2008 സെപ്റ്റംബർ 30, ചൊവ്വാഴ്ച

കിർമ്മീരവധം പുറപ്പാട്

രംഗത്ത്-പഞ്ചപാണ്ഡവർ(അഞ്ച് കുട്ടിത്തരം പച്ചവേഷങ്ങൾ),പാഞ്ചാലി(കുട്ടിത്തരം സ്ത്രീവേഷം)

ശ്ലോകം-രാഗം:ശങ്കരാഭരണം
"പാർത്ഥാഃ പ്രത്യർത്ഥിവർഗ്ഗപ്രശമനപടവോപ്യർദ്ധരാജ്യം സ്വകീയം
 കൃത്വാ ദ്യൂതേഥ ശുൽക്കം വിദുരനിലയനേ മാതരം സന്നിധായ
 കർത്തും തീർത്ഥപ്രചാരം പ്രകടിതവന വാസാപദേശേന പത്ന്യാ-
 സാർദ്ധം ധൗമ്യേന വിപ്രൈർവിവിശുരപി വനം കാമ്യകം സൗമ്യശീലാഃ"

{സൗമ്യശീലരായ പാർത്ഥന്മാർ ശത്രുവർഗ്ഗത്തെ അടക്കിനിർത്താൻ പാടവമുള്ളവരായിട്ടുകൂടി സ്വന്തമായിട്ടുള്ള പകുതിരാജ്യത്തെ ചൂതിൽ പണയംവെച്ച് നഷ്ടപ്പെടുത്തിയിട്ട്, മാതാവിനെ വിദുരരുടെ ഭവനത്തിൽ ആക്കിയിട്ട്, വനവാസമെന്ന വ്യാജേന തീർത്ഥയാത്രചെയ്യുവാനായിക്കൊണ്ട് പത്നിയോടും ധൗമ്യനോടും ബ്രാഹ്മണരോടും കൂടി കാമ്യകമെന്നവനത്തിൽ പ്രവേശിച്ചു.}

നിലപ്പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട

1
"ചന്ദ്രവംശജലനിധിചാരുരത്നങ്ങളാം
 ചന്ദ്രികാവിശദസഹജോരു കീർത്തിയുള്ളോർ"
 2
" കുന്തീസുതന്മാരമിത്രാന്തകന്മാർ പരം
 സന്തതം യദുനന്ദനചിന്താതല്പരന്മാർ"
3
"ചൂതുകളിച്ചതിൽ നിജപാതിരാജ്യം പണയവും
 മാതാവിനെ വിദുരന്റെ ഗേഹത്തിലുമാക്കി"
4
"പുണ്യതീർത്ഥാടനംചെയ്‌വാൻ ധന്യനാം ധൗമ്യൻ തന്നോടും
 തന്വംഗിയാം പാഞ്ചാലനന്ദിനിതന്നോടും"
5
"ഒന്നിച്ചുപോന്നുള്ള വിപ്രവൃന്ദത്തോടും
 കാമ്യകകാനനംതന്നിൽ സൗമ്യശീലന്മാർ പൂകി"

{ചന്ദ്രവംശമാകുന്നസമുദ്രത്തിലെ മനോഹരരത്നങ്ങളാകുന്നവരും, ഇന്ദ്രതുല്യം കീർത്തിയുള്ളവരും ശത്രുസൂദനന്മാരും കൃഷ്ണഭക്തരും സൗമ്യശീലരുമായ കുന്തീസുതന്മാർ ചൂതുകളിച്ച് സ്വന്തം പാതിരാജ്യത്തെ പണയമാക്കി നഷ്ടപ്പെടുത്തി, മാതാവിനെ വിദുരഗേഹത്തിലാക്കിയിട്ട്, പുണ്യതീർത്ഥാടനം ചെയ്യുവാനായി ധന്യനായ ധൗമ്യമഹർഷിയോടും സുന്ദരിയായ പാഞ്ചാലിയോടും ഒന്നിച്ച് പോന്നിട്ടുള്ള ബ്രാഹ്മണരോടുംകൂടി കാമ്യകവനത്തെ പ്രാപിച്ചു.]

2008 സെപ്റ്റംബർ 29, തിങ്കളാഴ്‌ച

കിര്‍മ്മീരവധം ഒന്നാം രംഗം (ബാലേകേള്‍-പതിഞ്ഞപദം)

രംഗത്ത്-ധര്‍മ്മപുത്രന്‍‍(ഒന്നാംതരം പച്ചവേഷം), പാഞ്ചാലി(രണ്ടാംതരം സ്ത്രിവേഷം)

ശ്ലോകം-രാഗം:കാബോജി
“മാര്‍‌ഗ്ഗേ തത്ര നഖം‌പചോഷ്മളരജഃപുഞ്ജേ ലലാടം തപ-
 ഗ്രീഷ്മോഷ്മദ്യുതിതാമ്യദാനനസരോജാതാം വിലോക്യാദരാല്‍
 വാതോദ്ധൂളിതധൂളിജാലമസൃണച്ഛായാം സ ധര്‍മ്മാത്മജോ
 മദ്ധ്യാഹ്നേ പരിദൂയമാനഹൃദയാംതാമബ്രവീദ് ദ്രൌപതീം“
{നട്ടുച്ചനേരത്ത് നഖം‌പോലും പൊള്ളിക്കുന്നവിധം ചുട്ടുപഴുത്ത, പൊടിനിറഞ്ഞ ആ കാട്ടുവഴിയില്‍, വേനല്‍കാലത്തെ നെറ്റിചുടുന്ന വെയിലേറ്റ് മുഖം വാടിയവളും, ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റേറ്റ് ഉയരുന്ന പൊടിപടലമേറ്റ് ദേഹകാന്തിമങ്ങിയവളും, ദു:ഖിതയുമായ പാഞ്ചാലിയെ കണ്ടിട്ട് ആ ധര്‍മ്മപുത്രന്‍ ആദരവോടെ പറഞ്ഞു.}

പാഞ്ചാലിയുടെ കൈകോര്‍ത്ത് തന്റെ ശരീരത്തോടണച്ചുപിടിച്ച് രംഗമധ്യത്തിലൂടെ പതിഞ്ഞ ‘കിടതകധിംതാ’മിനൊപ്പം ദൈന്യഭാവത്തില്‍ ധര്‍മ്മപുത്രന്‍ പ്രവേശിക്കുന്നു. സാവധാനം മുന്നോട്ടുവന്ന് അസഹ്യമായചൂട്,ദീര്‍ഘനിശ്വാസം,ശൂന്യത എന്നിവ നടിച്ച് പാഞ്ചാലിയെ ഇടത്തുനിര്‍ത്തി,* നോക്കിക്കണ്ടുകൊണ്ട് ധര്‍മ്മപുത്രന്‍ പദാഭിനയം ആരംഭിക്കുന്നു.
ധര്‍മ്മപുത്രന്റേയും(കലാ:രാമന്‍‌കുട്ടി നായര്‍) പാഞ്ചാലിയുടെയും (കലാ:കെ.ജി.വാസു) പ്രവേശം
ധര്‍മ്മപുത്രന്റെ പദം-രാഗം:കാബോജി, താളം:ചെമ്പട(ഒന്നാം കാലം)
പല്ലവി:
“ബാലേ കേള്‍ നീ മാമകവാണീ
 കല്യേ കല്യാണി”
[പല്ലവി കഴിഞ്ഞാല്‍ കലാശത്തിനുവട്ടംതട്ടി, ‘കഷ്ടം! ഇങ്ങിനെയെല്ലാം വന്നു ഭവിച്ചല്ലോ? ങ്ഹാ, ശിരസ്സിലെഴുത്ത് തന്നെ’ എന്നുകാട്ടി* വട്ടംവെച്ചു കലാശമെടുത്തിട്ട് അനുപല്ലവി അഭിനയിക്കുന്നു.]
“മാമക വാണീ” (ധര്‍മ്മപുത്രര്‍-കീഴ്പ്പടം കുമാരന്‍ നായര്‍)
അനുപല്ലവി:
“പാലോലുമൊഴിമാര്‍കുലതിലകേ
 പാഞ്ചാലാധിപസുകൃത വിപാകേ”        [കലാശം]
ചരണം1
“കാളാംബുദരുചിതേടും വിപിനേ
 കാമിനി വന്നതിനാലതിഗഹനേ
 ഡോളായിതമിഹ മാമകഹൃദയം
 ലോകോത്തര ഗുണശാലിനി സദയം” [കലാശം]
ചരണം2:[രംഗത്ത് പതിവില്ല]
"തളരുന്നൂ ഗൃഹചംക്രമണേന
 തളിരോടിടയും തവ പദയുഗളം
 കളമൊഴിമാരണിയും മുടിമാലേ
 കഥമിവ സഹതേ കാനനചരണം"     [കലാശം]
ചരണം3:[രംഗത്ത് പതിവില്ല]
"വികസതി ദിനകരകിരണൈരധികം
 വിരവൊടിതരസരോരുഹനിവഹം
 ശുകഭാഷിണി ബത തവ മുഖകമലം
 സുന്ദരി വാടീടുന്നതിവേലം"                  [കലാശം]
ചരണം4:
“മണിമയസദനേ മോഹനശയനേ
 മണമിയലുന്നവകുസുമാസ്തരണേ
 മദനരസേന രമിച്ചീടും നീ 
 മധുമൊഴി വാഴുന്നെങ്ങിനെ വിപിനെ”   [ഇരട്ടിക്കലാശം]

{മംഗളരൂപിണിയും സമര്‍ദ്ധയുമായ ബാലികേ,എന്റെ വാക്കുകള്‍ കേട്ടാലും. പാലോഴുകുന്നവാക്കുകളോടുകൂടിയ സുന്ദരിമാരുടെ കൂട്ടത്തില്‍ ശ്രേഷ്ടയായവളേ, പാഞ്ചാലാധിപന്റെ പുണ്യഫലമേ,കാര്‍മേഘസമാനമായി ഇരുണ്ടതും നിബിഡവുമായ വനത്തില്‍ വന്നതിനാല്‍ എന്റെ ഹൃദയം ഊഞ്ഞാലുപോലെ ആടുന്നു. കളമൊഴിമാരിൽ ശ്രേഷ്ഠേ, ഗൃഹത്തിൽ നടന്നാൽത്തന്നെ തളരുന്നവയായ നിന്റെ തളിരിനുസമമായ പാദങ്ങൾ കാനനസഞ്ചാരം എങ്ങിനെ സഹിക്കും? മറ്റുതാമരകൾ എല്ലാം സൂര്യപ്രകാശമേറ്റ് കൂടുതലായി വിടരുന്നു. കിളിമൊഴീ, സുന്ദരീ, കഷ്ടം! നിന്റെ മുഖത്താമരമാത്രം കൂടുതലായി വാടിക്കൊണ്ടിരിക്കുന്നു. രത്നമയമായ ഗൃഹത്തില്‍, നറുമണമുള്ള പൂക്കള്‍വിരിച്ച സുന്ദരമായ കിടക്കയില്‍, കാമരസത്തോടേ രമിച്ചിരുന്ന ഭവതി ഈ കാട്ടില്‍ എങ്ങിനെ വസിക്കും?}
"വാഴുന്നെങ്ങിനെ വിപിനെ”കലാ:രാമന്‍‌കുട്ടിനായര്‍ ധര്‍മ്മപുത്രരായി
ഇടശ്ലോകം-രാഗം:യദുകുലകാബോജി
“ദീനദൈന്യദമനം ദയിതാ
 സാശൃണ്വതീ സുമധുരം പ്രിയവാക്യം
 ഭാരതീമിതി നരേന്ദ്രമുദാര-
 മബ്രവീദ് ദ്രുപദരാജതനൂജാ”
{ദു:ഖിതര്‍ക്ക് ആശ്വാസമേകുന്ന പ്രിയതമന്റെ മധുരമായ വാക്കുകേട്ട് പാഞ്ചാലി അദ്ദേഹത്തോട് ഇങ്ങിനെ പറഞ്ഞു}

പാഞ്ചാലിയുടെ പദം-രാഗം:യദുകുലകാബോജി, താളം:അടന്ത(രണ്ടാം കാലം)
പല്ലവി:
“കാന്താ ചിന്തിക്കില്‍ ഇതിലേറെയെന്തൊരു
 സന്താപമിന്നിഹ മേ”                                           [കലാശം]
അനുപല്ലവി:
“ശാന്തമാനസ ശന്തനുകുലദീപ
 കിന്ത്വയാനവിദിതം കൃപാസിന്ധോ”                     [കലാശം]
ചരണം1:[രംഗത്ത് പതിവില്ല]
"കുമതികൾ വരനാകും കുരുനൃപസഹജനാൽ
 ഗുരുജനസവിധേ കൃതമവമാനം
 കമനീയാംഗ നൃപ കമലവിലോചന
 കരുണാസാഗര കഥമിവ കഥയേ
 നരപതേ സൗമ്യതരമതേ ഭൂരി-
 കൃപാനിധേ ഖേദം നഹി ബത കിമു തേ"              [കലാശം]
ചരണം2:[രംഗത്ത് പതിവില്ല]
"മഹീപാലരണിഞ്ഞീടുമ്മകുടേഷു വിളങ്ങുന്ന
 മണിദീപിതമായുള്ള തവ പദയുഗളം
 മാർഗ്ഗമദ്ധ്യേ തപ്തമണലിലിതിങ്ങനെ മരുവീടുന്നതിനാൽ
 മനസി മേ ശോകം വളരുന്നു മേനി തളരുന്നു
 താപം കലരുന്നു ഹന്ത കിമിഹ ഞാൻ പറയുന്നു" [കലാശം]
ചരണം3:(മൂന്നാം കാലം)
“അതൊക്കവേ സഹിക്കിലുമകതാരിലൊരു ഖേദ-
 മധികമായ് വളരുന്നതധുനാ കേട്ടാലും
 അനശനേന പരമാബാലവൃദ്ധം
 അവനീദേവന്മാരും അഴലോടെ അടവിയില്‍
 വസിക്കുമൊ ദൂരന്നടക്കുമോ ചൂടു
 സഹിക്കുമോ കണ്ടാല്‍ ഇതു തവ പൊറുക്കുമോ”   [കലാശം]
{കാന്താ,വിചാരിച്ചാല്‍ ഇതിലെനിക്ക് അങ്ങയില്‍ കൂടുതലായി എന്തൊരുസങ്കടമാണുള്ളത്? ക്ഷമാശൈലനും ശന്തനുകുലത്തിന്റെ ദീപവുമായ ദയാവാരിധേ, അത് ഭവാനറിഞ്ഞുകൂടേ? സുന്ദരാ, രാജാവേ, താമരക്കണ്ണാ, കരുണാസാഗരാ, ദുഷ്ടാഗ്രഗണ്യനായ കൗരവനാൽ ഗുരുജനങ്ങളുടെമുന്നിൽ വെച്ച് ഉണ്ടായ അവമാനം ഞാനെങ്ങിനെ പറയും? രാജാവേ, ഏറ്റവും സൗമ്യബുദ്ധിയോടുകൂടിയവനേ, വളരേകൃപയ്ക്ക് ഇരിപ്പിടമായുള്ളവനേ, കഷ്ടം! അങ്ങേയ്ക്ക് ഇതിൽ അല്പവും ഖേദമില്ലേ? അതൊക്കെ സഹിക്കാമെങ്കിലും മനസ്സില്‍ വര്‍ദ്ധിച്ചുവരുന്ന ഒരു ദു:ഖത്തെ കേട്ടാലും. ബാലരും വ്യദ്ധരും അടക്കമുള്ള ബ്രാഹ്മണര്‍ക്ക് ഭക്ഷണമില്ലാതെ കാട്ടില്‍ വസിക്കാനാവുമൊ? ബഹുദൂരം നടക്കുവാന്‍ സാധിക്കുമൊ? ഇതുകണ്ടാല്‍ ഭവാന് സഹിക്കുമോ?}

(കലാ:ഉണ്ണികൃഷ്ണക്കുറുപ്പ് ആലപിച്ച ഈ പദത്തിന്റെ ശബ്ദലേഘനം ഇവിടെ ശ്രവിക്കാം)
“കണ്ടാല്‍ ഇതു തവ പൊറുക്കുമോ”ധര്‍മ്മപുത്രനും(കലാ:ക്യഷ്ണന്‍‌നായര്‍) പാഞ്ചാലിയും(മാര്‍ഗ്ഗി വിജയകുമാര്‍)
ശേഷം ആട്ടം-*
ധര്‍മ്മപുത്രന്‍:(പത്നിയുടെ വാക്കുകള്‍കേട്ടിട്ട് ആദരവോടെ അവളെ നോക്കിയിശേഷം, ആത്മഗതമായി) ‘ഇവളുടെ ബുദ്ധി ഏറ്റവും വൈഭവമുള്ളതുതന്നെ. ^ഇനി ഈ ദു:ഖം ഒഴിവാക്കാന്‍ മാര്‍ഗ്ഗം എന്ത്?‘ (ആലോചിച്ചിട്ട്) ‘ഗുരുനാഥനായ ധൌമ്യമഹര്‍ഷിയെ കണ്ട് ആലോചിച്ചാല്‍ എന്തെങ്കിലും ഉപായം ഉണ്ടാകും’ എഴുന്നേറ്റ് പാഞ്ചാലിയോടായി) ‘അല്ലയൊ പ്രിയേ,ഒട്ടും വ്യസനിക്കേണ്ട. നമ്മുടെ ദു:ഖം ഒഴിവാക്കാന്‍ ഗുരുനാഥനായ ധൌമ്യമഹര്‍ഷിയെ കണ്ട് ആലോചിച്ചാ‍ല്‍ ഉപായമുണ്ടാകും. അതിനാല്‍ ഈ കാര്യം ഗുരുനാഥനെ അറിയിക്കാം, അല്ലേ?’
പാഞ്ചാലി:‘അങ്ങിനെ തന്നെ’

[^മുന്‍പ് ഇവിടെ മനോധര്‍മ്മാനുസ്സരണം ‘നളായണീചരിതം’ ആടാറുണ്ട്.
നളായണീചരിതം-
പണ്ട് മാല്‍ഗല്യന്‍ എന്നുപേരായ ക്ഷിപ്രകോപിയായ ഒരു മുനിവര്യന്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പത്നിയായിരുന്നു നളായണീ അഥവാ ഇന്ദ്രസേന. മാല്‍ഗല്യന്‍ വ്യദ്ധനും കുഷ്ഠരോഗബാധിതനും ആയിരുന്നു. നളായണിയാകട്ടെ യൌവനയുക്തയായ സുന്ദരിയും ഉത്തമപതിവ്രതാരത്നവും ആയിരുന്നു. കുഷ്ഠരോഗിയായിരുന്ന മുനി ഒരുദിവസം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവെ അദ്ദേഹത്തിന്റെ ഒരു വിരള്‍ അടര്‍ന്ന ഭക്ഷണത്തില്‍ വീണുപോയി. പതിവ്രതാരത്നമായ നളായണി ഭക്തിയോടുകൂടി ആ വിരള്‍ എടുത്തുമാറ്റിയിട്ട് പതിവുപോലെ ഭര്‍ത്താവിന്റെ ഉച്ചിഷ്ടത്തെ ഭക്ഷിച്ചു. ഇതില്‍ സന്തുഷ്ടനായ മുനിവര്യന്‍ നളായണിക്ക് ഇഷ്ടവരം നല്‍കുവാന്‍ തയ്യാറായി. മാല്‍ഗല്യന്‍ പഞ്ചശരീരനായി വന്ന് തന്നെ രമിപ്പിക്കണം എന്നായിരുന്നു നളായണിയുടെ ആഗ്രഹം. ഇതിന്‍പ്രകാരം മാല്‍ഗല്യന്‍ പഞ്ചശരീരനായി നളായണിയോടോന്നിച്ച് വളരെക്കാലം ലോകസഞ്ചാരം ചെയ്യുകയും അവളെ രമിപ്പിക്കുകയും ചെയ്തു. പിന്നീടോരിക്കല്‍ മുനി തന്റെ രതിജീവിതം മതിയാക്കി തപസ്സിലേയ്ക്ക് തുടരുവാന്‍ ഉറപ്പിച്ചു. ഇത് ഇഷ്ടപെടാഞ്ഞ നളായണി, തനിക്ക് ക്രീഡിച്ച് തൃപ്തിവന്നിട്ടില്ലായെന്നും, അതിനാല്‍ തന്നെ പിരിയരുതെന്നും പറഞ്ഞ് ഭര്‍ത്താവിനെ തടഞ്ഞു. തപോവിഘ്നത്തിനു മുതിര്‍ന്ന നളായണിയില്‍ കോപിഷ്ഠനായിതീര്‍ന്ന മുനിവര്യന്‍ ‘നീ അടുത്ത ജന്മത്തില്‍ പാഞ്ചാലരാജന്റെ പുത്രിയായിതീര്‍ന്ന് അഞ്ച് ഭര്‍ത്താക്കന്മാരോടുകൂടി കഴിയാന്‍ ഇടവരട്ടെ‘ എന്ന് അവളെ ശപിച്ചു. ആ നളായണിയുടെ പുനര്‍ജന്മമാണ് പാഞ്ചാലി.]
ധര്‍മ്മപുത്രന്‍ പ്രവേശനത്തിലെപോലെതന്നെ പാഞ്ചാലിയുടെ കൈകോര്‍ത്തുപിടിച്ച്, ചൂട്, ദീര്‍ഘനിശ്വാസം, ശൂന്യത ഇവകള്‍ നടിച്ച് സാവധാനത്തില്‍ നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----

ഈ രംഗത്തില്‍ തെക്കന്‍‌ചിട്ടയിലുള്ള പ്രധാന വ്യതാസങ്ങള്‍
*ധര്‍മ്മപുത്രന്‍ പാഞ്ചാലിയുടെ കൈവിട്ട് മാറി പദാഭിനയം തുടങ്ങും മുന്‍പായി ‘കഷ്ടം! ഇങ്ങിനെയെല്ലാം വന്നു ഭവിച്ചല്ലോ?’ എന്നുകാട്ടും. പല്ലവിക്കുശേഷം ‘ഇങ്ങിനെയെല്ലാം വന്നു ഭവിച്ചല്ലോ, ശിരസ്സിലെഴുത്തുതന്നെ’എന്നാണ് ആടുക.

