്‍മ്മപുത്രരെ നോക്കിനിന്ന് ചിന്തിച്ചിട്ട്) ‘കഷ്ടം! ഇങ്ങിനെയെല്ലാം ആ ദുഷ്ടര്‍ ചെയ്തിട്ടും അങ്ങയുടെ മനസ്സ് ഒട്ടും ഇളകിയില്ലല്ലൊ. ദയാപൂര്‍വ്വം ഒന്ന് കല്‍പ്പിച്ചാല്‍ ഞാന്‍ ആ കള്ളന്മാരെയെല്ലംനശിപ്പിച്ച് വന്നേക്കാം. ഒന്ന് കല്പിക്കണേ.’
ധര്‍മ്മപുത്രര്‍:‘ഏയ്,അരുത്,അല്പംകൂടി ക്ഷമിച്ചാലും.’
ഭീമന്‍:(മൌഠ്യത്തോടെ സ്വഗതം) ‘ആ, ശിരോലിഖിതം തന്നെ‘.(ധര്‍മ്മപുത്രരോട്) ‘അവിടുത്തെ കല്പനപോലെ.‘
ഭീമന്‍ ധര്‍മ്മപുത്രരെ കുമ്പിടുന്നു. ധര്‍മ്മപുത്രര്‍ നിഷ്ക്രമിക്കുന്നു.
ഭീമന്‍:(വീണ്ടും തിരിഞ്ഞുമുന്നൊട്ടുവന്ന്, കോപത്തോടെ) ‘എടാ കള്ളന്മാരേ, നിങ്ങള്‍ കുറച്ചുകാലംകൂടി ഗര്‍വിച്ചിരിക്കുവിന്‍. പിന്നെ നിങ്ങളുടെ അഹങ്കാരം ഞാന്‍ തീര്‍ക്കുന്നുണ്ട്. കണ്ടുകൊള്‍വിന്‍’
ഭീമന്‍ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ച് കൗരവന്മാരെ സങ്കൽപ്പിച്ച് ഇടത്തുകോണിലേയ്ക്ക് ക്രോധത്തോടെയും ദൈന്യതയോടെ ഗദയിലും മാറിമാറി നോക്കിയിട്ട് പിന്നിലെയ്ക്ക് കാല്‍കുത്തിമാറി ഇടത്തുഭാഗത്തുകൂടി നിഷ്ക്രമിക്കുന്നു.^

ഇടശ്ലോകം:-രാഗം:നവരസം
"ഭീമസേനമിതി ഭീഷണരോഷം
 ഭൂരിസാമഭിരശീശമദാര്യഃ
 തത്ര ശക്രതനയോപി മഹാത്മാ
 മിത്രപൗത്രമഭിവന്ദ്യ ബഭാഷേ"
{ഭയങ്കരമായ കോപത്തോടുകൂടിയ ഭീമസേനനെ ജേഷ്ഠൻ ഇപ്രകാരമുള്ള സാമവാക്കുകൾ കൊണ്ട് ശാന്തനാക്കിയപ്പോൾ മഹാത്മാവായ ഇന്ദ്രപുത്രനും സൂര്യപൗത്രനെ വന്ദിച്ചിട്ട് ഇപ്രകാരം പറഞ്ഞു}
വലത്തുഭാഗത്തുകൂടി അർജ്ജുനൻ 'കിടതകധീം താ'മോടുകൂടി പ്രവേശിക്കുന്നു.
ധർമ്മപുത്രരെ കണ്ട്, കെട്ടിച്ചാടി കുമ്പിട്ടിട്ട് അർജ്ജുനൻ പദം അഭിനയിക്കുന്നു.

അർജ്ജുനന്റെ പദം-രാഗം:നവരസം, താളം;ചെമ്പട(രണ്ടാം കാലം)
പല്ലവി:
“കാര്യം ഭവാൻ ചൊന്നതെന്നാലുമിപ്പോൾ
 ആര്യ മമ മൊഴി കേട്ടാലും”                                    [കലാശം]
അനുപല്ലവി:
“പുരുഷയത്നം കൂടാതെ ഭൂമിയിലേവൻ ദൈവ-
 കാരുണ്യം കൊണ്ടുതന്നെ കാര്യം സാധിച്ചിട്ടുള്ളു”    [കലാശം]
 ചരണം1:
"കുടിലന്മാരോടു വ്യാജം കൂടാതെകണ്ടുതന്നെ
 കേടറ്റ സത്യംകൊണ്ടു കൂടുമോ കുരുവീര"                [കലാശം]
ചരണം2:
"തൈലത്തിൽ കത്തുമഗ്നി സലിലംകൊണ്ടെന്നപോലെ
 ജ്വലിക്കുമേറ്റം ദുഷ്ടജനങ്ങൾ ശാന്തതകൊണ്ടു"       [കലാശം]
ചരണം3:
"ഒന്നല്ല രണ്ടല്ലവർ ഓരോരപരാധങ്ങൾ
 അന്നന്നു ചെയ്തീടുമ്പോൾ ആരാനും സഹിക്കുമോ"   [കലാശം]
ചരണം4:
"ഇനിയും ക്ഷമിക്ക എന്നതീടേറും ഭവാനെങ്കിൽ
 കനിവോടെ കേൾക്കമേലിൽ ^കാടേഗതിനമുക്കു"  [കലാശം]
[^പഴശിരാജാവ് എന്ന് ചരിത്രപ്രസിദ്ധനനായിരുന്ന ആൾ തന്നെയാണ് ആട്ടക്കഥാകൃത്തായ കോട്ടയത്തുതമ്പുരാനും എന്ന് വാദിക്കുന്നവർ തമ്പുരാന് അറംപറ്റിയ വരി ഇതാണെന്ന് അഭിപ്രായപ്പെടുന്നു. 'മേലിൽ കാടേഗതിനമുക്കു' എന്നെഴുതിയ പഴശിത്തമ്പുരാന് പിന്നീടുള്ളകാലം കാട്ടിൽ തന്നെ വസിച്ച് ഒളിപ്പോർ ചെയ്യേണ്ടിവന്നുവത്രെ!. ]