*പദങ്ങള്‍ക്കുശേഷം ഇരുവരും അടുത്തടുത്ത് പീഠത്തിലിരുന്നാണ് ഇളകിയാട്ടം. ആട്ടം ഇങ്ങിനെയാണ്-
ധര്‍മ്മപുത്രന്‍:(ആത്മഗതം) ‘ഇവള്‍ക്ക് ഇപ്രകാരം ബ്രാഹ്മണരില്‍ ഭക്തിയുണ്ടാവാനുള്ള കാരണമെന്ത്?’ (ചിന്തിച്ചിട്ട്) ‘ഓഹോ, മനസ്സിലായി. ഇവളുടെ വിവാഹകാലത്ത് വ്യാസമഹര്‍ഷി ഉപദേശിച്ചുട്ടള്ളതായ വ്യത്താന്തം ഓര്‍മ്മയില്‍ വരുന്നു. ഇനി എന്ത്?’ (പാഞ്ചാലിയോട്) ‘നമുക്ക് തല്ക്കാലമുള്ള ദു:ഖം പരിഹരിക്കുന്നതിനും, ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുന്നതിനും എന്താണ്മാര്‍ഗ്ഗമെന്ന് കുലഗുരുവായ ധൌമ്യനോട് ചോദിക്കാം’.

2008 സെപ്റ്റംബർ 17, ബുധനാഴ്‌ച

കിര്‍മ്മീരവധം രണ്ടാം‌രംഗം

രംഗത്ത്-ധര്‍മ്മപുത്രന്‍, ധൌമ്യന്‍(രണ്ടാംതരം മിനുക്കുവേഷം), പാഞ്ചാലി, ആദിത്യന്‍‍(ചുവപ്പുകൂടിയ പഴുപ്പുവേഷം), ശ്രീകൃഷ്ണന്‍(മുടിവെച്ച പച്ചവേഷം), സുദര്‍ശനം(പ്രത്യേകമുഖംതേപ്പോടുകൂടിയ ചുവന്നതാടിവേഷം)

ശ്ലോകം-രാഗം:മാരധനാശി
“നാഹം ശോചാമി നാഥ ത്വദനുഗമനത: കാനനേ പാദചാരൈ:
 കിന്ത്വാഷ്ടാശീതിസാഹസ്രധര്‍ണിസുരാംസ്ത്വം ശരണം പ്രപന്നാന്‍
 അദ്യാഹം ഭോജയേയം കഥമതി ഹൃദയേ ക്ലേശ ഏതാവദിത്ഥം
 പ്രേയസ്യാ പ്രോച്യമാനോ നരപതിരഥതം ധൌമ്യമേവം ബഭാഷേ”
{കാട്ടില്‍ അങ്ങയെ പിന്തുടരുന്നതിനാല്‍ എനിക്ക് ഒട്ടും വ്യസനമില്ല. എന്നാല്‍ അങ്ങയെ ആശ്രയിച്ച് കൂടെപ്പോന്നിട്ടുള്ള എണ്‍പത്തെണ്ണായിരം ബ്രാഹ്മണര്‍ക്ക് എങ്ങിനെ ഭക്ഷണംനല്‍കുമെന്നുള്ള ചിന്തയാണ് എന്നെ ദു:ഖിപ്പിക്കുന്നത്. എന്ന് പ്രിയതമ പറഞ്ഞത് കേട്ട്പോന്ന ആ രാജാവ് ധൌമ്യമഹര്‍ഷിയോട് ഇങ്ങിനെ പറഞ്ഞു.}

ഇടതുഭാഗത്തുകൂടി ധര്‍മ്മപുത്രന്‍ ദൈന്യസ്തായിയോടുകൂടി, ‘കിടതകധിം,താ’മിനൊപ്പം പ്രവേശിച്ച്, വലത്തുവശത്തിരിക്കുന്ന ധൌമ്യനെ കണ്ട്, കെട്ടിച്ചാടികുമ്പിടുന്നു. ധൌമ്യന്‍ അനുഗ്രഹിക്കുന്നു. ധര്‍മ്മപുത്രന്‍ പദം അഭിനയിക്കുന്നു.

ധര്‍മ്മപുത്രരുടെ പദം-രാഗം:മാരധനാശി, താളം:അടന്ത
പല്ലവി:
“താപസമൌലേ ജയ ജയ താപസമൌലേ” [കലാശം]
അനുപല്ലവി:
“താപമകലുവാനായി താവകപാദങ്ങള്‍
 താമസമെന്നിയെ ഞാന്‍ തൊഴുന്നേന്‍”          [കലാശം]
ചരണം1:
“കുടിലന്‍ കൌരവന്‍ തന്റെ കുസൃതികൊണ്ടകപ്പെട്ടി-
 തടവിയിലന്‍‌വാസരമാവാസം"                      [കലാശം]
{താപസശ്രേഷ്ടാ വിജയിച്ചാലും. ദു:ഖമകറ്റുവാനായി അങ്ങയുടെ പാദങ്ങള്‍ ഞാന്‍ തൊഴുന്നേന്‍. വഞ്ചകനായ കൌരവന്റെ ചതിയിലകപ്പെട്ട് ഈ വനത്തില്‍ വസിക്കാറായല്ലൊ}
“താപസമൌലേ ജയ” ധൌമ്യനും(കലാ:കുട്ടന്‍)
ധര്‍മ്മപുത്രനും(കലാ:ഗോപി)
ധൌമ്യന്റെ മറുപടി പദം-രാഗം:സാവേരി, താളം:അടന്ത
ചരണം1:
“മൂര്‍ദ്ധ്നിവിലിഖിതം മറ്റുമന്യഥാകര്‍ത്തും
 മൂര്‍ത്തികള്‍ മൂവരാലും എളുതാമോ“           [കലാശം]
പല്ലവി:[രംഗത്ത് പതിവില്ല]
"പാർത്ഥിവമൗലേ ചിരഞ്ജീവ പാർത്ഥിവമൗലേ"
ചരണം2:
“കമലലോചനനായ കമലാവല്ലഭന്‍ തന്റെ
 കരുണ നിങ്ങളില്‍ നിയതം കാത്തരുളും” [കലാശം]
{തലയിലെഴുത്ത് മറ്റൊരുവിധത്തിലാക്കുവാന്‍ ബ്രഹ്മാ-വിഷ്ണു-ശിവന്മാരാലും സാധ്യമാണോ? രാജശ്രേഷ്ഠാ, ചിരകാലംജീവിച്ചാലും. താമരകണ്ണനായ കമലാകാന്തന്റെ കാരുണ്യം തീര്‍ച്ചയായും നിങ്ങളെ രക്ഷിക്കും}
"നിങ്ങളില്‍ നിയതം കാത്തരുളും”ധൌമ്യനും(ഏറ്റുമാനൂര്‍ കണ്ണന്‍)
ധര്‍മ്മപുത്രനും(കലാ:ഗോപി)
ധര്‍മ്മപുത്രന്‍:
ചരണം2:
“പരപരിഭവത്തെക്കാള്‍ പെരുതായിട്ടൊരു താപം
 പരിചൊടങ്ങതുമധുനാ ചൊല്ലീടാം”               [കലാശം]
ചരണം3:
“അവനീദേവകള്‍ക്കന്നം അനുദിനം കൊടുത്തു ഞാന്‍
 അവനഞ്ചെയ്‌വതുമെങ്ങിനെ ഈ വിപിനേ” [കലാശം]
{ശത്രുപീഢയേക്കാള്‍ എത്രയോവലിയൊരു സങ്കടമുണ്ട്. അതു പറഞ്ഞുകൊള്ളട്ടെ. ഈ കാട്ടില്‍ ഞാന്‍ എങ്ങിനെയാണ് നിത്യവും ഭക്ഷണംനല്‍കി ബ്രാഹ്മണരെ പോറ്റേണ്ടത്?}

ധൌമ്യന്‍:
ചരണം3:(താളം:മുറിയടന്ത/ത്രിപുട)
“മിഹിരസേവായെചെയ്ക മനുകുലമണിദീപ
 മനസിശോകം കളയുമവന്‍ താന്‍”              [കലാശം]
{മനുകുലത്തിന്റെ മണിദീപമേ, അദിത്യസേവചെയ്യുക. മനസ്താപം അവന്‍‌തന്നെ തീര്‍ത്തുതരും.}

ധര്‍മ്മപുത്രന്‍:
 ചരണം4:[രംഗത്ത് പതിവില്ല]
“മഹിതമാകിയ തവ വചനം കേട്ടതുമൂലം
 മനമതിലഴലകന്നു മഹാത്മൻ”                   [കലാശം]
{മഹാത്മാവേ, അങ്ങയുടെ മഹത്തായ വാക്കുകൾ കേട്ടതുകാരണം മനസ്സിലെ ദുഃഖം അകന്നു.}

ശേഷം ആട്ടം-
ധര്‍മ്മപുത്രന്‍:(ധൌമ്യനെ കെട്ടിച്ചാടികുമ്പിട്ടശേഷം) ‘എന്നാല്‍ഞാന്‍ അവിടുന്ന് കല്‍പ്പിച്ചതുപോലെ ആദിത്യനെ സേവിച്ചുകൊള്ളാം’
ധൌമ്യന്‍:‘ശരി,ഞാന്‍ ഭവാന് ദ്വാദശാദിത്യമന്ത്രം ഉപദേശിക്കാം.’ 
ധൌമ്യന്‍ എഴുന്നേറ്റ് ധര്‍മ്മപുത്രരുടെ ചെവിയില്‍ ദ്വാദശാദിത്യമന്ത്രം ഉപദേശിക്കുന്നു. ധര്‍മ്മപുത്രന്‍ തൊഴുതുനിന്ന് കേട്ടുമനസ്സിലാക്കുന്നു. ധര്‍മ്മപുത്രന്‍ കുമ്പിട്ട് ധൌമ്യനെയാത്രയാക്കുന്നു. ധൌമ്യന്‍ അനുഗ്രഹിച്ചിട്ട് നിഷ്ക്രമിക്കുന്നു.
ധര്‍മ്മപുത്രന്‍:(തിരിഞ്ഞുവന്ന് ബ്രാഹ്മണരെ കണ്ടു വന്ദിച്ചിട്ട്)‘അല്ലയോ ബ്രാഹ്മണശ്രേഷ്ഠരേ,ദു:ഖിക്കേണ്ട. സമാധാനത്തോടെ വസിച്ചാലും.’ (ബ്രാഹ്മണരേ വന്ദിച്ചുമാറി തിരിഞ്ഞ് മാറി വരുമ്പോള്‍ ഇടത്തുഭാഗത്തുക്കൂടി പ്രവേശിച്ച പാഞ്ചാലിയെ കണ്ട്) ‘പ്രിയേ,ആദിത്യഭഗവാനെ സേവിച്ചാല്‍ നമ്മുടെ ദു:ഖങ്ങള്‍ ഒഴിയുമെന്ന് ഗുരുനാഥന്‍ കല്പിച്ചിരിക്കുന്നു. അതിനാല്‍ ഞാന്‍ ആദിത്യനെ സേവിക്കുവാനായി പോകുന്നു. ഭവതി സമാധാനമായിരുന്നാലും’.
ധര്‍മ്മപുത്രന്‍ പാഞ്ചാലിയുടെ സമീപത്തുനിന്നും മാറി വീണ്ടും രംഗത്തേക്കുതിരിയുന്നു. പാഞ്ചാലി നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രന്‍ കൈകളുയര്‍ത്തി തൊഴുത്,കണ്ണുകളടച്ച് ധ്യാനിച്ചുനില്‍ക്കുന്നു.

ഇടശ്ലോകങ്ങള്‍-
1. രാഗം:ഇന്ദളം/ശ്രീകണ്ഠി
“വിപ്രാശ്ചുവിപ്രവരകേതു നിവിഷ്ടചിത്താന്‍
 നാശാസ്യ ചാത്മമഹിഷിം ഗുരുസന്നിദേശാല്‍
 തുഷ്ടാവ ഭാസ്കരമുദാരമനാസ്തദാനിം
 രാജാപി കോരകിതചാരുകരാരവിന്ദ:“
{വിഷ്ണുധ്യാനത്തില്‍ മുഴുകികഴിയുന്ന ബ്രാഹ്മണരേയും തന്റെ പത്നിയേയും ആശ്വസിപ്പിച്ചശേഷം ഗുരുനിയോഗത്താല്‍ ഉദാരമനസ്കനായ ധര്‍മ്മപുത്രന്‍ ആദിത്യദേവനെ കൈകൂപ്പിസ്തുതിച്ചു}

2. രാഗം:മധ്യമാവതി
“അഥാഭിഗമ്യാന്തികമംശുമാലീ
 നരാധിപസ്യാദരഭക്തിഭാജ:
 തമബ്രവീത് സംകുചിതാശുജാല:
 സന്മാര്‍ഗ്ഗഭാജാം പ്രകൃതി:കിലൈഷാ”
{അങ്ങിനെ സ്തുതിച്ചുകൊണ്ടിരിക്കെ സൂര്യദേവന്‍ തന്റെ കിരണങ്ങളെ ഒതുക്കി ശാന്തനായി ധര്‍മ്മപുത്രരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് ആദ്ദേഹത്തോടു പറഞ്ഞു}

വലന്തലമേളം,ശംഖനാദം എന്നിവയോടും, ആലവട്ടമേലാപ്പുകളോടും കൂടി ആദിത്യദേവന്‍ വലതുഭാഗത്ത് പീഠത്തിലിരുന്നുകൊണ്ട് അഭയവരദഹസ്തങ്ങളോടെ തിരശ്ശീലപകുതിതാഴത്തി പ്രത്യക്ഷപ്പെടുന്നു. ധര്‍മ്മപുത്രന്‍ ധ്യാനത്തില്‍ നിന്നുമുണര്‍ന്ന് മുന്നില്‍ അഭൌമതേജസ്സുകണ്ട് അത്ഭുതപ്പെടുന്നു. ആദിത്യനെന്നു മനസ്സിലാക്കി കുമ്പിട്ടിട്ട് തൊഴുതു നില്‍ക്കുന്നു. സൂര്യന്‍ ഇരുന്നുകൊണ്ടുതന്നെ പദമാടുന്നു.

ആദിത്യന്റെ പദം-രാഗം:മദ്ധമാവതി, താളം:ചെമ്പ(ചെണ്ടയില്‍ വലന്തലമേളം)
പല്ലവി:
“നരവരശിഖാമണേ രാജന്‍ സുജന-
 നമനരത സോമകുലമുദവനരാജന്‍”                [കലാശം-കൊട്ടുമാത്രം]
ചരണം1:
“തുഷ്ടോഹമിന്നു തവ തപസാശുചം
 ദൂരീകരുഷ്വ മമ വാചസാ ഭവ-
 നിഷ്ടമെന്തെന്നു ഹൃദി ചൊല്‍കെടോ തരസാ” [കലാശം-കൊട്ടുമാത്രം]
ചരണം2:[രംഗത്ത് പതിവില്ല]
"അടവീനിവാസം കഴിഞ്ഞു, പിന്നെ
 അകതാരിലല്ലൽ വെടിഞ്ഞു,
 ഝടിതി നാടുവാണീടുമിനിമേലിൽ തെളിഞ്ഞു" [കലാശം-കൊട്ടുമാത്രം]
{രാജാക്കന്മാരുടെ ശിരോരത്നമേ,രാജാവേ,സജ്ജനങ്ങളെ വന്ദിക്കുന്നതില്‍ തത്പരനായവനേ, ചന്ദ്രവംശമാകുന്ന ആമ്പല്‍‌പ്പൂനിരയ്ക്ക് ചന്ദ്രനായുള്ളവനേ,അങ്ങയുടെ തപസ്സിനാല്‍ ഞാന്‍ സന്തുഷ്ടനായിരിക്കുന്നു. എന്റെ വാക്കിനാല്‍ ശോകം ഉപേക്ഷിക്കുക. അങ്ങയുടെ മനസ്സിലുള്ള ആഗ്രഹം എന്തെന്ന് വേഗം പറയുക. വനവാസം കഴിഞ്ഞുപിന്നെ ഉള്ളിൽ ദുഃഖം വെടിഞ്ഞ് പെട്ടന്നുതന്നെ നാടുവാണീടും നീ മെലിൽ പെട്ടന്നുതന്നെ.}

ധര്‍മ്മപുത്രന്റെ മറുപടിപദം-രാഗം:നീലാബരി, താളം:ചമ്പ
ചരണം1:
“ജയ രുചിരകനകാദ്രിസാനോദേവാ
 ജയ ജയ കഠോരതരഭാനോ ജഗതി
 ജയ സുജന ദുരിതാടവീദാവകൃശാനോ”           [കലാശം]
പല്ലവി:[തോങ്കാരത്തോടുകൂടി]
“ദിനകര ദയാനിധേ ഭാനോ ദേവ
 ദിനകര ദയാനിധേ ഭാനോ”                           [കലാശം-തോങ്കാരം]
ചരണം2:
“നഗരീതിസാലപരിവേഷാകലിത-
 നഗരീനിവാസദമിഷാമിഹ
 ന ഗരീയസി പ്രീതിരസ്മാകമേഷാ”                 [കലാശം-തോങ്കാരം]
ചരണം3:
“അസ്ത്വേതദഖിലമുടനിന്നു
 മറ്റൊരത്തല്‍ മമ മനസി വളരുന്നു
 അതിനെ ചിത്തമോദേന ഞാനദ്യ പറയുന്നു” [കലാശം-തോങ്കാരം]
ചരണം4:
“സഹവാസലോലുപതരാണാമിന്നു
 സഹവാസാ മഹീസുരവരാണാം അതിഥി-
 സല്‍കൃതിം കര്‍ത്തും വിധിഹിമയി കരുണാം” [കലാശം-തോങ്കാരം]
{മഹാമേരുവിന്റെ കൊടുമുടിയേപ്പോലും ശോഭിപ്പിക്കുന്നവനേ ജയിച്ചാലും.അതികഠോരമായ രശ്‌മികളോടുകൂടിയവനേ ജയിച്ചാലും.ലോകത്തിലെ ദുരിതമാകുന്ന കാനനത്തീല്‍ കാട്ടുതീയായുള്ളവനേ,ദേവാ,വിജയിച്ചാലും. ദിനകര, ദയാനിധിയായ ഭാനുദേവാ വിജയിച്ചാലും. ചുറ്റുമതില്‍കെട്ടുകളോടുകൂടിയ രാജധാനിയിലെ വാസത്തേക്കാള്‍ സന്തോഷമുള്ളതല്ല ഞങ്ങള്‍ക്ക് ഈ കാനനവാസം. അതിരിക്കട്ടെ, മനസ്സില്‍ വളരുന്ന മറ്റൊരു ദു:ഖമുണ്ട്. അതിനെ സസന്തോഷം ഞാനിപ്പോള്‍ പറയട്ടെ. സഹവാസികളായ ബ്രാഹ്മണശ്രേഷ്ഠര്‍ക്ക് ഭക്ഷണം നല്‍കുവാനായി ഇന്നെന്നില്‍ കനിയേണമേ.}

(കലാ:ഉണ്ണികൃഷ്ണക്കുറുപ്പും കലാ:ഗംഗാധരനും ചേര്‍ന്നാലപിച്ച ഈ പദത്തിന്റെ ശബ്ദലേഘനം ഇവിടെ ശ്രവിക്കാം)

ആദിത്യന്‍:
ചരണം2:
“പാത്രം ഗൃഹാണസുപവിത്രം യാവല്‍
 പാര്‍ഷതീ ഭുംക്തേതി ചിത്രം താവ-
ദത്ര സമുദേതി തവ ഭക്തമതിമാത്രം”
{സുപവിത്രമായ ഈ പാത്രം വാങ്ങിക്കൊള്ളുക. എപ്പോള്‍ പാഞ്ചാലി ഭക്ഷണം കഴിക്കുന്നുവോ ആനേരം വരേയും അത്യത്ഭുതമാംവണ്ണം വേണ്ട ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഇതിലുണ്ടാവും.}

ശേഷം ആട്ടം-
ധര്‍മ്മപുത്രന്‍ കുമ്പിട്ട് അടുത്തുചെല്ലുമ്പോള്‍ ആദിത്യന്‍ അക്ഷയപാത്രം നല്‍കുന്നു.(വലന്തമേളം)ധര്‍മ്മപുത്രന്‍ ഇരുകൈകളാലും പാത്രം ഏറ്റുവാങ്ങി, സന്തോഷം, അത്ഭുതം, ഭക്തി ഭാവങ്ങളോടെ ആദിത്യനെ വീണ്ടും കുമ്പിടുന്നു. ആദിത്യന്‍ മറയുന്നു(തിരശ്ശീല ഉയര്‍ത്തുന്നു). ധര്‍മ്മപുത്രന്‍ ആദിത്യന്‍ മറയുന്നത് സാവധാനം കണ്ടിട്ട് തിരിഞ്ഞ് വീണ്ടും പ്രവേശിക്കുന്നു (തൃപുടതാളത്തില്‍ വലന്തലമേളം). ധര്‍മ്മപുത്രന്‍ കൈയ്യിലുള്ള പാത്രം നോക്കി സന്തോഷാത്ഭുതഭക്തികള്‍ നടിച്ച്, പാത്രം ശിരസ്സിലും മാറിലുമണയ്ക്കുന്നു.
ആദിത്യന്‍(ആര്‍.എല്‍.വി.സുനില്‍) ധര്‍മ്മപുത്രന്‍(കലാ:ഗോപി) അക്ഷയപാത്രം നല്‍കുന്നു.
 ധര്‍മ്മപുത്രന്‍:(ആത്മഗതം) ‘അഹോ! ഈ പാത്രം ലഭിച്ചത് എന്റെ സുകൃതം കൊണ്ടുതന്നെ. ആകട്ടെ, ഇനി ഗുരുനാഥനെ ചെന്നു കാണുകതന്നെ.’
ഈ സമയം ധൌമ്യന്‍ പ്രവേശിച്ച് വലത്തുഭാഗത്ത് പീഠത്തിലിരിക്കുന്നു. ധര്‍മ്മപുത്രന്‍ ധൌമ്യനെകണ്ട്, പാത്രം അദ്ദേഹത്തിന്റെ കൈയ്യില്‍ നല്‍കിയിട്ട്, കുമ്പിടുന്നു.
ധര്‍മ്മപുത്രര്‍:‘ഞാന്‍ അങ്ങയുടെ കല്‍പ്പനപോലെ ആദിത്യസേവ ചെയ്തു. അതില്‍ പ്രീതനായി ആദിത്യന്‍ പ്രത്യക്ഷപ്പെട്ട് ഈ പാത്രം നല്‍കി. ഇതില്‍ നിത്യവും ധരാളം ആഹാരപദാര്‍ത്ഥങ്ങള്‍ ഉണ്ടാകുമത്രേ. പാഞ്ചാലിയുടെ ഭക്ഷണത്തോടെ എല്ലാം കഴിയുകയും ചെയ്യും. വനവാസം പന്ത്രണ്ടുവർഷക്കാലം ഈ പാത്രത്തിന് ഈ സിദ്ധിയുണ്ടാകുമത്രെ! ഇങ്ങിനെ സൂര്യദേവന്‍ കല്‍പ്പിച്ചിരിക്കുന്നു. ഇനി ഞാന്‍ ചെയ്യേണ്ടതെന്ത്?’
ധൌമ്യന്‍:‘ഇനി നമ്മുടെ കൂടെയുള്ള ബ്രാഹ്മണാദി സകലജനങ്ങള്‍ക്കും ഭക്ഷണം വഴിപോലെ നൽകിയാലും.
ധര്‍മ്മപുത്രന്‍:‘അങ്ങിനെ തന്നെ’
ധര്‍മ്മപുത്രന്‍ ധൌമ്യനില്‍നിന്നും പാത്രമേറ്റുവാങ്ങി കുമ്പിട്ട് പിന്നോട്ട് മാറിതിരിഞ്ഞ് വീണ്ടും പ്രവേശിക്കുന്നു. ഈ സമയത്ത് ധൌമ്യന്‍ നിഷ്ക്രമിക്കുകയും ഇടത്തുഭാഗത്തുകൂടി പാഞ്ചാലി പ്രവേശിക്കുകയും ചെയ്യുന്നു. ധര്‍മ്മപുത്രന്‍ പാഞ്ചാലീസമീപം ചെന്ന് സസന്തോഷം പാത്രം നല്‍കുന്നു.
ധര്‍മ്മപുത്രന്‍:‘പ്രിയേ,ആദിത്യദേവന്‍ പ്രത്യക്ഷനായി ഈ പാത്രം നല്‍കി. ഇതില്‍ നിത്യവും ധരാളം ആഹാരപദാര്‍ത്ഥങ്ങള്‍ ഉണ്ടാകും. ഭവതിയുടെ ഭക്ഷണത്തോടെ അവയെല്ലാം കഴിയുകയുംചെയ്യും. ഇങ്ങിനെ സൂര്യദേവന്‍ കല്‍പ്പിക്കുകയും ചെയ്തു. ആകട്ടെ, (തൃപുടമേളം മുറുകുന്നു) ഇനി നമ്മുടെ കൂടെയുള്ള ബ്രാഹ്മണാദികള്‍ക്ക് വേണ്ടതുപോലെ ഭക്ഷണം നല്‍കിയാലും.’
പാഞ്ചാലി:‘ശരി’
പാത്രത്തോടുകൂടി പാഞ്ചാലി വണങ്ങി നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രര്‍ പാഞ്ചാലിയെ അനുഗ്രഹിച്ചയയ്ച്ച് തിർഞ്ഞ് വീണ്ടും രംഗത്ത് പ്രവേശിച്ച്, ഇടത്തുഭാഗത്തായി ശ്രീകൃഷ്ണനെ സ്മരിച്ച് കൈകള്‍കൂപ്പി നില്‍ക്കുന്നു. തൃപുടമേളം കലാശിക്കുന്നു. ഗായകർ ശ്ലോകം ആലപിക്കുന്നു.

ഇടശ്ലോകങ്ങള്‍*
1‌‌. +രാഗം:കേദാരഗൌള 
“പാത്രം തപസ്തനുഭുവേഥ വിതീര്യ യാതേ
 തിഗ്മദ്യുതൌ നിജമനോരഥലാഭ ഹൃഷ്ടാ:
 പാര്‍ത്ഥാ വനം വനിതയാ സമമധ്യവാത്സു-
 ര്‍ദൈത്യാരിസംസ്മരണരീണ സമസ്തപാപാ:”
{സൂര്യദേവന്‍ ധര്‍മ്മപുത്രര്‍ക്ക് അക്ഷയപാത്രം നല്‍കി മറഞ്ഞശേഷം തങ്ങളുടെ അഭിലാഷസിദ്ധിയില്‍ സന്തോഷം‌പൂണ്ട പാണ്ഡവര്‍ പത്നിയോടുകൂടി ശ്രീകൃഷ്ണനെ സ്മരിച്ച് സകലപാപങ്ങളേയും അകറ്റികൊണ്ട് വനത്തില്‍ വസിച്ചു.}

2. +രാഗം:കേദാരഗൌള
“ശ്രുത്വാ ശ്രോത്രദുസ്സഹം പരിഭവം യദ്ധാര്‍ത്തരാഷ്ട്രൈ:കൃതം
 കൌന്തേയേഷു തദാത്മനിവ സഹസാമത്വാഥ കോപാന്ധധീ:
 മുദ്രാഹീന കുമുദ്വതീകളകളൈ: ക്ഷോണീമഥ ക്ഷോഭയന്‍
 പാര്‍ഥാനാശു കുശസ്ഥലീ പുരവരാദ്രഷ്ടും പ്രതസ്ഥേ ഹരി:”
{കൌരവര്‍ പാണ്ഡവരുടെ നേരെ ചെയ്ത അപമാനത്തെകേട്ട് കുപിതനായ ശ്രീക്യഷ്ണന്‍ കുമുദ്വതി എന്ന അതിരറ്റ സൈന്യത്തിന്റെ  കോലാഹലത്താല്‍ ഭൂമിയെ ഇളക്കിമറിച്ചുകൊണ്ട് പാണ്ഡവരെ കാണ്മാനായി ദ്വാരകയില്‍ നിന്നും പുറപ്പെട്ടു.}

[+ പഴയചിട്ടയനുസ്സരിച്ച് ഈ ആദ്യരണ്ടുശ്ലോകങ്ങളും ചൊല്ലുന്ന സമയത്ത് ധര്‍മ്മപുത്രന്‍ ഇങ്ങിനെ ആ‍ടുക പതിവുണ്ട്- ‘ബ്രാഹ്മണരെ മൃഷ്ടമായി ഭുജിപ്പിച്ചതുകൊണ്ടുള്ള ശ്രേയസ്സ് പുഷ്ടിയാകുന്ന അക്ഷയപാത്രം കിട്ടിയതിനാല്‍ ആദിത്യസേവാഫലം ഇപ്പോള്‍ ലഭിച്ചു. ഇനി കാനനവാസം ഹേതുവായുള്ള പാപത്തെ നശിപ്പിക്കുവാന്‍ ദേവദേവനായ വാസുദേവനെ ഹൃദയത്തില്‍ സ്മരിക്കുകതന്നെ. അല്ലയോ സ്വാമിന്‍, അവിടുന്ന് ഭക്തരക്ഷണാര്‍ത്ഥം ഏറ്റവും കരുണയോടെ തന്റെ കിങ്കരിയായ യോഗമായയെ സ്വീകരിച്ച് ബലഭദ്രസ്വാമിയോടും കൂടി ഞങ്ങളുടെ മാതുലഗേഹത്തില്‍ അവതരിച്ച്, എല്ലാ യാദവര്‍ക്കും വലിയഗുണങ്ങളെ വര്‍ദ്ധിപ്പിച്ച്, ദ്വാരകയില്‍ വസിക്കുന്നു. ഞങ്ങള്‍ ഇപ്രകാരം ദു:ഖത്തോടേയും അന്യാശ്രയമില്ലാതേയും ഭവിച്ചു. കഷ്ടം! ക്യഷ്ണാ, ഞങ്ങളെ ഉപേക്ഷിക്കുകയാണോ?’

ഈ ആട്ടങ്ങള്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ
“ലാഭാദക്ഷയഭാജനസ്യ വസുധാദേവൌഘ സംഭോജന-
 ശേയ:പുഷ്ടികരസ്യ ദ്ദൃഷ്ടമധുനാ ദേവാംഘിസേവാഫലം
 കാന്താരാന്തരവാസഹേതുദുരിതപ്രദ്ധ്വംസനാര്‍ത്ഥം പരം
 ദേവാനാമപിദേവമാശു കലയേ ശ്രീവാസുദേവം ഹൃദി”,

“ഭക്താനാം‌ പാലനായ പ്രചുരകരുണയാ കിങ്കരീം യോഗമായാ-
 മംഗീകൃത്യാവതീര്‍ണ്ണസ്സഹ മുസലഭൃതാ മാതുലസ്യാലയേ യ:
 ഉദ്ധൃത്യോച്ചൈര്‍ഗുണാഢ്യം യദുകുലമഖിലം ത്വം വസന്‍ ദ്വാരകായാം
 അസ്മാനേവം വിഷണ്ണാന്‍ അനിതരശരണാന്‍ കൃഷ്ണ ഹാ കിം ജഹാസി” എന്നി ശ്ലോകങ്ങളെ അടിസ്താനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.]

3. രാഗം:ശങ്കരാഭരണം
“മുകുന്ദമുഖപങ്കജാകലിതമന്ദ്രശംഖദ്ധ്വനി^
 മ്മുഹുര്‍മ്മുഹുരു ദഞ്ചിതസ്തദനു ശുശ്രുവേ പാണ്ഡവൈ:
 പ്രവൃദ്ധപുളകാംഗകാ: പ്രചുരഭക്തിമന്തസ്ത്വമീ
 പ്രയാതുമഭിമാധവം പ്രസഭമുത്സുകാശ്ചഭവന്‍”
{മുകുന്ദന്റെ മുഖപങ്കജത്തില്‍നിന്നും വീണ്ടും വീണ്ടും പുറപ്പെടുന്ന ശംഖദ്ധ്വനി കേട്ട് പരമഭക്തരായ പാണ്ഡവര്‍ പുളകമണിഞ്ഞുകൊണ്ട് മാധവനെ എതിരേല്‍ക്കാന്‍ ഉത്സുകരായി.}
[^മൂന്നാം ശ്ലോകത്തില്‍ ‘ശംഖദ്ധ്വനി’ എന്നതിനൊപ്പം ശംഖ്- വലന്തല നാദങ്ങള്‍ പുറപ്പെടുവിക്കുന്നു. അതുകെട്ട് ധര്‍മ്മപുത്രന്‍ ഇരുവശങ്ങളിലേക്കും മാറിമാറി നോക്കി ശ്രദ്ധിക്കുന്നു. അത് ഭഗവാന്റെ പാഞ്ചജന്യമാണെന്ന് മനസ്സിലാക്കി സന്തോഷസംഭ്രമങ്ങളോടെ‘എവിടെ?,എവിടെ?’ എന്നു നോക്കുന്നു. ‘പുളകാംഗക’ എന്നിടത്ത് പുളകംനടിച്ചിട്ട് കൂടുതല്‍ ഭക്തിയോടെ കണ്ണുകളടച്ച് നില്‍ക്കുന്നു.]
-------------------
മൂന്നാം ശ്ലോകത്തെ തുടർന്ന് ശ്രീകൃഷ്ണൻ ബലഭദ്രർ,രേവതി,രുഗ്മിണിമാരോടൊപ്പം പകുതിപ്പുറപ്പാട് പണ്ട് പതിവുണ്ടായിരുന്നു. കഥാസന്ദർഭത്തിൽ അപ്രസക്തമായ ഇത് പില്ക്കാലത്ത് ഒഴിവാക്കപ്പെട്ടു. ഇപ്പോൾ കലാമണ്ഡലം ചിട്ടയിൽ 'പകുതിപുറപ്പാടിന്' ഈ നിലപ്പദം പാടുന്നു.
നിലപ്പദം-രാഗം:ശങ്കരാഭരണം, താളം:ചെമ്പട [രംഗത്ത് പതിവില്ല]
“ഭൂഭാരം തീര്‍പ്പതിനായ് ഭൂമിയില്‍ വന്നവതരിച്ച
 ഭൂവനൈകനായകന്മാര്‍ ഭൂരികൃപാസാഗരന്മാര്‍
 വിണ്ണവര്‍നാഥാര്‍ത്ഥിതന്മാർ ഉണ്ണികളായായര്‍കുലേ
 പുണ്യവധൂഭവനന്തോറും വെണ്ണകവര്‍ന്നുണ്ണുന്നോര്‍
 അവനീതന്മാരാകും അവനീശന്മാരെ വെന്നു
 അവനീതലം അഴകോടെ അവനംചെയ്തീടുന്നോർ
 കാലികളും മേച്ചു വനേ ബാലകന്മാരായ് നടപ്പോര്‍
 കാലിണകൈതൊഴുന്നവരെ കാലഭയാല്‍ വേര്‍പ്പെടുപ്പോര്‍
 മാനിനിമാർ മനമലിയും മോഹനമെയ്ശോഭയുള്ളോർ
 വാരിധിയില്‍ വിലസീടും ദ്വാരകയാം പുരിതന്നില്‍
 പൌരജനങ്ങളുമായി സ്വൈരമോടെ വാഴുംകാലം
 അന്തികമാഗതരാകും കുന്തീതനൂജന്മാരെ
 ഹന്ത തദാ കാണ്മതിനായി ചന്തമോടങ്ങെഴുന്നള്ളി”
{ഭൂമിയുടെ ഭാരം തീർക്കുന്നതിനായി ഭൂമിയിൽ വന്നവതരിച്ചവരും, ഭുവനൈകനായകന്മാരും, വലിയകൃപാസമുദ്രങ്ങളായുള്ളവരും, ഇന്ദ്രനാലും പൂജിക്കപ്പെടുന്നവരും, കുട്ടികളായിരുന്നകാലത്ത് ഗോകുലത്തിലെ പുണ്യവതികളായ ഗോപികമാരുടെ ഭവനങ്ങൾതോറും നടന്ന് വെള്ളകവർന്നുണ്ടവരും, ദുഷ്ടന്മാരായ രാജാക്കന്മാരെ ജയിച്ച് രാജ്യത്തെ ഭംഗിയായി കാക്കുന്നവരും. ബാല്യകാലത്തിൽ കാലികളെമേച്ച് വനത്തിൽ നടന്നവരും, കാലിണകളെ ആശ്രയിപ്പോരുടെ മരണഭയത്തെ വേർപെടുത്തുന്നവരും, സുന്ദരിമാരുടെ മനസ്സിനെ അലിയിപ്പിക്കുന്നതായ മനോഹരമായ ശരീരശോഭയുള്ളവരുമായ രാമകൃഷ്ണന്മാർ കടൽനടുവിലെ ദ്വാരകാപുരിയിൽ പൗരജനങ്ങളുമായി സ്വൈരമായി വാഴുന്നകാലത്ത് സമീപത്തിൽ വന്നിട്ടുള്ളവരായ കുന്തീപുത്രന്മാരേ കാണുന്നതിനായി എഴുന്നള്ളി!}
---------------
മൂന്നാം ശ്ലോകത്തിന്റെ അന്ത്യത്തോടെ രംഗമദ്ധ്യത്തില്‍ അല്പം‌പിന്നിലായി പീഠത്തില്‍ പാഞ്ചജന്യധാരിയായി നിന്നുകൊണ്ട്, കോപഭാവത്തില്‍(തിരശ്ശീലതാഴത്തി) ശ്രീകൃഷ്ണന്‍ പ്രവേശിക്കുന്നു
(ചെണ്ടയില്‍ വലന്തലമേളം)
ധര്‍മ്മപുത്രന്‍ അത്ഭുതത്തോടെ‘തേജസ്സ്’ കണ്ട് തിരിഞ്ഞ് ശ്രീകൃഷ്ണനെ ദര്‍ശ്ശിക്കുന്നു. ഉടനെ ഓടിച്ചെന്ന് കുമ്പിട്ട്, ‘വരാം,ഇതാ ഇവിടെ ഇരിക്കാം’ എന്നു കാട്ടി ധര്‍മ്മപുത്രന്‍ ശ്രീകൃഷ്ണനെ എതിരേല്‍ക്കുന്നു. ധര്‍മ്മപുത്രനെ കണ്ട് കോപമടങ്ങിയ ശ്രീകൃഷ്ണന്‍ ചിരിച്ച് അനുഗ്രഹിച്ച് വന്ന് പീഠത്തില്‍ ഇരിക്കുന്നു. വലന്തലമേളം കലാശിപ്പിക്കുന്നു, ഗായകർ ശ്ലോകം ചൊല്ലുന്നു.
ധര്‍മ്മപുത്രന്‍(കലാ:ഗോപി) ശ്രീകൃഷ്ണനെ(കലാ:ശ്രീകുമാര്‍) എതിരേല്‍ക്കുന്നു
ശ്ലോകം^-രാഗം:കാമോദരി
“അഥ യുഥിഷ്ടിരമുഖ്യനൃപാത്മജൈ-
 ശ്ചിരനിരീക്ഷണസാശ്രുമുഖേന്ദുഭീ:
 ദ്രുതമുപേത്യ തദാ വസുദേവഭൂ-
 ര്‍ന്നിജഗദേ ജഗദേകനിവാസഭൂ:“
{വളരെനാള്‍ കൂടിയിട്ട് കണ്ടതിനാല്‍ സന്തോഷാശ്രു ഒഴുക്കിക്കൊണ്ടിരിക്കുന്ന യുധിഷ്ടിരാദികള്‍ അപ്പോള്‍ ഉടനെ അടുത്തുവന്ന, സകലലോകങ്ങള്‍ക്കും ഏകാവലബമായിരിക്കുന്ന ആ വാസുദേവനോട് ഇങ്ങിനെ പറഞ്ഞു.}

[^‘അഥ യുഥിഷ്ടിര’ എന്ന ശ്ലോകം ആരംഭിക്കുന്നതോടേ ധര്‍മ്മപുത്രന്‍ ഇരിക്കുന്ന ശ്രികൃഷ്ണനെ അടിമുടി നിരീക്ഷിക്കുന്നു. ‘സാശ്രുമുഖേന്ദുഭീ’ എന്നയിടത്ത് സന്തോഷാശ്രു പൊഴിച്ച് ധര്‍മ്മപുത്രന്‍ ഭക്തിപുരസരം തൊഴുന്നു.]