ചരണം5:(മൂന്നാം കാലം)
 ["ജതുഗേഹം ദഹിപ്പിച്ചു" എന്ന് ചൊല്ലിവട്ടംതട്ടി വട്ടംവച്ചുകലാശം എടുത്തിട്ട് ചരണം അഭിനയിക്കുന്നു.]
"ജതുഗേഹം ദഹിപ്പിച്ചു ജവമോടിവിടെനിന്നു
 വിദുരനിർമ്മിതമായ വിലത്തൂടെ പോക വേഗാൽ" [കലാശം]
{ജേഷഠാ, ഭവാൻ പറഞ്ഞത് കാര്യമാണ് എന്നാലും ഇപ്പോൾ എന്റെ വാക്കുകൾ കേട്ടാലും. പുരുഷപ്രയത്നം കൂടാതെ ഭൂമിയിലാരാണ് ദൈവകാരുണ്യം കൊണ്ടുതന്നെ കാര്യം സാധിച്ചിട്ടുള്ളത്? കുരുവീരാ, ദുഷ്ടന്മാരോട് വ്യജം കൂടാതെ കേടില്ലാത്ത സത്യംകൊണ്ടുതന്നെ കാര്യസാധ്യംവരുമോ? തിളയ്ക്കുന്നഎണ്ണയിൽ കത്തുന്ന അഗ്നി ജലത്താൽ കെടുകയില്ല എന്നതുപോലെ ദുഷ്ടജനങ്ങൾ ശാന്തതകൊണ്ട് ഏറ്റവും ജ്വലിക്കും. ഒന്നല്ല, രണ്ടല്ല, നിത്യവും ഓരോ അപരാധങ്ങൾ ചെയ്തീടുമ്പോൾ ആരെങ്കിലും ക്ഷമിക്കുമോ? 'ഇനിയും ക്ഷമിക്കുക' എന്നതാണ് ഭവാന്റെ അഭിപ്രായമെങ്കിൽ ദയവായി കേട്ടാലും, മേലിൽ നമുക്ക് കാടുതന്നെ ഗതി! പെട്ടന്ന് അരക്കില്ലം ദഹിപ്പിച്ച്  ഇവിടെനിന്ന് വിദുരരാൽ നിർമ്മിപ്പിക്കപ്പെട്ട ഗുഹയിലൂടെ വേഗത്തിൽ പോവോകാം}
  