ധര്‍മ്മപുത്രന്‍ ശ്രികൃഷ്ണനെ കെട്ടിച്ചാടികുമ്പിട്ടിട്ട് പദാഭിനയം ആരംഭിക്കുന്നു.

ധര്‍മ്മപുത്രരുടെ പദം-രാഗം:കാമോദരി, താളം:അടന്ത
പല്ലവി:
“പുണ്ഡരീകനയന ജയ ജയ
 പൂര്‍ണ്ണചന്ദ്രവദന ഹരേ കൃഷ്ണ”                                       [കലാശം]
അനുപല്ലവി:[രംഗത്ത് പതിവില്ല]
"ഗണ്ഡമണ്ഡല മണ്ഡിതകുണ്ഡല
 ചണ്ഡവൈരിഖണ്ഡന ഹരേകൃഷ്ണ"                                [കലാശം]
ചരണം1:[രംഗത്ത് പതിവില്ല]
"പുണ്യപൂരുഷ വിഭോ ജയ ജഗദണ്ഡകാരണ വിധോ
 പാണ്ഡുപുത്രരാം ഞങ്ങൾ നീ മുകിൽ-
 വർണ്ണ കൈവെടിഞ്ഞിതോ ഹരേ കൃഷ്ണാ"                      [കലാശം]
ചരണം2:[രംഗത്ത് പതിവില്ല]
"ഖാണ്ഡവം ദഹിക്കുമ്പോൾ വിജയനാ-
 ഖണ്ഡലനെ വെന്നതും ഗാണ്ഡീവത്തെ ലഭിച്ചതും
 നിന്നുടെ ശൗണ്ഡതൈവ നിയതം ഹരേ കൃഷ്ണാ"             [കലാശം]
ചരണം3:[രംഗത്ത് പതിവില്ല]
"ശക്രവൈരിയായിടും നരകനെ അക്രമങ്ങൾ ചെയ്കയാൽ
 ചക്രംകൊണ്ടു ഹനിച്ചതുമോർക്കിൽ നിൻ
 വിക്രമങ്ങളെളുതോ ഹരേ കൃഷ്ണാ"                                  [കലാശം]
ചരണം:4[രംഗത്ത് പതിവില്ല]
"ഉഗ്രസേനസുതനെ ഭവാൻ യുധി നിഗ്രഹിച്ചു ഭുവനേ
 വ്യഗ്രമാശുകളഞ്ഞു നികാമമനു-
 ഗ്രഹിച്ചതില്ലയോ ഹരേ കൃഷ്ണാ"                                     [കലാശം]
ചരണം:5
“നാഗകേതനന്‍ തന്റെ നികൃതിയാല്‍ നാടു
 ഉപേക്ഷിച്ചിവിടെ നാഥാ വാഴുന്ന
 ഞങ്ങളെകണ്ടോരു നാണമില്ലയോ^ തവ ഹരേ കൃഷ്ണ” [കലാശം]
{തമരകണ്ണാ,പൂര്‍ണ്ണചന്ദ്രവദനാ,ജയിച്ചാലും,ജയിച്ചാലും,ഹരേ ക്യഷ്ണാ. സ്നിഗ്ധമായ കവിൾത്തടങ്ങളിൽ പ്രതിബിംബിക്കുന്നതായ കുണ്ഡലങ്ങളോടുകൂടിയവനേ, ക്രൂരന്മാരായ ശത്രുക്കളെ നശിപ്പിക്കുന്നവനേ,ഹരേ കൃഷ്ണാ. പുണ്യപുരുഷാ, പ്രഭോ, സകലശ്രേയസ്സുകൾക്കും നിദാനമായുള്ളവനേ,ശത്രുനാശനാ, മേഘവർണ്ണാ,പാണ്ഡുപുത്രന്മാരായ ഞങ്ങളെ കൈവെടിഞ്ഞുവോ? ഖാണ്ഡവദഹനം നടന്നപ്പോൾ അർജ്ജുനൻ ഇന്ദ്രനെ ജയിച്ചതും, ഗാണ്ഡീവത്തെ ലഭിച്ചതും തീർച്ചയായും അവിടുത്തെ സാമർത്ഥ്യം കൊണ്ടുതന്നെ, ഹരേ കൃഷ്ണാ.  അക്രമങ്ങൾ ചെയ്ത ഇന്ദ്രശത്രുവായുള്ള നരകാസുരനെ ചക്രംകൊണ്ട് വധിച്ചതും ഓർത്താൽ അവിടുത്തെ പരാക്രമങ്ങൾ നിസാരങ്ങളാണോ,ഹരേ കൃഷ്ണാ. കംസനെ യുദ്ധത്തിൽ വധിച്ച് ഭവാൻ ലോകത്തിൽ ദുഃഖത്തെ കളഞ്ഞനുഗ്രഹിച്ചില്ലയോ,ഹരേ കൃഷ്ണാ. സുയോധനന്റെ ചതിയാല്‍ നാട് ഉപേക്ഷിച്ച് ഇവിടെ കഴിഞ്ഞുകൂടുന്ന ഞങ്ങളെ കണ്ട്, അല്ലയോ നാഥാ, അങ്ങേക്ക് അല്പംപോലും നാണം തോന്നുന്നില്ലെ? ഹരേ കൃഷ്ണാ.}

.[^‘നാണമില്ലയോ’ എന്ന ധര്‍മ്മപുത്രന്റെ പരിഭവം ശ്രവിക്കുന്നതോടെ ശ്രീകൃഷ്ണന്‍ വീണ്ടും ക്ഷുഭിതനായി ചാടി എഴുന്നേറ്റ് കോപാവേശം നടിക്കുന്നു.]
“നാണമില്ലയോ തവ“ ക്യഷ്ണനും(കോട്ട:കേശവന്‍) ധര്‍മ്മപുത്രനും(കലാ:ഗോപി)
ധർമ്മപുത്രൻ പദം കലാശിപ്പിക്കുന്നതോടെ ഗായകർ ശ്ലോകം ചൊല്ലുന്നു. ശ്രീകൃഷ്ണൻ ക്രോധഭാവത്തിൽ ശ്ലോകത്തിന് വട്ടം വയ്ക്കുന്നു.

ശ്ലോകം-രാഗം:ബിലഹരി
“അഥ കേതുരരാതി വിപത് പശുനോ
 മുഖതോസ്യ വിഭോര്‍ദ്രുകുടീച്ഛലത:
 വചസാം ച സമുദ്ഗമ ആവിരഭൂത്
 സഹസാ സഹ സാത്യകിനാ ചലതാ”
{അപ്പോള്‍ ശത്രുക്കള്‍ക്ക് വരാനിരിക്കുന്ന വിപത്തിനെ സൂചിപ്പിക്കുന്ന ഒരു ധൂമകേതു വിറകൊണ്ട്, സാത്യകീസമേതനായ ശ്രീകൃഷ്ണന്റെ മുഖത്ത് വളഞ്ഞപുരികക്കൊടി എന്ന വ്യാജേന പ്രത്യക്ഷപ്പെട്ടു. അതോടോപ്പം അദ്ദേഹത്തിന്റെ മുഖത്തുനിന്നും ഏതാനം വാക്കുകളും പുറപ്പെട്ടു.}

ശ്രീകൃഷ്ണന്‍ ശ്ലോകം അവസാനിക്കുന്നതോടെ നാലാമിരട്ടി ചവുട്ടിയിട്ട് പദം ആടുന്നു.

ശ്രീകൃഷ്ണന്റെ പദം-രാഗം:ബിലഹരി, താളം:മുറിയടന്ത(മുറുകിയകാലം)
പല്ലവി:
“കഷ്ടമഹോ ധാര്‍ത്തരാഷ്ട്രന്മാര്‍ ചെയ്തൊരു
 ദുഷ്ടത കേട്ടാലിതൊട്ടും സഹിക്കുമോ”        [വട്ടംവെച്ചുകലാശം]
ചരണം1:
“ദൃഷ്ടനാകുംധൃതരാഷ്ട്രസുതന്‍ വന്നു
 പുഷ്ടരുഷാ നിശികെട്ടിയതും വിഷ-
 ദുഷ്ടമാകുമന്നമൂട്ടിയതും പല
 നിഷ്ടുരങ്ങളവന്‍ കാട്ടിയതും അതി”            [മുറിക്കലാശം,തോങ്കാരം]
[തോങ്കാരശേഷം കലാശത്തിന് വട്ടംതട്ടിയാൽ ശ്രീകൃഷ്ണൻ "എടാ ദുഷ്ടന്മാരേ, നിങ്ങളുടെ നാശകാലം അടുത്തു, അതാണല്ലോ നിങ്ങളിങ്ങി എന്റെ ഭക്തരെ പീഡിപ്പിക്കുന്നത്" (ഒന്നാലോചിച്ചിട്ട്)" അല്ലെങ്കിൽ അവരെ എന്തിനു കുറ്റപ്പെടുത്തണം? ഞാൻ തന്നെയാണ് ഇതിനൊക്കെ ഉത്തരവാദി" എന്നുകാട്ടി, വട്ടംവച്ചുകലാശം ചവുട്ടിയിട്ട്, രണ്ടാം ചരണം ആടുന്നു.
ചരണം2:
“പറ്റലരിലൊരു കുറ്റമില്ല അതി-
 നുറ്റവരില്‍ നാണം ചെറ്റുമില്ല എങ്കി-
 ലറ്റമില്ലാതൊരു കുറ്റമെങ്കല്‍ തന്നെ
 മുറ്റുമഹോ ബത പറ്റുമോര്‍ത്താലതി”         [മുറിക്കലാശം,തോങ്കാരം,വട്ടംവെച്ചുകലാശം]
ചരണം3:
“ഒന്നല്ലവര്‍ ചെയ്തപരാധങ്ങളവ
 യെന്നും പിന്നെയിഹഞാന്‍ സഹിക്കില്‍ പുന-
 രന്നെന്നിയെ മമ വന്യാശനം ചെയ്‌വാന്‍
 വന്നുകൂടും കാലമിന്നുതന്നെ നൂനം അതി” [മുറിക്കലാശം,തോങ്കാരം,വട്ടംവെച്ചുകലാശം]
ചരണം4:
["ചിന്തിച്ചു നീ പരിപന്ഥികളെ" എന്ന് ചൊല്ലിവട്ടം തട്ടിയാൽ ശ്രീകൃഷ്ണൻ കോപാധിക്യത്തോടെ "ഇനി ഒട്ടും ക്ഷമിച്ചിരിക്കുക വയ്യ, ആ ദുഷ്ടരെ ഉടൻ നശിപ്പിക്കുകതന്നെ" എന്നു കാട്ടി, വട്ടംവെച്ചുകലാശം ചവുട്ടിയിട്ട്, ചരണം ആടുന്നു]
"ചിന്ദിച്ചു നീ പരിപന്ഥികളെ ഹൃദി
 സന്താപിപ്പാൻ കിമു ബന്ധമഹോ ഭവ-
 ദന്തികെ കാണാം സുദർശനമദ്യൈവ
 ഹന്തുമരീനവൻ തന്നെ മതി അതി"         [മുറിക്കലാശം,തോങ്കാരം]
{അഹോ! കഷ്ടം! കൌരവര്‍ചെയ്ത ദുഷ്ടതകള്‍ കെട്ടാല്‍ ഒട്ടും സഹിക്കുമൊ? തന്തോന്നിയായ ദുര്യോധനന്‍ രാത്രിയില്‍ കോപത്തോടെ വന്ന് കെട്ടിയിട്ടതും, വിഷം കലര്‍ന്ന ചോറ് ഊട്ടിയതും മാത്രമല്ല, അവന്‍ ചെയ്ത കടുംകൈകള്‍ പലതും മഹാ കഷ്ടം തന്നെ. അതിനെപറ്റി ബന്ധുക്കള്‍ക്ക് ഒട്ടും നാണംതോന്നുന്നില്ലെങ്കില്‍ ശത്രുക്കള്‍ക്ക് യാതൊരു കുറ്റവുമില്ല. ആലോചിച്ചാല്‍ അറ്റമില്ലാത്തകുറ്റങ്ങള്‍ എന്നില്‍ വന്നുചേരും. മഹാകഷ്ടം!അവര്‍ ചെയ്ത അപരാധങ്ങള്‍ ഒന്നല്ല, പലതാണ്. ഇവയൊക്കെ ഇനിയും ഞാന്‍ സഹിക്കുകയാണേങ്കില്‍ എനിക്കും താമസിയാതെ കായ്കനികള്‍ ഭക്ഷിച്ച് വനത്തില്‍ വസിക്കേണ്ടിവരും. അങ്ങയുടെ ശത്രുക്കളെ ഓര്‍ത്ത് സന്താപിക്കുന്നതെന്തിന്? സമീപത്ത് ഇപ്പോള്‍ തന്നെ സുദര്‍ശനത്തെ കാണാം. ശത്രുക്കളെ നിഗ്രഹിക്കുവാന്‍ അവന്‍ തന്നെ മതി.}

കൃഷ്ണന്‍ ‘എന്നാല്‍ ഇനി അങ്ങയുടെ ശത്രുക്കളുടെ നാശം കണ്ടുകൊള്‍ക’ എന്നു കാട്ടി നാലാമിരട്ടിചവുട്ടി വലത്തുഭാഗത്തു പീഠത്തില്‍ കയറി നില്‍ക്കുന്നു.
സുദര്‍ശനത്തെ സ്മരിക്കുന്ന ശ്രീകൃഷ്ണന്‍(കോട്ട:കേശവന്‍)
ശ്ലോകം-രാഗം:നാട്ടക്കുറിഞ്ഞി
“താവദ്വൈകുണ്ഠവാമേതര കരപരിഘ പ്രൌഢഭൂഷായമാണം
 ദ്യപ്യദ്ദൈത്യേന്ദ്രകണ്ഠക്ഷരദസ്യഗനുലിപ്താംഗ പിംഗീകൃതാശം
 കല്പാന്താനല്പദീപ്തി^ പ്രചുരപരിണമല്‍ കോടിസൂര്യപ്രകാശം
 ചക്രാഖ്യം ധാമ ചക്രായുധസവിധമുപേത്യാശു തുഷ്ടാവ ശൌരീം”
{ഭഗവാന്‍ വിഷ്ണുവിന്റെ വലതുകരത്തെ അലങ്കരിക്കുന്നതും,ഗര്‍വ്വിഷ്ടരായ അസുരന്മാരുടെ കണ്ഠത്തില്‍ നിന്നൊഴുകുന്ന രക്തത്താല്‍ തുടുത്തതും, കല്പാന്തപ്രളയകാലത്തെ കത്തിക്കാളുന്ന കോടിസൂര്യന്മാരുടെ പ്രകാശത്തോടുകൂടിയതുമായ ചക്രായുധം അപ്പോള്‍ ശ്രീകൃഷ്ണസമീപംവന്ന് സ്തുതിച്ചു.}

[^‘കല്പാന്താനല്പദീപ്തി‘ എന്നുചൊല്ലുന്നതോടെ ധര്‍മ്മപുത്രന്‍ അമിതമായ തേജസ്സുകണ്ട് അമ്പരപ്പോടെ ശ്രീകൃഷ്ണന്റെ പിന്നിലേക്ക് മാറിനില്‍ക്കുന്നു.]

അലര്‍ച്ചക്കുശേഷം ഇടത്തുഭാഗത്ത് പിന്നിലായി പിടിച്ച തിരശ്ശീലനീക്കി ഇരുകൈകളിലും ജ്വലിക്കുന്ന പന്തങ്ങളേന്തി, കറങ്ങിക്കൊണ്ട് സുദര്‍ശനം പ്രവേശിക്കുന്നു. സുദര്‍ശനം ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി മുന്നോട്ടുവന്ന് ശ്രീകൃഷ്ണനെ കണ്ട്, കെട്ടിച്ചാടി കുമ്പിടുന്നു. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചശേഷം പീഠത്തിലിരിക്കുന്നു. സുദര്‍ശ്ശനം നാലാമിരട്ടിചവുട്ടിയിട്ട് പദത്തിന് നൃത്തംവയ്ക്കുന്നു.

സുദര്‍ശനത്തിന്റെ പദം-രാഗം:നാട്ടക്കുറിഞ്ഞി, താളം:മുറിയടന്ത(മുറുകിയ കാലം)
പല്ലവി:
“മാധവ ജയശൌരേ മഹാത്മന്‍
 മാധവ ജയശൌരെ”                   [വട്ടംവെച്ചുകലാശം]
ചരണം1:
“മാധവ മുരഹര മകരാകൃതിധര
 മന്ദരോദ്ധാരചതുര മഹീധര
 മഹിതസൂകരാവതാര
 മാന്യതര ഘോരനരമൃഗ ചാരു
 വടുവര ശൂരഭൃഗുസുത സൂരകുലനൃപഹരി
 കരധൃതസീര യദുവീര കല്ക്കി സുശരീരാ”
(“മാധവ ജയശൌരേ................”) [വട്ടംവെച്ചുകലാശം]
ചരണം2:
“നിന്തിരുവടിയുടെ നിയോഗമുണ്ടെന്നാകില്‍
 എന്തോന്നസാദ്ധ്യമെന്നാല്‍
 ചിരന്തന ചിന്തിച്ചതെന്തിനു മാം
 ചിദാനന്ദ ഹന്ത ദനുജകൃതാന്ത സദയമനന്ത
 വദ നരകാന്ത നരസുരകാന്താ
 ജലനിധിശാന്ത മുനികാന്ത മുക്തിതപദാന്ത”
(“മാധവ ജയശൌരേ................”) [വട്ടംവെച്ചുകലാശം]
ചരണം3:
"അത്യുഗ്രന്മാരായ ദൈത്യാധിപന്മാരിൽ
 വദ്ധ്യനിന്നേവൻ മയാ ഭൃത്യമേനം
 സദ്യോ നിയോഗിക്ക മാം വേദവേദ്യ
 ഹൃദ്യേതര തമുപേത്യ
 പോരിൽ നിഹത്യ വിരവിലമർത്ത്യരുടെ
 സൗഹിത്യമതു സമ്പാദ്യ നിരവദ്യ വരുവനഹമദ്യ"
(“മാധവ ജയശൌരേ................”) [വട്ടംവെച്ചുകലാശം]
ചരണം:4
[“വരുണാലയമിന്നു മരുഭൂമിയാക്കുവന്‍" എന്നു ചൊല്ലിവട്ടംതട്ടിയാൽ സുദർശ്ശനം വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് ചരണംത്തിന് നൃത്തം വെയ്ക്കുന്നു]
“വരുണാലയമിന്നു മരുഭൂമിയാക്കുവന്‍
 ധരണീധരങ്ങളേയും
 ധന്യശീല തകര്‍ത്തീടുവനധുനാ താവകീന
 കരുണപരിലസദരുണസരസിജ-
 മസൃണമൃദുതരചരണ നതശരണ കൌസ്തുഭാഭരണ”
(“മാധവ ജയശൌരേ................”)
{മഹാത്മാവായ മാധവാ,ശൌരേ, ജയിക്ക. മാധവാ,മത്സ്യവേഷമെടുത്ത് മുരാസുരനെ കൊന്നവനെ, കൂര്‍മ്മമായി വന്ന് മന്ദരപര്‍വ്വതം ഉയര്‍ത്തിയവനേ, മഹിതമായ വരാഹാവതാരമെടുത്തവനേ, ഘോരമായ നരസിംഹമായും, സുന്ദരനായ വാമനനായും, ശൂരനായ ഭൃഗുരാമനായും, സൂര്യവംശരാജാവായ ശ്രീരാമനായും, കലപ്പധാരിയായ ബലരാമനായും‍, ശ്രീക്യഷ്ണനായും‍, കല്കിയായും അവതാരങ്ങളേടുക്കുന്നവനേ. നിത്യനായുള്ളവനേ, നിന്തുരുവടി നിയോഗിക്കുകായാണെങ്കില്‍ എന്താണ് എന്നാല്‍ അസാധ്യമായുള്ളത്? ജ്ഞാനാനന്ദസ്വരൂപാ, ഇപ്പോള്‍ എന്നെ വരുത്തിയതെന്തിനെന്ന് അരുളിയാലും. ഹോ! അസുരാന്തകാ, ദയാലോ, അനന്തവസ്തുവേ, നരകാസുരാന്തകാ, മനുഷ്യർക്കും ദേവന്മാർക്കും പ്രിയപ്പെട്ടവനേ, സമുദ്രവാസിയായുള്ളവനേ, മുനികൾക്ക് പ്രിയനായുള്ളവനേ, മോക്ഷപ്രദാനങ്ങളായ പാദങ്ങളോടുകൂടിയവനേ, പറഞ്ഞാലും. അത്യുഗ്രന്മാരായ അസുരന്മാരിൽ ഇന്ന് എന്നാൽ കൊല്ലപ്പെടേണ്ടവൻ ആരാണ്? ഭൃത്യനായ ഈ എന്നേ ഉടനെ നിയോഗിച്ചാലും. വേദവേദ്യാ, ഏറ്റവും പ്രിയമുള്ളവനേ, ഗുണപരിപൂർണ്ണാ, പെട്ടന്നുതന്നെ പോരിൽ അസുരരെ വധിച്ചിട്ട് ദേവകളുടെ സൗഹൃദം സമ്പാദിച്ച് ഞാനിപ്പോൾത്തന്നെ മടങ്ങിവരുന്നുണ്ട്.  ധന്യശീലാ, അങ്ങ് കല്പ്പിച്ചാല്‍ ഞാന്‍ ഇപ്പോള്‍തന്നെ കടലിനെ മരുഭൂമിയാക്കുകയൊ പർവ്വതങ്ങളെ ആകെ തകര്‍ക്കുകയൊ ചെയ്യാം. ബാലസൂര്യകിരണങ്ങളാൽ വികസിതമായ ചെന്താമരപ്പൂവിന്റെ തിളക്കവും മൃദുത്വവുമുള്ള ചരണങ്ങളെ വണങ്ങുന്നവർക്ക് രക്ഷനൽകുന്നവനേ, കൗസ്തുഭാഭരണാ, അവിടുത്തെ കരുണയെന്നിൽ ഉണ്ടെങ്കിൽ മതി.}

പദം കഴിഞ്ഞാൽ നാലാമിരട്ടിയെടുത്ത് കലാശിപ്പിച്ചിട്ട് സുദര്‍ശനം ഇടതുഭാഗത്ത് നില്‍ക്കുന്നു. ഗായകർ ഇടശ്ലോകങ്ങൾ ആലപിക്കുന്നു.

ഇടശ്ലോകങ്ങൾ
1-രാഗം:കേദാരഗൗഡ[രംഗത്ത് പതിവില്ല]
"ഇതി വദതി സുദർശനേ തദാനീ-
 മധിഗതവേപഥുഗാത്രയഷ്ടയസ്തേ
 മുകുളിതനയനാ മൂരദ്വിഷാഗ്രേ
 ഭരതകുലാഭരണാ ബഭൂവുരേതേ"
{മുരവൈരിയായ ശ്രീകൃഷ്ണന്റെ മുന്നിൽ സുദർശനം ഇപ്രകാരം പറഞ്ഞുകൊണ്ടിരുന്ന നേരം ഭരതവംശാലങ്കാരങ്ങളായ പാണ്ഡവർ ഭയംകൊണ്ട് കണ്ണുകളടച്ചുനിന്നു.}

2^-രാഗം:ശങ്കരാഭരണം
“കുരുഭിരപകൃതോപി ധര്‍മ്മജന്മാ
 സ്വകുഅലഭുവാം നിധനാജ്ജുഗുപ്സമാന:
 ഹരിമവദദ സൌ ശമന്നിനീഷു:
 പരനികൃതൌ വിമുഖം സതാം ഹി ചേത:“
{കൌരവരുടെ ദ്രോഹങ്ങളെ സഹിച്ചിട്ടും തന്റെ കുലത്തില്‍‌പെട്ടവരായ അവരെ കൊല്ലുവാന്‍ മടിച്ച് സുദര്‍ശനത്തെ ശാന്തനാക്കുവാനായി ധര്‍മ്മപുത്രന്‍ ശ്രീകൃഷ്ണനോട് ഇങ്ങിനെ പറഞ്ഞു. ’സജ്ജനങ്ങള്‍ അന്യരെ ദ്രോഹിക്കാന്‍ ആഗ്രഹിക്കാറില്ലല്ലൊ!’}

[^ശ്ലോകം ആലപിക്കുന്നതോടെ അബദ്ധഭാവത്തോടെ രംഗമദ്ധ്യത്തിലേയ്ക്കു വരുന്ന ധര്‍മ്മപുത്രന്‍ ചിന്തിച്ച് ജാള്യത നടിക്കുന്നു. തുടര്‍ന്ന് ആശ്രയഭാവത്തില്‍ ശ്രീകൃഷ്ണനെ വന്ദിച്ച് നില്‍ക്കുന്ന ധര്‍മ്മപുത്രന്‍ ശ്ലോകം അവസാനിച്ചാല്‍ തുടര്‍ന്ന് പദം അഭിനയിക്കുന്നു.]

“നിധനാജ്ജുഗുപ്സമാന:”കൃഷ്ണനും(കോട്ട:കേശവന്‍)
ധര്‍മ്മപുത്രനും(കലാ:ഗോപി)സുദര്‍ശനവും(കലാനിലയം മധുമോഹന്‍)
ധര്‍മ്മപുത്രരുടെ പദം-രാഗം:ശങ്കരാഭരണം, താളം:അടന്ത
പല്ലവി:
“കൊണ്ടല്‍‌വര്‍ണ്ണ പഴുതേ ഭവാനിതു
 കൊണ്ടു കോപിക്കരുതേ”                  [കലാശം]
അനുപല്ലവി:
“ഉണ്ടുനിന്‍‌കൃപ എങ്കില്‍ മമ ബലം
 കണ്ടുകൊള്‍ക വിമതേ ജനാര്‍ദ്ദന”     [കലാശം]
ചരണം1:
“ശത്രുസൂദന വിഭോ ഭവദീയ
 ശസ്ത്രവഹ്നിയെ മുദാ
 സര്‍വ്വലോകം ദഹിക്കുന്നതിന്‍ മുമ്പെ
 സംഹരിക്കഭവന്‍ ഭഗവൻ ജനാര്‍ദ്ദന” [കലാശം]
ചരണം2:[രംഗത്ത് പതിവില്ല]
"ലക്ഷ്മീനാഥ സമയം കഴിഞ്ഞുടൻ
 സാക്ഷിയായിട്ടു നീയും
 ദക്ഷനാകിയ ഫൽഗുണനനെക്കൊണ്ടു
 ശിക്ഷയാരിനിചയം ജനാർദ്ദന"          [കലാശം]
ചരണം3:[രംഗത്ത് പതിവില്ല]
"അന്ധകാന്വയമണേ സരോരുഹ-
 ബന്ധുതാനുമരുണേ
 ഹന്ത നൈപുണ്യം നൽകുന്നിതന്വഹ-
 മന്ധകാരഹണേ ജനാർദ്ദന"              [കലാശം]
{മേഘവര്‍ണ്ണാ,വെറുതെ ഭാവാനിതുകൊണ്ട് കോപിക്കരുതേ. ഇവിടുത്തെ കൃപയുണ്ടെങ്കില്‍ ശത്രുക്കള്‍ക്കുനേരേയുള്ള എന്റെ ശക്തി കണ്ടുകൊള്‍ക ജനാർദ്ദനാ. ശത്രുസൂദനാ, പ്രഭോ, സര്‍വ്വലോകങ്ങളും ദഹിക്കുന്നതിനുമുന്‍പേ ഭഗവാനേ, അവിടുത്തെ ശസ്ത്രാഗ്നിയെ സന്തോഷത്തോടെ പിന്മടക്കണമെ, ജനാർദ്ദനാ. ലക്ഷ്മീനാഥാ, സത്യസമയം കഴിഞ്ഞയുടനെ അങ്ങ് സാക്ഷിയായിക്കൊണ്ട് സമർദ്ധനായ അർജ്ജുനനെക്കൊണ്ട് ശത്രുക്കളെ സംഹരിപ്പിച്ചാലും, ജനാർദ്ദനാ. സൂര്യസാമീപ്യംകൊണ്ടല്ലോ അരുണന് ഇരുളകറ്റാനുള്ള സാമർദ്ധ്യമുണ്ടാകുന്നത്, ജനാർദ്ദനാ.}
‘കൊണ്ടല്‍‌വര്‍ണ്ണ പഴുതേ‘ ധര്‍മ്മപുത്രന്‍(കീഴപ്പടം കുമാരന്‍‌നായര്‍)
പദാഭിനയം കഴിഞ്ഞ് ധര്‍മ്മപുത്രന്‍ വീണ്ടും വലത്തേക്കുമാറി നില്‍ക്കുന്നു. കൃഷ്ണന്‍ എഴുന്നേറ്റ് പദം അഭിനയിക്കുന്നു.

ശ്രീകൃഷ്ണന്റെ പദം-രാഗം:പന്തുവരാളി(സാവേരിയിലും കല്യാണിയിലും പാടാറുണ്ട്), താളം:അടന്ത
പല്ലവി:
“മാന്യസല്‍ഗുണനിധേ ഭവാദ്ദൃശ-
 നന്യനില്ല സുമതേ”                                                            [കലാശം]
ചരണം1:
“നിന്നിലുള്ള ദയാസത്യധര്‍മ്മങ്ങള്‍
 നന്നു നന്നു നൃപതേ തവ ദൈന്യമാശു കളവാന്‍
 സുദര്‍ശനമിന്നു ദര്‍ശിപ്പിച്ചു ഞാന്‍”                                     [കലാശം]
ചരണം2:(സുദര്‍ശനത്തോട്) രാഗം:സാരംഗം
["ഗാന്ധാരിതനയരെ" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലാശം ചവുട്ടിയിട്ട് ശ്രീകൃഷ്ണൻ ചരണമാടുന്നു]
“ഗാന്ധാരിതനയരെക്കൊലചെയ്‌വാന്‍
 ചിന്തിചെയ്തു നിന്നെ ഞാന്‍
 കുന്തീനന്ദനന്‍ തന്നെ അതിനൊരന്തരായമായ്‌വന്നു ഹന്ത" [മുറിക്കലാശം]
 അനുപല്ലവി:
 "സാന്ത്വിതോഹമമുനാ ഭജിക്ക നീ
 ശാന്തഭാവമധുനാ”
{മാന്യസല്‍ഗുണങ്ങള്‍ക്ക് ഇരിപ്പിടമായവനേ,അങ്ങേക്ക് തുല്യനായി മറ്റൊരാളില്ല. നിന്നിലുള്ള ദയ,സത്യം,ധര്‍മ്മം ഇവകള്‍ അതിവിശേഷം തന്നെ. രാജാവേ,അങ്ങയുടെ ദൈന്യം കളയുവാനാണ് ഞാനിപ്പോള്‍ സുദര്‍ശനത്തെ ദര്‍ശിപ്പിച്ചത്. ഗാന്ധാരീതനയരെ കൊലചെയ്യുവാനായിട്ടാണ് ഞാന്‍ നിന്നെ സ്മരിച്ചത്. അഹോ! കുന്തീപുത്രന്‍ തന്നെ അതിന് തടസമായിതീര്‍ന്നു. അദ്ദേഹം എന്നെ സമാധാനപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ നീയിപ്പോള്‍ ശാന്തനാവുക.}

ശേഷം ആട്ടം-
ശ്രീകൃഷണന്‍ പീഠത്തിലിരിക്കുന്നു. സുദര്‍ശനം കെട്ടിച്ചാടി കുമ്പിടുന്നു.
ശ്രീകൃഷ്ണന്‍:(അനുഗ്രഹിച്ചിട്ട്) ‘അതിനാല്‍ ഇപ്പോള്‍ അടങ്ങിയാലും’
സുദര്‍ശനം സമ്മതിച്ച്, കുമ്പിട്ട് പിന്നോക്കം മാറി നിഷ്ക്രമിക്കുന്നു. ധര്‍മ്മപുത്രന്‍ ആശ്വാസത്തോടെ ഇടത്തുഭാഗത്തേക്കുവന്ന് കൃഷ്ണനെ വണങ്ങുന്നു.
ധര്‍മ്മപുത്രന്‍:‘അല്ലയോ ലോകൈകനാഥനായ സ്വാമിന്‍, അവിടുന്ന് ഓരോരോ കാലങ്ങളില്‍ ഓരോരോ രൂപം ധരിച്ച്, ദുഷ്ടരെ നിഗ്രഹിക്കുകയും ഭക്തരെ രക്ഷിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ക്ക് അങ്ങല്ലാതെ മറ്റൊരാശ്രയവും ഇല്ല. അല്ലയോ സ്വാമിന്‍, എന്റെ അവിവേകം കൊണ്ട് ചില ചപലവാക്കുകള്‍ ഉണര്‍ത്തിച്ചുപോയി. ഒന്നും മനസ്സില്‍ വിചാരിക്കരുതേ. ഞങ്ങള്‍ക്ക് അക്ഷയപാത്രം ലഭിച്ചതും അവിടുന്ന് ഇങ്ങോട്ടേഴുന്നള്ളിയതും ആ ദുര്‍മ്മതിയായ ദുര്യോധനന്‍ അറിഞ്ഞാല്‍ ഇനിയും ഉപദ്രവിക്കുവാന്‍ ശ്രമിക്കും. ആ സമയത്തും അവിടുത്തെ കരുണതന്നെ ഞങ്ങള്‍ക്ക് ആശ്രയം.‘
ശ്രീകൃഷ്ണന്‍:‘അല്ലയോ ധര്‍മ്മപുത്രാ,മനുഷ്യനായി ജനിച്ചാല്‍ സുഖവും ദു:ഖവും മാറിമാറി വരും. അതിനാല്‍ ഒട്ടും ദു:ഖം വേണ്ട. ദു:ഖമെല്ലാം തീര്‍ന്ന് നിങ്ങള്‍ക്ക് മേലില്‍ സുഖം വരും. ബന്ധുവായി ഞാനുണ്ടെന്ന് വിശ്വസിച്ച് വസിച്ചാലും.‘
ധര്‍മ്മപുത്രന്‍‘അങ്ങിനെ തന്നെ’
ശ്രീകൃഷ്ണന്‍:‘ഇപ്പോള്‍ ഞാന്‍ പോകുന്നു. താമസിയാതെ വീണ്ടും കാണാം.’
ധര്‍മ്മപുത്രന്‍ വീണ്ടും കുമ്പിട്ട് കൃഷ്ണനെ യാത്രയാക്കുന്നു. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ച് പാഞ്ചജന്യധാരിയായിതന്നെ യാത്രയാവുന്നു. ഇരുവരും നിഷ്ക്രമിക്കുന്നു.

-----(തിരശ്ശീല)-----

ഇടശ്ലോകം-രാഗം:കേദാരഗൌള
“ശര്‍വോപി വാ ശതമഖോപി ചതുര്‍മുഖോ വാ
 നിര്‍വാപണേ ന ഖലു യസ്യ പരം സമര്‍ഥാ:
 നിന്യേ യുധിഷ്ഠിര മുഖാംബുജമുക്തസൂക്തി-
 വരാ ശമം മുരഭിദുജ്ജ്വല കോപവഹ്നി:“
{ശിവനോ,ഇന്ദ്രനോ,ബ്രഹ്മാവിനോ കെടുത്താനാവാത്ത ശ്രീക്യഷ്ണന്റെ കോപാഗ്നി ധര്‍മ്മപുത്രരുടെ വാക്കുകളാല്‍ ശാന്തമായി.}

രണ്ടാം രംഗത്തിന്റെ അവതരണത്തില്‍ തെക്കന്‍ ചിട്ടയിലുള്ള പ്രധാന മാറ്റങ്ങള്‍

*‘പാത്രം തപസ്തനു’ എന്ന ശ്ലോകം ചൊല്ലുന്ന സമയത്ത് ധര്‍മ്മപുത്രന്‍ പീഠത്തിലിരുന്നുകൊണ്ട് ഇങ്ങിനെ ആടുന്നു-‘ലോകനാഥനായിരിക്കുന്ന ശ്രീകൃഷ്ണന്‍ ഞങ്ങളെ ഉപേക്ഷിച്ചുവോ? കുറച്ചുകാലമായി ഞങ്ങളെക്കുറിച്ച് കൃഷ്ണന് ഒരു വിചാരവുമില്ലല്ലൊ?’. തുടര്‍ന്ന് ശ്രീകൃഷ്ണനെ ധ്യാനിച്ച് ഇരിക്കുന്നു. രണ്ടാം ശോകത്തിന്റെ അന്ത്യത്തോടെ ശ്രീകൃഷ്ണന്‍ ദൂരേനിന്നും(സദസിനിടയിലൂടെ) പുറപ്പെടുന്നു. ‘മുകുന്ദ മുഖപങ്കജാകലിത’ എന്ന ശ്ലോകം ചൊല്ലുന്നതോടെ ശ്രീകൃഷ്ണന്റെ ശംഖധ്വനികേട്ട് ധ്യാനത്തില്‍ നിന്നുമുണരുന്ന ധര്‍മ്മപുത്രന്‍, ശ്രീകൃഷ്ണനാണെന്നറിഞ്ഞ് രോമാഞ്ചംകൊള്ളുന്നു. ഓടി കൃഷ്ണസമീപം ചെന്ന് നമസ്ക്കരിച്ച് തിരിച്ചെത്തുന്ന ധര്‍മ്മപുത്രന്‍, ഇരിപ്പിടം തയ്യാറാക്കിയശേഷം വീണ്ടും കൃഷ്ണസമീപമെത്തി ആനയിച്ച് കൊണ്ടുവന്ന് പീഠത്തിലിരുത്തുന്നു. തുടര്‍ന്ന് ‘അഥ യുധിഷ്ടിരമുഖ്യ’ എന്ന ശ്ലോകം ആലപിക്കുന്നു.

2008 സെപ്റ്റംബർ 16, ചൊവ്വാഴ്ച

കിര്‍മ്മീരവധം മൂന്നാം രംഗം

രംഗത്ത്-ധര്‍മ്മപുത്രന്‍, ദുര്‍വ്വാസാവ്(ചുവന്ന തലമുടിയോടും നീണ്ടതാടിയോടും കൂടിയ മിനുക്ക്[മഹര്‍ഷി] വേഷം)

ശ്ലോകം-രാഗം:ഊശാനി
“ദുര്‍വ്വാരകോപശാലീ
 ദുര്യോധനചോദിതോഥ
 ദുര്‍വ്വാസാ: സര്‍വൈരപി ശിഷ്യഗണൈ-
 രുര്‍വീശം പ്രാപ സംസ്മരന്‍ ശര്‍വം”
{തടുക്കാനാവാത്ത കോപത്തോടുകൂടിയ ദുര്‍വ്വാസാവുമഹര്‍ഷി ദുര്യോധനപ്രേരണയാല്‍ ശിഷ്യന്മാരോടുകൂടി ശിവനെ സ്മരിച്ചുകൊണ്ട് ധര്‍മ്മപുത്രസമീപം വന്നു.}

വലതുഭാഗത്ത് പീഠത്തില്‍ ധര്‍മ്മപുത്രന്‍ ഇരിക്കുന്നു. ദുര്‍വ്വാസാവ് ഇടത്തുവശത്തുകൂടി ശിവസ്തുതിയോടെ പ്രവേശിക്കുന്നു.