ശേഷം ആട്ടം-
ഭീമന്‍:(കുന്തിയോടുകൂടി പെട്ടന്നു പ്രവേശിച്ച് ധര്‍മ്മപുത്രരെ കുമ്പിട്ടശേഷം) ‘ഇനി എന്താണ് വേണ്ടത്? നമുക്ക് ഗുഹയിലൂടെ ശ്രമിക്കുക്കയല്ലെ?’
ധര്‍മ്മപുത്രര്‍:‘അപ്രകാരം തന്നെ.’
ഭീമന്‍:('അഡ്ഡിഡ്ഡിക്കിട' വെച്ച് അരക്കില്ലം ആകെപ്പാടെ കണ്ട്,അവിടെ കിടന്നുറങ്ങുന്ന വഴിപോക്കരായ നിഷാദകുടുംബത്തെ കണ്ടിട്ട്, ആത്മഗതമായി) ‘പാവം വഴിപോക്കരായ വേടസ്ത്രീയും അഞ്ചുകുട്ടികളും കിടക്കുന്നു. ഇവരെ ഉണര്‍ത്തിയാല്‍ ആഗ്രഹം സാധ്യമല്ല. അതിനാല്‍ ഇവര്‍ ഇവിടെ കിടന്നുകൊള്ളട്ടെ.’ (വീണ്ടും 'അഡ്ഡിഡ്ഡിക്കിട'വെച്ച് പുരോചനനെ കണ്ടിട്ട്) ‘ഇതാ ദുഷ്ടനായ പുരോചനന്‍ തീ കൊള്ളിയോടുകൂടി കിടക്കുന്നതു കണ്ടോ. ഇനി എന്ത്? എല്ലാവരേയും ഗുഹയിലേക്ക് പ്രവേശിപ്പിക്കുക തന്നെ.’ ('അഡ്ഡിഡ്ഡിക്കിട' വച്ച്  ധര്‍മ്മപുത്രരേ സമീപിച്ചിട്ട്) ‘ഗുഹയിലേക്ക് പ്രവേശിക്കുകയല്ലെ?’
ധര്‍മ്മപുത്രന്‍:‘അങ്ങിനെ തന്നെ’
ഭീമൻ ഒരു പന്തം കൈയ്യിൽ കൊടുത്തുകൊണ്ട് അർജ്ജുനനെ കൈപിടിച്ച് 'അഡ്ഡിഡ്ഡിക്കിട'വെച്ച് പുറകില്‍ പിടിച്ചിരിക്കുന്ന തിരശ്ശീലയ്ക്കുള്ളില്‍(ഗുഹയെന്ന സങ്കല്‍പ്പമാണ് തിരശീല) പ്രവേശിക്കുന്നു. അർജ്ജുനൻ നിഷ്ക്രമിക്കുന്നു. ഭീമന്‍ തിരിച്ചെത്തി ക്രമത്തില്‍ കുന്തി, ധർമ്മപുത്രന്‍, നകുലന്‍, സഹദേവന്‍ എന്നിവരെ ഓരോരുത്തരെയെയായി ഗുഹയിലേയ്ക്കു കടത്തുന്നതായി നടിക്കുന്നു.
ഭീമന്‍:വീണ്ടും രംഗത്തെത്തി വട്ടംവച്ച്, ഉറങ്ങുന്ന നിഷാദരെ കണ്ട് ദു:ഖം നടിച്ച് ആത്മഗതമായി) ‘ഇവരുടെ തലയിലെഴുത്ത്, എന്തുചെയ്യാം! ഇവിടെ കിടക്കട്ടെ.’
വീണ്ടും വട്ടംവെച്ച് പുരോചനസമീപമെത്തി പുരോചനന്‍ കത്തിച്ചുവെച്ചിരുന്ന തീക്കൊള്ളിയെടുത്ത് ചുറ്റിനടന്ന് അരക്കില്ലത്തിന് തീയിട്ടശേഷം ഭീമന്‍ നാലാമിരട്ടിക്കലാശം എടുത്ത് കലാശിക്കുന്നതോടെ തീക്കൊള്ളിയുംകൊണ്ട് ഗുഹയിലേക്ക് പ്രവേശിക്കുന്നഭാവത്തില്‍ കാല്‍ കുത്തിച്ചാടി നിഷ്ക്രമിക്കുന്നു.
----(തിരശ്ശീല)----


[^ഭീമന്റെ നിഷ്ക്രമണത്തോടെ തിരശ്ശീലപിടിച്ച് രംഗം അവസാനിപ്പിക്കുകയാണ് ഇപ്പോൾ നടപ്പ്. തുടർന്നുള്ള അർജ്ജുനന്റെ പദവും, അരക്കില്ലത്തിനുതീയിട്ട് നിഷ്ക്രമിക്കുന്ന ഭാഗവും സാധാരണയായി അവതരിപ്പിക്കുക പതിവില്ല.]

മൂന്നാം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ള പ്രധാന വത്യാസങ്ങള്‍

* ‘ഉക്തൈവം’ ശ്ലോകത്തിന് വട്ടമിടുന്ന ഭീമന്‍, ശ്ലോകംതീര്‍ന്നാല്‍ ഇളകിയാട്ടത്തിനു വട്ടമിട്ട്, ‘ഇനിയും എന്ത്? എന്റെ ആഗ്രഹം അറിയിക്കുകതന്നെ.’ എന്നാടി, എടുത്തുകലാശിച്ചാണ് പദമാടിത്തുടങ്ങുക.

*‘ഇത്ഥം സുഭീഷണഗദാപ്രഹിതാരുണാക്ഷം‘ എന്ന ശ്ലോകത്തിന് വട്ടംവെയ്ക്കുന്ന ഭീമന്‍ ശ്ലോകാവസാനത്തില്‍ ഞെളിഞ്ഞുനില്‍ക്കുന്നു. ഭീമനെ ധര്‍മ്മപുത്രര്‍ വന്ന് ആശ്ലേഷിക്കുന്നു. അതോടെ ഭീമന്‍ സ്വസ്തനായ് നില്‍ക്കുന്നു. തുടര്‍ന്നാണ് ധര്‍മ്മപുത്രര്‍ പദമാടുന്നത്.