ദുര്‍വ്വാസാവിന്റെ ശിവസ്തുതി പദം-രാഗം:ഊശാനി, താളം:മുറിയടന്ത/തൃപുട
ചരണം1:
“ചന്ദ്രകലാധര പാലയമാം
 ഛന്ദോമയ പരിപാലയമാം
 ഇന്ദ്രമുഖാമരവിന്ദിതപാദാരവിന്ദ
 കൃപാലയ പാലയ മാം”
ചരണം:2[രംഗത്ത് പതിവില്ല]
"നാനാജനങ്ങളും കേട്ടുകൊൾവിൻ
 നാളൊരു നാഴിക നേരമ്പോലും
 നാമം പലതുണ്ടതിലൊരു നാമ-
 സങ്കീർത്തനം ചെയ്യണം നാണം വിനാ"
ചരണം3:[രംഗത്ത് പതിവില്ല]
"മാനവന്മാരെ ധരിച്ചുകൊൾവിൻ
 മാനുഷജന്മം പഴുതാക്കാതെ
 മാനസതാരിൽ മറന്നുപോകാതെ
 സ്മരിച്ചുകൊള്ളേണമേ സാംബശിവം"
ചരണം4:[രംഗത്ത് പതിവില്ല]
"മൃത്യുഞ്ജയ ത്രിപുരാന്തക മാം
 മൃത്യുഭയാദിഹ പാഹിതമാം
 ഭക്തജനപ്രിയ ജന്മാന്തരേപി ച
 ദേഹി ഭവദീയ ഭക്തിമിമാം"
ചരണം: 5[രംഗത്ത് പതിവില്ല]
"തംബുരു രുദ്രവീണാദികളും
 താംബൂല മാലതീമാലകളും
 അംബുജലോചനമാരുമല്ലാനന്ദ-
 മാനന്ദമൂർത്തിയെച്ചിന്തിക്കുമ്പോൾ"
ചരണം:6[രംഗത്ത് പതിവില്ല]
"ജീവജന്തുക്കളെയൊക്കെ മേലിൽ
 ജീവിതേശൻ കൊണ്ടുപോകും നൂനം
 ഇവ്വണ്ണമുള്ളിലുറപ്പിച്ചെല്ലാരുമാവോളം
 നല്ലതു ചെയ്തുകൊൾവിൻ"
ചരണം7:[രംഗത്ത് പതിവില്ല]
"വഹ്നിയിൽ പാറ്റകൾ വീഴുമ്പോലെ
 മത്സ്യം വലയിലണയുമ്പോലെ
 വല്ലാതെ ചാർവ്വംഗിമാർതൻ കടാക്ഷ-
 വലയിൽ വീണിടായ്ക്സ സജ്ജനമേ"
ചരണം8:(മുറുകിയ കാലം)
“നന്നല്ല കാമ വിനോദമഹോ
 നമ്മുടെ നാഥന്‍ മഹേശവരനെ
 നന്നായി സേവിച്ചുകൊള്‍വിനെല്ലാരും
 നാനാവിഷയങ്ങള്‍ കൈവെടിഞ്ഞു”.
{ചന്ദ്രക്കലാധരാ, കാത്തുരക്ഷിച്ചാലും. വേദസ്വരൂപാ, ഇന്ദ്രാദിദേവകളാൽ വന്ദിക്കപ്പെടുന്ന പാദാരവിന്ദങ്ങളോടുകൂടിയവനേ, ദയാനിധേ, രക്ഷിച്ചാലും. നാനാജനങ്ങളും കേട്ടുകൊൾക, ഭഗവന്നാമങ്ങൾ പലതുള്ളതിൽ ഒന്നെങ്കിലും ഓരോദിവസവും നാഴികനേരമെങ്കിലും നാണം വിട്ട് നാമസങ്കീർത്തനം ചെയ്യണം. മനുഷ്യരേ, മനസ്സിലാക്കിയാലും, മനുഷ്യജന്മം പാഴിലാക്കാതെ സാബശിവനെ മാനസതാരിൽ മറന്നുപോകാതെ സ്മരിച്ചുകൊള്ളേണമേ. മൃത്യുജ്ഞയാ, ത്രിപുരാന്തകാ, എന്നെ മൃത്യുഭയത്തിൽനിന്നും ഇപ്പോൾ പൂർണ്ണമായി രക്ഷിച്ചാലും. ഭക്തജനപ്രിയാ, ജന്മാന്തരങ്ങളിൽക്കൂടി ഭവാനിലുള്ള ഈ ഭക്തി തന്നരുളിയാലും. ആനന്ദമൂർത്തിയായ ഭഗവാന്റെ ഭക്തിയിൽനിന്നും ലഭിക്കുന്ന ആനന്ദത്തെ ചിന്തിക്കുമ്പോൾ; തംബുരു രുദ്രവീണാദികളിൽനിന്നും, താബൂലം, മുല്ലപ്പൂ, മാലകൾ, താമരക്കണ്ണികളായസുന്ദരിമാർ എന്നിവയിൽനിന്നും കിട്ടുന്ന ഇന്ദ്രിയസുഖങ്ങൾ വെറും തുച്ഛമായവ മാത്രം. ജീവജന്തുക്കളെയൊക്കെ മേലിൽ കാലൻ കൊണ്ടുപോകും, ഉറപ്പ്. എല്ലാവരും ഇത് മനസ്സിലാക്കി ആവുന്നിടത്തോളം നന്മചെയ്തുകൊൾവിൻ. സജ്ജനങ്ങളേ, പാറ്റകൾ തീയിൽ വീഴുമ്പോലെയും, മത്സ്യങ്ങൾ വലയിൽകുടുംങ്ങമ്പോലെയും സുന്ദരിമാരുടെ വല്ലാത്തകടാക്ഷവലകളിൽ വീഴാതിരിക്കുക. ഹോ! നന്നല്ല കാമവിനോദം. നാനാവിധമുള്ള വിഷയങ്ങളെ കൈവിട്ടിട്ട്, നമ്മുടെ നാഥനായ മഹേശ്വരനെ നന്നായി സേവിച്ചുകൊൾവിൻ എല്ലാവരും.}
“ചന്ദ്രകലാധര പാലയമാം“ ധര്‍മ്മപുത്ര(കലാ:കൃഷ്ണകുമാര്‍)സമീപത്തെക്കുള്ള
ദുര്‍വാസാവിന്റെ(പരിയാരമ്പറ്റ ദിവാകരന്‍) വരവ്(ചിത്രം-12)
ശ്ലോകം-ഭൈരവി രാഗം

“പരോ ഹിതം മുനിമുപവിഷ്ടമാസനേ
 പുരോഹിതം നിജമുപവേശ്യ ധര്‍മ്മജ:
 പുരോഹിതപ്രകൃതിരനേന ഹിസ്തിനാല്‍
 പുരോഹിതപ്രഹിതമുവാച സാഞ്ജലി:“
{ദേശകാലങ്ങള്‍ക്കനിസൃതമായി പ്രവര്‍ത്തിക്കുന്ന സ്വഭാവിയായ ധര്‍മ്മപുത്രന്‍ തന്റെ പുരോഹിതനെ ഇരുത്തിയിട്ട്, ഹസ്തിനപുരിയില്‍ നിന്നും ദുര്യോധനന്‍ പറഞ്ഞയച്ചതു പ്രകാരം വന്നവനും, തന്റെ മുന്നിലിരിക്കുന്നവനുമായ ദുര്‍വ്വാസാവ് മഹര്‍ഷിയെ തൊഴുതുകൊണ്ട് പറഞ്ഞു.}


ശ്ലോകത്തിൽ "നിജമുപവേശ്യ ധര്‍മ്മജ:" എന്നുചൊല്ലുന്നതോടെ ദുര്‍വ്വാസാവും ധര്‍മ്മപുത്രനും പരസ്പരം കാണുന്നു. ധര്‍മ്മപുത്രന്‍ എഴുന്നേറ്റ് ഭക്ത്യാദരപൂര്‍വ്വം മഹര്‍ഷിയെ വലതുവശത്തേക്കാനയിച്ച് ഇരുത്തി, വണങ്ങുന്നു. ശ്ലോകം അവസാനിക്കുന്നതോടെ ധര്‍മ്മപുത്രന്‍ ദുർവ്വാസാവിനെ കെട്ടിച്ചാടി കുമ്പിട്ടിട്ട് പദം അഭിനയിക്കുന്നു.


ധര്‍മ്മപുത്രപദം-ഭൈരവി രാഗം,ചമ്പ താളം
പല്ലവി:
“ജയ ജയ തപോധന മഹാത്മന്‍ സപദി
 ജനനമയി സഫലയതി ജഗതി തവ ദര്‍ശ്ശനം” [കലാശം]
ചരണം1:
“സാമ്പ്രതം സംഹരതി ദുരിതം പൂണ്ടു
 സുകൃതിയെന്നതുമപിച നിയതം മേലില്‍
 ശുഭമിതി ച സൂചയതി തവ ഖലു സമാഗമം”    
[കലാശം]
  ചരണം2:
“ശങ്കരാംശോല്‍ഭൂത സുമതേ മമ ഹി
 സങ്കടമകറ്റുവാനായി തേ പാദ-
 പങ്കജം പ്രണമാമി കരുണാപയോധേ”           
[കലാശം]
{മഹര്‍ഷേ,മഹാത്മാവേ,വിജയിച്ചാലും, വിജയിച്ചാലും. അവിടുത്തെ ദര്‍ശ്ശനത്താല്‍ എന്റെ ജന്മം പെട്ടന്ന് സഫലമായിരിക്കുന്നു. ദുരിതവും ഇപ്പോള്‍ നശിക്കുന്നു. കൂടാതെ പണ്ടേ സുകൃതിയാണെന്നും തീര്‍ച്ചയായി. അങ്ങയുടെ സമാഗമം മേലില്‍ ശുഭസൂചകമാകുന്നു. ശിവാംശമായി പിറന്നവനേ, പരിശുദ്ധഹൃദയാ, എന്റെ സങ്കടമകറ്റുവാനായി ഞാന്‍ കരുണാസമുദ്രമായ അവിടുത്തെ പാദപങ്കജങ്ങളില്‍ പ്രണമിക്കുന്നു.}


ദുര്‍വ്വാസാവിന്റെ മറുപടിപദം-മദ്ധ്യമാവതി രാഗം, ചമ്പ താളം
ചരണം1:
“കുന്തീസുത കുശലവാക്യം ചൊല്‍ക
 ചിന്തിക്കിലോ നൈവയോഗ്യം വനേ
 സന്താപമെന്നിയേ കിന്തു തവ സൌഖ്യം”       [കലാശം]
പല്ലവി:[രംഗത്ത് പതിവില്ല]
"കല്യാണശീല നൃപമൗലേ"
ചരണം2:
“പാത്രം ലഭിച്ചൊരുദന്തം കേട്ടു
 വാഴ്ത്തുന്നു പലരും ഭവന്തം സുകൃത-
 പാത്രമല്ലോ നീയുമോര്‍ക്കില്‍ നിതാന്തം”         [കലാശം]
{കുന്തീസുതാ, ചിന്തിച്ചാല്‍ കുശലവാക്യം പറയുന്നത് ഉചിതമല്ല. സന്താപമല്ലാതെ എന്തു സുഖമാണ് ഭവാന് ഈ വനത്തിലുള്ളത്. മംഗളശീലാ, രാജശ്രേഷ്ഠാ, പാത്രം ലഭിച്ച വാര്‍ത്തകെട്ട് പലരും ഭവാനെ വാഴ്ത്തുന്നു. ഓര്‍ത്താല്‍ നീ മഹാസുകൃതനിധിയുമാണല്ലൊ.}


ധര്‍മ്മപുത്രന്‍:
ചര്‍ണം3:
“ശിഷ്ടരെ അനുഗ്രഹിപ്പാനും അധിക
 ദുഷ്ടരെ നിഗ്രഹിപ്പാനും മനസി
 പിഷ്ടമോദേന ഭുവി സഞ്ചാരസി നൂനം”          [കലാശം]
ചര‍ണം4:
“സജ്ജനസപര്യചെയ്‌വാനും വിരവി-
 ലിജ്ജനത്തിനു കഴിവരാനും നിയമ-
 മജ്ജനാദികളാശു രചയതു ഭവാനും”               [കലാശം]
{ഭക്തരെ അനുഗ്രഹിക്കുവാനും ദുഷ്ടരെ നിഗ്രഹിക്കുവാനുമായി സസന്തോഷ അവിടുന്ന് ഭൂമിയില്‍ സഞ്ചരിക്കുന്നു. സജ്ജനപൂജ ചെയ്യുവാനും ഈയുള്ളവന് കഴിവുണ്ടാകുവാനും അവിടുന്ന്‌ പതിവുപോലെ സ്നാനാദികര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു വന്നാലും.}


ദുര്‍വാസവ്:
ചരണം3:
"ചൊല്ലെഴും ധർമ്മമതിനാലെ നൃപതേ
 നല്ലതു ഭവിക്ക വഴിപോലെ നീയും
 അല്ലൽ തേടായ്ക ഹൃദി കൃപണരെപ്പോലെ" [കലാശം]
ചരണം4:
“ഭഗധേയാംബുധേ നിന്നെ ഞാനും
 ഭഗവതപുംഗവം മന്യേ യാമി
 ഭാഗീരഥീജലേ സ്നാതുമതിധന്യേ”                    [കലാശം]
{രാജാവേ, പുകൾപെറ്റ ധർമ്മാനുഷ്ഠാനത്തിനാൽ നിനക്കു വഴിപോലെ നല്ലതുവരട്ടെ. അജ്ഞാനികളേപ്പോലെ നീയും മനസ്സിൽ ദുഃഖിക്കാതിരിക്കുക. ഭാഗ്യസമുദ്രമേ, ഭവാനെ ഭക്തോത്തംസമാണെന്നു ഞാന്‍ വിചാരിക്കുന്നു. അത്യുത്കൃഷ്ടമായ ഗംഗാജലത്തില്‍ ഞാന്‍ സ്നാനത്തിനായി പോകുന്നു.}


ശേഷം ആട്ടം-
ധര്‍മ്മപുത്രന്‍ വീണ്ടും കെട്ടിച്ചാടി കുമ്പിടുന്നു.
ദുര്‍വ്വാസാവ്:(അനുഗ്രഹിച്ചിട്ട്) ‘എന്നാല്‍ ഞങ്ങള്‍ വേഗത്തില്‍ സ്നാനാദികള്‍ കഴിഞ്ഞു വരാം.’
ധര്‍മ്മപുത്രന്‍:‘അങ്ങിനെ തന്നെ’
ധര്‍മ്മപുത്രന്‍ വീണ്ടും വന്ദിച്ച് മഹര്‍ഷിയെ യാത്രയാക്കിക്കൊണ്ട് ഇരുവരും നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
ചിത്രം-12നു കടപ്പാട് ശ്രീകാന്തിന്റെ പിക്കാസാവെബ് ആലബത്തോട്.

കിര്‍മ്മീരവധം നാലാം രംഗം

രംഗത്ത്-പാഞ്ചാലി

ശ്ലോകം-രാഗം:ആനന്ദഭൈരവി
“അഥ ദേവലോകതടിനീതടസ്ഥലീ-
 മുപയാതി മജ്ജനവിധിത്സയാ മുനൌ
 ദ്രുപദാത്മജാന്നരഹിതം തു ഭാജനം
 വിജനേ വിലോക്യ വിഷാദ വിഹ്വലാ”
{അനന്തരം മുനി സ്നാനാദികള്‍ക്കായി ഗംഗാതടത്തിലേക്കു പോയപ്പോള്‍ പാഞ്ചാലി, ഭക്ഷണരഹിതമായ പാത്രം നോക്കി പരവശയായി ഏകാന്തത്തിലിരുന്നു കരഞ്ഞു.}

രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്ന് പാഞ്ചാലി പദം അഭിനയിക്കുന്നു.

പാഞ്ചാലിയുടെ പദം-രാഗം:ആനന്ദഭൈരവി, താളം:ചെമ്പട
പല്ലവി:
“കിന്തു കരവൈ ഹന്ത ദൈവമേ
 കിന്തു കരവൈ”                         [കലാശം-കൊട്ടുമാത്രം]
അനുപല്ലവി:
“അന്ധസാരഹിതമാകിയ സമയേ
 എന്തിതിങ്ങിനെ വന്നതുമധുനാ” [കലാശം-കൊട്ടുമാത്രം]
ചരണം1:
“മന്ദാകിന്യാം മജ്ജനം ചെയ്തു
 മാമുനീന്ദ്രന്‍
 താമസംവിനാ തരിക ഭോജ്യമിതി
 മാമുപേത്യ യാചിച്ചീടുമ്പോള്‍”    [കലാശം-കൊട്ടുമാത്രം]
ചരണം2:
“പാരിലുള്ള ഭാമിനിമാരില്‍
 ഭാഗ്യഹീനാ
 പാന്ഥരിങ്ങു വന്നീടുമ്മുമ്പില്‍
 പാപമല്ലയോ ഞാന്‍ ഭുജിച്ചതും”  [കലാശം-കൊട്ടുമാത്രം]
ചരണം3:
“സോപദംശം ശോഭനമന്നം
 സൂപസഹിതം
 കോപമോടവന്‍ ശാപവുമേകും”  [കലാശം-കൊട്ടുമാത്രം]
ചരണം4:
“കര്‍മ്മമല്ലോ സകലത്തിനും
 കാര്യമോര്‍ത്താല്‍
 കര്‍മ്മസാക്ഷിസുതനന്ദന രക്ഷിത
 ധര്‍മ്മഫലവുമിഹ നിഷ്ഫലമോ”   [കലാശം-കൊട്ടുമാത്രം]
ചരണം5:
“പാണ്ഡവാനാം പാലനലോല
 പാഹി ശൌരേ
 പാരമുള്ളോരഴല്‍ തീര്‍ത്തുടനെന്നെ
 പത്മനയന കാത്തരുളുക ദേവ” [കലാശം-കൊട്ടുമാത്രം]
{അയ്യോ, ദൈവമേ,ഞാന്‍ എന്തുചെയ്യട്ടെ? ഭക്ഷണം തീര്‍ന്ന സമയത്ത് എന്തേ ഇങ്ങിനെ വന്നത്? ഗംഗയില്‍ സ്നാനംചെയ്തു വരുന്ന മാമുനീന്ദ്രന്‍ എന്നെ സമീപിച്ച് ‘താമസിയാതെ ഭക്ഷണം തരിക’ എന്ന് അപേക്ഷിക്കുമ്പോള്‍ ഞാന്‍ എന്തുചെയ്യും? പരിപ്പും കറികളും കൂട്ടി നല്ല ചോറ് താപസോത്തമന് നല്‍കിടാഞ്ഞാല്‍ കോപമോടെ അദ്ദേഹം ശപിക്കും. ചിന്തിച്ചാല്‍, കര്‍മ്മം ആണല്ലൊ എല്ലാത്തിനും കാരണം. സൂര്യപൌത്രനാല്‍(ധര്‍മ്മപുത്രനാല്‍) രക്ഷിക്കപ്പെട്ട ധര്‍മ്മത്തിന്റെ ഫലം നിഷ്ഫലമായി പോകുമോ? പാണ്ഡവന്മാരുടെ പാലനത്തില്‍ ശ്രദ്ധയുള്ളവനേ, കൃഷ്ണാ, രക്ഷിക്കണേ. വലുതായ ദു:ഖം തീര്‍ത്ത് എന്നെ ഉടനെ കാത്തരുളണേ, താമരകണ്ണനായ ദേവാ}
-----(തിരശ്ശീല)-----

കിര്‍മ്മീരവധം അഞ്ചാം രംഗം


രംഗത്ത്-ശ്രീകൃഷ്ണന്‍,പാഞ്ചാലി

ശ്ലോകം-രാഗം:മോഹനം
“വിധുരാവിരഭൂല്‍ പുരോഭുവി
 ദ്രുപദേന്ദ്രാത്മഭവാചകോരികാം
 സ്മിതചന്ദ്രികയാ പ്രഹര്‍ഷയന്‍
 ചലദൃക്ക് ചഞ്ചുപുടാന്തമോപഹ:”
{അപ്പോള്‍ ചലിക്കുന്നനേത്രങ്ങളോടുകൂടിയവളായ പാഞ്ചാലിയാകുന്ന ചകോരികയുടെ മുന്നിൽ പുഞ്ചിരിയാകുന്ന പൂനിലാവിനാല്‍ ദുഃഖമാകുന്ന ഇരുട്ട് അകറ്റി ഏറ്റവും ഹർഷപുളകിതയാക്കികൊണ്ട് ശ്രീകൃഷ്ണനാകുന്ന ചന്ദ്രന്‍ പ്രത്യക്ഷപ്പെട്ടു.}

ഇടതുവശത്ത് കൃഷ്ണസ്മരണയില്‍ മുഴുകി ഇരിക്കുന്ന പാഞ്ചാലി, വലത്തുഭാഗത്തുകൂടി ‘കിടതകധീം,താ’മിനൊപ്പം പ്രവേശിക്കുന്ന ശ്രീകൃഷ്ണനെ കണ്ട്, മുട്ടുകുത്തി വന്ദിക്കുന്നു. ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചിട്ട് പദം ആടുന്നു.

ശ്രീകൃഷ്ണപദം-രാഗം:മോഹനം,താളം:അടന്ത
പല്ലവി:
“ധന്യേ മഹിതസൌജന്യേ പാഞ്ചാല-
 കന്യേ കേള്‍ക്ക വദാന്യേ”          [കലാശം]
അനുപല്ലവി:
“അന്യംപ്രതി നിജദൈന്യം ചൊല്‍‌വതു
 സാമാന്യമെന്നതു മന്യേ”            [കലാശം]
ചരണം1:
“നല്ലാര്‍കുലമണേ ചൊല്ലാമെങ്കിലും
 വല്ലാത്തൊരത്തല്‍ മെല്ലെ”       [കലാശം]
ചരണം2:
“ക്ഷുധയാ പരവശഹൃദയാംഭോജം
 അമിതയാവേഹി മാം സദയം” [കലാശം]
ചരണം3:
“അന്നം മധുരോപപന്നം ദേഹി മേ
 വന്യം വാ യദി മാന്യം”              [കലാശം]
{ധന്യേ, മഹത്തായ സജ്ജനസ്വഭാവത്തോടുകൂടിയവളേ, പാഞ്ചാലകന്യേ, ദാനശീലേ, കേള്‍ക്കുക. സ്വന്തം വിഷമം അന്യനോടു പറയുന്നത് വിരസമാണേന്നു കരുതുന്നു. എങ്കിലും യുവതീകുലരത്നമേ, ആ കഠിന വ്യഥ ഭവതിയോട് മെല്ലെ ചൊല്ലാം. എന്റെ ഹൃദയമാകുന്ന താമരമലര്‍ വീശപ്പുകൊണ്ട് വാടിയിരിക്കുന്നു എന്ന് സദയം അറിയുക. നല്ല കറികളോടുകൂടി അന്നം തന്നാലും. അതല്ലെങ്കില്‍ വനവിഭവങ്ങളായാലും മതി.}

പാഞ്ചാലിയുടെ മറുപടിപദം-രാഗം:കാനക്കുറിഞ്ഞി(നീലാബരിയിലും പതിവുണ്ട്), താളം:അടന്ത
പല്ലവി:
“നൃഹരേ കരകലിതാരേ മാമിഹ
 ശൌരേ പാഹി മുരാരേ”            [കലാശം]
അനുപല്ലവി:
“കായാമ്പൂനിറമായ നിന്നുടെ
 മായാ നൂനം അമേയാ”              [കലാശം]
ചരണം1:
“പാത്രം ദിനകരദത്തം പശ്യ
 വിവിക്തം ഭോജനരിക്തം”          [കലാശം]
ചരണം2:
“കര്‍ത്തും തവ ഖലു ഭുക്തിം കിഞ്ചന
 ഭക്തന്നഹി നഹി സത്യം”          [കലാശം]
{നൃഹരേ, ചക്രധരാ, ശൌരേ, എന്നെ രക്ഷിക്കേണമേ മുരാരേ. കായാമ്പൂനിറമായ നിന്റെ മായ തിര്‍ച്ചയായും അറിയാന്‍ സാധ്യമല്ല. ദിനകരന്‍ തന്ന പാത്രം ഇതാ ഒഴിഞ്ഞ് കമഴ്ത്തി വെയ്ച്ചിരിക്കുന്നു, കണ്ടാലും. അങ്ങേയ്ക്ക് ഉണ്ണുവാന്‍ ഒട്ടും ചോറ് അതിലില്ല, സത്യം. }

ശ്രീകൃഷ്ണന്‍:
ചരണം4:
“ശാകം വാ കൃതപാകം തരിക 
 വിശോകം കൃപയാസാകം”         [കലാശം]
{വേവിച്ച ചീരയായാലും മതി, ദയവായി വിഷമിക്കാതെ തരിക.}

ഇടശ്ലോകം^-
“ശ്രുത്വാ ജനാര്‍ദ്ദനഗിരം ദ്രുപദാത്മജാ സാ
 പാത്രേതി സൂഷ്മതരമാശു വിലോകൃശാകം
 ആദായ സ്ത്രപമദാന്നരകദ്വിഷേസ്മൈ
 ഭുക്ത്വാ തദാത്മനഗരിം പ്രയയൌ മുകുന്ദ:“
{ഭഗവാന്റെ വാക്കുകേട്ട പാഞ്ചാലി പാത്രത്തില്‍ പറ്റിയിരുന്ന എത്രയോ ചെറുതായ ചീരയില കണ്ട്, ലജ്ജയോടുകൂടി ഭഗവാനു നല്‍കി. ശ്രീകൃഷ്ണന്‍ അതു ഭുജിച്ചിട്ട് തന്റെ നഗരിയിലേക്കുപോയി.}
‘സൂഷ്മതരമാശു വിലോകൃശാകംകൃഷ്ണന്‍-സദനം കൃഷ്ണന്‍കുട്ടി,പാഞ്ചാലി-കലാ:ഷണ്മുഖദാസ്(ചിത്രം-13)
[^ഈ ശ്ലോകം ആലപിക്കുന്നതോടെ പാഞ്ചാലി പാത്രം എടുത്ത് സൂഷ്മമായി പരിശോധിക്കുന്നു. ‘വിലോക്യ’ എന്നു ചൊല്ലുന്നതോടെ ചീരയില കാണുന്നു. വലംകയ്യാല്‍ അതെടുത്ത് ലജ്ജയോടും ആദരവോടും കൂടി, ‘സ്ത്രപമദാന്നരകദ്വിഷേ‘ എന്നു പാടുന്നതിനൊപ്പം, രംഗമദ്ധ്യത്തില്‍ ഇരുകൈകളും നീട്ടി താണുനില്‍ക്കുന്ന കൃഷ്ണന്റെ കൈകളില്‍ സമര്‍പ്പിക്കുന്നു. ‘ഭുക്ത്വാ’ എന്നതിനൊപ്പം അതു ഭക്ഷിച്ചിട്ട് കൃഷ്ണന്‍, ‘നഗരിം പ്രയയൌ‘ എന്ന് ആലപിക്കുന്നതോടെ വലത്തോട്ട് കെട്ടിച്ചാടി നിഷ്ക്രമിക്കുന്നു. തുടര്‍ന്ന് പാഞ്ചാലിയും നിഷ്ക്രമിക്കുന്നു. ]
-----(തിരശ്ശീല)-----

ചിത്രം-13നു കടപ്പാട് ശ്രീകാന്തിന്റെ പിക്കാസാവെബ് ആലബത്തോട്.

2008 സെപ്റ്റംബർ 15, തിങ്കളാഴ്‌ച

കിര്‍മ്മീരവധം ആറാം രംഗം

രംഗത്ത്-ധര്‍മ്മപുത്രന്‍,ദുര്‍വാസാവ്

ശ്ലോകം-രാഗം:കേദാരഗൌളം
“സൌഹിത്യം പ്രജതി ജയന്മയേ മുരാരൌ
 ദുര്‍വാസാ: സമജനി തൃപ്തിമാന്‍ സശിഷ്യ:
 സന്തുഷ്ട: ശമനസുതം സമെത്യ ഭൂയ:
 പ്രോവാച പ്രതിപദമാശിഷോ വിതന്വന്‍"
{വിശ്വരൂപനായ കൃഷ്ണന്‍ തൃപ്തിപൂണ്ടപ്പോള്‍ ദുര്‍വാസാവും ശിഷ്യരും സംതൃപ്തരായി. സന്തുഷ്ടരായി തീര്‍ന്ന ദുര്‍വാസാവും ശിഷ്യരും ധര്‍മ്മപുത്ര സമീപം ചെന്ന് വീണ്ടും വീണ്ടും ആശീര്‍വദിച്ചുകൊണ്ട് പറഞ്ഞു.}

ധര്‍മ്മപുത്രന്‍ ഇടതുവശത്തു കുമ്പിട്ടുനില്‍ക്കുന്നു. വലത്തുഭാഗത്തുകൂടി ദുര്‍വാസാവ് ഇടക്കിടെ ഏമ്പക്കം വിട്ടുകൊണ്ടും വയറുതടവിക്കൊണ്ടും പദമാടിക്കൊണ്ട് പ്രവേശിക്കുന്നു.

ദുര്‍വാസാവിന്റെ പദം-രാഗം:കേതാരഗൌള,താളം:ചമ്പ
പല്ലവി:
“ഭവതു തവ മംഗളം ഭാരതമഹീപാല
 ഭാസുരശിരോരത്നമെ”        [കലാശം]
അനുപല്ലവി:
“ഭാഗ്യാംബുധേ നിങ്കല്‍ വാസുദേവന്‍ തന്റെ
 വാത്സല്യമുള്ളതെല്ലാം
 ഭാവതദ്ദൃശാ കണ്ടു വിസ്മയം പൂണ്ടു ഞാന്‍
 ഭൂയോപി ജീവ സുചിരം”    [കലാശം]
ചരണം1:
“മന്ദാകിനീജലേ മദ്ധ്യന്ദിനോചിതം
 മജ്ജനം ചെയ്തളവിലഹോ
 മന്ദേതരം തൃപ്തി വന്നു ഞങ്ങള്‍ക്കിന്നു
 മന്നിലതിമാനുഷന്‍ നീ”     [കലാശം]
ചരണം:2[രംഗത്ത് പതിവില്ല]
"ചൊല്ലുള്ള സത്തുക്കളിൽ അല്ലൽ വരുത്തുന്ന
 വല്ലാത്ത ദുഷ്ടരിലഹോ
 ഉല്ലാസമാർന്നസുഖമുണ്ടാകയില്ലെന്നു
 നല്ല ശാസ്ത്രോക്തമല്ലോ" [കലാശം]
{ഭരതവംശ രാജാക്കന്മാര്‍ക്ക് ശിരോരത്നമായിട്ടുള്ളവനേ, ഭവാനു മംഗളം ഭവിക്കട്ടെ. ഭാഗ്യസമുദ്രമേ, വാസുദേവന് നിന്നോടുള്ള വാത്സല്യമെല്ലാം ജ്ഞാനദ്ദൃഷ്ടികൊണ്ട് കണ്ട്, ഞാന്‍ വിസ്മയം പൂണ്ടുപോയി. ഇനിയും വളരെക്കാലം ജീവിക്കുക. ഗംഗാജലത്തില്‍ മദ്ധ്യാഹ്നസ്നാനം ചെയ്തപ്പോള്‍ ആശ്ചര്യം! പെട്ടന്ന് ഞങ്ങള്‍ക്ക് തൃപ്തി വന്നു. നീ ഭൂമിയില്‍ അതിമാനുഷന്‍ തന്നെ. ഹോ! പുകൾപെറ്റ സജ്ജനങ്ങൾക്ക് ദുഃഖം വരുത്തുന്ന പൊല്ലാത്തദുഷ്ടന്മാരുടെ ജീവിതം ഒരിക്കലും ഉല്ലാസമാർന്നതും സുഖകരവുമാവുകയില്ലെന്ന് സത്ശാസ്ത്രങ്ങൾ പറയുന്നുവല്ലോ.}
“ഭാഗ്യാംബുധേ നിങ്കല്‍“ ദുര്‍വാസാവും(പെരിയാരമ്പറ്റ ദിവാകരന്‍)
ധര്‍മ്മപുത്രരും(കലാ:കൃഷ്ണകുമാര്‍)[ചിത്രം-14]
ധര്‍മ്മപുത്രന്റെ മറുപടിപദം-രാഗം:ദേവഗാന്ധാരി,താളം:ചെമ്പട
ചരണം1:
“ശ്ലാഘ്യനാകും തവാനുഗ്രഹത്തിനു ഞാന്‍
 യോഗ്യനായ്‌വരികയാലേ ഭാഗ്യമാഹന്ത മമ
 വാഗ്ഗോചരമല്ല വക്തുമിഹ പാര്‍ക്കിലധുനാ”
[കലാശം]
പല്ലവി:[രംഗത്ത് പതിവില്ല]
"ഭവതു തവ ദർശനം ഭുയോപിമാമുനേ 
 ഭവഭീതിപരിമോചന"                                     [കലാശം]
 {അഹോ, പ്രശംസനീയനായ അവിടുത്തെ അനുഗ്രഹത്തിന് പാത്രീഭവിക്കയാല്‍ എന്റെ ഭാഗ്യത്തെപ്പറ്റി പറയാന്‍ വാക്കുകള്‍കൊണ്ട് സാധ്യമല്ല. മഹാമുനേ, സംസാരഭയമകറ്റുന്നതായ അങ്ങയുടെ ദർശനം വീണ്ടുമുണ്ടാകട്ടെ.}

ദുര്‍വാസാവ്:
ചരണം2:
   “ചിത്രം വിചിത്രമീ വൃത്താന്തമൊക്കവേ
    പ്രീത്യാ ഗമിക്കുന്നു ഞാന്‍
 
^ധൂര്‍ത്തന്‍ ശഠന്‍ കുമതി ദുര്യോധനന്‍ തന്റെ
   ദുര്‍മ്മദമടക്കീടുവന്‍"                                     [കലാശം
^]
(“ഭവതു തവ മംഗളം.............“)
{വിശേഷമായി! ഈ ചരിതമൊക്കെ വിചിത്രം തന്നെ. ഞാന്‍ പ്രീതിയോടെ ഗമിക്കുന്നു. താന്തോന്നിയും വാശിക്കാരനും ദുഷ്ടനുമായ ദുര്യോധന്റെ അഹങ്കാരം ഞാന്‍ തീര്‍ക്കുന്നുണ്ട്.}

[^“ധൂര്‍ത്തന്‍ ശഠന്‍“ തുടങ്ങി കാലംകയറ്റി പാടുന്നു.]

[^പദാവസനത്തിലെ കലാശത്തോടൊപ്പം ദുര്‍വാസാവ് ദുര്യോധനനെ ശപിക്കാനൊരുങ്ങുന്നു. ധര്‍മ്മപുത്രന്‍ ഓടിച്ചെന്ന് അത് തടയുന്നു. ധര്‍മ്മപുത്രനെ നോക്കി ചിരിച്ചിട്ട് ദുര്‍വാസാവ് പല്ലവിആവര്‍ത്തനം ആടുന്നു.]

ശേഷം ആട്ടം-
ധര്‍മ്മപുത്രന്‍ ഇരിക്കുന്ന ദുര്‍വാസാവിനെ കെട്ടിച്ചാടി കുമ്പിടുന്നു.
ദുര്‍വാസാവ്:(അനുഗ്രഹിച്ചിട്ട്) ‘അല്ലയോ രാജാവേ, ശ്രീകൃഷ്ണന്റെ കാരുണ്യം ഉള്ളതിനാല്‍ നിങ്ങളെ നശിപ്പിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. ദുർബുദ്ധിയായ സുയോധനൻ സ്വന്തം നാശത്തിനായാണ് വീണ്ടും വീണ്ടും നിങ്ങളെയിങ്ങിനെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്' എന്ന് അറിയുന്നില്ല.'

ധര്‍മ്മപുത്രന്‍:'അല്ലയോ മുനിശ്രേഷ്ഠാ, അറിവില്ലാത്തവരും ബാലന്മാരും തെറ്റുചെയ്യുമ്പോൾ അവരെ ശിക്ഷിക്കയല്ലല്ലോ വേണ്ടത്. മറിച്ച് അവർക്ക് നല്ലബുദ്ധി ഉപദേശിച്ച് തിരുത്തുകയാണല്ലോ വേണ്ടത്. അതിനാൽ അവിടുന്ന് ഹസ്തിനാപുരത്തുചെന്ന് അപക്വമതികളായ എന്റെ അനുജന്മാരെ ഉപദേശിച്ച് അനുഗ്രഹിച്ചാലും.'
ദുര്‍വാസാവ്:' ധർമ്മനന്ദനാ, സത്യധർമ്മങ്ങൾക്കിരിപ്പിടമായ നിന്റെ വാക്കുകൾ കേട്ടിട്ട് ഞാൻ ഇപ്പോൾ അവർക്ക് മാപ്പുനൽകുന്നു. നിങ്ങൾക്ക് ഈ സങ്കടങ്ങളേല്ലാം ഉടനെ ഒഴിയും. ശത്രുക്കളെ ജയിച്ച് നിങ്ങള്‍ സന്തോഷത്തോടെ രാജ്യം ഭരിക്കും.’
ധര്‍മ്മപുത്രന്‍:‘എല്ലാം ഇവിടുത്തെ കാരുണ്യം പോലെ വരട്ടെ’
ദുര്‍വാസാവ്:‘എന്നാല്‍ ഞങ്ങളിപ്പോള്‍ പോകട്ടെ. സന്തോഷത്തോടെ വസിച്ചാലും’
ധര്‍മ്മപുത്രന്‍:‘അങ്ങിനെ തന്നെ’

ധര്‍മ്മപുത്രന്‍ വീണ്ടും കുമ്പിട്ട് ദുര്‍വാസാവിനെ യാത്രക്കുന്നതോടെ ഇരുവരും നിഷ്ക്രമിക്കുന്നു.


-----(തിരശ്ശീല)-----
ഇടശ്ലോകങ്ങൾ-[രംഗത്ത് പതിവില്ല]
1
"വിഷ്വദ്രീചീർവിക്ഷിപൻ കീർത്തിരാജീ
 രാജാപുരിപ്രീതിമത്ഭിർ മ്മുനീന്ദ്രൈഃ
 ആശീർഭിസ്തൈരാശു സാധീയസീഭിർ-
 ജഗ്മേ ചാപഖ്യാതിമുൽഖാതുകാമൈഃ"
{നാലുപാടും പ്രസരിക്കുന്ന യശോധാവള്യത്തോടുകൂടിയ രാജാവിനെ സമ്പ്രീതരും ദുഷ്കീർത്തിയെ പാടെ ഉന്മൂലനം ചെയ്യാൻ ആഗ്രഹിക്കുന്നവരുമായ ആ മുനീന്ദ്രന്മാർ മംഗളകരങ്ങളായ ആശിർവാദങ്ങളാൽ മൂടുകയും ഉടനെ അവിടെ നിന്ന് പോവുകയും ചെയ്തു.}
2
"സഭാജനൈർവിരചിത സത്സഭാജനഃ
 പരംതപഃ സമഭിഹിതഃ പരം തപഃ
 ചരിഷ്ണുനാ ഖലു മുനിനാചരിഷ്ണുനാ
 വനാന്തരേ രമത സ പാവനാന്തരേ"
{ശ്രേഷ്ഠമായ തപസ്സുചെയ്യുന്നവനും സഞ്ചാരശീലനുമായ മുനിയാൽ പുകഴ്ത്തപ്പെട്ടവനും, ശത്രുക്കളെ ദുഃഖിപ്പിക്കുന്നവനുമായ ആ രാജാവാകട്ടെ തന്റെ സഹചാരികളായ ബ്രാഹ്മണരാൽ അധികമായി ബഹുമാനിക്കപ്പെട്ടവനായിട്ട് പുണ്യസ്ഥലങ്ങൾ നിറഞ്ഞതായ മറ്റൊരു വനത്തിലെത്തി സ്വസ്ഥമായി വസിച്ചു.}

2008 സെപ്റ്റംബർ 14, ഞായറാഴ്‌ച

കിര്‍മ്മീരവധം ഏഴാം രംഗം

രംഗത്ത്-ശാർദ്ദുലൻ(രണ്ടാംതരം ചുവന്നതാടിവേഷം), അർജ്ജുനൻ(ഇടത്തരം പച്ചവേഷം)

ശ്ലോകം-രാഗം:പന്തുവരാളി
"സംക്ഷുഭ്യദ്രൂക്ഷചക്ഷുഃ ശ്രുതിപുടകടുഭിഃ പ്രോച്ചകൈഃ ശബ്ദഘോഷൈഃ
 ബ്രഹ്മാണ്ഡക്ഷോഭദായീ ഖരനഖരമുഖൈഃ പാടയൻ സത്വസംഘാൻ
 ക്ഷിപ്രം വ്യാജൃംഭമാണഃ കുരുകുലവൃഷഭാൻ ഹന്തുകാമോ നിതാന്തം
 ശാർദ്ദൂലാഖ്യഃ പ്രജല്പന്നിതി രജനിചരഃ പ്രാപ ശാർദ്ദൂലലീലഃ"
{ഉരുട്ടിമിഴിച്ച ക്രൂരമായ കണ്ണുകളോടുകൂടിയവനും, കർണ്ണകഠോരവും ഉച്ചത്തിൽ മുഴങ്ങുന്നതുമായ ശബ്ദഘോഷത്താൽ ബ്രഹ്മാണ്ഡത്തെതന്നെ ഞെട്ടിക്കുന്നവനും, കടുപ്പമുള്ളനഖങ്ങളുടെ മുനകൾകൊണ്ട് ജീവജാലങ്ങളെ പിച്ചിചീന്തുന്നവനും, കടുവയെപ്പോലെ പെരുമാറുന്നവനുമായ ശാർദ്ദൂലൻ എന്ന രാക്ഷസൻ പാണ്ഡവരെ നിഗ്രഹിക്കുവാനാഗ്രഹിച്ചുകൊണ്ട് വലിഞ്ഞുമുന്നോട്ടാഞ്ഞുവന്ന് അലറിക്കൊണ്ട് ഇങ്ങിനെ പറഞ്ഞു}

ശാർദ്ദൂലന്റെ തിരനോട്ടം-
ശാർദ്ദൂലന്റെ തന്റേടാട്ടം-
തിരനോട്ടശേഷം വീണ്ടും തിരതാഴ്ത്തി ശാർദ്ദൂലൻ രംഗമദ്ധ്യത്തിലെ പീഠത്തിലിരുന്ന് ഉത്തരീയം വീശുന്നു.
താടി ഒതുക്കുകയും മീശപിരിക്കുകയും ചെയ്ത് കൃതാർത്ഥത നടിക്കുന്നു. തുടർന്ന് എഴുന്നെറ്റ് സദസ്സിനെ അഭിവാദ്യംചെയ്ത്, പീഠം തൊട്ടുവന്ദിച്ചിട്ട്, ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിനിൽക്കുന്നു.
ശാർദ്ദൂലൻ:‘എനിക്ക് ഏറ്റവും സുഖം ഭവിച്ചു. കാരണമെന്ത്?’ (ആലോചിച്ചിട്ട്) ‘ഓ,മനസ്സിലായി. എന്നെ പോലെ ബലപരാക്രമമുള്ളവരായി ഇന്ന് ത്രൈലോക്യത്തിങ്കല്‍ ആരുണ്ട്? ഹേയ്, ആരുമില്ല. അതുകൊണ്ട് എനിക്ക് ഏറ്റവും സുഖം ഭവിച്ചു.’(വീണ്ടും പീഠത്തിലിരുന്ന്  ഉത്തരീയം വീശിയിട്ട്)'എന്നാൽ മനുഷ്യമാസം ഭക്ഷിച്ചിട്ട് വളരേനാളുകളായി. എന്നെ ഭയപ്പെട്ട് ഒരു മനുഷ്യജീവിയാകട്ടെ ഈ വനത്തിലേയ്ക്ക് വരാറില്ല. ഒരു മനുഷ്യനെ ലഭിക്കുവാൻ മാർഗ്ഗമെന്ത്?(ചിന്തിച്ചിരിക്കവെ പെട്ടന്ന് മനുഷ്യഗന്ധം ലഭിച്ചിട്ട്)'ഹോ! എവിടെ നിന്നോ മനുഷ്യഗന്ധം വരുന്നുവല്ലോ!'(പെട്ടന്നെഴുന്നേറ്റ് ദൂരത്തേയ്ക്ക് ശ്രദ്ധിച്ചുനോക്കിക്കണ്ടിട്ട്)'ഹോ! അതാ ചിലമനുഷ്യർ എന്റെ നേരേ വരുന്നു.(വീണ്ടും സൂക്ഷിച്ചുനോക്കി എണ്ണിയിട്ട്)'ഏറ്റവും സുന്ദരന്മാരായ അഞ്ചുപുരുഷന്മാരും ഒരു സുന്ദരിയായ സ്ത്രീയും കൂടിയാണ് വരുന്നത്. ആയുധധാരികളായ ഇവർ ആരായിരിക്കും?(ആലോചിച്ച് മനസ്സിലാക്കിയിട്ട്)'ഹോ പാണ്ഡവന്മാർ തന്നെ'(വീണ്ടും കണ്ട് അതിയായസന്തോഷത്തോടെ)'ഹോ! അവരുടെ പിന്നാലെ അസംഖ്യം ബ്രാഹ്മണരും വരുന്നുണ്ട്. ഇന്ന് എനിക്ക് പരമസുഖമായി! ഇനി ഇവരുടെ നേരെ ചെല്ലുകതന്നെ.'
ശാർദ്ദൂലൻ നാലാമിരട്ടിയെടുത്തിട്ട് പദാഭിനയം ആരംഭിക്കുന്നു.

ശാർദ്ദൂലന്റെ വിചാരപ്പദം-രാഗം:പന്തുവരാളി, താളം:ചെമ്പട
പല്ലവി:
"ആരിഹവന്നതെടാ വിപിനേ
 ആരിഹവന്നതെടാ"         [വട്ടംവെച്ചുകലാശം]
ചരണം1:
"ചാരുതരം മമ പാരണ വിധിനാ
 നേരൊടു കല്പിതയോ താൻ
 ഭീരുത ദൂരെ വെടിഞ്ഞിഹ വന്നതു
 ശൂരതരന്മാർ നൂനം"         [കലാശം-തോങ്കാരം]
ചരണം2:
"ഇക്ഷണമീക്ഷണഗോചരരാകിൽ
 ഭക്ഷണമെൻകരസംസ്ഥം
 കുക്ഷിപിളർന്നവരുടെ രുധിരം ഞാൻ
 ശിക്ഷയൊടാസ്വദിപ്പൻ"  [കലാശം-തോങ്കാരം]
ചരണം3:
"മർത്യാമിഷമുഹ ഭുക്തികഴിപ്പാ-
 നെത്രദിവസമുടനോർത്തേൻ
 ചിത്രമിതിനു മമ സംഗതി വന്നതു-
 മെത്രയുമെന്നുടെ ഭാഗ്യം" [കലാശം-തോങ്കാരം]
ചരണം4:
["ക്ഷുത്തുവളർന്നൊരു കേസരി" എന്ന് ചൊല്ലിവട്ടംതട്ടിയാൽ ശാർദ്ദൂലൻ വട്ടംവച്ചുകലാശം എടുത്തിട്ട് ചരണം ആടുന്നു.]
"ക്ഷുത്തുവളർന്നൊരു കേസരി മുമ്പിൽ
 സത്വനികരമതുപോലെ
 മർത്ത്യഗണങ്ങളകപ്പെട്ടിതു മമ
 ഹസ്തസമീപേ നൂനം"      [കലാശം]
 {ആരാണിവിടെ ഈ കാട്ടിൽ വന്നത്? മനോഹരം! അതിശൂരന്മാരായ നിങ്ങൾ ഭീരുതവെടിഞ്ഞ് ഇവിടെ വന്നത് എനിക്ക് വിധികൽപ്പിതമായ പാരണതന്നെയാണിത്, ഉറപ്പ്. നിങ്ങൾ എന്റെ കണ്ണിൽപ്പെട്ടനിമിഷംതന്നെ എന്റെകയ്യിൽ ഭക്ഷണമായിക്കഴിഞ്ഞു.വയറുപിളർന്ന് അവരുടെ രക്തം ഞാൻ യഥേഷ്ടം ആസ്വദിക്കുന്നുണ്ട്. മനുഷ്യമാംസം തിന്നാൽ ഇവിടെ ഇത്രദിവസങ്ങളായി ആഗ്രഹിക്കുന്നു. ഹോ! ഇതിന് എനിക്ക് വസരം കിട്ടിയത് എന്റെ വലിയ ഭാഗ്യം തന്നെ! വിശന്നിരിക്കുന്ന സിംഹത്തിന്റെ മുന്നിൽ ജന്തുക്കൾ എന്നപോലെ മനുഷ്യർ എന്റെ കൈകളിൽ തീർച്ചയായും അകപ്പെട്ടിരിക്കുന്നു. }

പദംകലാശിച്ചാൽ നാലാമിരട്ടിചവുട്ടിയിട്ട് ശാർദ്ദൂലൻ വലത്തുഭാഗത്തായി നിൽക്കുന്നു. ഗായകർ ശ്ലോകം ചൊല്ലുന്നു.

ശ്ലോകം-രാഗം:സൗരാഷ്ട്രം
"ഇതി കൃതവചനം സുവർണ്ണപുംഖ-
 ദ്യുതിഖചിതാംഗുലിരർജ്ജുനഃ ക്ഷപാടം
 ശരശതകുസുമൈരഭീക്ഷ്ണശോഭൈ-
 രഭിനവദർശനമുൽക്കിരന്നവാദീൽ"
{ഇപ്രകാരം സംസാരിച്ചവനും, ആദ്യമായിക്കാണുന്നവനുമായ രാക്ഷസനെ അർജ്ജുനൻ അസ്ത്രങ്ങളുടെ ചുവട്ടിലുള്ള മൊട്ടിന്റെ സ്വർണ്ണമയമായശോഭയാൽ പ്രകാശപൂരിതമായ വിരളുകളോടുകൂടിയവനായിട്ട് നൂറുകണക്കിന് ശരങ്ങളാകുന്ന പൂക്കൾ വർഷിച്ചുകൊണ്ട് പറഞ്ഞു.}

ശ്ലോകാവസാനത്തിൽ(ശ്ലോകം ഒഴിവാക്കിക്കൊണ്ടും പതിവുണ്ട്) ഇടത്തുഭാഗത്തുകൂടി ഇടുത്തുകലാശത്തോടെ പ്രവേശിക്കുന്ന അർജ്ജുനൻ മുന്നോട്ടുവരവെ ശാർദൂലനെ കണ്ട് സൂക്ഷിച്ച് നോക്കുന്നു.
അർജ്ജുനൻ:'മനുഷ്യമാംസം ഭക്ഷിക്കുന്ന നീചൻ നീതന്നെയോ?'
ശാർദ്ദൂലൻ:'ഞാൻ തന്നെ'
അർജ്ജുനൻ:'എന്നാൽ നോക്കിക്കോ'
അർജ്ജുനൻ നാലാമിരട്ടിയെടുത്തിട്ട് പദം അഭിനയിക്കുന്നു.

യുദ്ധപ്പദം-രാഗം:സൗരാഷ്ട്രം, താളം:ചെമ്പട
അർജ്ജുനൻ:
പല്ലവി:
"രേ രേ പോരിനായ് വാടാ രാക്ഷസാധമാ
 രേ രേ പോരിനായ് വാടാ"                    [വട്ടംവച്ചുകലാശം]
ചരണം1:[അടക്കത്തോടെ]
"ഭൂരിധാർഷ്ട്യമിയലും തവ വാക്കുകൾ
 ചേരുമോ സമരസീമനി മൂഢാ"              [കലാശം-തോങ്കാരം]
{എടാ,എടാ, രാക്ഷസാധമാ, പോരിനായ് വാടാ. മൂഢാ, ഏറ്റവും ധർഷ്ട്യത്തോടെയുള്ള നിന്റെ വാക്കുകൾ യുദ്ധാങ്കണത്തിൽ ചേരുമോ?}

ശാർദ്ദൂലൻ:
ചരണം2:
["ചേരുമേ ശമനസത്മനി" എന്ന് ചൊല്ലിവട്ടംതട്ടിയാൽ വട്ടംവച്ചുകലശം എടുത്തിട്ട് ശാർദ്ദൂലൻ ചരണമാടുന്നു.]
"ചേരുമേ ശമനസത്മനി നീ മമ
 ഘോരതാഡനമതേമേറ്റു ദുരാത്മൻ"       [കലാശം]
പല്ലവി:[തോങ്കാരത്തോടെ]
"രേ രേ പോരിനായ് വാടാ മാനുഷാധമ
 രേ രേ പോരിനായ് വാടാ"
{ദുരാത്മാവേ, നീ എന്റെ ഘോരമായ അടിയേറ്റ് കാലഭവനത്തിൽ ചെന്നുചേരും. എടാ, എടാ, മാനുഷാധമാ, പോരിനായ് വാടാ.}

അർജ്ജുനൻ:
ചരണം:3
["ധാർഷ്ട്യമാർന്ന മൊഴി " എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് അടക്കത്തോടുകൂടി അർജ്ജുനൻ ചരണമാടുന്നു.]
"ധാർഷ്ട്യമാർന്ന മൊഴി ചൊന്നുടനേ പുന-
 രിക്ഷണത്തിലെളുതോ തവ പോവാൻ" [കലാശം-തോങ്കാരം]
{അഹങ്കാരമാർന്നവാക്കുകൾ പറഞ്ഞ് ഉടനെ ഈക്ഷണത്തിൽ പോവാൻ നിനക്ക് സാധ്യമോ?}

ശാർദ്ദൂലൻ:
ചരണം:4
["പോകയില്ല മനുജാധമ" എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് അടക്കത്തോടുകൂടി ശാർദ്ദൂലൻ ചരണമാടുന്നു.]
"പോകയില്ല മനുജാധമ നിന്നൊടു
 പൊരുതു ജയമതു ലഭിക്കുമ്മുമ്പെ"          [കലാശം-തോങ്കാരം]
{മനുഷ്യാധമാ, നിന്നോട് പൊരുതി ജയം ലഭിക്കും മുൻപേ പോവുകയില്ല}

അർജ്ജുനൻ:
ചരണം5:[രംഗത്ത് പതിവില്ല]
["വിജയമതു തവ ലഭിപ്പതു" എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് അടക്കത്തോടുകൂടി അർജ്ജുനൻ ചരണമാടുന്നു.]
"വിജയമതു തവ ലഭിപ്പതുമെങ്ങിനെ
 വിജയനെന്നു മാം കേൾപ്പില്ലേ നീ"         [കലാശം-തോങ്കാരം]
{വിജയം നിനക്ക് ലഭിക്കുന്നതെങ്ങിനെ? ഞാൻ വിജയനാണന്ന് കേട്ടിട്ടില്ലെ?}

ശാർദ്ദൂലൻ:
ചരണം:6[രംഗത്ത് പതിവില്ല]
["കേളിയുണ്ടു തവ ജനനം" എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് അടക്കത്തോടുകൂടി ശാർദ്ദൂലൻ ചരണമാടുന്നു.]
"കേളിയുണ്ടു തവ ജനനമേവ ഖലു
 കേവലം പറകിലുണ്ടതിദുരിതം"             [കലാശം-തോങ്കാരം]
{കേട്ടിട്ടുണ്ട്, നിന്റെ ജനനകഥ തന്നെ വളരെ മോശം, പറയുകതന്നെ പാപം!}


അർജ്ജുനൻ:
ചരണം7:[രംഗത്ത് പതിവില്ല]
["ദുരിതനികരകരമിഹ" എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് അടക്കത്തോടുകൂടി അർജ്ജുനൻ ചരണമാടുന്നു.]
"ദുരിതനികരകരമിഹ നിശിചരരുടെ
 ചരിതകഥനമെന്നറിക നീ മൂഢാ"          [കലാശം-തോങ്കാരം]
{മൂഢാ, രാക്ഷസരുടെ ദുഷ്ചരിത്രങ്ങൾ പറയുന്നതാണിവിടെ പാപം എന്ന് നീ അറിയുക}


ശാർദ്ദൂലൻ:
ചരണം:8[രംഗത്ത് പതിവില്ല]
["കടലോടിടയുമൊരു ഭടപടലീ" എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് അടക്കത്തോടുകൂടി ശാർദ്ദൂലൻ ചരണമാടുന്നു.]
"കടലോടിടയുമൊരു ഭടപടലീ മമ
 ഝടിതി പടുത കളയും തവ നൂനം"        [കലാശം-തോങ്കാരം]
{കടൽ പോലെ വിപുലമായ എന്റെ സൈന്യം ഉറപ്പായും നിന്റെ ഈ മിടുക്കെല്ലാം തീർത്തുകളയും}


അർജ്ജുനൻ:
ചരണം9:[രംഗത്ത് പതിവില്ല]
["ചാലവേ ശരചയന്തടുക്ക" എന്ന് ചൊല്ലിവട്ടം തട്ടിയാൽ 'അഡ്ഡിഡ്ഡിക്കിട' ചവുട്ടി ഒഴിഞ്ഞുമാറി വലത്തുവശത്തുവന്ന് വട്ടംവെച്ചുകലാശം ചവുട്ടിയിട്ട് അടക്കത്തോടുകൂടി അർജ്ജുനൻ ചരണമാടുന്നു.]
"ചാലവേ ശരചയന്തടുക്ക
 ശാർദ്ദൂലവിക്രമ ശാർദ്ദൂല നീ"                 [കലാശം-തോങ്കാരം]
{പുലിക്കുസമാനം പരാക്രമത്തോടുകൂടിയവനേ, ശാർദ്ദൂലാ, നീ വഴിപോലെ എന്റെ ശരജാലത്തെ തടുത്താലും}

 ശേഷം യുദ്ധവട്ടം-
അർജ്ജുനനും ശാർദ്ദൂലനും ക്രമത്തിൽ പോരുവിളിച്ച് യുദ്ധവട്ടം ചവുട്ടുന്നു. യുദ്ധാവസാനം 'നോക്കിക്കോ' എന്നുകാട്ടി നാലാമിരട്ടിചവുട്ടി അസ്ത്രമെയ്ത് അർജ്ജുനൻ ശാർദ്ദൂലനെ വധിക്കുന്നു.

-----(തിരശ്ശീല)-----

അർജ്ജുനൻ തിരശ്ശീലയ്ക്കുമുന്നോട്ടുവന്നിട്ട് നാലാമിരട്ടിയെടുത്ത് നിഷ്ക്രമിക്കുന്നു.
-----(തിരശ്ശീല)-----
ഇടശ്ലോകങ്ങൾ
1.
"വിജയധൃതശരാസോദിത്വരേ ബാണവഹ്നൗ
 രണഭുവി ശലഭത്വം പ്രാപ ശാർദ്ദൂലനാമാ
 സപദി വിജയലക്ഷ്മ്യാ സമ്യുതം ശക്രസൂനും
 ശമനതനയമുഖ്യാസ്തേഭ്യനന്ദൻ പ്രഹൃഷ്ടാഃ"
 {ശാർദ്ദൂലനെന്നുപേരുള്ള രാക്ഷസൻ രണഭൂമിയിൽ വിജയനേന്തിയ വില്ലിൽ നിന്നും ഉതിരുന്ന ബാണങ്ങളാകുന്ന വഹ്നിയിൽ പെട്ട പാറ്റയുടെ സ്ഥിതിയെ പ്രാപിച്ചു. ഉടനെ സംതുഷ്ടരായ ധർമ്മപുത്രാദികൾ വിജയശ്രീയോടുകൂടിയ ഇന്ദ്രസൂനുവിനെ അഭിനന്ദിച്ചു.}
 
2. 
"ശാർദ്ദൂലേ നിഹതേസ്മിൻ
 ഗോത്രാ വിത്രാസവിരഹിതാ സമഭ്രൽ
 നിഷ്കണ്ടകഞ്ച വിപിനം
 ജയശബ്ദേനാർജ്ജുനോപി കണ്ടകിതഃ"
{ഈ ശാർദ്ദൂലൻ വധിക്കപ്പെട്ടപ്പോൾ ഭൂമി ഭയരഹിതയും കാട് ശത്രുരഹിതവും ആയിതീർന്നു. 'ജയിച്ചാലും, ജയിച്ചാലും' എന്നുള്ള അഭിമാനദ്യോതകമായ ശബ്ദത്തെക്കൊണ്ട് അർജ്ജുനൻ പുളകിതഗാത്രനായിതീർന്നു.}